Wednesday, August 28, 2013

കൂട്ടുകാരി പോയ വഴി !

അവൾക്കു കല്യാണമെത്തിയപ്പോൾ
പേടിയായിരുന്നു ..
ഞാൻ ചുടുന്ന ദോശ വട്ടമൊക്കുമൊ ?
അമ്മ ,നീലമൊഴിച്ചു  കഞ്ഞിമുക്കി
വെടുപ്പായി വിരിക്കുന്ന
പാടുപിടിക്കാത്ത ,ഭൂപടം തെളിയാത്ത
വെള്ളമുണ്ട് പോലൊന്ന് എനിക്കും ..?
ഞാൻ മുറിക്കുന്ന മീനുകൾ
ചെകിളയും കുടലും പണ്ടവും
അവശേഷിപ്പിക്കുമോ ??
അകമുറിയിലെ കുളിമുറിയിൽ
ഞാൻ വീഴ്ത്തുന്ന വെള്ളത്തിന്റെ-
യൊച്ചയിൽ ഭര്ത്താവിന്റെ
അനുജത്തിയ്ക്ക്  ആലോസരമുണ്ടാകുമോ ?
എത്ര കഞ്ഞുണ്ണി * തേച്ചിട്ടും
നീളാത്തയീമുടി തോണ്ടി നോക്കി
ഭർത്താവ് കളിയാക്കിച്ചിരിക്കുമോ ?
എത്ര വലിച്ചു പിടിച്ചിട്ടും ഉൾവലി യാത്തോരീ
വയറുകണ്ടയാൾ 'ചീക്കമാക്കാനെന്നു '
പൊട്ടിച്ചിരിക്കുമോ ??

ഒരു വിശ്വാസത്തിലുമൂന്നി സമയം കളയാത്തൊരു
സംശയങ്ങളിൽ അവൾ എന്നേയ്ക്കും
വ്യത്യസ്തയായിരുന്നു ,വിശ്വസ്തയും !
അതുകൊണ്ടെന്താ ..?
അവളിന്ന് ദൈവത്തിന്റെ പറുദീസയിൽ
വൃത്തമൊത്ത വട്ടത്തിൽ ദോശചുടുകയും ,
അദ്ദേഹത്തിൻറെ തൂവെള്ള മുണ്ടുകൾ
നിസ്സാരമായി നനച്ചുണക്കുകയും,
നല്ല വൃത്തിയിൽ മീൻ വെട്ടിക്കഴുകി
വറുത്തലങ്കരിച്ച് തീന്മേശയിൽ നിരത്തുകയും ,
അകമുറിയിലെ സ്വാസ്ത്യത്തിൽ പൊതിഞ്ഞ
കുളിമുറിയിൽ കുളിച്ചിറങ്ങി ,
തന്റെ നീളന്മുടി കോതിയുണക്കി
ഈ ബ്രഹ്മാണ്ടത്തിലില്ലാത്തൊരു
സൗന്ദര്യ ദേവതയായി
അദ്ദേഹത്തിൻറെ ഇടതുഭാഗം അലങ്കരിക്കുന്നു !

*കയ്യുണ്ണി


Tuesday, August 27, 2013

ഓരോ നല്ല കഥ വായിക്കുമ്പോഴും ഞാൻ കരുതും ഇതാണ് ലോകത്തേറ്റവും നല്ല കഥ എന്ന് !ഈ കഥാകൃത്താണ് ലോകത്തിൽ വച്ചേറ്റവും നല്ല കഥകളുടെ തമ്പുരാൻ / രാട്ടി എന്ന് !ആ കഥാകൃത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്റെ കൈ പിടിച്ചുവലിച്ച് എന്നെ കൂടെ കൊണ്ടുപോകും ..പുളി ഉറുഞ്ചുന്ന കൊച്ചുകുട്ടികളെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്‌ നവരസങ്ങൾ മുഖത്തു നിറച്ചു ഞങ്ങൾ ദേശങ്ങളായ ദേശങ്ങളിൽക്കൂടി നടന്നു നടന്നു നടന്ന് ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൊച്ചു വർത്തമാനങ്ങൾ പങ്കിട്ട് അങ്ങനെ ..!
-എന്തിനെയും ആകർഷണീയമാക്കുന്നത് അതിനോട് പുലർത്തുന്ന കേവല താത്പര്യങ്ങൾ മാത്രമാണ് .ഒരു ജീവിതസത്യം കൂടിയാണത്-സന്തോഷ്‌ ഏച്ചിക്കാനം
എഴുതിയെഴുതി കാക്കത്തൊള്ളായിരം കഥകൾ നിറയ്ക്കൂ ,ഈ വായനക്കാരിയുടെ അനുവാചകയുടെ ആശംസകൾ സുഹൃത്തെ !

Sunday, August 25, 2013

വേദനയുടെ വേരുകൾ അഥവാ ബോണ്‍സായ് വളർച്ചകൾ !


