Saturday, December 29, 2012

ദൈവമേ കൈതൊഴാം
കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം 
-എന്ന് ഒരു മരിച്ചു പോയൊരു പെണ്‍കുട്ടി 

Friday, December 28, 2012

ഒരു പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അത് ചെയ്തവര്‍ക്കുള്ള ശിക്ഷ വിധിക്കാനുള്ള  പ്രജ്ഞ അവള്‍ക്കില്ലെങ്കില്‍ അതിനേറ്റവും അര്‍ഹത അവളുടെ അമ്മയ്ക്കാണ് ,അവളെ ശാരീരികവും മാനസികവും ഹൃദയപരവുമായി ഏറ്റവും അടുത്തറിയാന്‍ പറ്റുന്നത് അവളുടെ എല്ലാ വികാരങ്ങളുമുള്ള ആ സ്ത്രീയ്ക്ക് മാത്രമാണ്..(സംശുദ്ധിയുള്ള അമ്മയെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്, മകളെ വില്‍ക്കുന്നവളെപ്പറ്റിയല്ല  )അമ്മയില്ലാത്തപ്പോള്‍ അത് അച്ഛന് നല്‍കാം ..അതില്‍ വേറൊരു കോടതിയ്ക്കും നിയമത്തിനും നല്‍കാന്‍ കഴിയില്ലാത്ത നീതിയുണ്ട് !(ഏതു തരത്തിലുള്ള മരണമാണെന്ന് മാത്രം സ്വീകരിക്കേണ്ടവര്‍ക്ക് ചിന്തിക്കാം )

Thursday, December 27, 2012

അക്ഷരം!


എനിക്കൊന്നും പറയാനില്ല !
ഞാന്‍ സിംഹമെന്നു നടിക്കുന്ന
കവിയോട്..ലേഖകരോട്..എഴുത്തുകാരോട്. .
അവിടെ ,
ഞാന്‍ വെറുമൊരക്ഷരം !
എനിക്ക് പലതും പറയാനുണ്ട് !
ഞാനൊന്നുമല്ലെന്നു നടിക്കുന്ന
ശ്രോതാവിനോട്..അനുവാചകരോട് ..അറിവിനോട്..
അവിടെ,
ഞാന്‍ കഥയും കവിതയും സംഗീതവും
സ്നേഹവുമാണല്ലോ !

Wednesday, December 26, 2012

പറന്നു പോകുന്നൊരു തുമ്പി!!


ആകാശം നിറയെ മേഘക്കിടാവുകള്‍
വാനില്‍ നിറം മാറ്റുന്ന ഇന്ദ്രജാലം !
ഇങ്ങുതാഴെ സ്വപ്നം നിറയുന്ന
രണ്ടു കുഞ്ഞിക്കണ്ണുകള്‍..
എനിക്ക് കണ്ണീരൊഴുകുന്നു..
നിങ്ങള്‍ സ്വപ്നങ്ങള്‍ക്ക്
വിശുദ്ധി തേടുന്നവര്‍!!

എന്‍റെ കാതില്‍ കടലിരമ്പം ..
ഞാന്‍ കടലില്‍ മുഖം ചെര്‍ത്തുറങ്ങുന്നവള്‍..
ആ തിരയിലൂഞ്ഞാലാടി എന്‍റെ
ഹൃദയം പോയ്മറയുന്നു.. !

നീ വേദനിപ്പിക്കാതെ മുറിവേല്‍പ്പിക്കുക
എന്‍റെ തണ്തണുത്ത നാഡിയിലൂടെ
പതഞ്ഞ്ഴുകുന്ന  നിന്‍റെ ക്രൂരാവേശം
എനിക്ക് തണുക്കുന്നു !

കാക്കത്തൊള്ളായിരം കഥകളില്‍
ഭ്രമിച്ചുറങ്ങിയ ഇന്നലെകള്‍..
ഞാന്‍ രാജകുമാരി..എന്‍റെ
വര്‍ണ്ണ ഉടുപ്പുകള്‍..മഞ്ഞു മൂടിയ
മലനിരകള്‍..നീ എന്നെ ഒരു ചുംബനത്താല്‍
ഉണര്‍ത്തിയ സുന്ദരന്‍..!

ഹോ ആര്‍ക്കിമിഡീസ്
നീ കണ്ടെത്തിയത് എനിക്കിനിയും
കണ്ടെത്താനായിട്ടില്ല !
അസ്ഥിരമായ എന്‍റെ ഓര്‍മ്മകളില്‍
നിനക്ക് പ്രഥമ സ്ഥാനം..!

ഓ.. ഹാ ഞാന്‍ പറന്നു
പോകുന്നൊരു തുമ്പി!!
എന്‍റെ ചിറകില്‍ പറ്റിയിരി-
ക്കുന്നൊരു പ്രഭാതം !

ആകാശം നിറയെ
തുള്ളികുത്താനിടമില്ലാത്തിടത്തോളം
നക്ഷത്രങ്ങള്‍..!
അതിനും പിറകില്‍
തിരിച്ചുകിട്ടാത്ത അതേ നീല വാനം !

എന്‍റെ ഉടലിനെ തൂത്തെറിഞ്ഞ
ഉന്മാദ നൃത്തം !!
പ്രപഞ്ചത്തിലെല്ലാം ഞാന്‍..,
ഞാന്‍ മാത്രം !!

നീ പകര്‍ന്നു തന്ന മുളന്കുഴല്‍
സംഗീതത്തില്‍ ഞാന്‍ ബാംസുരി!
ഒഴുകിപ്പോകുന്ന വൃന്ദാവന സീമകള്‍..
നീ കണ്ണന്‍..കള്ളന്‍ !

 ഈ കട്ടിലില്‍,
ഒരിക്കലും എഴുനേല്‍ക്കാനാകാതെ
തളര്‍ന്നുപോയൊരെന്‍റെ
തണുതണുത്ത ഉടലിനു
ഇനിക്കാണുവാന്‍
കിനാക്കളെത്ര  ബാക്കി!!   


Monday, December 24, 2012

ഒരു സ്ത്രീ പറയുന്നത്..

ഇനി സ്ത്രീ പക്ഷത്തു നിന്നും ഞാന്‍ സംസാരിക്കാം ..പീഡിപ്പിക്കാനും പീഡിപ്പിച്ചവര്‍ക്കെതിരെ അണിനിരക്കാനും എല്ലാം പുരുഷന്മാരുള്ള ഈ കാലത്ത്, ആര്‍ക്ക് ആരെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നറിയില്ലാത്ത ഈ കാലത്ത്, സ്വ സഹോദരന്മാര്‍ കളിക്കും ബലം പ്രയോഗിച്ചും സഹോദരിയെ പ്രാപിക്കുന്ന ഈ ലോകത്ത്, സ്വന്തം അച്ഛന്‍ ഭോഗിക്കുവാനായി മാത്രം വീടിനു താഴെ നിലവറ പണിതു കെട്ടിയിട്ട് ഭോഗിച്ചു ഭോഗിച്ചു അതില്‍ കുഞ്ഞുങ്ങളുണ്ടായി കെട്ടിയിടപ്പെട്ട നിലയില്‍ തിന്നുകയും,കുടിക്കുകയും,പ്രസവിക്കുകയും ചെയ്ത് മരിക്കാന്‍ പോലും അവകാശമില്ലാതെ, ഒരു ജന്മം മുഴുവന്‍ വെറും ജീവനുള്ള ജഡമായി ജീവിക്കേണ്ടി വരുന്ന അല്പ്പപ്രാണികളുള്ള  ഈ ലോകത്ത് എവിടെച്ചെന്നു കിട്ടും നീതിയെന്നാണ് എല്ലാവരുമീ പറയുന്നത് ??!

മൃഗ വാസനയാണ്,ജെനിറ്റിക്കല്‍ ഡിസോര്‍ഡറാണ്,മണ്ടാന് മങ്ങിണിയാണ് എന്ന് പറഞ്ഞു എല്ലാരും ആര്‍ത്തലയ്ക്കും! നീതിയ്ക്കു വേണ്ടി പരക്കം പായും ,കൂട്ടം തിരിഞ്ഞു മെഴുകുതിരി കൊളുത്തും ,പ്രാര്‍ഥിക്കും ,നിയമ ഭേദഗതി വരുത്തും! എന്നിട്ടെന്തു സംഭവിക്കും ? മാസം നാല് തികയും മുന്‍പേ സംഗതി കെട്ടാറി  വെറും ചാരം മൂടിയ ഓര്‍മ്മകളാകും. എല്ലാവരും തിരിഞ്ഞിരുന്നു ചാറ്റ് ചെയ്യും ,ജോഗ്ഗിങ്ങിനു പോകും, പട്ടിയെക്കുളിപ്പിക്കും ,ഉണ്ണും ഉറങ്ങും ജനിക്കും,മരിക്കും ഭോഗിക്കും ..!പെണ്ണ് വീണ്ടും അതേ പെണ്ണായി മൂക്കും മുലയും വളര്‍ന്നു ചില പുരുഷന്‍റെ പീഡിത ആയി അവശേഷിക്കും !

