Saturday, June 29, 2013

അന്തിക്കൊരു നിലവിളക്കിൻ തിരി തെളിച്ച്  കൃഷ്ണാ എന്ന് വിളിക്കുമ്പോളാണ് യഥാർഥത്തിൽ ലക്ഷ്മിയെപ്പോലെ അമ്മ മനസ്സിലും ദേഹത്തിലുംഎത്തുന്നത് ..അകലം കുറഞ്ഞ് ഞങ്ങൾ ഒന്നാകുന്നത് ..!

Saturday, June 22, 2013

നിത്യകല്യാണി മുല്ല !


ഈ വഴിവിളക്കിന് നേരെ താഴെ
വക്കടര്‍ന്നു പോയൊരു കുഴല്‍ക്കിണറു കണ്ടോ ?
അവിടെനിന്നും മുന്‍പിലേയ്ക്ക് നോക്കു,
അതാണെൻറെ കോളനി.

ഇവിടെ നിന്നും നാലാമതായിരുന്നു എന്‍റെ വീട് ,
അതേ ആ മണ്ണ് തേച്ച മുളവാതിലുള്ള ആ വീട് തന്നെ !
അവിടെ ഞങ്ങള്‍ അഞ്ചുപേര്‍..
അച്ഛന്‍ അമ്മ ചേട്ടന്‍ ഭാര്യ,പിന്നെ ഞാനും ..

പകലുമുഴുവന്‍ കുട്ടകെട്ടുവാന്‍ ഈറ തേമ്പിത്തേമ്പി അമ്മ ..
റോഡു വെട്ടി വെട്ടി പ്രാണന്‍ കീറിയോരഛന്‍,
പാറമടയില്‍ കല്ലിനോട്പടവെട്ടി ചേട്ടന്‍ ..
 ടാറു കോരിക്കോരി ടാറു പോലെ കറുത്തൊരു ചേടത്തി ..
പിന്നെ പകലുമുഴുവന്‍ അവിടെയുമിവിടെയു-
മലഞ്ഞുതിരിഞ്ഞ് ഞാനും!

എന്‍റെ ഒറ്റമുറി വീടിനെ ഞങ്ങള്‍ ഓരോ മൂലയായ്
സ്വന്തമാക്കി, അതിലൊന്നടുപ്പുകൂട്ടാനും !
തളർന്നവരെങ്കിലും ഒറ്റപ്പുതപ്പിനുള്ളിലെ,
കാമത്തിന്‍റെ കിതപ്പടങ്ങലുകളില്‍പ്പെട്ടു
അങ്ങേ മൂലയ്ക്കല്‍,
ഓലഭിത്തി വിറയ്ക്കാറുണ്ടായിരുന്നു..
കൂടെ എന്‍റെ നെഞ്ചും!

അത്തരമൊരു രാത്രിയില്‍
മുറിപ്പാവാടയിലെയ്ക്ക് പൊട്ടുകുത്തി
ഞാന്‍ പ്രായം തികഞ്ഞവളായി !
ആകെയുണ്ടായിരുന്ന കീറ്റമുണ്ട്‌ കീറി
അമ്മയെനിക്ക് തിരണ്ടു തുണി നല്‍കി !
എവിടെ നിന്നോ ഒരു തവി
നല്ലെണ്ണയെന്റെ നെറുകില്‍പ്പൊത്തി
ഒരു കൊച്ചു പക്കോടയെന്റെ
കൈയില്‍ത്തിരുകി !
ഒന്നും മിണ്ടാതെയാ കണ്ണുകള്‍
നനഞ്ഞിറങ്ങിക്കൊണ്ടെയിരുന്നു !

ചോര കുതിര്‍ന്ന തുണികള്‍ കൂട്ടിവച്ചു ഞാന്‍ ഉറങ്ങാതിരുന്നു ..
പാതിരാത്രിയൊടുങ്ങിയപ്പോള്‍
അത് കഴുകാനായി അഴുക്കുവെള്ളമൊഴുകുന്ന
കനാലത്തിണ്ടുകളില്‍ ..
തീട്ടം തെറിച്ച കല്ലിടുക്കില്‍,ചിരട്ടയിട്ടു വെള്ളം കോരി ..!
എന്നെത്തനിച്ചാക്കാതെ കാറ്റും കുളിരും
കൂടെ നിന്നു മറപിടിച്ചു !

പേടിയുടെ കാക്കക്കുളി കുളിച്ച്
വെള്ളമിറ്റുന്ന  ദേഹത്തോടെ,
പാവാടച്ചരട്‌ വലിച്ചു കെട്ടിയ
ആരും കാണാ കോണിലെ അയയില്‍
ഞാനാ തീണ്ടാരിത്തുണികള്‍ ചൊരിച്ചു വിരിച്ചു !
അവയില്‍നിന്നൂര്‍ന്നു വീണു ചിതറിയ ചോര മണത്തെന്‍-
ചെറ്റപ്പുരയ്ക്ക് ചുറ്റും നായകള്‍ ചുരമാന്തിത്തുടങ്ങി !

ഓരോ തീണ്ടാരി ദിവസങ്ങള്‍ വരുമ്പോഴേയ്ക്കും  എന്‍റെ
കുട്ടിജംബറുകള്‍ മുറുകിപ്പിഞ്ഞിത്തുടങ്ങി..
ധാവണിയും മുടിയിലിത്തിരി കനകാംബരവും
കാലിലെ ഓട്ടുവളയത്തിലെ തരിമണല്‍ക്കിലുക്കവും..
നായുകള്‍ കടിപിടിക്കൂട്ടി കോലായ നക്കിത്തുടങ്ങി !

