Showing posts with label Published By Nellu E magzine _November2013. Show all posts
Showing posts with label Published By Nellu E magzine _November2013. Show all posts

Sunday, December 22, 2013

മനസ്സറിവുകളുടെ സാമാന്യ നിയമങ്ങൾ !

ഒരിക്കലും ഞാൻ എഴുതുകയില്ല എന്ന് നിനച്ചിരുന്ന അനുഭവമാണെനിക്കിത് ,പക്ഷെ എഴുതുക എന്നതുകൊണ്ട്‌ ഒരു മനസ്സിനെയെങ്കിലും തിരുത്തുവാനായാൽ അത് നല്ലതെന്ന് തോന്നി കുറിക്കുകയാണ് .

എന്റെ ബിരുദ പഠന കാലം,തിരുവനന്തപുരം.ലോകത്തിൽ വച്ച് ഏറ്റവും വൃത്തിഹീനമെന്ന് എനിക്കന്നു തോന്നിയ ഒരു സ്ഥലം എന്റെ ഹോസ്റ്റൽ ആയിരുന്നു .കാരണം ഞാൻ ജീവിതത്തിന്റെ പച്ചയിൽ നിന്നും അതായത് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും സഹോദരിയിൽ നിന്നും അകന്നു കഴിയുന്ന ആദ്യ സമയം ! ചെന്ന് ചേർന്ന ഹോസ്റ്റൽ കോളേജിൽ നിന്നും തൊട്ടടുത്തെങ്കിലും തികഞ്ഞ തന്തോന്നികളുടെ വിളഭൂമിയായ ഒന്നായിരുന്നു .അത് മനസ്സിലാക്കി ആറു മാസങ്ങൾക്കുള്ളിൽ ഞാൻ അവിടെ നിന്നും കേരള വർക്കിംഗ്‌ വിമൻസ് അസ്സോസിയേഷൻ ഹോസ്റ്റൽ ലേയ്ക്ക് മാറി .പക്ഷെ ഇത് സംഭവിക്കുന്നത്‌ ആ മാറ്റത്തിന് തൊട്ടു മുൻപാണ് .നീണ്ട നാല് വർഷങ്ങൾ മുന്പിലുള്ളതുകൊണ്ട് താമസ സ്ഥലം വീടുപോലെ തന്നെ ആകുമെന്നറിയാമായിരുന്നു .പഠിക്കുന്നത് ഫൈൻ ആര്ട്സ് ലായതിനാൽ കലാകാരന്മാർ മുഴുവൻ കഞ്ചാവും കള്ള്മടിക്കുന്നവരാണെന്ന വികലമായ ചിന്താധാരകളെ തൃപ്തിപ്പെടുത്താനാകാതെ ഏറെ ബുദ്ധിമുട്ടിയ ഒരു സമയം കൂടിയായിരുന്നു അത് .പക്ഷെ ജീവിതത്തിന്റെ മൊത്തം അടിത്തറ കെട്ടിയത് ആ കോവിലിൽ നിന്നും തന്നെയാണ് ,പൊട്ടിച്ചിരിയും ,നിറങ്ങളും ,സംഗീതവും ,പ്രണയവും ,വിരഹവും എല്ലാം കൂടിക്കലർന്ന് എന്നെ ഞാനാക്കിയതും ആ പച്ചിലകൾ മൂടിയ രാജകൊട്ടാരത്തിനുള്ളിലെ നനുത്ത തണുത്ത ക്ലാസ്സ്‌ മുറികളിൽ നിന്നുമാണ് ..!അവിടെ നിന്നും ഒന്നും പഠിക്കാതെ ഞാൻ പഠിച്ചതും ഇതെല്ലാം മാത്രമായിരുന്നു !