എവിടെയാണ് നമുക്ക് തെറ്റുന്നത് ?ഞാനുള്‍പ്പടെ സ്ത്രീകള്‍ എത്രകണ്ട് ഉപദേശങ്ങളുടെ,കളിയാക്കലുകളുടെ,വേദനിപ്പിക്കലിന്റെ,ആക്ഷേപങ്ങളുടെ ,തോണ്ടലുകളുടെ,ആഭാസങ്ങളുടെ ഇരകളാകുന്നുണ്ട് ?ഉന്നത അര്‍ബന്‍ ജീവിതങ്ങളെ മാറ്റി നിര്‍ത്തിയാല്‍(അവരുടെ പറുധീസയില്‍ ഉറുംബരിക്കാറില്ല ) മദ്ധ്യ വര്‍ഗം തൊട്ടു താഴേയ്ക്കുള്ള പെണ്‍കുട്ടികളില്‍/സ്ത്രീകളില്‍ പൊതു നിരത്തുകളിലൂടെ നടക്കുമ്പോള്‍ അസഭ്യം കേള്‍കാത്ത സ്ഥാനങ്ങളില്‍ (അസ്ഥാനമില്ല തന്നെ! ) തോണ്ടോ പിച്ചോ കിട്ടാത്ത എത്ര പേരുണ്ടാകും ?? ടി സഹോദരിമാരെ നമുക്ക് തോണ്ടുവാന്‍ തോന്നാത്തതെന്ത്?? (exceptional കേസ് ഇവിടെയില്ലെന്നല്ല )

വളര്‍ത്തു ദോഷം എന്ന് നമ്മള്‍ പറയുമ്പോള്‍ തന്നെ അത് പുരുഷന്മാരെ മാത്രം വളര്‍ത്തുന്നതിന്‍റെ ദോഷമല്ല .പെണ്‍കുട്ടികള്‍ ഋതു ആയിക്കഴിയുമ്പോള്‍ ഇപ്പോഴും പല വീടുകളിലും അവരെ തൊടാന്‍ പാടില്ലാത്ത അസംസ്കൃത വസ്തുവിനെപ്പോലെ ദൂരെ മാറ്റി ഒരു പായോ തലയിണയോ നല്‍കി ഒഴിവാക്കുന്നത് കാണാം !!തിന്നുവാനും കുടിക്കുവാനും വേറെ പാത്രങ്ങള്‍ !!അവള്‍ തൊടാന്‍ പാടില്ല ,അവളെ കാണാന്‍ പാടില്ല !നാല് കഴിഞ്ഞു കുളി കഴിഞ്ഞാല്‍ അവളെ തൊടാം,പിടിക്കാം,ഉമ്മ വയ്ക്കാം ..ബലാല്‍ക്കാരം ചെയ്യാം !ഇതിനു നേതൃത്വം കൊടുക്കുന്നത് സ്വന്തം അമ്മമാരും !! പണ്ട് തുണി ഉണ്ടാകുന്നതിനും മുന്‍പ് ഋതു ആകുമ്പോള്‍ വരുന്ന രക്തത്തെ എല്ലായിടവും പരത്താതിരിക്കുവാന്‍ ബുദ്ധിമതിയായ ഏതോ ഒരു പെണ്ണ് പറഞ്ഞു കാണും നമുക്ക് ഒരു സ്ഥലത്ത് സ്വസ്ഥമായി ഈ പ്രവാഹം നിലയ്ക്കുന്നതു വരെ ഇരിക്കാം എന്ന്.ആ ഇരുപ്പിനെ തൊടാന്‍ പാടില്ലാത്തതും കാണാന്‍ പാടില്ലാത്തതും ആയി മാറ്റിയതിനു ഹേതു ഈ പെണ്ണുങ്ങള്‍ തന്നെയാണ് ..അവര്‍ തന്നെ അവര്‍ക്ക് ബലിയിട്ടു ! (ആണുങ്ങള്‍ മാസം തോറും വളര്‍ന്നു വരുന്ന ഒരേ ഒരു ബീജത്തിന്‍റെ തന്ത ആയിരുന്നെങ്കില്‍.. ഈ മാസമുറ അവരിലും ഉണ്ടായിരുന്നെങ്കില്‍.. ഒരു കാലഘട്ടത്തില്‍ ഒരു ബലാല്‍സംഗം എന്നായി ഒരു പക്ഷെ ഇത് കുറഞ്ഞിരുന്നേനെ എന്ന ബാലിശമായൊരു തോന്നലില്‍ ഞാന്‍ കുളിര്‍ക്കുന്നു ! )ഈ പാടില്ലയ്മകള്‍ കൂടിക്കൂടി അച്ഛനെ കാണുമ്പോള്‍ ഓടി ഒളിക്കണം അമ്മാവനെക്കാണുമ്പോള്‍ എഴുനേറ്റു തൊഴണം അടുക്കള കാണുമ്പോള്‍ അമ്പലമാക്ക്ണം .സഹോദരന്റെ വിഹിതം കൂടി നീ പാത്രം മോറണം ,തുണി കഴുകണം,വച്ച്ണ്ടാക്കണം ,വിളംബിക്കോടുക്കണം ,എച്ചില്‍ വാരണം എന്ന് തുടങ്ങി നൂറു നൂറു സംഗതികള്‍ വളര്ച്ചയുടെ കൂമ്പ് പൊടിയുംബോള്‍ തൊട്ടു പെണ്മക്കളുടെ തലയിലിറ്റിച്ചു കൊടുക്കുന്നത് സ്വന്തം അമ്മമാര്‍ തന്നെയാകും !ഇതിനു ഒരു അപവാധമുണ്ടെങ്കില്‌ ആ അമ്മയെ 'തേവിടിച്ചി അവള്‍ ഒരു നിഷേധി യാണ് മകളെ പഠിപ്പിച്ചിരിക്കുന്ന കണ്ടോ !!ആ കൊച്ച് എന്‍റെ മോനോട് പറഞ്ഞു നീ തിന്ന പാത്രം കഴുകാന്‍ !!യെവളെയൊക്കെ ഒരു കുടുമ്മത്ത് കേറ്റാന്‍  കൊള്ളുമോ ?? ' എന്ന് ആര്‍ത്തലയ്ക്കുന്നതും ഈ അമ്മമാര്‍ തന്നെയാകും !!
എങ്ങനെ മാറും ഈ സംസ്കാരം പിന്നെ ??  

ഇനി പുറത്തു നിന്നും നാല് ആണ്‍കുട്ടികളുടെ കൂടെ കണ്ടാലോ ?'ആരാടീ അവന്‍..' ആങ്ങളയും അച്ഛനും അമ്മയും എല്ലാവരും രംഗത്ത് !കഷ്ടപ്പെട്ടു പഠിച്ചു ദൂരെ എവിടെയെങ്കിലും ഒരു ജോലികിട്ടി അതിനു പോകുവാനുള്ള ആര്‍ത്തിയില്‍ ചോദിച്ചാലോ ?നീ അവിടൊക്കെപ്പോയി ജോലിചെയ്താല്‍ കല്യാണം കഴിക്കാന്‍ ആരേലും വരുമോ?അഥവാ വന്നാലും പുറത്തോക്കെപ്പോയി ജോലി ചെയ്തകൊണ്ട് കൂടുതല്‍ സ്ത്രീധനം ചോദിക്കും !! (അങ്ങനെയുള്ള കൊന്തനെ എനിക്ക് വേണ്ട ,ആരും വന്നില്ലെങ്കില്‍ വരേണ്ട എന്ന് പറയാനുള്ള ധൈര്യത്തെ വരെ അടച്ചു മൂടി വയ്ക്കുകയാണീ പെണ്‍ജന്മങ്ങള്‍! ആര് വായിട്ടലച്ചാലും എവിടെ നന്നാകാന്‍??) തുല്യത എന്ന് എത്രയൊക്കെ ആക്രോശിച്ചാലും ഏതു മൃഗങ്ങളിലും ഉള്ള സഹാജവാസനയായ ആണ്മേല്‍ക്കൊയ്മ ഇവിടെയും ഉണ്ടാകും.അതൊരു തെറ്റാല്ലാത്തിടത്തോളം കാലം ഒരു സ്ത്രീയും അതിനെ കുറ്റപ്പെടുത്തില്ല അത് തീര്‍ച്ച !