ഇത്തിരി വട്ടത്തിലമ്മ വരച്ച കോലത്തിനു മീതെ
ചുരമാന്തലുകളുടെ മദജലമിറ്റുന്ന
ഉറകളൂരിയെറിഞ്ഞ് അവര്‍ നാവു നീട്ടിക്കിതച്ചകന്നു !
അതോടെ മുതുകു വളഞ്ഞൊരു ചോദ്യചിഹ്നംപോലച്ഛന്‍
ഉറങ്ങാതുണര്‍ന്നിരുന്നു !
അന്നാണ് മണ്ണ് വാരിക്കുഴച്ഛച്ചന്‍
ആ ഓലക്കീറുകളത്രയും അടച്ചത് !

ഒരു നാളൊരു നായ കാലുപൊക്കി അതിന്മേല്‍ നീട്ടി മുള്ളി ,
കുതിര്‍ന്ന മണ്ണടര്‍ന്നു വീണ ഓട്ടയിലൂടെ നായുടെ
തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു !
നാവു നീട്ടിക്കിതച്ചവന്‍ കൈയുകള്‍ അകത്തേയ്ക്ക് നീട്ടി,
എന്‍റെ നിന്നുപോയ ഹൃദയം തിരഞ്ഞു !
അതിനു തടസ്സം നിന്ന മുഴുപ്പുറ്റിയ മുലയവന്‍
കൈകൊണ്ടു ഞെരിച്ചുടച്ച് മാന്തിക്കീറി !
അവന്‍റെ നാവില്‍ നിന്നും കൊതിയുടെ ഉമിനീരുകള്‍
പുഴപൊലൊഴുകി ..
പേടിയുടെ രാക്ഷസക്കൈയ്കള്‍ പൊത്തിയ എന്‍റെ വായ്‌
ശബ്ദമില്ലാതെ തുറന്നേയിരുന്നു !

അതിന്‍റെ പിറ്റേന്നാണ്
എന്‍റെ ചെറ്റക്കുടിലും ഞാനില്ലാതെ
ബാക്കി നാലുപേരും കത്തിച്ചാംബലായത് !
അവര്‍ എരിയുന്ന ചൂടിന്‍ വെളിച്ചത്തിലേയ്ക്ക്
കോളനി വെള്ളം തേകുമ്പോള്‍
ഒരു പറ്റം നായകള്‍ക്ക് നടുവിലായി ഞാന്‍ !
അവര്‍ നക്കുകയും,തിന്നുകയും കടിപിടി കൂടുകയും
ഭോഗിക്കുകയും ചെയ്തുകൊണ്ടെയിരുന്നു ..
ഞാനൊരു കുപ്പത്തൊട്ടി പോലെ അവര്‍ക്ക് മുന്‍പില്‍
മലര്‍ന്നു കിടപ്പുണ്ടായിരുന്നു!

ഒരാഴ്ചകൊണ്ടവരെന്‍റെ ഗര്‍ഭപാത്രം തകര്‍ത്തു ..
ഏതോ ഒരാശുപത്രിയില്‍,
ഏതോ ഒരു സ്ത്രീ അത് കീറിയെടുത്ത്പുറത്തെയ്ക്കെറിഞ്ഞു!!
എന്‍റെ ജീവനെ നിറയ്ക്കാന്‍ മൂപ്പെത്തിയ എന്‍റെ ഗര്‍ഭപാത്രം !

ഒരു രാത്രി അവരെന്നെ
ഈ വിളക്ക് കാലിന്‍ ചുവട്ടില്‍ കൊണ്ടുവന്ന് നട്ടു വച്ചു !
അന്ന് മുതല്‍ ഈ വിളക്കുകാലിനെ തൊട്ടുരുമ്മി വളരുന്ന
നിത്യകല്യാണി ആണ് ഞാന്‍..
ആര്‍ക്കും പൊട്ടിച്ചെറിയാവുന്ന മണക്കാവുന്ന ,ചൂടാവുന്ന ..
എത്ര പൂത്താലും കായ് പിടിക്കാത്തൊരു
നിത്യകല്യാണി മുല്ല !      

  

Thursday, June 20, 2013

വിമാന ഓർമ്മകൾ..


പണ്ട് കുട്ടിയായിരുന്നപ്പോൾ ആകാശത്തൂടി വിമാനം പോകുമ്പോൾ വീട്ടിൽ നിന്നും ഓടി ഇറങ്ങി നോക്കുമായിരുന്നു, ഞാൻ ഉൾപ്പടെ എല്ലാവരും .വല്ല കാലത്തും താഴ്ന്നു പറക്കുന്ന ഹെലികോപ്റെർ കാണുമ്പോൾ അതിശയം കൊണ്ട് വാ പൊളിക്കുമായിരുന്നു !!വയനാട് പോലുള്ള കുന്നിൻ പുറത്തൊരു വിമാനത്താവളം സ്വപ്നത്തിന്റെ ഏഴയലത്തു പോലും വന്നിരുന്നില്ല ..അത് കൊണ്ട് തന്നെ വിമാനം എന്നത് കിട്ടാക്കനിയായ വിദൂര സ്വപ്നം മാത്രമായിരുന്നു ..വളര്ന്നു വലുതാകുമ്പോൾ പൈലൊറ്റ് ആകണം എന്നും മറ്റും മോഹം വരുമെങ്കിലും പുറത്തു പറയാനും മറ്റും എന്റെ ഉൾവലിഞ്ഞ മനസ്സ് സമ്മതിച്ചതെയില്ല !

