Sunday, July 31, 2016

ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കത്തിൽ എന്റെ കവിത വന്നതാണ് .ഇതിപ്പോൾ രണ്ടാമതാണ് .ഉന്നത നിലവാരം പുലർത്തുന്ന ആഴ്ച്ചപ്പതിപ്പിന്റെ ഓരോ ലക്കങ്ങളും  പുതുകവിതകളുടെ വേറിട്ട അനുഭവമാണ് കാഴ്ച വയ്ക്കുന്നത് അതോടൊപ്പം പുതിയ എഴുത്തുകാരുടെ ശ്രേണിയും നമുക്കായി അവർ ഒരുക്കിത്തരുന്നു . വായനയുടെ ഈ വേറിട്ട അനുഭവം ഇനിയും ഉയർന്നു നിറയട്ടെ എന്നാശംസിക്കുന്നു ..വളരുക കടലാവുക ഓരോ തിരമാലയ്ക്കുമപ്പുറം പുതിയ സൂര്യന്മാർ ഉദിച്ചുയരട്ടെ ..സ്നേഹാഭിവാദ്യങ്ങൾ പ്രിയ മിത്രങ്ങളെ ,മീരാ ..ജയാ !


Thursday, July 21, 2016

അമ്മപ്പൂവ്

ഒരു മരണത്തിനും പുതച്ചു കിടത്താനാവില്ല ,
കണ്ണീരുമ്മകൾ കൊണ്ടു തുന്നിയ
ഒരു പുതപ്പിനും മറയ്ക്കാനാകില്ല ,
നിന്നെ പെറ്റുരുവാക്കിയ ആ ശരീരം !
അതിങ്ങനെ കണ്ണിൽ കരളിൽ
ശരീരത്തിൽ ആത്മാവിൽ ..
എന്നിങ്ങനെ ഓരോ അണുവിലും
പൂണ്ടു കിടക്കും നീയോടുങ്ങും വരെ !


Saturday, July 16, 2016

കലാസമരം

കലാകാരന്മാർ ഇല്ലാത്ത ഒരു നാടിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ? സംഗീതമില്ലാത്ത സാഹിത്യമില്ലാത്ത വർണ്ണചിത്രങ്ങളോ നാം കുമ്പിടുന്ന ദൈവങ്ങൾ ഉൾപ്പെടുന്ന ബിംബങ്ങളോ പ്രിയതര പ്രതിമകളോ ഇല്ലാത്ത ഒരു നാട് !! ഹോ അങ്ങിനെ ഒന്നുണ്ടെങ്കിൽ ഈ കുറ്റം ചെയ്യുന്നവരെ ഒക്കെ അവിടെ പാർപ്പിച്ചാൽ മതിയാവും അവർക്ക് ജീവിതത്തോടുള്ള ആസക്തി തീരാൻ .! അപ്പോൾ ആലോചിച്ചു നോക്കൂ കല ജീവിതത്തോട് എത്രമാത്രമാണ് ഇഴുകിച്ചേർന്നിരിക്കുന്നതെന്ന് .കലാകാരന്മാർ ഒരുപക്ഷേ ദൈവങ്ങൾ തന്നെയാണ് കാരണം അവരില്ലെങ്കിൽ ചൈതന്യമില്ലാത്ത വെറും ജീവനുകൾ മാത്രമായിരിക്കും ഉണ്ടാവുക .എപ്പോഴൊക്കെയോ നാമറിയാതെയോ അറിഞ്ഞോ നമ്മൾ കലയിലൂടെ മാത്രമാണ് ജീവിക്കുന്നത് .ഒരു പ്രാർത്ഥനപോലെ വിശ്വാസം പോലെ പ്രണയം പോലെ പ്രാണൻ പോലെ കല നമ്മെ വലയം ചെയ്തിരിക്കുന്നു .ആ വലയത്തിന്റെ കാന്തിക തരംഗങ്ങളിൽ നമ്മൾ ചെറു മുള്ളാണികൾ പോലെ ചേർന്നിരിക്കയാണ് .ആരൊക്കെയോ പാടുന്നതിലൂടെ നമ്മൾ പാടുന്നു .ആരൊക്കെയോ വരയ്ക്കുന്നതിലൂടെ നമ്മൾ വരയ്ക്കുന്നു ആരൊക്കെയോ അഭിനയിക്കുന്നതിലൂടെ നമ്മളും അഭിനയിക്കുന്നു എന്നിങ്ങനെ നാം ചെയ്യുന്നില്ലെങ്കിലും നമ്മുടെ പ്രജ്ഞ അതെല്ലാമായിത്തീരുന്നു .അപ്പോൾ കല ജീവിതം തന്നെയാണ് എന്നതിന് വേറെ അർത്ഥതലങ്ങൾ അന്വേഷിക്കേണ്ടതില്ല .

