Monday, December 21, 2015

ദയാഭായി സാമൂഹിക പ്രവർത്തകയോ സെലിബ്രിറ്റിയോ എന്നതിലല്ല അവർ ഒരു മനുഷ്യൻ എന്ന നിലയിൽ അത്രയും പ്രായമായ അവരെ ബസ്സിൽ നിന്നും രാത്രി നേരത്ത് ഇറക്കിവിടാൻ കാണിച്ച ആ മര്യാദയുണ്ടല്ലോ അതിനാണ് കൈയ്യടിക്കേണ്ടത് !! ഇതും  ഇതിലപ്പുറവും നടക്കും ഇവിടെ!! 'കൊച്ചുകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യുകയും 'കോടതിയുടെ- മര്യാദ വീടുകളിൽ- വാണരുളി പ്രായപൂർത്തിയായി ഇനി ധൈര്യമായി ബലാത്സംഗം ആവാം എന്നും പറഞ്ഞു നെഞ്ച് വിരിച്ചു പുറത്തിറങ്ങി നടക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും!!വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളും   എങ്ങനെ ചെയ്തു എവിടൊക്കെ ചെയ്തു എന്ന് തുടങ്ങുന്ന അതിക്രൂരമായ തെളിവെടുപ്പുകളുടെ കാലാവധിയും  ഇത്രയൊന്നും പോരാ കുറഞ്ഞത്‌ ഒരു ഇരുപത്തഞ്ചു വര്ഷമെങ്കിലും  വേണം! എങ്കിലല്ലേ കുറ്റവാളികളുടെ കുറ്റം കേൾക്കാൻ നിൽക്കാതെ 'ഇര' എന്ന ഓമനപ്പേരിൽ അവതരിപ്പിക്കുന്ന അനേകം നിർഭയമാരുടെ വേണ്ടപ്പെട്ടവർ എല്ലാം ചത്ത്‌ തുലയാൻ !! എവിടെയാണ് അതിവേഗ കോടതി ?എന്തിനാണ് നീതി നടപ്പാക്കേണ്ടുന്നത് ?അല്ലെങ്കിൽ തന്നെ എന്തിനാണ് നീതി ?? കൊന്നു കളഞ്ഞ് അഴുകിയ ജഡത്തിന് എന്തിനാണ് നീതി ?? ദയാഭായി ഇപ്പോൾ എന്നോട് പറയുകയായിരുന്നു ."ഞാൻ മറുപടി പറഞ്ഞു മടുത്തു ഇന്നലെ മുതൽ"എന്ന് ..ഇനി അവരെ വെറുതെ വിടുക ..ഇനി നിങ്ങൾ സ്വയം ചോദിക്കുക :നമുക്കുമില്ലെ അമ്മ എന്ന് ..നമുക്കില്ലേ ആഡംബരമില്ലാത്ത അലങ്കാരമില്ലാത്ത ഉടലകങ്ങൾ എന്ന് ..നോവുന്നത് ആത്മാവിനു മാത്രമല്ലേ എന്ന് !

Thursday, December 17, 2015

വികാരങ്ങളെ അതിന്റെ നേരിലൂടെ തന്നെ പ്രകടിപ്പിക്കുവാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ കബളിപ്പിക്കൽ അഥവാ കളിപ്പിക്കൽ എന്റെ പക്കൽ  നിന്നും ആർക്കും ഉണ്ടാകുവാനുള്ള സാധ്യത തുലോം ഇല്ല തന്നെ .ദേഷ്യം വരുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം വരുമ്പോൾ നാണക്കേട്‌ തോന്നുമ്പോൾ എല്ലാം അതാതു വികാരങ്ങൾ അതുപോലെ എന്റെ മുഖത്തുവരും ! ഒരിക്കലും ഒരു നല്ല നടി ആവുക അതുകൊണ്ടുതന്നെ എനിക്ക് സാധ്യമല്ല എന്നും എനിക്കറിയാം .പക്ഷെ വികാരങ്ങളെ മൂടി വയ്ക്കുവാനുള്ള മനുഷ്യ സഹജമായ കഴിവ് അത്രതന്നെ പ്രകടമാക്കാനും കഴിവില്ലാതെയില്ല !കാരണം അതില്ലാതെ ഒരു ബോധമുള്ള മനുഷ്യന് ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ ജീവിതം അസാധ്യമായത്കൊണ്ടുതന്നെ ! പക്ഷെ എനിക്ക് തോന്നുന്നതിനെ അതുപോലെ പറയുന്നതും പ്രവർത്തിക്കുന്നതും മൂലം ഒരുപക്ഷെ എന്നെ ഒരടി അകലെ സൂക്ഷിക്കുവാനായിരിക്കാം എല്ലാവരും അല്ലെങ്കിൽ ഞാൻ തന്നെ ശ്രമിക്കുന്നതും ! ഈ ഒരടി അകലം ചിലരിൽ അകലമേ അല്ലാതാകുന്നതും ചിലരിൽ അകലം കൂടികൂടി അളക്കാൻ കഴിയതാകുന്നതും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് ..അകലമാണെന്റെ അടുപ്പം എന്ന് സ്നേഹപൂർവ്വം ഹൃദയപൂർവ്വം പറയുന്ന ചില വലിയ സൗഹൃദങ്ങൾ എനിക്കുണ്ട് അവർ ആ അകലത്തിൽ ഒരിക്കലും പാലം ഇട്ടു കടന്നു വന്നിട്ടില്ലയെങ്കിലും ഞങ്ങൾക്ക് പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാം !! ആ നേർത്ത ലബ് ഡബ് നാദത്തിൽ ഒന്നും മിണ്ടാതെയെങ്കിലും എല്ലാം പറയുന്നത് കേൾക്കാം .ഇന്ന് ഒരു 'പൂവ് 'കൂടി ഞാൻ ആ അകലത്തിലേയ്ക്കു പൊട്ടിക്കാതെ വാടാതെ ചേർത്തു വയ്ക്കുകയാണ് ..! ഈ അകലത്തിലേയ്ക്കു നറുമണമുള്ള മന്ദാരവും നാട്ടുമുല്ലയും പിച്ചിയും കൈതപ്പൂവും കാക്കപൂവും കൊണ്ട് നിറയ്ക്കുക ..ഈ വിടവിലൂടെ സുഗന്ധങ്ങൾ മാത്രമൊഴുകട്ടെ ..അതിലൂടെ വരികളുടെ ആദിദ്രാവിഡ സംസ്കാരം ഒഴുകട്ടെ ..നല്ല മലയാണ്മയുടെ മുല്ലമൊട്ടുകൾ കൊണ്ട് ആരും കൊതിയ്ക്കുന്നൊരു പൂമാല കെട്ടുക ! അത് കേരളത്തിരുമകളുടെ മുടിയിൽ തിരുകുക !!ആ പൂമണത്തിന്റെ ഉന്മാദലഹരിയിൽ വീണ്ടും പിറക്കട്ടെ കുഞ്ചനും ആശാനും ചെറുശ്ശേരിയും ചങ്ങമ്പുഴയും നീയും ഞാനും എല്ലാം കൊതിച്ചെഴുതുന്ന ആ നല്ല മലയാളം ! !

Tuesday, December 8, 2015

പ്രോഫസ്സർ എസ് രാമാനുജം കാലയവനികയിൽ മറയുമ്പോൾ വലിയൊരു ചോദ്യം ഇന്നത്തെ ദുഷിച്ച മാധ്യമങ്ങളോട് ഞാൻ ചോദിക്കുകയാണ് : നിങ്ങൾക്ക് അദ്ദേഹത്തെ അറിയില്ല അല്ലെ ? !! കഷ്ടം!! ഒരു സിനിമയിൽ അഭിനയിച്ച ഏതെങ്കിലും ഒരാളായിരുന്നെങ്കിൽ പോലും പത്രങ്ങളുടെ മുൻപേജിൽ അരഡസൻ വാർത്തകളും ഉള്ളിൽ മാഹാകാര്യങ്ങളും കോരി വാരി എഴുതി നിറച്ചു നിങ്ങൾ വാഴ്ത്തിപ്പാടിയേനെ !! ടിവിയിൽ പഴകാല ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു പാടിയേനെ !! പക്ഷെ ലോക നാടകവേദിയേപ്പറ്റി സമഗ്രവും അഗാധവുമായ അറിവുള്ളതും കേരള നാടക ചരിത്രത്തിലെത്തന്നെ സുപ്രധാന വ്യക്തിത്വവുമായിരുന്ന ഒരു മഹത് വ്യക്തി അന്തരിച്ചപ്പോൾ നാവും കണ്ണും പൂട്ടിയിരിക്കും പോലെ മാധ്യമങ്ങൾ മാറി നില്ക്കുന്നത് കാണുമ്പോൾ അതിശയത്തെക്കാളുപരി അപമാനമാണ് തോന്നുന്നത് !! നിങ്ങൾക്ക് ചർച്ച നടത്തുവാനുള്ള സംഭാവനകളൊന്നും ഇന്ത്യൻ നാടകവേദിയിൽ അദ്ദേഹം ചെയ്തതായി അറിയില്ല അല്ലേ !!

Friday, December 4, 2015

ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രൻ മാഷുടെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ 'എന്നാ വിഖ്യാതമായ വരികൾ ഞാൻ ദൃശ്യവത്ക്കരിക്കുകയാണ് ഇന്ന് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ യിൽ .ദൃശ്യാവിഷ്ക്കാരത്തിന്റെ കോണ്‍സെപ്റ്റ് എന്റെ ഭർത്താവിന്റെതാണ്‌ .ലൈറ്റും ഡിസൈൻഉം അദ്ദേഹത്തിന്റെതാണ് .അവതരണം എന്റെ കുട്ടികളുടെത് .(സാന്ദീപനി വിദ്യാനികേതൻ ) അവരെ പഠിപ്പിച്ചെ ടുക്കുക എന്ന സാരമായ ഉത്തരവാദിത്തത്തിൽ എന്റെ ഒപ്പം നിന്ന പ്രവിത മിസ്സിനും,പ്രോപെർട്ടി നിർമ്മാണത്തിന്റെ മുഴുവൻ ചുക്കാൻ പിടിച്ച സിനോജ് സാറിനും   സംഗീതം ചെയ്തു തന്ന മഹേഷ്‌ സാറിനും ,മനോജ്‌ സാറിനും, അതിന്റെ കോസ്റ്റും ക്രോഡീകരണം എന്നിവയിൽ കൂടെയുള്ള ബിന്ദുമിസ്സിനും മുഴുവൻ സപ്പോർട്ടും അകൈതവമായി ചെയ്തുതന്ന ഞങ്ങളുടെ പ്രിൻസിപ്പാൾ മീര സുന്ദരത്തിനും- വിജയകുമാർ സാറിനും ബാക്കിയെല്ലാ സഹപ്രവർത്തകർക്കും സ്നേഹം നിറഞ്ഞ നന്ദി .ബാലചന്ദ്രൻ മാഷെ വിളിക്കാൻ നമ്പർ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല .അദ്ദേഹത്തെ നെറ്റ് വഴി വിവരം അറിയിക്കാനെ സാധിച്ചുള്ളൂ .അദ്ദേഹം ആവശ്യപ്പെട്ട നിസാരമായ ഒരുകാര്യം ചെയ്തുകൊടുക്കാൻ കഴിയാത്തതിലുള്ള ഒരു ക്ഷമാപണം കൂടിയാണ് ഞാൻ ഇതിലൂടെ ചെയ്യുന്നത് .പരിസ്ഥിതിയോടുള്ള അഗാധമായ സ്നേഹം ആഴ്ന്നു നില്ക്കുന്ന ധീരമായ വരികൾ അദ്ദേഹത്തിനു വേണ്ടി ആയിരങ്ങളുടെ മുൻപിലാണ് ഞങ്ങൾ ഇന്ന് എത്തിക്കുന്നത് .ഏകദേശം ഇരുപതു ദിവസത്തെ അഹോരാത്ര പ്രയത്നം ഈ വർക്കിനു പിന്നിലുണ്ട് .കൊച്ചുകുട്ടികളുടെ മുതൽ വലിയകുട്ടികളുടെ വരെ അധ്വാനവും ക്ഷമയും ഇതിനു പിന്നിൽ ഉണ്ട് .ഏറെ തിരക്കുകൾക്കിടയിലൂടെയെങ്കിലും ഞങ്ങൾക്കായി സമയം മാറ്റിവച്ച എന്റെ പ്രിയപ്പെട്ടവനായിട്ടാണ് ഞാനിതു സമർപ്പിക്കുന്നത് കാരണം എന്റെ ആദ്യ ദൃശ്യാവിഷ്ക്കാരം ആണിത് .അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നെത്തി ഞങ്ങളുടെകൂടെ രാപകൽ നിന്ന് ടെക്നിക്കൽ വർക്കുകൾ സഹായിക്കുന്ന കുട്ടികൾക്ക്, പ്രത്യകം പറഞ്ഞാൽ വിഷ്ണു വിന് എന്റെ സ്നേഹാഭിവാദ്യങ്ങൾ .നന്ദി എല്ലാവർക്കും  .ഇന്ന് രാത്രിയിൽ സാന്ദീപനി വിദ്യാനികേതൻ കുറ്റുമുക്ക് (CISCE) സ്ക്കൂളിൽ വച്ചു നടക്കുന്ന poetry in motion (malayalam ) നു വേണ്ടി എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കുക .ഞങ്ങൾ ഇത് വിജത്തിലെത്തിക്കാൻ മനസ്സുകൊണ്ട് കൂടെ നിൽക്കുമല്ലോ .

Thursday, December 3, 2015

ഒന്നും ആഗ്രഹിക്കുന്നില്ല നിസ്വാർത്ഥ സ്നേഹം മാത്രമെന്ന് വീമ്പടിക്കുമ്പോഴും നമ്മൾ അറിയുന്ന പകരുന്ന സ്നേഹങ്ങളെല്ലാം തിരിച്ചെന്തൊക്കെയൊ ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന സത്യം!!

Saturday, November 28, 2015

നീ കരഞ്ഞത് ആദ്യം കേട്ടത് അർദ്ധരാത്രിയുടെ അന്ത്യം വെടിഞ്ഞു പുലർകാലത്തിന്റെ വരവേൽപ്പിലെയ്ക്കാണ് .. അർദ്ധബോധത്തോടെ ഓപറേഷൻ ടേബിളിൽ കിടക്കുമ്പോൾ പൊക്കിൾക്കൊടി മുറിക്കാതെ നിന്നെ ഉയർത്തിയെടുക്കുന്ന മിന്നായം ഞാൻ മൂടിയ കണ്ണിന്റെ ഇടയിലൂടെ കണ്ടു ..ശരിക്കും കണ്ടത് പിറ്റേന്ന് നേരം പുലർന്നപ്പൊഴും ..!ആ മഞ്ഞുറഞ്ഞ വയനാടൻ തണുപ്പിലേയ്ക്ക് കൈകാൽ കുടഞ്ഞു പിറന്നുവീണ എന്റെ തങ്കക്കുടം അഞ്ചു വർഷങ്ങൾക്കിപ്പുറം അമ്മയോട് ഒരു മുഴുനീള കഥ പറയാറായിരിക്കുന്നു ! ആരാകുമെന്നൊ എന്താകുമെന്നൊ അമ്മയ്ക്കറിയേണ്ട !എന്നും നീ അമ്മയുടെ കിലുക്കാംപെട്ടി ആയാൽ മാത്രം മതി .ഒരുകോടി മന്ത്രണം നിനക്കുവേണ്ടി അമ്മ ഉരുക്കഴിക്കുന്നുണ്ട്. രാവും പകലും നീയേ എന്നുള്ള പ്രാർത്ഥന കൂടെയുണ്ട് .. അതുതന്നെ മതിയല്ലോ അമ്മയുടെ ജന്മം സാർത്ഥകമാകാൻ ! നേരം പുലരുമ്പോൾ  എന്റെ പൊന്നുമോൾക്ക് (കനിഷ്ക ) അഞ്ചു വയസ്സ്

Friday, November 27, 2015

സയൻസു ടീച്ചറെ ..ഈ വരപ്പു ടീച്ചറെ എവിടെക്കെട്ടണം ?

സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരച്ചു വരച്ചു കുട്ടികളെയൊക്കെ
വരിയിൽ നിരത്താതെ
ലോകത്തിന്റെ മുക്കിലും മൂലയിലും
പാറിനടന്നു വലുതാക്കാൻ
വരച്ചു വരച്ചു കൈയ്യിലെ മടിമാറ്റി
മനസ്സിലെ മടുപ്പുമാറ്റി
കരളിന്റെ കനപ്പുമാറ്റി ..
ലോകത്തിലേയ്ക്ക് ചങ്കുറപ്പോടെ
ഇറക്കിവിടാൻ പോയ വരപ്പു ടീച്ചറെ
നാണക്കേടിന്റെ പട്ടികയിൽ തള്ളി
ഇനിയും സ്കൂളിന്റെ
നാണംകെട്ട പിന്നാമ്പുറത്തു നിർത്തി
നാണം കേടുത്തണോ ?

ക്രിയാത്മകതയെ നിങ്ങൾ
കൃമിപോലെയാണോ കാണുന്നത് ..?
അത് വളർന്നു വളർന്നു മാനം മുട്ടുന്ന
മാന്ത്രികവടിയാണ് ടീച്ചറേ ..!
അതിനെ വെല്ലാൻ നിങ്ങളുടെ
ആൽക്കെമി മണക്കുന്ന ഒരു മരുന്നിനുമാകില്ല !
നിങ്ങളുടെ ആറ്റോമിക് നമ്പറും മാസ്സും
വരപ്പുകടലാസിലെ കുറെ വരകളും
കുറികളും കുമിളകളുമാണ് ടീച്ചറേ ..!
വരപ്പു മേശയിലെ ഏത് ചായത്തിനെ വെല്ലാൻ
കഴിയും ആ കുമിളകൾക്ക് ?
ശൂ ..എന്ന് പൊട്ടിപ്പോകാനല്ലാതെ !!!

ഇനിയും ,
സയൻസു ടീച്ചറെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?

വരപ്പിച്ചു വരപ്പിച്ചു കുട്ടികളെയൊക്കെ
ചിന്തയുടെ വാതായനങ്ങൾ തുറപ്പിക്കാൻ
എഴുത്തിന്റെ മനോഹര തീരത്തേയ്ക്കടുപ്പിക്കാൻ
വായിക്കാൻ സ്വപ്നം കാണാൻ..
സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ
പഠിപ്പിച്ചുകൊണ്ടെയിരിക്കുന്ന
വരപ്പുടീച്ചറെ പിയൂണിന്റെ
വിലപോലുമില്ലാതെ
തറതുടയ്ക്കുന്ന തുണിയുടെ വില
പോലുമില്ലാതെ ആൾക്കൂട്ടത്തിൽ
ആരുമല്ലാതെ  നിർത്തണമോ ?

ഇനിയും ,
വരപ്പു കുട്ടികളെ ..
വരപ്പു ടീച്ചറെ വരാന്തയിൽ കെട്ടണോ ?
അതോ മുറ്റത്ത് ? മതിലിനു വെളിയിൽ ..
ഇനിയും റോഡിൽ ..?
എവിടെക്കെട്ടണം ?
നിങ്ങൾ പറയണം ,
സ്കൂളിനും മതിലിനും നിങ്ങൾക്കും
വേണ്ടാത്ത ഈ വരപ്പു ടീച്ചറെ ?


 


Tuesday, November 24, 2015

ഡോക്ടർ മൊകേരി രാമചന്ദ്രൻ

ഒരു കൗതുകം കൊണ്ട് തുടങ്ങിവച്ച നിരീക്ഷണമാണെനിക്ക്‌ ഡോക്ടർ മൊകേരി രാമചന്ദ്രൻ എന്ന മൊകേരി മാഷ് .എന്റെ ഭർത്താവ് പറഞ്ഞുള്ള അറിവാണെനിക്ക് അദ്ദേഹത്തെപ്പറ്റിയുള്ള  അന്വേഷണത്തിന്റെ തുടക്കം .ഭർത്താവിന്റെ വാക്കുകളിൽ പറഞ്ഞാൽ 'രാഷ്ട്രീയമായി കേരള ചരിത്രത്തിൽ സമൂഹത്തിന്റെ അനീതികൾക്കെതിരെ സ്വന്തം ശരീരംകൊണ്ടും ഭാഷകൊണ്ടും ഒരു ബദൽ നാടകരീതി മുന്നോട്ടു വച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്‌  മൊകേരി മാഷ്‌ .' ഇത് കേട്ടപ്പോൾ വെറുതെ കൊടുത്ത ഒരു ഫ്രണ്ട് റിക്വസ്റ്റ് മാഷ് സ്വീകരിക്കുകയും ഞാൻ പ്രൊഫൈൽ വഴി ഒന്നോടി നോക്കാൻ ശ്രമിക്കുകയും ചെയ്തു .നടന്നില്ല !! ഓടാൻ പോയിട്ട് ഒരടി മുന്നോട്ടു വയ്ക്കണമെങ്കിൽ എനിക്ക് നൂറാവർത്തി ചിന്തിക്കേണ്ടി വന്നു ! അന്ന് മുതൽ ഇന്നുവരെ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഒരുറുംബാണ് !കാരണം എനിക്കുമുൻപിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാപർവ്വതം കടന്ന് അപ്പുറം പോകാൻ എളുപ്പമല്ല ! ഒട്ടും എളുപ്പമല്ല !

അദ്ദേഹം നിർമ്മിച്ചെടുത്തിരിക്കുന്ന ആക്ഷേപ ഹാസ്യം എളുപ്പം മനസ്സിലാകുന്ന ഒന്നല്ല .അതിനാൽതന്നെ അത് പഠനവിധേയമാക്കപ്പെടെണ്ടുന്ന ഒന്നാണ് .അത് നാളെ ചർച്ചചെയ്യപ്പെടുന്ന ഏറ്റവും മികച്ച നാടകഭാഷയിൽ ഒന്നാകുമെന്ന് എന്റെ നിരീക്ഷണം ഉറച്ചു പറയുന്നു .സ്വയം പേരിൽ അദ്ദേഹം ഒരു നായയെ ആണ് മുന്നിർത്തുന്നത് !! ഡോഗ്-റ്റർ മൊകേരി !! ഡോക്റ്ററേറ്റ് എന്ന "മഹാ-സംഭവത്തെ " പൊളിച്ചെഴുതുന്ന ഈ എഴുത്ത് പോൽ എത്രപേർക്ക് നിവർന്നു നിന്ന് സ്വയം കളിയാക്കാനുള്ള കെൽപ്പുണ്ട് !! ഞാൻ അതിശയിക്കുന്നു മാഷെ !! അദ്ദേഹം പറയുകയാണ്‌ :
dog's-opera-indhiyan
acting-lesson

...acting-with-corpses-is-dangerous-baby...!
and-i-do-it-often...badly...haha..!
a-dangerous-acting-exercise-my-baby...!
and-sometimes-corpses-get-up-
they-stand-up...!
and-they-sometimes-howl-my-baby...!
like-unni-kohinoor...!
becomes-a-howl-of-hunger
a-howl-of-freedom:

"...ഇതെന്റെ-രക്തമാ-
ണിതെന്റെ-മാംസമാ-
ണെടുത്തു-കൊള്ളുക ......"
holding-a-corpse
like-a-wild-guitar-dear-my-baby....!
banging-aflame...!
my-body-my-manifesto
of-my-radical-acting...!
and-to-be-radical-means...
to-get-at-the-root-of-things-baby...!
actors-of-the-world-unite...!
and-be-free...!
in-our-own-way-dear-my-baby...!
the-theatre-of-slavery-shall-fall-baby...!
get-up-stand-up

"...ഇതെന്റെ-രക്തമാ-
ണിതെന്റെ-മാംസമാ-
ണെടുത്തു-കൊള്ളുക ......"
.ഇത് -നാറും
മൂന്നാം -ലോക -തെണ്ടി -പട്ടി -കൂത്ത്‌ ...!
ഞാനൊരു
നാറും-മൂന്നാം-ലോക-തെണ്ടി-പട്ടി-കിഴവൻ-കൂത്താടി...!
കൈയിൽ-കാടൻ-ഗിത്താർ...!
The-Stray-Dogs'-Opera-indhiyan. ..!

ഇത് മനസ്സിലാകുന്നവർ കൈപോക്കുക !! ഔ !!എന്ന അതിശയത്തിൽ ഞാൻ വീണ്ടും അന്തം വിടുകയാണ് .ഇത് നാടകം മുഴുവൻ അരച്ചുകലക്കി കുടിച്ചവളുടെ അന്തം അല്ല !നാടകമേ ഉലകം എന്ന ജീവനുമായി നടക്കുന്ന എന്റെ നല്ലപാതിയുടെ ജീവിതത്തെ നിരീക്ഷിക്കുമ്പോൾ ഞാൻ കൂടെ പഠിക്കുന്ന ചില പാഠങ്ങൾ ഉണ്ട് .അത് വെറുതെ ഉണ്ടും ഉറങ്ങിയും ഉള്ള ഒന്നല്ല .മറിച്ച് ഞാൻ  ഇതുവരെ കടന്നുപോയിട്ടില്ലാത്ത ചില മേഘലകളിലൂടെയുള്ള ചില കടന്നുപോക്കുകൾ ആണ് .അപ്പോൾ അതിനെ അറിയുവാനുള്ള കൗതുകം വളർന്നു പഠനം ആകുമ്പോഴുള്ള സന്തോഷം പങ്കുവയ്ക്കലാണ് !
my-body-my-manifesto
A-PowerPoint-acting-script
dog's-opera-indhiyan   
ഇത് അദ്ദേഹം സ്വന്തം സെമിനാറിനെപ്പറ്റി എഴുതിയിട്ടിരിക്കുന്നതാണ് ! 

