Wednesday, December 25, 2013

നീലപൊന്മാൻ

എന്റെ തൂവൽച്ചിറകുകളിൽ
ആഴാതൊരു മഴക്കാലം
പെയ്യുന്നു  .
കൊക്കുകളിൽ ആത്മാവുപ്പടർത്തി
ഞാനീ തൂവലൊതുക്കുന്നു .
പറന്നുപോകാനുള്ള  സംവത്സരങ്ങൾ,
ചിറകടികളിൽ താളം കൊട്ടുന്നു.
കുത്തിപ്പുളയ്ക്കുന്നൊരു മീൻ പോലെ
ഒരു ജീവനെക്കോരി ഞാൻ
വിശപ്പിന്റെ  ആന്തൽ കുറയ്ക്കുന്നു.
സ്വപ്നങ്ങളുടെ നിറം പടർത്തി
തൂവലുകൾ വിതുർത്തി
ഞാൻ നിന്നെ വിളിക്കുന്നു .
ഒറ്റനോട്ടത്തിൽ
ഒരു നീലപ്പൊന്മാൻ പോലെ ജീവിതം .

Monday, December 23, 2013

വൃത്തിയുടെ വേലക്കാരി .


വീട്ടുവേലക്കാരി ,
അവൾ ആ വീട്ടിലേയ്ക്ക് വന്നാൽ
തന്റെ ചുരിദാറിന്റെ ദുപ്പട്ട ഊരി
കൃത്യതയോടെ മടക്കി വടക്കേ
സൂക്ഷിപ്പ് മുറിയുടെ അയയിൽ തൂക്കിയിടും .

പിന്നെ,
എല്ലാ ചവിട്ടികളും പെറുക്കിയെടുത്ത്
പുറത്ത് സൂര്യവെളിച്ചത്തിൽ
ഭംഗിയായി നിരത്തിയിടും .
നിറമുള്ള തുണികൾ
ബക്കറ്റിൽ നിന്നും വേർതിരിച്ചുമാറ്റി
വാഷിങ്ങ്മെഷീൻ കതകു തുറന്ന്
അതിലിടും.മുകളിലെ അറ തുറന്നു,
 സോപ്പുപൊടിയും മണം പടർത്തുന്നതും
തുണികളെ ഉണർത്താനുള്ളതുമായ
ഉത്തേജക മരുന്നുകളും
നിറച്ചടച്ചു മെഷീൻ ഓണാക്കിപ്പോരും .

പിന്നെ ,
ചൂലെടുത്ത് അവൾക്കേറ്റവും വെറുപ്പുള്ള
മാറാലകൾതൂത്തു നിലത്തിട്ട്
കൊരികയിലെയ്ക്ക് വാരി മാറ്റും .
നിലമടിക്കുമ്പോൾ,
കുഞ്ഞു യജമാനത്തിയുടെ
 ചിതറിക്കിടക്കുന്ന പാവകൾ പീപ്പികളെല്ലാം
അവളുടെ കളിസ്ഥലത്ത് വൃത്തിയിൽ
അടുക്കി ഒതുക്കി വെയ്ക്കും .
വലിച്ചെറിഞ്ഞു കിടക്കുന്ന തീറ്റി സാധനങ്ങൾ
ഒട്ടൊരു ഖേദത്തോടെ ,നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടെ തൂത്തുവാരി
കുപ്പത്തൊട്ടിയിലിടും.
ഊരി എറിഞ്ഞിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ
അവ കഴുകാനുള്ള ബക്കറ്റിലിടും .
ചിന്നിച്ചിതറിയ കൂമ്പാരം ചെരിപ്പുകൾ
തട്ടിലടുക്കി  മെനയ്ക്കു വയ്ക്കും .

പിന്നെ ,
യജമാനത്തിയുടെ മടക്കാനുള്ള തുണികൾ
ഇസ്തിരിയിട്ടപോലെ അടുക്കി
അലമാരയിൽ ഒതുക്കും .
യജമാനന്റെ പെർഫ്യും മണക്കുന്ന
നീളൻ ഷർട്ട്കൾ ഒരേ തട്ടിലും
പാന്റുകളും അടിവസ്ത്രങ്ങളും
മറ്റൊന്നിലും വയ്ക്കും .
കൈലെസുകൾ അടുക്കി
ഹാങ്ങറിൽ തൂക്കിയിടും.

പിന്നെ,
ബക്കറ്റിൽ എടുത്താൽ പൊങ്ങാത്തത്ര
വെള്ളം നിറച്ചു അണുനാശിനി കലക്കി
കുനിഞ്ഞു കിടന്നു തുണിമുക്കിപ്പിഴിഞ്ഞ്
തറ അമർത്തിത്തുടയ്ക്കും.
വരാന്തയിൽ ഇരിക്കുന്ന
തുടപ്പുകോലിൽ  മിഴിയുടക്കാതെ
സൂക്ഷിക്കും (കൊച്ചമ്മ്യ്ക്കു തുണി കൊണ്ട്
അമർത്തി തുടയ്ക്കണം ,എങ്കിലെ ചെളി പോകു എന്ന് )
നീളൻ വരാന്തകളും ,ചാരടിയും
തുടച്ചുണക്കുമ്പോൾ കൊച്ചുയജമാനത്തി
വലിയവായിൽ ചെറിയ വർത്താനങ്ങളുമായി
അവളെത്തേടി എത്തും  .
ഹോർലിക്സ് കലക്കിയ കൊഴുത്തപാൽ
എന്തിനോ വിറയ്ക്കുന്ന കൈയ്യോടെ
കുഞ്ഞുചുണ്ടിൽച്ചേർത്ത് കൊടുക്കും.
വീണ്ടും നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടവൾ പടിവാതിലിൽ
യജമാനത്തിയുടെ വരവും കാത്തിരിയ്ക്കും .

പിന്നെ,
അന്നത്തെ നൂറ്റൻപതു രൂപ
 തിടുക്കത്തിൽ വാങ്ങി ,
ഒരു ബക്കറ്റിൽ ആടിനുവേണ്ടി
നീക്കിവച്ച കഞ്ഞിവെള്ളവും ,
പെറുക്കിമാറ്റിയ ചിരട്ടയും ,
മകൾക്കുവേണ്ടി കിട്ടിയ പഴയ
കുപ്പായവും പേറി വീട്ടിലേയ്ക്ക്.
വീട്ടരുകിൽ കൂടിനിന്ന അഞ്ചാറു പേർ
അവളെ സഹതാപത്തോടെ നോക്കുന്നു .
അങ്കലാപ്പോടെ ആ ബലമില്ലാത്ത
പ്ലാസ്റ്റിക് വാതിലിൽത്തള്ളി
വീട്ടിലെയ്ക്കവൾ ഓടിക്കയറി.
ഇരുട്ടിലെ മാറാലയിൽ നിന്നും
കൈയും കാലും കൂട്ടിക്കെട്ടിയൊരു
മരണം വിശപ്പോടെ,വേദനയോടെ
അമ്മെ അമ്മേ എന്ന് നിലവിളിച്ചു .

