Wednesday, August 24, 2016

എന്റെ അച്ഛയുടെ അച്ഛൻ അസ്സൽ കഥകളി സംഗീത വിദുഷിയായിരുന്നു എന്ന് അച്ഛ ഇപ്പോഴും പറയാറുണ്ട് .അദ്ദേഹത്തിന്റെ പാണ്ഡിത്യം മൂലം സദസ്സുകളിൽ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന ഔന്നിത്യവും .പക്ഷെ കേശവൻ പാറയിൽ എന്ന ആ ഈഴവന് കഥകളി സംഗീത രംഗത്തോ അതിന്റെ മേഖലയിൽ എവിടെയെങ്കിലുമോ സ്ഥാനം ഉണ്ടായിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട് .കാരണം അന്ന് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് കാതുകൊടുത്തവർ അദ്ദേഹത്തിൻറെ ജാതിയ്ക്കു സ്ഥാനം നൽകിയോ എന്നകാര്യത്തിൽ  ഒരിക്കൽ പോലും അച്ഛച്ഛനെ കാണാൻ ഭാഗ്യം കിട്ടാതിരുന്ന അവസാന കണ്ണിയായ എനിക്ക് ഒരു സംശയവും ഇല്ല !എന്റെ അച്ഛന് ആ പാരമ്പര്യം ഒന്നും ലഭിച്ചില്ല .ഒരു പദം മൂളാൻ പോലും അദ്ദേഹത്തിന് അറിയുകയും ഇല്ല .പക്ഷെ കാര്യങ്ങളെ വളരെ ഭംഗിയായി വിവരിച്ചു തരുവാനുള്ള ശേഷി ഉണ്ടായത്അത് കൊണ്ട് മാത്രമാണ് എന്ന് ഞാ നിരൂപിക്കുന്നു .അതിനാലാവാം ഞാനും ചേച്ചിയും എഴുത്തു തുടങ്ങിയതും അത് ഞങ്ങളുടെ ചോരയിൽ ലയിച്ചു ചേർന്നതും .കുട്ടിക്കാല സ്മൃതികൾ അദ്ദേഹം പറഞ്ഞുതന്നിരുന്നത് ഒരു കഥാപുസ്തകം ആക്കി എഴുതണം എന്നുള്ള മോഹം എന്നിൽ എന്നുമുണ്ടായിരുന്നു .പക്ഷെ ഇന്നുമതു നടന്നിട്ടില്ല .നടന്നു തീർത്തവഴികളിലെ കഥകൾ വിവരിച്ചാൽ ഒരുപക്ഷെ അതൊരു ചരിത്രമായേക്കും .ഞാൻ എഴുതി തുടങ്ങുന്നു .ഈ വിവരണങ്ങൾ കേട്ട് വളർന്ന എനിക്കും ചേച്ചിക്കും എഴുതുന്ന കാര്യത്തിൽ മടി തോന്നിയിട്ടേയില്ല .(അവളാണ് ആദ്യം എഴുതിയിരുന്നത് ഇപ്പോൾ എഴുതാതിരിക്കുന്നതും !)ഓർക്കണം എവിടെനിന്നോ വന്നതല്ല ജീനുകൾ വഴി പകർന്നു കിട്ടുന്നതാണ് ജന്മവാസനകൾ !അച്ഛന്റെ യൗവ്വനം വരെ കോട്ടയം പാലാ നിവാസിയായിരുന്നു അദ്ദേഹം .ഞങ്ങൾ വയനാട്ടിലാണ് ജനിക്കുന്നതും വളരുന്നതും .1998 ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തും വരെ എന്റെ ജീവിതം മഞ്ഞും മഴയും വെയിലും ഉറക്കമുണർത്തുന്ന കാപ്പിപ്പൂക്കളുടെ നനുനനുത്ത സുഗന്ധം ഒഴുകുന്ന കാട്ടാനകൾ ആറുപോലെ ഒഴുകുന്ന എന്റെ നാട്ടിൽ തന്നെയായിരുന്നു .