"നിരോധിച്ച -ഒരിടത്ത്
ഒറ്റയ്ക്ക് -കിടക്കുന്ന 
ഒരു-ദളിതാണ് -കവിത " 

എന്ന് അദ്ദേഹം പറയുന്നു എങ്കിൽ തീർച്ചയായും അതിനേക്കാൾ വലിയ ആക്ഷേപം ഇന്നിന്റെ ഹൃദയത്തിന് കേൾക്കാനില്ല ! ഇതിനേക്കാൾ വലിയ ആക്ഷേപഹാസ്യം എത്ര കാർട്ടൂനിസ്റ്റുകൾ ഇന്ത്യയിൽ ഇന്നത്തെ സമകാലീന സംഭവ പരമ്പരകളിൽ വരച്ചിട്ടുണ്ട് ??

"ഏനിന്നലെ -ഒരു- ചൊപ്പനം -കണ്ടപ്പാ ..!
കൂനനുറുബണി-ചേർന്നോ -രാനയെ -കൊന്നെന്നു !!"

എനിക്കറിയില്ല എന്റെ ചെവിയിൽ മുഴങ്ങുന്നത് എഴുപതുകളിൽ പാടിപ്പതിഞ്ഞ കറുത്ത മനുഷ്യന്റെ -മനുഷ്യരുടെ നൂറായിരം മുഷ്ടികൾക്കുള്ളിൽ നിന്നും പതഞ്ഞുയരുന്ന വിപ്ലവ ഗാനമാണ് ..ഇതായിരിക്കുമോ മാഷേ താങ്കൾ ഉയർത്തിവിടുന്ന ഒറ്റയാൾ വിപ്ലവ പ്രസ്ഥാനത്തിന്റെ തായ് വേരുകൾ!?? !!

..അവർ -നിയമം 
നിർമ്മിക്കുകയാണ് 
ഭാവിയുടെ 
ജീവിപ്പിക്കുന്ന -നിയമം !
രണ്ടു-പേർ -ചുംബിക്കുമ്പോൾ 
ലോകം-മാറുന്നു ..!
അവർ-നിയമം 
ലംഘിക്കുകയാണ് !
വർത്തമാനത്തിന്റെ കൊല്ലുന്ന -നിയമം !

ഇപ്പോൾ ഞാൻ പറയുന്നു ..നാടകം മാറ്റിയെഴുതപ്പെടുകയാണ് സ്വന്തം ഭാഷയിലൂടെ- നിവർന്ന -നട്ടെല്ലിലൂടെ-സ്വന്തം -രൂപത്തിലൂടെ !അങ്ങനെ നാളത്തെ- ചരിത്രത്തിലൂടെ ..Howl dear my actor....!...howl-at-top-my-actor-comrade...acting-becomes-howling-at-it's-best-my-actor-comrade...!?  സല്യുട്ട് യു !

പൂക്കളെവിടെപ്പോയ് -പൂക്കളെവിടെപ്പോയ്  
അവർ -ഉണ്ണികളായിപ്പോയ് !
ഉണ്ണികളെവിടെപ്പോയ് -ഉണ്ണികളെവിടെപ്പോയ് 
അവർ -യോദ്ധാക്കളായിപ്പോയ് -അവർ -പോരാളികളായിപ്പോയ് 
 യോദ്ധാക്കളെവിടെപ്പോയ് !
അവരെല്ലാം ശവംനാറി-പ്പൂക്കളായിപ്പോയ് !
 
  

Monday, November 16, 2015

ഇപ്പെണ്ണിനെ ഞാൻ പരിചയപ്പെടുന്നത് കൈരളി ബുക്സ് ന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് ..പുതിയ ബുക്കുകൾ ചെയ്യുന്ന ഞങ്ങൾ എല്ലാവരും കൂടി കാണുന്നു .ഞാൻ ഏറ്റം  പുതിയ മുഖമാണ് .ആകെ പരിചയം പി സുരേന്ദ്രൻ മാഷെയും കൈരളിയിലെ ആളുകളെയും മാത്രം .ഏതാ ഈ സുന്ദരി എന്ന് ഞാൻ കണ്ണുരുട്ടി നോക്കി .ഘടി മിണ്ടുന്നില്ല ..!പക്കാ ഗൌരവം ! നോക്കുന്നെയില്ല ..പക്കാ ജാഡ ! കാണുന്നേയില്ല ..പക്കാ ...പക്കുവട ! (ഇവിടൊന്നും കിട്ടുന്നില്ല പ്രാസം ഒപ്പിക്കാൻ അതാ ഈ പക്കുവട !) അന്ന് ഇത്ര വലിയ സെലിബ്രിറ്റി ആയിട്ടില്ല .അതായതിനു കാരണം ഞാൻ ആണെന്നാ ദീപയുടെ ഒരു ഇത് ..(ഏത് ?) മർമരിങ്ങ് ..ഹഹ അല്ലെ സഖാവേ !(ക്ഷമിക്കണം പാർട്ടി സഖാവല്ല ഇത് തോളോട് തോൾ ചേർന്നിരിക്കുംബം വിളിക്കാൻ തോന്നുന്ന ഏറ്റവും ഹൃദ്യമായ വിളികളിൽ ഒന്ന് മാത്രം !) ആ.. എന്നിട്ട് ബാക്കി പറയട്ടെ ചർച്ചകൾ പൊടിപാറിയപ്പോൾ ഘടി ചില്ലറ ഘടിയല്ല സാക്ഷാൽ മലയാളം ടീച്ചർ ആണെന്നും കേരളവർമ്മയിൽ ആണെന്നും ഈ സ്കൂൾ വാധ്യാത്തിയാരും  മനസ്സിലാക്കുന്നു .ജാഡ എന്ന് തെറ്റായി ധരിച്ചത് ഞാൻ മാറ്റിയില്ല! അത് ദാ  ഇന്നലെമിനിയാന്ന് പെണ്ണ്‍ എന്നെ വിളിച്ചു കുടുകുടാ വർത്തമാനം പറഞ്ഞപ്പോൾ ആണ് മാറ്റിയത്  .ഞാൻ തനി അച്ചായൻ ശൈലിയിൽ :"അല്ല ദീപേ ഇയാള് ഇത്ര വലിയ തമാശക്കാരിയാന്നു ഞാൻ അറിഞ്ഞില്ലാരുന്നല്ലോ !കാര്യം താൻ വലിയ വലിയ തമാശകൾ കുറിക്കുന്നത് കണ്ടെങ്കിലും അന്ന് നമ്മൾ ഒന്നും മിണ്ടിയില്ലാരുന്നു അല്ലെ !? " എന്ന് ഞാൻ പൊട്ടിച്ചപ്പോൾ ,"അല്ലെടോ ഇയാളുടെ ബുക്കിലേയ്ക്ക് എഴുതിയത് മുതൽ തുടങ്ങിയ പുകിലുകളാ എന്നെ സെലിബ്രിറ്റി ആക്കിയത് " എന്ന് പറയുകയും (വെറുതെ !!അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഞങ്ങൾ രണ്ടുപെര്ക്കും അറിയാം ) ഈ സെലിബ്രിറ്റിയും ഞാനും ഏതാണ്ട് ചിരകാല പരിചിതരെപ്പോലെ പൊട്ടിച്ചിരിക്കുകയും ഏറ്റവും ലളിതമായി പറഞ്ഞാൽ  ഇവളെന്റെ സുഹൃത്തല്ലേ എന്ന് ലക്ഷം ഫോളോവേര്സ് എല്ലാം ചിന്തിക്കും പോലെ ഈയുള്ളവളും ചിന്തിച്ചു പോയി ദീപേ പോയി ! അടുത്ത ശനിയാഴ്ച കൂട്ടിമുട്ടിയാലോ എന്ന് ചോദിച്ചു ഫോണ്‍ പിരിയുമ്പോൾ (അല്ല വയ്ക്കുമ്പോൾ )ഞാൻ ബുക്ക്‌ പ്രകാശനത്തിന് വരുമെന്ന് ഉറപ്പു നൽകുമ്പോഴും ആ ഒരു സൗഹൃദ സ്പർശം നമുക്കിടയിൽ നനഞ്ഞു നില്ക്കുന്നുണ്ട് .ആ നനവ്‌ ഒരുറവ ആകട്ടെ ..!
ദീപ നിശാന്തിന്റെ പുതിയ പുസ്തകം 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍' പുറത്തിറങ്ങുകയാണ്.ഈ വരുന്ന നവംബർ 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ വെച്ചാണ് പുസ്തക പ്രകാശനം..... ഡോ.തോമസ് ഐസക് പ്രകാശനം നിർവഹിക്കുന്നു. ശ്രീ. വി.ടി.ബൽറാമാണ് ഏറ്റുവാങ്ങുന്നത്. , കോഴിക്കോട് ജില്ലാകളക്ടർ പ്രശാന്ത്, വൈശാഖൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,കെ.രേഖ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ,ഡോ.എൻ.അനിൽ കുമാർ ഡോ.പി.ഭാനുമതി, ഡോ.ഗ്രാമപ്രകാശ്, ഡോ.കെ.കൃഷ്ണകുമാരി, ഡോ.പി.ഗോപിനാഥൻ, ഇ.എം.സതീശൻ, പി.എസ്.ഇക്ബാൽ, ഒ.അശോക് കുമാർ, നവീൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്നു.എന്റെ സുഹൃത്തുക്കൾ എല്ലാവരും പങ്കെടുക്കണം .

എഴുത്തിലേയ്ക്കു വളരുന്ന എല്ലാവരും ഉയർന്നു മാനം മുട്ടണം എന്ന എളിയ സ്നേഹത്തോടെ എഴുത്തിൽ ദീപമാകട്ടെ സ്നേഹാശംസകൾ കൂട്ടുകാരീ ..പൊലിക പൊലിക നീ പൊലിക !

Friday, November 13, 2015

കിളിപ്പാട്ട് മാസികയിൽ (  തുഞ്ചൻ സ്മാരക സമിതി തിരുവനന്തപുരം ) വന്ന എന്റെ കവിതാസമാഹാര പ്രകാശന വാർത്ത .നിറഞ്ഞ സന്തോഷം


Wednesday, November 11, 2015

ഈ വരുന്ന വെള്ളിയാഴ്ച അതായത് 13 നവംബർ, ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ ശ്രീ പി സുരേന്ദ്രന്റെ "പ്രണയം രതി വിഷാദം 'എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയാണ് .എനിക്കേറെ അഭിമാനം തരുന്ന മുഹൂർത്തമാണത്‌.  പെണ്‍ഭാവങ്ങളുടെ ഈ പതിനെട്ടുകഥകൾ നിങ്ങൾക്ക് പകരുന്ന അനുഭവം എന്താകുമെന്ന്  എനിക്കൂഹിക്കാൻ ആകുന്നുണ്ട്. കാരണം അത് അനുഭവിച്ചറിഞ്ഞ ശേഷമാണ് ഞാൻ ആ കഥകൾക്കായി പതിനെട്ടു ചിത്രങ്ങൾ വരച്ചതും ആമുഖം കുറിച്ചതും .അതുകൊണ്ടുതന്നെ ഈ ബുക്ക്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട ബുക്ക് കൂടിയാകുന്നു .എന്റെ പ്രിയ പ്രവാസി സുഹൃത്തുക്കൾ ഷാർജയിലും പരിസരത്തുമുള്ളവർ ആ ചടങ്ങിനു പറ്റിയാൽ പോകണം .മാഷെ കാണണം .പറ്റുമെങ്കിൽ ആ ബുക്ക്  വാങ്ങി വായിച്ചശേഷം സ്നേഹപൂര്വ്വം നിങ്ങളുടെ അഭിപ്രായം മാഷെയും എന്നെയും അറിയിക്കണം .എല്ലാവരെയും സാദരം ക്ഷണിക്കുന്നു .

Sunday, November 8, 2015

എണ്ണത്തിലല്ല ഉള്ളത്തിലാണ് കാര്യം !

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഇന്നത്തെ ചിന്താവിഷയം 'യഥാർത്ഥ സൗഹൃദങ്ങളെ തിരിച്ചറിയുക ' എന്ന് പറഞ്ഞു കൊടുത്തപ്പോൾ മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു യഥാർഥത്തിൽ അങ്ങനെ ഒന്നുണ്ടോ എന്ന് .ആകെ തിരഞ്ഞപ്പോൾ വളരെ ശക്തമായി ഉണ്ട് അത് വിരലിൽ എണ്ണാവുന്ന ഒന്ന് എന്ന ഉത്തരത്തിലും നിൽക്കുന്നു !! ആ ഒന്ന് ആരെന്നു പറയുന്നില്ല പക്ഷെ ആലോചിച്ചപ്പോൾ കണ്ടെത്തുന്ന വസ്തുതകൾ വളരെ ഖേദകരമാണ് .എന്റെ ഓർമ്മയിൽ ഞാൻ കൂട്ടുകാരെ ആരെയും വെറുത്തതായി ഓർമ്മയില്ല ! അവരെ ആരെയും വ്യക്തിപരമായി ഉപദ്രവിച്ചതായോ അവരുടെ ആരുടേയും വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെട്ടതായോ ,അവരെ നീ നല്ലവഴിക്കു നടക്കണം എന്ന് തിരുത്തെണ്ടാതായോ വന്നതായി ഓർമ്മയില്ല !കാരണം ഇപ്പോഴും എപ്പോഴും ഓരോ വ്യക്തിയെയും അയാളായി കണ്ട് പെരുമാറിയ ശീലമേ ഉള്ളൂ .അതിൽ തന്നെ ക്ഷണിക സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട് .വർഷങ്ങൾ നീണ്ട പഠനത്തിനിടയിൽ സൗഹൃദത്തിൽ വീണവർ ഉണ്ട് .കൂടെ പഠിച്ച ആരെയും ഞാൻ പ്രണയിച്ചിട്ടില്ല ..പ്രണയം ഒരു ക്ലാസെങ്കിലും മൂത്തവരോടെ തോന്നിയിട്ടുള്ളൂ എന്നതൊരു തമാശയായി തോന്നുന്നു .കൂടെ പഠിച്ചവരിൽ പ്രണയം തലയ്ക്കു പിടിച്ച് എന്നെ ഭീഷണിപ്പെടുത്തിയവർ ഉണ്ട് ..പ്രണയത്തിൽ മുങ്ങി ചിത്രം വരച്ച് ഭിത്തിയിൽ ഒട്ടിച്ച് അതിൽ നോക്കി ക്രോധവും സങ്കടവും തീർത്തവർ ഉണ്ടെന്നറിഞ്ഞിട്ടുണ്ട് .പ്രണയവും സൗഹൃദവും കൂട്ടിക്കലർത്തി വീഞ്ഞ് കുടിക്കും പോലെ വേദനിക്കുന്ന ചില കൂട്ടുകാർ എനിക്കുണ്ടായിരുന്നു ..കൈച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ അവർ നെഞ്ചിൽ കെട്ടിയ സങ്കടങ്ങൾ എന്നോട് പറഞ്ഞു പൊട്ടിക്കരഞ്ഞിട്ടുണ്ട് .അവനെന്നോട് പ്രണയമുണ്ടെന്ന് ഉറപ്പായിട്ടും അറിയാം എന്ന് പറഞ്ഞ കൂട്ടുകാരിയുടെ അവൻ തുണ്ട് കടലാസിൽ പ്രണയം എഴുതി അറിയിച്ചപ്പോൾ കുനുകുനെ കീറി അവന്റെ മുഖത്തെറിഞ്ഞിട്ടു അവളോടുള്ള കൂറ് ഞാൻ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് ! ഇന്നും അവൾക്കതറിയില്ല എന്നോർത്ത് ഞാൻ എന്തിനോ ആശ്വസിക്കുന്നു ! എന്തിനാണത് ?? അറിയില്ല ..ഈ സൗഹൃദങ്ങൾ ആഴത്തിലുള്ളതാണെന്ന് വർഷങ്ങളോളം ഉണ്ടും ഉറങ്ങിയും സ്വപ്നങ്ങളും ജീവിതവും വ്യഥകളും പങ്കുവച്ച് വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം ഒരേപോലെ ഒന്നായി തിരിച്ചറിയുകയും എന്തിന് അടുത്തതെന്താണെന്നു പറയാതെ തന്നെ ചിന്തിക്കുവാൻ മാത്രം അടുപ്പമുണ്ടെന്നു ഞാൻ നിരൂപിച്ച (അതെന്റെ മാത്രം തെറ്റായിരുന്നു സുഹൃത്തെ ) സൗഹൃദം എന്തായിരുന്നു ഞാൻ ചെയ്ത തെറ്റെന്നു പോലും തിരുത്താതെ നീ വെറും ഒരു സുഹൃത്ത് മാത്രമാണ് ഒരിക്കലും ഒരാത്മാർത്ഥ സുഹൃത്ത് ആയിരുന്നില്ല എന്ന് പറഞ്ഞ് പൊടുന്നനെ മടങ്ങിപ്പോയപ്പോൾ ഞാൻ ചിന്തിച്ച കാര്യങ്ങൾ ഉണ്ട് :അപ്പോൾ എന്താണീ ആത്മാർഥത എന്ന് ?? സഹായങ്ങൾ അമിതമായി കടം പറ്റുന്നവരോടുള്ള വെറുപ്പായിരിക്കുമോ ..ജീവിതത്തിലെ കടുത്ത ഏകാന്തതയിലെ ക്ഷണികമായ നിമിഷങ്ങളിൽ പങ്കുവച്ചിരുന്ന കാര്യങ്ങളിലെ അർത്ഥരഹിതമായ ആവലാതികൾ ആയിരുന്നുവോ എന്തായിരുന്നു അത് ? ആ പോകുന്ന പോക്കിൽ അവർ ഒരിക്കലും തിരിച്ചുതരാതിരുന്ന വൈകാരികതയുടെ ഓർമ്മക്കുറിപ്പിൽ  എവിടെയായിരുന്നു നമ്മൾ പങ്കിട്ട നല്ല നിലാവുകളും ഒന്നിച്ചു പാടിയ പടുപാട്ടുകളും കൂട്ടിരുന്ന വൈകുന്നേരങ്ങളും ആശ്വസിപ്പിച്ച വിഷമ മുഹൂർത്തങ്ങളും പങ്കിട്ടുവായിച്ച ശുദ്ധ സാഹിത്യവും ഒരെകോപ്പയിൽ പങ്കിട്ടെടുത്ത സാഹോദര്യവും ?!! പിന്നെന്താണീ സൗഹൃദം ?

ഒരാളുടെ ഹൃദയത്തെ വൃണപ്പെടുത്താതെ ഇറങ്ങിപ്പോകുക എന്നത് വളരെ വിഷമം ഏറിയ ഒന്നാണ് .അതിനു വിശാലമായ ഒരു കാഴ്ച്ചപ്പാടിന്റെ പിൻബലം വേണം .കാരണം പിഞ്ഞിപോകുന്ന ഫോണ്‍ വിളികളോ ചാറ്റിന്റെ നിമന്ത്രണങ്ങളോ അല്ല മറിച്ച് ഒരാളുടെ മനസ്സിൽ എന്നും തങ്ങി നിർത്താൻ നമുക്ക് നല്കാൻ കഴിയുന്ന ചിത്രങ്ങളാണ്, അനുഭങ്ങളുടെ ഊഷ്മളത മാത്രമാണ് സ്നേഹം .ചുംബിക്കുമ്പോൾ ലഭിക്കുന്ന വൈകാരികതയുടെ മൃദുലതയോ സ്നിഗ്ദതയോ പോലെയൊന്ന് .കെട്ടിപ്പിടിക്കുമ്പോൾ കൈമാറുന്ന ഉറപ്പിന്റെ കരുതൽ പോലൊന്ന് !ഓർത്തിരുന്ന് തീരെ ഫോണ്‍ ചെയ്യാത്ത എന്നെ ..ഓടിപ്പോയി കാണുവാൻ കൈയ്യിൽ എന്നും പണമില്ലാതിരുന്ന എന്നെ ഏതു കൂട്ടുകാർക്ക് വേണമായിരുന്നു !!? അറിയില്ല !പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ചില സൗഹൃദങ്ങൾ ഫിനിക്സ് പക്ഷിയെപ്പോലെ ഉമിയിൽ നിന്നും ഉയിർത്തു വന്നിട്ടുണ്ട് .ഓർത്തിരുന്ന് എന്നെ സ്നേഹം കൊണ്ട് വിശ്വാസം കൊണ്ട് ആരാധന കൊണ്ട് വിശുദ്ധമായ ഹൃദയത്തിന്റെ നൈർമല്യം കൊണ്ട് കണ്ണുകൾ ഈറൻ അണിയിച്ചിട്ടുണ്ട്‌ !! അതൊന്നും ഞാൻ എന്നും ചെന്നിട്ടോ സംസാരിച്ചിട്ടോ ഒന്നുമല്ല .ആ ബന്ധം പവിത്രമായ കാണാൻ കഴിയാത്ത ചില കൈവഴികളിലൂടെ ഒഴുകുന്ന സ്നേഹത്തിന്റെ പളുങ്ക് മുഖമാണ് .തീർത്തും സുതാര്യവും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുമായ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയാത്ത ഔന്നിത്യത്തിൽ ഉള്ള ഒന്ന് .അതിനെയാണോ നിർമ്മമത എന്ന് പറയുന്നതാവോ !! അറിയില്ല .ഞാൻ വരും എന്ന് ഞാൻ ആരോടെങ്കിലും എന്തിനെങ്കിലും പറഞ്ഞാൽ  ഇത്തരം ചില നേരറിവുകൾ ഉള്ളതിനാൽ ഞാൻ ചെന്നിരിക്കും .കാരണം ഒരാളിലെയ്ക്ക് നമ്മൾ എത്തുക എന്നത് അയാൾക്ക്‌ നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് .അതുകൊണ്ടുതന്നെ വരാൻ കഴിയില്ല എന്ന് ഞാൻ തുറന്നു പറയുന്നത് അപ്രിയ സത്യമാകുന്നു .എഴുത്തുലോകത്തിലെ മലയാളത്തിലെ പ്രമുഖനായൊരു സാഹിത്യകാരൻ എന്റെ എഴുത്തിൽ ആകൃഷ്ടനായി എന്നോട് ആഴത്തിലുള്ളോരു സൌഹൃദത്തെപ്പറ്റി വാചാലനാകുകയും അതിൽ അദ്ദേഹത്തിനുള്ള ആഗ്രഹങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു ,പക്ഷെ അതിനെ എന്റെ ഭാഗത്ത് നിന്നും എങ്ങിനെ നോക്കിക്കാണാൻ കഴിയുമെന്നും എനിക്ക് സാധ്യമാകുന്ന സൗഹൃദത്തിന്റെ ആഴത്തെ എങ്ങനെ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയുമെന്നും ഞാൻ പറഞ്ഞതിനെ കേൾക്കുവാൻ ഉള്ള സാവകാശം പോലും തരാതെ അദ്ദേഹത്തെ ഞാൻ സംശയിച്ചു എന്നാരോപിച്ച് വന്നപോലെ തന്നെ പിൻവലിഞ്ഞു !! എനിക്കിപ്പോഴും അതിൽ ലവലേശം വിഷമം ഇല്ല കാരണം ആളുടെ കൃതികളെ ആണ് ആളെ അല്ല ഇന്നും ഞാൻ വായിക്കുന്നത് അതിനു മുന്പും അതെ .നല്ല ആഴത്തിലുള്ള എഴുത്തുള്ള ആൾ പക്ഷെ വ്യക്തിയും എഴുത്തും കൂട്ടിക്കലർത്തനാകില്ല എന്ന് നമ്മൾ ഒരോരുത്തരും തെളിയിക്കുകയാണ് അല്ലെ ?
 ഇഷ്ടമില്ലായ്മയെ തുറന്നു പറയുന്നത് സൗഹൃദങ്ങളുടെ എണ്ണം പാടെ കുറയ്ക്കും .നുണകളിലൂടെ ഉള്ള നിലപാടുകൾ ആണ് ആളുകൾക്ക് എന്നും താത്പര്യം .ഞാൻ നിന്റെകൂടെയുണ്ട് എന്ന് പറയുകയും പിറകിൽ നിന്നും നമ്മെ ആക്ഷേപിക്കുകയും ചെയ്യുന്ന കൂടലുകൾ ! സൗഹൃദങ്ങളുടെ എണ്ണം കുറയുമ്പോൾ ഇന്ന് ഞാൻ സന്തുഷ്ടയാണ് !എനിക്ക് എന്നോട് നീതി പാലിക്കാൻ കഴിയുന്നതോടൊപ്പം സമൂഹത്തിനോടും ഞാൻ നീതി പാലിക്കുന്നുണ്ട് .എന്റെ എഴുത്ത് ജീവിതത്തിലും എനിക്ക് ഇത് തന്നെയാണ് അനുഭവം !സത്യങ്ങൾ പറയുക എന്നത് സത്യത്തിലൂടെ ജീവിക്കുക എന്നത് നല്ല സൗഹൃദങ്ങൾ ഉണ്ടാകുക എന്നത് വളരെ അപൂർവ്വമായ കാര്യമാണ് .അതുകൊണ്ടുതന്നെ സൗഹൃദങ്ങളുടെ എണ്ണം കുറയുന്നവരെ നിങ്ങൾ വേവലാതിപ്പെടരുത് കാരണം എണ്ണത്തിലല്ല  ഉള്ളത്തിലാണ് കാര്യം !
ജീവിതം മരീചികയല്ലെന്നു പറഞ്ഞു കൂടെത്തുഴയുന്ന
നമ്മുടെ വഞ്ചിയുടെ അമരക്കാരന് ..
എന്റെ കണ്ണടയുംവരെ നിന്നെക്കാണണം എന്ന വാശിയിൽ
ഞാനും ഒരു കൊച്ചുകുട്ടിയാകുന്നു ..നമ്മുടെ മോളെപ്പോലെ ..
എന്റെ വെളിച്ചവും ഇരുളും ഭൂമിയും ആകാശവും
കോപവും താപവും കിനാവും കണ്ണീരും നീ തന്നെയാകുന്നു ..
അപ്പോൾ പിന്നെ നിന്റെ പിറന്നാൾ എന്റെ അല്ലാതാകുന്നതെങ്ങനെ ??