വേരുകൾ പൊട്ടിയൊരു ചെടിപോലെ
വേദനകൾ താഴ്ന്നു പോകാനിടമില്ലാതെ
നിന്നിൽത്തന്നെ കുടികൊള്ളുന്നു !

ചില നേരങ്ങളിൽ മുളപൊട്ടുന്ന
വേരുകളിലെയ്ക്ക്
സർവ്വ ശക്തിയുമെടുത്ത് അവ
കുലംകുത്തിയൊഴുകുന്നു !

വേദനകളുടെ അതിസമ്മർദ്ദത്തിൽ
വേരുകൾ അറ്റ് പോകുന്നു !
ജൈവികമായ ബന്ധങ്ങൾ
മുറിഞ്ഞു പോകുന്നത് കണ്ണുനീരോടെ
കാണുന്നു,സാന്ത്വനമില്ലാതെ !

വെച്ചുകെട്ടിത്തരുന്ന ഓരോ
വേരുകളും  സ്വയമറിയാതെ
അവൾ നിരാകരിച്ചുകൊണ്ടേയിരിക്കുന്നു.
വെറും ചീഞ്ഞ വള്ളികൾ അറ്റ്
വീഴും മുൻപവർ മുറിച്ചു മാറ്റുന്നു !

വേരുകൾ വളരാതെ വേദനകൾ 
വളരുന്നതെങ്ങനെയെന്ന് ഓരോ
ഇലയിലും അവൾ
നഖചിത്രം പോലെ കോറിയിടുന്നു !

ഒരു കാറ്റുവന്നാൽ വീഴണമെന്ന്
കൊതിയോടെ കാത്തു കാത്തിരിക്കുന്നു !
അതുകൊണ്ടാണവർ അവളെ
കാറ്റടിപ്പിക്കാതെ ചില്ലു പേടകത്തിൽ,
വെന്റിലേറ്ററിൽ കാത്തുവച്ചിരിക്കുന്നത് !  


Saturday, August 24, 2013

നേരറിവുകളിൽ ചില ശരീരങ്ങൾ!

ശരീരം തണുക്കരുത്,
സോക്സിട്ടു, കമ്പിളി പുതച്ച് ,
ചൂട് വെള്ളത്തിൽ കുളിച്ച് ..
അങ്ങനെയങ്ങനെ -ഡോക്ടർ !

എനിക്ക് ചൂടാണ് ,
ഫാനിടു ,കതകുകൾ തുറന്നിടു
ശരീരം തണുതണുത്ത വെള്ളത്തിൽ
കഴുത്തൊപ്പം ഇറക്കിയിടൂ..
ശാന്തം!പാവമൊരു ശരീരം !

എത്ര അലറി വിളിച്ചാലും
ശരീരത്തെ തിരിച്ചറിയാത്ത
നഗ്നമായ യാഥാർത്യങ്ങൾ! 

Monday, August 19, 2013

കടുംപച്ച വഴികൾ!


എവിടെയാണ് ഈ വർണ്ണച്ചിറകുകളും
തൂവൽത്തൊപ്പികളുമായി
സ്വർണ്ണച്ചിറകുള്ള നീലപ്പക്ഷികളേ
നിങ്ങൾ പോയ്മറയുന്നത് !?

ഒരിടവഴികളിലും തൂവൽ മരിച്ച്
നിങ്ങൾ അനാഥ ജഡങ്ങളാകുന്നില്ല !
ഒരു റെയിൽപ്പാതകളിലും
തലയറ്റ നിങ്ങളെക്കണ്ടതേയില്ല !

വല്ലപ്പോഴും, നിറങ്ങൾ മുഴുവൻ
ഉരുകിചേർന്നു കറുകറുപ്പായൊരു
കാവതിക്കാക്ക ഇലക്ട്രിക് കമ്പിയിൽ
അബദ്ധത്തിൽ മരിച്ചിരിക്കുന്നത് കാണാം ..

വയസ്സായി കാഴ്ചയും കേൾവിയും
ഓർമ്മയുമില്ലാതെ ഒരു കിളിയും
എന്റെ ജാലക വാതിലിൽ
തപ്പിത്തടഞ്ഞു തോണ്ടി വിളിച്ചില്ല !

എവിടെയാണ് സ്വർണ്ണത്തൂവലുകൾ
പൊഴിച്ചിറക്കി നിങ്ങൾ മൃതിയുടെ
വർണ്ണ നൂലുകളിൽ ബന്ധിതമാകുന്നത് !
എവിടേയ്ക്കാണ് മരിക്കുവാനായി
നിങ്ങളോരോരുത്തരും ഒളിച്ചു പോകുന്നത് !

മനുഷ്യന് കാണാനാകാത്ത
ഉർവ്വിരതയുടെ കടുംപച്ച വഴികളിലേയ്ക്ക്
ഓരോ കിളികളും ഒഴുകി മറയുന്നു !
മരിക്കുന്നത് മനുഷ്യർ മാത്രം !
 

