Monday, November 28, 2016

 മഞ്ഞുകാലം എനിക്കേറ്റവും പ്രിയപ്പെട്ട കാലമാണ് .നവംബർ ഡിസംബർ മാസങ്ങൾ .. ഒന്നും കിട്ടിയിട്ടല്ല പണ്ടേ ഇഷ്ടമായിരുന്നത് .ഇന്നിപ്പോൾ മഞ്ഞുകാലത്താണ് എനിക്കെന്റെ ജീവനും ജീവിതവും കിട്ടിയിരിക്കുന്നത് .നേർമ്മയുള്ള ഒരുമഞ്ഞു നൂലിൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്ന മഞ്ഞു തുള്ളികൾ  പോലെ ഈ സ്നേഹകണങ്ങൾ   ഞാൻ എന്റെ ഹൃദയത്തെ ചുറ്റിച്ചുറ്റി വയ്ക്കുകയാണ് എന്നുമെന്റെ നെഞ്ചകം തണുപ്പിക്കാൻ ..ഒരു നവംബർ മാസത്തിലാണ് നീയെന്നെ കാണാൻ വന്നത് ,നമ്മുടെ മംഗലം ഡിസംബറിലെ കൊടും തണുപ്പിൽ തണുതണുത്തായിരുന്നു ..! നീ പിറന്നതും നവംബർ മാസത്തിലെ കുളിരിലേയ്ക്കായിരുന്നല്ലോ !! പിന്നെ നമ്മുടെ മോൾ പിറന്നതും നവംബറിലെ മഞ്ഞുതൊട്ടിലിൽ തന്നെയായി ..അവളെ ചാഞ്ചക്കം പാടിയുറക്കിയ വയനാടൻ തണുപ്പിൽ നിന്നും കുടഞ്ഞിറങ്ങി പിച്ചവച്ചു നടന്നും വളർന്നും അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു ..! ഇന്നവൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ് ..അമ്മയുടേം പപ്പയുടേം ഉമ്മ കണ്ണേ..നിയതിയോടുള്ള പ്രാർത്ഥനകൾ ..!

Friday, November 25, 2016

ഇപ്പോൾ ഞാൻ മരണത്തെ പേടിയില്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു !
അപാരമായ വാക്കുകൾക്ക് അതീതമായ ഇന്ദ്രിയാനുഭൂതിയാണ് മരണം നൽകുന്നതെന്ന വെളിപാട് പെട്ടന്നെത്തിയ സർജറി എന്നെ പഠിപ്പിച്ചുതന്നിരുന്നു .നശ്വരമായ കാട്ടിക്കൂട്ടലുകൾക്കിടയിലെ മനുഷ്യ ജന്മത്തെക്കാൾ എത്രയോ സുഖകരമായിരിക്കും ശരീരമില്ലാത്ത പ്രാണനിലൂടെയുള്ള സഞ്ചാരം എന്നും അതെന്നെ പഠിപ്പിച്ചു തന്നു ..ഇപ്പോൾ ജീവിക്കുന്ന ഒരോ നിമിഷവും അതിന്റെ അർത്ഥവ്യാപ്തി കൂട്ടിത്തരുന്നു ..പക്ഷെ ജീവിതത്തിന്റെ കർമ്മമണ്ഡലം അതിന്റെ ഒഴിഞ്ഞപാത്രം ചൂണ്ടി എന്നോട് പറയുന്നു : നിന്റെ കർമ്മം നീ പൂർത്തിയാക്കിയിട്ടില്ല ! അതെന്താണെന്നറിവില്ലാത്ത ഒരു വിഡ്ഢിയാണോ ഞാൻ ? അല്ല ഒരിക്കലുമല്ല !
പീഡോഫൈൽസൊ ..ഫീഡോ പൈൽസോ എന്താണെങ്കിലും എനിക്കതു പറയാൻ തോന്നുന്നില്ല  ! ബാല പീഡനം എന്ന് പറയാൻ മാത്രമല്ല അതുകേൾക്കുമ്പോൾ കൊല്ലാനും തോന്നാറുണ്ട് .ഇതിപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യമെന്നോ അഭിനയ മുഹൂർത്തമെന്നോ എനിക്ക് മനസ്സിലാകുന്നുമില്ല !(അഭിനയിക്കാൻ അറിയുന്നവർ അത് ആവിഷ്കരിക്കപ്പെടേണ്ട ഒന്നാണോ എന്ന്  ചിന്തിക്കുന്നത് എത്ര നന്നായിരിക്കും എന്ന് എന്റെ ആത്മഗതം .)പക്ഷെ ഒന്നുണ്ട് ഒരു കുഞ്ഞു മനസ്സിൽ നിങ്ങൾ വൈകൃതം ബാധിച്ച മനസ്സോടെ ഒന്ന് തൊട്ടുനോക്ക് അതൊരിക്കലും ഒരാനന്ദമായി അവർ കാണില്ല ! കാണാൻ സാധിക്കില്ല കാരണം ഈ വളർന്നു വലുതാകുന്നുവരെല്ലാം 8 വയസ്സും പത്തുവയസ്സും കഴിഞ്ഞിട്ട് തന്നെയാണ് വലുതായിതീരുന്നതല്ലോ അല്ലേ  !!? ഒരു തോണ്ടോ ആഭാസമോ വഷളത്തരമോ കാണാതെ കേൾക്കാതെ ഒരു കുഞ്ഞും വലുതായിട്ടുണ്ടാകില്ല ,ആണും പെണ്ണും !പീഡനത്തെ ആനന്ദമായി കാണാമെന്നും പിന്നീട് അതിൽ നിന്നും ആത്മരതിയിൽ അഭിരമിക്കാമെന്നും,അതേപോലെ പീഢനം പഠിപ്പിക്കാൻ കുറേപ്പേരെ സ്‌കൂളിലും പരിസരത്തും വളർത്തി പട്ടിയെ കെട്ടിയിടും പോലെ  (ക്ഷമിക്കണം ആനന്ദം പഠിപ്പിക്കാനായി ) നിർത്തണമെന്നും മനസ്സിലാക്കി തരുന്ന നല്ല ഒന്നാന്തരം നീല സിനിമ ! എല്ലാവരും കണ്ടു റെക്കോർഡ് ഭേദിക്കണം ..(ബ്ലീസ് ..) NP :ഞാൻ ആക്ഷേപിക്കുന്നത് സൃഷ്ടിയെ തന്നെയാണ് അല്ലാതെ കലയെ അല്ല !