Friday, October 23, 2015

ഇലമടക്കിപ്പുഴു


ഇലമടക്കിപ്പുഴു പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക്
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയിലമടക്കിപ്പുഴു !

ലഹരിയില്ലിനിയും കുരുക്കുന്ന
പുകയുമില്ലനുദിനം ഉന്മാദം
പുളയുന്ന സിരയുമില്ലവിടെച്ചിരിയില്ല ,
ഭ്രാന്തില്ല പകലിനെക്കൊല്ലുന്ന-
മടിതന്റെ മുനിയും ഇരിപ്പില്ല
ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്‌
വളമേകുവാൻ നീ മടങ്ങുന്നു
ചുരുളുന്നു ..ഇലതന്നിലായ്
പുകയിലമടക്കിപ്പുഴു !

വളരുവാൻ വർണ്ണച്ചിറകുവീശാൻ
അന്നം അതുതന്നെ ചുറ്റിപ്പുതച്ചുനീ
നിദ്രതൻ അവലോകനങ്ങൾ നടത്തുന്നു
ഉന്മാദമതിലേ വരുത്തുന്നു വളരുന്നു നീളുന്നു
വർണ്ണപ്രപന്ജത്തിന്നതിരുകൾ ഭേദിച്ച്
പാറിപ്പറക്കുവാൻ ഇലമടക്കിപ്പുഴു
പുകയിലമടക്കിപ്പുഴു
ജീവന്റെ ചടുലമോഹങ്ങൾക്ക് വളമേകുവാൻ
നീ മടക്കുന്നതേയില പുകയില !
മർത്യരെ  മദിപൂണ്ടടക്കം പുണരുന്ന പുകയില
ചവയ്ക്കും മണക്കും ലഹരിയിൽ
സിരയെ ത്രസിപ്പിച്ചു പൂക്കും പുകയില !

പ്രണയവും കലഹവും
രതിയും വിഷാദവും
കലയും കലക്കവും ഒന്നുയർത്താനെന്നു
വെറുതേ നിരൂപിച്ചു നില്ക്കുന്ന
നിങ്ങളെ കളിയാക്കി മെല്ലെ
ഇളകുന്നതേയില ,പുകയില !
ജീവന്റെ ചടുലമോഹങ്ങൾക്ക്
കൊക്കൂണിലുള്ളിൽ വളരുന്നു ചിറകുകൾ
വർണ്ണങ്ങൾ വാരിവിതരുന്നൂ
പ്രകൃതിതൻ സൂക്ഷ്മത്തറികളിൽ
ചമയുന്നു ചായങ്ങൾ
ചിറകിലായ് പിന്നെയും
വളരുന്നു കൈയ്യുകൾ കാലുകൾ
ഇലമടക്കിപ്പുഴു !

ലഹരിയില്ലനുദിനം മരണം
വിതയ്ക്കുന്ന പുകയുമില്ലേകാന്ത
നിമിഷങ്ങൾ നീക്കുവാൻ ചിരിയില്ല
ഭ്രാന്തില്ല വികടമോഹങ്ങളങ്ങേതുമില്ലാ-
പുഴു !ഇലമടക്കിപ്പുഴു !
ജീവന്റെ ചടുലമോഹങ്ങൾക്ക്‌
വളമേകുവാൻ നീ മടക്കുന്നിതേയില
പുകയില പിന്നെയും !

(എ അയ്യപ്പൻ അനുസ്മരണച്ചടങ്ങിൽ ഒക്ടോബർ 21 നു തൃശൂർ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ വച്ചു ചൊല്ലിയത് )





Thursday, October 22, 2015

ചുട്ടു തിന്ന കുഞ്ഞുങ്ങളെ !
പത്തുകൈയ്യിലും കൊടുവാളും ഏന്തി നാളെ നേരം പുലരുമ്പോൾ
വരുമോ സവർണ്ണദൈവങ്ങളുടെ  ദേവീ !!
യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ !
അജിതേച്ചിയുടെ (അ )വിശുദ്ധ മുറിവ് കൈയ്യിൽ തന്ന് പതിവുപോലെ ശാന്തമായി സൗമ്യമായി അവർ ചിരിച്ചു ..നിങ്ങളെ എനിക്കിഷ്ടമാകുന്നത് നമ്മുടെ ഇത്തിരിപ്പോന്ന പരിചയത്തിന്റെ 'ആന വലിപ്പം' എന്ന് നമ്മൾ ഉറക്കെ ഉദ്ഘോഷിക്കാത്തത് തന്നെയാണ് ചേച്ചീ ! നിങ്ങളുടെ കവിതകൾ സ്ത്രീകളുടെ ശാസ്ത്ര പുസ്തകമാണെന്ന് ഞാൻ ഉറക്കെപ്പറയും ..പിന്നെ പതുക്കെ നമുക്കിടയിലെ വിശുദ്ധ മുറിവുകൾ തൂവാലയിൽ മുറിവെണ്ണ പുരട്ടി തടവിത്തടവി ഉണക്കും !എല്ലാവരും വായിക്കണം ഒരു കവിതയും എടുത്തുപറയാത്തതിനുകാരണം മുറിവുകൾ പുറത്തെടുത്തു കാണിക്കാൻ സാധിക്കാത്തതിനാലാണ് ..അവ നിങ്ങൾ അനുഭവിച്ചറിയണം ..എല്ലാവരും വായിക്കണം .പായൽ ബുക്സ് ആണ് പ്രസാധകർ .

Saturday, October 17, 2015

അഴിച്ചു വിട്ടുകൂടെ ? പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !

ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
എന്താ അത്ഭുതം !?

പന്ത്രണ്ടാം വയസ്സിൽ
ഒരാണുംപെണ്ണും കെട്ട നിന്നെയാണല്ലോ
ഞാൻ പെറ്റതെന്നു പതം പാടി
അമ്മ കെട്ടിത്തൂങ്ങിച്ചത്തു !
അപ്പൊ ഞാൻ പെണ്ണല്ലേ അമ്മേ എന്ന്
അതിശയം കൂറാൻ പോലും ഇടം തരാതെ !

അതിന്റെ പിറ്റേ ആഴ്ച എനിക്കായി
ഒറ്റമുറിയുടെ ഇരുമ്പ് ജനാലകൾ
പുതിയ വാതിലുകൾ കൊണ്ട്
മൂടപ്പെട്ടു !അതിലൂടെ വസന്തവും
വർഷവും വന്നെത്തിനോക്കി ..
അകത്ത് അർദ്ധനാരീശ്വരനായി
എന്റെ ശരീരം പുതിയ ഋതുക്കൾ
വാർത്തു തുടങ്ങിയിരുന്നു !

എന്നെ പുതിയ പാഠങ്ങൾ പഠിപ്പിക്കുവാനായി
പള്ളിക്കൂടങ്ങൾ സ്വയം ചുരുങ്ങി ഇല്ലാതെയായി
അവിടെ സ്ഥലമില്ലാതെ ഓരോ കുട്ടികളും
വീർപ്പുമുട്ടി മരിക്കുകയാണെന്ന്
പ്രധാന അദ്ധ്യാപകൻ കൈമലർത്തി
എന്നെ അംഗപ്രത്യംഗം കോരിക്കുടിച്ചു !

നന്നായി ജോലിചെയ്യുമായിരുന്ന എന്റെ
മുൻപിൽ ജോലിക്കാരെക്കൊണ്ട്
പൊറുതിമുട്ടിയ ഉടമസ്ഥൻ ഇവിടെ
'ഇത്തരക്കാർക്ക് അല്ലേലും പണിയില്ല '
എന്ന ഒറ്റവാചകത്തിൽ വായക്കു സിബ്ബിട്ടു !

'ഇനി നിന്റെ തടി നീ സംരക്ഷിക്ക് അമ്മേത്തീനി '
എന്ന ഒറ്റ അലറലിൽ എന്റെ ഏക സമ്പാദ്യമായ
ഇരുമ്പ് ജനാലകൾ
അവസാനമായി കൊട്ടിയടഞ്ഞു !
വിശപ്പ്‌ എന്നാൽ ശരീരം എന്ന
സമവാക്യം ഞാൻ അന്നാണ് പുതിയ
ലിപികളിൽ എഴുതിത്തുടങ്ങിയത് !

കൈകൊട്ടിക്കളിച്ചാലെ എല്ലാവരും ഹിജഡ
ഹിജഡ എന്ന് തിരിച്ചറിയുകയുള്ളൂ എന്ന്
അവൻ അല്ല അവൾ !
കൈകൊട്ടാൻ എനിക്ക് അറച്ചുപോയി
സാരിക്കിടയിലൂടെ വയറുകാണിക്കാൻ
എന്റെ പാതിപ്പുരുഷൻ സമ്മതിച്ചതേയില്ല
'വയറുകണ്ടാൽ എന്താ' എന്ന എന്റെ മറുചോദ്യം
അവന്റെ കൈക്കരുത്തുകൊണ്ട് നീറി
അറിഞ്ഞു ഞാൻ !

ചോറ് വേണമെങ്കിൽ ചുമപ്പിൽ
ആറാടണമെന്നു അസോസിയേഷൻ
രണ്ടുരൂപങ്ങൾക്കിടയിൽ എനിക്കൊരു
മനസ്സ് മാത്രമെന്ന് ഞാൻ !
അതിൽ ഞാൻ പെണ്ണായിരുന്നു ..
മനുഷ്യൻ എന്ന പേരുമതിയെന്നു ഞാൻ
മൂന്നാം ലിംഗമാണ്‌പോലും മൂന്നാം ലിംഗം !


ഞാൻ ജയശ്രീ !
ഇന്നലെയാണ് ജയനായി മാറിയത്
നിങ്ങളാണെന്നെ ജയനാക്കിയത് !
മൂന്നു ലിന്ഗങ്ങളിൽ നിന്നും മുക്തയാകാൻ
ഞാൻ കീറി മുറിഞ്ഞു കൂട്ടിത്തുന്നി
വന്നിരിക്കയാണ് ..
ഇനിയെങ്കിലും .. ലിന്ഗങ്ങളുടെ
അമിതഭാരത്തിൽ നിന്നും
നിങ്ങൾക്കെന്നെ അഴിച്ചു വിട്ടുകൂടെ ?
പേരില്ലാതെ എനിക്കൊന്നു പാറിനടക്കാൻ !
നെഞ്ചുറപ്പുണ്ടോ സ്വപ്നം കാണാൻ എന്നല്ല !
നെഞ്ചുറപ്പുണ്ടോ സ്വപ്നം
യാഥാർത്ഥ്യമാക്കാൻ എന്നാവണം !

Sunday, October 11, 2015

എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷമാണ് ഇന്നലെ വൈകുന്നേരം നടന്നത് .കടുംപച്ച വഴികൾ എന്ന എന്റെ ആദ്യ കവിതാസമാഹാരം പ്രശസ്ത എഴുത്തുകാരനും കലാനിരൂപകനുമായ പി സുരേന്ദ്രൻ മാഷിൽ നിന്നും ശ്രീ എൻ എ നസീർ ഏറ്റുവാങ്ങി .  എന്റെ സുഹൃത്തും  അഭിനേത്രിയുമായ  സിമിയായിരുന്നു അവതാരക.  സൂര്യ ഗായത്രി എന്ന എന്റെ കൊച്ചനുജത്തിയുടെ മനോഹരമായ പ്രാർഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങുകൾ ക്ക് പ്രസാധകരായ പായൽ ബുക്സിനായി ശ്രീ മനോജ്‌ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു ,ശ്രീ അനവർ അലി അദ്ധ്യക്ഷത വഹിച്ചു .ശ്രീ പി സുരേന്ദ്രൻ സംസാരിച്ചതിന് ശേഷം ,എൻ  എ നസീർ , ശ്രീ ഷിബു എസ് കൊട്ടാരം ,ശ്രീ ജയശങ്കർ അറയ്ക്കൽ എന്നിവർ ആശംസകൾ പറഞ്ഞപ്പോൾ എന്റെ മറുപടിയും നന്ദിയും ഉണ്ടായിരുന്നു .അൽപ്പം വൈകിയതിനാൽ പ്രമുഖ ഗായിക നിസ അസീസിയുടെ ഖവാലി സംഗീത സന്ധ്യവൈകുമെന്നതിനാൽ ഞാൻ തയ്യാറാക്കിയിരുന്ന മറുപടി പ്രസംഗം ഒഴിവാക്കി നന്ദിയിൽ തുടങ്ങിയതിനാൽ എന്റെ വാക്കുകൾ നിങ്ങളിൽ എത്തിയില്ല .അതിവിടെ കുറിക്കുന്നു .അതിനു മുൻപ് ,കനത്ത മഴ അല്പ്പം മാറിനിന്ന സായന്തനത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം മഴയും വെയിലും അവിടെ നടക്കട്ടെ ഞങ്ങൾ നിന്റെകൂടെയുണ്ട് എന്ന സ്നേഹത്തിൽ ഞങ്ങളുടെ ഒപ്പം നിന്ന ഓരോ സുമനസ്സുകൾക്കും ,കവി എഴുത്ത് മേഖലകളിലെ മാന്യ സുഹൃത്തുക്കൾക്കും ,കോഴിക്കോടുനിന്നും കൊച്ചിയിൽ നിന്നും കളമശേരിയിൽ നിന്നും  ജോലി മാറ്റിവച്ചും മറ്റും ഈ ചടങ്ങിനായെത്തിയ പ്രിയ സ്നേഹിതർക്കും സഹപ്രവർത്തകർക്കും ഗുരുജനങ്ങൾക്കും , സോഷ്യൽ മീഡിയയിലൂടെ മാത്രമറിയുമെങ്കിലും വായനയുടെ സ്നേഹപ്രപന്ജത്തിൽ കൂടെ നില്ക്കാനെത്തിയ ഓരോ കൂട്ടുകാർക്കും  ,അക്ഷീണം ഓടിത്തളർന്ന എന്റെ നല്ലപാതിയ്ക്ക് ഒപ്പം നിന്ന് വെള്ളവും വെളിച്ചവും മറ്റും മറ്റുമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രിയ വിദ്ധ്യാർഥി / ർഥിനികൾക്കും, പ്രകാശനത്തിന്റെ ക്ഷണപത്രവും ബാനറും എഴുതിത്തന്ന സഹപ്രവർത്തകൻ സിനോജ് മാഷ്ക്കും ,വരാൻ കഴിഞ്ഞില്ലയെങ്കിലും പരിപാടി തുടങ്ങുമ്പോഴും അതുകഴിഞ്ഞും സ്നേഹത്തോടെ എന്നെ വിളിക്കുകയും ആശംസകളുമായി മനസ്സിന്റെ കൂടെ നില്ക്കുകയും ചെയ്ത ഓരോപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സ്നേഹം, ഈ ഉണർവ്വ് എന്റെ സിരകളിലെയ്ക്ക് പകർന്നു തന്ന നിങ്ങൾക്കായി എനിക്ക് മറുപടി പറയാനുള്ളത്, ഞാൻ തയ്യാറാക്കി വച്ചത് പറയുന്നു :

' എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷത്തിന്റെ ഉണർവ്വിലാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് .ഈ ഉണർവ്വിനെ ജീവിതത്തിലുടനീളം കൊണ്ടുപോകണമെനിക്ക് . കാറ്റും കടലും മണ്ണും വിണ്ണുമടങ്ങുന്ന ജനിമൃതികളുടെ ഘോഷയാത്രകൾ അരങ്ങേറുന്ന ജീവിതത്തിൽ ഞാൻ ജീവിച്ചിരുന്നു എന്നതിനൊരു അടയാളം കോറിയിട്ടു കടന്നു പോകണമെന്ന ലളിതമായൊരാഗ്രഹമാണെനിക്കെന്റെ എഴുത്തുകൾ .എഴുത്തുകാരിലൂടെ പ്രതിഫലിക്കുന്നത് കാലം തന്നെയാണ് .അവർ വരച്ചിടുന്ന അക്ഷരങ്ങളിൽത്തട്ടി പ്രതിധ്വനിക്കുന്നത് അവരുടെ വീക്ഷണങ്ങളും വിചാരങ്ങളും അറിവും അനുഭവങ്ങളും തന്നെയാണ് .അതിലൂടെ അവർ കുറിക്കുന്നത് ആ കാലഘട്ടത്തിന്റെ അവർ ജീവിക്കുന്ന സമയങ്ങളുടെ ചരിത്രം കൂടിയാണ് .അതുകൊണ്ടുതന്നെ ഓരോ എഴുത്തുകാരനും അവനവനോടെന്ന പോലെ അവർ ജീവിക്കുന്ന കാലത്തിനോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ളവരായിരിക്കണം .എന്തെങ്കിലുമൊന്നു കോറിയിട്ടാൽ അത് വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയെക്കാം പക്ഷെ,മാനുഷിക പരിഗണനയുള്ള ഒരുവാക്കും വെറുതെയാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .എനിക്ക് സമൂഹത്തിനായി ചെയ്യാൻ കഴിയുന്നത്‌ അക്ഷരങ്ങളിലൂടെ ആണെങ്കിൽ ആ അക്ഷരം ഞാൻ തന്നെയാണ് .നിങ്ങൾ എന്റെ കവിതാസമാഹാരത്തിലുടനീളം 'ഞാൻ ' 'നീ ' എന്ന വാക്കുകൾ കാണുന്നുണ്ടാകും .ഈ 'ഞാൻ ' എന്ന വാക്ക് ധ്വനിപ്പിക്കുന്നത് ഈ സമൂഹത്തിന്റെ പരിച്ഛെദം തന്നെയാണ് .അതിലെ 'ഞാനിൽ' നല്ലവനും കള്ളനും കൊലപാതകിയും വേശ്യയുമുണ്ട് .'എന്നിലൂടെയാണ്' ഞാൻ 'നമ്മെ 'കണ്ടെത്താൻ ശ്രമിക്കുന്നതും!

സുരേന്ദ്രൻ മാഷ്‌ അവതാരികയിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .ഏകാകിയായൊരു പെണ്‍കുട്ടി എന്നിലെപ്പോഴുമുണ്ട് .ആ ഏകാന്തതയാണ് എന്റെ ജീവന്റെ ഊർജ്ജവും .ഏകാന്തത എന്നെ ധ്യാനാത്മകമാക്കും .മനസ്സിൽ അക്ഷരപ്രവാഹം തുള്ളിത്തുളുംബും പിന്നെ എഴുതിക്കൊണ്ടെയിരുന്നാൽ മതി .പക്ഷെ ,പ്രായോഗിക ജീവിതത്തിൽ ഒരു കുടുംബിനിയെ ,അമ്മയെ സംബന്ധിച്ച് അത് എല്ലായ്പ്പോഴും സാധ്യമല്ല .അവിടെ അവളുടെ ഏകാന്തതകൾ പങ്കുവച്ചു പോവുകയാണ് .ഭക്ഷണവും ജോലിയും ഉത്തരവാദിത്തങ്ങളുമായി അവ മാറിപ്പോകുന്നു .അവിടെയാണ് ഇതിനോടൊക്കെ പടവെട്ടി രാത്രിയുടെ ഏതോ യാമങ്ങളിൽ ഉറക്കത്തെ മാറ്റിവച്ച് ഏകാന്തതയെ കടംകൊള്ളുന്നതും എഴുതുന്നതും .എഴുത്ത് എനിക്കെന്റെ ആത്മാവിന്റെ ഭക്ഷണമാണ് .അതില്ലെങ്കിൽ ഞാനില്ല എന്ന് സാരം .എല്ലാവരും എന്നെ വായിക്കണം .നിങ്ങൾക്കെന്തു തോന്നുന്നു എന്നതറിയാൻ എനിക്കാഗ്രഹമുണ്ട് പറയുമല്ലോ ?ഈ സമാഹാരത്തിൽ പ്രസിദ്ധീകരിച്ച പതിനൊന്നു കവിതകളുണ്ട്. ബാക്കിയുള്ളവ പ്രസിദ്ധീകരിക്കാത്തവയും .എഴുത്തിലേയ്ക്കുള്ള വഴി ഞാൻ ബുക്കിൽ പറഞ്ഞിരിക്കുന്നതിനാൽ വീണ്ടും പറയുന്നില്ല ..എന്റെ അച്ഛനാണ് ആദ്യസമാഹാരം ഞാൻ സമർപ്പിച്ചിരിക്കുന്നത് അത് ബുക്കിൽ സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട് ദീർഘിപ്പിക്കുന്നില്ല ..ഇനി നന്ദിപ്രകാശനത്തിലേയ്ക്കു ..

Wednesday, October 7, 2015

ശ്രീനാരായണഗുരുവിനെപ്പറ്റി  എഴുതിയിട്ടും പറഞ്ഞിട്ടും ചർച്ചചെയ്തിട്ടും തീരുന്നില്ല .പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹം മതമേ ഇല്ല എന്ന ആശയം പ്രചരിപ്പിക്കുകയും മതാതീതനായി നിലകൊള്ളുകയും ചെയ്ത ഒരു മഹാത്മാവാണ് എന്നത് തന്നെയാണ് .പക്ഷെ ചെറുപ്പം മുതൽ ഞാൻ കാണുന്നതും കേൾക്കുന്നതും മഞ്ഞ അണിഞ്ഞ കുറെ അനുയായികൾ ഒരു മതമാക്കി തീർത്ത്‌ അദ്ദേഹത്തെ അതിലെ വിഗ്രഹമാക്കി പൂജിക്കുന്നതും !! അങ്ങ് പറഞ്ഞത് വച്ച് നോക്കുമ്പോൾ അത് എങ്ങനെ ശരിയാകും ഗുരുവേ !!

Saturday, October 3, 2015

നഗരം സ്വപ്നം കാണുന്ന ഹരിതാഭയിൽ
ഗ്രാമം കുടികൊള്ളുന്നതുപോലെ ..
നീ ഉറങ്ങിയ ഉണർവ്വിലേയ്ക്ക്
സ്വപ്നങ്ങളുടെ തേരോടിച്ചു കയറിവരാൻ
ഞാനാര് ..!

Wednesday, September 30, 2015

ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വല്യ കള്ളന്മാർ/ കള്ളികൾ സത്യസന്ധമായി കള്ളം പറയുന്നവർ ആണ് .അവർ സത്യങ്ങൾ വിളിച്ചു കൂവും ! കള്ളം പറയുംപോലെ ! നമ്മളെല്ലാം പൊട്ടിച്ചിരിക്കും 'അതാ അവന്റെയൊരു/ അവൾടെ ഒരു കള്ളം' എന്നമട്ടിൽ !! 

Monday, September 28, 2015

വിപ്ലവാത്മകമായ സ്നേഹപ്രപഞ്ചത്തിൽ നിന്നും പറന്നുപോകുക എളുപ്പമല്ല !വിപ്ലവാത്മകം എന്ന വാക്ക് സ്നേഹത്തോട് ചേർക്കരുതെന്ന് നിങ്ങൾ പറയരുത് കാരണം യഥാർത്ഥ വിപ്ലവം സ്നേഹമായിരിക്കണം എന്നാണ് എന്റെ പക്ഷം !അല്ലാത്ത വിപ്ലവം സംസാരിക്കുന്നത് ഹിറ്റ്ലറുടെ ഭാഷയിലായിരിക്കും അതിനെ നമുക്കെങ്ങനെ സ്നേഹിക്കാനാകും !?