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നമ്മുടെ തലമുറ മുതലെങ്കിലും ഒരുപോലെ വളര്‍ത്തു ..നിനക്കുള്ള അതെ സ്വാതന്ത്ര്യം അതെ ഭക്ഷണം,അതെ നിലവാരം അതെ ചുറ്റുപാട് എല്ലാം നിനക്കുമുണ്ടെന്നു അവനോടും അവളോടും ഒരുമിച്ചു പറയൂ .അവരെ ഒരുമിച്ചു സ്വയം പര്യാപ്തരാക്കൂ ..അറിവുള്ള നാമുള്‍പ്പെടുന്ന തലമുറ, ചേരികളിലും  മറ്റു പാവപ്പെട്ട ആള്‍ക്കാര്‍ തിങ്ങിപ്പര്‍ക്കുന്നിടങ്ങളിലും,ഗ്രാമങ്ങളിലും,വീട് വീടാന്തരവും  ബോധവത്ക്കരണ ക്യാമ്പുകളും campaign കളും സംഘടിപ്പിച്ചാല്‍ ..ഒരു ചെറിയ പരിധിവരെ മാറ്റം വന്നേയ്ക്കും..ഈ മാറ്റം ഒരു തുടര്‍ച്ച ആകുമ്പോള്‍ ഒരുപക്ഷെ അടുത്തൊരു തലമുറയില്‍ അന്വോന്യം തിരിച്ചറിവുള്ള, 'നീ ഒരു പെണ്‍കുട്ടി, എന്‍റെ കാമം തീര്‍ക്കാനുള്ള വസ്തു അല്ല..'എന്നത് ഒരു പക്ഷെ അവന്‍ തിരിച്ചറിയുമായിരിക്കും.

Sunday, December 23, 2012

മരണം !


മനുഷ്യന്‍ മനുഷ്യനായ്ത്തീരുന്ന
വേളതന്‍ മതിഭ്രമമാണ് മരണം !

ഞാനിന്നുരിഞ്ഞിട്ടു പോകുന്ന
മാത്ര തന്‍
ഞാണൊലിയാണ് മരണം !

അന്തിയില്‍ താഴുന്ന
സൂര്യന്‍റെ നേര്‍ത്ത കിരണം
പോലെന്‍ മോഹ മരണം

കാറ്റത്തു പാറുന്ന
കരിയിലക്കൊഞ്ചലിൻ 
ഈണമാണിന്നും മരണം

മാറാത്ത പീഡതൻ
വേദന പോകുന്ന
നേരമാണെന്നും  മരണം

മന്മദ മോഹന മാണിക്യ
വീണതന്‍
മര്‍മ്മരമാണ് മരണം

ഞാനെന്ന ഭ്രാന്തു നിലയ്ക്കുമ്പോൾ
നീ ചിരിച്ചോതുന്ന
വാക്കു തന്നാണു മരണം ! 




Saturday, December 22, 2012

പ്രണയിക്കുന്നത്‌ ..


ഒരു ചിരിയിലെന്നെത്തുറക്കുവാന്‍
ഒരു തിരിയിലെന്നെത്തെളിക്കുവാന്‍
ഒരു കണ്ണിലൊന്നിച്ചു കാണുവാന്‍...
 

Thursday, December 20, 2012

ജീവതൃഷ്ണ !


കുട്ടി ഫ്രിഡ്ജ്‌ വലിച്ചു തുറന്ന് ക്രുദ്ധനായി ഉള്ളിലേയ്ക്ക് നോക്കി .ഉടഞ്ഞ സ്ക്വാഷിന്റെ അടപ്പവന്‍ തട്ടിമാറ്റിയപ്പോള്‍ പരന്ന മണം ചീമുട്ടയെ വെല്ലുന്നതായിരുന്നു !മുട്ടയുടെ കുഴിയന്‍ പാത്രത്തില്‍ രണ്ടു മുട്ടകള്‍ ജീവന്‍ കൈയിലെടുത്ത് പേടിയോടെ ഒതുങ്ങിപ്പതുങ്ങി അവനെ നോക്കി ഇരുന്നിരുന്നു .അവന്‍റെ കൈയ്കള്‍ അതിവേഗത്തില്‍ അടഞ്ഞിരുന്ന പാത്രങ്ങളില്‍ പരതിക്കൊണ്ടിരുന്നു ,അപ്പോഴെല്ലാം വിവരിക്കാന്‍ വയ്യാത്ത വാടകള്‍ ആ മുറിയെ കൂടുതല്‍ കൂടുതല്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു.അവസാനം തുറന്ന പാത്രത്തിലേയ്ക്ക്  അവന്‍ ഓക്കാനിച്ചു കുനിഞ്ഞു: ബ്ഹാ ..ഗ്ല ..ക്

ഫ്രിട്ജവന്‍ ആകാവുന്നാത്ര ശക്തിയില്‍ വലിച്ചടച്ചു.അതിനു മുകളില്‍ വച്ചിരുന്ന കേടുവന്ന റ്റൈം പീസ്‌ ഉച്ചത്തില്‍ അലാറമടിച്ചു :ക്രീീീീീീീീീന്‌ !!!

ഞെട്ടിപ്പോയ കുട്ടി അതെടുത്തു നിലത്തടിച്ച് തന്‍റെ കട്ടിക്കണ്ണടയുടെ സ്റ്റൈലന്‍ ഫ്രെയിം മൂക്ക് തുളയും വിധം അമര്‍ത്തിത്തള്ളി, വീര്‍ത്തുരുണ്ട മുഖത്തേയ്ക്കു പാറി വീണ മുടി മാടിയൊതുക്കി പുറം കൈ കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.പിന്നെ ത്രീ ഫോര്‍ത്ത് പാന്‍സിന്റെ തൂങ്ങിക്കിടക്കുന്ന പല വള്ളികളിലൊന്നില്‍ കൈ കുരുക്കി വലിച്ചു തിരിഞ്ഞു രൂക്ഷമായി അവരെ നോക്കി !

ശ്രീധറിന്റെയും സജീവന്റെയും ചങ്ക് തുളച്ച് ആ നോട്ടം പുറത്തേയ്ക്ക് ചീറിപ്പോയി !അവര്‍ക്ക് അവനെ നേരിടാന്‍ ഭയം തോന്നി.കുട്ടി വലതു വശത്തിട്ടിരുന്ന കസേര കാലുകൊണ്ട്‌ തൊഴിച്ചു മാറ്റി മുറിയില്‍ തലങ്ങും വിലങ്ങും കിടന്നിരുന്ന തുണികള്‍ ചവുട്ടിമെതിച്ച് അവര്‍ ഇരിക്കുന്നിടത്തെയ്ക്ക് വന്നു.
അവര്‍ പുറത്തു നിന്നും വാങ്ങി വന്ന നാല് ഡോളറിന്റെ ബര്‍ഗര്‍ കുട്ടിയെ നോക്കി ഒരു വഷളച്ചിരിയോടെ  ആവി പറത്തി ..കുട്ടി അത് ശ്രദ്ധിക്കാതെ അവരെക്കടന്നു പുറത്തേയ്ക്ക് പോയി.അവന്‍റെ വയറിനുള്ളില്‍ നിന്നുമുയര്‍ന്ന ഗുറോ ..ഗുറോ ശബ്ദങ്ങള്‍ അവരെ കൂടുതല്‍ പേടിപ്പിച്ചു.