ഡിഗ്രിയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലേക്ക് ചേച്ചിയുടെ ഭീമൻ കത്തുകൾ വരും .നാലും അഞ്ചും വലിയ പേജുകളിൽ അവൾ വീടിനെയും നാടിനെയും അവളെയും വരികളിലൂടെ നിറയ്ക്കും .ഞാനും അതുപോലെ ഹോസ്റ്റലും കോളേജും കൂട്ടുകാരെയും ഓരോ സ്വഭാവവും നിറവും മണവും പോലും എഴുതി നിറയ്ക്കുമായിരുന്നു .ഓരോ വൈകുന്നേരങ്ങളിലും ഞാൻ കൂട്ടുകാരോട് അച്ഛയുടെ കുസൃതികൾ എന്ന പേരിൽ അച്ഛന്റെ ബാല്യകാല സ്മരണകളുടെ കെട്ടഴിക്കുമായിരുന്നു .ലോ കോളേജിലെ കൂട്ടുകാരായ സന്ധ്യ ജെയിസും ലിനിപ്രിയയും ജയയും അഭിജയും അഞ്ജുവും ചില നേരങ്ങളിൽ വേറെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് പറയിപ്പിക്കാനായി ചായയും കുടിച്ചിട്ട് ഓടി വരുമായിരുന്നു .എത്രയെത്ര സായന്തനങ്ങൾ ..! ജാതിയോ മതമോ നോക്കാതെ ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥനകൾ ചൊല്ലി .നാമം ജപിച്ചു  വരച്ചു ..ചിരിച്ചു  കരഞ്ഞു .പ്രണയം പങ്കുവച്ചു ..വീടകങ്ങളിലെ നൊമ്പരങ്ങളിൽ ഞങ്ങൾ എല്ലാം ഭാഗഭാക്കായി ..പിന്നീടാണ് വളർന്നു വളർന്നു ഞങ്ങൾ എല്ലാവരും തമ്മിൽ തിരിച്ചറിയാൻ ആകാത്തവിധം വലിയവർ ആയിത്തീർന്നത് !

ഞാൻ ഓർക്കുന്നു ഞാൻ ചേച്ചിയ്ക്കെഴുതുന്ന വരികളിലൂടെ മാത്രമായിരുന്നു അന്ന് കാര്യങ്ങൾ വീട്ടിലേയ്ക്കു പകർത്താൻ കഴിഞ്ഞിരുന്നത് .അല്ലെങ്കിൽ ഇന്നത്തെ നവ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന 2G യോ 4Gയോ സ്വപ്നം കാണാതിരുന്ന ആ കാലത്തു ഫോൺ തന്നെ വിളിക്കാൻ കിട്ടുന്നത് ഞായറാഴ്ചകളിൽ വാർഡന്റെ റൂമിനു പുറത്തു മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് .മൊബൈൽ എത്തിയിട്ടില്ല അന്ന് ഉള്ളവർ അപൂർവമാണ് ."വയനാട്ടിൽ നിന്നും വള്ളിയിൽ തൂങ്ങിയാണോ വന്നത് ? " "ഊരിൽ നിന്നും കാട്ടുജാതി വേറെ ആരെങ്കിലും ഉണ്ടോ ?" തുടങ്ങിയ റാഗിംഗ് ആയിരുന്നു എനിക്ക് കിട്ടിയതിൽ ഏറിയ പങ്കും .ചിരിച്ചും പരിഭവിച്ചും തീർത്തതിന് കണക്കില്ല .മൈലുകൾ താണ്ടി എന്റെ കൂട്ടുകാരും ക്ലാസ്‌മേറ്റ്സ് എല്ലാവരും എത്തിയപ്പോൾ ഒരിക്കൽപോലും അവരെ ഒന്ന് കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്തവരെയും കൂടി എന്റെ ചേച്ചി പേര് പറഞ്ഞു വിളിക്കുകയും അവരുടെ വീട്ടിലെ വിശേഷങ്ങൾ തിരക്കുകയും ചെയ്തതിനെ വളരെ അതിശയത്തോടെയാണ് അവർ സ്വീകരിച്ചത് .