Saturday, September 26, 2015

ചില സ്നേഹബന്ധങ്ങൾ ആത്മബന്ധങ്ങൾക്കും അപ്പുറമാകുമ്പോൾ അവയ്ക്ക് പറയേണ്ടുന്ന പേര് ....!ഏകാദശി തൊഴാൻ പോകുന്ന കാവതിക്കാക്കയ്ക്ക് മുങ്ങിക്കുളിക്കുമ്പോൾ പൊൻ വളയും തളയും എല്ലാം കിട്ടുമ്പോലെ എനിക്കും കിട്ടുന്നുണ്ട്‌ ചില പൊൻബന്ധങ്ങൾ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നതിനൊന്നും കണക്കു പറയാതെ വെറുതെ കോരിച്ചൊരിയുന്ന സ്നേഹമഴ !എന്റെ കവിതകളുടെ പ്രകാശനം എന്ന് പറയുമ്പോൾ അതിന്നർത്ഥം ഞാൻ കൊടുക്കുന്നത് എന്റെ രണ്ടാം ജന്മം എന്ന് തന്നെയാണ് .2000 ത്തിൽ ഞാൻ തുടർച്ചയായി എഴുതുകയും എന്റെ നാല് കഥകൾ പ്രധാന മാധ്യമങ്ങളിൽ വരുകയും ചെയ്തിരുന്നു .കവിതകൾ ക്യാമ്പസ് ലൈൻ പോലുള്ളവയിലും .പക്ഷെ ജീവിതത്തിന്റെ തിരിമറിയലുകളിൽ എഴുത്തിനെ എനിക്ക് എന്റെ സ്വകാര്യതകളിൽ വയ്ക്കുകയും ബ്ലോഗിൽ കുറിക്കുകയുമായി ഒതുക്കേണ്ടി വന്നു .പിന്നീട് ഇപ്പോഴാണ് ഞാൻ തിരിച്ചു വരുന്നത് ..ഈ തിരിച്ചുവരവിനെ ആഘോഷമാക്കിയ ഒരു സൗഹൃദം എനിക്കുണ്ട് .പലവട്ടം എന്നെ അതിശയിപ്പിച്ച  സ്നേഹമുഖം ! ആവശ്യപ്പെടാതെ നമ്മെ അറിയാൻ ,അറിഞ്ഞു ചെയ്യാൻ എല്ലാവർക്കും കഴിയണം എന്നില്ല അതിൽ സ്നേഹം ഇല്ലാതാകുന്നില്ല പക്ഷെ നമ്മൾ അറിയാതെതന്നെ നമ്മെ സ്നേഹം കൊണ്ട് മൂടി ഇല്ലാതാക്കുന്ന ചിലരേ നമുക്കെന്തു പേരിട്ടു വിളിക്കണം ! എനിക്കുവേണ്ടി എന്റെ ആദ്യ പുസ്തകം ഇറങ്ങുമ്പോൾ നിസ അസീസിയുടെ മനോഹര സംഗീതമായ 'syam ko qawwali ' പകർന്നു തരുന്നത് എന്റെ ആത്മമിത്രമാണ് .അവൾ എനിക്ക് വെറും സൗഹൃദം അല്ല ,എനിക്ക് ചേച്ചിയും കൂട്ടുകാരിയും നിഴലും നിലാവുമാണ് .തിരിച്ചു തരാൻ അനുവിന്റെ പക്കലുള്ള മുഴുവൻ അക്ഷരങ്ങളും എന്റെ നെഞ്ചിന്റെ നനഞ്ഞ ചൂടും മാത്രമേയുള്ളൂ ..വരൂ ഞാൻ കാത്തിരിക്കുകയാണ് ആ ഗസലിന്റെ ..സൂഫി സംഗീതത്തിന്റെ മാസ്മരിക ലഹരിയിൽ നമുക്ക് നനുത്തൊരു സായന്തനം തീർക്കണം .അവിടെ എന്നേയ്ക്കുമായൊരു സ്നേഹത്തിന്റെ ഒരിക്കലും തകരാത്തൊരു പാലം പണിയണം എന്നിട്ടൊരു വസന്തത്തിൽ ചെറുപൂക്കളുടെ വർണ്ണവിസ്മയത്തിന്റെ സുഗന്ധപൂരിതമായ സായംകാലത്തിൽ നമുക്കൊരുമിച്ചൊരു യാത്രപോകണം ..നിറയെ കിനാവുപൂത്തോരാ കടുകുപാടങ്ങൾക്കും നടുവിൽ ഞാൻ വരച്ചിട്ടൊരാ മനോഹരമായ ഒറ്റമുറി വീടിന്റെ മേൽക്കൂരയില്ലാത്ത മുറിയിൽ മാനത്തുപൂത്ത ആയിരം നക്ഷത്രങ്ങൾ നോക്കി നോക്കി കഥകൾ പറഞ്ഞുപറഞ്ഞുറങ്ങിപ്പോകാൻ ..ഉമ്മ !നീ പറന്നുവരാൻ കാത്തിരിക്കുന്ന പകലുകൾ ..വരൂ

Wednesday, September 23, 2015

കാര്യങ്ങൾ പറഞ്ഞുതീർക്കുക എന്ന നിസ്സാരവും ലളിതവുമായ പ്രക്രിയയിൽ നിന്നും മാറി പകയും പകപോക്കലും കൊണ്ട് കലുഷിതമാക്കുന്നതു മാത്രമേ ഇന്നുള്ളൂ .ഒരാളെ നേരിട്ട് അറിയുക ,അയാൾ ആരെന്നു മനസ്സിലാക്കുക എന്നൊന്ന് ഇന്ന് സംഭവിക്കുന്നതെയില്ല !!മറിച്ച് മൂന്നാമതൊരാൾ എന്ത് പറയുന്നുവോ അത് വിശ്വസിക്കുകയും അതിലൂടെ മാത്രം നോക്കിക്കാണുകയും ആളുകളെ വിലയിരുത്തി അവർക്ക് പ്രൈസ് ടാഗ് ഇടുകയും ചെയ്യുന്ന വിചിത്രമായ ജീവിതചര്യയിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത് .ഇന്നലെ നിങ്ങൾക്കിട്ട മാർക്കല്ല ഇന്ന് നിങ്ങൾക്കുള്ളത്‌ !അത് ഒരുപക്ഷെ നിങ്ങളുടെ ജനിതകത്തകരാറല്ല ..ഈ മൂന്നാമന്റെയോ അയാളെ / അവളെ വിശ്വസിക്കുന്ന ജനതതിയുടെയോ തകരാറുകൾ മാത്രമാണ് ..എന്നെയോ നിന്നെയോ അത്  ബാധിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും നിസ്സാരമായി നിങ്ങളുടെ / നമ്മുടെ പാതയിലൂടെ മുന്നോട്ടു പോകുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ !

Thursday, September 17, 2015

എന്റെതന്നെ ഭാവങ്ങളുടെ ആത്മശുദ്ധീകരണമായിരുന്നു ഈ ആമുഖക്കുറിപ്പിലൂടെ എനിക്ക് പകരാൻ കഴിഞ്ഞത് വരയ്ക്കാനും!! കൈരളി ബുക്സിൽ നിന്നും അഞ്ചു ബുക്കുകൾ എന്നെത്തേടി വന്ന സന്തോഷ നിമിഷം -'പെണ്‍ഭാവങ്ങളുടെ പതിനെട്ടു കഥകൾ _ പ്രണയം രതി വിഷാദം' ,ശ്രീ പി സുരേന്ദ്രൻ .

Wednesday, September 16, 2015

ഈ പ്രൊഫഷണൽ കൊറിയർ കാരുടെ ഉഡായിപ്പ് പരിപാടികൊണ്ട് മടുത്തു മുട്ടംതട്ടിയ ഒരാളെന്ന നിലയിൽ അവരെ നാലുവർത്തമാനം ദാ ഇതുപോലെ വിളിച്ചില്ലേൽ എനിക്കെങ്ങനെ സമാധാനം കിട്ടും ?? എനിക്ക് വരുന്ന ബുക്കുകളും മറ്റു കൊറിയർ സാമഗ്രികളും' പ്രൊഫഷണൽ കൊറിയർ'എന്ന നാമദേയത്തിന്റെ വലിപ്പം കൊണ്ട് അതിലൂടെയാണ് കിട്ടുന്നത് പക്ഷെ ദൈവത്താണേ ഒരെണ്ണം പോലും കൊണ്ടുത്തരാനുള്ള മര്യാദ "ലോകത്തിന്റെ എതുകോണിലും എത്തിച്ചുതരാൻ ഞങ്ങളുണ്ട് " എന്ന മഹനീയ വാക്യത്താൽ എല്ലാരെയും പറ്റിക്കുന്ന ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല .മനുഷ്യൻ ജോലി ചെയ്തു വലഞ്ഞ് തളർന്നു വന്നുകയറുമ്പോൾ ഇവരുടെ വക വന്നു കളക്റ്റ് ചെയ്യൂ എന്നുള്ള വിളി കേൾക്കുമ്പോൾ നമ്മുടെ മഹത്തായ തപാൽ വകുപ്പിലെ എണ്ണമില്ലാത്ത കത്തുകളും തപാൽ ഉരുപ്പടികളും കൊണ്ടുനടന്നു കൊടുക്കുന്ന പോസ്റ്റ്‌ മാൻ മാരെയും പോസ്റ്റ്‌ വുമൻ മാരെയും എത്ര നമിച്ചാലാ മതിയാകുക ? അമിതമായ സർവ്വീസ് ചാർജ് വാങ്ങുമ്പോൾ ഇവർ ആരും പറയാറില്ല "ഇന്ന സ്ഥലങ്ങളിലേയ്ക്ക് സർവ്വീസ് ഉണ്ടാവുകയില്ല എന്ന് " മറിച്ച് സാധനം എത്തിക്കഴിയുമ്പോൾ "മാഡം ഞങ്ങൾക്ക് പുതൂർക്കര എന്ന ഓണം കേറാ മൂലയിലേയ്ക്ക് സർവ്വീസുകൾ ഇല്ല അതിനാൽ ഞങ്ങളുടെ ഓഫീസിൽ വന്നു വേണേ വാങ്ങിച്ചോണ്ട് പോ " എന്ന മട്ടിലുള്ള വിളി വരും ! ഇത് കഴിഞ്ഞ അഞ്ചു വർഷമായി എനിക്ക് തൃശ്ശൂരിൽ നിന്നും അതിനു മുൻപ് വയനാട്ടിൽ നിന്നും മറ്റും മറ്റും അനുഭവമാണ് .ഒന്ന് ചോദിക്കട്ടെ ഈ വിശാലമായ നഗരങ്ങളിലേയ്ക്ക് മാത്രമാണെങ്കിൽ പിന്നെ ഇത് അവരുടെ ഓരോ ഓഫീസിലും എഴുതി വയ്ക്കണ്ടേ ? 'ഈ സ്ഥലങ്ങളിലേയ്ക്ക് ഞങ്ങളുടെ സർവ്വീസുകൾ ഇല്ല 'എന്ന് ? എന്നാൽ ആളുകൾക്ക് അതിനനുസരിച്ച് സർവ്വീസുകൾ മാറ്റാമല്ലോ !! കള്ളത്തരമാണിത് കാരണം എവിടേയ്ക്കും ഏതു കോണിലെയ്ക്കും സർവ്വീസുകൾ ലഭ്യമാണ് എന്ന് പറയുകയും അവരുടെ സ്ഥാപിത റൂട്ടുകളിൽ കൂടി മാത്രം സാധന സാമഗ്രികൾ എത്തിക്കുകയും ഉപഭോക്താക്കൾ ആവശ്യക്കാർ ആയതിനാൽ അതിനു പിന്നാലെ വണ്ടിയും വള്ളവും പിടിച്ചു പായുകയും ചെയ്യും .ആവശ്യക്കാരന് ഔചിത്യം പാടില്ലല്ലോ !!! 

Sunday, September 13, 2015

ഡാ  നീയില്ലാത്തൊരു ദിനവും ഞാനില്ലായിരുന്നു ..ഒരുപക്ഷെ നിന്നെക്കാണാൻ അല്ലെ ഞാൻ ജനിച്ചതെന്ന് പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട് !നിനക്ക് കുറ്റമുള്ളതൊന്നും എനിക്ക് വേണ്ട !നിന്നെ ഇഷ്ടമില്ലാത്തവർ ആരെയും എനിക്ക് വേണ്ട ..നീയേ എനിക്കുലകം !ലോകത്തൊരു അനുജത്തിയും സ്നേഹിക്കാത്തവിധം ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിന് 'നിനക്ക് നിഴൽ ഞാൻ ' എന്ന ഒരേയൊരു സൂത്രവാക്യം മതി !എന്റെച്ചിക്ക് പൊന്നുമ്മ പിറന്നാൾ ഉമ്മ !

Tuesday, September 8, 2015

ഏറ്റവും സന്തോഷപൂർവ്വം അഭിമാനപൂർവ്വം പറയട്ടെ ,സുപ്രസിദ്ധ എഴുത്തുകാരനും കലാനിരൂപകനുമായ ശ്രീ പി സുരേന്ദ്രൻ ന്റെ സ്ത്രീഭാവങ്ങളുടെ സമന്വയമായ പതിനെട്ടു കഥകളടങ്ങിയ   'പ്രണയം രതി വിഷാദം ' എന്ന ഈ ബുക്കിന്റെ അവതാരിക എഴുതുവാനും  അതിലെ പതിനെട്ടു ചിത്രങ്ങൾ  വരയ്ക്കാനുമുള്ള മഹാഭാഗ്യം അദ്ദേഹം എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അന്ഗീകാരമായിട്ടാണ് ഞാനതിനെ നെഞ്ഞിലേറ്റിയത് ! ഇപ്പോൾ ഇതാ അത് കൈരളി ബുക്സ് പുറത്തിറക്കിയിരിക്കുന്നു .എല്ലാവരും വായിക്കണം സ്ത്രീഭാവങ്ങളെ ഒരു എഴുത്തുകാരൻ എന്നതിലും ഉപരിയായി ഒരു പുരുഷൻ സമീപിച്ചിരിക്കുന്നതിലെ വൈവിധ്യം ആഴം നിങ്ങൾ ഓരോരുത്തരും തൊട്ടറിയണം ! 

Wednesday, September 2, 2015

ഒറ്റാൾ !


 നിഴൽവഴി ഏതുമില്ലാതെ
ഉച്ചിയിൽ മാത്രം വെയിലുദിക്കുന്ന
നിഴലിനെപ്പോലും കുടിച്ചു തീർക്കുന്ന
നട്ടുച്ച ജീവിതങ്ങൾ !

എരിഞ്ഞു തീർന്നു പോകുന്ന
നാഴികമണികൾ ..
സമയമേതുമില്ലാതെ അവർ
വേച്ചു വേച്ചു നടന്നുപോകുന്നു !
ഇപ്പോൾ വീണാലും എപ്പോൾ വീണാലും
കത്തിച്ചുതീർക്കാൻ
കാത്തു നില്ക്കയാണവൻ കതിരവൻ !

കൂട്ടിനാരുമില്ലേയെന്ന് കളിയാക്കിക്കൊണ്ട്‌
നെറ്റിയിൽക്കൂടി ഉരുണ്ടുരുണ്ടൊരു
വിയർപ്പുമണി താഴെയെത്തും മുൻപ്
ഊതിക്കുടിക്കുന്നു പൊടിക്കാറ്റത് !
ഇരുന്നാൽ നേരം പോകില്ലേ
നടക്കുകയാണ് നന്ന് !

Tuesday, September 1, 2015

മറഞ്ഞിരുന്നാലും തെളിഞ്ഞുവീശുന്ന ചില നിഴലുകൾക്കിപ്പുറമാണ് ആ വഴികൾ ..അതിലൂടെ പ്രണയവും വിരഹവും വിപ്ലവവും ജീവിതവും വിരൽകോർത്തു നടപ്പുണ്ട് ..താളവും മേളവും പിന്നാബുറ സംഗീതവുമില്ലാത്ത ഹരിതവഴികൾ ..അവയിൽ ചിലയിടങ്ങളിൽ ഞാൻ കരയുന്നുണ്ടാകാം ചിരിക്കുന്നുണ്ടാകാം കളിയാക്കുകയും  കോപിക്കുന്നുമുണ്ടാകാം ചിലവഴികളുടെ നനഞ്ഞ തണുപ്പിൽ ഓർക്കാപ്പുറത്ത് കവിളിൽ ഒരുചുംബനം തന്ന് ആദ്യപ്രണയം ഇപ്പോഴും നിങ്ങളെ കോരിത്തരിപ്പിച്ചെക്കാം. പിന്നെ ആ നിമിഷത്തിന്റെ സ്വകാര്യതയ്ക്കിപ്പുറം എന്തിനെന്നറിയാതെ പിണങ്ങിപ്പിരിഞ്ഞു വേറൊരു വഴിയിലൂടെ ജീവിതം നിങ്ങളെ ഒഴുക്കിയൊഴുക്കി വിട്ടേക്കാം .അതുംകഴിഞ്ഞൊരുനാൾ നിങ്ങളിലൂടെ കഥയും കാമനയും കരകവിഞ്ഞൊഴുകി പലവഴികൾ സൃഷ്ടിക്കപ്പെട്ടേക്കാം ..അവയിലെല്ലാം ഞാനുണ്ട് എന്റെ വിചാരങ്ങളുടെ ഏറ്റവും സത്യമായ വാക്കുകൾ ഉണ്ട്. അതിലൊരുപക്ഷെ താളമോ മേളമോ ഉണ്ടാകയില്ല പക്ഷെ പതിഞ്ഞ ശബ്ദത്തിൽ എന്റെ ഹൃദയമിടിപ്പുകളുടെ ടപ് ദപ് തരംഗങ്ങൾ വരികളായി ചാലിട്ടൊഴുകുന്നുണ്ടാകും ..എന്റെ ആദ്യ കവിതാസമാഹാരം മുക്കാൽ വഴിയിൽ ആണ് "കടുംപച്ച വഴികൾ "കൂടെയുണ്ടാകുമോ കൂട്ടുകാരെ ?

Monday, August 31, 2015

നിങ്ങൾക്ക് എന്നെ കൊല്ലാമായിരിക്കും
പക്ഷെ ഞാൻ എഴുതിയതിനെ കൊല്ലാനാകില്ലല്ലോ !!
(കാലൻ മാത്രമുള്ള ഈ കാലം !!)

Friday, August 28, 2015

പ്രകാശിതമായ ഒരായിരം സത്യങ്ങൾക്കും അപ്പുറം
അപ്രകാശിതമായ കുറെയേറെ സത്യങ്ങൾ ഉണ്ടെന്നു നമുക്കെല്ലാം അറിയാം .ആ സത്യങ്ങളുടെ വഴിയെ ആണ് ഓരോരുത്തരും നടക്കുന്നതെന്നും .കള്ളനും കൊലപാതകിയും നല്ലവനും ഞാനും നീയും എല്ലാം .ചെറിയചെറിയ ഉത്തരങ്ങൾ മുതൽ വലിയവലിയ തുറന്നെഴുത്തുകളുടെ അകമേ നടക്കുന്ന നമ്മെക്കുറിച്ചുള്ള മറ്റുള്ളവരെക്കുറിച്ചുള്ള ഇത്തരം നിരന്തരമായ സംവാദങ്ങൾ ഒരുപക്ഷെ പുറമേ ശാന്തമായ മൗനമായായിരിക്കാം കാണുന്നത് ..ഞാൻ ചെറുപ്പത്തിൽ തീരെ സംസാരിക്കാത്ത ശാന്ത പ്രകൃതി ആയിരുന്നു .ഇപ്പോൾ ഞാൻ വീണ്ടും അതിലേയ്ക്ക് നടക്കും പോലെ !അതിന്നർത്ഥം ഞാൻ എന്നോട് കൂടുതൽ സംവദിക്കുന്നു എന്നത് തന്നെയാണ് .മറ്റുള്ളവർക്ക് അതൊരുതരം അസഹിഷ്ണുതയോ അഹങ്കാരമോ പങ്കുചേരായ്മയോ ആയി തോന്നിക്കൂടായ്കയില്ല !പക്ഷെ അതിനെ പൊളിച്ചെഴുതാനോ തിരുത്താനോ എനിക്കിപ്പോൾ തീരെ തോന്നാറില്ല ..ഇതൊരു ഭൂഷണമാണോ എന്നൊന്നും ഞാൻ ചിന്തിക്കുന്നേയില്ല, മറിച്ച് ജീവിതത്തിനെ അതിന്റെ വസന്തകാലത്തുതന്നെ തിരിച്ചറിയുക എന്ന ലളിതമായ ഉത്തരത്തിലാണ് ഞാനിപ്പോൾ .സന്തോഷം മാത്രം !

Thursday, August 27, 2015

ഓണവെയിൽ കൊള്ളാൻ കാത്തുനില്ക്കുന്ന ഓരോ പൂവിനും ഓണാശംസകൾ ..ഓണമെന്തെന്നറിയാത്ത ഓരോ കുരുന്നുകൾക്കും ഓണാശംസകൾ ..കാൽക്കാശിനു വിലയില്ലാത്ത ഓരോ കാക്കപ്പൂവിനും ഓണാശംസകൾ ..കാശിനു മാത്രം കൊള്ളാവുന്ന ഓരോ ബന്തിപ്പൂവിനും ഓണാശംസകൾ.. എത്രവാടിയാലും വൈലറ്റുപൂക്കുന്ന ഓരോ വാടാമല്ലിയ്ക്കും ഓണാശംസകൾ..ഇതുവായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഓണാശംസകൾ  എന്റെ സ്നേഹാശംസകൾ !

Wednesday, August 26, 2015

കൈരളി ബുക്സ് അകം മാഗസിനിൽ ഓണപ്പതിപ്പിൽ വന്ന എഫ് ബി യിലെ സ്ത്രീകൾ സംവാദത്തിലെ എന്റെ കുറിപ്പ്

ഫേസ് ബുക്ക്‌ എനിക്ക് നല്കിയത് സ്വയം തിരിച്ചറിയാനുള്ള വലിയൊരിടം ആണ് .വിർച്ച്വൽ മീഡിയ എന്ന് പലരും പുച്ഛത്തോടെ പറയുമ്പോൾ ഞാൻ അതിനെ ഈ ലോകത്തിന്റെ പലകോണിലേയ്ക്കും പല കാഴ്ച്ചയിലെയ്ക്കും പല രൂപങ്ങളിലെയ്ക്കും അതിനെല്ലാമുപരി വച്ചുകെട്ടുകളില്ലാത്ത വിലപറ യലുകളില്ലാത്ത സ്വയം അവാച്യമായ ചില ആനന്ദങ്ങൾ തന്ന എന്റെ തന്നെ മുഖച്ഛായ ആയിട്ടാണ് കാണുന്നത് .ഫേസ് ബുക്ക്‌ സ്വയം നിയന്ത്രിതമായ ഒരിടമായതിനാൽ അവിടെ വ്യക്തിയുടെ നിലപാടുകളാണ് നടപ്പിലാകുന്നത് .അനേകമനേകം കാണാവള്ളികളിൽ ഊഞ്ഞാലാടുന്ന കാക്കത്തൊള്ളായിരം ആളുകൾ !അവർക്കിടയിൽ ഒരുവള്ളിയിൽ പിടിവിടാതെ ഞാനും എന്റെ കസർത്തുകൾ കാണിക്കുന്നു .അതുകണ്ട് കൈകൊട്ടാനും പൊട്ടിച്ചിരിക്കാനും നന്ന് നന്നെന്നു പറയാനും താഴെനിന്നും മുകളിൽ നിന്നും വശങ്ങളിൽ നിന്നും അസഭ്യം കണ്ടെത്താനും പറയാനും ത്വരയോടെ വിമർശിക്കാനും അതിനായി ജനിച്ചവർ വേറെയും .വള്ളിപൊട്ടിയാൽ തീരുന്ന ഈ കസർത്തിൽ നിയന്ത്രിതമായ ചാലക ശക്തികൾ ഊർജ്ജം തരുന്നുണ്ട് .അവരുടെ ഊർജ്ജം ഒരുപരിധി വരെ നമ്മെ നിയന്ത്രിക്കുന്നും ഉണ്ട് .

എനിക്ക് എഴുത്തിൽ വേറെ ഒരു മാധ്യമവും തരാത്ത വിധം അനുവാചകരെ നല്കിയത് ഫേസ് ബുക്ക്‌ തന്നെയാണ് .അതുകൊണ്ടുതന്നെ ആഗോള വലകളിലെ ക്ഷണപ്രഭാചഞ്ചലം ആണ് അതിൽ വരുന്ന എഴുത്തുകൾ എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല .എഴുത്തിൽ അല്ലെങ്കിൽ വായനയിൽ ഒരു വ്യക്തിക്ക് തരാൻ കഴിയുന്നതും  നേടാൻ കഴിയുന്നതുമെല്ലാം  മാധ്യമം ഏതാണെങ്കിലും അതിലൂടെ പുറത്തേയ്ക്ക് കൊടുക്കുന്നത് അല്ലെങ്കിൽ നേടുന്നത് തുല്യമല്ലാതാകുന്നതെങ്ങനെ ? പിന്നെ പ്രസാധകരുടെ കടുംപിടുത്തങ്ങളോ വായനക്കാരുടെ തിരഞ്ഞെടുപ്പുകളോ ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും വായന അല്ലെങ്കിൽ എഴുത്താകാം എന്നുള്ളതിൽ ചില നേരമ്പോക്കുകളും എന്നാൽ നന്മയും ഇല്ലാതില്ല .പിന്നെ എല്ലാ ചവറുകളും കൊണ്ടിടാനുള്ള ഇടം എന്ന് തരം താഴ്ത്തുവാൻ വരട്ടെ ,വായനക്കാർ പുസ്തകക്കടകളിൽ കയറിയാൽ എല്ലാ പുസ്തകങ്ങളും വാങ്ങുമോ ? അവരവർക്കുള്ള  അഭിരുചിയ്ക്കിണങ്ങുന്നത്‌ തിരഞ്ഞെടുക്കാനുള്ള അവസരം അവിടെയുള്ളതുപോലെ ഇവിടെയും ഉണ്ട് .എല്ലാ ചവറുകളും നാമെന്തിനു തലയിലേറ്റണം ?!വായന പോലെ തന്നെയാണ് ഫേസ് ബുക്കിലെ മറ്റെല്ലാ പ്രവർത്തനങ്ങളും .പ്രൊഫൈൽ തിരഞ്ഞെടുക്കുമ്പോൾ / സ്വീകരിക്കുമ്പോൾ ഉള്ള നിലപാടുകളുടെ അർത്ഥം തന്നെ നമ്മൾ ബഹുജനങ്ങളിൽ നിന്നും നമ്മുടെ ശൈലികളോട് അഭിരുചിയുള്ളവരെ തിരഞ്ഞെടുക്കുന്നു എന്നതുതന്നെ .പക്ഷെ ചൂഴ്ന്നിറങ്ങി ആരെയും കണ്ടുപിടിക്കാനോ സുഹൃത്താക്കി മാറ്റുവാനോ കഴിയുന്നതൊന്നും ഇന്നത്തെ തിരക്കുകളിൽ സാധ്യമല്ല തന്നെ .സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമല്ല അവർ ഉണ്ടായി വരേണ്ടവർ ആണെന്നുള്ളതാണ് സത്യവും ! എനിക്ക് തുറന്നെഴുത്തുകളുടെ വാതായനം തുറന്നതും ഫേസ് ബുക്കിലൂടെ ആണ് .പെണ്‍മൊഴികൾ പിൻ‌മൊഴികൾ ആകാതെ ഗർജ്ജനങ്ങൾ ആകുന്നതും അതിൽ തൂങ്ങിക്കിടന്നു നീ പെണ്ണ് തന്നെ നിനക്ക് ഒന്നുമാകില്ല എന്ന് ആണ്‍മേല്ക്കോയ്മ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവരെ നോക്കി ഒന്ന് പോടാ എന്ന് ചങ്കൂറ്റം കാണിച്ചതും ഇവിടെത്തന്നെ !