അവരുടെ സ്വകാര്യ സ്വത്തായിരുന്നു അപരിചിത നാട്ടിലെ ആ മുറി ,പക്ഷെ അവരെ ഞെട്ടിപ്പിച്ച്കൊണ്ട് ഒരു ദിവസം അവരുടെ വീട്ടുടമ ആ മുറിയിലേയ്ക്ക് സാധങ്ങള്‍ ഓരോന്നോരോന്നായി കൊണ്ടിടുവാന്‍ തുടങ്ങി .
ആദ്യം ഫ്രിഡ്ജിന്റെ നീലവെളിച്ചം അവരെ സന്തൊഷിപ്പിച്ചുകൊണ്ട് കടന്നു വന്നു. പിന്നീട് മേശ, കസേര, പാത്രങ്ങള്‍, കാര്‍ബോര്‍ഡ്   പെട്ടികള്‍, അലമിറ, ചെക്കന്‍റെ ട്രൌസറുകള്‍,ജെട്ടികള്‍,നൈറ്റ്‌ ഗൌണുകള്‍,ബ്രാകള്‍, കൗപീനം പോലെ നീളന്‍ വാലുകളുള്ള തിരിച്ചറിയാന്‍ പറ്റാത്ത തുണിത്തരങ്ങള്‍, നീളന്‍ കോട്ടുകള്‍,നാറുന്ന കാലുറകള്‍ അങ്ങനെ അങ്ങനെ ആ മുറി നിറഞ്ഞ് കവിഞ്ഞു.
വാടകയ്ക്ക് എടുത്തതാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത വിധം  അവരെ ജനാലകളില്ലാത്ത ആ മുറി അമര്‍ത്തിപ്പിടിച്ചു.പഠിക്കുവാന്‍ പോകാന്‍ മാത്രം കൈയില്‍ക്കിട്ടുന്ന സ്കൊളെര്‍ഷിപ് എന്ന മഹാ ധനത്തില്‍ നിന്നും ആളോഹരി കൊടുത്ത് അവര്‍ വാചകമടിച്ചു നേടിയെടുത്തതാണീ മുറി.വേറൊന്നു തേടിപ്പിടിക്കാന്‍ ഇതിലും കുറവ് വാടകയുള്ള ഒരു വീട് പോലും ആ നഗരത്തില്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ
'sorry for the disturbances 'എന്ന് കിളിമൊഴിഞ്ഞ്  ഷമ്മി മദാമ്മ കടന്നു കയറി  അവരുടെ സ്ഥാവര ജന്ഗമ വസ്തു വകകള്‍ അവിടെത്തട്ടുമ്പോള്‍ നെഞ്ജത്തുരുണ്ട് കയറുന്ന കോപം ഒരു ചെറു ചിരിയുടെ അകമ്പടിയോടെ  'with pleasure madam ' ആയി പുറത്തു വന്നുകൊണ്ടിരുന്നു! ഇതിനൊക്കെപ്പുറമെ അവരുടെ മകന്‍ ആ അസുരവിത്തിന്റെ പ്രകടനം ആയിരുന്നു  ഏറേ വെറി പിടിപ്പിക്കുന്ന ഘടകം.

ഇതൊക്കെപ്പോരാഞ്ഞിട്ട് അന്നവര്‍ ക്ലാസ്സ്‌ കഴിഞ്ഞു മുറിയിലേയ്ക്ക് വന്നപ്പോള്‍ കണ്ട കാഴ്ച അതി ഭീകരമായിരുന്നു .അവര്‍ക്ക് ആ മുറിയിലുണ്ടായിരുന്ന ഒരേ ഒരു ആഡംബരമായിരുന്ന  bathroom കം toilet ഇടിച്ചു പൊളിച്ചിട്ടിരിക്കുന്നു ! അതില്‍ നിന്നുമുള്ള പൊട്ടിയ ഷൊവെര്‍,കമ്പി, കട്ട മുതലായവയെല്ലാം മുറിയുടെ ഒരു മൂലയില്‍ കൂട്ടി ഇട്ടിരിക്കുന്നു  !!
ഇങ്ങേ മൂലയ്ക്ക് പ്രതിഷ്ഠിച്ചിരുന്ന അവരുടെ ഏകമുഖ ഗ്യാസ് സ്റ്റവ് നു മുകളില്‍ പലക നിരത്തിയിരിക്കുന്നു ! അതില്‍ മുഴുവന്‍ കഴുകി ആറാനിട്ടിരിക്കുന്ന  ഷമ്മി മദാമ്മയുടെ പാന്റീസ് കള്‍..പല നിറത്തിലും തരത്തിലും പൂക്കളിലും അവ അവിടമാകെ ഒരു മുശ്ട് വാട പരത്തി നനഞ്ഞ് തരളിതകളായി കിടന്നിരുന്നു !
സജീവനും ശ്രീധറിനും കിടക്കുവാനുള്ള കിടക്കകള്‍ ഭിത്തിയില്‍ കുത്തിച്ചാരി വച്ചിരുന്നു ,അത് കിടന്നിരുന്ന സ്ഥലത്തുംകൂടി മദാമ്മ  തുണികള്‍ ഉണങ്ങുവാനായി വിരിച്ചിട്ടിരിക്കുന്നു !
ശ്രീധറും സജീവനും ഒരു കോല് കൊണ്ട് അത് തള്ളി മാറ്റി അവരുടെ കിടക്കകള്‍ പാകമാകും വിധത്തില്‍ രണ്ടു ചതുരക്കള്ളികള്‍ ഉണ്ടാക്കിയെടുത്ത് അതിലേയ്ക്ക് കിടക്കകളെ പായ്ക്ക് ചെയ്തു !ഒന്ന് നടു നിവര്‍ത്താന്‍ പെട്ട പാടേ !!
'എങ്ങനെ കുളിക്കേം കക്കൂസില്‍ പോകേം ചെയ്യുമെടാ സജീ ??'
പൊളിഞ്ഞു കിടക്കുന്ന കുളിമുറിയിലെയ്ക്ക് ചങ്കിടിപ്പോടെ നോക്കി ശ്രീധരന്‍ ചോദിച്ചു .
'ആ..ആ മുടിഞ്ഞ തള്ള വരട്ടെ നാല് തെറി പറഞ്ഞിട്ട്തന്നെ കാര്യം..ഇങ്ങനേമുണ്ടോ ആള്‍ക്കാര് ..ഗതികെട്ടവന്റെ തലയില്‍ കല്ലുമഴ പെയ്തപോലാണല്ലോ കാര്യങ്ങള്‍ !!'സജീവന്‍ പുകഞ്ഞു തുടങ്ങി .
കൈയിലൊരു കൂറ്റന്‍ ഭക്ഷണപ്പൊതിയുമായി  ഷമ്മി മദാമ്മയുടെ ഭര്‍ത്താവ് അത് വഴി വന്നു.അയാള്‍ക്ക്‌ ആ നാടിന്‍റെ ഭാഷ കൂടാതെ  പിന്നെ തിന്നുവാനും മാത്രമേ അറിയുമായിരുന്നുള്ളൂ .ഒരു ജോലിയും അയാള്‍ ചെയ്തു കണ്ട ഓർമ്മ  അവര്‍ക്ക് രണ്ടു പേര്‍ക്കുമില്ല.ഏകദേശം ആറര അടി പൊക്കം വരുന്ന ഒരു ഭീമാകാര രൂപം !നീണ്ട കോട്ടും നീളന്‍ ബൂട്സുകളും അയാളെ കൂടുതല്‍ ഭീകരനാക്കിയിരുന്നു.
എവിടെനിന്നോ അലച്ചു വന്ന കുട്ടി ഭക്ഷണപ്പൊതി തട്ടിപ്പറിച്ചെടുത്ത് അവരുടെ മുറിയിലെ മേശപ്പുറത്തെയ്ക്ക് ചാടിക്കയറി ഇരുന്നു വലിച്ചു വാരി  തീറ്റ തുടങ്ങി !ടര്‍ക്കിക്കോഴിയുടെ തുട എല്ലുകള്‍ ചെക്കന്‍റെ വായിലിരുന്നു ഞെരിഞ്ഞമര്‍ന്നു കരഞ്ഞു :
'ക്ടപ് ..കിര്‍..സ്ലും ..ഗ്ലക് !'

സജി വാച്ചിലെയ്ക്കും ചെക്കനേയും നോക്കിയിരുന്നു ..അഞ്ചു മിനിട്ട് ഒന്‍പതു സെക്കന്റ്‌ കൊണ്ട് ചെക്കന്‍ ഒരു ടര്‍ക്കിക്കോഴിയെ മുഴുവനായി അമുക്കി !ശേഷം ഫ്രിഡ്ജ്‌ വലിച്ചു തുറന്ന്  ആ കറുകറുത്ത കൊക്കക്കോള കുപ്പിയോടെ കമിഴ്ത്തി,ചുണ്ടു  തുടച്ചു വലിയൊരു ഏമ്പൊക്കം വായുവിലേയ്ക്ക്‌ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി !അവന്‍ ഇരുന്ന മേശയ്ക്കു താഴെ എല്ലിൻ കഷ്ണങ്ങള്‍ ചതഞ്ഞരഞ്ഞു ചിതറിക്കിടന്നു..ആ ഭീമാകാരനും കുട്ടിയും അവരുടെ മുറിയില്‍ കടന്നു വാതിലടച്ചു .