എന്റെ കത്തുകൾ അവരെ ഓരോരുത്തരെയും പകർത്തി വയ്ക്കുന്നതായിരുന്നു .ആണും പെണ്ണും എന്നുള്ള വേര്തിരിവിൽ ആയിരുന്നില്ല അതൊന്നും .എല്ലാവരെയും ഒരുപോലെ .ഓരോ ബന്ധങ്ങളും ഉരുത്തിരിയുന്നത് നമ്മെ കണ്ടു പരിചയിച്ചുനമ്മോടു് സ്നേഹംവന്നു നമ്മളിലെ നമ്മെ തിരിച്ചറിഞ്ഞ ശേഷം എന്നതൊക്കെ എന്നെ സംബന്ധിച്ച് ഇപ്പോഴും അത്രകണ്ട് പ്രാവർത്തികമല്ല .കാരണം ഇപ്പോഴാണ് സ്വയം ജീവിക്കുക കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തകികമായി അതൊരു വലിയ കാര്യമല്ലാതായി വരുന്നത് .എന്നെ സംബന്ധിച്ച് എന്റെ പ്രിയപ്പെട്ടവർക്ക് ഞാനാണ് വാക്ക് കാഴ്ച നിറം മണം അതുപോലെ തിരിച്ചും .ആരെയും കാണാതെ കാണാൻ അതുമൂലം കഴിയും ..അതിനെ ആത്മബന്ധം ഞാൻ എന്ന് പറയും . ഇപ്പോഴും ഞാൻ അത്തരം ഒരു ബന്ധത്തിലാണുള്ളത് 450-600 രൂപ മൊബൈൽ ബില്ലിൽ  എന്റെ വളരെ ചെറിയ വൃത്തത്തിൽ സംസാരിക്കുമ്പോൾ -ചേച്ചി,അച്ഛന്മാർ അമ്മമാർ -ഞാൻ കാശ് കളയുന്നത് ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെയുള്ള വലിയവലിയ കാഴ്ചകൾക്കാണ് .വേറെ ചാറ്റിങ്ങുകൾ ഒന്നും തന്നെയില്ലാത്ത, വാട്സ് ആപ് എന്തെന്നുപോലും നോക്കാതെ ഇരിക്കുന്ന ഒരാളാണ് ഞാൻ .(തെറ്റിദ്ധരിക്കരുത് ടെക്നോളജി കലക്കിക്കുടിച്ചിടത്തു നിന്നുമാണ് ഞാൻ വരുന്നത് .അതിന്റെ ഉസ്ദാത് ആയി വർക്ക്‌ ചെയ്യുന്ന ഒരു ടീമിന്റെ സീനിയർ നിലയിൽ നിന്നും ആണ് ഇറങ്ങിപ്പോന്നതും. എനിക്ക് ടെക്നോളജി ജീവിതത്തിലേയ്ക്ക് വേണ്ട എന്ന് തോന്നി അത്രമാത്രം ) പൊതുകാര്യസ്ഥലികളിൽ (എഫ് ബി ) ഞാൻ ചാറ്റിങ് ചെയ്യാത്തത് മൂലം എനിക്ക് ഗാഢ സൗഹൃദങ്ങൾ കുറവാണ് .അതിൽ ഖേദിക്കുന്നുമില്ല .കാരണം ഒന്നുമാഗ്രഹിച്ചിട്ടല്ല എഴുതുന്നത് .അവാർഡിനായി ബുക്ക് അയക്കാറുണ്ട് പക്ഷെ കിട്ടുമോ ഇല്ലയോ എന്നതിനെപ്പറ്റി തല പുകയ്ക്കുക ചർച്ച ചെയ്യുക ഖേദിക്കുക ഒന്നും ഇല്ല .അതിൽ നിന്നും ചില ആളുകൾ എന്നെ വിളിക്കുമ്പോൾ എനിക്ക് അതീവ സന്തോഷം തോന്നും .സത്യസന്ധമായി അഭിന്ദിക്കുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ സന്തോഷിക്കാൻ കഴിയാറുമുണ്ട് .അത് മതി .എഴുതും  മരിക്കും വരെ .ഓർമ്മയുണ്ടെങ്കിൽ കൈകൾ ചലിക്കുമെങ്കിൽ വരക്കുകയും ചെയ്യും ..