 

Sunday, December 22, 2013

ഓ നിന്റെ കണ്ണുകൾ എന്നിൽ ചിത്രം വരച്ചപ്പോഴാണ് ഓമനേ ,ഈ ഭൂമിയൊരു സ്വർലോകം പോലെ പൂത്തുലഞ്ഞു പരിമളം വഴിഞ്ഞൊഴുകിയത് ,അതിന്റെ പ്രഭാവലയത്തിൽപ്പെട്ടു ഞാൻ ആടിയുലയുന്നൊരു മന്ദാരപ്പൂവായിപ്പോയി എന്നൊക്കെ എഴുതാൻ എനിക്ക് പറ്റാഞ്ഞിട്ടല്ല .പക്ഷെ അത്തരം എഴുത്തുകളുടെ (പൈങ്കിളി എന്ന് പറയാൻ കാരണം ഈ പ്രയോഗങ്ങൾ പക്ഷെ കൂടുതൽ തരള ഹൃദയങ്ങളോട് ചേർന്ന് നില്ക്കുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കു തോന്നുന്നു ) വൈകാരികതയോട് ചേർന്ന് നില്ക്കാൻ എനിക്കൊരിക്കലും സാധിച്ചിട്ടില്ല .സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ഞാൻ കാണാതെ തിരുകിവയ്ക്കുന്ന പ്രണയലേഖനങ്ങളിൽ ആ പാവപ്പെട്ട കുട്ടിപ്രേമനായകൻ വിവരിച്ചെഴുതുമായിരുന്നു : 'ഓമനേ സായന്തന സൂര്യൻ അങ്ങു പടിഞ്ഞാറ് മായുമ്പോൾ നീ നടന്നു പോകുന്നു ,നിന്റെ മുഖം അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം തട്ടി മറ്റൊരു സൂര്യകാന്തി പോലെ ..എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ '   ഇത്തരം വിവരണങ്ങൾ എനിക്ക് അസഹനീയവും ഓക്കാനം വരുത്തുന്നതുമായിരുന്നു .അതുകൊണ്ട് തന്നെ പ്രേമനായകൻ അവിടെ  ദയനീയമായി പരാജയപ്പെടുന്നു .മറിച്ച്, 'എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്' എന്നൊരു അലംഘനീയമായ ഉത്തരത്തിൽപ്പെട്ടു ശ്വാസം മുട്ടിപ്പോയ കൗമാരത്തിലെ ആദ്യ പ്രണയം ഒരു പുഞ്ചിരിയോടെ ഓർത്തെടുക്കാനാകുന്നു .. ഇന്നും എനിക്ക് ഇഷ്ടവും പ്രണയവും വളച്ചൊടിക്കാത്ത സുഗന്ധം പൂശാത്ത നേരെവാ നേരെ പോ പ്രയോഗങ്ങളാണ് .ഒരു പക്ഷെ എന്റെ അക്ഷരങ്ങൾക്ക് മൂർച്ചയാണെന്ന് നിങ്ങൾക്ക് തോന്നുന്നതും ഇതുതന്നെയാകാം .

മനസ്സറിവുകളുടെ സാമാന്യ നിയമങ്ങൾ !

ഒരിക്കലും ഞാൻ എഴുതുകയില്ല എന്ന് നിനച്ചിരുന്ന അനുഭവമാണെനിക്കിത് ,പക്ഷെ എഴുതുക എന്നതുകൊണ്ട്‌ ഒരു മനസ്സിനെയെങ്കിലും തിരുത്തുവാനായാൽ അത് നല്ലതെന്ന് തോന്നി കുറിക്കുകയാണ് .

എന്റെ ബിരുദ പഠന കാലം,തിരുവനന്തപുരം.ലോകത്തിൽ വച്ച് ഏറ്റവും വൃത്തിഹീനമെന്ന് എനിക്കന്നു തോന്നിയ ഒരു സ്ഥലം എന്റെ ഹോസ്റ്റൽ ആയിരുന്നു .കാരണം ഞാൻ ജീവിതത്തിന്റെ പച്ചയിൽ നിന്നും അതായത് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും സഹോദരിയിൽ നിന്നും അകന്നു കഴിയുന്ന ആദ്യ സമയം ! ചെന്ന് ചേർന്ന ഹോസ്റ്റൽ കോളേജിൽ നിന്നും തൊട്ടടുത്തെങ്കിലും തികഞ്ഞ തന്തോന്നികളുടെ വിളഭൂമിയായ ഒന്നായിരുന്നു .അത് മനസ്സിലാക്കി ആറു മാസങ്ങൾക്കുള്ളിൽ ഞാൻ അവിടെ നിന്നും കേരള വർക്കിംഗ്‌ വിമൻസ് അസ്സോസിയേഷൻ ഹോസ്റ്റൽ ലേയ്ക്ക് മാറി .പക്ഷെ ഇത് സംഭവിക്കുന്നത്‌ ആ മാറ്റത്തിന് തൊട്ടു മുൻപാണ് .നീണ്ട നാല് വർഷങ്ങൾ മുന്പിലുള്ളതുകൊണ്ട് താമസ സ്ഥലം വീടുപോലെ തന്നെ ആകുമെന്നറിയാമായിരുന്നു .പഠിക്കുന്നത് ഫൈൻ ആര്ട്സ് ലായതിനാൽ കലാകാരന്മാർ മുഴുവൻ കഞ്ചാവും കള്ള്മടിക്കുന്നവരാണെന്ന വികലമായ ചിന്താധാരകളെ തൃപ്തിപ്പെടുത്താനാകാതെ ഏറെ ബുദ്ധിമുട്ടിയ ഒരു സമയം കൂടിയായിരുന്നു അത് .പക്ഷെ ജീവിതത്തിന്റെ മൊത്തം അടിത്തറ കെട്ടിയത് ആ കോവിലിൽ നിന്നും തന്നെയാണ് ,പൊട്ടിച്ചിരിയും ,നിറങ്ങളും ,സംഗീതവും ,പ്രണയവും ,വിരഹവും എല്ലാം കൂടിക്കലർന്ന് എന്നെ ഞാനാക്കിയതും ആ പച്ചിലകൾ മൂടിയ രാജകൊട്ടാരത്തിനുള്ളിലെ നനുത്ത തണുത്ത ക്ലാസ്സ്‌ മുറികളിൽ നിന്നുമാണ് ..!അവിടെ നിന്നും ഒന്നും പഠിക്കാതെ ഞാൻ പഠിച്ചതും ഇതെല്ലാം മാത്രമായിരുന്നു !