കല പാഠ്യ വിഷയമാക്കുക ,സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തിക പുനഃ സ്ഥാപിച്ചു് യോഗ്യതയുള്ളവരെ നിയമിക്കുക എന്നീ ആവശ്യങ്ങളുമായി കലാ വിദ്യാർത്ഥി സമരം മുൻപോട്ടു പോകുമ്പോൾ മാറിമാറി വരുന്ന സർക്കാരുകൾക്ക് സ്വപ്നവേഗത്തിൽ സാധ്യമാക്കാവുന്ന ഏറ്റവും വേണ്ടുന്നതായ ഈ കാര്യം കലാകാരന്മാർക്ക് സ്വപ്നം മാത്രമായി ഒതുങ്ങിയിരിക്കുകയാണ് .ഈ നിയമനം സാധ്യമാക്കുകയാണെങ്കിൽ അതുമൂലം കലാകാരന്മാർക്ക് ഒരു ജോലിയും സാമ്പത്തികമായ നേട്ടവും എന്നതിലുപരി സാധാരണക്കാരായ കുട്ടികളുടെ കലാ അഭിരുചി കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കുക വഴി അവർക്കു നേടുവാനാകുന്നത് ശോഭനമായ അവരുടെ വ്യക്തിത്വ വികാസമാണ്.ഒരു വ്യക്തി പൂർണ്ണനാകുന്നത് അവന്റെ /അവളുടെ സ്വാഭാവികമായ അറിവിന്റെ  കഴിവിന്റെ മൂല്യത്തിനനുസരിച്ചാണ് .ആ അറിവുകൾ ഉയർത്തിയെടുക്കുവാനുള്ള ശേഷി ഒരുപക്ഷേ അവരിൽ ഇല്ല എങ്കിൽ അതിന് ഗുരു കൂടിയേ തീരൂ .ഈ ഗുരുക്കന്മാരില്ലാത്ത സാഹചര്യത്തിൽ സാമ്പത്തികമായി താഴെക്കിടയിലുള്ള കുഞ്ഞുങ്ങളിലെ സഹജ വാസനകൾ നിലച്ചു പോവുകയും അവർ കേവലം സാധാരണക്കാർ മാത്രമായി തീരുകയും ചെയ്യും .കലാവിദ്യാഭ്യാസം ശാസ്ത്രീയമായി പഠിക്കാൻ ഉള്ള അവസരം അവർക്കു നൽകേണ്ടത് തികച്ചും ന്യായമായൊരു അവകാശം തന്നെയാണ് .അതിനായി ശാസ്ത്രീയമായി പഠിച്ച അധ്യാപകർ ധാരാളമുള്ളപ്പോൾ തന്നെ അവർക്ക് അതിനുള്ള അവസരം നിഷേധിക്കുകയും മറ്റുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ ചുമലിൽ വച്ചുകെട്ടുക വഴി കലാകാരന്മാരുടെ മൂല്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നത് .സാമ്പത്തികമായി മേലെക്കിടയിലുള്ളവരുടെ  അല്ലെങ്കിൽ പഠിപ്പിക്കുവാൻ സാധിക്കുന്നവരുടെ കുഞ്ഞുങ്ങൾ കഴിവില്ലെങ്കിൽ പോലും കലയെ തൊട്ടുരുമ്മി ജീവിക്കും കാരണം ഇന്നത്തെ ഒട്ടുമിക്ക സ്വകാര്യ വിദ്യാലയങ്ങളിലും അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കലാകാരന്മാരെ പൊതുവെ ഏറ്റവും താഴെക്കിടയിൽ പ്രതിഷ്ഠിക്കുകയാണ് പതിവ് .അതേസമയം സിനിമ പോലെ താരമൂല്യം ഉള്ള മേഖലകളിൽ അത് സ്വാഭ്വികമായും സൗന്ദര്യം അഭിനയിക്കാനുള്ള കഴിവ് എന്നിവയെ ആശ്രയിച്ച് മേലെക്കിടയായി മാറുകയും ചെയ്യും . ഈ മൂല്യമില്ലാതുള്ള സമീപനം മൂലമാണ് കല ഇത്രമേൽ അധഃപതിച്ച ഒരു വിഷയമായി സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തോന്നാൻ കാരണം .കല എന്നാൽ ജനനവും മരണവും ഈ ലോകം തന്നെയെന്നിരിക്കവേയാണ് കലാകാരന്മാർ ആർക്കും വേണ്ടാത്ത അല്പന്മാരായി മുദ്രകുത്തപ്പെടുന്നത് .അവർ ഒരാവശ്യത്തിനായി ആരെയെങ്കിലും സമീപിച്ചാൽ 'ഓ കലാകാരനാണോ ?ഇതുകൊണ്ടൊക്കെ ജീവിക്കാൻ പറ്റുമോടെ !' എന്നും 'ഈ കലാപ്രവർത്തനം നിർത്തീട്ടു വന്നാ എന്റെ മോളെ കെട്ടിച്ചു തരാം ,അല്ലാതെ ഈ വഴി കണ്ടുപോകരുത് ' എന്നും മറ്റുമുള്ള അധിക്ഷേപങ്ങൾ കൂട്ടിയും കുറച്ചുമല്ലാതെ കേൾക്കാതെ കടന്നുപോകുന്ന കലാകാരന്മാർ അപൂർവ്വമാണ് .എന്തിന് സ്‌കൂളുകളിൽ പോലും മറ്റ് വിഷയങ്ങൾക്ക് നൽകുന്ന നിലവാരം തന്നു ബഹുമാനിക്കാനോ സ്നേഹിക്കാനോ വളരെ അപൂർവ്വമായേ തയാറാകുന്നുള്ളൂ .കാരണം കല മറ്റുള്ള ജോലി നൽകുന്ന ആഡംബരം അലങ്കാരം മാന്യത ഒന്നും സമൂഹത്തിൽ നേടിത്തരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് (വളരെ അപൂർവ്വം പേർ തങ്ങളുടെ സ്വ പരിശ്രമം കൊണ്ട് ഇതിനെ മറികടന്നു നടക്കുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ തന്നെ ) അതിനു കാരണം  കലാകാരന്മാരുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ഒന്നുമാത്രവും ! സമൂഹത്തിൽ ഏതൊരു വ്യക്തിയെയും ഒന്നല്ലെങ്കിൽ മറ്റൊരു കല സ്വാധീനിക്കുന്നുണ്ടാവും .അപ്പോൾ ഈ കലയെ സംരക്ഷിക്കേണ്ടുന്ന ചുമതലയിൽ നിന്നും ആർക്കും മാറിനിൽക്കാനോ പുശ്ചിച്ചു തള്ളാനോ അവകാശമില്ല. അതിനായി ഒരു സംരക്ഷിത കൂട്ടായ്മ ഉരുത്തിരിഞ്ഞു വരേണ്ടത് സർക്കാർതലത്തിൽ അത്യന്താപേക്ഷിതമാണ് .സമൂഹത്തിൽ അഭിമാനത്തോടെ നിലനിൽക്കാനുള്ള അവസരം കലാകാരന്മാർക്ക് നല്കിക്കഴിഞ്ഞാൽ കലയുടെ മൊത്തത്തിലുള്ള അധഃപതനം അവസാനിക്കുകയും സ്വയമേതന്നെ സമൂഹത്തിന്റെ മുഴുവൻ മനോഭാവം മാറുകയും ചെയ്യും .