ശ്രീധറിന് കൊച്ചുകുട്ടികള്‍ കരയും പോലെ ഉറക്കെ നിലവിളിക്കാന്‍ തോന്നി..അവന്‍ വൃത്തിയുടെ വരുതിയില്‍ അമര്‍ന്നുപോയ അവന്‍റെ അമ്മയുടെ നിലാവ് വീണ മുഖം ഓര്‍മയില്‍ നിര്‍ത്തി അവിടെ മുഖം ചേര്‍ത്തു കിടന്നു.
ഷമ്മി മദാമ്മ കൈയില്‍ ഒരുകെട്ട്‌ ഷോപ്പിന്‍ ബാഗുകളുമായി ഏന്തി വലിഞ്ഞു കടന്നു വന്നു ..അവരുടെ തടിച്ച നിതംബം കുലുങ്ങിക്കുലുങ്ങി വീണു പോകുമെന്ന് തോന്നും വിധം അവര്‍ ശക്തിയായി ശ്വാസം വിടുന്നുണ്ടായിരുന്നു ..'ഹായ് സീടരാ..'
അവര്‍ സന്തോഷത്തോടെ അയാളെ അഭിവാദനം ചെയ്തു .
മുഖം ആകുന്നത്ര കനപ്പിച്ചു അയാള്‍ അവരെ തിരിച്ചും :
'ഹായ് മം '
പിന്നീടൊരു പൊട്ടിത്തെറി ആയിരുന്നു ;
'ഞങ്ങള്‍ക്ക് നിങ്ങള്‍ മുറി വാടകയ്ക്ക് തന്നപ്പോള്‍ ഇതൊന്നും പറഞ്ഞിരുന്നില്ല ..ഇതെന്താ പന്നിക്കൂടോ ?ഞങ്ങള്‍ക്ക് അഡ്വാന്‍സ് തിരിച്ചു തരൂ ഞങ്ങള്‍ പോകട്ടെ '
'see mr .seedar,ഞാനൊരു പാവം വര്‍ക്കിംഗ്‌ വുമന്‍ ആണ്,എന്‍റെ ശമ്പളം എനിക്കൊന്നിനും തികയുന്നില്ല ,കുട്ടിയെ പഠിപ്പിക്കണം,ഭക്ഷണം വേണം അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ !നിങ്ങള്‍ മുപ്പതു ഡോളര്‍ കൂടി കൂട്ടിത്തരൂ ഞാന്‍ നിങ്ങളുടെ മുറിയില്‍ നിന്നും ഇതെല്ലാം എടുത്തു പൊയ്ക്കോളാം ..നിങ്ങള്‍ക്ക് ഞങ്ങളുടെ മുറിയിലെ കുളിമുറിയുപയോഗിക്കാം ..ഒരു വിരോധവുമില്ലതില്‍..എന്‍റെ ഭര്‍ത്താവിന്‍റെ കാലുകള്‍ക്ക് കോച്ച് വാതമായതിനാല്‍ അദ്ദേഹം മുറിക്കു പുറത്തിറങ്ങാറില്ല ..എന്‍റെ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാകില്ല ,ഇതവനുള്ള ഭക്ഷണമാണ് ..നിങ്ങള്ക്ക് വേണോ ?ഇതാ ഈ പിസ കഴിച്ചു നോക്കു ..എന്തൊരു രുചി ആണെന്നോ ??'
മദാമ്മയുടെ വാക്കുകള്‍ ആഴമറിയാത്തൊരു  കുളത്തിന്റെ ഉപരിതലം പോലെ നിശ്ചലമായിരുന്നു ..അവരുടെ നീലക്കണ്ണുകളിലെ നീര്‍പൊടിച്ചില്‍  അവരെ ധര്‍മ്മസങ്കടമുള്ളവരാക്കി ഒതുക്കിക്കളഞ്ഞു ..അവര്‍ രണ്ടു കൈയും നീട്ടി ആ പിസ്സ ഏറ്റുവാങ്ങി. മദാമ്മയുടെ  ഞരമ്പുകള്‍ പിടയ്ക്കുന്ന കഴുത്തിലൂടെ വിയര്‍പ്പു തുള്ളികള്‍ തെറിച്ചു നില്‍ക്കുന്ന മാറിടങ്ങളുടെ സമൃദ്ധിയിലെയ്ക്ക് ഒഴുകി വീഴുന്നത് നോക്കി അവര്‍ നിശബ്ദരായപ്പോള്‍ മദാമ്മ തന്‍റെ തടിച്ചുമുറുകിയ ശരീരം താളത്തില്‍ കുലുക്കി പതിയെ.. വളരെപ്പതിയെ അവരെക്കടന്നു പോയി .. !

സജീവന് കുളിക്കണമെന്ന മോഹം കലശ്ശ ലായി..മദാമ്മയുടെ മുറുകിപ്പൊട്ടുമെന്നു തോന്നുന്ന തടിച്ച മാറിടത്തിലെയ്ക്ക് മുകളിൽ നിന്നും വെള്ളം ചിതറി വീഴുന്നത് എന്തിനോ അവൻ കൂടെക്കൂടെ ഓർക്കാൻ തുടങ്ങിയിരുന്നു .ശ്രീധരന് പതിവുപോലെ നൂറു ചോദ്യങ്ങൾ ചുറ്റിനും നിന്ന് മുറവിളി കൂട്ടി .അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറി കുളിക്കുന്നതെങ്ങനെ ?അപ്പിയിടുന്നതെങ്ങനെ ?എന്തിനു ഒന്ന് മുള്ളുന്നതെങ്ങനെ ??
നേരം ഇരുട്ടുന്നതിനനുസരിച്ചു പലതരം ശങ്കകളാല്‍ അവര്‍ മിണ്ടാട്ടമില്ലാത്തവരായി !

രണ്ടും കല്‍പ്പിച്ചു സജീവന്‍ ബക്കെറ്റ് എടുത്തു. തോര്‍ത്തു കഴുത്തില്‍ ചുറ്റിയിട്ട് ഇടുവാനുള്ള ബെര്‍മുഡയും കൈയില്ലാത്ത ബനിയനും എടുത്ത് ഒതുക്കിപ്പിടിച്ചു ..പതിയെ ആശങ്കയോടെ നടന്നുചെന്നു കതകില്‍ മുട്ടി ..
മനസ്സിലാകാത്ത ഏതോ ഒരു വാക്ക് അകത്തുനിന്നും ഉയര്‍ന്നു ..

'ഒന്ന് കുളിക്കണമായിരുന്നു ..'

നാടന്‍ മലയാളത്തില്‍ സജീവന്‍ ഉത്തരം നല്‍കി ..പരസ്പരം മനസ്സിലാകാത്ത രണ്ടു വാചകങ്ങൾ  കൊമ്പ് കോര്‍ത്ത്‌ നില്‍ക്കെ വാതില്‍ തുറന്ന് രൂക്ഷമായൊരു നോട്ടം അയാള്‍ക്ക്‌ കിട്ടി ..
ആ തടിച്ച രൂപത്തിന്‍റെ ശരിയായ ആകൃതി അപ്പോഴാണ്‌ സജീവന് പിടികിട്ടിയത്! അയാള്‍ നാട്ടിലെ കന്നുപൂട്ടുവാന്‍ കൊണ്ടുവരുന്ന കാളക്കൂറ്റനെ ബനിയനിടീപ്പിച്ചതുപൊലെ ഉണ്ടായിരുന്നു.

ബക്കെറ്റ് ഉയര്‍ത്തി അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു ..
'need to use your bathroom please ..'

അയാള്‍ അവനെ ചുഴിഞ്ഞു നോക്കി ..തല ഒരു വശത്തേയ്ക്ക് തിരിച്ചു വീണ്ടും ആ മനസ്സിലാകാത്ത ഭാഷ  പറഞ്ഞു .'dfhjaisioooooo '

'ശരി ശരി പണ്ടാരക്കാലാ '
താഴ്മയോടെ പറഞ്ഞുകൊണ്ട് സജീവന്‍ ഒന്നും നോക്കാതെ പാഞ്ഞു കുളിമുറിയിൽ  കയറി .