സൂക്ഷമായി ലോകത്തെ നിറച്ച് എന്നെ നിറച്ച് ഓരോ വാക്കിലും സത്യം നിറച്ച് ജീവിക്കുന്ന ഒരു പഴഞ്ചൻ ആണ് ഞാൻ .ശാരീരികമായി സ്വതന്ത്ര്യആണ് ഞാൻ മാനസികമായി സ്വതന്ത്ര്യ അല്ല .മനസ്സ് നിറയെ ഭർത്താവുണ്ട് മകളുണ്ട് അച്ഛനും അമ്മയും ഇൻലാസ് ഉം ചേച്ചിയും കുട്ടികളും ഞാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും എഴുത്തും വരയും മണ്ണും മനസ്സും കിളികളും എന്നെ സ്നേഹിക്കുന്ന ഓരോ മനുഷ്യരും ഉണ്ട് .മറവി ധാരാളമുണ്ട് അതുപോലെ ഓർമ്മയും .എനിക്ക് നേരെ വരുന്ന വിമർശനങ്ങളെ നോക്കി ചിലപ്പോൾ ഞാൻ അലറും .ഓടെടാ എന്ന് പറഞ്ഞെന്നും വരും ചിലപ്പോൾ -ശരിയാണ് സർ- എന്ന് തല കുനിക്കും, ഒന്നും മിണ്ടാതിരിക്കും ..ഞാൻ മനുഷ്യനാണ് .വികാരങ്ങളെ പുകമറയ്ക്കിട്ടു മാറിയിരുന്നു പരദൂഷണം പറയാൻ അറിയാത്തവൾ .അല്ലെങ്കിൽ വിമർശനങ്ങളെ തത്വ ചിന്തകന്റെ ആത്മസംയമനത്തോടെ കണ്ട് എന്റെ പോസ്റ്റുകളെ ബാക്കിയുള്ളവർ ഗൗരവമായി എടുക്കും വരെ കാത്തിരുന്ന ശേഷം എനിക്കുള്ള ഔന്നിത്യം ലോകത്തിനില്ല എന്നുറക്കെ പ്രഖ്യാപിക്കാൻ താത്പര്യമില്ലാത്തവൾ ..നിങ്ങൾ ക്ഷമിക്കുക എന്റെ അച്ഛ പറയും പോലെ മരിക്കുമ്പോൾ എന്നെ വലിച്ച് ഏതെങ്കിലും മരത്തിനു കീഴിൽ കുഴിച്ചിട്ടു വളമാക്കുക ..മണ്ണാക്കുക .അതുകഴിഞ്ഞു കർമ്മമെന്നും മന്ത്രമെന്നും പറഞ്ഞു ആരെയും വിളിച്ചുകൂട്ടി ഭ്രാന്തു പിടിപ്പിക്കാതിരിക്കുക .ജീവിക്കുന്ന നിമിഷം മനുഷ്യനായി ഇരിക്കുവാൻ അനുവദിക്കുക .സന്തോഷം സ്നേഹം !