കൂട്ടുകാർ എന്നത് വെറും ആക്സ്മികങ്ങളായ കണ്ടുമുട്ടലുകൾ അല്ല എന്നെനിക്കു ഉറപ്പിച്ചു പറയാൻ കഴിയുന്നതും വേറൊന്നുകൊണ്ടുമല്ല ,അത്തരമൊരു ആകസ്മിക സൗഹൃദം എന്റെ ജീവിതത്തിന്റെ ഗതിയെ മാറ്റി മറിച്ചൊരു സമയമുണ്ടായിരുന്നു .ഹോസ്റ്റൽ നന്നല്ലെങ്കിലും അതിലെ ഒരുപാട് നന്മകളെ ഞാനിന്നുമോർക്കുന്നു !അവരുടെയൊക്കെ പേരുകൾ കല,സിന്ധു ,ഷീബ തുടങ്ങി അങ്ങനെ പോകുന്നു ,ബി എഡ് പഠിക്കാനെത്തിയ പാവം ചേച്ചിമാർ .അവിടെ ഒരുമുറിയിൽ മിണ്ടാത്ത കണ്ടാൽ കൊല്ലാൻ വരുന്ന പോലുള്ള ഒരുത്തിയുടെ കൂടെ ഞാൻ എന്റെ വാസം തുടങ്ങി .എന്റെ തൊട്ടു  സീനിയർ എങ്കിലും എന്നേക്കാൾ 8 വയസ്സിനു മൂപ്പുണ്ടായിരുന്നു അവൾക്ക് .തലമുടിയൊക്കെ പറ്റെ മുറിച്ച് ആണ്‍കുട്ടികളെ പോലെ ജീൻസും ഷർട്ടും അതിനു മുകളിൽ ഓവർക്കൊട്ടുമിട്ടു തലയിലൊരു തൊപ്പിയും വച്ച് അവൾ രാവിലെ കൊളേജിലെയ്ക്ക് എനിക്ക് മുൻപേ പോകും .ഒരക്ഷരം മിണ്ടില്ല .വരുമ്പോഴും അവൾ എന്നെ ശത്രുതയോടെ നോക്കി .അവളുടെ ബക്കറ്റുകളിൽ നെയിൽ കളറുകൾ കൊണ്ട് പേരെഴുതി വച്ചു ,ചിരിക്കാൻ ശ്രമിക്കുന്ന എന്നെ അവൾ അറപ്പോടെ നോക്കി!എനിക്ക് അവിടുള്ള വൃത്തിഹീനമായ കക്കൂസുകൾ കണ്ടു ഛർധിയായിരുന്നു പണി ..വൃത്തിയുടെ തത്സ്വരൂപമായിരുന്ന വീട്ടിൽ നിന്നും വന്ന എന്നോടവൾക്ക് പുച്ഛം !പീറപ്പെണ്ണ്‍.. ഞാനും അവളെ വെറുപ്പുകൊണ്ട്‌ മൂടി വച്ചു !

ഞാനവളെ തീരെ ശ്രദ്ധിക്കാതെയായി.എനിക്ക് എന്റേതായ നിലപാടുകൾ അന്നും എന്നും ഉണ്ടായിരുന്നു .അതിൽ കൈകടത്തുവാൻ ഞാൻ ആരെയും അനുവദിച്ചിരുന്നുമില്ല.പക്ഷെ ആകസ്മികമായി പനിപിടിച്ചു തളർന്നുപോയ അവളെ അനുകമ്പയോടെ പരിരക്ഷിച്ചത് ഞാൻ തന്നെയായിരുന്നു .വളരെ ശ്രദ്ധയോടെ എന്നാൽ സ്നേഹം തെല്ലും അമിതമായി വാരിക്കൊരിയൊഴുക്കാതെ ഞാൻ അവൾക്കുള്ള മരുന്നുകളും ഭക്ഷണവും കൃത്യത്തിൽ എത്തിച്ചു .അവൾ എന്റെ കൈയിൽ പിടിച്ചു പൊട്ടിക്കരഞ്ഞു ,നീ ആരാണ് ,എത്ര ഭംഗിയായി ഒരാളെ  അതും വൃത്തികെട്ട ഒരുത്തിയെ നിനക്കെങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞു ?അവൾ പൊട്ടിക്കരഞ്ഞുകൊണ്ടേയിരുന്നു .പിന്നീട് ഒന്നിച്ചുള്ള ഒരു ചിരിയിൽ ഞങ്ങൾ സുഹൃത്തുക്കളായി .അവൾ എന്റെ പെട്ടികൾ അവൾ അടക്കി വച്ചിരുന്ന അധിക സ്ഥലത്തേയ്ക്ക് നീക്കിയിട്ടു ,മേശകൾ ഒന്നിച്ചിട്ട് രണ്ടുപേർക്കും assignment കൾ ഒന്നിച്ചു ചെയ്തു തീർക്കാൻ പറ്റും വിധമാക്കി ,അസാമാന്യ കലാകാരിയായിരുന്ന അവൾ കൊത്തിയുണ്ടാക്കിയ ശിൽപ്പങ്ങൾ സ്നേഹത്തോടെ എനിക്ക് മുൻപിൽ തുറന്നു വച്ചു .അവൾ ജീവിതത്തിൽ ഏറ്റം വെറുത്ത ആൾ, അവളുടെ അച്ഛൻ കൊടുത്ത ആ വലിയ വിദേശനിർമ്മിത ക്യാമറ അവൾ പേടികൂടാതെ എന്റെ റാക്കിൽ തൂക്കിയിട്ടു .എന്റെ വൃത്തിയ്ക്കടുക്കിയ വസ്ത്രങ്ങൾക്കടുത്ത് അവൾ ആദ്യമായി ഒരു സൽവാർ എടുത്തുവച്ചു .പിന്നെ നീളത്തിൽ വെട്ടിയ കുറെ തുണികൾ പെട്ടിയിൽ നിന്നും കിടക്കയിലേയ്ക്ക് വാരിയിട്ടു ,കൂടാതെ ഒരുപാട് നൂലുകൾ സൂചികൾ എല്ലാം !എനിക്കൊന്നും മനസ്സിലായില്ല .തന്റെ വശ്യമായ വലിയ നീണ്ട മിഴികളിൽ വശ്യത മാത്രമെന്ന് ഞാൻ പൊട്ടിച്ചിരിച്ചപ്പോൾ അവൾ എന്നെ കൌതുകത്തോടെ നോക്കി ,പിന്നെയെന്തിനൊ പൊട്ടിക്കരഞ്ഞു ..തന്റെ ചീത്തകളെ അവൾ എന്റെ മുൻപിൽ കുംബസാരിച്ചിറക്കി .നിശബ്ദതയ്ക്ക് എന്ത് സൗന്ദര്യമാണെന്നവൾ എന്റെ മുഖം പിടിച്ച് സൂക്ഷിച്ചു നോക്കി പറഞ്ഞു .നിനക്കെങ്ങനെ ഇങ്ങനെ ആഡ്യത്വത്തോടെ പെരുമാറാൻ കഴിയുന്നു എന്ന് പരിതപിച്ചു ..പിന്നെ ആ തുണികളെടുത്തു ഒന്നും മിണ്ടാതെ തുന്നുവാൻ തുടങ്ങി ..നീണ്ട രണ്ടു ദിവസങ്ങൾ അവൾ തുന്നുന്നത് ഞാൻ കണ്ടു .മൂന്നാം ദിവസം രാവിലെ ഞാനുണർന്നപ്പോൾ അവളില്ല ,അൽപ്പം കഴിഞ്ഞവൾ നീണ്ട പറന്നു നിൽക്കുന്ന പാവാടയും അതിനു മുകളിൽ ഏതൊരു ഡിസൈനർ റെയും വെല്ലുന്ന ഒന്നാംതരമൊരു ജാക്കറ്റുമിട്ടു എന്റെ മുൻപിൽ വന്നു !കൈകൊണ്ടു തുന്നിയതാണ് !എന്റെ അന്തം വിടലിൽ അവളിലെ കലാകാരി പൊട്ടിച്ചിരിച്ചു !അതിശയകരമാം വിധം ദൈവം തൊട്ട കൈകൾ അവൾക്കുണ്ടായിരുന്നു !