കൂട്ടുകാർ എന്നത് വെറും ആക്സ്മികങ്ങളായ കണ്ടുമുട്ടലുകൾ അല്ല എന്നെനിക്കു ഉറപ്പിച്ചു പറയാൻ കഴിയുന്നതും വേറൊന്നുകൊണ്ടുമല്ല ,അത്തരമൊരു ആകസ്മിക സൗഹൃദം എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റി മറിച്ചൊരു സമയമുണ്ടായിരുന്നു .ഹോസ്റ്റൽ നന്നല്ലെങ്കിലും അതിലെ ഒരുപാട് നന്മകളെ ഞാനിന്നുമോർക്കുന്നു !അവരുടെയൊക്കെ പേരുകൾ കല,സിന്ധു ,ഷീബ തുടങ്ങി അങ്ങനെ പോകുന്നു ,ബി എഡ് പഠിക്കാനെത്തിയ പാവം ചേച്ചിമാർ .അവിടെ ഒരുമുറിയിൽ മിണ്ടാത്ത കണ്ടാൽ കൊല്ലാൻ വരുന്ന പോലുള്ള ഒരുത്തിയുടെ കൂടെ ഞാൻ എന്റെ വാസം തുടങ്ങി .എന്റെ തൊട്ടു  സീനിയർ എങ്കിലും എന്നേക്കാൾ 8 വയസ്സിനു മൂപ്പുണ്ടായിരുന്നു അവൾക്ക് .തലമുടിയൊക്കെ പറ്റെ മുറിച്ച് ആണ്‍കുട്ടികളെ പോലെ ജീൻസും ഷർട്ടും അതിനു മുകളിൽ ഓവർക്കൊട്ടുമിട്ടു തലയിലൊരു തൊപ്പിയും വച്ച് അവൾ രാവിലെ കൊളേജിലെയ്ക്ക് എനിക്ക് മുൻപേ പോകും .ഒരക്ഷരം മിണ്ടില്ല .വരുമ്പോഴും അവൾ എന്നെ ശത്രുതയോടെ നോക്കി .അവളുടെ ബക്കറ്റുകളിൽ നെയിൽ കളറുകൾ കൊണ്ട് പേരെഴുതി വച്ചു ,ചിരിക്കാൻ ശ്രമിക്കുന്ന എന്നെ അവൾ അറപ്പോടെ നോക്കി!എനിക്ക് അവിടുള്ള വൃത്തിഹീനമായ കക്കൂസുകൾ കണ്ടു ഛർധിയായിരുന്നു പണി ..വൃത്തിയുടെ തത്സ്വരൂപമായിരുന്ന വീട്ടിൽ നിന്നും വന്ന എന്നോടവൾക്ക് പുച്ഛം !പീറപ്പെണ്ണ്‍.. ഞാനും അവളെ വെറുപ്പുകൊണ്ട്‌ മൂടി വച്ചു !

ഞാനവളെ തീരെ ശ്രദ്ധിക്കാതെയായി.എനിക്ക് എന്റേതായ നിലപാടുകൾ അന്നും എന്നും ഉണ്ടായിരുന്നു .അതിൽ കൈകടത്തുവാൻ ഞാൻ ആരെയും അനുവദിച്ചിരുന്നുമില്ല.പക്ഷെ ആകസ്മികമായി പനിപിടിച്ചു തളർന്നുപോയ അവളെ അനുകമ്പയോടെ പരിരക്ഷിച്ചത് ഞാൻ തന്നെയായിരുന്നു .വളരെ ശ്രദ്ധയോടെ എന്നാൽ സ്നേഹം തെല്ലും അമിതമായി വാരിക്കൊരിയൊഴുക്കാതെ ഞാൻ അവൾക്കുള്ള മരുന്നുകളും ഭക്ഷണവും കൃത്യത്തിൽ എത്തിച്ചു .അവൾ എന്റെ കൈയിൽ പിടിച്ചു പൊട്ടിക്കരഞ്ഞു ,നീ ആരാണ് ,എത്ര ഭംഗിയായി ഒരാളെ  അതും വൃത്തികെട്ട ഒരുത്തിയെ നിനക്കെങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞു ?അവൾ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു .പിന്നീട് ഒന്നിച്ചുള്ള ഒരു ചിരിയിൽ ഞങ്ങൾ സുഹൃത്തുക്കളായി .അവൾ എന്റെ പെട്ടികൾ അവൾ അടക്കി വച്ചിരുന്ന അധിക സ്ഥലത്തേയ്ക്ക് നീക്കിയിട്ടു ,മേശകൾ ഒന്നിച്ചിട്ട് രണ്ടുപേർക്കും assignment കൾ ഒന്നിച്ചു ചെയ്തു തീർക്കാൻ പറ്റും വിധമാക്കി ,അസാമാന്യ കലാകാരിയായിരുന്ന അവൾ കൊത്തിയുണ്ടാക്കിയ ശിൽപ്പങ്ങൾ സ്നേഹത്തോടെ എനിക്ക് മുൻപിൽ തുറന്നു വച്ചു .അവൾ ജീവിതത്തിൽ ഏറ്റം വെറുത്ത ആൾ, അവളുടെ അച്ഛൻ കൊടുത്ത ആ വലിയ വിദേശനിർമ്മിത ക്യാമറ അവൾ പേടികൂടാതെ എന്റെ റാക്കിൽ തൂക്കിയിട്ടു .എന്റെ വൃത്തിയ്ക്കടുക്കിയ വസ്ത്രങ്ങൾക്കടുത്ത് അവൾ ആദ്യമായി ഒരു സൽവാർ എടുത്തുവച്ചു .പിന്നെ നീളത്തിൽ വെട്ടിയ കുറെ തുണികൾ പെട്ടിയിൽ നിന്നും കിടക്കയിലേയ്ക്ക് വാരിയിട്ടു ,കൂടാതെ ഒരുപാട് നൂലുകൾ സൂചികൾ എല്ലാം !എനിക്കൊന്നും മനസ്സിലായില്ല .തന്റെ വശ്യമായ വലിയ നീണ്ട മിഴികളിൽ വശ്യത മാത്രമെന്ന് ഞാൻ പൊട്ടിച്ചിരിച്ചപ്പോൾ അവൾ എന്നെ കൌതുകത്തോടെ നോക്കി ,പിന്നെയെന്തിനൊ പൊട്ടിക്കരഞ്ഞു ..തന്റെ ചീത്തകളെ അവൾ എന്റെ മുൻപിൽ കുംബസാരിച്ചിറക്കി .നിശബ്ദതയ്ക്ക് എന്ത് സൗന്ദര്യമാണെന്നവൾ എന്റെ മുഖം പിടിച്ച് സൂക്ഷിച്ചു നോക്കി പറഞ്ഞു .നിനക്കെങ്ങനെ ഇങ്ങനെ ആഡ്യത്വത്തോടെ പെരുമാറാൻ കഴിയുന്നു എന്ന് പരിതപിച്ചു ..പിന്നെ ആ തുണികളെടുത്തു ഒന്നും മിണ്ടാതെ തുന്നുവാൻ തുടങ്ങി ..നീണ്ട രണ്ടു ദിവസങ്ങൾ അവൾ തുന്നുന്നത് ഞാൻ കണ്ടു .മൂന്നാം ദിവസം രാവിലെ ഞാനുണർന്നപ്പോൾ അവളില്ല ,അൽപ്പം കഴിഞ്ഞവൾ നീണ്ട പറന്നു നിൽക്കുന്ന പാവാടയും അതിനു മുകളിൽ ഏതൊരു ഡിസൈനർ റെയും വെല്ലുന്ന ഒന്നാംതരമൊരു ജാക്കറ്റുമിട്ടു എന്റെ മുൻപിൽ വന്നു !കൈകൊണ്ടു തുന്നിയതാണ് !എന്റെ അന്തം വിടലിൽ അവളിലെ കലാകാരി പൊട്ടിച്ചിരിച്ചു !അതിശയകരമാം വിധം ദൈവം തൊട്ട കൈകൾ അവൾക്കുണ്ടായിരുന്നു !