Sunday, August 21, 2016

ഡോക്ടർമാർ ചികിത്സയിലേയ്ക്ക് കടക്കും മുൻപ് അവർക്കു പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കണം എന്ന് പുതിയ നിരീക്ഷണം പ്രാവർത്തികമാക്കണമെന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത് .കാരണം ഒരു ഡോക്ടർ ആകണം എന്നുള്ള അമിതമായ മോഹത്തോടെ ഇത് പഠിക്കുന്ന നാമമായ കുട്ടികളിൽ അവർക്കുള്ള അഭിവാഞ്ജ പഠനത്തിലും അതുപോലെ സമൂഹ സേവനത്തിലും വളരെ മുന്പിലായിരിക്കും .അതേസമയം ഉന്തിയുരുട്ടി ഡോക്ടർമാർ ആകാൻ വിടുന്ന എൺപതു ശതമാനത്തോളം കുട്ടികൾ ഒന്നുകിൽ ആർക്കോ വേണ്ടി പഠിക്കുകയും അല്ലെങ്കിൽ പണം കൊടുത്തു ജയിപ്പിക്കയും എന്ന് വേണ്ട ആർക്കും വേണ്ടാത്ത ആളെ കൊല്ലുന്ന രീതിയിൽ പണം പണം എന്ന ആർത്തിയിൽ മുഴുകുന്ന ഡോക്ടർമാർ ആയിത്തീരുകയും ചെയ്‌താൽ പിന്നെ ഇതിനൊക്കെ എന്തർത്ഥം .ഇവിടെ പരീക്ഷയും പരീക്ഷണങ്ങളും നടത്തിയ ശേഷമേ എടുക്കാവൂ .(അല്ല ഉടെ തമ്പുരാനെ ഇനി ആ പരീക്ഷയിലും വരുമല്ലോ കോഴ എന്നോർക്കുമ്പോഴാ !!)

Friday, August 19, 2016

അനുഗ്രഹീത ഗായകനും അധ്യാപകനുമായ നന്ദൻ മാഷിന്റെ "പാട്ടുമാഷ് " എന്ന കഥ അക്ഷരാർത്ഥത്തിൽ അനുഭവവേദ്യമാണ് കാരണം ..

"ശാന്തടീച്ചറെ ,ലില്ലി മിസ്സെ ,ഡോളി മിസ്സെ ..ഈ ആർട്ട് ടീച്ചർ എവിടെപ്പോയി ?? ആർട്ട് ടീച്ചറെ ..എവിടെപ്പോയീന്ന് ??? കാണുന്നില്ലല്ലോ ? " ...എന്ന് !!