Wednesday, August 14, 2013

മഴ മഴമാത്രം !


മഴ ..മഴയുടെ ചിരിയിൽ കരച്ചിലിൽ ഇടിമുഴക്കിയുള്ള പിണങ്ങിപ്പിരിച്ചിലിൽ എവിടെയൊക്കെയോ അന്യം നിന്നുപോകുന്ന വേനലോർമ്മകൾ ..മഴത്തുള്ളികൾ നനഞ്ഞു മൂടിയ ബാല്യത്തിലോ ,ആലിപ്പഴങ്ങൾ പെറുക്കിക്കൂട്ടിയ കൗമാരത്തിലൊ ,ഒരു പുളകം പോലെ തുടിപ്പുകളിലെയ്ക്ക് പകർന്നിറങ്ങിയ യൗവ്വനത്തിലൊ? മഴ എന്നാണ് പെയ്തു തോർന്നത്‌ ??അറിയില്ല ..
ചില നേരങ്ങളിൽ മൗനമായി കണ്ണുപൂട്ടി നേർത്തൊരു സാരംഗിയുടെ അകമ്പടിയോടെ കസേരയിൽ ചാരിക്കിടക്കുമ്പോൾ മഴയില്ലെങ്കിലും മഴപെയ്യും ..ആ മഴയിൽ പ്രണയവും വിരഹവും ലയിച്ചു കിടക്കും ..എന്നോ കവിളിൽ തൊട്ടുപൊയ ഒരു തുള്ളിക്കണ്ണീർ ഹൃദയത്തിന്റെ ഏറ്റവും അഗാധതയിൽ നിന്നും വീണ്ടും പൊട്ടിയൊഴുകും ..മഴയേതെന്നു തിരിച്ചറിയാനാകാത്ത വിധം മഴയും ഞാനും ഒന്നാകുന്നത് ശരീരമില്ലാത്തൊരു പ്രാണനായി ഞാനറിയും !

മഴയൊരു പ്രവാഹമായി വീണുണർന്ന് സംഹാരതാണ്‍ഡവമാടുമ്പോൾ അതിൽപ്പെടുന്ന കുരുന്നു പൂവ് പോലെ വേദനകൾ കുത്തിയൊലിച്ചു പോകുന്നത് കനമില്ലാതൊരു കരളോടെ ഞാനെന്നും നോക്കിയിരിക്കുന്നു!എവിടെയാണ് മഴച്ചില്ലകളിൽ നിന്നും തുള്ളികൾ ഉതിർന്നു വീണ് മരം പെയ്യുന്നത് ..പൂവാകച്ചുവട്ടിൽ മരം പെയ്യുന്ന നനവിൽ കടും പച്ച പട്ടുപാവാടയും ധാവണിയും ചുറ്റി പ്രേമ സുരഭിലമായ ഒരു കുടന്ന ഹൃദയ വികാരങ്ങളുമായി നിന്നത്. .നെഞ്ചിലെ പരിഭ്രമത്തിലെയ്ക്ക് ആർദ്രമായ  രണ്ടു മിഴികൾ തരുന്ന സാന്ത്വനമാണ് ലോകത്തിലേയ്ക്കും വലിയതെന്ന് വെറുതെ നിനയ്ക്കുന്നതിലെ സുഖം, ഒരു ചാറ്റൽ മഴപോലെ മാത്രമാകുന്ന നിമിഷങ്ങൾ..പ്രണയവും മഴയും വീണ്ടും കൂടിക്കലർന്നു പോകുന്നത് ആർദ്രതയോടെ നാമറിയുന്നു !

ചില മഴവേഗങ്ങളിൽ ജോലി തീർക്കാൻ പാടുപെട്ട് ,ഓടുന്ന ബസ്സിനു പുറകെ നനഞ്ഞോടിയിട്ടും നിർത്താതെ പോകുമ്പോൾ ,നനഞ്ഞു വിറച്ചൊരു സന്ധ്യ നിന്നെപ്പോലെ തന്നെ പരിഭ്രമിച്ച് ഇരുളുന്നതോ  ?ആ ഇരുളിലേയ്ക്കു പെയ്തിറങ്ങുന്ന തുള്ളിക്കൊരു കുടം മഴയ്ക്ക്‌ പേടിയുടെ കറുത്ത രാക്ഷസക്കൈയ്കൾ മാത്രമാണുള്ളതെന്ന് ചിതറിപ്പോയ നിന്റെ മനസ്സ് ആർത്തലയ്ക്കുന്നതും എനിക്ക് കേൾക്കാം .നനഞ്ഞ നിന്റെ മുഴുപ്പുകളിലെയ്ക്ക് ആർത്തിപിടിച്ച കണ്ണുകൾ നിന്നെ നഗ്നയാക്കുന്നത് വെറുമൊരു സ്കൂൾ കുട്ടിയുടേതാണല്ലോ എന്ന് എനിക്ക് നടുങ്ങുന്നൊരു ഞെട്ടലുണ്ടാകും !മഴ, സൗന്ദര്യമേ ഇല്ലാത്തൊരു ചെളിവെള്ളം പോലെ നിന്റെ കാലിനെക്കവിഞ്ഞൊഴുകുന്നതിൽ എന്നുള്ളിൽ  അറ്യ്ക്കുന്നൊരു പ്രതികാരം വളരും !

