Tuesday, May 30, 2017

സന്തോഷത്തിന്റെ വലിയകടലിൽ പെട്ടുപോയിട്ടുണ്ടോ ? അതിന്റെ ആഴങ്ങളിൽ നമ്മൾ ശ്വാസംമുട്ടി മരിക്കുമോ എന്ന് സംശയിക്കും .അതിന്റെ ചുഴികളുടെ അഗാധത നമ്മെ വട്ടംചുറ്റി വട്ടംചുറ്റി സ്ഥലകാലബോധത്തിന്റെ തരിപോലും അവശേഷിപ്പിക്കാതെ എങ്ങോ എത്തിക്കും ! ഇനിയും അലകൾ ശാന്തമാകുമ്പോൾ അടിത്തട്ടിലെ മുത്തും പവിഴവും സ്വർണ്ണമത്സ്യങ്ങളും കണ്ട് നാം വാപൊളിക്കും ! അതുപോലെയാണ് ഓരോ നല്ല ശിഷ്യരും ഗുരുജനങ്ങൾക്ക് ! ഇതെന്റെ മൂത്തമകൾ പൗർണ്ണമി :) എന്റെ സഹപ്രവർത്തകർ അരുമയോടെ കളിയാക്കിയിരുന്നതാണ് പക്ഷെ അക്ഷരാർത്ഥത്തിൽ അവൾ ചെയ്തുപോരുന്നതും അത് തന്നെ .സ്‌കൂളിൽ നിന്നും പിരിഞ്ഞുപോന്നതിനുശേഷമായിരുന്നു അവരുടെ പന്ത്രണ്ടാംക്ളാസ്സ് പരീക്ഷ .ഒരുദിനം രാത്രി ഇരുളുന്നതേയുള്ളൂ ..പരിചിതമല്ലാത്ത നമ്പറിൽ നിന്നുള്ള വിളി .
'അനിതമിസ്സല്ലേ ..?'
 ' അതേ !'
'ഉം..ആരാണെന്നു പറയൂ ..'
'അതിനെന്താ സംശയം അഞ്ജന തന്നെ '
'ഉം ..ഹും ..അല്ലല്ലോ ..ഒന്നൂടെ ഒന്നോർത്തു നോക്ക് ..'
(-ഏഹ് ! അഞ്ജന അല്ലെ ??! അതെ ഒച്ച ! എന്നെ ഇടയ്ക്കും പിടയ്ക്കും വിളിച്ചു പരിഭവം കൊണ്ട് കൊല്ലുമവൾ !
'ഈ മിസ്സെന്ത് മിസ്സാ മിസ്സ് ..ഈ ലോകത്തു വാട്സ്ആപ് ഇല്ലാത്ത ഒരേ ഒരാളെ ഉള്ളൂ ..മിസ്സ്‌ മാത്രം ! എന്താ മിസ്സ് ..മിസ്സിനെ ഞങ്ങൾക്കെല്ലാം എന്തുമാത്രം മിസ്സാകുന്നുവെന്നോ ..എന്ന് തുടങ്ങി പരാതിയുടെ കെട്ടഴിക്കും .വിളിച്ചാൽ വയ്ക്കാതെ അമ്മയുടെ  കാശുമുഴുവൻ തീർക്കും .അവരുടെ കൊച്ചു ഗ്രുപ്പിൽ എല്ലാവരും ഒന്നിനൊന്നു സ്നേഹം കൊണ്ടെന്നെ തോൽപ്പിക്കാറുണ്ട് .അവരുടെ കൊച്ചുപോക്കറ്റുമണികൾ കൂട്ടിവച്ചു മാലയും കമ്മലും വളയും വാങ്ങി അയച്ചു തരും .ഓരോ രൂപകൾ ഇട്ടു കോയിൻ ബോക്സിൽ നിന്നും മാറിമാറി വിശേഷങ്ങൾ പറയും .എന്റെ കുഞ്ഞു അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ നിങ്ങളാണ് മക്കളെ !)
ആ പറഞ്ഞുവന്നത് മുഴുവനാക്കിയില്ല !
ഈ ഒച്ചയക്കുടമയും എന്നോട് പരിഭവിച്ചു .