 (അയ് ..ഈ കലാ അധ്യാപകരൊക്കെ അധ്യാപകർ എന്ന് വിളിക്കാൻ പാടുണ്ടോ ശുംഭാ ..അശ്രീകരം ..അവരൊക്കെ ചുമ്മാ അടുക്കളപ്പുറത്തെ നായോൾ അല്യാന്നുണ്ടോ ..?? പഠിക്കാൻ പാങ്ങില്ലാത്ത ശുംഭന്മാരെ ഉന്തിയുരുട്ടിയെടുക്കാൻ വച്ചിരിക്കണ ...ശാന്തം പാപം നോം ഒന്നുമങ്ട് പറഞ്ഞിട്ടില്യാ ..നീ ഒന്നും കേട്ടിട്ടുമില്യാ ..ന്തെ ..മനസ്സിലായില്ലാന്നുണ്ടോ ..ഉം ..?? )

അട! മാറെടാ മാർക്കടാ മാറിക്കിട ശട !
മാർഗ്ഗേ കിടക്കുന്ന പീറക്കുരങ്ങു നീ !!
( നോമിന്റെ അച്ഛന്റെ അച്ഛൻ അതായത് എന്റെ അച്ഛച്ചൻ ,ഒന്നാന്തരം കഥകളി സംഗീത വിധ്വാൻ ആയിരുന്നൂ എന്ന് താൻ അങ്ട് മറക്കണ്ടാ ..ദു പോലെ നോമിന്റെ ചെറിയച്ഛൻ ഒരു ഒന്നാന്തരം നക്സലേറ്റ് ആയിരുന്നു എന്നും ! എന്താ ഒരു കോമ്പിനേഷൻ ..! പ്പോ നമുക്കും അൽപ്പസ്വൽപ്പം അതൊക്കെ ആവാം അല്യാന്നുണ്ടോ ?? ശുംഭാ ..)

Thursday, August 18, 2016

സ്നേഹിക്കാനും പരിരക്ഷിക്കാനും അരുമയോടെ എന്റെ പെങ്ങൾ എന്ന് ചേർത്തുപിടിക്കാനും ഞങ്ങൾക്ക് (എനിക്കും ചേച്ചിക്കും ) സ്വന്തമായി ആങ്ങളമാർ ആരും ഉണ്ടായില്ല .മറിച്ചു ഞങ്ങൾക്ക് ഇടവും വളവും ചുറ്റിനും അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു .അതിൽ എല്ലാവരെയും എത്ര ആത്മാർത്ഥമായിട്ടാണ് ഞങ്ങൾ സ്നേഹിച്ചിരുന്നത് എന്ന് ഇന്നും ഞാൻ ഓർക്കുന്നു ..ഒരു ദിവസം കിട്ടിയാൽ ഓടുമായിരുന്നു 'അമ്മ വീട്ടിലേയ്ക്ക് ..പക്ഷെ പിന്നീടാണ് ഞങ്ങൾ ആ സത്യം തിരിച്ചറിയുന്നത് .ഞങ്ങൾ ചന്തത്തിൽ വന്നില്ലെങ്കിൽ ..സ്വർണ്ണാഭരണങ്ങൾ അണിഞ്ഞില്ലെങ്കിൽ കൂടെ കൊണ്ടുനടക്കാൻ ഉള്ള ആഡംബരമോ അലങ്കാരമോ,നിറമോ , പണമോ ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ആങ്ങളമാരായി ഉണ്ടാകില്ല എന്ന് (എന്റെ സഹോദരന്മാർ പൊറുക്കണം അനിതയ്ക്കു ഇനി നുണ പറയാൻ മനസ്സില്ല .ചെറു പ്രായത്തിൽ ചങ്കിൽ തൊട്ടു സത്യം പറയാൻ പലതരം അങ്കലാപ്പായിരുന്നു .ഇന്ന് അത് അശേഷം ഇല്ല .സത്യമേ പറയൂ ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ) എത്രയോ വട്ടം അന്യരെപ്പോലെ മാറി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട് പാവം ഞങ്ങൾ .അതിനപവാദം വല്യച്ഛയുടെ മകൻ എന്റെ അശോകൻ ചേട്ടായി മാത്രമാണ് .കുടിച്ചു മരിക്കുന്ന എന്റെ പൊന്നാങ്ങളയോട് ,എവിടെയെന്നോ എന്തായി എന്നോ അറിയാതെ ഞങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന ഏട്ടനോട് എന്തിനാ ഇതെല്ലാം എന്നുള്ള കണ്ണീരു മാത്രമേ ഞങ്ങൾ അനിയത്തിമാർക്കു ഇപ്പോഴും ചോദിക്കാനുള്ളൂ ..ഏറ്റവും സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് എന്റെ ആ ഏട്ടൻ മാത്രമേയുള്ളൂ ..ബാക്കി എല്ലാവരിലും ഒന്നല്ലെങ്കിൽ വേറെ ഒരു കള്ളത്തരമോ ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നു ..ബന്ധങ്ങൾ ഉണ്ടാകുന്നതും അത് നില നിൽക്കുന്നതും അത് പരിപാലിക്കപ്പെടുന്നതും അതിന്റെ സത്യസന്ധമായ ഊഷ്മളതയിൽ നിന്നുമാണ് അല്ലാതെ ബാഹ്യമായ യാതൊന്നിൽ നിന്നുമല്ല അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഓരോ ബന്ധങ്ങളും കാണുന്നതും അതിലകപ്പെടുന്നതും നിലനിൽക്കുന്നതും അതിന്റെ കാതലായ ഈ നഗ്‌ന സത്യത്തിൽക്കൂടെ മാത്രമാണ് .എവിടെയും ഇനിയങ്ങോട്ടേയ്ക്കെന്നും