പാഠ്യ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കലാപഠനം ശരിയായ അർത്ഥത്തിൽ നടപ്പിലാക്കണമെങ്കിൽ ശാസ്ത്രീയമായ പഠനം സ്ഥിരസ്വഭാവത്തോടു കൂടി സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ നടപ്പിലാക്കണം. അതിനായുള്ള പ്രക്ഷോഭത്തിൽ ഓരോ കലാകാരന്മാരും കലാകാരികളും ഉറച്ചു നിൽക്കണം പ്രായഭേദമന്യേ,കാരണം നാം നമ്മെ മാത്രമല്ല കാണേണ്ടത് നമ്മുടെ വരാനിരിക്കുന്ന തലമുറയുടെ ശോഭനമായ ഭാവി കൂടിയാണ് .

Wednesday, July 13, 2016

ക്രൂശിത!

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

ഇനിയും എഴുത്തുകാരാ
ക്രൂശിതമാകുന്നത് എന്റെ വിവർണ്ണവും
വിരസവും അരസികവുമായ ചിന്തകൾകൊണ്ട്
ഞാൻ സ്വയമാകുമോ ?

ചിരിക്കാതെ പോകുന്ന ഓരോ നിമിഷങ്ങൾക്കും
നമ്മളിൽ ആരാണ് പാപിയെന്ന്
ഈ കഥയിലെ കഥാപാത്രമായ ഞാൻ
ആശങ്കപ്പെടുന്നു !അടിവരയിട്ട്
വീണ്ടും വീണ്ടും കലുഷിതമാകുന്നു !

എഴുത്തുകാരാ ..
താങ്കൾ ഇങ്ങനെയാണോ എന്നെ
നിരാശയുടെ മുള്ളാണികളാൽ ക്രൂശിതയാക്കി
ചോരവാർത്തി ..കൊന്നുകളയുമോ ?