പിന്നീട് വളർന്നു വലുതായപ്പോൾ വിമാനത്തിൽ നിന്നും ബഹുദൂരം ഇപ്പുറെ ആയിപ്പോയി ലോകം.വരകളുടെയും ഡിസൈനുകളുടെയും അനിമേഷനുകളുടെയും ലോകത്ത് മുങ്ങിച്ചത്തു പോയ നാളുകൾ ..ബാംഗ്ലൂർ ജീവിതം സമ്മാനിച്ച കൈവഴികളിൽ ഉയർന്ന ജോലി തേടിയാണ് ഞാൻ approximately 36,000 employees ജോലി ചെയ്യുകയും ലോകത്തിലെ തന്നെ മുൻ നിരയിൽ നില്ക്കുന്ന ജെറ്റ് എഞ്ചിൻ നിർമാതാക്കളായ Pratt & Whitney യ്ക്ക് വേണ്ടി Infotech Enterprises Ltd ജോലി ചെയ്യാൻ ആരംഭിച്ചത് ! ജോലിയുടെ ആരംഭ ദശയിൽ ഞാൻ ,വിമാനം പോലും നേരാം വണ്ണം കണ്ടിട്ടില്ലാത്ത ഞാൻ പന്തം കണ്ട പെരുച്ചാഴി തന്നെയായി ! എനിക്ക് ഒന്നും മനസ്സിലായില്ല engine എന്ന പടുകൂറ്റൻ വിമാന ഭാഗം നോക്കി ഞാൻ അന്തം വിട്ടു നിന്നു ..സങ്കടം കടല് പോലെ ചുറ്റിനുമൊഴുകി ..

P x A x V =constant  എന്നത് എന്നെ സംബന്ധിച്ചു Bernoulli equation ആയിരുന്നില്ല വെറും ABCD കണ്ട പ്ലേ സ്കൂൾ കുട്ടി പോലെ മാത്രം ആയിരുന്നു !തിരിച്ചു ഭാണ്ടവും കെട്ടി ഇറങ്ങാനൊരുങ്ങിയ എന്നെ പിടിച്ചു നിരത്തിയത് ബിജു ദിവാകരൻ എന്ന എന്റെ മാനേജർ  മാത്രമായിരുന്നു കാരണം എന്നെ അവിടെ ടെസ്റ്റുകളും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തത് അദ്ദേഹം ആയിരുന്നു ..!വിമാനം എന്നാൽ മുകളിൽ പറക്കുന്ന പക്ഷി പോലെ തന്നെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു യന്ത്രപ്പക്ഷി മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു,ഒരുപാട് നല്ല ഉദാഹരണങ്ങളിലൂടെ  എന്നെ അനുനയിപ്പിച്ചു, പിന്നീട് എന്നെ mechanical engineering ന്റെ ,വിമാന എഞ്ചിനീയറിംഗ് ൻറെ ഉസ്താദുകളായ രണ്ടു രത്നങ്ങളുടെ അടുത്തെൽപ്പിച്ചു ,ഈശ്വർജി എന്ന് ഞാൻ വിളിക്കുന്ന ഈശ്വരൻ അയ്യൻ ,ദേവ്ജി എന്ന് ഞാൻ വിളിക്കുന്ന ദേവേന്ദ്രൻ എന്നിവർ ആയിരുന്നു ആ പുലികൾ .രണ്ടു പേരും airforce ൽ നിന്നും വിരമിച്ച് infotech നു വേണ്ടി ജോലി ചെയ്യുന്ന സീനിയർ എന്ജിനീയർ മാരായിരുന്നു .അവരാണ് എനിക്ക് Lift ,drag ,weight ,thrust തുടങ്ങിയ ബേസിക് കാര്യങ്ങളിൽ നിന്നും engine പ്രവർത്തങ്ങൾ പഠിപ്പിക്കുന്നത്‌ ..അവരാണ് എനിക്ക് aero engineering courseware എന്താണെന്ന് പഠിപ്പിച്ചു തന്നത് ,അവരാണ് ആകാശത്ത് പറക്കുന്ന വിമാനം എന്തൊക്കെ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടാണ് പറക്കുന്നത് എന്ന് മനസ്സിലാക്കി തന്നത് ..!പിന്നീട് വിമാന പാഠങ്ങൾ ഒരുപാട് പേരില് നിന്നും പഠിച്ചു ..വേണു സർ,ശിവ,ഗംഗ ,അജയ് ,സുരേഷ്ജി,വിനോദ്  അങ്ങനെയങ്ങനെ ഒരുപാട് ..

അന്ന് ഇതെന്റെ പണിപ്പുര അല്ല എന്ന് പറഞ്ഞു പെട്ടി മടക്കിയ ഞാൻ ആ വിശാല ലോകത്തിൽ engine പ്രവർത്തിപ്പിക്കുന്ന animator ആയി..PDF പഠന പുസ്തകങ്ങൾ ഞങ്ങൾ HTML ലേയ്ക്ക് മാറ്റി, പുതിയ സൗകര്യങ്ങൾ ഒരുക്കി വിമാന പഠിതാക്കളെ സഹായിച്ചു ..മൂന്നു വട്ടം നല്ല ടീം employ ക്കുള്ള അവാർഡ് വാങ്ങി.. Canada യിലുള്ള ഞങ്ങളുടെ department മായി നല്ല സൗഹൃദം വളര്ന്നു..ഒടുവിലൊരു സായം സന്ധ്യയിൽ പുതിയ ജീവിത മേച്ചിൽ പുറങ്ങളിലെയ്ക്കിറങ്ങാൻ സന്തോഷത്തോടെ അവർ തന്ന ഉപഹാരവും വാങ്ങി സ്വയം പിരിഞ്ഞു പോന്നു .എങ്കിലും അവരെല്ലാവരും എന്റെ കൂടെത്തന്നെയുണ്ട്‌ ..എന്റെ എല്ലാ ജന്മദിനങ്ങളെയും ധന്യമാക്കിക്കൊണ്ട് അവർ ഇപ്പോഴും എഴുതാറുണ്ട് വിളിക്കാറുണ്ട് ..പിന്നീടു വിമാനയാത്രയിൽ ഞാൻ ഓർത്ത്‌ പുന്ജിരിച്ചത് നിസ്സഹായയായ അന്നത്തെ എന്നെ ഒര്ത്തായിരുന്നു ! ഇന്നെന്റെ മോൾ' ജീനാനം അമ്മെ ജീമാനം' എന്ന് വിളിച്ചു കൂകിയപ്പോൾ.. പൊട്ടിച്ചിരിച്ചു കൊണ്ട് അവളെയെടുത്തു ഉമ്മ വച്ചപ്പോൾ എനിക്കിതു കുറിക്കണമെന്ന് തോന്നി ..ജീവിതത്തിൽ നമുക്ക് വേണമെങ്കിൽ എന്തും നേടാം ,നാം തീരുമാനിക്കണം എന്ന് മാത്രം !Thank you Divakaran Sir,You gave me such a wonderful opportunity which i can remember until my death !