കൂട്ടുകാരെ സുഹൃത്തുക്കളെ നിങ്ങളിൽ നൂറായിരം പൊന്നാങ്ങളമാർ ഉണ്ടായിരിക്കും അവരോടെല്ലാം എന്റെ  ഒരെളിയ അപേക്ഷ നിങ്ങളുടെ സഹോദരിമാർ നിങ്ങളുടെ വിളക്കാണ് നിങ്ങൾ ആ വെട്ടത്തിൽ സൂര്യനെപ്പോലെ ശോഭിക്കും .കൂടെ നിൽക്കണം ,തിരുത്തേണ്ടപ്പോൾ തിരുത്തണം ,ചേർത്തു പിടിക്കുവാൻ അൽപ്പവും മടി കാണിക്കരുത് അവർ നിങ്ങൾ തന്നെയാണ് ..എന്നും എപ്പോഴും .രക്ഷാബന്ധൻ സ്നേഹാശംസകൾ ..

Monday, August 15, 2016

ഒരാഴ്ച്ചയായി മോളുടെ പനിക്കൂട്ടിലാണ് ഞാൻ .അവളെ പനിച്ചെരിയുമ്പോൾ ഞാനും കൂടെയെരിയും ..ഒരു വൈറൽ പനി കുഞ്ഞിനേയും എന്നെയും പാടെ ഞെരിച്ചുകളഞ്ഞു .ഒന്നും ചെയ്യാനില്ലാതെ പനിക്കിടക്കയിൽ അവളുടെ ശാഠ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാനും കൊച്ചുകുട്ടിയാകും .കഥ പറയും പാട്ടുപാടും പനിച്ചൂടിൽ എരിഞ്ഞു കൂടെക്കിടക്കും .ജോലിയോ വീടോ വീട്ടുപണികളോ ഒന്നും ഞങ്ങളെ ബാധിച്ചില്ല .അവൾക്കു പഠിക്കാനുള്ള പാഠങ്ങളെ ഞാൻ കുട്ടയിൽ ചുമന്ന് കടത്തുവള്ളം കയറ്റി അക്കരെയ്ക്കു വിട്ടു ..പോ .എന്ന് ഓടിച്ചു വിട്ടു .അവളുറങ്ങുന്ന ഏകാന്തതയിൽ പനി ഉയരുമോ എന്ന് പേടിച്ചു ഞാൻ പുസ്തകങ്ങളുമായി  കൂട്ടുകൂടാമെന്നു വ്യാമോഹിച്ചു ..വെറുതെ !ഒന്നും വായിക്കാൻ ഇല്ലാത്തവളെപ്പോലെ ശുദ്ധ ശൂന്യയായി ഞാൻ രാത്രികൾ എങ്ങിനെയാണുണ്ടാവുക എന്ന് അതിശയിച്ചിരുന്നു ....എപ്പോഴോ തീചൂടിൽ അവളെന്നോട് മഞ്ഞുകൊണ്ടു വീടുണ്ടാക്കുന്ന സുന്ദരിപൂച്ചകളുടെ കഥ പറയാൻ പറഞ്ഞു ..ഞങ്ങൾ മഞ്ഞു പടികൾ കയറി മഞ്ഞു വാതിൽ തള്ളിത്തുറന്ന് മഞ്ഞു മഞ്ചാടികൾ നിറയെ വീണുകിടക്കുന്ന ആ ഉമ്മറവാതിലും കടന്ന് അകലെയകലെയ്ക്ക് കളിക്കാനായിപ്പോയി ..ഉണ്ടാക്കി പറയുന്ന ഓരോ സങ്കൽപ്പ ഗോവണികളിലൂടെയും കയറിപ്പോകുമ്പോൾ ഒരുവേള അതിറങ്ങി ഒരിക്കലും തിരിച്ചുവരാതെ അപ്രത്യക്ഷമാകാൻ ഞങ്ങൾ രണ്ടുപേരും കൊതിച്ചുപോയി ..ഇത്തരം സന്ദർഭങ്ങളിലാകാം അമ്മമാരുടെ നാവിൻ തുമ്പിൽ നിന്നും ഏറ്റവും സുന്ദരമായ കഥകളും പാട്ടുകളും പിറവിയെടുക്കുന്നതല്ലേ !അങ്ങനെ ആ പനിപ്പകലുകളിൽ ഒന്നിൽ ഞാൻ ഒരു കാഴ്ചകണ്ടു ..ഞെട്ടി വീണ്ടും നോക്കി .തൊടിയിലെ കപ്പള മരത്തിൽ ഒരാൾ ഇരുന്നു പഴുത്ത കപ്പളങ്ങ കാർന്നു വിഴുങ്ങുന്നു .ഒന്നൂടെ നോക്കി ..അയ്യോ ഇതാര് നമ്മുടെ സംസ്ഥാന പക്ഷിയോ !വേഴാമ്പലേ ! അരികു നിറയെ ചാരം പൂശിയ പോലെ കറുപ്പും വെള്ളയും  ഇടകലർന്ന നിറം നേരിയ കറുത്ത തൂവലുകൾ ഇടയ്ക്കു കാണാം .നേരിയ കറുപ്പ്  വീശിയ തൊപ്പി .ഇത്തരം ആളെ ആദ്യം കാണുകയാണ് .ആ വലിയ ചുണ്ടുകൾ കൊണ്ട് പഴം കോരി വിഴുങ്ങുകയാണ് കക്ഷി .ശ്യോ മോളുറങ്ങി പോയല്ലോ എന്ന വേവലാതി ..പൊടുന്നനെ ഫോട്ടോ എന്നാരോ മനസ്സിലിരുന്നു ക്ലിക്കി .ഓടി ക്യാമറയുമായി വന്നതേ എന്റെ നിഴലനക്കം അറിഞ്ഞ കക്ഷി ഒരൊറ്റ പറക്കൽ. ഞാൻ 'അയ്യൂ ..'എന്ന് ഇളിഭ്യയായി .മോൾ എഴുന്നേറ്റപ്പോൾ ഞാൻ  അവളോട് പറഞ്ഞു .'ഓ അമ്മെ ഡോറ യിലെ സെൻയൂർ ടുക്കൻ അല്ലെ 'എന്നവൾ ..ആ അതെയതെ എന്ന് ഞാൻ തലകുലുക്കി ..അപ്പോൾ കക്ഷി തിരികെ വന്നു. പക്ഷെ ദൂരെ മരക്കൊമ്പിൽ ഇരുന്നു പാളിനോക്കുകയാണ് ഞങ്ങളെ .ഞാൻ ചടപടാന്നു കുറച്ചു സ്നാപ്പ് എടുത്തു. പക്ഷെ ഈ സാധാരണ ക്യാമറയുടെ ലെൻസ് അദ്ദേഹത്തിൻറെ അടുക്കൽ വരെ എത്തിയപ്പോഴേക്കും കിതച്ചു തളർന്നു .വ്യക്തമായ കാഴ്ച്ച തരായീല്ല .അപ്പോഴും കപ്പളങ്ങ തിന്നാൻ കുയിലും മരംകൊത്തിയും മറ്റും തിക്കിത്തിരക്കുന്നുണ്ടായിരുന്നു.കണ്ടു മടുത്ത അവരോടു നമുക്കെന്താശ ..അവരവിടെക്കിടന്നു പാടിപ്പാടി പറക്കട്ടെ തിന്നട്ടെ ..എന്നാലുമെന്റെ ചാര വേഴാമ്പലേ !!

Saturday, August 6, 2016

'കല്ലുകൾ മഹാക്ഷേത്രങ്ങൾ'