Tuesday, July 12, 2016

സാരംഗിനോട്‌

എന്തുകൊണ്ടാണ് സാരംഗ് രാജ്യത്തിന്നോളമുണ്ടായിട്ടുള്ള ബദൽ വിദ്യാഭ്യാസ ചിന്തകളിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായി ജനങ്ങളിലെ ഭൂരിപക്ഷം ഏറ്റെടുക്കാത്തതെന്ന എന്റെ ചിന്തയും സാരംഗ് തൊട്ടറിഞ്ഞിട്ടില്ല എങ്കിലും സാരംഗിന്റെ ആശയങ്ങളും പ്രവൃത്തികളും വിദ്യാഭ്യാസ വീക്ഷണങ്ങളും നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും സർവ്വോപരി ഒരു കർഷക പുത്രിയും   അത്യാവശ്യം കൃഷിപ്പണികൾ ഒക്കെ വശമുള്ള കാർഷിക മേഖലയിൽ ശ്രദ്ധയുള്ള ഒരുവളെന്ന നിലയിലും സാരംഗിനേപ്പറ്റി വായിച്ചപ്പോൾ എന്റേതായ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തണം എന്നെനിക്കു തോന്നുന്നുഅതുകൊണ്ടാണ് ഇതെഴുതുന്നത് .
                ഓരോ വ്യക്തിയെയും തനിക്കു താങ്ങ് ആകുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസ രീതിയും വ്യക്തിത്വ വികസനവും ആണല്ലോ സാരംഗ് മുന്നോട്ടു വച്ചുകൊണ്ടിരിക്കുന്നത് .അതവർ പറയുക എന്നുള്ള നാമമാത്ര പ്രക്രിയയിൽ നിന്നും മാറി പ്രവർത്തിക്കുക എന്നുള്ള വ്യക്ത മാർഗത്തിൽക്കൂടി കാണിച്ചു തരികയും ചെയ്യുന്നു .ഇത് ഇന്നത്തെക്കാലത്ത് തീരെ കാണാൻ കിട്ടാത്ത കാര്യമാണ് അതുകൊണ്ട് തന്നെ അവർ കാലത്തിൽ അടയാളപ്പെട്ടിരിക്കുന്നു .എന്നിട്ടും അതിന് പിന്മുറക്കാരെ കണ്ടെത്താൻ അതായത് ഇതൊരു വിദ്യാഭ്യാസമായി അവർ മുന്നോട്ടു വയ്ക്കുമ്പോൾ അതിനെ ഉയർത്തിക്കൊണ്ടുപോകുവാനുള്ള വിദ്യാർഥി സമൂഹം ഉയർന്നു വരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്. അതെന്തുകൊണ്ടാണ് എന്ന് ഒരു പഠനം നടത്തേണ്ടത് അനിവാര്യവുമാണ്‌ .സാരംഗിലെ പഠനരീതിയെ ഗൗതമിന്റെ വാക്കുകളിൽക്കൂടി പറയുകയാണെങ്കിൽ "ഒന്നാമതായി ഇഷ്ടം കൊണ്ടാണ് ഞങ്ങൾ കാര്യങ്ങൾ പഠിച്ചത് .രണ്ടാമതായി നമുക്ക് നമുക്ക് ആവശ്യമുള്ളതുകൊണ്ടാണ് പലകാര്യങ്ങളും പഠിച്ചത് " അതെ ഇവിടെ ചില ഉത്തരങ്ങൾ ഇരിക്കുന്നുണ്ട്‌ .അതായത് ജനങ്ങൾ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിതം വാർത്തുകൊണ്ടുവരുന്നത് .ചിലർക്ക് ഇഷ്ടങ്ങൾ ഉണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാവുകയില്ല .ഇന്നത്തെ ഭൗതിക സാഹചര്യമനുസരിച്ച് ഒരുവന് പ്രകൃതിയോടു സമന്വയിച്ച്  കുടിലുകെട്ടി കൃഷി വിളയിച്ച്‌ ജീവിക്കേണ്ടുന്നതായ സാഹചര്യമല്ല നിലവിൽ ഉള്ളത് .അവനവന് അന്നന്ന് കിട്ടുന്ന അരിമണി കൊണ്ട് അന്നമുണ്ടാക്കുക എന്നത് ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഒരു ചെറിയ വിഭാഗം ആളുകളുടെ മാത്രം കാര്യമാണ് .അതും നിലനിൽക്കുന്നത് സാമ്പത്തികമായ തട്ടുകളുടെ വിവേചനത്തിൽ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവരിൽ മാത്രവും !പോരാത്തതിന് അത്തരക്കാരെ സംബന്ധിച്ച് കയറിക്കിടക്കുവാൻ ചോർന്നൊലിക്കാത്ത ഒരു കൂര കിട്ടുക എന്നതേ സൌഭാഗ്യമാണ് പിന്നീടാണ് അവൻ അന്നം നിർമ്മിച്ചെടുക്കുക എന്നതിലെയ്ക്ക് കടക്കുന്നത്‌ .സ്ഥലമില്ലാത്തവന് ഒരിക്കലും സ്വപ്നം കാണാൻ പറ്റുന്നതല്ല കൃഷിയും കാര്യങ്ങളും .സ്ഥലമുള്ളവനൊ ? അവർ അത് പരിപാലിക്കുക അതിലെ വിളവുകൊണ്ടു ജീവിക്കുക എന്നതിലും ഉപരിയായി എന്തെങ്കിലും തൊഴിൽപരമായി ഗുണമുള്ളത് പഠിക്കുക അതിനെത്തുടർന്ന് ജോലി സമ്പാദിക്കുക ജീവിതം സുരക്ഷിതമാക്കി മുന്നോട്ടുപോവുക എന്നുള്ള മുദ്രാവാക്യവുമായി ജീവിച്ചു തീർക്കുക മാത്രമാണ് നടക്കുന്നത് .ഇതിന്നിടയിൽ തുലോം എണ്ണത്തിൽ കുറവുള്ള പ്രകൃതി സ്നേഹികൾ മാത്രമായിരിക്കും ഇത്തരം ഒരു സംരംഭത്തെ സ്നേഹപൂർവ്വം എതിരേൽക്കുന്നത് .അവരിൽത്തന്നെ മെയ്യനങ്ങി ജോലിചെയ്ത് തങ്ങൾ തന്നെ മാതൃകയായി തീരുന്നവർ വീണ്ടും കുറയും .അതിനു കാരണം പറയുന്നതുപോലെ എളുപ്പമല്ല പ്രവർത്തിക്കുക എന്നത് തന്നെ .ഇവിടെയാണ്‌ സാരംഗ് തന്റെ അടയാളം മണ്ണിൽ ഉയർത്തിക്കാണിക്കുന്നതും !