ഒന്നും തുറന്നു പറയാൻ പാടില്ലാത്ത ലജ്ജയായിരുന്നു ഒരു പരിധി വരെ സ്ത്രീകളെ ഭരിച്ചിരുന്നത് .എന്നാൽ ഇന്നത്തെ ഫേസ് ബുക്കിൽ നാം കാണുന്ന കാഴ്ച്ച തികച്ചും മാറിയതാണ് .പുരുഷനിർമ്മിതമായ സങ്കല്പ്പങ്ങൾക്കപ്പുറം നിന്നുകൊണ്ട് അവൾ തന്റെ അഭിവാഞ്ചയും അനുഭവങ്ങളും ചിന്തകളും തുറന്നു പറയുന്നു .അതിനു ലൈക്കുകളും കമന്റ്‌ കളും കിട്ടുന്നുണ്ടോ എന്നതിൽ കാര്യമേതുമില്ല (വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നവർ ധാരാളമുണ്ട് എന്നതൊരു സത്യവുമാണ് )എങ്കിലും സ്വന്തം ചിന്തകളുടെയും ശരീരത്തിന്റെയും ശക്തിദൗർബല്യങ്ങളെ അവൾ എങ്ങനെ വിലയിരുത്തുന്നു എന്നത് അനുവാചകർക്കൊ കാഴ്ച്ചക്കാരനൊ  അറിയാനാകുന്നു .ഇത് സത്യമോ അസത്യമോ ആകട്ടെ പെണ്ണെഴുത്ത് എന്ന് അതിനെ വിഭജിക്കാനും വരട്ടെ അതിനൊക്കെ അപ്പുറം നിയന്ത്രിച്ചു കൊണ്ടുനടന്നിരുന്ന ഒരു തുടൽ പൊട്ടിച്ചെറിയാനും നിയന്ത്രിത രേഖ കൈവെടിഞ്ഞു പുറത്തേയ്ക്ക് പോകുവാനും ഒരു സ്ത്രീ തയ്യാറാകുന്നതിന്റെ അല്ലെങ്കിൽ നിയന്ത്രിതാവ് സ്നേഹിതനാകുകയും നിയന്ത്രിത രേഖകൾ ഇല്ലാത്തൊരു ലോകം അവൾക്കു ചുറ്റും പൂത്തുലയുന്നതോ ആയിരിക്കാം നമുക്ക് കാണുവാൻ കഴിയുന്നത്‌ !ഫേസ് ബൂക്കിലൂടെ ഞാൻ അധികം ഫെമിനിസം സംസാരിച്ചിട്ടില്ല .പക്ഷെ സ്ത്രീപക്ഷ നിലപാടുകളിൽ ഊന്നി തന്നെയാണ് എന്നും ഞാൻ മുന്നോട്ടു പോകുന്നതും .പക്ഷെ അതിലെ ഞാൻ എന്ന വ്യക്തിയ്ക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .അധികാരശ്രേണികളില്‍ ,എതിര്‍ലിംഗങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പട്ടികയിലേയ്ക്ക് സ്ത്രീകള്‍ സ്വയം താഴേണ്ടതുണ്ടോ എന്ന വലിയൊരു ചോദ്യം സ്ത്രീകള്‍ക്ക് സ്വയം ചോദിക്കാനാകും .കുട്ടിയെ കുളിപ്പിച്ച് ,തറതുടച്ച് ,ഭര്‍ത്താവിനു ഭക്ഷണം കാലാക്കി ,വസ്ത്രങ്ങള്‍ കഴുകിയുണക്കാനിട്ട് ,ഭക്ഷണം കുട്ടിക്ക് കൊടുത്ത് ,ടിഫിനുകള്‍ തയാറാക്കി ബാഗുകളില്‍ ഒതുക്കി ,ഒരുകപ്പ് കാപ്പിയും ഭക്ഷണവും കഴിച്ച് ,പാത്രം മോറി ,മേശയും തറയും ഒതുക്കി ,ബാഗെടുത്തു തോളിലിട്ടു ജോലിചെയ്തു വന്നശേഷം എത്രപേര്‍ പറയുന്നുണ്ട് ഈ ഫെമിനിസം ?? യഥാര്‍ഥത്തില്‍ സ്ത്രീയുടെ  ഇസം ആണിന് ആകാമെങ്കില്‍ പെണ്ണിന് ആയാലെന്താ എന്ന ഇസമല്ല ! അത് ഒരു അളവുകോലിലും ആര്‍ക്കും ഒതുക്കാന്‍ വയ്യാത്ത ധീരമായ ചില നിലപാടുകളാണ് ,അവനവനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്ന ധൈര്യവതിയായ സ്നേഹമതിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ പഠിപ്പിക്കാന്‍ പറ്റുന്ന ഇസം !!ഒരാണിനും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത വൈകാരിക കൂട്ടുകെട്ടിലൂടെ പ്രകൃതിയുമായി ഇണയുമായി പുതുതലമുറയുമായി കൂട്ടിയിണക്കിയ ഇസം ! ഫെമിനിസം ! ഇവിടെ നമ്മള്‍ ഫെമിനിസം എന്നതിനെ തുലനാവസ്ഥയുടെ നൂല്‍രേഖകളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു .പിടിച്ചെടുക്കാന്‍ യുദ്ധം ചെയ്യുന്നതില്‍ നിന്നും മാറി  സ്ത്രീയെ അവളുടെ സ്വത്വത്തില്‍ ഊന്നി നിന്നുകൊണ്ട് സ്വയം വളര്‍ന്നു വലുതാകുന്ന പാകത നല്‍കുന്നു .ഒരു യുദ്ധങ്ങളിലും കണ്ണീര്‍ വീഴാതിരുന്നിട്ടില്ല .കാരണം യുദ്ധങ്ങള്‍, പടവെട്ടലുകള്‍ എല്ലാം എന്തൊക്കെയോ പിടിച്ചെടുക്കാനുള്ള തത്രപ്പെടലുകള്‍ മാത്രമാണ് .അതിലൂടെ നേടിയെടുക്കുന്നവ തിരിച്ചുകൊണ്ടുപോകുവാനുള്ള പടക്കോപ്പുകള്‍ എപ്പോഴും പിന്നാമ്പുറങ്ങളില്‍ രാകി മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കും എതിര്‍ചേരികള്‍ !അപ്പോള്‍ തരം കിട്ടുമ്പോള്‍ വീണ്ടും യുദ്ധമുന്നണി ഉണരും എന്നതുറപ്പ് .

സ്ത്രീകള്‍ ഒരു പ്രസ്ഥാനമായി മുന്നേറുമ്പോഴും അവര്‍ക്ക് പുരുഷനെ ഭര്‍ത്താവായും അച്ഛനായും സഹോദരനായും സഹപ്രവര്‍ത്തകനായും അയല്‍വാസിയായും അപരിചിതനായും കാണേണ്ടി വരും .അവരില്ലാതെ അവര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പടകൂട്ടാന്‍ വയ്യാതാകും .ചുരുക്കം സ്ത്രീകള്‍ പ്രകൃതിയുടെ ചില നിയമങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് സ്വയം ചൂണ്ടി എടുക്കുന്ന മീന്‍ പോലെയാകുന്നു സ്വാതന്ത്ര്യം അവകാശം ഇതെല്ലാം .പ്രകൃതിക്കു ചില നിയമാവലികള്‍ ഉണ്ട് മനുഷ്യന്‍ ഒഴിച്ചെല്ലാ ജീവജാലങ്ങളും പ്രകൃത്യാ അതില്‍ സഞ്ചരിക്കുന്നവര്‍ ആണ് .സ്നേഹിക്കുക കാമിക്കുക അടുത്തതലമുറയ്ക്ക് ജന്മം നല്‍കുക അവയെ പരിപാലിച്ച് സ്വയം പര്യാപ്തരാക്കുക എന്നത് ചാക്രിക ചലനമാണ്‌.അതിലൂടെ അവര്‍ നേടിയെടുക്കുന്ന പരസ്പര സ്വാതന്ത്ര്യം അനിര്‍വ്വചനീയമാണ് !അതിനെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സമത്വം എന്നും പറയുന്നത് .ഇവിടെ പുരുഷന്‍ അതിനെ ഹനിക്കുന്നു എന്നതും സ്ത്രീകളെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നു എന്നതും ഒട്ടൊക്കെ സത്യം എന്നിരിക്കെ ഒരു പ്രസ്ഥാനത്തിലേയ്ക്ക്‌ എടുത്തുചാടി ഓടിപ്പോയി വാങ്ങേണ്ടുന്ന സ്വാതന്ത്ര്യം ,അവകാശം ,നിയമം ,സുരക്ഷ ,സംരക്ഷണം എന്നതില്‍ ഒക്കെ ഇപ്പറഞ്ഞ പ്രകൃതിയില്‍ നിന്നും അകന്നു മാറുന്ന ഒരു ഘടകം നിലനില്‍ക്കുന്നുണ്ട് .അവിടെ കുടുംബം എന്ന സങ്കല്പം മാറുകയും സ്വയം എന്ന എന്ന ചങ്കൂറ്റം കടന്നു കയറുകയും ചെയ്യുന്നു .അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് കടന്നു വന്നത് ഒരു തീപ്പൊരി തന്നെയായിരുന്നു .അത് അന്ന് ആളിക്കത്തിച്ചത് അനേകം വേദന തിന്നുന്ന മനസ്സുകളെയും ശരീരങ്ങളെയും ആയിരുന്നിരിക്കണം .അവര്‍ അങ്ങനെയാണ് പ്രസ്ഥാനം ആകുന്നത് .വനിതാപ്രസ്ഥാനങ്ങളില്‍ വര്‍ഗ്ഗം ലിംഗം ,ജാതി ,മതം ,വര്‍ണ്ണം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ കാണാന്‍ വഴിയില്ല കാരണം അവിടെ വേദനകളെ ലഘൂകരിക്കുക എന്ന ഏറ്റവും അടിസ്ഥാനമായ ആവശ്യമാണ്‌ നിലനില്‍ക്കാന്‍ വഴി .കുടുംബം എന്ന വ്യവസ്ഥിതിയെ അവിടെ രണ്ടാം സ്ഥാനത്തെയ്ക്കെ പരിഗണിക്കുവാനും സാധിക്കൂ .കാരണം കുടുംബത്തില്‍ പുരുഷന്‍ ഇല്ലാതെ സ്ത്രീ പൂര്‍ണ്ണ അല്ല എന്നത് തന്നെ .

ഓരോ ദിവസവും രക്തം വെള്ളമാക്കി പണിയെടുത്തു കുടുംബത്തെ പോറ്റുന്ന ഓരോ സ്ത്രീയ്ക്കും ഒരുപക്ഷെ കുടുംബം എന്നാല്‍ പുരുഷന്‍ ആകണമെന്നില്ല കാരണം ദൈനംദിന ചിലവുകളുടെ പങ്കു വഹിക്കാതെ വീട്ടില്‍ ചടഞ്ഞുകൂടുന്ന പുരുഷന്‍ ഒരിക്കലും പ്രകൃതിയുടെ നിയമത്തിനു വിധേയന്‍ അല്ല എന്നത് തന്നെ .ഫെമിനിസം സമത്വത്തിനായുള്ള പോരാട്ടത്തില്‍ അധിഷ്ഠിതമാകുന്നതിനെ  ഇവിടെ വെല്ലുവിളിക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ ആണ് .പുരുഷനോട് ഇവിടെ എങ്ങനെ സമം ആകാന്‍ കഴിയും .എത്രയോ വീടുകളില്‍ പുരുഷന്‍ വാലാട്ടികളായി സ്ത്രീകളുടെ ചെരുപ്പിന്‍ കീഴില്‍ ഒളിക്കുന്നുണ്ട് !അവിടെ പുരുഷന്മാര്‍ തുല്യാവകാശം കിട്ടാന്‍ കേഴുന്നുണ്ടാകും .അപ്പോള്‍ യുദ്ധം സ്വയം നിഴലിനോടെന്നവണ്ണം മാറിപ്പോകുന്നു .വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അനുസരിച്ച്ഫെമിനിസം കാഴ്ച്ചപ്പാടുകള്‍ മാറ്റുമ്പോള്‍ ഒരുപക്ഷെ അതില്‍ രൂഡമൂലമായ അടിസ്ഥാന ആശയവും അതായത് സമത്വത്തിനായുള്ള പോരാട്ടവും മാറിമറിയുന്നില്ലേ? അടിസ്ഥാനപരമായി ഒരു അളവുകോല്‍ നല്‍കുക  വഴി  അത് മുഴുവന്‍ പ്രകൃതി സ്വാതന്ത്ര്യത്തെയുമാണ് വെല്ലുവിളിക്കുന്നത് .വീണ്ടും സ്ത്രീകള്‍ നമുക്ക് വേണ്ടുന്ന സ്വാതന്ത്ര്യം എന്നത് സ്നേഹത്തില്‍ പരസ്പരാശ്രയത്തില്‍ വേണ്ടുന്ന ഒന്നല്ല പകരം 'എനിക്ക് വേണ്ടുന്ന ഒന്ന്‍ ' എന്നതിലേയ്ക്കാണ് ചലിക്കുന്നതെന്ന് കാണാം .എന്തിനു പുരുഷനൊപ്പം എന്ന് പറയുന്നു ?സ്വയം ആര്‍ജ്ജിക്കെണ്ടുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് വിലപറഞ്ഞു നേടെണ്ടുന്ന ഒന്നല്ല .അതിനു 'പുരുഷനൊപ്പം 'എന്നൊരു അടയാളമിട്ടു അളന്നു തൂക്കെണ്ടുന്ന ഒന്നുമല്ല .ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്ത് സംസാരിക്കണം എന്ത് ചിന്തിക്കണം എങ്ങനെ ജോലിചെയ്യണംഎങ്ങനെ ജീവിക്കണം എന്നതൊക്കെ ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ് .അതുകൊണ്ടുതന്നെ പുരുഷനെന്നോ സ്ത്രീയെന്നോ എന്നതിലല്ല വ്യക്തിയുടെ നിലപാടുകളില്‍ ആണ് ബഹുമാനം കൊടുക്കെണ്ടുന്നത് .അയാള്‍ അല്ലെകില്‍ അവള്‍ സ്വയം തീരുമാനിക്കുന്നത് അവരവര്‍ക്കുള്ള സ്വാതന്ത്രമാണ് .അത് കൊടുക്കുക എന്നത് പുരുഷന്റെ ധര്‍മ്മമല്ല. കാരണം ആരും ആരുടേയും അടിമയോ നിയന്ത്രിതാവോ ആകുന്നില്ല .ആ നഗ്ന സത്യത്തെ കുരുന്നിലെ മനസ്സില്‍ ഉറപ്പിച്ചു വളര്‍ത്തിക്കൊണ്ടു വരിക എന്ന ക്ലേശകരമായ കാര്യത്തിലാണ് ഊന്നല്‍ കൊടുക്കെണ്ടുന്നത് . അതെ അത് ക്ലേശകരം തന്നെയാണ് ,നാം മാറ്റാന്‍ ശ്രമിക്കുന്നത് നമ്മുടെ ഇന്നലകളെ ആണ് .അത് വളരെയെളുപ്പത്തില്‍ മാറ്റാവുന്ന ഒന്നല്ല .കാരണം ഇപ്പോഴും എപ്പോഴും ഒരു നിയന്ത്രിദാവ് നമ്മുടെ ചുമലിനു മുകളില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും .അവര്‍ എപ്പോഴും സ്ത്രീ അടിമപ്പെടേണ്ടവള്‍ ആണെന്ന് അരക്കിട്ടുറപ്പിക്കും .ഈ അരക്കിനെ ആണ് നമ്മള്‍ തൂത്തെറിയേണ്ടത് .നീ പാത്രം കഴുകണം ,നീ മുറ്റമടിക്കണം ,നീ ഭക്ഷണം പാകം ചെയ്യണം ,നീ വസ്ത്രം അലക്കണം എന്നിങ്ങനെ സ്ത്രീകള്‍ക്ക് നേരെ വരച്ചിട്ടിരിക്കുന്ന സകല 'നീ ' കളെയും തിരുത്തി 'നിങ്ങള്‍' എന്നതിലെയ്ക്ക് ആണ്‍പെണ് വ്യത്യാസമില്ലാതെ വരുത്തിത്തീര്‍ക്കുക തികച്ചും ക്ലേശകരമാണ് .ഒരുപക്ഷെ അത് പുരുഷന് സാധ്യമാകും പക്ഷെ സ്ത്രീകള്‍ തന്നെയാകും അതിന് ഒന്നാമതായി എതിര്‍ നില്‍ക്കുക ! 'എന്റെ മകനെക്കൊണ്ട് തുണി കഴുകിക്കുകയോ !!കഞ്ഞി വയ്പ്പിക്കുകയോ!!തറ തുടപ്പിക്കുകയോ !!' അവരുടെ വായുകള്‍ അതിശയം കൊണ്ട് രോക്ഷംകൊണ്ട് വെറുപ്പുകൊണ്ട്‌ വിറയ്ക്കും .ശരിയല്ലേ ?? അപ്പോള്‍ പ്രസ്ഥാനങ്ങളെ അല്ല നിര്‍മ്മിക്കെണ്ടുന്നത് ! മനസ്സാക്ഷികളെ ആണ് നിര്‍മ്മിക്കെണ്ടുന്നത് !

ഫേസ് ബുക്കിലെ ഞാൻ ഇതുപോലെ എണ്ണിയാൽ തീരാത്ത അനേകം ചിന്തകളുടെ ഊർജ്ജത്തിന്റെ എന്റെ തന്നെ വരമൊഴികൾ ആണ് .അവ എന്റെ ഇടവേളകളിൽ ചലിച്ചുകൊണ്ടെയിരിക്കുന്നു ഞാനായിത്തന്നെ !


Tuesday, August 25, 2015

വിശുദ്ധ കുർബാന കഴിഞ്ഞു വരുന്ന വിശ്വാസിയുടെ മുഖം പോലെ ശാന്തമായി വരുന്ന ഓണമാണ് എന്റെ ഓർമ്മകളെ എന്നും വിളിച്ചുണർത്താറുള്ളത് കാരണം ദേവർഗദ്ധയിലെ ഓണം ജാതിമതവിശ്വാസങ്ങൾക്ക് അതീതമായിരുന്നു എന്നും ..ഇന്നത്‌ മാറിയോ എന്ന് അറിയില്ല .കാരണം അകലങ്ങൾ മനുഷ്യരുടെ വിശ്വാസങ്ങളെയും മാറ്റിമറിക്കും കാരണം വല്ലപ്പോഴും വന്നുപോകുന്ന കാറ്റിനറിയില്ലല്ലോ എത്ര ഇലകൾ പൊഴിഞ്ഞുപൊയെന്നും അവിടെ എത്ര ഇലകൾ കിളിർത്തു വന്നെന്നും !ഓണവെയിലിൽ നിറയെ തുമ്പി പറക്കുന്ന പാടങ്ങൾ അവിടുണ്ടായിരുന്നു ..കറുത്തതും ചുമന്നതും വെട്ടിത്തിളങ്ങുന്ന പളുങ്ക് കണ്ണുകൾ നാലുപാടും ചലിപ്പിച്ചു ഞങ്ങളെ തൊട്ടേ തൊട്ടില്ല കളിക്കുന്ന ഒരായിരം നിറങ്ങൾ കൊണ്ട് മാനത്തു പാറിനടക്കുന്ന പൂക്കളങ്ങൾ അവർ തീർത്തിരുന്നു .ചൂടില്ലാത്ത ഇളവെയിലിൽ മുള്ളൻ വെള്ളരിക്കകൾ പൊട്ടിച്ചു തിന്നുകൊണ്ട്‌ ഞങ്ങൾ പൂപറിക്കാൻ അമ്പലക്കുന്നു വഴി പൂവത്തിന്റെ ചുവടുവഴി അലഞ്ഞു നടക്കും .കൊങ്ങിണി പൂവുകൾ പൊട്ടിച്ചു നിറയ്ക്കും .തൊട്ടാവാടിപൂ നിറയെ പറിച്ചു കൂട്ടും നീലനിറത്തിലുള്ള വയൽപ്പൂവുകളുടെ കെട്ടിലെയ്ക്കു നോക്കി അന്തം വിടും .നാറുന്ന തകരചെടിയുടെ മഞ്ഞപ്പൂവിനെ വേണോ വേണ്ടയോ എന്നമട്ടിൽ ഉപേക്ഷിക്കും ..കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ചു നെല്ലിക്കയും പെറുക്കി തിന്നു വീട്ടിലേയ്ക്ക് പോരും ..ഹാ ഓർമ്മകൾക്കെന്തു സുഗന്ധം ! ഓർക്കുവാൻ മാത്രമായിരിക്കും ഈ സുഗന്ധങ്ങൾ ഓർമ്മയുടെ വാതായനങ്ങൾ പൂട്ടി മുദ്രണം വയ്ക്കാതെ നിലനില്ക്കുന്നതല്ലേ !!

Monday, August 24, 2015

നേരം വെളുത്ത് വരുന്നതേയുള്ളൂ അഞ്ചു മണി ,കുളികഴിഞ്ഞു വന്ന് ജനാലകൾ തുറന്നിട്ട്‌ തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ എന്റെ ചുമലിൽ ഇരുന്ന് എന്നെ നോക്കുന്നു .ഒരു ഒലിവ് ഗ്രീൻ സുന്ദരി !! അമ്പോ !! എനിക്ക് സന്തോഷം കൊണ്ട് നില്ക്കാൻ മേലേ !!പേടിച്ചു പേടിച്ചു മൊബൈൽ കൈക്കലാക്കി ഏത് ഒരു സെൽഫി എടുക്കാനേ ..എങ്ങാനും പറന്നു പോയാലോ ?? ആര് ഇവളോ !! അരമണിക്കൂറാ ഇരുന്നത് ! ഞാൻ ഇഡ്ഡലി ഉണ്ടാക്കുന്നത്‌ സാംബാറുണ്ടാക്കുന്നത് ചായവയ്ക്കുന്നത് ഒക്കെ നോക്കിക്കണ്ട്‌ ബോധിച്ചു !ഇഷ്ടത്തി പോണില്ലാന്ന്  കണ്ടപ്പോ ഞാൻ സംസാരം തുടങ്ങി ..പിന്നെ ഞങ്ങൾ മോളെ വിളിക്കാൻ പോയി ."ചക്കരേ നോക്കെടാ ആരാ അമ്മേടെ തോളിൽ എന്ന് ",എവിടെ ..അവള് തിരിഞ്ഞു കിടന്നുറങ്ങി ഞാൻ വിടുമോ ! "നോക്ക് ഒരു സുന്ദരിപ്പൂംബാറ്റ " അവള് കഷ്ടപ്പെട്ട് മിഴി തുറന്നു ! ഒറ്റച്ചാട്ടം !! : "അമ്മേ !!!ഇവളെപ്പോഴാ വന്നെ ?എന്റെം തോളിൽ ഇരിക്കുമോ ?പ്ലീസ് " പിന്നെ ഞങ്ങൾ ഒന്നിച്ചു സെൽഫി പിടിച്ചാലോ എന്നാലോചിച്ചപ്പോ ഇഷ്ടത്തിയ്ക്ക് ഇഷ്ടായില്ല !ഓള് പടപടാ ചിറകടിച്ച് എന്നെ ഒന്ന് വലം വച്ച് ജനാല വഴി പാറിപ്പോയി !!ദാ ഞാനിപ്പോഴും നീ തന്ന സർപ്രൈസ് സന്തോഷത്തിലാണ് കേട്ടോ വല്ലപ്പോഴും വരണം എന്റെ ജനാലകൾ തുറന്നിട്ടിരിക്കുന്നു ..

Saturday, August 22, 2015

ഒരു മഴക്കാലം കൂടി കടന്നുപോകുമ്പോൾ ഓർമ്മയുടെ നനുത്ത പുകപടലം ബാധിച്ച ഒരുപാട് മഴക്കാലങ്ങൾ കടന്നുപോയിരിക്കുന്നു അല്ലെ !!എനിക്ക് ഒരുപാട് സന്തോഷമുണ്ട് എഴുത്തുലോകത്തിലെ മലയാളത്തിന്റെ മഴയായ സുഗതകുമാരി ടീച്ചർക്കും മറ്റനേകം നല്ല എഴുത്തുകാർക്കുമൊപ്പം ഞാനും ഈ ബുക്കിൽ ഇടം പിടിച്ചതിൽ ! 'പെണ്‍മഴയോർമ്മകൾ' ഒലിവ് ബുക്സ് ന്റെ ഈ ഓണ സമ്മാനം നെഞ്ചിലേറ്റുന്നു ..എല്ലാവരും  വായിക്കണം .

മഴയുടെ രൗദ്ര താളം മുതൽ താരാട്ടുവരെ ,പ്രണയം മുതൽ മരണം വരെ എത്രയെത്ര പെണ്‍ഭാവങ്ങളായിരിക്കും നമ്മെ തേടിയെത്തുക !ഞാനും കാത്തിരിക്കുകയാണ് !നമ്മൾ ഓരോരുത്തരെയും വായിക്കാൻ !