Wednesday, June 19, 2013

ഭൂമിയുടെ അധി:കൃതർ!


പോളിഹൌസ്  എന്ന് കേൾക്കുമ്പോൾ അതെന്തു വീട് എന്ന് അതിശയിച്ചിരുന്ന കാലം മാറിപ്പോയിരിക്കുന്നു ! ഇപ്പോൾ വ്യാപകമായി പോളിഹൌസ് ഉയർന്നു വരികയാണ് !കർഷകരെല്ലാവരും കൂടി കൈ കോർത്താൽ താമസിയാതെ ഭൂമിയുടെ പുറത്തു മറ്റൊരു പാളി  കൂടി രൂപം കൊള്ളും,പോളിത്തീൻ കൊണ്ട് ഒരു ഭൂമി !!

പോളിഹൌസ് എന്താണ് എന്ന് നോക്കിയാൽ പോളിത്തീൻ കവർ കൊണ്ടുള്ള വെറും ആവരണമല്ല മറിച്ച് പെട്ടന്ന് തന്നെ അഴിക്കുകയും പണിയുകയും ചെയ്യാൻ പറ്റുന്ന കൃത്യതയോടെ വെള്ളം പങ്കുവെയ്ക്കപ്പെടുന്ന ഭൂമിയുടെ താപ വ്യതിയാനങ്ങളെ അതി സൂക്ഷ്മമായി പഠിച്ചു പ്രതിരോധിക്കുന്ന ,കീടങ്ങളെയും ചെറു പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും അടുപ്പിക്കാതെ ഉള്ള സ്ഥലത്ത് മുഴുവൻ ഉപയോഗപ്രഥമാക്കുന്ന രീതിയിൽ, കൃഷിയിറക്കാൻ പര്യാപ്തമായ രീതിയിൽ കൃഷി സ്ഥലത്തെ അന്തരീക്ഷത്തെ മുഴുവൻ മൂടി വയ്ക്കുന്ന പ്ലാസ്റ്റിക്‌ കൊട്ടക എന്ന് വേണമെങ്കിൽ പറയാം !

എത്ര ആലോചിച്ചിട്ടും ഈ കർഷക സംരംഭത്തോട് എനിക്ക് യോജിക്കാൻ ആകുന്നില്ല .മനസ്സില് വേര് പിടിച്ചൊരു കർഷക ഉള്ളത് കൊണ്ടാകാം;കർഷകർക്ക് അന്യ ജീവി ആക്രമണം തടഞ്ഞ് നല്ല വിളവു ലഭിക്കാം എന്നത് മാത്രമായിരിക്കാം ഒരേ ഒരു മുൻ‌തൂക്കം !പത്തു സെൻറ് ഭൂമിയിൽ ഈ പോളിത്തീൻ കവർ ഉണ്ടാക്കണമെങ്കിൽ നബാഡിന്റെ സഹകരണത്തോടെ ഒരു കർഷകന് പത്തു ലക്ഷം രൂപ ആണ് ലോണ്‍ അനുവദിക്കുന്നത് അതിൽ സബ്സിഡി കഴിച്ച് അഞ്ചു ലക്ഷം രൂപ അയാൾ തിരിച്ചടയ്ക്കേണ്ടി വരും (കണക്കുകൾ ഏകദേശം ധാരണയിൽ ആണ് കുറിക്കുന്നത് ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടാകാം ) എങ്കിൽത്തന്നെ എട്ടു ലക്ഷത്തോളം രൂപയ്ക്കെ ഈ പോളി വീട് നിർമ്മികാൻ ഏറ്റവും കുറഞ്ഞത്‌ സാധിക്കൂ ! ഒന്ന് ചിന്തിച്ചാൽ മുപ്പതിനായിരം രൂപയ്ക്ക് ഒരു നല്ലയിനം പശുവിനെ വാങ്ങുകയും അതിനൊരു തൊഴുത്ത് കെട്ടി ,ചെറിയൊരു ഇറിഗഷൻ പ്രൊജക്റ്റ്‌ ആലോചിച്ചുറപ്പിച്ചു വെള്ളം കിട്ടുന്ന കിണറ്റിൽ/കുളത്തിൽ നിന്നും അതിനായി ഒരു 3 ലക്ഷം രൂപ മാറ്റി വയ്ക്കുകയും ചെയ്ത ശേഷം പറമ്പ് നന്നായി കൊത്തിക്കിളച്ചു പുല്ലും പള്ളയും മാറ്റി മണ്ണോഴുക്ക് തടയാൻ കല്ല്‌ വേലിയോ തടയിട്ടു പൊക്കിയ മണ്‍ കൊള്ളുകളോ നിർമ്മിച്ചശേഷം ,ഈ പുല്ലും പള്ളയും നല്ല തെങ്ങിൻ മടലുകളും ഇട്ടു കത്തിച്ച ചാരം വിതറി പറ്റുമെങ്കിൽ ഒന്ന് നനച്ചശേഷം ഒരിടവേള കൊടുക്കുക ,അതും കഴിഞ്ഞു ചാണകവും ഇലകളും ഇട്ടു പൊടിച്ച നല്ല നാടൻ വളം ഇട്ടു തട്ടിയുടച്ച മണ്ണിൽ വളരാത്ത ഏതു ചെടിയുണ്ട് ? കൃഷിയുണ്ട് ?? ഇതാണ് ഏറ്റവും പ്രാചീനമായ കൃഷി രീതി.മണ്ണിനെ മണ്ണിനോട് ബന്ധിപ്പിക്കുന്ന കർഷക നീതി !