                 പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് അഥവാ ഒരു മുപ്പതു വർഷം പിന്നോട്ട് പോയിരുന്ന സമയത്ത് വീട്ടിൽ നെൽകൃഷിയും കളപ്പുരയും പശുക്കളും നാനാതരം കൃഷികളും പട്ടി കോഴി ആട് മുയല് താറാവ് ഇത്യാദി വളർത്തുമൃഗങ്ങളും എല്ലാം ഉണ്ടായിരുന്നു .കുഞ്ഞുകുട്ടി പരാധീനങ്ങൾ ഉൾപ്പടെ എല്ലാവരും ഇടവിളകളായ വാഴ ഇഞ്ചി ചേന കപ്പ ചേമ്പ് കാച്ചില് പയറുകൾ ചോളം മഞ്ഞള് തുടങ്ങിയ ഇടവിളകളും നെല്ല് കുരുമുളക് കാപ്പി തെങ്ങ് മുതലായ വിളകളിലും എല്ലാത്തരം പണികളുടെയും ഭാഗമാകാറുണ്ടായിരുന്നു .സ്ഥലം വയനാട് ആയതിനാൽ  കല്ലും കുന്നും കൊല്ലികളും ചാലുകളും ഉറവകളും എല്ലാം തോട്ടത്തിന്റെ ഭാഗമായിരുന്നു .തരിശല്ല ഭൂമി എന്നത് വലിയൊരു കാര്യം തന്നെയാണ്. പക്ഷെ മണ്ണ് മുകൾഭാഗത്ത്‌ നിന്നും കുത്തിയൊലിച്ചു താഴേയ്ക്ക് പോരുന്നത് തടയാൻ കൊള്ളുകൾ ഉണ്ടാക്കുമായിരുന്നു .പറമ്പിലെ തന്നെ വെട്ടുകല്ലുകളും ഉരുളൻ കല്ലുകളും വെണ്ണക്കലുകളും പെറുക്കി അടുക്കി തടയണ പോലെ ചരിവുകളെ തിരിച്ചു മണ്ണ് തട്ടുതട്ടാക്കി വിഭജിച്ചായിരുന്നു കൃഷി ചെയ്തിരുന്നത് .അവിടുത്തെക്കളകൾ തന്നെ വെട്ടിമൂടി വളമാക്കിയും കത്തിച്ചു ചാരം വിതറി അമ്ലാംശം പാകത്തിനാക്കിയും മറ്റുമായിരുന്നു കൃഷി .അന്നൊന്നും രാസവളങ്ങളെ ഇല്ലായിരുന്നു എന്നാണെന്റെ ഓർമ്മ .മണക്കുന്ന എല്ലുപൊടികൾ തെങ്ങിൻ ചുവട്ടിൽ ഇട്ടിരുന്നതാണ് ആകെ ഉള്ള വള ഓർമ്മ .പിന്നീടുള്ളതെല്ലാം ചാണകവും ആട്ടിൻ കാഷ്ഠവും മറ്റുമായിരുന്നു .എന്റെ അമ്മാമൻമാരുടെ കൃഷിഭൂമിയിൽ ചെങ്കുത്തായ കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നു .അപ്പോൾ ഒരുഭാഗം വലിയ കൊല്ലിയായി രൂപം കൊണ്ടിരുന്നു .ഈ കൊല്ലിയിലെയ്ക്ക് പതിക്കുന്ന നീരുറവകൾ ഉണ്ടായിരുന്നു ഈ നീരുറവകളെ സംഭരിക്കാൻ വലിയ ഇല്ലി പൊട്ടിച്ച് പാത്തികൾ വച്ചിരുന്നു .കാലക്രമേണ ഇത് വലിയ നീർച്ചാലുകൾ ആവുകയും അത് സംഭരിക്കുന്ന ചെറിയ കുളങ്ങളും അവിടെ ഉണ്ടായിരുന്നു .അവിടെ തുള്ളിക്കളിക്കയും കുളിക്കുകയും തോട്ടത്തിലെയ്ക്കുള്ള വെള്ളം കോരുകയും ചെയ്ത ഓർമ്മ ഇപ്പൊഴുമെന്നെ നനന്യ്ക്കുന്നുണ്ട് .അതുപോലെ തന്നെ എന്റെ ഓർമ്മയിൽ തോട്ടത്തിലേയ്ക്ക് വെള്ളം സംഭരിക്കാനായി തെങ്ങിൻപട്ടകളും വാഴത്തടകളും നാടങ്കല്ലുകളും ചേർത്ത് തടയണ കെട്ടി തടഞ്ഞു നിർത്തിയ ജലം പിന്നീട് ഉറവകൂടി കുളമായി എത്രയോകാലം വാഴത്തോട്ടവും മറ്റും നനച്ചിരുന്നത് ഇന്നലെപ്പോലെ ഓർമ്മയുണ്ട് .ഇതെല്ലാം അന്ന് ഏതു നാട്ടിൻപുറങ്ങളുടെയും നന്മ തന്നെയായിരുന്നു .ഈ ഓർമ്മകളെയും എന്റെ ആശയങ്ങളെയും കൂട്ടിവച്ച് ഞാൻ എഴുതിയൊരു ലേഖനത്തിന് പ്ലസ്‌ ടു വിനു പഠിക്കുമ്പോൾ കേരള ഹയർ സെക്കണ്ടറി ബോർഡും ലാൻഡ്‌ യുസെസ്‌ ഡെവലപ്പ്മെന്റ് ബോർഡും സംയുക്തമായി വിദ്യാർഥികൾക്കായി നടത്തിയ 'മണ്ണ് സംരക്ഷണം കൃഷി വികസനം നിങ്ങളുടെ കാഴ്ചപ്പാടിൽ ' എന്ന വിഷയത്തിനു മെഡലോടെ ഒന്നാം സ്ഥാനം നേടിയത്‌ ഇന്നുമെനിക്ക് അഭിമാനമാണ് .ആ അഭിമാനത്തിന് ഹേതു വേറൊന്നുമല്ല എന്റെ അനുഭവങ്ങൾ  മാത്രമാണ് .ഈ ഓർമ്മകൾ വെറുതെ പറഞ്ഞതല്ല ഇപ്പറഞ്ഞ കാര്യങ്ങളെപ്പോലെ  എല്ലാം നിലനിർത്തിക്കൊണ്ട് ഇന്നത്തെ കാലത്തും മുന്നോട്ടു പോകുന്നു എന്നത് തന്നെയാണ് സാരംഗിന്റെ മേന്മ .എനിക്കിനി അത് മുഴുവൻ എന്റെ മക്കൾക്ക്‌ കാണിച്ചു കൊടുക്കുവാൻ സാധിക്കയില്ല .ഒട്ടേറെ കാര്യങ്ങൾ കൈമോശം വന്നുപോയിരിക്കുന്നു ചിലതെല്ലാം ഒഴിച്ച് .അതെല്ലാം അറിഞ്ഞതിലൂടെ എനിക്ക് ലഭിച്ച ഗുണം എന്റെ ആത്മവിശ്വാസം തന്നെയാണ് .ഒരുറച്ച മനസ്സും എന്നിരിക്കിലും  എനിക്ക് ലഭിച്ച വിദ്യാഭ്യാസത്തെ എനിക്ക് മാറ്റി നിർത്താൻ ആകില്ല .വീട്ടിൽ നിന്നും ലഭിക്കുന്ന അറിവുകൾ അല്ലെങ്കിൽ പ്രകൃതിയിൽ നിന്നുമുള്ള അറിവുകൾ മാത്രം മതിയോ ഒരുവന് മുന്നേറാൻ ?