മഴ തകർത്ത കൂടാരത്തിന് വെളിയിൽ അമ്മയും അച്ഛനും കൂടെപ്പിറപ്പുകളും മുത്തശ്ശിയും ഒഴുകിപ്പോയതറിയാതെ പിഞ്ചു വാ പിളർന്നു കരയുന്ന കുഞ്ഞോമനയെ നോക്കുമ്പോൾ മാതൃത്വം ഒരു കടലോളമുയർന്നു മഴ പോലെ കണ്ണു കീറിയൊഴുകുന്നത് ആർക്കു തടയാനാകും !

ചില മഴനേരങ്ങളിൽ  നിന്റെ കരവലയത്തിന്റെ സുരക്ഷിതമായ ചൂടിൽ വെറുതെ മഴ നോക്കിയിരിക്കുമ്പോൾ പൊയ്പ്പോയ ഏകാന്തതകൾ ഇനി വരില്ലെന്ന് ചൊല്ലി മഴ പതിയെപ്പാടും ..മടിയിൽ കുഞ്ഞിക്കൈകൾ താളം കൊട്ടി മഴ നോക്കി അരുമച്ചിരിയോടെ എന്റെ ഉണ്ണി ഉറങ്ങിപ്പോകും ..എത്ര താളങ്ങളിലാണ് മഴ പാടുന്നതെന്ന് ഇനിയും കണ്ടെത്താനാകാതെ അകലങ്ങളിൽ നിന്നൊഴുകുന്ന മുളംകാറ്റുകൾ.. അതിന്റെ രാഗങ്ങളിൽ മേഘമൽഹാർ ഉയർത്തിക്കൊണ്ട് മഴ ഇളകിച്ചിരിക്കും .മുത്ത്‌ പോഴിയും പോലെ ഓരോ തുള്ളിയും മണ്ണിലെയ്ക്കുരുണ്ട് വീഴും ,മണ്ണിൽത്തൊട്ട  രോമാന്ജത്താൽ രാജാവിന്റെ കിരീടം പോലെ മുകളിലെയ്ക്കുയർന്നു പിന്നെ എന്നേയ്ക്കുമായി മണ്ണും മഴയും ഒന്നായി അലിഞ്ഞുതീരും  !

Tuesday, August 6, 2013

ഉത്ഭവിക്കാനിരിക്കുന്ന രാഷ്ട്രം !


വ്യക്തിയാണ്  സമൂഹത്തിന്റെ ഏറ്റവും അടിത്തറ എന്ന് ഏവർക്കുമറിയാം .അതായത് നമ്മുടെ മൊത്തം പ്രശ്‌നങ്ങളുടെയും ഏറ്റവും ഉള്ളിലുള്ളത് വ്യക്തിയുടെ സ്വഭാവമാണ് .അതിനെ അപേക്ഷിച്ച് മാത്രമാണ് വീടും നാടും നഗരവും രാഷ്ട്രവും രൂപം കൊണ്ടിരിക്കുന്നത് .സാമൂഹികവും മതപരവും രാഷ്ട്രീയപരവും ,ജൈവപരവുമായ മാറ്റങ്ങൾ വ്യക്തിയിൽ നിന്നും മാത്രമാണ് തുടങ്ങിയിരിക്കുന്നത് .അപ്പോൾ നാം നിലവിളിക്കുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാന ബിന്ദു ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണമാണ്.അപ്പോൾ സ്വാഭാവികമായും വീടും കുടുംബവും ഇല്ലാത്തവരെപ്പറ്റി ചോദ്യം വരാം ,അനാഥരെപ്പറ്റി ചോദ്യം വരാം .പക്ഷെ അതിനെ ഒരു ഉത്തരം  കൊണ്ട് തിരുത്താം ,അച്ഛനും അമ്മയും ഇല്ലാതെ ജനിക്കുന്നവർ ആരുമില്ല  ?ജീവിതത്തിനെ മുന്നോട്ടു കൊണ്ട് വരുമ്പോൾ എത്രയൊക്കെ കഠിനമെങ്കിലും ഒരു അന്തരീക്ഷമുണ്ട് അവരെ പൊതിഞ്ഞ്.ആ അന്തരീക്ഷമാണ് അവരുടെ കുടുംബം ,ആ കുടുംബത്തിൽ നിന്നുമാണ് അവരുടെ വ്യക്തിത്വ രൂപീകരണം സാധ്യമായിരിക്കുന്നത്,ജനിതകപരമായ സ്വഭാവ വിശേഷണങ്ങൾ ഉണ്ടാകുമെങ്കിലും !.പക്ഷെ ഈ കുടുംബം എന്ന സങ്കല്പം നമ്മുടെ രാഷ്ട്രത്തിൽ നടത്തിയിരിക്കുന്നത് ഒരു തരത്തിൽ വിചിത്രമായ ഒരു അടിച്ചുറപ്പിക്കൽ ആണ് !എന്താണെന്ന് പറഞ്ഞു വരുമ്പോഴേ എല്ലാവർക്കുമറിയാം സ്ത്രീ പുരുഷ അസമത്വം !ഞാൻ സ്ത്രീ പക്ഷത്തു നിന്നോ പുരുഷ പക്ഷത്തു നിന്നോ സംസാരിക്കുവാൻ താത്പര്യപ്പെടുന്നില്ല എങ്കിലും ചില വസ്തുതകൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഉത്തരം അസമത്വം മാത്രമായിരിക്കും !