അവളിലെ സ്ത്രീയെ ഞാൻ ഉണർത്തി എന്നവൾ ആവർത്തിച്ചുകൊണ്ടെയിരുന്നു ,ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ എന്നപോലെ അവൾ എന്റെ ഇടതുകൈയ്യിൽ എപ്പോഴും മുറുക്കിപ്പിടിച്ചു .കോളേജിലെത്തി ഞങ്ങൾ രണ്ടുവഴിക്കാവും വരെ അവൾ അത് തുടർന്നു പോന്നു .ഒരുദിനം അർദ്ധരാത്രിയിൽ ചെറിയ എന്തോ ഒരൊച്ച എന്നെഉണർത്തി,ഞാൻ കണ്ണുകൾ തുറക്കുന്നത് തീരെ അവ്യക്തമായ വെളിച്ചത്തിലെയ്ക്കാണ് ,ആ വെളിച്ചമാകട്ടെ എന്നെ കാണിച്ചു തന്നത് കഴുത്തിന്‌ തൊട്ടു മുകളിൽ എത്തി നില്ക്കുന്ന മരണത്തെയും!അവൾ എന്റെ കഴുത്തിന്‌ മുകളിൽ  ഒരു ഉളിയുമായി നില്ക്കുന്നു ..കൂമ്പിയ കണ്ണുകൾ !ശരീരത്തിന് അസാധാരണമായൊരു ബാലൻസ് !ഭയം എന്റെ തൊണ്ടയെ ഞെക്കിക്കൊന്നു !ഞാൻ ഒച്ചയിട്ടാൽ ഉളി എന്റെ കഴുത്തിൽ കയറും ,ചിന്തിക്കാൻ പോലും സമയമില്ല അവൾ നേരിയ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു 'കൊല്ലും ,നിന്നെ ഞാൻ കുത്തിക്കൊല്ലും 'എന്തോ ഒരുൾ പ്രേരണയാൽ ഞാനവളെ പേര് ചൊല്ലി വിളിച്ചു ..ഉളിയിരുന്ന കൈത്തണ്ടയിൽ ഞാൻ മുറുകെപ്പിടിച്ചു തള്ളിമാറ്റി ,അവൾ ശക്തിയായി നടുങ്ങുന്നത് ഞാൻ കൈകളിൽക്കൂടി അനുഭവിച്ചറിഞ്ഞു !വലിയൊരു നിലവിളിയോടെ അവൾ കിടക്കയിലേയ്ക്ക് മറിഞ്ഞു വീണു. പിന്നെ ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ അലറാൻ തുടങ്ങി ,ആരെയൊക്കെയോ പേര് ചൊല്ലി വിളിച്ച് അലറിക്കൊണ്ടിരുന്നു .ഞെട്ടിത്തരിച്ചു ശ്വാസം നിലച്ച ഞാൻ പേടിയോടെ വാതിൽ തുറന്ന് അടുത്തുള്ള ഡോർമെട്രിയുടെ വാതിലിൽ ശക്തിയിൽ അടിച്ചു നിലവിളിച്ചു ,എല്ലാവരുമെത്തി. അവളെ അടക്കി നിർത്താനാകാത്തവിധം അക്രമാസക്തമാകുന്നത് ഞാൻ കരച്ചിലോടെ കണ്ടു നിന്നു !

അന്നൊരു മഴ രാത്രിയായിരുന്നു ,കൂറ്റാക്കൂറ്റിരുട്ട് ,അലറുന്ന തുള്ളിക്കൊരു കുടം പെയ്യുന്ന മഴ ! ആ ഹോസ്റെലിന്റെ വാർഡൻ ഒരു റിട്ടയേഡ് പോലീസുകാരി ആയിരുന്നു ,എന്നിട്ടും അവർക്ക് സാമാന്യ നിയമങ്ങളുടെ ബാലപാഠം പോലുമറിയാത്ത ,കരുണ തൊട്ടു തീണ്ടാത്ത മനസ്സായിരുന്നു .അവർ ആ രാത്രിയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാദ്ധ്യമല്ല എന്ന് തീർത്ത്‌ പറഞ്ഞു .എന്റെ കൂട്ടുകാരിയെ തുണിയാൽ ബന്ധിച്ചു കിടത്തിയിരിക്കയായിരുന്നു .അവളുടെ കണ്ണുകൾ മുകളിലോട്ടു മറിഞ്ഞു പോകുന്നത് ഇടയ്ക്കിടെ എന്നെ ഞെട്ടിപ്പിച്ചു ,ഒടുവിൽ എന്റെ ബന്ധുവായ സഹോദരന്റെ നിർദ്ദേശത്തെ തുടർന്ന് (അദ്ദേഹം ഈ വാർഡന്റെ മേലുദ്യോഗസ്ഥൻ ആയിരുന്നതിനാൽ മാത്രം ) ഞങ്ങളെ ,പിറ്റേന്ന് പരീക്ഷ എഴുതേണ്ട പാവം സിന്ധു ,കല ചേച്ചിമാരുടെ അകമ്പടിയോടെ എന്റെ സഹോദരന്റെ ഔദ്യോഗിക വാഹനത്തിൽ തന്നെ ഹൊസ്പിറ്റലിലെയ്ക്കു വിട്ടു .അകമ്പടിക്ക്‌ അവരും വന്നു ഒക്കാനത്തോടെ ! മൂന്നു സ്വകാര്യ ആശുപത്രികൾ നിഷ്കരുണം തള്ളിക്കളഞ്ഞു ഞങ്ങളെ !നാലാമത് അർദ്ധരാത്രി പന്ത്രണ്ടരയോടടുത്തു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവളെ അഡ്മിറ്റാക്കി !ആ രാത്രിയിൽ ഒരു മുറിയും കിട്ടാതെ അവൾ പരിശോധനാ വാർഡിന്റെ തിണ്ണയിൽ കിടന്നു ,വന്ന വാർഡൻ ഒരു ദയയുമേശാതെ വന്നതുപോലെ മടങ്ങി ! അതുപോലെ  വന്ന അധ്യാപകരും !കൂടെ നല്ല സുഖമില്ലാത്ത സിന്ധുവേച്ചിയെ ഞാനും കലച്ചേച്ചിയും ഉന്തിത്തള്ളി പറഞ്ഞുവിട്ടു .ഞാനൊരു ഡോക്ടരെത്തേടി ആശുപത്രിയുടെ മുഴുവൻ നിലകളും കയറിയിറങ്ങി ,ഒരാൾ 'വേറെ പണിയൊന്നുമില്ലേ 'എന്ന് എന്നെ ചീത്ത വിളിച്ചു ,അയാളോട് 'താൻ മനുഷ്യനാണോ ഡോക്ടറെ ' എന്ന് ഞാനും അലറി .അതുകെട്ടിട്ടാകാം മനസ്സില്ലാ മനസ്സോടെ അയാള് വന്നു നോക്കി .അവളെ ഒൻപതാം വാർഡിലാക്കി-ഒന്പതാം വാർഡ് !