പൊന്തിത്തുടിച്ചു വരുന്ന കൃഷികളുടെ ഇടയിൽ വളരുന്ന കളകൾ പറിച്ചു മാറ്റിയാൽ , ഇടയിളക്കി ഇത്തിരി വേപ്പും പിണ്ണാക്ക് / എല്ലുപൊടി/ ചാണകം ഒന്നും വേണ്ട അല്പം മണ്ണിര കമ്പോസ്റ്റ് ഇട്ടുകൊടുത്താൽ അവ കരുത്തോടെ വളരും .പൂ വിരിയുമ്പോൾ.. ഇല വളരുമ്പോൾ.. തണ്ടിന് ബലം കൂടുമ്പോൾ അവ രുചിക്കാൻ ചില കാട്ടു മുയലൊ ,തിത്തിരി പക്ഷിയോ അണ്ണാനോ കോഴിയോ തത്തയോ ഒക്കെ വരും അവിടെ നമുക്ക് ക്ഷമ വേണം, അവരെ ഓടിക്കണം പക്ഷെ അവർ തന്നിട്ട് പോകുന്ന ചില നന്മകളെ സ്വീകരിക്കയും വേണം .ഇലയുടെ അടിയിൽ വളരുന്ന ആ തടിയൻ പുഴു എന്നേയ്ക്കുമായി അപ്രത്യക്ഷമായി !പൂമ്പാറ്റയും കുഞ്ഞിപ്രാണികളും നല്ല പരാഗണം നടത്തി നല്ല ആരോഗ്യമുളള പഴങ്ങൾ ഉണ്ടാകും ,പച്ചക്കറിയുണ്ടാകും ,വിളവുണ്ടാകും .കാഷ്ടമിട്ട് അവർ നല്കിയ വളം വേരുകളുടെ വളർച്ചയും വളവുമാകുന്നത് ..അതിനൊക്കെപ്പുറമെ ഈ ചിൽചിലാരവം മുഴക്കാൻ പാറി നടക്കാൻ ,വെയിലേറ്റു തളർന്ന നമ്മുടെ വിയർത്ത ശരീരത്തിലെ മനസ്സിനെ ആനന്ദിപ്പിക്കാൻ ഈ ചെറു ജീവികളില്ലാത്തൊരു കാലം ഓർത്ത്‌ നോക്കൂ !!ഭീകരം !എങ്ങനെ ആയാലും നമുക്ക് ലോണ്‍ അനുവദിക്കുന്ന തുകയുടെ പാതി മതിയാകും സാധാരണ കൃഷിരീതിയിൽ കർഷകർക്ക് കൃഷി ചെയ്ത് ലാഭമെടുക്കാൻ .ഈ പ്ലാസ്റ്റിക്‌ വീടുകൾ പെരുകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് പ്രകൃതി സന്തുലനാവസ്ഥ ആണ് !ചെറു ജീവി വർഗങ്ങൾ കാലക്രമേണ നാമാവശേഷമാകും ,മണ്ണിന്റെ ഘടന തീർച്ചയായും മാറിപ്പോകും കാരണം എത്രയൊക്കെ ജീവധാതുക്കൾ സപ്ലൈ ചെയ്താലും പ്രകൃതിയുടെ ജീവ  സമ്പർക്കത്താൽ ലഭിക്കുന്ന സൂക്ഷ്മ ജൈവ ഘടകങ്ങൾ ഈ ജീവ വർഗത്തോടൊപ്പം അന്യാധീനമായിപ്പോകും ഉറപ്പ് !മണ്ണിന്റെ ഘടന മാറുന്നതിനോടൊപ്പം പുതിയ സൂക്ഷ്മ ജീവാണുക്കൾ ഉയിരെടുക്കും അത് തീർച്ചയായും ഈ പോളി ഹൗസ് നിർമ്മിതിയെ തകർക്കാൻ പറ്റുന്ന തരത്തിലുള്ളതുമാകാം !

പണിയുവാൻ ആളില്ലാത്ത ഈ കാലത്ത് ,ജനങ്ങൾ ഇത്രയേറെ തുക ചിലവഴിച്ച് ഇത്തരം കൃത്രിമ സാങ്കേതികതകൾ പണിതുയർത്തുമ്പോൾ എന്തുകൊണ്ട് ആ പണം കൊണ്ട് നല്ല മനുഷ്യത്വപരമായ തീരുമാനങ്ങൾ എടുക്കാനാകുന്നില്ല ? തൊഴിലില്ലാതെ അലഞ്ഞു നടന്നാലും ആരും കർഷകവൃത്തി ചെയ്യില്ല .പണ്ടുള്ള കാലത്തെ അപേക്ഷിച്ച് കായികാധ്വാനം കുറയ്ക്കുവാൻ പറ്റുന്ന ഒരായിരം ഉപകരണങ്ങളും യന്ത്രങ്ങളും ഇന്നുണ്ട് ഒരുപക്ഷെ കാർഷിക ബോർഡ് കളും ഗവെർന്മെന്റും ഇതിന്റെ സാധ്യതകളെപ്പറ്റി ഇന്നത്തെ യുവ തലമുറയെ ബോധാവത്കരിക്കെണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു !കൂട്ടായ തൊഴിൽ സംഘങ്ങൾ ഉണരുന്നത് വഴി ഉയരുന്നത് കേവലം അത് ചെയ്യുന്നവരുടെ സാമ്പത്തിക വളർച്ച മാത്രമല്ല അതിലൂടെ സാമൂഹികമായി നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഘടന കൂടിയാണ്.അന്യസംസ്ഥാന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നല്ല വിള ഭൂമി ഉയർത്തിക്കൊണ്ട് വരികയും അവരുടെ സഹായത്തോടെ തന്നെ വിളവിലെയ്ക്കുള്ള കായിക സഹായങ്ങൾ ലഭ്യമാക്കുകയും എന്തുകൊണ്ട് കൃഷി വകുപ്പ് കാര്യാലയങ്ങൾ ചെയ്യുന്നില്ല !കരാർ അടിസ്ഥാനത്തിൽ വേല ചെയ്യുവാൻ ഇന്നത്തെ ആധാർ ഉളപ്പടെയുള്ള തിരിച്ചറിയൽ കാർഡുകളുടെ സഹായത്തോടെ സർക്കാരിന് തന്നെ സാധ്യമാക്കവുന്നതല്ലേ?ശമ്പള സാധ്യതയോടെ അന്തസായി ജോലി ചെയ്യുന്നവർ ആണ് കൃഷിക്കാരും എന്നുള്ള നില എന്തു കൊണ്ട് സർക്കാരുകൾ നടപ്പിലാക്കുന്നില്ല ?