ഏറ്റവും സാധാരണക്കാരിലാണ് രാഷ്ട്രത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌ ,കാരണം അവരാണ് സമ്മതിദായകർ ,പൊതുജനങ്ങൾ ,പിന്നോക്കക്കാരും ഇടനിലക്കാരും അടങ്ങുന്ന ഭരണഘടനയിലെ  വലിയ വിഭാഗം !ഈ വലിയ വിഭാഗങ്ങൾ ആണ് രാഷ്ടത്തിന്റെ രൂപം വരച്ചു വച്ചിരിക്കുന്നതും .പുരുഷൻ -സ്ത്രീ എന്നത് എഴുതുമ്പോൾ തുലനാവസ്ഥയിൽ വരുമെങ്കിലും പ്രായോഗികവശാൽ ത്രാസ് എപ്പോഴും പൊങ്ങിയും താഴ്ന്നുമേ നിലനിന്നിട്ടുള്ളൂ .എങ്ങനെയായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക ?ജൈവപരമായി സ്ത്രീ ശരീരം സ്ത്രൈണത നിറഞ്ഞതായതിനാൽ പുരാതനകാലത്ത്‌ അവളെ ലൈംഗികമായി ഉയർത്തി വച്ചിരുന്നു .കുടുംബം വികസിപ്പിക്കുവാനും കൃഷികളിൽ സഹായിക്കുവാനും കുട്ടികളെ പ്രസവിച്ചു പരിപാലിക്കുവാനും മറ്റും മറ്റും  .കായികമായി ബലവാനായ പുരുഷൻ സ്വാഭാവികമായി ഉയർന്നവനായി പരിഗണിക്കപ്പെട്ടു .ഭരണവും വീടും നാടും കുട്ടികളും സ്ത്രീകളും അവനാൽ നയിക്കപ്പെടുന്നു, അങ്ങനെ എഴുതപ്പെടാത്തൊരു ചരിത്ര രേഖ പോലെ തന്നെ സ്ത്രീയും പുരുഷനും വ്യത്യസ്ഥവത്കരിക്കപ്പെട്ടു !ഈ വ്യതിയാനം ഓരോ കുടുംബങ്ങളിലും പുരുഷ താല്പരിത കാര്യങ്ങൾക്ക് മുൻഗണന നല്കിയിട്ടുണ്ടാകാം .അതിൽ നിന്നും ഉയർന്നുവന്ന ചോദനകൾ ആണ്‍കുഞ്ഞു പിറന്നാൽ ഉണ്ടായേക്കാവുന്ന പരിഗണനയിൽ എത്തി നിന്നിരിക്കാം !ഈ പരിഗണന ലഭിക്കുന്ന സ്ത്രീകൾ തന്നെ അടുത്ത സ്ത്രീയോട് ആണ്‍കുട്ടികൾ ജനിച്ചാൽ കുടുംബത്തിൽ വരുന്ന നേട്ടങ്ങളെപ്പറ്റി വാചാലയാവുകയോ അഭിമാനിക്കുകയോ ചെയ്തിരിക്കാം .ഇവിടെ രണ്ടു തരത്തിൽ കാര്യങ്ങൾ വഴിമാറുകയാണ് .ഒന്ന്, പുരുഷന് സ്ഥാപിത താത്പര്യങ്ങൾ മാറ്റി മറിക്കുവാൻ അശേഷം താത്പര്യമില്ലാതാവുകയും തനിക്കു തുല്യം താൻ മാത്രമെന്ന തിരിച്ചറിവിലെയ്ക്കു അവൻ സാഹചര്യങ്ങളെ കൊണ്ട് വന്നെത്തിക്കുകയും ചെയ്തു .രണ്ട്, സ്ത്രീകൾ തങ്ങൾ ലിംഗപരമായി മാത്രം പുരുഷനിൽ നിന്നും മാറി നിൽക്കുന്നവൾ എന്നതിലുപരി പുരുഷനെ ആശ്രയിക്കെണ്ടുന്നവർ എന്ന മുഖം മൂടിയിട്ടുകൊണ്ട് നയിക്കുന്ന വഴിയിലൂടെ മാത്രം നടന്നു പോന്നവർ .അവർ തങ്ങൾക്കു കിട്ടിയിരുന്ന ഓരോ വിഹിതം ജീവിതത്തെയും അടിമ മനോഭാവത്തിൽ നോക്കിക്കാണുകയും കിട്ടുന്ന സ്നേഹത്തിൽ ജൈവികമായ ആനന്ദം നേടുകയും ചെയ്ത് പുരുഷനെ പിന്തുടർന്ന് പോന്നു .