നിങ്ങൾക്കറിയുമോ അന്ന് ഒൻപതാം വാർഡ്‌എന്നാൽ നരകം എന്നതായിരുന്നു സത്യം !തെരുവിൽ നിന്നും പുറമ്പോക്കുകളിൽ മറ്റും കൊണ്ടുവന്ന പാവങ്ങൾ, മനോരോഗികൾ !മലവും മൂത്രവും ,ചലവും ഒരുപോലോഴുകുന്ന തറ ,മുകളിൽ നിന്നും ചോരുന്ന മേല്ക്കൂരയ്ക്ക് താഴെ ആരോരും നോക്കാനില്ലാത്ത വെറും പുഴുക്കൾ !അവിടെയ്ക്കവളെ കിടത്താൻ ഞാൻ സമ്മതിച്ചില്ല ,എനിക്ക് പറയാൻ വാക്കുകളില്ല ആ ദുരവസ്ഥയെപ്പറ്റി .ഒരു വലിയ രോഗങ്ങളുടെ തോപ്പിൽ അകപ്പെട്ട ഈയാം പാറ്റകളെപ്പോലെ ഞങ്ങൾ ശൂന്യരായി ആ ഇടനാഴിയിൽ നിന്നു !കൈയ്യിൽ വെള്ളം വാങ്ങാൻ പോലും കാശില്ല. എല്ലാവരും പഠിക്കാൻ വന്നവരാണ് .എന്റെ കൈയിൽ എന്നും സൂക്ഷിക്കുന്ന അധിക കാശ് അഞ്ഞൂറ് രൂപയ്ക്ക് അപ്പോൾ തന്നെ മരുന്ന് വാങ്ങിക്കൊടുത്തിരുന്നു ,പിന്നെ ശൂന്യ !എന്ത് ചെയ്യണമെന്നറിയില്ല ,പിറ്റേന്ന് പരീക്ഷയുള്ള ഒരു പാവം ചേച്ചി എനിക്കും അർദ്ധബോധം പോലുമില്ലാത്ത ഒരുത്തിയ്ക്കും തുണ !പതിനെട്ടുവയസ്സാണന്നെനിക്ക്. അന്ന് മൊബൈൽ ഫോണുകൾ ഇറങ്ങിത്തുടങ്ങിയതെയുള്ളൂ. ഞങ്ങള്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത കാര്യം !കൈയ്യിലെ തുട്ടു കാശുകൊണ്ട് ഞാൻ ഏട്ടനെ വിളിച്ചു ,എന്റെ ലോക്കൽ ഗാർഡിയൻ കൂടിയാണ് ചേച്ചിയും ഏട്ടനും .ഉള്ള കാര്യങ്ങൾ പറ്റാവുന്ന രീതിയിൽ പറഞ്ഞു ,അദേഹം ആരെയോ വിളിച്ചതിന്റെ ഭാഗമായി രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ വാർഡിലേയ്ക്ക് മാറി ,പിന്നീട് രണ്ടു ദിവസത്തിനകം ഒരു മുറിയും !എന്തൊരു കഷ്ടമാണീ ലോകത്തിന്റെ പോക്ക്, പാവങ്ങൾക്ക് ഗതിയും പരഗതിയുമില്ല ഒരിക്കലും ഒരിടത്തും ! അവളുടെ ആളുകൾ വരികയും അവളെ കൊണ്ടുപോവുകയും ചെയ്തു ,രണ്ടു മാസത്തെ ചികിത്സയാൽ അവൾ മിടുമിടുക്കിയായി തിരിച്ചെത്തിയപ്പോഴേയ്ക്കും ഞാൻ ഹൊസ്റ്റൽ മാറിയിരുന്നു..പക്ഷെ കോളേജിൽ നിന്നും ഞങ്ങൾ കണ്ടുപോന്നു .ഈ ഒൻപതാം വാർഡ്‌ പിറ്റെ മാസം ലോകമറിയുകയും ,മാധ്യമങ്ങൾ കൊണ്ടാടുകയും ,ആരോഗ്യമന്ത്രി വരികയും ,കൊലാഹലമാകുകയും പിന്നീട്പുതുക്കിപ്പണിയുകയും ചെയ്തെന്നു കേൾവി !എന്റെ കൂടെ അന്നുണ്ടായിരുന്നവർക്കറിയാം ഞാൻ എഴുതിയതിലും എത്രയോ ഭീകരമായിരുന്നു ആ അവസ്ഥ എന്ന് ,സഹജീവികൾ കരുണ ഉള്ളവരല്ലെങ്കിൽ മരണസുന്ദരി നമ്മുടെ കൈപിടിച്ച് നൃത്തം വച്ചോമനിച്ചു നമ്മെ കൊണ്ടുപോകുന്ന അവസ്ഥകൾ ധാരാളമാണ് ,അപ്പോൾ അവളെ തിരികെ വിടുക, പോകേണ്ടുന്ന സമയം മാത്രം ഒരു ഗാഡാലിന്ഗനത്തോടെ അവളെ അറിയുക !ജീവിതം പൂക്കളും നിറങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതാക്കുന്നത് നാം തന്നെയാണ് വേറെയാരുമല്ലതന്നെ !

Friday, December 20, 2013

നീ എന്നെ നോക്കിയതിൽ-
പ്പിന്നെയാണ് ,
ഞാൻ എന്നെ പ്രണയിച്ചു
തുടങ്ങിയത് .
ഈ കണ്ണാടിയിൽ
ഞാൻ നിന്നെക്കാണുന്നു .

സ്വപ്‌നങ്ങൾ പങ്കുവച്ച നിശബ്ദതയെക്കാൾ
എത്ര ഭംഗിയായിരിക്കുന്നു
യാഥാർത്ഥ്യങ്ങളുടെ വറവുചട്ടികൾ ..