കൃഷി എന്നത് അടിമപ്പണി പോലെ അധ:പതിച്ചത് എന്തോ ആണെന്നും ,കൃഷിക്കാർ അവഗണനയുടെ മുഖം മൂടിക്കെട്ടി വാ പൊത്തി റാൻ അടിയൻ എന്ന് തൊഴുകൈയ്യോടെ നിൽക്കെണ്ടവർ ആണെന്നും ഉള്ള പൊതു നിലപാട് എന്നെ മറെണ്ടതാണെന്നോ ?? നാം കഴിക്കുന്ന ഭക്ഷണം ഉത്പാതിപ്പിക്കുന്നവർക്കാണ് ഈ ബ്രഹ്മാണ്ടത്തിൽ ഏറ്റവും നല്ല സ്ഥാനം നല്കെണ്ടുന്നവർ, അല്ലാതെ എയർ കണ്ടിഷൻ മുറികളിൽ എന്താണ് സാമ്പത്തിക നയം അതെവിടെ നിന്നും ഉത്ഭവിക്കുന്നു എന്ന് തിയറി എഴുതുന്നവർക്കോ ,നിങ്ങള്ക്ക് വേണ്ടി ജനിച്ചയാളാണ് ഞാൻ എന്ന് കൊഞ്ഞനം കുത്തും വിധം തിരഞ്ഞെടുപ്പിന് മുൻപ് ഉറക്കെ ഉദ്ഘോഷിച്ചു തിണ്ണ നിരങ്ങുന്ന കേവലം രാഷ്ട്രീയ മണ്ടൂകങ്ങൾക്കും അല്ല .അതുകൊണ്ട് തന്നെ കർഷകരുടെ പ്രതിച്ഛായ പാവപ്പെട്ട മണ്ണ് മണക്കുന്ന ചാണകം നാറുന്ന അലക്കു കൈലി മടക്കു കുത്തഴിച്ചിട്ട്‌ ഭവ്യതയോടെ നിൽക്കുന്നവരിൽ നിന്നും ,തിളങ്ങുന്ന ബ്രാൻഡ്‌ നെയിം ബ്രൂക്ക് ബ്രതെർസ് ,മാർക്സ് &സ്പെൻസർ -ലെയ്ക്ക്‌ മാറ്റുക എന്നതിൽ ക്കൂടി (ഇത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അതും ജനങ്ങളിലെയ്ക്കിറങ്ങുന്ന ബോധവത്കരണത്തിലൂടെയും നേരിട്ടുള്ള പ്രവർത്തനങ്ങളിലൂടെയും )മാത്രമാണ്.

പോളിഹൌസ് നെ അല്ല പരിപോഷിപ്പിക്കെണ്ടുന്നത് മറിച്ച് മണ്ണിനെ സ്നേഹിക്കുന്ന ഭൂമിയെ ഭൂമിയാക്കി നിലനിർത്തുന്ന ,ജീവച്ചക്രത്തിൽ വ്യതിയാനം വരുത്താത്ത നമ്മുടെ ഏറ്റവും പ്രാചീന കൃഷി രീതിയെ തന്നെയാണ് .പൊതു സമൂഹത്തിൽ കർഷകർക്കുള്ള സ്ഥാനം ഏതൊരു അന്തസുള്ള തൊഴിലിലെതുപൊലെയും അന്തസുറ്റവയാണ് എന്ന അവബോധം കാലങ്ങൾ കൊണ്ട് മാത്രം മാറ്റിയെടുക്കാവുന്ന ഒരു വലിയ ഭാരിച്ച ഉത്തരവാദിത്തം ആണ്. കാലങ്ങളായി ഏറ്റവും അധ:കൃതർ ആയി അവശേഷിച്ചു വരുന്ന നമ്മുടെ അന്ന ദാതാക്കളെ അവരാണ് ഈ ഭൂമിയുടെ അധികൃതർ എന്ന് തിരുത്തേണ്ടി ഇരിക്കുന്നു .അത് ഇന്ന് മുതൽ തുടങ്ങിയാൽ ഒരുപക്ഷെ നാളത്തെ ജനങ്ങൾ അഭിമാനത്തോടെയും അന്തസ്സോടെയും പറയും ഞാൻ ഒരു കർഷകൻ ആണ് എന്ന് !

M.Mukundan ,Kamala Das,Kiran Desai..an absolute reading of them ..I have made a cocoon all around me and hangs upside down from the cremaster until the reading is over and ready to emerge with the outer world!..c ya..