ദക്ഷിണേന്ത്യയിലേ മഹാക്ഷേത്രങ്ങളിലെ വിസ്മയക്കാഴ്ചകളുടെ ആലേഖനമാണ് ശ്രീ പി സുരേന്ദ്രന്റെ 'കല്ലുകൾ മഹാക്ഷേത്രങ്ങൾ' എന്ന യാത്രാനുഭവങ്ങൾ  .ഇത് വെറുമൊരു യാത്രയുടെ കാഴ്ചക്കുറിപ്പല്ല .എഴുത്തുകാരൻ പറഞ്ഞിരിക്കും പോലെ ലോകപൈതൃകത്തിന് ഇന്ത്യ നൽകിയ മഹാസംഭാവന തന്നെയാണ് ഓരോ ക്ഷേത്രങ്ങളും അതിലെ ചരിത്രമുറങ്ങുന്ന ഈ സ്മാരക ശിലകളും .കാരണം ക്ഷേത്രകലകൾ അവയിലെ അന്തഃസാരം അങ്ങേയറ്റം വിളംബരം ചെയ്തുകൊണ്ടാണ് നിലനിന്നു പോരുന്നത് .തച്ചുടക്കപ്പെട്ട കലയുടെ സ്തൂപങ്ങളെ ഓർത്ത് വിലപിക്കാൻ പോലും ആരുമില്ലെന്നിരിക്കെ ശ്രീ പി സുരേന്ദ്രൻ കുറിച്ചുവയ്ക്കുന്ന ഈ പഠനക്കുറിപ്പുകളെ വെറും യാത്രാവിവരണം എന്ന പട്ടികയിലേയ്ക്കു മാറ്റിവയ്ക്കാൻ എന്തോ എനിക്ക് കഴിയുന്നില്ല .ഇന്നത്തെ സാങ്കേതികത്വം നിറഞ്ഞ കാലഘട്ടത്തിൽ നിന്നുകൊണ്ട് അതൊന്നുമില്ലാതിരുന്ന കാലത്തെ മനുഷ്യപ്രയത്നങ്ങളുടെ അളവുകളുടെ കണക്കുകളുടെ സ്തൂപ ഭംഗിയുടെ അഴകളവുകളുടെ സൂക്ഷ്മതകളുടെ ഈ വിസ്മയശിലകൾ നമുക്ക് പറഞ്ഞുതരുന്ന മഹാദർശനങ്ങൾ വാക്കുകൾക്കും അതീതമാണ് .അതിൽ മതത്തിന്റെയോ വർഗ്ഗവർണ്ണങ്ങളുടെയോ ചളി വാരിത്തേച്ചാൽ അന്തഃസാര ശൂന്യമായിപ്പോകും അതിന്റെ മൂല്യം .ഈ കാര്യങ്ങളെ ഒരു കലാനിരൂപകന്റെ വാക്ചാതുര്യത്തോടെ തന്നെ അദ്ദേഹം തുറന്നിടുമ്പോൾ കണ്ടിട്ടില്ലാത്ത കാഴ്ചകളുടെ മേലാപ്പ് നീക്കി അനന്തവിശാലമായ ഒരു ലോകത്തിലേയ്ക്ക് നമ്മെ വലിച്ചുകൊണ്ടു പോകും ഈ പുസ്തകം .ഇതിലെ ശ്രീ കണ്ണൻ സൂരജിന്റെ യാത്രാ ചിത്രങ്ങളുടെ ചാരുത, യാത്രകൾ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്നവയാണ് .H&C ബുക്ക്സ് പ്രസിദ്ധീകരിച്ച കല്ലുകൾ കഥയെഴുതി വച്ചിരിക്കുന്ന ഹൊയ്സാല ,ഐഹോൾ ,പട്ടടക്കൽ ,ബദാമി ,ഹംപി ,ബലിപുര ,ശ്രാവണബെലഗോള ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്നൊരു മന്ദമാരുതനാണ്  ഈ പുസ്തകം .നമുക്ക് കലയുടെ ഈ സുഗന്ധഭൂമികയിലെ ശില്പചാരുതയുടെ ചരിത്ര വിശേഷങ്ങൾ ആ കാറ്റ് കാണിച്ചുതരും. നമ്മെ അവിടേയ്ക്കു മാടിവിളിച്ചു കൂട്ടിക്കൊണ്ടു പോകും .എല്ലാവരും വായിക്കുമല്ലോ ..എഴുത്തിലെ മാന്ത്രികനായ ശ്രീ സി രാധാകൃഷ്ണനാണ് ഈ പുസ്തകം പ്രകാശനം നിർവഹിച്ചു വായനക്കാരിലേക്കെത്തിച്ചത് .ഏറ്റുവാങ്ങിയത് ശ്രീ അഷ്ടമൂർത്തിയും .നിർമ്മലമായ ആ ചടങ്ങിന് സാക്ഷ്യം വഹിക്കാനായതിൽ അതീവ സന്തോഷത്തോടെയാണ് ഞാൻ ഇതെഴുതുന്നത് .


Tuesday, August 2, 2016

എന്റെ മനസ്സിൽ ഒരു കാളീ ചിത്രമുണ്ട് ..അതിൽ നിറയെ ഞാനുണ്ട് ..അത് വരച്ചു തീർന്നാൽ ഒരുപക്ഷെ പിന്നെ 'ഞാൻ' ഉണ്ടാകുമോ എന്നറിയില്ല .അത് രണ്ടു തരത്തിലാകാം -ഞാൻ എന്ന ഭാവം - പിന്നെ ഞാൻ എന്ന ആത്മഭാവവും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...