'ഹോ!' എന്നൊരു ആശ്വാസത്തോടെ കതകടച്ച് തിരിഞ്ഞ അയാള്‍ക്ക്‌ മുന്‍പില്‍ ഫ്ലഷ് ചെയ്യാത്ത ഒരു കഷണം അപ്പി ഒക്കാനിപ്പിക്കാനായി  കാത്തിരുന്നു !
ക്ലോസെറ്റ്‌നു മുകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിച്ചു പൊടിഞ്ഞൊരു സാനിട്ടറി പാഡ് പൊടിമൂടിക്കിടന്നിരുന്നു..ചുവരിലെ ഹാങ്ങിങ്ങില്‍ എല്ലാം  പലതരം തുണികള്‍..ഒരു വിധത്തില്‍ തന്‍റെ ഉടുപുടവകള്‍ അവയ്ക്കിടയില്‍ തിരുകി കണ്ണ് മൂടി സജീവന്‍ ഒരു കപ്പു വെള്ളം തല വഴി കോരി ഒഴിച്ചു ..

ഈ വിശേഷം കേട്ടതിന്റെ ആഘാധത്തില്‍ ശ്രീധറിനു കലശലായി   മൂത്രശങ്ക ഉണ്ടായി.പിടിച്ചു വച്ച മൂത്രം ഇപ്പോള്‍ ഒഴുകിപ്പോകുമോ എന്നൊരു തോന്നല്‍ !അപ്പോള്‍ സമയം ഏതാണ്ടൊരു രാത്രി ആയിരുന്നു ..നഗരത്തിലെ രാത്രികള്‍ പകലുകളായിട്ടെത്ര നാളുകള്‍..വേപഥുവോടെ അയാളോര്‍ത്തു.

ആ നഗരത്തിലെ വഴിയോരങ്ങളില്‍ മൂത്രം വീണാല്‍ വീഴ്ത്തുന്നവന്റെ അവസാന മൂത്രം ആകുമെന്നതിനാല്‍ നഗരം സുന്ദരിയും സുഭഗയുമായിരുന്നു !അതുകൊണ്ട് തന്നെ ശ്രീധറിനു തന്‍റെ വേദനിക്കുന്ന മൂത്രസഞ്ചിയെ എങ്ങനെ സ്വാന്തനിപ്പിക്കുമെന്നറിയില്ലായിരുന്നു!നൈറ്റ് പട്രോളിംഗ് നടക്കുന്നതിന്റെ നീണ്ട വിസിലുകൾ റോഡിൽക്കൂടി ഇടയ്ക്കിടെ ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു .

അവരുടെ ഉറക്കറയിലെയ്ക്ക് ഇടിച്ചുകയറി അവരെ ഞെക്കിക്കൊല്ലാന്‍ അയാള്‍ക്ക്‌ അദമ്യമായ ആഗ്രഹം തോന്നി..ജീവിതത്തിലാദ്യമായി ഒരു കൊലപാതകി ആകുവാൻ  അയാള്‍ ഒരുപാട് മോഹിച്ചു പോയി ..എങ്ങനെയാണ് കൊല്ലുവാന്‍ ഉള്ള ധൈര്യം ഉണ്ടാകുന്നതെന്ന് അയാള്‍ക്ക്‌ ഏറ്റവും ലളിതമായി മനസ്സിലായി.ആ ഇരു നിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് മുള്ളുമെന്ന ദൃഡ നിശ്ചയത്തോടെ അയാള്‍ മുകളിലേയ്ക്ക് കയറി ..ഒരു പേടിയും കൂടാതെ ..!
അയാള്‍ തന്‍റെ ഗ്രാമത്തിലെ വീടിന്‍റെ മുറ്റത്ത് നിന്നും വിശാലമായ പറമ്പിലേയ്ക്ക് നീട്ടി മുള്ളുന്നതിന്‍റെ നിര്‍വൃതിയോടെ ആ 
പാരപ്പറ്റിന്റെ ഇളുംബില്‍ നിന്നും തന്‍റെ ട്രൌസറിന്‍റെ ഹുക്കില്‍ തൊട്ടു..പുറകില്‍ നിന്നുമുയര്‍ന്ന കടുത്തൊരു വിളിയില്‍ അയാളുടെ മൂത്രക്കുടുക്ക തിരിഞ്ഞോടിയൊളിച്ചു ..!
ഒരു പൂച്ച !നീണ്ട രോമങ്ങള്‍ക്കിടയില്‍ കത്തുന്ന രണ്ടു പച്ച ബള്‍ബുകള്‍..അത് അയാളെ സ്നേഹപൂര്‍വ്വം ഉരുമ്മി ..
ശ്രീധറിന്റെ കൈയുകള്‍ അസാധ്യമായി  ചലിച്ചു ..പൂച്ചയുടെ ഒടിഞ്ഞു തൂങ്ങിയ കഴുത്ത് പിടച്ചിലോടെ അയാളുടെ കൈയിലിരുന്നു വികൃതമായി കരഞ്ഞു ..അതിനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ് തീരാത്ത ദേഷ്യം തീര്‍ക്കാനെന്നപോലെ അയാള്‍ താഴേയ്ക്ക് ചെന്നു.
വീണ്ടുമുണര്‍ന്ന മൂത്രശങ്ക അയാളെ ഭ്രാന്തു പിടിപ്പിച്ചു ..ഉറങ്ങിക്കിടക്കുന്ന സജീവിന്‍റെ ചന്തിയില്‍ ആഞ്ഞൊരു ചവിട്ടു കൊടുത്താലോ എന്ന് തോന്നി..
ഉറങ്ങുന്നു ..മാക്രി !
വീണ്ടും സജീവിനെ നോക്കിയപ്പോള്‍ കണ്ണിലുടക്കിയ നീല നിറമുള്ള ആ ബക്കെറ്റ് അവനെ ആകര്‍ഷിച്ചു ..ആരുമറിയാതെ അതില്‍ മുള്ളിയിട്ടു രാവിലെ ഒന്നുമറിയാത്തവനെപ്പോലെ ബക്കെറ്റുമെടുത്ത് കുളിക്കാന്‍ പോകാമെന്ന് തീരുമാനിച്ച് അയാള്‍ ഉന്മത്തനായി  ബക്കറ്റെടുത്തു..
അയാളുടെ ആദ്യതുള്ളി മൂത്രം എരിച്ചിലോടെ ബാക്കറ്റിലെയ്ക്ക് ശബ്ദത്തില്‍ പതിച്ചു :ശ്ദ്ട്രര്ര്ര്ര്ര്‍...

'നീയവിടെ എന്ത് ചെയ്യുവാടാ ..മനുഷ്യനെ ഒന്നുറങ്ങാനും വിടാതെ ...'
ഈര്‍ഷ്യയില്‍ പുളിച്ച കണ്ണുയര്‍ത്തി സജീവ്‌ അവനെ നോക്കി !

രണ്ടു കിഡ്നിയും വേദനിക്കും വിധം അവന്‍ മൂത്രത്തെ പിടിച്ചു നിര്‍ത്തിപ്പോയി !

ക്രൂരമായൊരു വിശ്വാസത്തോടെ ശ്രീധര്‍ ഷമ്മി മദാമ്മയുടെ വാതിലില്‍ യാതൊരു മര്യാദയുമേശാതെ ഇടിച്ചുകൊണ്ടിരുന്നു..വാതില്‍ തുറന്നതാരെന്നു പോലും നോക്കാതെ തറയിലെ മെത്തയില്‍ പത്തു പത്ത് എന്ന സമയം പോലുറങ്ങുന്ന ചെക്കനെ കവച്ചു വച്ചു അവന്‍ കക്കൂസിന്‍റെ കതകു തള്ളിത്തുറന്നു .. !





Wednesday, December 19, 2012

നൈവേദ്യം !


മുറിവേറ്റു കിടക്കുന്ന നിന്നെക്കാണാന്‍
ഒരിലക്കീറില്‍ ചന്ദനവും
കൈയിലിത്തിരി നൈവേദ്യവുമായി
തൂമഞ്ഞു പൊഴിയുന്ന ഇത്ര ദൂരം താണ്ടി
ഒരേടത്തിയുടെ സ്നിഗ്ദ്ധ സൗന്ദര്യമായ് ഞാന്‍ !
ഇതേതു ദൈവത്തിന്‍റെത് ?- നീ.
കണ്ണും വാക്കുമില്ലാത്ത
ഹൃദയം മാത്രം കേള്‍ക്കുന്ന
എന്‍റെ ദൈവത്തിന്‍റെത് -ഞാന്‍!






Tuesday, December 18, 2012

മനുഷ്യന്‍ !


ഇവിടിങ്ങനെ കാത്തിരുന്നാല്‍
നീ വരുമെന്നോര്‍ത്തു ഞാനീ
ഒരിലക്കീഴിലെ കുഞ്ഞുറുംബാകുന്നു !
കാറ്റത്താടുന്ന ലില്ലിച്ചെടിയിലെ
ഇത്തിരിത്തേനുണ്ട് ഞാനിവിടിരിപ്പു
തുടരുന്നു ..
തേന്‍ ലഹരിയില്‍
ഞാനൊന്ന് മയങ്ങിയപ്പോള്‍
നീയെന്നെ ചവിട്ടിക്കൊന്നതെന്ത് !?
ഞാനൊരു മനുഷ്യനായിരുന്നു !!