Tuesday, June 18, 2013

പറന്നു പോകുന്ന ഹൃദയങ്ങൾ
കൈയെത്തിപ്പിടിച്ചു തുന്നിച്ചേർത്തു
നടക്കുകയാണ് കൗമാരം ..
ഒന്നിളകിയാൽ വീണ്ടും പറന്നു
പോകുന്ന പൂമ്പാറ്റകളാണവ !

Sunday, June 16, 2013

കുട്ടികൾക്ക് കുതിക്കുന്ന ഹൃദയമാണുള്ളത്‌ ..
മുതിർന്നവർക്ക് തുടിക്കുന്നതും ..!
ഓർമ്മയുടെ ഉർവ്വരമായ സംഗീതത്തിനുമപ്പുറം
കാലം പിന്നിലേയ്ക്ക് പോകുവാൻ മടിച്ചു നില്ക്കയാണ് ..
മഞ്ഞു പാളികൾ വകഞ്ഞു നോക്കുമ്പോൾ
ഒരു കുന്നിൻപുറത്തു അട്ടിയിട്ടു കിടക്കുകയാണ്
എന്നെക്കുറിച്ചുള്ള ബാല്യവും കൗമാരവും
യൗവ്വനവും നിറഞ്ഞ കുറെ ഓർമ്മത്താളുകൾ..
ഞാൻ എഴുതുകയാണ്,എന്ന് തീരുമെന്നറിയില്ല ,
അതിൽ ഒരുപക്ഷെ പൊട്ടിച്ചിരിയും കണ്ണീരും
പാട്ടും കഥയും വിപ്ലവവും പ്രണയവും ജീവിതവും
ജനനവും മരണവും ഉണ്ടാകും ..അതിൽ നിറയെ ഞാനുണ്ട് ഒരുപക്ഷെ
നീയും !

Friday, June 14, 2013

ജീവിക്കുകയാണ് ..
മണ്ണും മരവും മനുഷ്യനും കാറ്റും മഴയും ..
മരിക്കുന്നത് മറവി മാത്രമാണ് !

Wednesday, June 12, 2013

ആകാശം മുഴുവൻ മൂടണ ഒരു വലയുണ്ടാക്കീട്ടു ,മുഴുവൻ നക്ഷത്രക്കുട്ടന്മാരേം വീശിപ്പിടിക്കണം ..എന്നിട്ട് ഒത്തിരി ഒത്തിരി മാലകൾ കോർത്ത് ന്റെ അമ്മൂനും ..ഇവിടുള്ള മുഴുവൻ ഉണ്ണിക്കുട്ടികൾക്കും കഴുത്തിലിടാൻ കൊടുക്കണം !നല്ല പൂത്തിരി തിളക്കത്തിലുള്ള അവരുടെ ചിരികളെല്ലാം കോർത്ത്‌ ഈ ഭൂലോകത്തുള്ള എല്ലാ നല്ല അമ്മമാർക്കും നല്കണം ...ഹാ സഫലമീ യാത്ര ! (മോളെ കഥ പറഞ്ഞുറക്കുമ്പോൾ ഞാൻ ചിരിയോടെ ഓർത്തത് )

Monday, June 10, 2013

ബോധിസത്വൻ!


അന്ന് ആദ്യമായി
അങ്ങോട്ടേയ്ക്ക് കാലുകുത്തുമ്പോൾ
അറപ്പുകൊണ്ടയാളുടെ
രോമകൂപങ്ങൾ വരെ പുറകിലേയ്ക്ക്
വലിഞ്ഞു നിന്നിരുന്നു ..

നഗ്നമായ അയാളുടെ കാലുകൾ
ഇതുപോലൊരു സ്പർശനം
ഇതുവരേയ്ക്കും അറിഞ്ഞിരുന്നില്ല .

പച്ചക്കറികളും പഴവർഗ്ഗങ്ങളും
പൂക്കളും അഴുകി കിടന്നിരുന്നു ..
ഉച്ചിഷ്ടങ്ങളും കന്നുകാലികളുടെ
മലവും മൂത്രവും
ഇന്നലെപ്പെയ്ത മഴയും
തളം കെട്ടി നിന്നതിലൂടെ
മറ്റു മനുഷ്യരും മൃഗങ്ങളും
ഒരുപോലെ നീന്തി നടന്നിരുന്നു !
അങ്ങിങ്ങ് ചന്തം ചാർത്തുന്ന
പൂക്കടകൾ ..അഴുക്കു ടാർപ്പകൾ
നീട്ടിക്കെട്ടിയ മേലാപ്പുകൾ ..
മഴക്കാല ചന്തകൾക്ക്
വിശപ്പ്‌ തോന്നിപ്പിക്കാത്ത
വഴുവഴുക്കുന്ന ഉലഞ്ഞു
തൂങ്ങുന്ന സൗന്ദര്യം !

'ആ ചുമടെടുത്ത് തലേൽ വച്ചിട്ടിങ്ങ്
ബാ ബലാലെ ഞി നിന്ന്റ്റ് തൂങ്ങാതെ !'
വാഴയിലയിൽ മുറുക്കിയ
കറിവേപ്പിലക്കെട്ട് താഴെ
ചെളികുടിച്ചു കിടന്നിരുന്നു ..
ഉള്ളിലെ നീറുന്ന അറപ്പിനെ
അടച്ച കണ്ണാൽ മറച്ച്കൊണ്ടയാൾ
കുനിഞ്ഞു മുട്ടിൽ താങ്ങി
കറിവേപ്പിൻ കെട്ടെടുത്തു !

കൊഴുത്ത ചെളി വെള്ളം
ഊർന്ന് നെറ്റിയിലൂടെ ചുണ്ടിലൂടെ
നെഞ്ചിലൂടെ അയാളെ ആശ്വസിപ്പിച്ച്
താഴേയ്ക്ക് വീണുകൊണ്ടിരുന്നു ..
ഓർമ്മകൾ നഷ്ടപ്പെട്ട്
ഇന്നലെയും നാളെയും
അപ്രത്യക്ഷമാകുകയും
ആ നിമിഷത്തിന്റെ അച്ചുതണ്ടിൽ
അയാൾ സ്വയം കറങ്ങുകയും
ചെയ്തുകൊണ്ടിരുന്നു ..!