Friday, November 18, 2016

പിരാക്കറസ്റ്റ് സംവദിക്കുന്നത് തീയാളുന്ന മനസ്സിൽ നിന്നുമാണ് .വിളിച്ചുപറയാൻ മടിയില്ലാത്ത പേടിയില്ലാത്ത ചങ്കുറപ്പുള്ള മനസ്സിൽ നിന്നും !അതുകൊണ്ടുതന്നെയാണ് കവേ താങ്കൾക്ക് മറ്റുള്ളവരുടെ എഴുത്തിനെയും കൂടി തൊട്ടറിയാനും കൂടെനിർത്താനും ചങ്കുറപ്പോടെ കഴിയുന്നത് .ഉദാഹരണം ഞാൻ തന്നെയാണ് ..ഇൻബോക്സിലെത്തി നമ്മുടെ തോളത്തുതട്ടി പലരും നമ്മോടു പറയും .'അത്യുഗ്രനായി എഴുതുവാൻ കഴിയുന്ന ഒരാളാണ് താങ്കൾ 'എന്ന് .അതിൽ ചിലരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാൻ ചോദ്യം ചെയ്യില്ല .പക്ഷെ നമ്മെ നാലാള് മുൻപേ ചേർത്ത് നിർത്തി അംഗീകരിക്കുക എന്നത് തന്നെയാണ് ശരിയായ അംഗീകാരം .(ഒളിച്ചുവന്നു പറഞ്ഞാൽ രണ്ടുണ്ട് ഗുണം .ആളുടെ പ്രീതി കിട്ടുകയും ആവാം ,നാലുപേർ കാണുകയുമില്ല കഷ്ടം! ചിലർ രഹസ്യമായി ജന്മദിനാശംസകൾ പറയുംപോലെ ആണത് ) കാരണം ഇല്ലെങ്കിൽ നമുക്കീ ലഭിക്കുന്ന അവാർഡുകളും അംഗീകാരങ്ങളും ആവശ്യമില്ലാത്ത ഒന്നായിത്തീരും. അതിനൊക്കെയർത്ഥം  "ഇതാ അംഗീകരിക്കപ്പെടേണ്ട ഒരാൾ എന്നുതന്നെയാണ് " ഞാൻ പറഞ്ഞുവരുന്നത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഇഷ്ടക്കാർ തമ്മിൽ ഒരു എഴുത്ത്‌ഫോറം ഉണ്ടാക്കുകയും അല്ലെങ്കിൽ ഗ്രൂപ്പുണ്ടാക്കുകയും അതിലുള്ളവർ പരസ്പരം പുകഴ്ത്തുക എന്ന തരം  താഴ്ന്ന ഏർപ്പാടല്ല .ആര്‌തന്നെയായാലും എഴുത്തിൽ കാമ്പുള്ള പുതിയൊരാളെ കൂടി മുഖ്യധാരയിലേക്ക് കൂടെ നിർത്തുക എന്നതാണ് . .ഒരാളെ വെളിച്ചത്തേയ്ക്കു കൊണ്ടുവരാൻ പേടിക്കുന്നവർ അവനവനെ പേടിക്കുന്നവരാണ് .സ്വത്വമില്ലാത്തവർ ..ആഴ്ച്ചപ്പതിപ്പിലൂടെ അനേകം എഴുത്തുകാരെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന മലയാളത്തിലെ ഇന്നത്തെ കവികളിൽ പ്രമുഖനായ ഈ കവി എന്റെ പ്രിയ കൂട്ടുകാരൻ കൂടിയായതിൽ ഞാൻ അഭിമാനിക്കുന്നു ..ജയാ "തങ്കമണി "പോലൊന്നെഴുതാൻ നിനക്കെ പറ്റൂ ..അതുകൊണ്ടുതന്നെ പിരാക്കറസ്റ്റും !അതിക്കൂടുതൽ എന്തുപറയാൻ !!