എന്‍റെ!


ചില ഉത്തരങ്ങളുടെ കെട്ടു വിടുമ്പോള്‍
പശ്ചാത്താപം !
ചില ചോദ്യങ്ങളുടെ നെഞ്ഞത്തു കേറുമ്പോള്‍
വിലാപം !
ചില ഉറക്കങ്ങളുടെ ഉള്ളറകളില്‍
ആത്മനിന്ദ  !
ചില വകയ്ക്കു കൊള്ളാത്ത ഫലിതങ്ങളില്‍
കൊച്ചുകുട്ടി !
ചില പിന്‍ വിളികളില്‍
അച്ഛന്‍  !
 ചില പകല്‍സ്വപ്നങ്ങളില്‍
കൊള്ളക്കാരി !
ചില വീട്ടുകാര്യങ്ങളില്‍
സ്വപ്നാടക !
ചില കൂട്ടുകാര്യങ്ങളില്‍
രാഷ്ട്രപിതാവ് !
ചില പഴംപുരാണങ്ങളില്‍
പാഞ്ചാലി !
ചില വിതുംബലുകളില്‍
മുത്തിയമ്മ !
ചില വീര്‍പ്പുമുട്ടലുകളില്‍
അമ്മ !
ചില പുന്നാരം പറച്ചിലുകളില്‍
കാമുകി!
ചില സത്യങ്ങളില്‍
കാളി !
ചില സന്ധ്യകളില്‍
രാധ  !
ചില ഏകാന്ത വഴിത്താരകളില്‍
തെണ്ടി !
ചില തോന്നലുകളില്‍
കൊലപാതകി !
ചില അമര്‍ത്തലുകളില്‍
നാട്ടുമൃഗം !
ചില വഴുവഴുപ്പുകളില്‍
കള്ളന്‍ !
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
എന്‍റെ എത്ര നിഴലുകള്‍...!




Saturday, December 15, 2012

ഹൃദയദര്‍പ്പണം !


എനിക്കു നിന്നെ വേര്‍പിരിയണം
നിന്‍റെ വിളര്‍ത്ത കണ്ണുകള്‍
കുതിര്‍ന്നൊഴുകി ഞാനതിലലിഞ്ഞലി-
ഞ്ഞകന്നു പോകണം .

എവിടെ നമ്മുടെ നനുത്ത സന്ധ്യകള്‍?
ഒക്കെ ഒരു കിനാവുപോല്‍
അടര്‍ന്നു വീഴണം..
കിനാവു പൂത്തൊരീ നരച്ച യാമങ്ങള്‍
അകന്നു പോയി ഞാനകലെയാകണം..

എനിക്കു നിന്നെ വേര്‍പിരിയണം
അതിന്‍ ഹൃദയച്ചൂടില്‍ ഞാനുരുകിത്തീരണം!
നിറഞ്ഞ സ്നേഹത്താല്‍ നീ എനിക്ക് നീട്ടിയ
മധുചഷകം ഞാനെറിഞ്ഞുടയ്ക്കണം

ഒരു ബലത്തിനായെനിക്കു നീട്ടിയ
കരതലം ഞാനകറ്റിമാറ്റണം ..
എനിക്ക് വയ്യ ,ഈ ഹൃദയ വേദന
ഇനിയുമേന്തുവാന്‍,അകന്നു പോവുക !

ഒരു വിഷാദവും പകരം വയ്ക്കാതെ
തിരിഞ്ഞൊരിക്കലും മിഴികള്‍ നീട്ടാതെ
ഒരിക്കലെങ്കിലും ഇടറിവീഴാതെ
എനിക്ക് നിന്നെ വേര്‍പിരിയണം !

കഴിഞ്ഞമാത്രകള്‍ നിന്‍റെ സ്നേഹത്തിന്‍റെ
കനത്ത കാരാഗൃഹത്തിലായി ഞാന്‍ !
എനിക്ക് മേലെ നീ വിശാലമാകാശം
എനിക്ക് കീഴെ നീ വിടര്‍ന്ന ഭൂമിയും !

ഒരു വ്യവസ്ഥയും പകരം വയ്ക്കാതെ
ഒരിക്കലെങ്കിലും മുഷിഞ്ഞു നോക്കാതെ
പരസ്പര സ്നേഹ വിശുദ്ധമാകുമീ
പകല്‍ വെളിച്ചത്തില്‍ പടിയിറങ്ങി
എനിക്കു നിന്നെ വേര്‍പിരിയണം !

 

Friday, December 14, 2012

രഹസ്യ കാമുകി !


രാത്രി തുറന്നിട്ട വാതായനത്തിലൂടെ
ഒരു കീറ് ചന്ദ്ര വെളിച്ചം പോലെ
നൂണ്ട് വരുന്നവള്‍ ..
എന്‍റെ വ്യഥയുടെ ചില്ലുപാത്രങ്ങള്‍
ലവലേശം പരിഭ്രമമേശാതെ
തട്ടിയുടയ്ക്കുന്നവള്‍..
ചിന്നിച്ചിതറിയ അവയ്ക്കു മുകളിലൂടെ
നനുനനുത്ത കാല്‍പ്പാദങ്ങളൂന്നി
നിശബ്ദമായി കടന്നുപോകുന്നവള്‍..
നീയുപേക്ഷിച്ച കാല്‍പ്പാടുകളില്‍
ഞാന്‍ ഭദ്രകാളി !
നീ കട്ടു തിന്ന മോദകം
പൊലെന്‍റെ തിളയ്ക്കുന്ന ഹൃദയം !
പുലര്‍കാലങ്ങളിലെ
എന്‍റെ ഉണര്‍വ്വുകളിലെയ്ക്ക്
പരിഭ്രമത്തിന്‍റെ ഒരു പിടി
രോമം പൊഴിച്ച് മേനിയൊതുക്കി
കടന്നു വന്ന അതേ വാതായനത്തിലൂടെ
നൂഴ്ന്നിറങ്ങി നീ അപ്രത്യക്ഷമാകുന്നു !
 
  

Wednesday, December 12, 2012

പ്രായമാകുന്നത് !


തൂവെള്ള പെറ്റിക്കോട്ടില്‍
ഓര്‍മകള്‍ക്ക് തുടക്കം..

തൊടിയിലെക്കാഴ്ചയില്‍
താമരത്തിളക്കം-ഏകാന്തത !
മുറ്റത്തെ ഉരുള്‍മണലില്‍
മലര്‍ന്നുള്ള കിടത്തം -സ്വാതന്ത്ര്യം !
ആകാശം നിറയെ
ഇടമില്ലാ നക്ഷത്രം -സ്വപ്‌നങ്ങള്‍!
പന്ത്രണ്ടില്‍ വിരിയുന്ന
പരിശുദ്ധ കിനാവുകള്‍-മോഹങ്ങള്‍ !
ഉടലിന്‍ തുടിക്കുന്ന 
പരല്‍മീന്‍ നാണം-ഉണര്‍വ്വ് !
തീവണ്ടിയുണര്‍ത്തിയ
ആദ്യന്ത  പരിഭ്രമം -യാത്ര !
അഴികള്‍ നാറുന്ന
സര്‍ക്കാരു വക വണ്ടി -മടുപ്പ് !
കഥയായുണര്‍ത്താത്ത
പുസ്തകക്കൂമ്ബാരങ്ങള്‍-പഠിപ്പ് !
ആല്‍ക്കെമി മണക്കുന്ന
കണ്ണേറു നിമിഷങ്ങള്‍ -കടിഞ്ഞൂല്‍ പ്രണയം !
കണ്ണീരു പതിയുന്ന
മനസ്സിന്‍ തിണര്‍പ്പുകള്‍-തോല്‍വി !
പായസം മധുരിക്കും
ഇള വെയില്‍ വരാന്തകള്‍-ജയം !

ചില കുഞ്ഞുപാട്ടുകളുടെ 
കുത്തഴിച്ചു വിട്ടതുപോലുള്ള
ചുങ്ങിച്ചുരുങ്ങലുകള്‍..
പൊടുന്നനെ ,
-എനിക്ക് പ്രായമേറിപ്പോയി ! 




Monday, December 10, 2012

മുഖപുസ്തകം !