അവളിലെ സ്ത്രീയെ ഞാൻ ഉണർത്തി എന്നവൾ ആവർത്തിച്ചുകൊണ്ടെയിരുന്നു ,ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ എന്നപോലെ അവൾ എന്റെ ഇടതുകൈയ്യിൽ എപ്പോഴും മുറുക്കിപ്പിടിച്ചു .കോളേജിലെത്തി ഞങ്ങൾ രണ്ടുവഴിക്കാവും വരെ അവൾ അത് തുടർന്നു പോന്നു .ഒരുദിനം അർദ്ധരാത്രിയിൽ ചെറിയ എന്തോ ഒരൊച്ച എന്നെഉണർത്തി,ഞാൻ കണ്ണുകൾ തുറക്കുന്നത് തീരെ അവ്യക്തമായ വെളിച്ചത്തിലെയ്ക്കാണ് ,ആ വെളിച്ചമാകട്ടെ എന്നെ കാണിച്ചു തന്നത് കഴുത്തിന്‌ തൊട്ടു മുകളിൽ എത്തി നില്ക്കുന്ന മരണത്തെയും!അവൾ എന്റെ കഴുത്തിന്‌ മുകളിൽ  ഒരു ഉളിയുമായി നില്ക്കുന്നു ..കൂമ്പിയ കണ്ണുകൾ !ശരീരത്തിന് അസാധാരണമായൊരു ബാലൻസ് !ഭയം എന്റെ തൊണ്ടയെ ഞെക്കിക്കൊന്നു !ഞാൻ ഒച്ചയിട്ടാൽ ഉളി എന്റെ കഴുത്തിൽ കയറും ,ചിന്തിക്കാൻ പോലും സമയമില്ല അവൾ നേരിയ ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു 'കൊല്ലും ,നിന്നെ ഞാൻ കുത്തിക്കൊല്ലും 'എന്തോ ഒരുൾ പ്രേരണയാൽ ഞാനവളെ പേര് ചൊല്ലി വിളിച്ചു ..ഉളിയിരുന്ന കൈത്തണ്ടയിൽ ഞാൻ മുറുകെപ്പിടിച്ചു തള്ളിമാറ്റി ,അവൾ ശക്തിയായി നടുങ്ങുന്നത് ഞാൻ കൈകളിൽക്കൂടി അനുഭവിച്ചറിഞ്ഞു !വലിയൊരു നിലവിളിയോടെ അവൾ കിടക്കയിലേയ്ക്ക് മറിഞ്ഞു വീണു. പിന്നെ ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ അലറാൻ തുടങ്ങി ,ആരെയൊക്കെയോ പേര് ചൊല്ലി വിളിച്ച് അലറിക്കൊണ്ടിരുന്നു .ഞെട്ടിത്തരിച്ചു ശ്വാസം നിലച്ച ഞാൻ പേടിയോടെ വാതിൽ തുറന്ന് അടുത്തുള്ള ഡോർമെട്രിയുടെ വാതിലിൽ ശക്തിയിൽ അടിച്ചു നിലവിളിച്ചു ,എല്ലാവരുമെത്തി. അവളെ അടക്കി നിർത്താനാകാത്തവിധം അക്രമാസക്തമാകുന്നത് ഞാൻ കരച്ചിലോടെ കണ്ടു നിന്നു !