Thursday, November 17, 2016

പൊട്ടൻ !

ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
ഒൻപതുമാസം മറന്നൊൻപതു ദിവസവും
ഒന്പതു നിമിഷവും ഓർമ്മയിൽ
നിൽപ്പതില്ല

നീപിറന്നന്നുതൊട്ടേ നോക്കുന്നു
നിൻകണ്ണിലായ് പൂക്കുന്നു
പൊന്നാതിര പൂക്കുന്നു നക്ഷത്രങ്ങൾ
എന്തുകൊണ്ടെന്നോ ഞാനീ
കൺകളിൽ വസന്തത്തിൻ
വർണ്ണമുദ്രകൾ തേടുന്നതു നീയറിയേണം
കണ്ണതു തെളിയാത്തോൻ അന്ധനാണത്രേ
ചൊൽവൂ അന്ധത കണ്ണിലല്ലന്നെ
ന്നാർക്കുമേ അറിവീല !
കത്തുന്ന കണ്ണാലവർ കുത്തുവാക്കുകൾ
ചൊൽവൂ കണ്ണവനറിവീല
കണ്ണുപൊട്ടനാ പൊട്ടൻ !

പെറ്റനാൾ തൊട്ടേയിവർ ചൊല്ലുന്നു
നിൻകണ്ണിലായ് പറ്റിനിൽപ്പതെയില്ല
ഇത്തിരി വെട്ടം പോലും !
വാപൂട്ടി വയ്ക്കാതുണ്ണീ കരഞ്ഞു-
കരഞ്ഞുനീ തിരികെ വിളിപ്പതോ
 തരൂ തരികെൻ വെട്ടം കണ്ണിൽ
പോയകാലത്തിൻ കടം കൂട്ടിയപ്പോൾ
 കണ്ടതാം കാഴ്‌ചകൾ
കൊടുംകാര്യങ്ങൾ അപകടം,
യുദ്ധവും കുത്തും വെട്ടും മാത്സര്യമതുപോലെ
മദി കൂട്ടാതൊന്നും ഉറങ്ങാൻ കഴിഞ്ഞീലേ !


ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
പിച്ചവെപ്പിച്ചൂ നിന്നെ
നടത്തി പിന്നെപ്പല പള്ളിക്കൂടത്തിൻ
പടിവാതിൽക്കൽത്തപ്പീ
'അന്ധർക്കു വേറെ സ്‌കൂളുണ്ടങ്ങോട്ടു
പൊയ്ക്കോണം ഇവിടാർക്കും
ഏറ്റെടുക്കാൻവയ്യ സ്പെഷ്യൽ
കുട്ടികളെ യെങ്ങും !'
അന്നുതൊട്ടിന്നോളം നീ സ്പെഷ്യലായ്
അമ്മയ്ക്കല്ല കാണുന്നവർക്കെല്ലാം
കേൾക്കുന്നവർക്കുമെല്ലാം !
പൊട്ടനെന്നല്ലല്ലോ അമ്മയ്ക്കതുമതി
മോനെ പൊട്ടിയ ലോകത്തിന്
സ്പെഷ്യലാണെല്ലാം സെപ്ഷ്യൽ !

കത്തുന്ന രോക്ഷത്താൽ അമ്മ
ചിലപ്പോൾ പൊട്ടിപ്പോകാം
'പൊട്ടാ നീ അങ്ങുപോകൂ 'എന്നെങ്ങാൻ
ചൊന്നുകേട്ടാൽ !
പൊട്ടനാകുന്നതെങ്ങനെ എൻ കുഞ്ഞെന്ന്
ചൊന്നുപോയാൽ ചൊല്ലും
'പിന്നെപ്പൊട്ടനല്ലേയവൻ
കണ്ണുപിടിക്കാ പൊട്ടൻ കാണാ-
പ്പൊട്ടകുണാപ്പനിവൻ !'
പൊട്ടിപ്പോമകത്താരും തേങ്ങുമാ
ക്കരളുമായ് അമ്മയാം ഞാനീ
പ്പടിവാതിലിൽ  വീഴുംപിന്നെ
അപ്പോഴും ചിരിക്കും നീ
അന്ധർക്കുമാത്രം കാണാം ഉത്ക്കട
സ്നേഹക്കടലാം വെളിച്ചത്താൽ !

തന്നെ ഞാൻ വിട്ടതില്ല
നിനക്ക് വടിവേണ്ട
അന്ധത നിനക്കില്ല
കണ്ണുഞാനുണ്ടല്ലോ കൂടെ
പോകുന്ന പോക്കിൽ നോക്കും
സഹതാപത്തെ ഞാനീ കത്തുന്ന
കണ്ണാൽ നോക്കി കരിച്ചു കളഞ്ഞല്ലോ !
ഒക്കെ ഞാൻ പഠിപ്പിച്ചു
ജീവിക്കാനുള്ള പാഠം ശാസ്ത്രവും
സംഗീതവും പാചക കലകളും
വർണ്ണനീലിമ കൊള്ളും
അങ്ങഗാധത തൻ വിസ്‌മയക്കടലിന്റെ
അന്തരാളങ്ങൾ പോലും !
കാറ്റടിക്കവേ ചൂളും പവിഴമല്ലിപ്പൂവിൻ
നേർത്തതാം സുഗന്ധവും
പറവകരച്ചിലും !
മണ്ണതിൽ വീഴും മഴത്തുള്ളികളും
നേർത്ത തണ്ടുനീട്ടും മുളന്തണ്ടിന്റെ
സംഗീതവും ..
ഉണ്ണീ നീകാഴ്ചകാണും ജനകോടികളിൽ
കണ്ടുപോകില്ലാക്കാഴ്ച
കൺകെട്ടിക്കാണുന്നവൻ !