ബ്രിഗേഡിയര്‍ കുഞ്ഞവറാന്‍
റിട്ടയേഡ് ജനറല്‍ !
ഭാര്യ രണ്ടു കുട്ടികള്‍
അച്ഛനില്ല അമ്മയും
ഞാന്‍ മാന്യന്‍
ഒരു ദുരുദ്ദേശവുമില്ലാ ,
ഇവിടെക്കറങ്ങുന്നതില്‍.
- ഇത് ജനിതകക്കുറിപ്പ് -അയാളെ ഴുതിയത്‌  !

 പട്ടാള മീശയും ഗൌരവവും
ആ പടത്തിനു വേണ്ടി
തുന്നിച്ചേര്‍ത്തത് !
അതിനു പിറകില്‍
അതേയാള്‍ ..ഉറക്കം തൂങ്ങിയ
വീര്‍ത്ത മിഴിപ്പോളകളുള്ള
കണ്ണുകളില്‍ കൗടില്യത്തിന്റെ
കായല്‍ ഒളിപ്പിച്ച,
പേരില്‍ LLB ,LLM ,MBA
പേറുന്ന വെറുമൊരു കച്ചവടക്കാരന്‍
അഴകിയ രാവണൻ !

ആരുമറിയുന്നില്ലെന്ന
ഉത്സാഹത്തില്‍ അയാൾ
പേജുകളില്‍ നിന്നും പേജുകളിലേയ്ക്ക്
കൂപ്പുകുത്തി
എത്ര രൂപങ്ങള്‍ ഭാവങ്ങള്‍
ലിംഗ-ലിംഗേതര വര്‍ണ്ണങ്ങള്‍
അയാൾ  വാരിക്കൂട്ടിയ കൂട്ടുകാര്‍!

കൂട്ട് കൂട്ടത്തിൽ കവികള്‍,
പാട്ടുകാര്‍,നാട്യക്കാര്‍
സ്വവര്‍ഗ്ഗ ദ്വിവര്‍ഗ്ഗ പരിവേഷങ്ങള്‍,
സ്വദേശികൾ വിദേശികൾ..
അവര്‍ക്കെല്ലാം അയാൾ  പഴകി-
പ്പഴക്കം മുറ്റിയ
ആഡംബരം നെഞ്ജത്തു
തുന്നിച്ചേര്‍ത്ത ബ്രിഗേഡിയര്‍
ജനറല്‍ !

പക്ഷെ അയാളുടെ വിരല്‍ത്തുമ്പുകളില്‍
സത്യം ഉടുപുടവകള്‍
വലിച്ചെറിഞ്ഞു തീര്‍ത്തും
നഗ്നനായ് പുറംകാഴ്ചകള്‍
കാണാനിറങ്ങി !
ഇപ്പോള്‍,
വാക്കുകളുടെ  തടവില്‍ നിന്നും
രക്ഷപെട്ടോടിവന്ന-
അയാളുടെ  പ്രണയം നാലുകാലില്‍
തുള്ളിക്കുതിക്കുന്നൊരു
പശുക്കുട്ടി !!
അയാൾ  കേള്‍ക്കുന്നത്
കാതുപോളിപ്പന്‍
റോക്കും റാപ്പും!
പറയുന്നത് അഴുകിയ രാവണ
മര്യാദകൾ !

അടച്ചുവച്ച മാന്യത
കാറ്റില്‍ പറത്തിയ
അപ്പൂപ്പന്‍ താടികള്‍..!
സുന്ദരികള്‍ ബ്രിഗേഡിയറുടെ
കനത്ത സംസാര ചുംബനങ്ങളില്‍
 ഉടല്‍ പൊതിയുന്ന
കുഞ്ഞു കാമുകികള്‍..!
ബ്രിഗേഡിയര്‍ക്കാവാമെങ്കില്‍.. ??
അവര്‍ കൂട്ടുകാർ  അനുവാചകര്‍
അനുയായികള്‍..!

നിന്‍റെ ഒളിത്താവളത്തിനിപ്പുറം
നിന്‍റെ വേലിപ്പത്തല്‍
തിന്നുന്നൊരു പശുവുണ്ടെന്ന്
നീ മറന്നു !
അത് കാര്‍ന്നു തിന്നു
തുള വീണു തുടങ്ങിയ
നിന്‍റെ പൊള്ളത്തരത്തിനിപ്പുറം
പൊട്ടിച്ചിരിച്ചുകൊണ്ട്
അവള്‍ നിന്‍റെ
പഴയ കാമിനി !
നീണ്ടൊരു തളിർവെറ്റില
ഞെരടി ചുണ്ണാമ്പ് തേച്ച് പതം വരുത്തി ,
അടയ്ക്ക പുകയില മേമ്പൊടി വച്ച് ,
കുങ്കുമത്തരി  കൂടെത്തിരുകി ,
ചവച്ച് ചവച്ച് ..
രണ്ടുവിരൽ ചുണ്ടിനു കുറുകെ വച്ച് ..
 മുറുക്കിത്തുപ്പല്‍ നീട്ടി
കള്ളക്കച്ചവടക്കാരാ  നിന്‍റെ
മുഖത്തേയ്ക്ക് ..
ത്ഫു ..!










Tuesday, December 4, 2012

വേശ്യാവിലാപം


ചെറുമണമുള്ള യൂക്കാലി-
 മരങ്ങള്‍ക്ക് താഴെ
കാട്ടുചെടികള്‍
തണുത്തുറഞ്ഞു നില്‍പ്പു ..
എവിടെയെന്നറിയാതെ
അയാളെക്കാത്തുള്ള എന്‍റെ
മരണപ്പിടച്ചില്‍..!
കാലില്‍ തടയുന്ന
വാടാമല്ലിപ്പൂക്കളുടെ
വാടാത്ത മഞ്ഞപ്പ് ..!
എന്നോടു പതിഞ്ഞിരുന്ന്
അടിവയര്‍ തുടിപ്പിക്കുന്ന
നിന്‍റെ കുഞ്ഞുപേടി !
നിനക്കു ഞാനമ്മയോ
അച്ഛനോ അതോ വെറും വേശ്യയോ ?!

തൊണ്ടയ്ക്കു കുടുങ്ങുന്ന
അര്‍ദ്ധ നിലവിളിയിലെവിടെയോ
കൊളുത്തിപ്പിടിച്ച
വേണ്ടാത്തൊരു മറുവിളി നീ !
ഹാ !
ഞാന്‍ നിലവിളിക്കുമ്പോള്‍
കൂടെ നിലവിളിക്കാന്‍
ഇവിടെത്ര കുന്നുകള്‍..!

ഈ മരണക്കുഴിക്കു താഴെ
നമ്മെക്കാത്ത് അവള്‍..
മരണ സുന്ദരി !
അവളെ തോല്‍പ്പിക്കാന്‍
മദിയുടെ കൊതിയടങ്ങി
എന്നെ വേണ്ടാത്ത
നിന്‍റെ അച്ഛന്‍ വരുമോ
എന്‍റെ കുഞ്ഞേ ??



മ്മടെ കാദര്‍ക്കാടെ ഭാഷേല് പറഞ്ഞു നോക്കിയാല്‍:

'അല്ല കുഞ്ഞിമ്മോനെ..ഞ്ഞി ആ മരുഭൂമീക്കെടന്നു നെലോളിക്കാതെ

ഞ്ഞി തോല്‍പ്പെട്ടീലോട്ടു കീഞ്ഞീന്ന് ..ന്നിറ്റാ കുട്ടപ്പോന്റെ ബീടിന്റെ കോലായില് കുത്തിരിക്കീന്ന്..ഒരെല പോലുമേങ്ങാത്ത മോവന്തീല്, അദ ആ ബൈക്കൊല് തുറൂന്റെ തായേ രണ്ടു പൂത്തിരിക്കണ്ണ്‍ കണ്ടാ പഹയാ ഞ്ഞി ? തെളതെലാന്നു ??

പുലിയാ പുലി !!ഞ്ഞി അങ്ങറ്റ് പോയി പാട് മോനേ ..

സന്കൃത പമഗരി തങ്ങ തുങ്ങ... ന്തേയ

്‌ പാടണ്ടേ ?

(ബ്ടെ മനുസ്സന് മുണ്ടാന്‍ പേടി ,കീയാന്‍ പേടി ,പണിയാന്‍ പേടി ..ഈ പേടിയാണെടാ ബലാലെ പുലി ..പേടി,അല്ലാണ്ട് ഞമ്മളെ പുലി തിന്നിറ്റാ ടാ എല്ലോരും നെലോളിക്കണത് !)

അല്ല ആണോ ജലാലേ ?? :)

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...