Wednesday, December 18, 2013

അർത്ഥാശങ്കയ്ക്കു വിരാമമുണ്ടാകുവാൻ
അഗ്നിഹോത്രാതി ചെയ്യുന്നിതു ചിലർ
                                                      (കൃഷ്ണ കൃഷ്ണ മുകുന്ദാ ..)
നീണ്ട 22 വർഷം ആശങ്കയിലായിരുന്നിരിക്കണം,പാവം ഇനിയിപ്പം ആശങ്കമാറി ഒരിരുപത്തിരണ്ടു വർഷം അദ്ദേഹവും കിടക്കട്ടെ ജയിലിൽ എന്താ ?
ഡിങ്കാ ..മായാവീ ..അല്ല മജ്ജയും മാംസവുമുള്ള ഒരാറാം തമ്പുരാനും അന്യനും വരില്ല ഇതിനൊന്നും ..ഇനീപ്പം ഇതുതന്നെ തുണ :ഓം ഹ്രീം കുട്ടിച്ചാത്താ ഓം ..

(അടിക്കുറിപ്പ് : എത്ര കുറ്റവാളികൾ രക്ഷപെട്ടാലും ഇവിടെ ഒരു നിരപരാധി പോലും രക്ഷപെടരുത് .തൂക്കിക്കൊല്ലണം എല്ലാറ്റിനേം ! )

Monday, December 16, 2013

കണ്ടു കണ്ടു നടത്തിയ പ്ലീനത്തെ
കണ്ടില്ലെന്നു പറയുന്നിതു ചിലർ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുൻപേ കൊണ്ടങ്ങറിയുന്നിതു ചിലർ!
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ
ചക്കിപ്പാരയോ  പ്ലാച്ചിയോ  പാഹിമാം !

Sunday, December 8, 2013

ചില സായന്തനങ്ങൾ കടലെടുക്കുന്നതിങ്ങനെയാണ് .

പകലറുതികളിൽ അടർന്നു
പോകുന്ന രക്തപുഷ്പം പോൽ
സൂര്യൻ
സ്വപ്ന സമാന സാഹചര്യങ്ങളിൽ
അക്കരെക്കുന്നിൽ
ഒരു മരം ഇല പൊഴിക്കുന്നു .
ഇപ്പുറം നോക്കിയാൽ 
അപ്പുറം കാണാനാകാത്ത
മറ പിടിക്കുന്ന മര ഉടൽ !

അലസനായി നടക്കുന്നീയൊരാൾക്കും
പേടിയുടെ വാൽ തിരുകിയോരീ
നായയ്ക്കും തിരിഞ്ഞു
നോക്കാതിരിക്കാനാകില്ല .

നീലപ്പൊന്മാൻചുണ്ടിൽ
പിടയുന്ന സുന്ദരിമീൻ
രണ്ടു സൗന്ദര്യങ്ങളും
ഉടൽകണക്കുകളുടെ  ഏറ്റക്കുറവുകളിൽ
ഇരയും വേട്ടക്കാരനും .

ഒറ്റയ്ക്കായതിന്റെ സങ്കടം
കടലപ്പൊതിയിൽ നിന്നും
പെറുക്കിയെറിയുന്നുണ്ട്
കടലിലേയ്ക്കയാൾ ..

ഓളത്തിൽ വള്ളിപൊട്ടിയൊരു
ചെരുപ്പ് ഇനിയില്ലാത്ത
കാലുകൾ തേടി അങ്ങോട്ടുമിങ്ങോട്ടും
അലയടിക്കുന്നു .

വഴികൾ തെളിക്കുകയും
മായ്ക്കുകയും ചെയ്തുകൊണ്ട്
ആ തിര തനിയെ ഒരു കളി കളിക്കുന്നു .
ചില സായന്തനങ്ങൾ
കടലെടുക്കുന്നതിങ്ങനെയാണ് .

നേരറിവുകൾ !

മറ്റൊരാളുടെ കണ്ണിലെ കാഴ്ചയാണ്
ഞാൻ നിനക്കെങ്കിൽ ..
എനിക്കെന്തു വാസന !
അതയാൾ നിനക്ക് ഇറുത്തു വച്ചു
വാട്ടിയെടുത്ത ഇന്നലത്തെ പൂവല്ലേ ?

മറ്റൊരാളുടെ നാവിലെ
തുപ്പൽ പൂണ്ട അന്തസ്സുകെട്ട കേൾവിയാണ്
നിനക്ക് ഞാനെങ്കിൽ ..
എനിക്കെന്തു സൗന്ദര്യം ?
അതവൾ വളച്ചുകെട്ടി മുനയുരച്ചു
വരയ്ക്കാൻ പറ്റാത്തൊരു
പെൻസിൽ പോലെ തന്നതല്ലേ ??

മറ്റൊരാളുമല്ലാതെ ..എന്തേ
നീ തനിച്ചെന്നെ
അത്ര സത്യസൗന്ദര്യമായ്
കണ്ടറിയാഞ്ഞൂ ??
                        

Wednesday, December 4, 2013

വായന


ജഡ വീണു ,
മൂക്കിൽ വായിൽ കണ്ണിൽ
പുകപൊങ്ങുന്ന മരണം വലിക്കുമൊരു
കവിയെപ്പോലെ നിങ്ങൾ എന്നെ
വായിക്കരുത് !

ഘടികാരങ്ങൾ മൊത്തം തുറന്നിട്ട്‌
സമയമെല്ലാം തട്ടി മൂടുമൊരു
സമയമേശാത്ത പഥിക ഞാൻ,
അതുകൊണ്ട് ,
വഴിയരുകിൽ നിന്നെന്നെ
വായിക്കണം.
ഈ ചുമരിലെന്നെ വായിക്കണം .
ആ കണ്ണിലാനെഞ്ചിൽ
ആ മൃതിയിലെന്നെ വായിക്കണം .
നീ നിന്നിലെന്നെ വായിക്കണം
ആ കുഞ്ഞിലെന്നെ വായിക്കണം .
ഓർമ്മകളിലോളങ്ങളിൽ..
വരും സന്ധ്യകളിലെല്ലാം-
മറന്നങ്ങുറങ്ങും സ്വപ്നങ്ങളിൽ ..
കഞ്ഞിതിളയ്ക്കുന്നതിൽ ,
നിന്റെ ചോറിൽ ..അതാ
മീൻപൊലെ പൊള്ളിച്ചെടുക്കുന്ന
വായന ! എന്നെ വായിക്കുക .

കറുകയുടെ നെറുകയിൽ
മിന്നുന്ന സൂര്യനിൽ
കരിയിലയിൽ ഇളകുന്നോരാ
പൂച്ചവാലിൽ ..
പിന്നെ ,രതിയിൽ പിറവിയിൽ
ആനന്ദ മൂർച്ഛ യിൽ
കടം കൊള്ളുമീ ജന്മ
വടിവിൽ വിഷാദത്തി-
ലെന്നെ വായിക്കണം .