നീയറിയാഗന്ധം നിന്റെവാസന
തേടുമാ വിശുദ്ധ പുഷ്പത്തെ
തേടുന്നു ഞാൻ
വാസരം കൊഴിയുന്നു കാഴ്ചതൻ
കണ്ണാടിതൻ ശക്തിയും നശിക്കുന്നു
തേടുന്നു നിങ്കണ്ണിന് ചേർന്നതാമൊരു
കാഴ്‌ച മാറുവാൻ സമയമായ്
മാറ്റമതനിവാര്യം
മുറതെറ്റിച്ചൂനീ ചിരിച്ചുകൊണ്ടേയിന്നു
മരിച്ചുകിടക്കുന്നു മടിയിൽത്തന്നെയെന്റെ
ഒടുവിൽ ജീവിതത്തിനമരത്തിരുന്നു നീ
പതിഞ്ഞുപാടും താരാട്ടാമർന്നു കേൾക്കുന്നു ഞാൻ
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
താഴെ മാമരമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
മേലെ  തിങ്കളുമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
ചാരേ ഉണ്ണിയുമുറങ്ങുന്നൂ ..

(ഒരുകവിതയും എഴുതി ഞാൻ കരഞ്ഞിട്ടില്ല ..പക്ഷെ ഇത് ..!)

 


 

അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

ഹേ ..അതവൻ ചെയ്തതാകില്ല !
അതുചെയ്യാനുള്ള മൂള അവനില്ല
ഹോയ് ഒന്ന് പോടോ മാഷെ
അതവൻ ചെയ്യാനോ ..നെവർ !
ഹ ഒന്നുപോഡാവേ അതവൻ ചെയ്യാനോ
അതിനിച്ചിരെ പുളിക്കും !
അല്ലഗഡിയെ നീയാക്ടാവിനെപ്പറ്റിയാ ??
ഉം ..ഹും നീയെന്തൂട്ടണ് പറയുന്ന ..?
ഹ ബ്രോ ..നോ ബ്രോ ..
ഹി വോണ്ട് ..!

അല്ല എന്റീശ്വരാ ..!!
അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

Wednesday, November 16, 2016

നിശബ്ദത
നിശ്ചലമായ ഭൂമിക
തണുതണുത്ത ഒരില
ഒന്ന് തൊട്ടുനോക്കൂ
ഒരുപാട് കഥകൾ പറയും
മണ്ണിന്റെ മരത്തിന്റെ
കിളികളുടെ വസന്തത്തിന്റെ
പഴങ്ങളുടെ ..
ഒടുവിൽ ..
മരണത്തിന്റെയും !

Tuesday, November 8, 2016

കുട്ടികളിലെ പരസ്പരബന്ധവും ആത്മവിശ്വാസവും സംഭാഷണ ചാതുരിയും കഴിവുകളും  വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വയലാ കൾച്ചറൽ സെന്ററിൽ 7 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നാടക പരിശീലന ക്‌ളാസ്സുകൾ ആരംഭിക്കുന്നു .എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്കുശേഷം  3 മണിമുതൽ 6 മണി വരെയാണ് പരിശീലനസമയം.നാലു മാസം നീണ്ടുനിൽക്കുന്ന പരിശീലനം  കുട്ടികളുടെ നാടകാവതരണത്തോടെയായിരിക്കും സമാപിക്കുക .നാടകരംഗത്തുള്ള പ്രമുഖരുടെ  നേതൃത്വത്തിൽ ആയിരിക്കും ക്ലാസ്സുകൾ നയിക്കപ്പെടുന്നത് .താത്പര്യമുള്ളവർ അയ്യന്തോൾ വയലാ കൾച്ചറൽ സെന്റർ ഓഫീസുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക .
നമ്പർ : 9526826434 ,9446466290

കടലുപോലൊരു സ്നേഹം
നിന്നെ ഉമ്മവയ്ക്കുന്നുണ്ടല്ലോ !
ഓരോ പിറന്നാളും ഇനിമുതൽ എന്നെക്കാളുമേറെ
അവൾ ആഘോഷിക്കുമല്ലോ ..
ഏതുറക്കത്തിലും അവൾ 'പാപ്പാ ..' എന്ന്
കൺതുറക്കാതെ പരതുന്നുണ്ടല്ലോ ..
അതുമതിയല്ലോ ഞാൻ നിനക്ക് എന്നേയ്ക്കുമായി
തരുന്ന പിറന്നാൾ സമ്മാനമായി ?  .. :)

Monday, November 7, 2016

ഡോ .വയലാ വാസുദേവൻപിള്ള ട്രസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു .വിഷയം 'മാനവികത വയലായുടെ നാടകങ്ങളിൽ ' ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും  പ്രശസ്തി  പത്രവും  ലഭിക്കുന്നതായിരിക്കും .മികച്ച പ്രബന്ധങ്ങൾ തിരഞ്ഞെടുത്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ് .പഠിക്കുന്ന കോളേജിന്റെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോട് കൂടിയായിരിക്കണം പ്രബന്ധങ്ങൾ  അയക്കേണ്ടുന്നത് .