ഈ വ്യായാമാവസ്ഥക്ക് മതങ്ങളും ഗ്രന്ഥങ്ങളും ആക്കം കൂട്ടി .ലോകത്തിൽ ഏതെങ്കിലും ഒരു വിശുദ്ധ ഗ്രന്ഥത്തിൽ സ്ത്രീകൾ പുരുഷന് തുല്യം ആകുന്നുണ്ടോ എന്നുള്ള അറിവ് എനിക്ക് പകർന്നു കിട്ടിയിട്ടില്ല ,അതുകൊണ്ട് തന്നെ ഈ മഹത് ഗ്രന്ഥങ്ങൾ ഈ ചാക്രിഗ ഗമനത്തിൽക്കൂടി ഉരുവായ അതി ബുദ്ധിമാന്മാരായ മനുഷ്യ -പുരുഷന്മാർ എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നു .കാരണം അവിടെയും ഒരു വിശുദ്ധ ഗീതയോ ബൈബിളോ ഖുറാനോ മറ്റു ഗ്രന്ഥങ്ങളോ സ്ത്രീകൾ എഴുതിയതല്ല !സ്ത്രീകളെ വാഴ്ത്തപ്പെട്ടവൾ ആക്കുകയാണ് മത ഗ്രന്ഥങ്ങളിൽ .പരാശക്തിയും ,വിശുദ്ധ അമ്മമാരും നമുക്കുണ്ട്,അവരെപ്പറ്റി കോടാനു കോടി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട് . പക്ഷെ ഒരു പ്രവാചകയൊ മാലാഖയോ സംന്യാസിനിയോ ഈ ഗ്രന്ഥങ്ങളിലെയ്ക്ക് ഒരു സംഭാവനകളും നല്കിയിട്ടില്ല .ഒരു വാത്മീകിനിയും ഒരു നിമിഷം ഉണർന്ന് അരുതേ കാട്ടാളാ എന്ന് കേണില്ല ! യാഥാർത്ഥ്യത്തിൽ വീടകങ്ങളിൽ കടുത്ത പീഡയാൽ അവർ നിലവിളിച്ചിട്ടുണ്ടാകാം ,സതിയനുഷ്ഠിക്കാൻ നിയോഗിക്കപെടുമ്പോൾ ,ജീവിതത്തിലെ ആട്ടും തുപ്പും ഏൽക്കുമ്പോൾ ,തലാക്ക് ചൊല്ലി ഇറക്കി വിടുമ്പോൾ അങ്ങനെ അങ്ങനെ എത്രയോ കോടാനുകോടി കാര്യങ്ങളിൽ സ്ത്രീകൾ ഉള്ളുരുകി കേണിട്ടുണ്ടാകും : മാ:നിഷാദ എന്ന് ! 