               നമ്മുടെ ചുറ്റുവട്ടത്ത് നിന്നും മാത്രമുള്ള അറിവുകൾ ഒരുപക്ഷെ നമ്മെ പട്ടിണി കൂടാതെ ജീവിക്കുവാൻ പര്യാപ്തമാക്കുമായിരിക്കാം .നമ്മളെ കൂടുതൽ ആർജ്ജവം ഉള്ളവരും ആക്കിത്തീർക്കും പക്ഷെ നമ്മിലെ ചില കേന്ദ്രീകൃത താത്പര്യങ്ങളുടെ വികാസത്തെ ത്വരിതപ്പെടുത്താനോ പരിപോഷിപ്പിക്കുവാനോ അതിലൂടെ മുന്നേറുവാനോ സാധ്യമാവുകയില്ല .അതിന് തീർച്ചയായും ഉന്നത വിദ്യാഭ്യാസം നേടിയേ മതിയാവുകയുള്ളൂ .ഉദാഹരണത്തിന് ഞാൻ കളിച്ചു വളരുന്ന ചുറ്റുപാടുകളിൽ നിന്നും മാറി അനേകർ കളിക്കുന്ന ചുറ്റുപാടുകളിലൂടെ വളരുമ്പോൾ നമുക്ക് അവരോടുള്ള സമ്പർക്കം സ്നേഹം പരിഗണന കൊടുക്കൽവാങ്ങലുകൾ എല്ലാം സാധ്യമാകുന്നുണ്ട് .അതിലൂടെത്തന്നെ വ്യക്തി എന്ന നിലയിലുള്ള വികാസം സാധ്യമാകുന്നു .മറിച്ചുള്ള കുട്ടികളിൽ എതിർക്കാനുള്ള വാസന കൂടുതൽ കാണാം .'ഞാൻ ഇത് ചെയ്താലെന്താ ,എനിക്ക് കഴിയാത്തതായൊന്നുമില്ല ,ഞാൻ നിങ്ങളെക്കാളുമുപരിയാണ് എന്നും മറ്റുമുള്ള അമിത ആത്മവിശ്വാസം അതുമൂലമുള്ള തീർച്ചപ്പെടുത്തലുകൾ എല്ലാം അവർ ഉറക്കെ അപരനോട്  അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറുള്ളത് ഇങ്ങനെയുള്ള പലരിൽ നിന്നായി എനിക്കനുഭവമാണ് .ഇതിനു കാരണം അവർപോലും അറിയാതെ അവരിൽ ഉരുത്തിരിയുന്ന ചില വിശ്വാസങ്ങൾ ആണ് .അതായത് ഞാൻ വ്യത്യസ്ഥനാണ് എന്ന ബോധം അവരിൽ ചെറുപ്പം മുതലേ ഉറഞ്ഞുകൂടുന്നു .ഞാൻ സ്വയം നേടുകയാണ്‌ എല്ലാം എന്ന അറിവ് അവരെക്കൊണ്ടു ചിന്തിപ്പിക്കുന്നതാണ് ഇത് .അതേസമയം ഞാൻ വളരുന്നത്‌ ഏതൊരു കുട്ടിയേയും പോലെ മാത്രമാണെന്നും സാഹചര്യങ്ങളിലെ വേർതിരിവ് ജ്ഞാന സമ്പാദനത്തിനു മാറ്റം വരുത്തുകയില്ല എന്നുമുള്ള അറിവുകൂടി അവരിലേയ്ക്ക് പകർത്തെണ്ടുന്നത് അത്യാവശ്യം തന്നെയാണ് .പൊതു വിദ്യാഭ്യാസ രീതിയിൽ അപകടകരമായ പല കാര്യങ്ങളുമുണ്ടെന്ന് ഒരധ്യാപിക കൂടിയായ എനിക്ക് സമ്മതിക്കാതെ തരമില്ലെങ്കിൽ കൂടി ഒരു പരിധിവരെ അത് അത്യാവശ്യം തന്നെയെന്നു ഞാൻ ഇതുമൂലം പറയും .പൊതു വിദ്യാഭ്യാസ മേഖലയിൽ സാധാരണ ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചു വളരുന്ന ശരാശരി വിദ്യാർഥികളിൽ കാണുന്ന അറിവോ മൂല്യങ്ങളോടുള്ള പരിഗണനയോ ഇന്നത്തെ സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ്‌ കൊടുത്ത് പഠിക്കുന്ന കുട്ടിക്ക് ഉണ്ടാകണമെന്നില്ല എന്നിട്ടും  സാധാരണക്കാരനിൽ പോലും തന്റെ കുട്ടിയെ അവിടെ പഠിപ്പിക്കണം എന്ന് തോന്നുവാനുള്ള പ്രധാനകാരണം ഇംഗ്ലീഷ് ഭാഷ തന്നെ എന്ന് വേണമെങ്കിൽ പറയാം .കാരണം ഔദ്യോഗിക ഭാഷയായ ഈ ഭാഷ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന അനേക കടമ്പകൾ ഒരു ജോലിനേടുക അല്ലെങ്കിൽ പൊതുവായ ദൈനംദിന കാര്യങ്ങൾ ചെയ്തെടുക്കുക തുടങ്ങിയ ജീവിത പ്രക്രിയകളുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണിന്ന് .അരവയർ മുറുക്കിയുടുത്തും കുട്ടികൾ പഠിച്ചു കാണണം എന്ന ആഗ്രഹത്താൽ അവരെ ഉന്തിത്തള്ളി ഇത്തരം സ്കൂളുകളിലെയ്ക്ക് അയക്കുന്ന സാധാരണക്കാരാണ്  വലിയ വിഭാഗം ജനതതി .പൊതുമേഖലയിൽ സാധാരണക്കാരനുവേണ്ടി ഏറ്റവും നല്ല വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ നടത്തുവാൻ വേണമെങ്കിൽ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ അടിസ്ഥാനമാക്കി സർക്കാരിന് സാധ്യമാക്കാവുന്നതാണ്.