ഒന്നാം സമ്മാനം : 10000  രൂപയും പ്രശസ്തി  പത്രവും
രണ്ടാം സമ്മാനം : 5000 രൂപയും പ്രശസ്തി  പത്രവും
മൂന്നാം സമ്മാനം : 3000 രൂപയും പ്രശസ്തി  പത്രവും

പ്രബന്ധങ്ങൾ താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടുന്ന അവസാന തീയതി ജനുവരി 31 .
ചെയർ പേഴ്സൺ ,ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് , 'സബർമതി', അയ്യന്തോൾ പി ഓ ,തൃശ്ശൂർ -680 003

Sunday, November 6, 2016

രാഗേഷ് എന്നോട് സംസാരിക്കുകയായിരുന്നു .നിങ്ങളിൽ ഒരുപാടുപേർക്ക്  എന്നെപ്പോലെ തന്നെ ഈ യുവാവ് തികച്ചും അപരിചിതൻ ആയിരിക്കും പക്ഷെ നമുക്ക് നമ്മിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്ന നിസ്സാരത ഈ യുവാവിന് തിരിഞ്ഞു നോക്കിയാൽ ഉണ്ടാകില്ല അതിനു കാരണം എണ്ണമറ്റ ആളുകളുടെ അതും നിരാലംബരുടെ അസുഖ ബാധിതരുടെ അനാഥരുടെ അന്നവും ആശ്വാസവുമാണിദ്ദേഹം .നമ്മളൊക്കെ കണ്ടാലും കാണാത്തഭാവത്തിൽ നടന്നു മറയുമ്പോൾ ഇദ്ദേഹം അവരെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് മരുന്ന് കൊടുത്ത് ഭക്ഷണം കൊടുത്തു സ്നേഹിച്ചു പരിപാലിക്കുന്നു ! ഏകദേശം ഒരാഴ്‌ചയെ എനിക്കിദ്ദേഹത്തെ പരിചയമായുള്ളൂ .സംസാരിക്കണമെന്ന് പറയുമ്പോൾ പോലും ഞാൻ നിരൂപിക്കുന്നില്ല ഇത്ര ഉന്നതനായ ഒരു മനുഷ്യനാണ് ഇത്രയും വിനയാന്വിതനായി സംസാരിക്കുവാൻ വിളിക്കുന്നതെന്ന് !നന്ദി എനിക്ക് പരിചയം തന്നതിന് !

ഇനി രാഗേഷ് ആരെന്നു പറയാം .പെരുവള്ളൂർ സ്വദേശിയായ ഇദ്ദേഹം ഏകദേശം 3000 ത്തിൽ പരം ആളുകളെയാണ് സ്വന്തം കൈയാൽ രക്ഷിച്ചിരിക്കുന്നത് .അതും ലാഭേച്ഛ ഏതുമില്ലാതെ ! ആരോടും കൈ നീട്ടി യാചിക്കാതെ .രാഗേഷിന്റെ ഭാഷയിൽ തന്നെ പറയാം " ജീവിതം കാണിച്ചു തന്ന പട്ടിണിയും വേദനയും ദുരിതവും രോഗവും തന്നെയാണ് എന്നെ വേദനിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണിച്ചു തന്നത് .അതുകൊണ്ടുതന്നെ എനിക്കിത് ആരും അനുഭവിച്ച ദുരിതങ്ങൾ വായിച്ചതിൽ നിന്നോ കേട്ടതിൽ നിന്നോ ഉള്ള അനുഭവമല്ല നേരിൽ അറിവുള്ളതാണ് .ഞാൻ ദൈവത്തിന്റെ പേരിൽ ആണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിനായി നമ്മൾ കാശ് ചോദിക്കരുതല്ലോ അറിഞ്ഞു തരുന്നവർ ആശ്വാസങ്ങളാണ് .ചോദിക്കാൻ തോന്നാറില്ല " നമ്മൾ എത്രയോ രോഗികൾക്കായി കാശുകൾ അയക്കാറുണ്ട് .അവരെ രക്ഷിക്കാറുണ്ട് ..ഇത്തരത്തിൽ അവനവന്റെ ജീവിതം മാറ്റിവച്ചു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരെ നമ്മൾ കണ്ടില്ല എന്ന് നടിക്കുന്നു അല്ലെങ്കിൽ 'ഓ ഓൻ വേണംന്ന് വച്ചിട്ട് ചെയ്യണതല്ലേ ഓൻ കണ്ടു പിടിക്കട്ടെ " എന്ന മനോഭാവം തന്നെയായിരിക്കും 90 ശതമാനം ആളുകളിലും വർത്തിക്കുന്നത് .അതെ നാളെ ഒരു ദിനം ആർക്കും വേണ്ടാതെ തെരുവോരത്ത് ദീനം പിടിച്ചു കിടന്നാൽ ഒരു പക്ഷെ ഈ പറഞ്ഞ 'ഓൻ ' വേണ്ടിവന്നാലോ നമുക്ക് ഒരിറ്റു വെള്ളം തരാൻ ?
രാഗേഷ് അനാവശ്യമായ യാതൊരു വിനയവും തന്റെ വാക്കുകളിൽ പകുത്തു വച്ചില്ല .അനാവശ്യമായി താൻ ചെയ്തത് വാഴ്ത്തിയില്ല .അനാവശ്യമായി ഒരു സഹായം പോലും ആവശ്യപ്പെട്ടില്ല .പാതിരാത്രികളിൽ പോലീസിന്റെ വിളിവരും ആക്സിഡന്റ് നടന്നു എന്നോ അപകടമരണം നടന്നു എന്നോ പറയാൻ .ഉറങ്ങാൻ പോലും നിൽക്കാതെ ആരുപോകും രാഗേഷിനെപ്പോലെ !!? ഞാൻ അതിശയിക്കുന്നതു വെറും ഉറക്കത്തെ ചൊല്ലി മാത്രമല്ല ഒരു മനുഷ്യൻ എന്നതിന്റെ യഥാർത്ഥ മൂല്യത്തെ ചൊല്ലി കൂടിയാണ് !താങ്കൾക്കു കരുതിവച്ചിരിക്കുന്നതു കാലം തന്നിരിക്കും അഭിമാനപൂർവ്വം അതിനായി ഞാനും കാത്തിരിക്കുന്നു