ഒരു കോപ്പ ലഹരിയിൽ
നീ നിന്നെ മറക്കുന്ന,
ജഡ വീണു ,
മൂക്കിൽ വായിൽ കണ്ണിൽ ..
പുകപൊങ്ങുന്ന മരണം വലിക്കുമൊരു
കവിയെപ്പോലെന്നെ ..!
എന്നെ
വായിക്കരുത് !




Tuesday, December 3, 2013

ഒരു സ്വപ്ന വട്ടത്തിൽ കുരുക്കിട്ടു വലിക്കുകയാണ്‌ ഉറക്കമെന്ന മായാവി .ഉണരുമ്പോൾ ഉറക്കമെന്തായിരുന്നു എന്ന് സ്വപ്നം നമുക്ക് പറഞ്ഞു തരും .

Monday, December 2, 2013

കതിരുകൾ

സിരകളിൽ പച്ചരക്തമൊഴുകുന്നവർ ,
നമ്മിലെ പച്ച ഊട്ടി ഉറപ്പിക്കുവോർ
നാളെ നമ്മുടെ മണ്ണിനെ
ചോർന്നു പോകാതെ
കൂട്ടിപ്പിടിക്കുവോർ !

വിത്തുകൾ മുളയ്ക്കുന്നിടം .

ഉണർന്നു വരുന്ന പുലരിയിലേയ്ക്ക് തന്റെ ഉറങ്ങാത്ത ശരീരത്തെ കൊണ്ടെത്തിക്കുക മാത്രമാണ് അവൾക്കു ചെയ്യാനുണ്ടായിരുന്നത് .മുറ്റത്തെ രാജമല്ലിയിൽ നിന്നും ഉണങ്ങിയ വിത്തുകൾ വീണ്‌ ചിതറിക്കിടക്കുന്നുണ്ടായിരുന്നു .രാജമല്ലിയെ ച്ചുറ്റിപ്പുണർന്നു വളരുന്ന മുല്ല തളിരിട്ട്‌ വരാനിരിക്കുന്ന പൂക്കാലത്തെ വരവേൽക്കുന്നു .

വേദനകളായ വേദനകൾ  മുഴുവൻ ഓരോ അണുവിലുമിരുന്ന് വെറുതെ വിങ്ങിവിങ്ങി ശരീരമെന്നാൽ വേദനയാണെന്നവളെ തിരുത്തിക്കൊണ്ടിരുന്നു .ആ വേദനയെ വലിച്ചിഴച്ചു നടക്കുന്ന ഒരു മനസ്സ് മാത്രമായിരുന്നു അവളപ്പോൾ .

അവൾ തന്റെ ജോലിമാത്രമല്ല ഈ അസുഖത്തെ തുടർന്ന് ഒഴിവാക്കിയത് .തന്റെ അഞ്ചു വർഷം നീണ്ട ദാമ്പത്യം കൂടിയായിരുന്നു .രോഗമെന്തെന്നറിയാത്ത ആശുപത്രിവാസങ്ങളുടെ, വേദനകളുടെ, നീണ്ട രണ്ടു വർഷവും അതിനുമുന്പുള്ള കലഹങ്ങളുടെ മൂന്നു വർഷവും കൂട്ടിവയ്ക്കുമ്പോൾ അഞ്ചുവർഷത്തെ ദുരിതങ്ങളുടെ കെട്ടുപൊട്ടിക്കാനാകാതെ നിന്ന അവൾക്ക് ,ആണും പെണ്ണും ചേർന്ന ജൈവ ബന്ധത്തിലെയ്ക്ക് ബന്ധനങ്ങളുടെ നൂല്ക്കെട്ടുകൾ നെയ്തു നെയ്ത്, ബന്ധുക്കൾ കൂടിച്ചേരാനുള്ള വിടവുകൾ കൂടി അടച്ച് അവരെ ദയാവായ്പ്പോടെ വേർപിരിച്ച്കൊടുത്തു !

മഞ്ഞുപൂക്കുന്ന ചുരം കയറി ,കാപ്പിപ്പൂമണമൊഴുകുന്ന എസ്റ്റേറ്റുകൾ പിന്നിട്ട് ഇന്നലെയാണവൾ വീട്ടിലെത്തുന്നത് .അവൾ വലിച്ചുവന്ന ചെറിയ പെട്ടിയ്ക്കും ,തുടുത്തുവീങ്ങി വേദനിക്കുന്ന വലിയ ശരീരത്തിനുമിപ്പുറമിരുന്ന് വികാരരഹിതമായൊരു മനസ്സ് ഓർമ്മകൾ കുത്തിനിറഞ്ഞു വരുന്നത് കണ്ടില്ലെന്നു നടിച്ചു .

രോഗമൊരുത്തരം പോലെ കൈയ്യിൽ ഫയലായിക്കിട്ടിയപ്പോൾ അവൾ അയാളോട് തനിക്കുവേണ്ടി നല്കിയ ഉദാരതയോട് ,സ്നേഹത്തോട്  ,മുടക്കിയ പണത്തിന് ,ചിലവഴിച്ച സമയത്തിന്, ഭാര്യയെന്ന പദം നല്കിയലങ്കരിച്ചതിന് എല്ലാം നന്ദിപറഞ്ഞ് ,ഇനി തന്റെ ശരീരത്തിന് ഒരുടംബടിയിലും വിശ്വാസമില്ലെന്ന് കളിപറഞ്ഞ് ,തന്റെ ചെറിയ പെട്ടിയിൽ അയാൾ തന്ന കുറച്ചു പുസ്തകങ്ങളും ,തന്റെ പ്രിയ കോട്ടണ്‍ വസ്ത്രങ്ങളും നിറച്ച് ,അയാളിലെ അൽപ സുഗന്ധം അയാളോടുള്ള ഒടുങ്ങാത്ത സ്നേഹമെന്നപോൽ ആ സുഗന്ധക്കുപ്പിയിൽ നിന്നും ഒഴിയാതെ ഒളിപ്പിച്ചു വച്ച് ബസ്സ് കയറി .നീണ്ട ആറ് മണിക്കൂറുകൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിൽ അവൾക്ക് തെല്ലും ജാള്യത തോന്നിയില്ല ,ചില നീരൊഴുക്കുകൾ ഒഴുകിത്തന്നെ തീരണമെന്ന് അവൾക്കറിയാമായിരുന്നു .

രോഗമെന്ന അവസ്ഥ അവളെ മാനസികമായി തെല്ലും തളർത്തിയിരുന്നില്ല ,പക്ഷെ ശരീരത്തിന്റെ വികൃതമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനായില്ല .വളർന്നു പെരുകുന്ന വേദനകളുടെ കോശങ്ങൾ അവളെ ആകെ കുഴച്ചു മറിച്ചു .ഇനിയൊരു ദാമ്പത്യം എന്നത് വിശേഷണങ്ങളില്ലാത്ത മരുന്നുകളും ,കാശ് വിഴുങ്ങുമ്പോൾ താനറിയാതെ പിടയുന്ന കരളുകളുമാക്കിത്തീർക്കാതെ പിരിയാനുറയ്ക്കുംബോഴെയ്ക്കും ,ബന്ധുക്കൾക്ക് അവളൊരു കറവയില്ലാത്ത മച്ചിപ്പശു മാത്രമായിരുന്നു .അവൾക്ക് അവരോടു സഹതാപം തോന്നി ,ജീവനിലെ പച്ച തിന്നുന്ന പരാദങ്ങൾ .