Friday, August 14, 2015

ദയയുടെ സഹോദരി

അതെ അവർ വന്നപ്പോൾ ഞാൻ വളഞ്ഞു കൂടി എന്റെ ബെഡ്ഡിൽ കിടക്കുകയായിരുന്നു .ഒരു കഠിനദിവസത്തിന്റെ മുഴുവൻ ക്ഷീണത്തിനും മേൽ അതികഠിനമായ പുറംവേദനയാൽ വലഞ്ഞ് ഭർത്താവ് കോളേജിൽ നിന്നും എത്തിയിട്ട് വേണം എന്തെങ്കിലും മരുന്ന് വാങ്ങാൻ എന്നുള്ള പ്രതീക്ഷയിലേയ്ക്കാണ് അദ്ദേഹത്തിൻറെ ഫോണ്‍വിളി 'ഞങ്ങൾ വരുന്നു ' എന്ന് എത്തിയത് .എപ്പോഴും അപ്രതീക്ഷിതമായി ആരെങ്കിലും കൂടെ ഉണ്ടാകുമെന്നറിയാമെങ്കിലും ഇത്തവണ അതെന്നെ ആവേശം കൊള്ളിച്ചില്ല കാരണം ഞാൻ അത്രമേൽ വേദനയിൽ അമർന്നുപോയിരുന്നു .ആരാണ് കൂടെ എന്ന എന്റെ പതിഞ്ഞ ചോദ്യം ആളും പ്രതീക്ഷിച്ചിരുന്നില്ല .'ദയാ ഭായി ' എന്ന മറുപടി എന്നെ ആകെ മാറ്റിത്തീർത്തു .ഞാൻ കിടക്കയിൽ നിന്നും ഉയർത്തെണീറ്റു .കാരണം ഞാൻ കാണാൻ പോകുന്നത് ഞാൻ കാത്തിരുന്നയാളെ തന്നെയാണ് .ശ്രീയുടെ കൂടെ ഞാൻ ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ട് .ഒരുപാട് പേർക്ക് സന്തോഷത്തോടെ ആതിഥേയ ആയിട്ടുണ്ട് .അത് ആ ഭാര്യാപദവിയിൽ മാത്രം കിട്ടിയിട്ടുള്ള കാര്യമാണ് (ചുരുക്കം ചില മഹാനുഭാവന്മാർ എന്നെയും കാണാൻ വന്നതൊഴിച്ചാൽ !).

അവർ വന്നു .കൈയ്യിൽ ഒരുകെട്ട്‌ ചെടികൾ ഉണ്ട് .നടുവാനായി മുറിച്ചെടുത്ത കമ്പുകൾ ആണ് .കഴുത്തിലും കൈയ്യിലും തനതായ ആദിവാസി ആഭരണങ്ങൾ .മധ്യപ്രദേശിന്റെ കൈത്തറി സാരി .ഞാൻ നിർന്നിമേഷയായി നോക്കി നിന്നു .ഞങ്ങൾ കൈകൂപ്പിയതല്ലാതെ ഒന്നും പറഞ്ഞില്ല .പക്ഷെ എന്റെ ഒപ്പം അവർ അകത്തേയ്ക്ക് വന്നു ,കൂടെ ശ്രീയും മണിവർണ്ണനും ഒരു സുഹൃത്തും .എല്ലാവരും ഇരുന്നു .ഞാൻ കുടിക്കാൻ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ചൂടുള്ളതെന്തെങ്കിലും ആവാം എന്ന് പറഞ്ഞു .ഞാൻ വേദനിച്ചു വളഞ്ഞു വളഞ്ഞു നടക്കുകയായിരുന്നു എങ്കിലും അപ്പോൾ ഞാൻ മനസ്സ് നിറഞ്ഞവൾ ആയിരുന്നു!ഒരു കപ്പിൽ ചൂട് പാലുമായി വന്ന എന്നോടവർ പാല് വിഷമാണ് അത് ഞാൻ കുടിക്കില്ല കേട്ടോ എന്ന് പറഞ്ഞു ."ദിവസം മുഴുവൻ പണിതതും പോരാഞ്ഞ് വീണ്ടും കുറെ പേർ അല്ലെ ??" എന്നെന്നോട് ചോദിച്ചു ."ഒരിക്കലുമില്ല മിക്കവാറും ഞങ്ങളുടെ കൂടെ ആരെങ്കിലും കാണും "എന്ന് ഞാൻ തിരികെ ചിരിച്ചു .എന്റെ പ്രിയപ്പെട്ട ഏലക്ക+കറുവ +ചുക്ക് സുലൈമാനി ഞാൻ ഉണ്ടാക്കി അവർക്ക് കൊടുത്തു കൂടെ ഇരുന്ന് ദാ ഞങ്ങളുടെ ഈ പടം പിടിച്ചു .നിലത്തിരുന്ന എന്നോടവർ പറഞ്ഞു "അതുവേണ്ട ഞാൻ ആരെക്കാളും ഉയർന്നവൾ അല്ല " എന്ന് ."നോക്കു ഞാൻ ആരെക്കാളും താഴ്ന്നവളും അല്ല പക്ഷെ ഇവിടെ ദാ ഞാൻ താഴെയേ ഇരിക്കൂ " എന്ന് ഞാനും .അതവരെ ചിരിപ്പിച്ചു ."അല്ല കുട്ടീ ഞാൻ ദാ തറയിലെ ഇരിക്കൂ പക്ഷെ ചില സ്ഥലങ്ങളിൽ ആദിത്യ മര്യാദയുടെ പേരിൽ എനിക്ക് അത് സാധ്യമാവാറില്ല എന്ന് മാത്രം .എന്ന് പറഞ്ഞ് ഞങ്ങൾ മനോഹരമായി ശ്രീയെ നോക്കി ,ക്യാമറയെ നോക്കി പുഞ്ചിരിച്ചു .ക്ലിക്ക് ക്ലിക്ക് ഫോട്ടോകളിൽ ചിലതിൽ എന്റെ പുറംവേദന  മുഖം ചുളിച്ചു ! കാര്യം പറഞ്ഞപ്പോൾ" അയ്യോ എന്നിട്ടാണോ ഇങ്ങനെ എല്ലാം പണിയുന്നത് "എന്ന സ്നേഹത്തോടെ എന്റെയൊപ്പം അടുക്കളയിലേയ്ക്ക് വന്നു .കൂട്ടിയിട്ട കഴുകാനുള്ള പാത്രങ്ങളെല്ലാം ആദ്യമായി എന്നെ നോക്കി പരിഹസിച്ചു !എന്റെ ഒരു അതിഥികളും അവരെ അത്തരത്തിൽ കണ്ടിരിക്കില്ല !എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ദയാബായി ആ പാത്രങ്ങൾ കഴുകാൻ തുടങ്ങി .ഞാൻ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആകാം അല്ലെ എന്ന് ചോദിച്ചത് മുഴുവൻ സമ്മതത്തോടെയും എല്ലാവരും കൈയ്യടിച്ചു പാസാക്കിയിരുന്നു .ഞാൻ വേണ്ട എന്ന് പിടിച്ചകറ്റിയതിനെ അവർ സ്നേഹപൂർവ്വം നിരാകരിച്ചു .എനിക്ക് അതൊന്നും വയ്ക്കാനറിയില്ല .പക്ഷെ ഇത് ചെയ്യാനറിയാം .എന്ന മറുപടിയോടെ എന്നെ അകറ്റി മാറ്റി .അവിടെ ഇരിക്കൂ എന്നുപറഞ്ഞു ദീപുവും മണിയും എത്തി .തേങ്ങ ചുരണ്ടിയെത്തി ക്കഴിഞ്ഞു ,ഞാൻ പാൽക്കഞ്ഞിയും പപ്പടവും ചമ്മന്തിയും മത്തിവറുത്തതും തയ്യാറാക്കുംവരെ ക്ഷമയോടെ കാത്തിരുന്നു അവരെല്ലാം .വേവ് കൂടിയ അരി റൈസ്കുക്കറിൽ ഇടാമായിരുന്നു എന്ന എന്റെ പരിദേവനം ഭായി കേട്ട് നിന്നു ,പിന്നെ അരി നേരത്തെ വെള്ളത്തിൽ ഇട്ടു കുതിർക്കുവാൻ ഉപദേശിച്ചു .ഞാൻ ഇറുത്തുകൊണ്ട് വച്ചിരുന്ന വലിയ വെളുത്ത ചീനി മുളക് കൌതുകത്തോടെ എടുത്തു നോക്കി .കുറച്ചെടുത്തു സൂക്ഷിച്ചു വച്ചു കൊണ്ടുപോയി നട്ടുനനച്ചു വലുതാക്കാൻ !എന്നോട് റസ്റ്റ്‌ എടുക്കൂ എന്ന് കൂടെക്കൂടെ ഉപദേശിച്ചു സ്നേഹപൂർവ്വം ശകാരിച്ചു .ഞാൻ അവരെ പഠിക്കുകയായിരുന്നു .അവരെന്നെയും .ഞങ്ങൾ ഒരു ആക്ടിവിസവും സംസാരിച്ചില്ല .(ഞാനും ഭായിയും )ഞങ്ങൾ ഒരു അടുക്കള രഹസ്യവും പങ്കുവച്ചതെയില്ല !പകരം എനിക്കവരെയും അവർക്കെന്നെയും നന്നായി മനസ്സിലായിരുന്നു .ഞാൻ അവർ കുതിരപ്പുറത്തു പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന അവരുടെ സുധീര യൗവ്വനം ഉൾപ്പുളകത്തോടെ ഓർത്ത് നോക്കി.പക്ഷേ ഒന്നും ചോദിച്ചില്ല .വർഷങ്ങളായി ഞാൻ വായിക്കുന്നു എന്ന് മാത്രം പറഞ്ഞു .എന്റെ തോളോട് ചേർന്ന് നിന്ന് കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി എന്നോടവർ ചോദിച്ചു :"കുട്ടീടെ പേര് പറഞ്ഞില്ല !!" ആദിവാസികളെ നന്നാക്കാൻ ഇറങ്ങുന്നവരെ നിങ്ങൾക്കറിയുമോ അല്ല നിങ്ങൾക്കാകുമോ സ്വയം ഒരാദിവാസി ആയിത്തീരാൻ എന്നിട്ട് അവരുടെ ഉൾത്തളങ്ങളിലെ അന്തസംഘർഷങ്ങൾ അളക്കുകയും അറിയുകയും അവർക്ക് വേണ്ടി പടപൊരുതുവാൻ??അവരെപ്പോലെ ചാണകം മെഴുകിയ തറയുടെ തണുപ്പിൽ ഉറങ്ങുവാൻ ?അതും ഏറ്റവും സമ്പന്നമായ പട്ടുമെത്തയിൽ നിന്നും ഇറങ്ങി വന്നതിനു ശേഷം ??

അവർ ഭൂമിയിലേയ്ക്ക് പിറന്നത്‌ മെർസി മാത്യു എന്ന പേരിൽ ആയതിൽ എന്തത്ഭുതം ?ഒന്നുമില്ല !! ചിലർ പിറക്കുന്നത്‌ ദൈവത്തിന്റെ കണ്ണും കരളും തലച്ചോറും കൊണ്ട് ആകുന്നതിൽ എന്തിനത്ഭുതപ്പെടാൻ !!അവർ ദൈവം തന്നെയാകുന്നു എന്നതിൽ എന്തത്ഭുതപ്പെടാൻ !!അത്ഭുതപ്പെടണം, ദൈവങ്ങൾ നമ്മളെപ്പോലുള്ളവരെ കാണാൻ നമ്മുടെ കുടിലിലേയ്ക്ക്‌ കടന്നു വരികയും സ്നേഹപൂർവ്വം ആശ്ലേഷിക്കുകയും മിന്നിമായുകയും ചെയ്യുമ്പോൾ !

Monday, August 10, 2015

ആഗ്രഹിക്കാൻ പോലും കഴിയാതെ  ,കിട്ടാതെപോയ
അന്നത്തെ എത്രയോ കുപ്പിവളകൾക്കും കല്ലുമാലകൾക്കും
പകരം വയ്ക്കാൻ ഇന്നത്തെ ഏതു വൈഡൂര്യത്തിനാണാവുക !! പകരം വയ്ക്കാനാകാത്ത അന്നത്തെ ഓട്ടുവിളക്കിലെ മണ്ണെണ്ണ വെളിച്ചത്തിനെ  വെല്ലാൻ ഇന്നത്തെ ഏതു വൈദ്യുതി വെട്ടത്തിനാണാകുക !!കാരണം മനസ്സിലെ ആ ഓർമ്മകളുടെ പുനരാവർത്തനം ഒരിക്കലും സാധ്യമാകാത്തത് തന്നെ ! കാപ്പിപ്പൂ മണത്തിൽ മുങ്ങി മഞ്ഞുതുള്ളി അണിഞ്ഞ് അവ എന്നും മനസ്സിൽ ഒളിച്ചിരിക്കുമായിരിക്കും അല്ലെ ?

Monday, August 3, 2015

ഉൾപ്പിടച്ചിലുകൾ

കൂട്ടുകാരാ ,
നിരാലംബമായൊരു വസന്തകാലത്തു നിന്നുമാണ് 
ഞാൻ നിന്നിലേയ്ക്കു പടർന്നു വളർന്നത്‌ !
അവിടപ്പോൾ ഓക്കുമരങ്ങൾ പൂക്കുന്നില്ലായിരുന്നു
വരണ്ടുണങ്ങിയ മണ്ണിലേയ്ക്കു വീഴാൻ
കാത്തിരിക്കുന്ന എന്റെ തന്നെ
ഉടലിലെ ഒറ്റപ്പൂവ് മാത്രം ബാക്കി !

ഋതുക്കൾ കൊഴിയുംതോറും ഉണങ്ങാൻ
വെമ്പുന്ന എന്റെ ഉടലിലെ പച്ചകൾ
ഒന്നിനുവേണ്ടിയും ആർത്തലയ്ക്കുന്നതെയില്ലായിരുന്നു !
ഒരുതാങ്ങു കിട്ടിയാൽ വീഴാതിരിക്കാം
എന്നൊരാർദ്രമായൊരാന്തലിൽ
ഏങ്ങി നില്ക്കുന്നൊരു വള്ളിച്ചെടി !

ഞാനോ നീയോ പരസ്പരം ക്ഷണിച്ചതേയില്ല !
പക്ഷെ ,
നിമിത്തങ്ങളിൽ നമ്മൾ ഒന്നുചേരേണ്ടവർ
എങ്കിലും പറിച്ചു മാറ്റാനാകാത്ത എന്റെ വേരുകൾ
ഇപ്പോഴും ആഴ്ന്നു നില്ക്കുന്നത് ഞാൻ മുളച്ച
മണ്ണിലാണ് ..എന്റെ തായ് വേരുകൾ ഊർന്നു
കുടിക്കുന്നത് ഇപ്പോഴും ആതേ മുലപ്പാലു തന്നെ !
ആ ലവണങ്ങളിൽ നിന്നും ഊറ്റി ഉണർന്നതാണെന്റെ
പച്ച രക്തം !
ആമണ്ണിലേയ്ക്കിപ്പോൾ നീ കൂടി ആഴ്ന്നിറങ്ങുക !
പതിയെ വളരെപ്പതിയെ നിന്നിലേയ്ക്ക്
പുതിയ ധമനികൾ മുളപൊട്ടും !
അവയിലൂടെ അനുകമ്പയുടെ
സ്നേഹത്തിന്റെ സഹാനുഭൂതിയുടെ
ജലകണങ്ങൾ പരന്നൊഴുകും !
നിന്നിൽ പച്ച പൊട്ടി മുളച്ചു പൂത്തുലയും
അതിന്റെ പൂമണത്തിൽ
നിനക്ക് നിന്റെ ദാർഷ്ട്യം വെടിയാനാകും !
പകയുടെ പകരം വയ്ക്കലിന്റെ
കിട്ടിയാൽ മാത്രം തിരിച്ചു നല്കുന്നതിന്റെ
അർത്ഥശൂന്യതയിൽ നിന്നും നിനക്ക്
എന്നെയ്ക്കുമായൊരു മുക്തിയുദിക്കും !

പുതലിച്ചു പോകുന്ന ഉൾത്തടത്തിനെ
പൂത്തുലയാൻ വിടുകയാണെന്റെ കുരുന്നിലകൾ
മടുപ്പിന്റെ ശൂന്യ വഴികളിലേയ്ക്ക്
തിരികെപ്പോയി പച്ചകെട്ടുപോകാതിരിക്കാൻ
എവിടെയോ ഓടിമറയാൻ
കുതറുകയാണെന്റെ ഓരോ ഇലകളും !
കാണുന്നില്ലേ അവയുടെ പിടച്ചിലുകൾ !!? 

Wednesday, July 22, 2015

ഞാൻ എന്തെല്ലാമോ ആണെന്ന തോന്നലിന്റെ അയഥാർത്ഥത്തിൽ നിന്നും ഞാൻ ആരുമല്ല എന്ന തിരിച്ചറിവിന്റെ ആരംഭത്തിലാണ്‌ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് !

Tuesday, July 14, 2015

മനോനില തെറ്റുന്നിടത്താണ് ക്രിയാത്മകത ഉയിർകൊള്ളുന്നത് എന്നെനിക്ക് ഇപ്പോഴും എപ്പോഴും തോന്നാറുണ്ട് !

Monday, July 13, 2015

ചില സ്നേഹങ്ങളുടെ നാൾവഴികളിൽ കുത്തിയൊലിച്ചു പോയൊരു ഞാൻ ഉണ്ട് .നീർത്തുള്ളികൾ താഴെക്കൂർന്നു പോയി നനഞ്ഞ മണ്ണ് പോലെ ചില നേരങ്ങളിൽ ഞാൻ !കാണാ സങ്കടങ്ങളിൽ കേൾക്കാ സങ്കടങ്ങളിൽ പറയാസങ്കടങ്ങളിൽ ഇനിയും പൊട്ടിത്തകരാത്ത ഈ ഞാൻ !! ഒഴുകിപ്പോകുന്ന നിമിഷസൂചികളിൽ ഒന്നിൽ ഒഴുകാതാകും വരെ മിടിച്ചുകൊണ്ടേ ഇരിക്കുന്ന രക്തവും മാംസവും കൂടിച്ചേർന്ന വെറുമൊരു ഹൃദയം എന്നെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു !ചുക്കിച്ചുളിഞ്ഞു കറുത്തു മെലിഞ്ഞ എന്റെ കൈവിരലുകൾ നെഞ്ഞിലേറ്റി 'നിങ്ങളാണമ്മേ ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ' എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്ന ആ നരവീണ ഒരു വാർദ്ധക്യം ഇനി എനിക്ക് വേണ്ട ..!ജന്മങ്ങൾ സംഭവിക്കുന്നത്‌ ഒരു വിത്ത്‌ വീണു മരംപോലും അറിയാതെ മുളയ്ക്കുന്ന തൈ പോലെ ആകണമല്ലേ !എനിക്കിനിയും ജനിക്കണം .ഉൾവനങ്ങളിൽ ആരോരുമറിയാതെ ഒരു വന്മാരമായി മാറണം .എന്റെ ചില്ലയിൽ പതിനായിരം കിളികൾ പാട്ട് പാടണം .എന്റെ തണലിൽ വർണ്ണശലഭങ്ങൾ പാറിപ്പറക്കണം.എന്റെ നിഴലിൽ വാമൊഴികളിലെ രക്തരക്ഷസ്സുകൾ മുടിയഴിച്ചാടണം .മദം പൊട്ടിയ കൊമ്പന്മാർ ഇണകളിൽ രമിക്കുന്നത്‌ സൂചിയിലച്ചാർത്തിലൂടെ പതിഞ്ഞുകാണണം .ഹിമശൃംഗങ്ങളിൽ പോക്കുവെയിൽ പൊട്ടിയൊഴുകുന്നത് നോക്കി നിൽക്കണം .ഇനിയും പറയാത്ത കാക്കത്തൊള്ളായിരം കഥകൾ ഓരോ ഇലകളുടെ ഞരമ്പുകളിലൂടെ ഭൂമിയിലേയ്ക്ക് പറഞ്ഞു പതിക്കണം ..അവയെല്ലാം ചേർത്തു ഭൂമിയിൽ ഉയിർക്കുന്ന ഏറ്റവും വലിയ അരുവിയാകണം എന്റെ ജീവിതം !

Friday, July 10, 2015

പെണ്ണിറക്കങ്ങളിൽ ആന്തലോടെ
കണ്ണടയ്ക്കാതിരിക്കുന്നവർക്ക്
തെളിഞ്ഞ നീലാകാശവും
ഒളിഞ്ഞ ചന്ദ്രാകാശവും കടന്നവളുകൾ
പുറത്തേയ്ക്ക് പോകും !
ഒരുപക്ഷെ ഈ 'ഠ' വട്ടവും കടന്ന് ..
കാസറഗോഡും തൃശ്ശൂരും തിരുവനന്തപുരവും കടന്ന്
ഗോദാവരിയും യമുനയും നൈലും കടന്ന്
ഈ വഴിതുറക്കാത്ത ഗോളാന്തര ഗോളവും കടന്ന്
ഒരുപക്ഷെ ഒരു പെണ്‍ലോകം ചമച്ചു കൂടാതെയില്ല !
ഇനി അച്ഛന്മാർക്കും അമ്മാവന്മാർക്കും ആങ്ങളമാർക്കും
മാത്രമല്ലാത്തൊരു ശബ്ദം തുറക്കാത്ത അമ്മത്തൊണ്ടയിൽ
കൂടി ഇഴഞ്ഞു കടന്ന് മകൾ ആർത്തു വിളിക്കും
ഉറപ്പു ..ഇവിടെ ഒരു പെണ്ണുറപ്പ് !!

Friday, June 26, 2015

ഒരായിരം തുള്ളികളായി നീ നിന്നുപെയ്യുമ്പോൾ
നിനക്ക് ഞാൻ മഴ എന്നല്ലാതെ എന്തു പേരിടാൻ !
ഒരായിരം ഇലകൾ ഒന്നിച്ചു പെയ്യുമ്പോൾ
നിനക്ക് ഞാൻ മരമെന്നല്ലാതെ എന്ത് പേര് ചൊല്ലാൻ !
ഒരായിരം ഓർമ്മകൾ ഒന്നിച്ചെത്തുമ്പോൾ
നിനക്ക് ഞാൻ പ്രണയമെന്നല്ലാതെ എന്ത് കാതിൽ മൂളാൻ !
എന്തിനോവേണ്ടി തിളയ്ക്കുന്ന ദുഃഖം
നെഞ്ഞകത്തിനെ തീർപ്പതിന്മുൻപെ ..
വന്നു വെള്ളം തളിച്ചുപോകില്ലേ
ഇല്ലയെങ്കിൽ എരിഞ്ഞുതീരില്ലേ !

Saturday, June 20, 2015

ആകൃഷ്ടനായി മനസ്സിലാരുടെ കണ്ണുനീരാൽ
ചേരാതെ പോയൊരു മുഖാംബുജമെന്നുമെന്നും
തോരാതെ പെയ്ത മഴതന്നിൽ നിന്നും
വിടരാതടർത്തിയൊരു പൂവുപോലെ !!

Thursday, June 11, 2015

മഴയോർമ്മകൾ .

ശീലക്കുടയിൽനിന്നൂർന്നു വീഴുന്ന മഴത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു കണങ്കാലുകളും പാവാടയും നനഞ്ഞു വിറച്ചു സ്കൂളിൽ നിന്നും വീട്ടിൽ കയറി വരുമായിരുന്ന ബാല്യം .വീട്ടിലിരുന്നാൽ അകലെ നിന്നും മഴ ആകാശ ഊഞ്ഞാലിൽ ആടി വരുന്നതുകാണാമായിരുന്നു ...ചിലപ്പോൾ അക്കരക്കുന്നിൽ അവർ ഊഞ്ഞാലു താഴ്ത്തിക്കെട്ടി അവിടെത്തന്നെ നിന്ന് പെയ്യും, അപ്പോൾ ഇക്കരെ ഇളവെയിൽക്കല്യാണം !മഴയുടെ ചെപ്പടി വിദ്യയിൽ വെയിലും മഴയും ഒന്നായ്ത്തീരും. ഞങ്ങളതിനെ ഓമനപ്പേരിൽ 'കുറുക്കന്റെ കല്യാണം' എന്ന് പറഞ്ഞുപോന്നു.സങ്കൽപ്പത്തിൽ കുറുക്കനും കുറുക്കത്തിയും കൊഴിയെക്കൂട്ടിയുള്ള സദ്യ ഉണ്ണും ! സന്ധ്യക്ക്‌ ഇല്ലിമുളം കാട്ടിൽ നിന്നും ഒരു  കുറുക്കൻ ഓരിയിടും. തുടരെത്തുടരെ അക്കരെയിക്കരെ വയലോരം കുളക്കടവ് കാട്ടുപോന്ത ഒക്കെ ഇളകിമറിയും വിധം അവരൊന്നിച്ചോരിയിടും അപ്പോഴും മഴപെയ്യുന്നുണ്ടാകും.ഇരുട്ടിനെ കൂടുതൽ കറുപ്പിച്ചുകൊണ്ട്‌ അവൾ രാത്രിയുടെ മാറിലൂടെ പതഞ്ഞൊഴുകും .അത്തരം രാത്രികളിൽ റേഡിയോയിൽ നിന്നും സിലോണ്‍ സംഗീതം കേട്ടുകൊണ്ടിരിക്കുന്ന എന്റെ നട്ടെല്ലിലൂടെ പേടിയുടെ ഉറുമ്പുകൾ അരിച്ചിറങ്ങും .കതകടച്ച് സുരക്ഷിത മേഖലയായ കട്ടിലിൽ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് തലയിണയിൽ മുഖമാഴ്ത്തിക്കിടക്കുമ്പോൾ ഓടിൻ മുകളിൽ മഴ നനുത്ത് പെയ്യുന്നുണ്ടാകും .ഓടിറമ്പിൽക്കൂടി മഴവെള്ളം ര്ര്രർർർ സംഗീതത്തോടെ താഴേയ്ക്ക് വീഴുന്ന താരാട്ടിൽ ഉറക്കം ലോകത്തിൽ വച്ചേറ്റവും സുഖമുള്ള അനുഭവമാകും !