രാഗേഷ് ഇപ്പോൾ സ്‌കൂളുകളിൽ പാലിയേറ്റിവ് കെയർന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സുകൾ എടുക്കുന്നുണ്ട് .ഈ യുവാവിനെ നിങ്ങളിൽ സമ്പന്നർക്ക് സംശയമേതുമില്ലാതെ സഹായിക്കാം എന്നുതന്നെയാണ് അദ്ദേഹത്തിനെ പ്രവർത്തനങ്ങൾ പറയുന്നത് .മുക്കിലും മൂലയിലും അനാവശ്യമായ ആദരവുകൾ സംഘടിപ്പിക്കുമ്പോൾ ഇത്തരം മനുഷ്യസ്നേഹികളെ നാം മറക്കുന്നു ! വിളിക്കൂ ആദരിക്കൂ ഇദ്ദേഹത്തെ ഞാനുമുണ്ടാകും കൂടെ .രാഗേഷിനെ നിങ്ങള്ക്ക് ഈ നമ്പറിൽ വിളിക്കാം അനാവശ്യമായി സമ്മർദ്ദങ്ങളിൽ പെടുത്താനല്ല ,നന്മയിലേക്കുള്ള ഒരു ചെറിയ കൈത്താങ്ങു കൊടുത്ത് പറ്റുമെങ്കിൽ കൂടെ നിൽക്കാൻ .ഇത് ഞാൻ പറയുന്നതാണ് രാഗേഷ് ആവശ്യപ്പെട്ടതല്ല അത് മറക്കരുത് .ഒരു കൈത്താങ്ങ് അദ്ദേഹത്തിന് വലിയൊരു സഹായമാകും എന്നതുകൊണ്ട് തന്നെയാണ് പറയുന്നത് .രാഗേഷ് നമ്പർ :96 45 21 50 16

Friday, November 4, 2016

'ഭൂഭംഗികൾകൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെ നിങ്ങള്ക്ക് വിസ്മയിപ്പിക്കാനാവില്ല .ഏകാന്തത കൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെനിങ്ങള്ക്ക് വിഷമിപ്പിക്കാനാവില്ല !'-കോന്തല -കൽപ്പറ്റ നാരായണൻ .(വയനാടിന്റെ ആത്മകഥ )

എത്ര ശരിയാണ് ! വയനാട്ടിൽ കഴിഞ്ഞ ഒരാൾക്ക് മാത്രമേ ഇതെത്ര ശരിയാണെന്നു പറയാനാകൂ ..ഞാനും എഴുതിയിട്ടുണ്ട് പല തവണ ..പക്ഷെ എന്റെ അനുഭവങ്ങൾ തികച്ചും വേറെ ഒരു തലമാണ് ഒരുപക്ഷെ ഭൂപ്രകൃതി ഒരുപോലെ ഊട്ടി ഉറക്കുമെങ്കിലും നാടിന്റെ തന്നെ നാട്ടുരീതികൾ പലതായിരിക്കാമല്ലോ അല്ലെ ? ഞാൻ എഴുതിയ ഒരു ഭാഗം ..