അതിനുമാത്രമുണ്ട് അദ്ധ്യാപകർ അതും കഴിവുറ്റവർ പഠിച്ചിറങ്ങുന്നത് . ഗവണ്മെന്റ് സ്കൂളുകളുടെ അധോഗതിക്ക് കാരണം അവിടുത്തെ അധ്യാപകരുടെ അനാസ്ഥ ആണെന്നും വേണമെങ്കിൽ പറയാം കാരണം നന്നായി നടത്തിക്കൊണ്ടു പോകുന്ന ചെറിയൊരു ശതമാനം സ്കൂളുകളെ നമുക്ക് ഇടയ്ക്കിടെ കണ്ടെത്താൻ സാധിക്കും . ഇതൊക്കെ മാറ്റിവച്ചാൽത്തന്നെ ഏതു വിദ്യാഭ്യാസ സമ്പ്രദായത്തിലാണെങ്കിലും  നമ്മുടെ സാഹചര്യങ്ങളും താത്പര്യങ്ങളും തന്നെയാണു വ്യക്തിയെ വാർത്തെടുക്കുന്നത് സാരംഗിൽക്കൂടി വളർന്നു വരുന്ന ഒരു വ്യക്തി ഉന്നതമായ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരു വ്യക്തിയായിത്തീരും എന്നൊന്നും നമുക്ക് പറയാനാകില്ല അതേപോലെ തന്നെ തിരിച്ചും സാധ്യമല്ല തന്നെ .വ്യക്തിത്വവികാസം തികച്ചും വ്യക്തിയിൽ അധിഷ്ഠിതമാണ് മാനസികമായും ശാരീരികമായും കരുത്തുറ്റവരെ ഒരുപക്ഷെ വാർത്തെടുക്കുവാൻ ആകുമായിരിക്കാം .അങ്ങനെവരുമ്പോൾ ഇങ്ങനെയുള്ള ബദൽ വിദ്യാഭ്യാസ രീതി എന്നതുകൊണ്ട്‌ നമുക്കെന്താണ് മുന്നോട്ടു വയ്ക്കാനുള്ളത് എന്ന് ചിന്തിക്കേണ്ടിവരും .
                   ഇവിടെ നമുക്ക് ചെയ്യാവുന്നതും സ്വീകരിക്കാവുന്നതുമായ കാര്യങ്ങൾ ഉണ്ട് മക്കൾ സാമ്പ്രദായികമായി മണ്ണിനെ അറിഞ്ഞ്‌ പാചകവും കൃഷിയുമറിഞ്ഞ്‌ സ്വയം ഉരുത്തിരിയാൻ താത്പര്യമുള്ളവരായി വളർന്നു വരണമെന്നുള്ള രക്ഷിതാക്കൾ അതിനുള്ള സാഹചര്യം വീടുകളിൽ സാധ്യമാക്കണം .സാരംഗ് ഇപ്പോൾ കാഴ്ച്ചവയ്ക്കുന്നത് ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല മറിച്ച് ജീവിത വീക്ഷണമാണ് .വിദ്യാഭ്യാസത്തിൽ വേണ്ടുന്ന പല ശ്രേണികളും ഒരുക്കാൻ സാരംഗിനു കഴിയണമെങ്കിൽ പ്രകൃതിയോടിണങ്ങുന്ന പല ശാസ്ത്ര സാങ്കേതിക വിദ്യകളും അഭ്യസിപ്പിക്കുവാൻ ഉതകുന്ന അധ്യാപകരുടെയും കൂടി ആലയം ആകണം അത് .അതിനുള്ള സാമ്പത്തിക സഹായം നമ്മുടെ രാഷ്ട്രം നൽകുകയാണെങ്കിൽ പ്രകൃതിയിലൂടെ തന്നെ അതിന്റെ നന്മയിലൂടെതന്നെ വളർന്ന് അവനവനു നേടേണ്ട അറിവുകൾ തിരഞ്ഞെടുത്തു പഠിച്ചുയർന്നു മറ്റൊരു വിപ്ലവം തന്നെ കാണിച്ചു കൊടുക്കുവാൻ അവിടെത്തുന്ന ഓരോ കുട്ടിക്കും കഴിയും .കാരണം വൈറ്റ് കോളർ ജോലിക്ക് വേണ്ടി മാത്രമല്ല ജനങ്ങൾ വിദ്യാലയങ്ങളെ ആശ്രയിക്കുന്നത് .ഓരോ കുഞ്ഞും ഓരോ വ്യക്തി എന്ന നിലയിൽ അവർക്കുള്ളിലെ അനന്തമായ ആഗ്രഹങ്ങളുടെ സാധ്യതകളുടെ വാതായനങ്ങൾ തുറക്കപ്പെടുന്നതും അതിലൂടെ തന്റെ തന്നെ ബോധം എന്ന സ്വത്വം തിരിച്ചറിവ് നേടുന്നതും വിദ്യാഭ്യാസത്തിൽ കൂടി മാത്രമാണ്.പലയറിവുകൾ പലരിൽ നിക്ഷിപ്തമായ്തിനാൽ ഇത്തരം സാഹചര്യങ്ങൾ എത്തുമ്പോൾ പൊതു വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുക എന്നത് ഒരു സാധാരണ കാര്യം മാത്രമാണ് .ഇതിനെ മറികടക്കണമെങ്കിൽ ഇതിലും മേന്മയേറിയ ഒരു വിദ്യാഭ്യാസ സമ്പ്രദായം അതിലൂടെയുള്ള മാനസികവും സാമ്പത്തികവുമായുള്ള ഉയർച്ച (അവനവനു നിത്യവൃത്തിയ്ക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുവാനും )എന്നിവ നേടിക്കൊടുക്കുന്ന തരത്തിലുള്ള സാഹചര്യത്തിൽ മാത്രമേ ഒരു രക്ഷിതാവ് എത്ര തന്നെ പ്രകൃതി സ്നേഹി എന്ന നിലയിലും ഇത്തരം ഒരു ബദൽ സമ്പ്രദായത്തിലെയ്ക്ക് തന്റെ കുഞ്ഞിനെ പറഞ്ഞയക്കൂ .ഇത്രയേറെ പതിറ്റാണ്ടുകളായി സാരംഗ് ചർച്ച ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ഉണ്ടായെങ്കിലും എന്തുകൊണ്ടാണ് ഈ പ്രകീർത്തിക്കുന്നവരിൽ ആരും തന്നെ തങ്ങളുടെ തലമുറകളെ ഈ ബദൽ സംവിധാനത്തിലേയ്ക്ക് കൈപിടിച്ച് നടത്തുന്നില്ല എന്നതിന് ഇതൊരു ഉത്തരം തന്നെയായിരിക്കും .മനുഷ്യരിലെ നന്മ മാത്രമാണ് പ്രകൃതിയെ വളർത്തുന്നതും തളർത്തുന്നതും .ടെക്നോളജിയും ശാസ്ത്രവും വിദ്യാഭ്യാസവും എല്ലാം മനുഷ്യ നിർമ്മിതമാണ് .മനുഷ്യനോ പ്രകൃതി നിർമ്മിതവും അതുകൊണ്ടുതന്നെ പ്രകൃതിയെ നാം നിർമ്മിക്കേണ്ടതില്ല നശിപ്പിക്കാതിരുന്നാൽ മാത്രം മതി !അതുതന്നെയാണ് സാരംഗ് മുൻപോട്ടു വയ്ക്കുന്ന ബദൽ വിദ്യാഭ്യാസമെന്നു ഞാൻ വിശ്വസിക്കുന്നു.പ്രതീക്ഷിക്കുന്നു .