അന്നൊരു മഴ രാത്രിയായിരുന്നു ,കൂറ്റാക്കൂറ്റിരുട്ട് ,അലറുന്ന തുള്ളിക്കൊരു കുടം പെയ്യുന്ന മഴ ! ആ ഹോസ്റെലിന്റെ വാർഡൻ ഒരു റിട്ടയേഡ് പോലീസുകാരി ആയിരുന്നു ,എന്നിട്ടും അവർക്ക് സാമാന്യ നിയമങ്ങളുടെ ബാലപാഠം പോലുമറിയാത്ത ,കരുണ തൊട്ടു തീണ്ടാത്ത മനസ്സായിരുന്നു .അവർ ആ രാത്രിയിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാദ്ധ്യമല്ല എന്ന് തീർത്ത്‌ പറഞ്ഞു .എന്റെ കൂട്ടുകാരിയെ തുണിയാൽ ബന്ധിച്ചു കിടത്തിയിരിക്കയായിരുന്നു .അവളുടെ കണ്ണുകൾ മുകളിലോട്ടു മറിഞ്ഞു പോകുന്നത് ഇടയ്ക്കിടെ എന്നെ ഞെട്ടിപ്പിച്ചു ,ഒടുവിൽ എന്റെ ബന്ധുവായ സഹോദരന്റെ നിർദ്ദേശത്തെ തുടർന്ന് (അദ്ദേഹം ഈ വാർഡന്റെ മേലുദ്യോഗസ്ഥൻ ആയിരുന്നതിനാൽ മാത്രം ) ഞങ്ങളെ ,പിറ്റേന്ന് പരീക്ഷ എഴുതേണ്ട പാവം സിന്ധു ,കല ചേച്ചിമാരുടെ അകമ്പടിയോടെ എന്റെ സഹോദരന്റെ ഔദ്യോഗിക വാഹനത്തിൽ തന്നെ ഹൊസ്പിറ്റലിലെയ്ക്കു വിട്ടു .അകമ്പടിക്ക്‌ അവരും വന്നു ഒക്കാനത്തോടെ ! മൂന്നു സ്വകാര്യ ആശുപത്രികൾ നിഷ്കരുണം തള്ളിക്കളഞ്ഞു ഞങ്ങളെ !നാലാമത് അർദ്ധരാത്രി പന്ത്രണ്ടരയോടടുത്തു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവളെ അഡ്മിറ്റാക്കി !ആ രാത്രിയിൽ ഒരു മുറിയും കിട്ടാതെ അവൾ പരിശോധനാ വാർഡിന്റെ തിണ്ണയിൽ കിടന്നു ,വന്ന വാർഡൻ ഒരു ദയയുമേശാതെ വന്നതുപോലെ മടങ്ങി ! അതുപോലെ  വന്ന അധ്യാപകരും !കൂടെ നല്ല സുഖമില്ലാത്ത സിന്ധുവേച്ചിയെ ഞാനും കലച്ചേച്ചിയും ഉന്തിത്തള്ളി പറഞ്ഞുവിട്ടു .ഞാനൊരു ഡോക്ടരെത്തേടി ആശുപത്രിയുടെ മുഴുവൻ നിലകളും കയറിയിറങ്ങി ,ഒരാൾ 'വേറെ പണിയൊന്നുമില്ലേ 'എന്ന് എന്നെ ചീത്ത വിളിച്ചു ,അയാളോട് 'താൻ മനുഷ്യനാണോ ഡോക്ടറെ ' എന്ന് ഞാനും അലറി .അതുകെട്ടിട്ടാകാം മനസ്സില്ലാ മനസ്സോടെ അയാള് വന്നു നോക്കി .അവളെ ഒൻപതാം വാർഡിലാക്കി-ഒന്പതാം വാർഡ് !

നിങ്ങൾക്കറിയുമോ അന്ന് ഒൻപതാം വാർഡ്‌എന്നാൽ നരകം എന്നതായിരുന്നു സത്യം !തെരുവിൽ നിന്നും പുറമ്പോക്കുകളിൽ മറ്റും കൊണ്ടുവന്ന പാവങ്ങൾ, മനോരോഗികൾ !മലവും മൂത്രവും ,ചലവും ഒരുപോലോഴുകുന്ന തറ ,മുകളിൽ നിന്നും ചോരുന്ന മേല്ക്കൂരയ്ക്ക് താഴെ ആരോരും നോക്കാനില്ലാത്ത വെറും പുഴുക്കൾ !