"
മഞ്ഞിൽക്കുളിച്ച  പ്രകൃതിയ്ക്ക് നനഞ്ഞ നാടൻ സൗന്ദര്യമാണ് .എത്ര കണ്ടാലും മതിവരാത്ത നനുത്ത കുളിരുന്ന സൗന്ദര്യം ! പണ്ട് വീട്ടിൽ വയനാട്ടിൽ എന്നും തണുപ്പായിരുന്നു ..ഏതു സമയത്തും വെളിച്ചെണ്ണ ഒക്കെ ഉറച്ചു കട്ടിയായിരിക്കും .മഞ്ഞുകാലത്ത് പറയുകയും വേണ്ട !പുലർകാലേ വെട്ടം വീഴും മുൻപ് ഇലകളിൽ നിന്നും മഞ്ഞുകണം ഊർന്നു വീഴുന്ന ശബ്ദം ഇടതടവില്ലാതെ കേൾക്കാം ..കരിയിലകളിലെയ്ക്കും ,മണ്‍കട്ടകളിലെയ്ക്കും ഉതിരുമ്പോഴുള്ള നേർത്ത റ്റപ് തപ് ഒച്ചകൾ ..തലയിണയിൽ മുഖം ആഴ്ത്തി കമ്പിളിയിൽ മൂടി സുഖദമായ് ഉറങ്ങുമ്പോൾ അതിനൊരു താരാട്ടിന്റെ ഈണം വരും .മൂക്കിൻ തുമ്പ് നനുത്ത് തണുത്തിരിക്കും .അടുത്തുറങ്ങുന്ന ചേച്ചിയുടെ മുഖത്ത് ഞാൻ തണുപ്പുകൊണ്ട് ഒരു വര വരയ്ക്കും ,പിന്നെ ചിരിച്ചുകൊണ്ട് പ്രഭാതത്തിലേയ്ക്ക് ഉണർന്നു വരും .തണുതണുത്ത വെള്ളം കൈയ്യിട്ടാൽ സൂചി കുത്തും പോലെ വേദനിപ്പിക്കും.എങ്കിലും കോരി മുഖത്തൊഴിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തേയ്ക്കുള്ള ഉന്മേഷമായി ..ഈറൻ കാറ്റ് തൊട്ടുഴിഞ്ഞു പോകും മുറ്റമടിക്കുമ്പോൾ ,തണുപ്പ് മാറി ചൂടിലെയ്ക്കുള്ള പ്രഭാത വ്യായാമം !കരിയിലകൾ കൂട്ടിയിട്ടു തീയിടും പ്രായം ചെന്നവർ ,അതിനു ചുറ്റും നിന്ന് കൈ കാട്ടി ചൂട് പിടിപ്പിക്കും .പിന്നെ പല്ല് തേച്ചു ചൂട് കട്ടൻകാപ്പി  ആവി പടർത്തി കുടിക്കും !കുളി ,പഠനം ,യുണിഫോം തേയ്ക്കൽ ,പുസ്തകങ്ങൾ അടുക്കി ഇടംകൈയ്യിൽ തിരുകി അതിനു മുകളിൽ ചോറ്റു പാത്രവും വച്ച് ഒരു പോക്കുണ്ട് ബസ്‌ കയറാൻ ! അപ്പോഴും മഞ്ഞു ചുറ്റും നിന്ന് ആലിംഗനം ചെയ്യും ,ചിലപ്പോൾ മുടിയിൽ ചൂടുന്ന ഒരു തുളസിക്കതിരിൽ അവ ഉമ്മവച്ചിരിക്കും, അതിൽത്തട്ടിത്തടഞ്ഞ് ഒരു കൊച്ചു സൂര്യൻ പൊട്ടിച്ചിരിക്കും,ചില കണ്ണുകൾ പ്രണയത്തോടെ ഇത് കണ്ടു പുറകിൽ മാറി നടക്കുന്നുണ്ടാകും..കാലവും ദേശവും സമയവുമറിയാതെയുള്ള പ്രയാണം !