ഈ കടുത്ത പീഡയാൽ മനം മടുത്ത ഓരോ സ്ത്രീയും നിനയ്ക്കും പുരുഷനാണ് കേമൻ,സ്ത്രീയായി ജനിച്ചിട്ടെന്തു നേടി എന്ന്.ആണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന വീടുകൾ അവർക്കായി സ്ഥാനമാനങ്ങൾ കുറിച്ച് വയ്ക്കും .അവനെ പ്രത്യേകിച്ചോമനിക്കും.അവനു തിന്നുക വളരുക സമ്പത്തുണ്ടാക്കുവാൻ അദ്ധ്വാനിക്കുക വിവാഹം കഴിക്കുക രമിക്കുക കുട്ടികളുണ്ടാവുക വീണ്ടും ആവർത്തങ്ങൾ ..ഇതുമാത്രം !പെണ്‍കുഞ്ഞു ജനിക്കുന്നതോടെ അവൾക്കായുള്ള ആധിയുടെ വിത്തും കൂടെ കുരുത്തു വരും .വേണമെങ്കിൽ ഒരു നെല്മണി  തൊണ്ടയിൽ കുരുക്കി അവളെ കൊന്നുകളയും. അല്ലെങ്കിൽ വീടിന്റെ പിന്നാമ്പുറങ്ങളിൽ പ്രത്യേക പരിശീലനക്കളരിയിൽ അമ്മമാർ തന്നെ അവരെ അടക്കി ഒതുക്കി പാത്രം കഴുകിച്ചും  തൂത്തും തുടപ്പിച്ചും നനച്ചും ഒച്ചയുണ്ടാക്കാതെയും ഉറക്കെച്ചിരിക്കാതെയും മലർന്നു കിടക്കാൻ അനുവധിക്കാതെയും ,തീണ്ടാരി സമയങ്ങളിൽ തൊടാൻ ,പിടിക്കാൻ ,കാണാൻ അനുവധിക്കാതെയും ,അച്ഛനെയും അമ്മാവനെയും സ്വന്തം അനുജനെ വരെ ഓച്ഛാനിച്ച് നില്ക്കണം എന്നുള്ള കഠിന താക്കീതുകളിൽക്കൂടിയും വളർത്തി വന്നു .വളർന്നാൽ പത്തു വയസ്സിന്നു മുൻപ് വരെ അതായത് ബാല്യം കഴിയുന്നതിനും മുൻപേ അവളെ വിവാഹം ചെയ്തു ഒഴിവാക്കി വിട്ടിരുന്നൊരു കാലവും  നൂറ്റാണ്ടുകൾക്കു മുൻപല്ല !ഇതാ ഈ ഇന്നലെകൾ മാത്രമാണ് !(എല്ലാ വീടകങ്ങളും ഇത്തരത്തിൽ എന്ന് ഇതിൽ അർത്ഥമാക്കുന്നില്ല ,മൊത്തം ജനങ്ങളിൽ ഏറിയ കൂറിനെപ്പറ്റി പറയുന്നു എന്നുമാത്രം )ഇത്രകാലം ഞങ്ങൾ പോറ്റി ,ഇനി നിങ്ങൾ ഇതാ ഈ ധനം കൊണ്ട് അവളെ പോറ്റണം എന്നുള്ളതല്ലേ ഈ സ്ത്രീധനം ?? സ്ത്രീധനമൊരുക്കാൻ  അവരവരെ വരെ വിറ്റ് കടം കയറി, കാട് കയറി മരിക്കുന്ന രക്ഷിതാക്കളെത്ര? വിവാഹമെന്ന മാനുഷിക ഉടമ്പടിയെ  സ്വയം തീരുമാനിക്കാനാവാതെ ബലിമൃഗങ്ങളായി കഴുത്തുനീട്ടിക്കൊടുത്തവർ  എന്റെയും നിങ്ങളുടെയും കുടുംബത്തിലില്ലേ ? ഈ അസമത്വം പിന്തുടർന്ന് മാത്രമാണ് പിന്നീടിങ്ങോട്ടുള്ള വരവുകൾ .ഈ സമത്വമില്ലായ്മ്മ നാം വളർത്തിയെടുത്തതാണെന്ന് ഓർമ്മപ്പെടുത്തിയതാണ് ഞാൻ !

ഈ ആരാജകതയിൽ നിന്നുമുള്ള വിത്തുകൾ ആണ് ഇന്ന് ഓടുന്ന ബസിൽ യോനിയിലേയ്ക്ക് കമ്പി കുത്തിക്കയറ്റി ആനന്ദമടയുന്നത്.ഒൻപത് മാസക്കാരിയെ ബലാത്സംഗം ചെയ്യുന്നത് .തൊണ്ണൂറു വയസ്സുകാരിയുടെ മുലകൾ ചവച്ചു തുപ്പുന്നത് !എന്നിട്ട് നിങ്ങൾ അമ്മമാർ ആർത്തലയ്ക്കുന്നതിൽ എന്തർത്ഥം ? കുഞ്ഞുങ്ങളെ ആണെങ്കിലും പെണ്ണെങ്കിലും തുല്യരായി വളർത്തണം .അവർക്ക് വീട്ടുജോലികൾ തുല്യമായി വീതം വെച്ച് പഠിപ്പിക്കണം .തറ തുടയ്ക്കാനും പാത്രം കഴുകാനും ,പാചകം ചെയ്യാനും അവർ ഒന്നിച്ചു നില്ക്കട്ടെ .യാതൊരു പുരുഷ സ്ത്രീ മനോവൈകല്യങ്ങളും അനാവശ്യ ഈഗോകളും വളർത്താതെ തുല്യരാക്കി വളർത്തിയാൽ അവർക്ക് സഹജീവികൾ നേരിടുന്ന അവസ്ഥയുടെ തോത് അതെത്ര തന്നെ ഏറിയതെങ്കിലും കുറഞ്ഞതെങ്കിലും മനസ്സിലാക്കുവാനും പങ്കു വയ്ക്കുവാനും കഴിയുന്നു .ഇനി അവർക്ക് സ്വതന്ത്രരായി ജീവിക്കണമെങ്കിൽ അവരെ അവരുടെ തീരുമാനത്തിൽ വിടുക .ഇതിനർത്ഥം ഒന്നുമറിയില്ലാത്ത കുട്ടികളെ ജീവിതത്തിന്റെ പ്രതിസന്ധികളിലെയ്ക്ക് ഇറക്കി വിടുക എന്നതല്ല !സ്വയം തിരിച്ചറിവോടെ നമ്മുടെ കണ്മുൻപിൽ സ്വന്തം ഇഷ്ടങ്ങളോടെ ജീവിക്കുക എന്നത് മാത്രമാണ് !ഇനി സാധാരണ രീതിയിൽ  വിവാഹിതരാകുന്നവർക്കു  പങ്കാളിയുടെ മനോനില വളരെ സുവ്യക്തമായി തിരിച്ചറിയാനും കൂടെ നില്കാനും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതിനോടൊപ്പം അവരിലെ നന്മയുടെ നിറവിനെ അംഗീകരിക്കുവാനുമാകും .ഈ ഒരു സ്ഥിതി സംജാതമായാൽ പിന്നെ ഒരു സ്ത്രീയ്ക്കും സ്ത്രീധനം കൊടുക്കേണ്ടുന്ന ആവശ്യമെന്തിനാണ് ? പുരുഷൻ ഭാരം ചുമക്കുന്നത് പോലെ കുടുംബജീവിതം ചുമലിലേറ്റി അലയുന്നതെന്തിന് ?