'മിസ്സ് മറന്നു അല്ലെ ?'
ഞാൻ സത്യത്തിൽ പരിഭ്രമിച്ചു !മറന്നു എന്ന് പറയാൻ വയ്യ .ഇല്ല എന്ന് പറയാൻ ആളെ മനസ്സിലാകുന്നുമില്ല !
'സോറി മോളെ ..മിസ്സിന് ശബ്ദം മനസ്സിലാകുന്നില്ല !'
പക്ഷെ അവൾ സീരിയസ്സായി സംസാരിക്കുന്നതു എന്തുകൊണ്ടാണ് ഞാൻ തിരിച്ചറിയാൻ വൈകിയതെന്നറിയില്ല ..പ്രായത്തിന്റെ പക്വതയിലുപരി ഞാൻ അവളിൽ നിന്നും അറിഞ്ഞിട്ടുണ്ട് .ചില വൈകാരിക ക്ഷോഭങ്ങളിൽ എന്നെക്കാളുപരി പക്വതയോടെ എന്നെ സംനയിപ്പിച്ചിട്ടുണ്ടവൾ .അവളോട്‌ മാത്രമായി പങ്കുവച്ച ചില നന്മ നിമിഷങ്ങളുമുണ്ടെനിക്ക് .എന്നിട്ടും എനിക്കവളുടെ ശബ്ദത്തെ തിരിച്ചറിയാനായില്ല എന്നതെന്നെ തെല്ലല്ല വിഷമിപ്പിച്ചത് !
'ഞാൻ പൗർണ്ണമി '
'ഒഹ് ..മൈഡിയർ ..! '
എന്നാണാദ്യം വിളിച്ചത് !അങ്ങനെയാണ് തോന്നിയതും .എന്നെ ഒരുപാട് വിളിച്ചുവെന്നും റിങ് ചെയ്താലും ഞാൻ എടുക്കില്ല എന്നും പരാതി പറഞ്ഞു .(അതെന്റെ പഴഞ്ചൻ സാംസങിന്റെ വികൃതിയാണെന്ന് ഞാനവളോട് പറഞ്ഞു അവൾ വിശ്വസിച്ചു കാണില്ല ! സത്യമാണ് .ഇപ്പോഴും അതെ അറുപഴഞ്ചനുമായി ലോഹ്യം പറഞ്ഞിരിക്കുന്ന ഒരു പാവം മിസ്സാണവളുടേതെന്നു അവൾക്കറിയില്ലായിരിക്കാം .അവളും ഫോണും തമ്മിൽ ബന്ധമേതുമില്ലല്ലോ !)

അന്ന് 12 ന്റെ ഫൈനൽ പരീക്ഷ കഴിയുകയായിരുന്നു .എന്റെ വിഷയത്തിൽ അഥവാ ആർട്സിൽ അവളുടെ മൂന്നു പേപ്പറുകളും അവൾക്ക് നന്നായിരുന്നു എന്നും ബാക്കി വിശേഷങ്ങളും പറഞ്ഞു .ഞാൻ സ്‌കൂളിൽനിന്നും പിരിഞ്ഞപ്പോൾ 'മിസ്സിന്റെ മനസ്സിന്റെ സന്തോഷമാണെന്റെ സന്തോഷം .പോകുന്നതിൽ വിഷമമുണ്ട് എങ്കിലും ' എന്ന് എന്നോട് പറഞ്ഞ ഒരേയൊരു കുട്ടിയാണവൾ .ബാക്കിയെല്ലാവർക്കും കുട്ടിത്തത്തിന്റെ സ്നേഹവും പരാതിയും സങ്കടവും മുന്നിട്ടു നിന്നപ്പോൾ എനിക്കീ കുട്ടി ഹൃദയത്തിലൊരു ഒപ്പായിരുന്നു !
ഇന്നിതാ ആർട്സിൽ 90 ശതമാനം മാർക്കുവാങ്ങി ബാക്കി എല്ലാത്തിലും ഉന്നതമായ മാർക്കോടെ അവളെന്നെ വിളിച്ചു .എനിക്കറിയാം മാർക്കല്ലിവിടെ പ്രാധാന്യം .പഠിപ്പിച്ച ഒരു കുഞ്ഞുങ്ങളെയും എന്റെ സ്വന്തം കുഞ്ഞിനേയും ഞാൻ അങ്ങനെയല്ല കാണുന്നത് .അവർ ഓരോരുത്തരും ഓരോ വ്യക്തികളാണ് .നാളെയുടെ പൂക്കളാണ് .നിങ്ങൾ വിടർന്നു പരിലസിക്കുക .അതിൽ ആ നറുമണത്തിൽ ലോകമാകെ നിറഞ്ഞു തുളുമ്പട്ടെ . പൗർണ്ണമീ മോൾക്കും ബാക്കി എല്ലാ കുഞ്ഞുങ്ങൾക്കും ഭാഗ്യം കൂടെയുണ്ടാകട്ടെ .ദിശാബോധത്തോടെ തലയുയർത്തി ധൈര്യമായി ജീവിതത്തെ നേരിടുക .തിരികെ ജീവിതംതരുന്ന മൂല്യങ്ങൾ കളയാതെ സൂക്ഷിക്കുക .ലോകത്തിൽ അടയാളങ്ങൾ ആയിത്തീരുക .സ്നേഹം .നന്മകൾ !