ഈ മഞ്ഞു കാലത്ത് നിലാവുള്ള രാത്രിയിൽ അങ്ങ് താഴെ വയലിൽ ഉള്ള കിണറിന്റെ കരയിൽ ഇട്ടിരിക്കുന്ന വലിയ അലക്കു കല്ലിൽ (വലിയ വെണ്ണക്കല്ല് എന്ന് പറയുന്ന വെളുത്ത കല്ലാണത്‌ ) നെടുങ്ങനെ കിടന്ന് അശോകൻ ചേട്ടായി (വലിയച്ഛന്റെ മകൻ )പാട്ട് പാടും, 'പൂ മാനമേ ..ഒരു രാഗ മേഘം താ ..!'ഞാനും ചേച്ചിയും അരികത്തു മാനം നോക്കിയിരിക്കും.. ശശിമലക്കുന്നിനു മുകളിൽ ആകാശം പൂത്തുലഞ്ഞു കിടക്കും ഒരുകോടി കാക്കത്തൊള്ളായിരം നക്ഷത്രപ്പൂക്കൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കും !ഹാ അതാ പറക്കുന്നൊരു ഉൽക്ക ! മുകളിലേയ്ക്ക് പോയാ നമുക്ക് ഭാഗ്യം വരും,അങ്ങനാണ് ചൊല്ല് ഞങ്ങൾ പരസ്പരം കണ്ണിറുക്കും ! ചേട്ടായി പറയും 'കുന്തമാ രണ്ടും കൂടി വാങ്ങും ഓരോ കുത്ത് ..മണ്ണുണ്ണികൾ ..' ഞങ്ങൾ പൊട്ടിച്ചിരിക്കും .'കറുംബീ..ചേട്ടായി എന്നെ നീട്ടി വിളിക്കും ,ഞാൻ പതിവ് പോലെ പിണങ്ങും! പിന്നെ കിണുങ്ങിക്കൊണ്ടാക്കൈയ്യിൽ തൂങ്ങി വീട്ടിലേയ്ക്ക് പോകും.അതുകൊണ്ട് തന്നെ സ്വന്തം സഹോദരനില്ലല്ലോഎന്ന് ഒരിക്കൽപോലും തോന്നിയിട്ടേയില്ല അന്നൊന്നും  ! രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ നിലാവിൽ കാണാൻ മനോഹരമാണ് ,നിറം മങ്ങിയ സ്വർണ കണങ്ങൾ മൂടിയ പ്രകൃതി ..അനക്കമില്ലാത്ത ഇലകളും മരങ്ങളും ,കുളക്കടവിൽ നിന്നും വല്ലപ്പോഴും ഒരു കുളക്കോഴി നീട്ടിക്കൂകും ,സ്വപ്നം കണ്ടിട്ടെന്നു പറഞ്ഞു ഞങ്ങൾ പുഞ്ചിരിക്കും ,റേഡിയോയിൽ നിന്നും റൈനാ ഭി റൈനാ.. എന്നുള്ള പാട്ട് അർത്ഥമറിയിക്കാതെ ഞങ്ങളെത്തൊട്ടു കടന്നു പോകും ഹാ എത്ര സുന്ദര നിമിഷങ്ങളായിരുന്നു !

അതിരാവിലെ മഞ്ഞിൽക്കൂടി വെളുത്ത ചട്ടയും മുണ്ടും തലമൂടി കവണിയുമിട്ട് ശോശാമ്മ ചേടത്തി മുൻപിലും പെണ്‍മക്കളെല്ലാം പിന്നിലുമായി പള്ളിയിലേയ്ക്ക് പോകും !ഓ ക്രിസ്മസ് !അല്ല ക്രിസ്തുമസ് എത്തിപ്പോയി !എന്നെസംബന്ധിച്ചു കരോൾ എന്നാൽ ഉറക്കമില്ലായ്മ എന്നതായിരുന്നു !ദൂരെ നിന്നും കരോൾ ബാന്റ് മുഴങ്ങുമ്പോൾ ഞാൻ ചങ്കിടിപ്പോടെ ഉറങ്ങാതിരിക്കും !എന്തിനെന്നറിയാതെ, ഞാൻ പോകാതെതന്നെ അവരുടെകൂടെ വീടുകൾ കയറിയിറങ്ങിപ്പാടും ,'ഉണ്ണി ഉണ്ണീ രാരോ ..ഹാ ഹല്ലേലൂയ പാടാം ,നാട്ടുകാർക്കും വീട്ടുകാർക്കും നല്ല തിരുന്നാള് ..' അവർ വരുമ്പോഴേയ്ക്കും കുരച്ചു തളർന്ന ലോതർ (വീട്ടിലെ മറ്റൊരംഗം അൽസേഷ്യൻ നായ.ഇന്നുമുണ്ട് ലോതർ മൂന്നാമൻ ! )കൂട്ടിൽ പതുങ്ങിക്കിടന്നു മുറുമുറുക്കും !ഉണർന്നു വരുന്ന ഞങ്ങൾക്ക് മുന്നില് ഉണ്ണിയേശുവിന്റെ പ്രതിരൂപം താലത്തിൽ കാണിച്ചു തരും ,മുട്ടുകുത്തി നിന്ന് തൊഴുതു മുത്താൻ പറയുമ്പോൾ ലജ്ജയോടെ അത് ചെയ്യും ,രണ്ടു പാട്ടൂടെ പാടെടാവേ ..എന്ന് അച്ഛ പറയുമ്പോൾ എന്റെ നെഞ്ചിടിപ്പു കൂട്ടിക്കൊണ്ട് അവർ പാടും ,'തന്നതും സ്വീകരിച്ചു സന്തോഷത്തോടെ ഞങ്ങൾ നന്ദി പറഞ്ഞുകൊണ്ട് പോകുന്നു ...' താഴെ നെല്ലിമരത്തിനും കീഴിലൂടെ ഡും ഡും ഡും അകന്നകന്നു പോകുമ്പോൾ മഞ്ഞു പൊഴിഞ്ഞൊരു വഴിത്താര നിറയെ ഒരു സ്വർഗീയ വെളിച്ചം നിറഞ്ഞു നില്ക്കും !മുകളിൽ ഒരു കെടാനക്ഷത്രം, വീടിന്റെ ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന അച്ഛയുണ്ടാക്കിത്തന്ന, വർണ്ണക്കടലാസുകൾ ഒട്ടിച്ച് അകത്തു മെഴുകുതിരി കെട്ടുപോയ ഒരു പാവം നക്ഷത്രത്തെ നോക്കി പുഞ്ചിരിച്ചു പറയും: നമ്മുടെ നാഥൻ പിറന്നു ! (തുടരും )"

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...