മുറ്റത്തു മുഴുവൻ തളിർമാവിലകൾ പൊഴിഞ്ഞു കിടന്നിരുന്നു .മഞ്ഞുകാലം നേർത്ത ശബ്ദത്തോടെ ഇലകളിൽ നിന്നും അടർന്നു പൊഴിയുന്നുണ്ടായിരുന്നു .ചർമ്മം വരണ്ടിരുന്നു ..ശ്വാസം വലിയ്ക്കുമ്പോൾ ശ്വാസകോശം വരെ കുത്തുന്ന തണുപ്പ് .

ഈ വീടും പരിസരവും ആരുമില്ലാതെ കണ്ട ഓർമ്മയില്ല .തന്റെയീ തൂങ്ങുന്ന ശരീരംകൊണ്ടിത് വൃത്തിയാക്കാനോക്കുമോ ?ഈ മാറാലയും ,ഇലകളും ,ഇരുണ്ട ജാലക വിരികളും ഇങ്ങനെ തന്നെയിരിക്കട്ടെ .വൃത്തിയാക്കിയോരുക്കിയ വലിയൊരു ശവമഞ്ചമാകാതിരിക്കട്ടെ എന്റെ വീട് .പുല്ലും പുല്ച്ചാടിയും ,ഉറുമ്പും മണ്ണിരയും തിന്നു തീർക്കുന്ന സന്ധ്യകൾക്ക് താൻ വഴികാട്ടിയാകട്ടെ .അറിയാതെ പൂത്ത പുഞ്ചിരിയിൽ ഉണർവ്വിന്റെ നേർത്ത കരുത്ത് .മരുന്നുകളെല്ലാമെടുത്തവൾ മുറ്റത്തു നിന്നും താഴെ തൊടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു .കിണറ്റിൽ നിന്നും ആയാസപ്പെട്ട് മുക്കിയെടുത്ത തുരുമ്പിച്ച ബക്കറ്റിലെ നേർത്ത ചൂടുള്ള വെള്ളം മുഖത്തു കോരിയൊഴിച്ചു .നട്ടെല്ലിലൂടെ തണുപ്പിന്റെയൊരു കുളിർ പാഞ്ഞുപോയി .ഒരു തളിർമാവില വായിലിട്ടു കടിച്ചു നോക്കി.എന്നോ മറന്നെന്നു മനസ്സിനെ പഠിപ്പിച്ച അമ്മയുടെ മണം അവളെ നീ തനിച്ചാണെന്നോർമ്മപ്പെടുത്തി ചുറ്റിവരിഞ്ഞു .മാവില കടിക്കാൻ തോന്നിയ നിമിഷത്തെ തിരിഞ്ഞവൾ ഈർഷ്യയോടെ നോക്കി .

താഴെ കണ്ടത്തിലെ കമുകിൻ തൈകൾ വളർന്നു കുലച്ച് തങ്ങളുടെ സൂചിമുഖങ്ങൾ ആകാശത്തെയ്ക്കുയർത്തി കൈകൾ വിരിച്ചു വിടർന്നു നിന്നു .അവൾ പതിയെ കാലുകൾ വലിച്ചിഴച്ച് താഴേയ്ക്കിറങ്ങാൻ തുടങ്ങി.തണുപ്പിന്റെ മഞ്ഞുകണങ്ങൾ അവളെ സ്നേഹത്തോടെ വാരിപ്പൊതിഞ്ഞു .കരിയിലകളും കമുകിൻ തഴങ്ങുകളും മൂടിക്കിടക്കുന്ന വരമ്പുകൾ .കണ്ടങ്ങളിൽ നിന്നും ചെമ്പുറവകൾ ഒലിച്ചിറങ്ങി പാടകെട്ടിക്കിടന്നിരുന്നു .കുഞ്ഞുമുക്കുറ്റികളും പേരറിയാച്ചെടികളും നിലംപറ്റി പൂത്തുലഞ്ഞു കിടന്നിരുന്നു.ഇരുട്ട് പകുത്തുമാറ്റി വെളിച്ചമെത്തുന്നതിലെ ഏകാന്ത വന്യഭംഗി !

കൈകൾ നിലത്തുകുത്തി കഷ്ടപ്പെട്ട് വീണ്ടും താഴെയ്ക്കിറങ്ങിയപ്പൊൾ ചാലുകീറി വെള്ളമൊഴുകാൻ ഇട്ടിരിക്കുന്ന കൊള്ളിലെത്തി.അച്ഛൻ തൂംബായെടുത്ത് കിളച്ചു കോരിയിട്ട മങ്കട്ടകൾക്ക് മുകളിൽ പച്ചവിരിപ്പിട്ട കാലത്തിന്റെ പുൽനാമ്പുകൾ .അവളതിന്റെ മുകളിൽ സൂക്ഷ്മതയോടെയിരുന്ന് താഴെ ഒഴുകുന്ന നീർച്ചാലിലേയ്ക്കിറങ്ങി.എവിടെനിന്നോ ശക്തമായൊരു ജലപ്രവാഹം കുലംകുത്തിയാർത്തു വരുന്നതവളറിഞ്ഞു.അടിവയറിൽ നിന്ന് അദൃശ്യമായൊരു ജീവൻ തുടിച്ചു മുകളിലേയ്ക്കാഞ്ഞു വരും പോലെ അവൾക്കോക്കാനം വന്നു .തലകുനിച്ച് നീർപ്രവാഹത്തിലാഴ്ത്തി അവൾ മുട്ടുകുത്തിയിരുന്നു .തന്റെ വേദനകളുടെ വേരുകളെ ജലം അരുമയോടെ സ്പർശിക്കുന്നതവളറിഞ്ഞു.ആ വേരുകൾ തന്നിൽ നിന്നും ഊർന്നിറങ്ങി ജലത്തിൽ പടർന്ന് ഒരു ശാന്തി മന്ത്രം പോലെ അവളെച്ചുറ്റിയൊഴുകി.മുകളിലെ മണ്ണിൽ നിന്നും സിൽവറോക്കുകളുടെ വിത്തുകൾ മഞ്ഞിൽക്കുതിർന്നു പൊട്ടിമുളയ്ക്കുന്നതിന്റെ ശബ്ദം ബോധത്തിന്റെ ഉപരിതലത്തിലെവിടെയോ വീണ് ഓളങ്ങളാകുന്നത് അവളറിഞ്ഞു .





ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...