Wednesday, May 10, 2017

ഉലയാത്ത ഉൾത്തടംകൊണ്ട് എന്റെ അമ്മ വരച്ചിട്ട ജീവിതം പോലൊന്ന് എനിക്കൊരിക്കലും വരയ്ക്കാനാകില്ല ..എഴുതാനും .എന്റെ ആദ്യ നോവൽ എന്റെ അമ്മയ്ക്കാണ് ! എന്റെയും ചേച്ചിയുടെയും അമ്മയ്ക്ക് ..ഇഷാന്റെയും അക്ഷതിന്റെയും കനിഷ്‌കയുടെയും അമ്മമ്മയ്ക്ക് ..ഞങ്ങളുടെ അമ്മിണിക്കുട്ടിക്ക് !

Tuesday, May 9, 2017

പിറവി !


ചില സ്വപ്നങ്ങൾ വിരിയിക്കാൻ
ഒരു പൂമ്പാറ്റയുണ്ടാകുന്നതുപോലെ
അത്രതന്നെ സൂക്ഷ്മതവേണം ..

ഏതോ മുള്ളിലകൾക്കും താഴെ
ആരുംകാണാതെ സൂക്ഷിച്ചു
സൂക്ഷിച്ചിരുന്ന് മുട്ടകളിടണം

അത് ഉറുമ്പുതിന്നാതെ കിളികൾ
കാണാതെയൊരു യോഗം
അവർക്കുമുകളിൽ കാവൽവേണം

വിരിഞ്ഞുവരുമ്പോൾ പുളച്ചുതിന്നാൻ
പച്ചിലകളുടെ കൂമ്പാരം വേണം
തിന്നുതിന്നുതിന്നു മടുക്കുമ്പോൾ
കയറിക്കിടക്കാൻ കുംഭകർണ്ണനെ-
പ്പോലുറങ്ങാൻ പ്യൂപ്പപോലൊരു
കൊട്ടാരം കെട്ടണം

അതിനുള്ളിലിരുന്നു ലോകത്തുള്ള
സകല നിറങ്ങളെയും മനമുരുകി
ധ്യാനിച്ചുണർത്തണം

ആ ധ്യാനസ്ഥലികളിൽ ചിറകുകളിൽ
വർണ്ണം വരയ്ക്കാൻ നിയതിതന്നെ
തൂലികയുമായെത്തണം

പിന്നെ ഉള്ളിലെ അടരുകൾ തള്ളിമാറ്റി
വെളിച്ചത്തിന്റെ ആദിരൂപത്തിലേക്ക്
ഇതുവരെ ആരും കാണാത്തൊരു
മായാജാലം പോലെ നിറങ്ങളുടെ
മായികമായ വർണ്ണചിറകുകൾ വിടർത്തി
സ്വപ്നമേ നീ സത്യമായിത്തീരണം !



Thursday, May 4, 2017

വിപ്ലവോന്മുഖ കല എന്നത് രാജ്യത്തിന്റെ പരിവർത്തനമാകുന്നു _അനിത ഉവാച :

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...