സ്കൂള്‍ ദിനാരംഭങ്ങള്‍ എന്നും ഇടവപ്പാതിയിലായിരുന്നല്ലോ! പുത്തന്‍ ഉടുപ്പിന്റെ ഭംഗി കാണിക്കും മുന്‍പേ മഴ എല്ലാം നനച്ചു ചെളി തെറുപ്പിച്ച് ഒരു പരുവം ആക്കിയിരിക്കും! ഇടവപ്പാതിയിലെ കളികള്‍ നനഞ്ഞ ഓര്‍മകളാണ്.ടാര്‍ ഇളകിയ വഴിയിലെ കുഴികളില്‍ മാക്കാന്‍ തവളകള്‍ നീന്തി തുടിക്കും.. ഈര്‍ക്കില്‍ വളച്ചു കെട്ടി അറ്റത്ത്‌ കുടുക്കിട്ടു നീളമുള്ള ചൂണ്ടല്‍ കുടുക്കുകള്‍  പണിയും.അനങ്ങാതെ മഴ പോലുമറിയാതെ ഞങ്ങള്‍ ആ കുടുക്കുകള്‍ പോണ്ണന്‍ തവളകളുടെ തലയില്‍ക്കുടുക്കി വലിക്കും ..അവ പിടഞ്ഞുണരുംബോഴെക്ക് കുടുക്കില്‍പ്പെട്ടിരിക്കും..അവയെ അന്തരീക്ഷത്തില്‍ കറക്കി ഞങ്ങള്‍ പാട്ടുണ്ടാക്കും..

"ആ തവള പിന്നീത്തവള ഒത്തിരി ഒത്തിരി തവളകള് ..മാക്രോ പോക്രോം ..പാടിപ്പാടി ഞങ്ങടെ ചൂണ്ടെല്‍ വീണും പോയ്‌ ..ഹ ഹ ഹാ ..'

ചിരിയുടെ അവസാനം തവളകളെ അടുത്ത കിണറ്റിലോ കുളത്തിലോ വയലിലോ ഭദ്രമായി ഇറക്കി വിട്ടിരിക്കും..ചില മഹാ എമ്പോക്കികള്‍ അവയെ നിര്‍ത്തിയിട്ട വണ്ടിയുടെ ടയറിനടുത്തു വച്ച് അകലെ മാറി കുത്തിയിരുന്ന് സാകുതം വീക്ഷിക്കും.ഇതൊന്നുമറിയാതെ ഡ്രൈവര്‍ വണ്ടിയെടുക്കുമ്പോള്‍ തവളകള്‍ 'ടൊ ..ഡോ  ' എന്ന് പൊട്ടിത്തകര്‍ന്നു അരഞ്ഞു ചാകും! "ദുഷ്ടന്മാര്‍.." സജിതയും ഞാനും ഒന്നിച്ചു നിലവിളിക്കും.
ദേവര്‍ഗദ്ധയെന്ന എന്റെ കൊച്ചുഗ്രാമം നിറയെ ജീപ്പുകള്‍ ആയിരുന്നു അന്നെല്ലാം ,ഇന്നുമതെ! വല്ലപ്പോഴും കടന്നു വരുന്ന ചരക്കു ലോറികള്‍ ഞങ്ങള്‍ കുട്ടികളുടെ പേടി സ്വപ്നമായിരുന്നു! അവയുടെ ഭീമാകാര രൂപവും മുന്‍പിലുള്ള SANTHOSHKUMAR എന്നപോലുള്ള പേരും അതിനിരുവശത്തും വരച്ച ധംഷ്ട്രയുള്ള പെണ്ണുങ്ങളും ഞങ്ങളെ കൂടുതല്‍ കലുഷിതരാക്കി! മഴയുള്ളപ്പോള്‍ അച്ഛയും അമ്മച്ചിയും ഞങ്ങളോട് വിളിച്ചു പറയും :

"വലതു വശം ചേര്‍ന്ന് റോഡരുകിലൂടെചേര്‍ന്ന് നടക്കണം ട്ടോ ..ലോറി വന്നാല്‍ മാറി നിന്നോളണം.. "

ഈ മുന്‍കരുതലുകള്‍ പേടിയുടെ ആക്കം കൂട്ടിയതെയുളളൂ..!പാവപ്പെട്ട രക്ഷിതാക്കള്‍, അകാരണമായി പേടിക്കുന്ന കുഞ്ഞു മന്സുകളെപ്പറ്റി അവരെങ്ങനെ അറിയും..! ലോറിയില്‍ നിന്നും വല്ലകാലത്തും തല പുറത്തേയ്ക്കിട്ട് ഞങ്ങളെ നോക്കി ചുവന്ന കറുത്ത പല്ലുകാട്ടി ചിരിക്കുന്ന "അണ്ണാച്ചികള് "ഞങ്ങളെ കൂടുതല്‍ ഭയചകിതരാക്കിയിരുന്നു..ഞങ്ങളെ അവര്‍ പിടിച്ചു കൊണ്ട് പോയി കണ്ണ് പൊട്ടിച്ചു ഭിക്ഷയ്ക്കു വിടും എന്ന് ജിഷ ആവര്‍ത്തിച്ചു പറയുമായിരുന്നു.ഞങ്ങള്‍ ലോറി വരുമ്പോള്‍..കയ്യാലക്കെട്ടിനോട് ചേര്‍ന്ന് കണ്ണുകള്‍ ഇറുക്കെ അടച്ചു പേടിച്ചു നിന്നു..!പേടിക്കുമ്പോൾ ഞങ്ങൾ ചൊല്ലും:

' അർജ്ജുനെ ..ഫത്ഗുനെ ജിഷ്ണു ,കിരീടീ ശ്വേതവാഹന ,വിവത്സു വിജയപാർത്ഥ സവ്യസാചി ധനുൻ ജയ !'

മഴയത്ത് കുടയുടെ കബിയില്‍ക്കൂടി വാര്‍ന്നു വരുന്ന വെള്ളം ഞാന്‍ കൈയ്ക്കുംബിളിലാക്കി രസിച്ചിരുന്നു..വിരലിനറ്റത്തൂടി ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍എന്‍റെ സ്വകാര്യ സന്തോഷങ്ങളിലൊന്നായിരുന്നു ..!
ഇനിയുമൊരു രസകരമായ മഴക്കളിയുണ്ട്.മഴ നനഞ്ഞ വഴികളില്‍ക്കൂടി പശു പോയ പാടുകളായ ചാണക കഷ്ണങ്ങളില്‍ ഒരു കോല് കുത്തി നാട്ടുകയും ഒരു കല്ല്‌ പതിപ്പിക്കയും ചെയ്യും.. കോല് ക്രിസ്ത്യാനിററി യുടെ പ്രതീകം അഥവാ മെഴുകുതിരി ! കല്ല്‌ ഉണ്ണിയപ്പമത്രേ.. ഉണ്ണിയപ്പം ഹിന്ദുവിന്റെ പ്രതീകം !! എന്തൊരു മത സൗഹാര്‍്ദദം !കുട്ടികളാണെന്നോര്‍ക്കണം.വഴി നീളെ ഉണ്ണിയപ്പവും  മെഴുകുതിരിയും ..ഒരു പശുവിനെത്ര മത സൗഹാര്‍്ദദം തരാമോ അത്രയും!! ഓർമ്മകൾ പൊട്ടിച്ചിരിക്കുന്നു !

മഴയെപ്പറ്റി എത്ര പറഞ്ഞാലാണ് തീരുക ?വയലിറബിൽക്കൂടി മഴതോർന്നു നിൽക്കുമ്പോൾ , നെൽക്കതിരുകൾ കുതിർന്നു തൂങ്ങിക്കിടക്കുന്നുണ്ടാകും.നെല്ലോലകളിൽ തട്ടി പാവാടയുടെ അറ്റം നനഞ്ഞു കുതിരും .കുളക്കോഴിക്കുഞ്ഞുങ്ങളും അമ്മയും കൂടി വയൽ മുറിച്ചു കടന്ന് എങ്ങോ ഓടിയൊളിക്കും .തണുതണുത്ത ഈറൻകാറ്റിൽ ഉടലാകെ കുളിരും .എവിടെയോ ഒരാൾ ഇതെല്ലാം കണ്ടുനില്ക്കുംപോലെ ഹൃദയത്തിലൊരു ദ്രുതതാളം പെയ്തിറങ്ങും .വരാനിരിക്കുന്ന പ്രണയം പൂക്കളായി വഴിയിൽ എന്നെയും കാത്ത് വിരിഞ്ഞു നിൽക്കുന്നുണ്ടാകും.വയലു കടന്നാൽ അമ്പലമായി .മഴനനഞ്ഞ ഒരുകൂട പൂക്കളുമായി ഏടത്തി അവളുടെ സമൃദ്ധമായ കേശഭാരമുലച്ചു മുൻപേ നടക്കും .ചന്തത്തിലുള്ള ആ പോക്ക് നോക്കി മഴ നിർവൃതിയോടെ ചാറ്റൽ മഴ ചൊരിയും .അവളുടെ ഇളം റോസ് കാലടികളിൽ മഴ മണ്ണ് തെറുപ്പിച്ച് കളിക്കും .ചില നേരങ്ങളിൽ കുളിപ്പിന്നലിൽ നിന്നുമൊരു ചെമ്പകപ്പൂ ഉതിർന്നു മണ്ണിൽ വീഴും .മഴ പൂവിന്മേൽ അസൂയയോടെ താളം തുള്ളും.ഇലയിൽ കുതിർന്ന ചന്ദനവുമായി ഞങ്ങൾ ശിവനെത്തൊഴുതു തിരിച്ചു പോരും .

മഴ സങ്കടമായി പെയ്തു തോർന്നിട്ടുണ്ട്‌ .ചെറുപ്പത്തിൽ വീട് അപൂർണ്ണമായിരുന്നു.  മച്ചിടുകയോ ഓടുവയ്ക്കുകയോ തറ സിമന്റു ചാർത്തുകയൊ ചെയ്യുന്നതിനും മുൻപ്, കച്ചിമേഞ്ഞ ചാണകം മെഴുകിയ തറകളുള്ള കുറെ മുറികളുള്ള മേൽക്കൂര കെട്ടിയ വലിയൊരു കൂടാരമായിരുന്നു അത് .ഏക്കറുകണക്കിന് കൃഷിയിടങ്ങൾക്കിടയിൽ ഒരുവീട് എന്നതായിരുന്നു അന്നത്തെ അനുപാതം . ഒരു കർക്കിടക സന്ധ്യയിൽ മഴ കോരിച്ചൊരിയുകയും കൂടെ അതിശക്തമായ കാറ്റ് വീശുകയും ചെയ്തു .മലയോരമേഖലയായ വയനാടിനന്ന് പഞ്ഞക്കണക്കുകൾ മാത്രമേ  കൈമുതലായിട്ടുണ്ടായിരുന്നുള്ളൂ .ജീവിതം പച്ച പിടിപിച്ചു വരുന്ന സാധാരണക്കാരാണ് ഭൂരിഭാഗവും .അതുകൊണ്ടുതന്നെ നല്ല ജീവിതസൌകര്യങ്ങൾ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷകളാണ് മിക്കവർക്കും . കാറ്റിൽ നനഞ്ഞ കച്ചി പതിയെ പൊന്തിമാറുന്നിടത്തേയ്ക്കു മഴവെള്ളം അടിച്ചു കയറും .താഴെ പാത്രങ്ങൾ നിരത്തും എങ്കിലും മുറി പുഴപോലാകും .പൊടുന്നനെ കാറ്റ് അതിഭീകരമായി .അക്കരെക്കുന്നിൽ നിന്നും നിലവിളികൾ പൊങ്ങുന്നത് കേട്ട് ഞങ്ങൾ മക്കൾ രണ്ടും അച്ഛനെ ഇറുകെപ്പിടിച്ചു പൊട്ടിക്കരഞ്ഞു .'പേടിക്കേണ്ട മക്കളെ.. പേടിക്കെണ്ട 'യെന്നു തലയിൽത്തടവി അച്ഛ ഞങ്ങളെ ആശ്വസിപ്പിക്കും .അമ്മ ചോർച്ചയോടു മല്ലടിച്ച് തളർന്നു കണ്ണീരൊഴുക്കി നിന്നപ്പോൾ, പൊടുന്നനെ മേൽക്കൂര ഒരുഭാഗം മുഴുവനോടെ  കാറ്റെടുത്തു പൊക്കി നിലത്തെറിഞ്ഞു!ഞങ്ങൾ പേടിച്ചു വിറച്ചു .അച്ഛനുമമ്മയും ഞങ്ങളും അച്ഛമ്മയുമെല്ലാം ഒറ്റശബ്ദത്തിൽ  നിലവിളിച്ചു .തെങ്ങുകൾ കാറ്റിൽ കടപുഴകി വീണു .ചെറുമരങ്ങൾ ആടിയുലഞ്ഞു ,മഴ തന്റെ സംഹാരതാണ്ഡവം പുറത്തെടുത്തു .തല്ലിത്തകർത്തുകളഞ്ഞു വയലേലകളും ,കൃഷിയിടങ്ങളുമെല്ലാം.ഏകദേശം പാതിരാവടങ്ങും വരെ അവൾ തന്റെ നൃത്തം തുടർന്നു പിന്നെ അടങ്ങി .പിറ്റേന്ന് പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു .കുടിലുകളേ ബാക്കി വയ്ക്കാതെ തൂത്തു മാറ്റിയിരുന്നു അവൾ സംഹാരരൂപിണി മഴ !

കൂടെയാരുമില്ലാതെ അന്യദേശങ്ങളിൽ മഴയിൽ അഴുക്കു പൊഴിയുന്ന ഇടുക്കു വഴികളിലൂടെ അടുക്കിപ്പിടിച്ച ആത്മനൊംബരങ്ങളുമായി ജോലികഴിഞ്ഞ് കൂടണയാനോടുമ്പോൾ മഴ പേടിയായിട്ടാണ് അവതരിച്ചിരുന്നത് .ബാംഗ്ലൂർ വാസം തുടങ്ങിയ വർഷം, 2003 ലാണ് ഇത് നടന്നത് ,വളരെ പേരുകേട്ട കമ്പനിയിലെ ആദ്യ ജോലി ചില ഇഷ്ടക്കേടുകളാൽ ഉപേക്ഷിച്ച് തനിയെ ജോലിതേടി നടക്കുന്ന സമയം .ജീവിതം ബുദ്ധിമുട്ടുകളാൽ നിറഞ്ഞിരിക്കുമ്പോഴും  വീട്ടിലൊന്നും അറിയിക്കാതെ ഇന്റർവ്യൂകളിൽ പങ്കെടുത്തു പങ്കെടുത്തു പരിക്ഷീണകളായി ഞാനുമെന്റെ കൂട്ടുകാരിയും ഓരോ വൈകുന്നേരങ്ങളും വാടകമുറിയിൽ വന്നുകയറും .അത്തരമൊരു പൊരിവെയിൽ പ്രഭാതത്തിൽ കേട്ടുകേൾവിയില്ലാത്തൊരു കമ്പനിയിലേയ്ക്ക് തീർത്തും അപരിചിതമായ പട്ടണ പ്രാന്തപ്രദേശത്തിലെയ്ക്കു ഞങ്ങൾ ഒരു ഓട്ടോയിൽ പോയിറങ്ങി .ചോദിച്ചു ചോദിച്ച് ഒരു നാലുനില ഷോപ്പിംഗ്‌ കോമ്പ്ലെക്സിന്റെ ഏറ്റവും മുകളിൽ ഒരു ഒറ്റമുറിയിൽ എത്തി.വലിയ പത്രപ്പരസ്യം കണ്ടു വിളിച്ചു ചോദിച്ച് ഇറങ്ങിയതാണ് ഞങ്ങൾ! ഒരു കസേരയും മേശയും അതിന്മേലൊരു കംബ്യുട്ടെരുമായി  ആ ഓഫീസിന്റെ എം ടിയും ജോലിക്കാരനും പ്യുണും ഒക്കെയായ ആ മനുഷ്യനിരിക്കുന്നു  ! ഭ്രാന്തിന്റെ വക്കിലെത്തുന്ന ചോദ്യോത്തര നാടകം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഓടി രക്ഷപ്പെടുമ്പോൾ സമയം നാല് മുപ്പതു കഴിഞ്ഞിരുന്നു .പൊടുന്നനെ മഴ തന്റെ വികൃതിമുഖത്തോടെ ഞങ്ങളെ കൊഞ്ഞനം കുത്തി .പിന്നെ ഉഷാറായിപ്പെയ്യാനും തുടങ്ങി .കുടയോ തിരികെപ്പോകാൻ ഒരു ബസ്സോ ഓട്ടോയോ ഞങ്ങൾക്ക് കിട്ടിയില്ല .അന്തരീക്ഷം കനത്തുകറുത്തു.അവസാനം അവിടെ നില്ക്കുന്നത് കൂടുതൽ ആപത്തുകളെ ക്ഷണിക്കലാകുമെന്നു നിനച്ച് ഞങ്ങൾ മഴയിലേയ്ക്കിറങ്ങി .ഓടുകയും നടക്കുകയും കാണുന്നവരോട്

 'ബി ടി എം ഹോഗ്ബേക്കു,ബസ്‌ നമ്പർ ഗൊത്താ കണോ ?? ..ബസ്‌ എല്ലി ബർത്താരാ അജ്ജി ??..'

തുടങ്ങിയ പൊട്ടിക്കീറിയ കന്നടയിൽ കേണും വിളിച്ചും ഞങ്ങളുടെ സമയം നാലിൽ നിന്നും എഴായിത്തീർന്നു !മഴയിൽ റോഡുകൾ മുങ്ങിക്കിടന്നു .ഓടയിലെ കറുകറുത്ത ജലം അതിലേയ്ക്ക് കലർന്ന് കുറുകിഒഴുകിപ്പരന്നു .ഞങ്ങളാ മുട്ടൊപ്പം ചെളിവെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങുകയാണ് .ബസ്സുകളോ വാഹനങ്ങളോ തീരെ വാരാതായി .ഞങ്ങൾ കിലോമീറ്ററുകൾ നടപ്പ് തുടർന്നു .അവസാനം ഒരു ബസ്‌ സ്റ്റാന്റിലെത്തുകയും ഈച്ച പോലെ പൊതിഞ്ഞ ജനങ്ങൾക്കിടയിൽ രണ്ടു പുഴുക്കളായിത്തീരുകയും ചെയ്തു .കിട്ടിയ ബസ്സിൽ കയറി രക്ഷപ്പെട്ട ഞങ്ങൾ ബസ്സിറങ്ങി  നിൽക്കുമ്പോൾ ആളുകൾ ഞങ്ങളെക്കണ്ട് അമ്പരന്നു !അവിടെ മഴയുമില്ല കുടയുമില്ല ! സുഗന്ധം പൂശിയ പുതു വസ്ത്രങ്ങളുമണിഞ്ഞ്‌   എവിടെയൊക്കെയോ പോകുവാനായി അ ണിഞ്ഞൊരുങ്ങിയവർ  .അവർക്കിടയിൽ ചെളിയിൽ കുളിച്ച രണ്ടുപന്നിക്കുട്ടികൾ പോലെ ഞങ്ങൾ ഈറനിറ്റിച്ചു നിന്നു !

മഴ ഹൃദയം തോട്ടുപോയ എണ്ണിയാലൊടുങ്ങാത്ത ഒത്തിരി നിമിഷങ്ങളുണ്ട്‌  ജീവിതത്തിൽ .അരികു കരിഞ്ഞ സൽവാറുമായൊരു കുഞ്ഞുപെണ്‍കുട്ടി മഴനനഞ്ഞ് വിളക്കുകാലിൻ ചോട്ടിൽ ഒറ്റയ്ക്കിരുന്നു പഠിക്കുന്നത് കണ്ടപ്പോൾ.. .മഴയിൽ ഏതോ വഴികളിലൂടെ പാഞ്ഞോടുന്ന ബസ്സിലിരുന്ന് റോഡിൽ ചതഞ്ഞരഞ്ഞ ആ പൂച്ചക്കുട്ടിയുടെ മുഖം കാണുമ്പോൾ,ജീവിതത്തിൽ തീരെ തനിച്ചായിപ്പോയി എന്ന് തോന്നിയ മഴപ്രഭാതങ്ങളിൽ .. അങ്ങനെയങ്ങനെ എത്ര !

ഒരുകപ്പ് കട്ടൻകാപ്പിയും പശ്ചാത്തലത്തിൽ അല്പ്പം സംഗീതവും,  അതെന്തുമാകാം കർണാട്ടിക്കൊ,ഹിന്ദുസ്ഥാനിയോ,കഥകളിപ്പദങ്ങളോ ,നാടൻപാട്ടോ,പുല്ലാങ്കുഴലോ അങ്ങനെ കർണ്ണപുടത്തിന് അസ്വാരസ്യം തരാത്ത എന്തും, കൂടെ പ്രിയപ്പെട്ട ഒരു പുസ്തകവും മഴയ്ക്ക്‌ എന്നും മേബൊടിയാണ്‌ ! പ്രിയമുള്ള എഴുത്തുകാർ എന്നൊന്ന് പറയാമോ എന്നെനിക്കറിയില്ല കാരണം ഹൃദയത്തോട് സംവദിക്കാനാകുന്ന എല്ലാ എഴുത്തുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വായന ഒരു സ്വർഗ്ഗമാണ് .അവിടെ കഥയും കവിതയും ലേഖനങ്ങളും ,യാത്രാക്കുറിപ്പുകളും ,ജീവനും, ജീവിതവും എനിക്ക് മുകളിൽ തണൽ വിരിക്കുന്ന മഹാ വൃക്ഷം പോലെയാണ് .അതിലിരുന്നു കഥ പറയാനും പാട്ടുപാടാനും കാക്കത്തൊള്ളായിരം കിളികൾ വരും .അതിൽ ചിലർ വർണ്ണ വിസ്മയം തീർക്കും .ചിലര് വന്നു പോകുന്നതുപോലും ഞാനറിയില്ല !വേറെ ചിലർ വരുവാനായി ഞാൻ പ്രിയത്തോടെ കാത്തിരിക്കും അത്രമാത്രം .വായനപോലെ തന്നെ എഴുത്തും പ്രിയതരമാക്കാൻ മഴയ്ക്ക്‌ ചില മാജിക്കുകൾ അറിയാം.മഴ ജനാലയിൽ ഈറനടിക്കുമ്പോൾ അകമുറിയിലെ നേരിയ വെട്ടത്തിലിരുന്നു പൈതഗോറസ് സിദ്ധാന്തങ്ങൾ ഉരുവിട്ട് പഠിക്കുകയും ,പിന്നെ രാത്രിയിൽ ജീരക വെള്ളം കുടിച്ച് ഉറങ്ങാതെ പരീക്ഷപ്പനികളെ എതിരിടുമ്പോൾ പുറത്ത് മഴ ഈണത്തിൽ പദ്യം ചൊല്ലിപ്പഠിക്കുന്നുമുണ്ടാകും . ഇളം തിണ്ണകളിൽ ഇരുന്ന് ഈറനടിച്ച്  എത്ര മഷി കലങ്ങിയ കത്തുകൾ ഞാൻ പ്രിയപ്പെട്ടവർക്കോരോരുത്തർക്കുമായി എഴുതിക്കൂട്ടിയിരിക്കുന്നു! ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമോ അതിലൊന്നെങ്കിലുമിപ്പോൾ ?

പണ്ട് അമ്മവീട്ടിൽ കർക്കിടക വാവ് ആഘോഷിക്കുമായിരുന്നു .പിതൃ തർപ്പണവും ബലിയുമെല്ലാം കഴിഞ്ഞു കാരണവൻമാർ വരും .പിടിയും കോഴിക്കറി ഉൾപ്പടെ  രണ്ടോ മൂന്നോ ഇറച്ചികൾ ,മീൻ പറ്റിച്ചത് വേറെയും .കൂടാതെ വട്ടയപ്പം ,കള്ളപ്പം ,ഉണ്ണിയപ്പം ,അച്ചപ്പം ,അവലോസ് പൊടി ,പഴങ്ങൾ അങ്ങനെ ആകെ മൊത്തം അപ്പങ്ങളും പലഹാരങ്ങളും തന്നെ .മുതിർന്നവർ കലവറയിലും അടുക്കളയിലും ,പൂമുഖത്തുമായി വറപൊരികൊച്ചു വർത്തമാനം ചീട്ടുകളി കള്ളുകുടി പാർട്ടികൾ തകർക്കുമ്പോൾ ഞങ്ങൾ കുട്ടികൾ ,നിലവറയിലെ പഴം തിന്നും മച്ചിൻ പുറത്തേയ്ക്കൊടിയും അവിടുന്ന് ചാടിയും അടിമേടിച്ചും കൊടുത്തും കരഞ്ഞും ആർത്തുചിരിച്ചും സാറ്റുകളിച്ചും പിന്നെ വൈകുന്നേരങ്ങളിൽ ഇത്തിരി കാര്യഗൌരവത്തോടെ  നാടകങ്ങൾ കെട്ടിയാടിയും സമയം പോക്കും .അപ്പോഴെല്ലാം മഴ പല താളത്തിൽ പുറത്തു പെയ്യും .രാത്രി വാവ് വിരുന്ന് പിതൃക്കൾക്ക് വിളമ്പി ,കള്ള് സ്പെഷ്യൽ നേദിച്ച് അമ്മയുടെ അച്ഛൻ ഉണ്ണാൻ വിളിക്കും വരെ കളിയും മഴയും തുടരും .പിന്നെ ഒന്നുകിൽ മഴ ഊക്കോടെ പെയ്യും .അല്ലെങ്കിൽ മിഴിയടച്ചു കരച്ചിലൊതുക്കി ഉറങ്ങാൻ പോകും .വാവുകൾ പ്രിയമുള്ളതാക്കിയതിൽ മഴയ്ക്കുള്ള പങ്കു പറയാനെനിക്കറിയില്ല. കാരണം മഴ ഇവിടെ ജീവിതത്തോടു ഇഴുകിച്ചേർന്നാണ് പെയ്യുന്നത് അതിനു മനുഷ്യന്റെ വികാരങ്ങളുടെ മുഖമായിരുന്നു അന്ന് !