അവിടെയ്ക്കവളെ കിടത്താൻ ഞാൻ സമ്മതിച്ചില്ല ,എനിക്ക് പറയാൻ വാക്കുകളില്ല ആ ദുരവസ്ഥയെപ്പറ്റി .ഒരു വലിയ രോഗങ്ങളുടെ തോപ്പിൽ അകപ്പെട്ട ഈയാം പാറ്റകളെപ്പോലെ ഞങ്ങൾ ശൂന്യരായി ആ ഇടനാഴിയിൽ നിന്നു !കൈയ്യിൽ വെള്ളം വാങ്ങാൻ പോലും കാശില്ല. എല്ലാവരും പഠിക്കാൻ വന്നവരാണ് .എന്റെ കൈയിൽ എന്നും സൂക്ഷിക്കുന്ന അധിക കാശ് അഞ്ഞൂറ് രൂപയ്ക്ക് അപ്പോൾ തന്നെ മരുന്ന് വാങ്ങിക്കൊടുത്തിരുന്നു ,പിന്നെ ശൂന്യ !എന്ത് ചെയ്യണമെന്നറിയില്ല ,പിറ്റേന്ന് പരീക്ഷയുള്ള ഒരു പാവം ചേച്ചി എനിക്കും അർദ്ധബോധം പോലുമില്ലാത്ത ഒരുത്തിയ്ക്കും തുണ !പതിനെട്ടുവയസ്സാണന്നെനിക്ക്. അന്ന് മൊബൈൽ ഫോണുകൾ ഇറങ്ങിത്തുടങ്ങിയതെയുള്ളൂ. ഞങ്ങള്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത കാര്യം !കൈയ്യിലെ തുട്ടു കാശുകൊണ്ട് ഞാൻ ഏട്ടനെ വിളിച്ചു ,എന്റെ ലോക്കൽ ഗാർഡിയൻ കൂടിയാണ് ചേച്ചിയും ഏട്ടനും .ഉള്ള കാര്യങ്ങൾ പറ്റാവുന്ന രീതിയിൽ പറഞ്ഞു ,അദേഹം ആരെയോ വിളിച്ചതിന്റെ ഭാഗമായി രണ്ടു മണി കഴിഞ്ഞപ്പോൾ ഞങ്ങൾ വേറെ വാർഡിലേയ്ക്ക് മാറി ,പിന്നീട് രണ്ടു ദിവസത്തിനകം ഒരു മുറിയും !എന്തൊരു കഷ്ടമാണീ ലോകത്തിന്റെ പോക്ക്, പാവങ്ങൾക്ക് ഗതിയും പരഗതിയുമില്ല ഒരിക്കലും ഒരിടത്തും ! അവളുടെ ആളുകൾ വരികയും അവളെ കൊണ്ടുപോവുകയും ചെയ്തു ,രണ്ടു മാസത്തെ ചികിത്സയാൽ അവൾ മിടുമിടുക്കിയായി തിരിച്ചെത്തിയപ്പോഴേയ്ക്കും ഞാൻ ഹൊസ്റ്റൽ മാറിയിരുന്നു..പക്ഷെ കോളേജിൽ നിന്നും ഞങ്ങൾ കണ്ടുപോന്നു .ഈ ഒൻപതാം വാർഡ്‌ പിറ്റെ മാസം ലോകമറിയുകയും ,മാധ്യമങ്ങൾ കൊണ്ടാടുകയും ,ആരോഗ്യമന്ത്രി വരികയും ,കൊലാഹലമാകുകയും പിന്നീട്പുതുക്കിപ്പണിയുകയും ചെയ്തെന്നു കേൾവി !എന്റെ കൂടെ അന്നുണ്ടായിരുന്നവർക്കറിയാം ഞാൻ എഴുതിയതിലും എത്രയോ ഭീകരമായിരുന്നു ആ അവസ്ഥ എന്ന് ,സഹജീവികൾ കരുണ ഉള്ളവരല്ലെങ്കിൽ മരണസുന്ദരി നമ്മുടെ കൈപിടിച്ച് നൃത്തം വച്ചോമനിച്ചു നമ്മെ കൊണ്ടുപോകുന്ന അവസ്ഥകൾ ധാരാളമാണ് ,അപ്പോൾ അവളെ തിരികെ വിടുക, പോകേണ്ടുന്ന സമയം മാത്രം ഒരു ഗാഡാലിന്ഗനത്തോടെ അവളെ അറിയുക !ജീവിതം പൂക്കളും നിറങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതാക്കുന്നത് നാം തന്നെയാണ് വേറെയാരുമല്ലതന്നെ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...