Friday, July 8, 2016

തിങ്കളാഴ്ച്ച മോൾ ആദ്യമായി പാടുകയാണ് .വേറൊന്നുമല്ല light music .ക്ലാസ്സ് മത്സരം മാത്രമാണ് .ഈ മത്സരം ഒന്നും വേണ്ട എന്നു ഞാൻ അവളോട്‌ പറഞ്ഞുകൊടുത്തു .അറിയും പോലെ പാടിയാൽ മതിയെന്നും .ലളിതഗാനം ആലോചിച്ചപ്പോൾ മുഴുവനും ദേവന്മാരെയും ദേവിമാരെയും പ്രണയത്തെയും പ്രകീർത്തിക്കുന്നവ മാത്രമാണ് !അപ്പോൾ ഈ ഒന്നാം ക്ലാസുകാരിയുടെ മനസ്സിൽ എന്തു മനസ്സിലാകും എന്നോർത്തു എനിക്ക് ഈർഷ്യ വന്നു .എന്നാൽപ്പിന്നെ ഒന്നെഴുതിയാലോ എന്നോർത്തു .എഴുതി ഒരു കൊച്ചു കവിത .പിന്നെ ഒരീണം അങ്ങിട്ടു ! (ഞാനാരാ മോൾ സംഗീത സംവിധായിക!! ഹ..ചിരിക്കേണ്ട )പഠിപ്പിച്ചു.. അവൾ പഠിക്കുകയും ചെയ്തു ..നിങ്ങൾക്കും ഈണം നൽകാം അയച്ചും തരാം ..ഇതാ

പൂവേ നീയെന്നെ  തൊട്ടാൽ
          ഞാനൊരു പൂമ്പാറ്റയായേനെ
ഞാനൊരു പൂമ്പാറ്റയായേനെ

കാറ്റേ നീയെന്നെ തൊട്ടാൽ
       ഞാനൊരു രാരീരമായേനെ
ഞാനൊരു രാരീരമായേനെ

വെയിലേ നീയെന്നെ തൊട്ടാൽ
       ഞാനൊരു വൈഡൂര്യമായേനെ
ഞാനൊരു വൈഡൂര്യമായേനെ

മഴയേ  നീയെന്നെ തൊട്ടാൽ
       ഞാനൊരു കുളിരോളമായേനെ
ഞാനൊരു കുളിരോളമായേനെ
പൂവേ നീയെന്നെ  തൊട്ടാൽ
          ഞാനൊരു പൂമ്പാറ്റയായേനെ
ഞാനൊരു പൂമ്പാറ്റയായേനെ (2 )

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...