ഒരു മഴയിലാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എപ്പിസോഡ് തുടങ്ങുന്നത് . ജീവിതത്തിലെയ്ക്കുള്ള ഒരു ഫോണ്‍ വിളി ആയിരുന്നു അത് .പിന്നീട് എന്നെ കാണുവാൻ ഒരുകുടന്ന മഴപ്പൂക്കളുമായി കുന്നുകയറി ചുരം കയറി എന്റെ പ്രിയപ്പെട്ടവൻ വന്നു .ഒരു പെരുമഴയിൽ ഞങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു .മഴ പെയ്യേണ്ടുന്ന നേരമല്ലെങ്കിലും എനിക്ക് പുടവതന്നു താലികെട്ടുമ്പോഴും മഴ കൂടെനിന്ന് ചിരിച്ചു .നാടിറക്കി കാടിറക്കി കുന്നിറക്കി കായലോരം എത്തും വരെ മഴ എന്റെ കൂടെത്തന്നെ വന്നു .പിന്നെ ഒരു ചിരിയോടെ തിരികെപ്പോന്നു .ഞങ്ങൾക്ക് പക്ഷെ മഴപോലൊരു മകൾ പിറന്നപ്പോൾ മഴ ഘനീഭവിച്ചു മഞ്ഞായിരുന്നു .അവൾക്കു നെറ്റിയിൽ തണുതണുത്തൊരു ഉമ്മ നൽകി മഴ മാറിനിന്നു .കുഞ്ഞിക്കണ്ണുരുട്ടി അവൾ നോക്കുമ്പോൾ ആ ഡിസംബറിൽ പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു .

ഞാനും മോളും മഴത്തുള്ളികളെ കൈകളിലാക്കി കണ്ണിൽപ്പൊത്തിയൊരു കളികളിക്കും .അവളുടെ കുഞ്ഞിക്കൈയ്യിൽ വീണ ഒരുതുള്ളി മഴ എത്ര സന്തോഷിക്കുന്നുണ്ടാകും അവളെപ്പോലെ തന്നെ !ഓരോ പച്ചകളിലൂടെയും മഴ ആഹ്ലാദിച്ചൊഴുകുന്നുണ്ടാകും.പച്ചപ്പില്ലാത്ത വിണ്ടുകീറലുകളിലേയ്ക്ക് നനവിന്റെ കനിവു കോരിച്ചൊരിഞ്ഞ് എത്ര പുൽനാമ്പുകളെ ഉണർത്തിയൊരുക്കിയിട്ടുണ്ടാകുമീ മഴ !എത്ര കുന്നിൻ ചെരിവുകളിൽ കല്ലുകൾ അമ്മാനമാടിക്കളിക്കവേ കാലുതെറ്റി പിടിവിട്ട് പാഞ്ഞൊഴുകി എത്ര പേരെ അറിയാതെ കൊന്നൊടുക്കി ദുഷ്പ്പേര് നേടിയിട്ടുണ്ടീ മഴ !പരിദേവനങ്ങളിൽ പതംപറയലുകളിൽ പ്രാക്കുകളിൽ.. തലയിലൊരു വെള്ളിടിവെട്ടി തുള്ളിക്കൊരു കുടം കോരിച്ചൊരിഞ്ഞ്  എത്രവട്ടം സ്വയം മരിച്ചിട്ടുണ്ടാകുമീ  മഴ ! എന്നിട്ടും തീരാതെ വേനലിൽ പൊള്ളുന്ന ചൂടിലെയ്ക്ക് പറന്നു പെയ്യുന്നുണ്ടിപ്പോഴും അതേ മഴ ! സ്വയമുലയാൻ സാന്ത്വനിപ്പിക്കാൻ.. പറന്നുപൊങ്ങുന്ന ഓരോ ധൂളിയെയും എന്റെയെന്റെയെന്ന് ആശ്ലേഷിച്ചമർത്തി മണ്ണിലേയ്ക്കമരാൻ .







Thursday, June 4, 2015

വിതയ്ക്കാതെഴുതിയ കാട്ടറിവുകൾ പോലെയാണ് എനിക്ക് കാടിനോടുള്ള അടുപ്പം .കാരണം ഞാൻ കാടിന്റെ മടിയിൽ പോയുറങ്ങിയിട്ടില്ല ,ഒരുനേരവും കാടിന്റെ കെട്ടുപാടുകളിലെയ്ക്ക് കാലെടുത്തു വച്ചിട്ടുമില്ല പക്ഷെ ജീവിതത്തിന്റെ ആഴങ്ങളിലും അർത്ഥങ്ങളിലും കാടുറങ്ങിയും ഉണർന്നും ഉല്ലസിച്ചും കൂടെയുണ്ട് കാരണം ഞാൻ ഒരു വയനാടൻ ചോരയാണ് .നിറയെ കാട് കഥപറയുന്ന ഹരിതകം നിറഞ്ഞ പ്രാണനാണ്‌ ഞാൻ .എന്നോട് നിങ്ങൾ കാടിന്റെ തുടിപ്പുകൾ അറിയുമോ എന്ന് ചോദിക്കരുത് പകരം കാടില്ലാതാകുന്നതിന്റെ തുടിപ്പുകൾ അറിയുമോ എന്ന് ചോദിക്കൂ !

Saturday, May 30, 2015

വിലയില്ലായ്മയിൽ നിങ്ങൾക്കെന്നെ അളക്കാം !
നാളെ നാണയം വച്ച് തൂക്കിയാൽ കിട്ടുന്ന
ഒരളവുകോലിലും നിങ്ങൾക്കെന്നെ
തൂക്കാനാകില്ല നോക്കിക്കോളു !
ദുഖമുണ്ടാകുന്നത് കോപത്തിൽ നിന്നുമാകുമ്പോൾ
കോപം കണ്ണ്നീരായൊഴുകുന്നു !!
നിങ്ങൾ ഞാൻ അകമഴിഞ്ഞ് കരയുകയാണെന്ന്
തെറ്റിദ്ധരിക്കുന്നു !ഞാൻ കോപം കൊണ്ട്
അലറുകയായിരുന്നു .

Friday, May 22, 2015

ഉന്മാദികളുടെ ഹർഷാരവങ്ങളില്ലാതെ
അലറുന്ന തിരമാലകളില്ലാതെ
കത്തിജ്വലിക്കുന്ന കതിരവനില്ലാതെ
എന്ത് ലോകം !എന്ത് ജീവൻ !!

Saturday, April 25, 2015

ജനമാലിന്യങ്ങള്‍ അഥവാ ജനങ്ങളെ പിഴിയുന്നവര്‍

 ജനമാലിന്യങ്ങള്‍ അഥവാ ജനങ്ങളെ പിഴിയുന്നവര്‍

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഒരു നാഴിക അകലം എന്നുമുണ്ട് .അതില്‍ അന്തസ്സും ആഭിജാത്യവും സൗന്ദര്യവും എല്ലാം പണം പോലെതന്നെ വേറിട്ട്‌ നിന്നാണ് പരസ്പരം നോക്കിക്കാണുക .പക്ഷെ ഉള്ളവന്‍ വീണ്ടും വീണ്ടും ആരുമറിയാതെ പട്ടിണിപ്പാവങ്ങളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും പണം ഊറ്റിയെടുത്ത് തങ്ങളുടെ ഖജനാവിന്റെ പള്ള വീണ്ടും വീണ്ടും വീര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് അതിക്രമമല്ല വലിയൊരു അപകടം തന്നെയാണ് .ഇപ്പോള്‍ പത്രമാധ്യമങ്ങളും ചാനലുകളും സൈബര്‍ ഇടങ്ങളും ഇത്തരം വാര്‍ത്തയാല്‍ മുഖരിതമാണ് .അനധികൃത ധനം ,കോഴ ,കൂട്ടിക്കൊടുപ്പ് എന്നുവേണ്ട സകല കൊള്ളരുതായ്മകളിലും അടിസ്ഥാനപരമായി തട്ടിക്കൊണ്ടു പോകുന്ന പണം പാവപ്പെട്ട ഇത്തരം ജനത കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കുന്നതില്‍ നിന്നും മാത്രമാണെന്ന് പൊതുജനമെന്ന കഴുതകള്‍ തിരിച്ചറിയണം !

എങ്ങനെയാണ് ബാര്‍കോഴ നടപ്പിലാകുന്നത് ??!ജനങ്ങള്‍ അല്‍പ്പനേരത്തെ സുഖത്തിനായി വാങ്ങിക്കഴിക്കുന്ന മദ്യത്തില്‍ നിന്നും  അത്രമാത്രം പണമാണ് ഉടമകള്‍ക്ക് നല്കിക്കൊടുക്കുന്നതെന്ന് എന്താണ് നാം തിരിച്ചറിയാത്തത് ? ഇത്തരം പണം അടുത്ത മധ്യസ്ഥതയിലൂടെ എങ്ങനെയാണ് നമ്മുടെ ഭരിക്കുന്ന കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നത് ? രാഷ്ട്രീയം ഏതുമാകട്ടെ അതിലൂടെ കോഴ ഒഴുകുന്നത്‌ എന്തിനാണെന്ന് പൊതുജനം ചിന്തിച്ചിട്ടുണ്ടോ ? കോഴകള്‍ പലവഴിയിലൂടെ പലതരത്തില്‍ ഇന്നലെയും ഇന്നും നാളെയും ഒഴുകിക്കൊണ്ടെയിരിക്കുകയാണ് പക്ഷെ അത് ഏതില്‍ നിന്നാണെങ്കിലും ഒരാളെയോ ഒരു സ്ഥാപനത്തെയോ ഒരു സംഘടനെയേയോ തൃപ്തിപ്പെടുത്തുക എന്ന ഒരേയൊരു ലക്‌ഷ്യം മാത്രം ഊന്നിയാണ് നടപ്പിലാക്കുന്നത് .അതിലൂടെ തൃപ്തപ്പെടുന്നത് ഒരുപക്ഷെ ഒരു വ്യക്തി മാത്രമായിരിക്കും അപ്പോള്‍ ഒരുപാടുപേരുടെ ഒരുനേരത്തെ അന്നത്തിനുള്ള വകയില്‍ നിന്നും അലക്ഷ്യമായോ ലക്ഷ്യമായോ മാറ്റപ്പെടുന്ന തുക ഒരു വ്യക്തിയിലെയ്ക്ക് പരോക്ഷമായി നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുന്നത് !അപ്പോള്‍ രാജ്യം ജനാതിപത്യത്തിലല്ല നിലനില്‍ക്കുന്നത് വ്യക്ത്യാധിഷ്ടിത താത്പര്യങ്ങളിലാകുന്നു ! അതിനാൽത്തന്നെ  'ജനങ്ങള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍' എന്നുള്ളതു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! ജനങ്ങളെ കുബുദ്ധികളാല്‍ ചുറ്റപ്പെടുന്ന ഒരു രാജ്യത്താണ് നമ്മുടെ വാസം !നമ്മുടെ രാജ്യം ഇപ്പോഴും ദരിദ്രരാല്‍ മൂടപ്പെട്ടത്‌ തന്നെയാണ് .ചുറ്റുപാടും നോക്കൂ ,ഇപ്പോഴും യാചകര്‍ കൈനീട്ടുന്നു .ഇപ്പോഴും തെരുവിലെ കുഞ്ഞുങ്ങള്‍ വഴിയരുകില്‍ സ്വതന്ത്ര്യ പതാക വിറ്റ് പണമുണ്ടാക്കുന്നു .ഇപ്പോഴും കുഞ്ഞുങ്ങളെ വളർത്താനും അവർക്ക് കൊടുക്കാനുള്ള ഒരുനേരത്തെ അന്നത്തിനും  അനേക സ്ത്രീകള്‍ അവളുടെ തുണിയഴിച്ച് കേവലം ഒരു ലൈംഗിക ഉപകരണം മാത്രമാകുന്നു ! ഇവിടെയാണ്‌ ഒരാള്‍ പറയുന്നത് ഒരുകോടി രൂപ ഒരാള്‍ക്ക്‌ കോഴ കൊടുത്തു എന്ന് !! സത്യമോ അസത്യമോ എന്നതിലല്ല ആ ഒരുകൊടിയിലാണ് നമുക്ക് ലജ്ജ തോന്നേണ്ടത് .

എന്തുകൊണ്ടാണ് സത്യസന്ധരായ ധീരോത്തന്‍മാരായ അന്യരുടെ ദുഖങ്ങളില്‍ സ്വയം ദുഃഖം തോന്നുന്നവരുടെ പക്കല്‍ പണമില്ലാതാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?അവര്‍ രാപകല്‍ അന്യരുടെ സുഖത്തിനായും പണിയെടുക്കുകയാകും .എത്രപേരുണ്ടാകും കൈലാഷ് സത്യാർഥി യെപ്പോലെ നിസ്വാർഥരായി ? ഒരുപക്ഷെ ഒരുപാടുപേർ .കാരണം അവർ കുന്നുപോലെ പണം എവിടെയും നിക്ഷേപിക്കുന്നില്ല ,എല്ലാ നഗരങ്ങളിലും ഫ്ലാറ്റുകളും കൊട്ടാരങ്ങളും വാങ്ങിക്കൂട്ടുന്നില്ല അവർ ആർക്കും കൊഴകൊടുക്കുന്നില്ല അതുകൊണ്ടുതന്നെ അവരെ ആരും അറിയുകയുമില്ല !അന്യരുടെ പണം അത്യാർത്തിയോടെ കൈക്കലാക്കുന്നവന് എന്തിന് അന്യന്റെ ദുഖം അറിയണം ? അവനു വറുതിക്കാലം അരുകിലില്ലല്ലൊ !പക്ഷെ ഇവിടെ പണം ഒഴുകിവരുന്നത്‌ പണക്കാരുടെ കൈകൾ തൊട്ടു മാത്രമല്ല പാവപ്പെട്ടവരുടെ കൈകളിലൂടെ കൂടിയാണ് .പുതിയപുതിയ ചൂഷണങ്ങൾ എന്നും അവരിലൂടെയാണ്‌ നടപ്പിലാക്കുന്നതും .അയ്യായിരം രൂപയ്ക്ക് ഡയമൊണ്ട് പണ്ട് ചിന്തിക്കാൻ ആവുമായിരുന്നില്ല ,ഇന്ന് അയ്യായിരത്തിനും പതിനായിരത്തിനുമായി അവ ചുരുങ്ങിവരുന്നത്‌ മധ്യവർഗ്ഗത്തിന്റെ വയറ്റത്തടിച്ച് കൊള്ള ലാഭമുണ്ടാക്കാനാണ് കാരണം എന്നും പുതുമയിലെയ്ക്കു ഒരാന്തൽ ഉള്ളത് അവർക്കാണ്. കാണം വിറ്റും ഓണം ഉണ്ണുന്നതും അവര് മാത്രമാണ് ,കാരണം ഒരുപാടുള്ള സമ്പന്നന് ഇതിൽ യാതൊരു പുതുമയുമില്ല ,ഇല്ലാത്തവൻ അതിനെച്ചൊല്ലി വ്യാകുലപ്പെടുന്നുമില്ല .വിവാഹക്കബോളത്തിലെ ,ജീവിതത്തിലെ അനാവശ്യ ആഗ്രഹങ്ങളെയാണ് എന്നും ചൂണ്ടകൾ ഇരകൾ കാട്ടി കൊതിപ്പിക്കാറു് .ഈ പണമാണ് കച്ചവടക്കാരന്റെ ഖജനാവിലേയ്ക്ക് മറിയുന്ന കൊള്ളപ്പണം !ഇതിനു വഴിയൊരുക്കുന്നത് നമ്മളാണെന്നോർക്കണം.

ഇത്തരം ഭിന്നമാക്കപ്പെടുന്ന കോടാനുകോടി ധനം നമുക്കോ രാജ്യത്തിനോ ഒരുപകാരവുമില്ലാതെ സ്വകാര്യവത്കരിച്ചു പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ട വിഷയമാണ് .ഒരു വ്യക്തിയിൽ ക്രമാനുഗതമായി അയാളുടെ കച്ചവടത്തിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉണ്ടാകുന്ന പണം അയാളുടെ സ്വത്ത് തന്നെയാണ് പക്ഷെ ആ സ്ഥാപനങ്ങളുടെ മൂല്യം അതിന്റെ സ്വത്ത് എങ്ങനെ സമ്പാദിക്കുന്നു എന്നതിനെ ആപേക്ഷികമാണ് .ജനങ്ങളോട് ആഗ്രഹങ്ങൾ അടക്കാൻ പറയുന്നത് വെള്ളത്തിൽ വരയ്ക്കുന്ന വരപോലെയാണ് .അതുപോലെതന്നെയാണ് സ്ഥാപനങ്ങളോട് നീതിപൂര്‍വ്വം മാത്രംമുന്നോട്ടു പോകുവാന്‍ പറയുന്നതും .പരസ്യം കള്ളങ്ങളുടെ ലോകമാണ് അതിലൂടെയാണ് ഇന്ന് ജീവിതങ്ങളും ഒഴുകി നീങ്ങുന്നത്‌ .അവനവന്‍ അവനവനോടുള്ള നീതി നടപ്പാക്കുക എന്നതില്‍ മാത്രം അര്‍ത്ഥം അവശേഷിക്കുമ്പോള്‍ കോഴയും കള്ളപ്പണവും സ്വര്‍ണ്ണക്കടത്തും നികുതി വെട്ടിപ്പും എല്ലാം അത് നടപ്പിലാക്കുന്നവന്റെ മാത്രം കുതന്ത്രമാകുന്നു ! അതില്‍ പെടാതിരിക്കാനുള്ള മനശാസ്ത്രമാണ് അടുത്ത ജീവിതതന്ത്രം എന്നെനിക്കു തോന്നുന്നു ! അതിലേയ്ക്ക് വളരാന്‍ നമ്മുടെ ഭാവിയെ വളര്‍ത്താന്‍ മനുഷ്യന്‍ കൂടുതല്‍ കര്‍മ്മനിരതരും സ്വതന്ത്ര്യരും സത്യസന്ധരും ആകേണ്ടതുണ്ട് ."അതാ ആ കാണുന്നതാണ് ഗള്‍ഫ് " എന്നുകേള്‍ക്കുമ്പോഴേ ചാടി കടലില്‍ നീന്തുന്ന സിനിമയിലെപ്പോലുള്ള പാവപ്പെട്ട പൊട്ടന്മാര്‍ ആകരുത് ജനതതി .






Saturday, April 11, 2015

ഉയർന്നു പൊങ്ങുന്ന മൌനം കൊണ്ട് നിന്നെ
മറച്ചൊതുക്കണം എന്നുണ്ട് ..പക്ഷെ ,
പറന്നു പാറി വരുന്നുണ്ടല്ലോ നിന്റെ
ഒതുക്കാനാകാത്ത ശബ്ദമിങ്ങനെ ..എവിടെനിന്നോ !

Wednesday, March 18, 2015

അവര്‍ണ്ണം അവര്‍ണ്ണനീയമവര്‍
ക്കറിവീലതിനാലെ അവരോധിക്കുന്നു
അവമതി മമ മൌനം മുദാ !!

Tuesday, March 10, 2015

ജെനിറ്റിക്സ് എനിക്കെന്നും ഹരമുള്ള മേഖലയായിരുന്നു ..ഭാഷയോടുള്ള സ്നേഹത്തോടൊപ്പം ശാസ്ത്രത്തോടുള്ള അഭിനിവേശവും എന്നില്‍ ചെറുപ്രായത്തിലേ നിറഞ്ഞു നിന്നതിനു കാരണം ദേവര്‍ഗദ്ധ എന്ന എന്റെ കൊച്ചുഗ്രാമവും അവിടുത്തെ എണ്ണമില്ലാത്ത കൊച്ചു പ്രാണികളും ആയിരുന്നിരിക്കണം !മണ്ണെണ്ണ വിളക്കിന്റെ പതിഞ്ഞ വെട്ടത്തിലെയ്ക്ക് അവയെല്ലാം ഒന്നിന് പിറകെ ഒന്നായി കയറിവരികയും എന്നെ പേടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും പിന്നെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു .അന്തമില്ലാതെ അവ ഏതെങ്കിലും ഇലയുടെ കീഴില്‍ ഇരുന്ന് ദിവസങ്ങളോളം ഇണചേര്‍ന്നത്‌ അന്നെന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു ! (അവ ഇണചേരുകയാണെന്ന് ആരും എനിക്ക് പറഞ്ഞുതന്നില്ലെങ്കിലും മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധി ഏതൊരു അഞ്ചുവയസ്സുകാരിക്കും ഉണ്ടാകാം എന്ന് നിങ്ങള്‍ രക്ഷിതാക്കള്‍ മനസ്സിലാക്കണം ) പിന്നീട് ഈ കാഴ്ച്ചകള്‍ ശലഭങ്ങളിലെയ്ക്കും കിളികളിലെയ്ക്കും എത്തുകയും ചിന്തകള്‍ മനുഷ്യരിലെയ്ക്ക് അതിക്രമിക്കുകയും ചെയ്തിരുന്നു ! ഒരു കുട്ടിയ്ക്ക് എന്ത് ചിന്തിക്കാം എന്ന് കരുതരുത് അത് അനന്തവും അജ്ഞാതവുമാണ് ഒരാള്‍ക്കും നിരൂപിക്കാന്‍ കഴിയുന്നതല്ല പ്രകൃതിസത്യങ്ങള്‍ !അവിടെ നിന്നുമുള്ള സ്വയം കണ്ടെത്തലുകള്‍ ആയിരിക്കാം സയന്‍സ് അഥവാ ശാസ്ത്രം എന്നിലൂടെ കൌതുകമായി വളര്‍ന്നത്‌ .ഇഷ്ടക്കേടിന്റെ കണക്കില്‍ ആനമുട്ടവാങ്ങുമ്പോഴും സയന്‍സില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും ഇത്തരം കണ്ടുപിടിക്കാനുള്ള പ്രേരണ, ആകാംക്ഷ എന്നത് തന്നെയായിരുന്നിരിക്കാം .

എങ്ങനെയാണ് മനുഷ്യരില്‍ വ്യത്യസ്ത അഭിരുചി ഉണ്ടാകുന്നതെന്ന് എന്നും ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചിരുന്നു .കാലം എന്നെ കൊണ്ടെത്തിച്ചത് വ്യത്യസ്ഥ മേഖലയില്‍ ആണെങ്കിലും ജെനിറ്റിക്സ് ല്‍ എന്ത് സംഭവിക്കുന്നു എന്ന്ആകാംക്ഷയോടെ നോക്കിക്കാണുകയും വായിക്കുകയും ചെയ്യുന്നയാളാണ്‌ ഞാന്‍ .എക്സ് ക്രോമസോമും വൈ ക്രോമസോമും അവയിലെ ജീനുകളും നിര്‍ണ്ണയിക്കുന്ന ആണത്തവും പെണ്ണത്തവും മനുഷ്യരുടെ സ്വഭാവനിര്‍ണ്ണയത്തില്‍ വരുത്തുന്ന വ്യതിയാനം മനുഷ്യരിലെ വാസനകള്‍ ജന്മസിദ്ധമാണെന്ന് തെളിയിക്കുകയാണ് !അഥവാ ഒരു മനുഷ്യന്‍ ആണോ പെണ്ണോ നപുംസകമോ സ്വവര്‍ഗ്ഗാനുരാഗിയോ എന്നതെല്ലാം എഴുതപ്പെട്ട കാര്യങ്ങള്‍ ആണെന്നും .കുറ്റവാളികളായി ആരും ജനിക്കുന്നില്ല എന്ന ധാരണയെ വെല്ലുവിളിക്കും വിധം കുറ്റവാളിയാകാനുള്ള സാധ്യത തലച്ചോറില്‍ നിര്‍ണ്ണയിക്കപ്പെടുകയും തോന്നലുകളായി പെരുമാറ്റമായി ആസക്തികളായി അവ പരിണമിക്കുകയും ചെയ്യുന്നു എങ്കില്‍ നമ്മുടെ പ്രകൃതിയില്‍ നിന്നും സ്വഭാവ വൈകൃതങ്ങള്‍ തുടച്ചു നീക്കുക അസാധ്യമാണ്  അല്ലെ !!? എന്റെ കുറെയധികം ചോദ്യങ്ങളുടെ ഉത്തരം ഇന്ന് വായിച്ച "എതിരന്‍ കതിരവന്‍ ന്‍റെ -സ്വവര്‍ഗ്ഗാനുരാഗം ഭ്രൂണത്തിന്റെ തീരുമാനമാണ് " എന്ന ലേഖനം വഴി മാതൃഭൂമി ആഴചപ്പതിപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട് .കൂടുതല്‍ അറിയാനുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും അതുവഴി ലഭിച്ചിട്ടുണ്ട് .വായന അനുഗ്രഹമാകുന്നത് ഇങ്ങനെയാണ് ! വായിക്കുക വളരുക !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...