കൈയ്യിലിരുന്നു പിടയുന്ന
മുന്നൂറു രൂപയിൽ രണ്ടു
മണിയനീച്ചകൾ കൊമ്പ് കോർത്ത്‌
കുശലം പറയുന്നതും നോക്കി
അയാളിരുന്നു ..
വിശക്കുന്നവനില്ലാത്ത
വികാരമാണ് അറപ്പ്
എന്നയാൾക്ക് ഒരു കപ്പ്‌
കാലിച്ചായ മോന്തുമ്പോൾ
നൗഫലിക്കയുടെ തട്ടുകടയിൽ
വച്ച് ബോധോദയമുണ്ടായി !


തടഞ്ഞു നിർത്താനാകാത്ത
റിലേയാണ് ചിന്തകൾ ..
ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക്
മരണം വരെ അവ നിർത്താതെ
ഓടുന്നു ! റിലേ തീർന്നു വിശ്രമിക്കുമ്പോൾ
ചുണ്ടിൽ ഒരു തുടുത്ത ചുംബനവുമായി
അവൾ വരും പിംഗള കേശിനി* സുന്ദരി ..

പിംഗള കേശിനി കടപ്പാട് :താരാ ശങ്കർ ബാനർജി

Friday, June 7, 2013

ഒരു ചുംബനത്തോടെ അടർന്നുപോയൊരു
പൂവ് പോലാണ് ഓർമ്മകൾ ..
ചില നേരങ്ങളിൽ ആ വാസന ഒഴുകി വരും
എവിടെ നിന്നെന്നറിയാതെ ..!
ആ ഇല്ലാത്ത പൂമണത്തിൽപ്പെട്ട് 
ഒരു വസന്തകാലം മുഴുവൻ
വീണ്ടും പൂത്തുലയും ..!

Sunday, June 2, 2013

പ്രണയം. പരിണാമം. ഡാർവിൻ.


പ്രണയത്തിന്റെ കൊച്ചു പ്രായത്തിൽ
പരവശമായ സ്വരത്തിൽ അയാൾ
അവളോട്‌ പറഞ്ഞു :
'പ്രിയേ ,എന്റെ തുടിക്കുന്ന ഈ ഹൃദയം
സ്വീകരിക്കുക ..
അതിൽ നിറയെ ബ്രഹ്മാണ്ട പ്രണയമാണ് ..
നിനക്ക് മുങ്ങിനിവരാൻ ..കൂട് കെട്ടി
ഒരു നൂറ്റാണ്ടു നിറയെ കുഞ്ഞുങ്ങളെപ്പെറ്റ്
പരിപാലിച്ച് ,വളർത്തി വലുതാക്കി
നമ്മുടെ കുലം നിറയ്ക്കാം ..എങ്കിലോ ?
വീണ്ടും ബാക്കി ..എന്റെയീ അനശ്വര പ്രണയം !'

പിന്നീടെപ്പോഴോ വളർന്നു വലുതായിപ്പോയ അയാൾ
കുത്തിക്കുറിച്ചു :
'പ്രിയേ എന്ന് വിളിക്കാനറയ്ക്കുന്നു ..
എന്തൊരു ബാലിശമാണത് !
എന്റെ ഹൃദയമോ ?? അത് തുറന്നു നോക്കാനോ ?!
എങ്കിൽ നിനക്ക് കാണാനാകുന്നത്
വൃത്തികെട്ടു വളഞ്ഞു പുളഞ്ഞൊഴുകുന്ന
കുറെ രക്തക്കുഴലുകൾ മാത്രം !
മുറിഞ്ഞാൽ ചുക ചുകന്ന രക്തം
വമിക്കുന്ന വെറുമൊരു അവയവമാണ്
ഹൃദയം ..!
കുറെ നശിച്ച ജന്മങ്ങളെ വളർത്തി നിറച്ച്
ഭൂമിയ്ക്കും എനിക്കും ഭാരമാക്കാതിരിക്കാൻ
ഞാൻ വിവാഹം എന്ന കെട്ടിനെ
നിരാകരിക്കുന്നു .
ജീവിക്കുന്നത് ആരുടെ
കൂടെയായാലെന്ത് ..
വെറും തുറന്ന പുസ്തകമാണ്  ജീവിതം
ആർക്കു വേണമെങ്കിലും വായിക്കാം എഴുതാം
വേണമെങ്കിൽ അടച്ചു വച്ചിട്ട് പുറത്തു പോകാം !'

ഇതാ മൂന്നാമതൊരാൾ
അവളോ അയാളോ അല്ലാത്തയാൾ
ഈ പരിണാമങ്ങളിൽ വിശ്വസിക്കാത്തയാൾ ..
ആരുടെ ഉടലുകളെങ്കിലും
ആണും പെണ്ണും കൂടിക്കലരുന്നതിൽ
വേറൊരു പേരിൽ പ്രണയത്തിന്റെ
വിത്തെരിയുന്നുണ്ടെന്നു നിനയ്ക്കുന്നവൻ
കൊളുത്തിപ്പിടിക്കാൻ അവകാശമില്ലാത്ത
നൂറുകോടി ബീജങ്ങളും ..
രക്തത്തുള്ളികളായ് ഒഴുകിപ്പോകുന്ന
അണ്‍ഡങ്ങളും  പ്രണയമില്ലാത്തൊരു
ലോകത്ത് നിന്നും തുടച്ചു നീക്കി
പരിണാമമുണ്ടാകുന്ന വഴി തിരയുന്നവൻ
അയാൾ ..ഡാർവിൻ !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...