ഇന്നത്തെ വിദ്യാഭ്യാസം ഒരു പൗരനെ വാർത്തടുക്കാൻ ഉതകുന്ന ഒന്നായിട്ടൊന്നും വിലയിരുത്താനാകില്ല .വിദ്യാഭ്യാസവും നല്ല പൗരനാകുക എന്നതും സമാന്തര രേഖകൾ തന്നെയാണ്.കുത്തിയിരുന്നു പഠിക്കുന്നത് ഉപരിപഠന സഹായകമാവുക തന്നെ ചെയ്യും പക്ഷെ മനുഷ്യത്വം ഉണ്ടാക്കണമെന്നില്ല .അതിന് ഓരോ വ്യക്തിക്കും ഉൾക്കാഴ്ച  വേണം.ഏതു കലയിലായാലും സാഹിത്യത്തിലായാലും ശാസ്ത്രത്തിലായാലും ആഴത്തിലുള്ള അറിവുള്ളവനെ അതിൽ നില നിന്ന് പോകുവാനാകൂ അതുകൊണ്ട് തന്നെ കുട്ടികളിൽ അന്തർലീനമായതിനെ വളർത്തിക്കൊണ്ടുവരുന്ന രക്ഷിതാക്കളെയാണ് നാളെയ്ക്കാവശ്യം !ഒന്നും ഒന്നിനും താഴെയല്ല എന്ന ബോധം ചെറുപ്രായത്തിലെ പകർന്നു കൊടുക്കുന്നത് അവനവനിലെ പ്രകാശത്തെ കാണിച്ചു കൊടുക്കുന്നതിനു തുല്യമാണ്.

 ഇങ്ങനെ എത്ര പുരുഷന്മാരെയും എത്ര സ്ത്രീകളെയും സ്വയം പര്യാപ്തരാക്കി വളർത്തി വിടുന്നുണ്ട് നമ്മുടെ സമൂഹം?ആണ്‍ പെണ്‍ അനുപാതം എല്ലാ രീതിയിലും സമം ആകുന്ന അവസ്ഥയിൽ മനുഷ്യൻ സാമ്പത്തികമായി ഏറെ ഉയരും. കാരണം ഇവിടെ നടന്നിരിക്കുന്നത് ശരിയായ അർത്ഥത്തിൽ വിപ്ലവം ആയിരിക്കും !ഈ വിപ്ലവത്തിൽ പുരുഷാധിപത്യമൊ സ്ത്രീ ആധിപത്യമോ ഒന്നുമല്ല .സ്ത്രീപുരുഷ സമന്വയമാണ് നടക്കുന്നത് ,അതിനായി വേണ്ടത് മനുഷ്യരുടെ ഇത്തിരി ക്ഷമയും സഹനശക്തിയും സ്ത്രീയുടെ അടിസ്ഥാന നിലയിലേയ്ക്ക് പുരുഷൻ ഇറങ്ങി വരിക എന്നതും മാത്രമാണ് !(എന്തുകൊണ്ട് പുരുഷനിലെയ്ക്ക് ഉയരാൻ ഞാൻ പറയുന്നില്ല എന്നോ?മനുഷ്യന്റെ ഏറ്റവും ശത്രു അവന്റെ വികാരങ്ങൾ ആണ് അതിനു മുറിവേൽക്കുന്നത്‌ അവൻ തടഞ്ഞു കൊണ്ടേയിരിക്കും.സ്ത്രീ പുരുഷന് തുല്യമോ എന്ന ഇഗോ യെ നമുക്കിവിടെ മുറിവേൽപ്പിക്കെണ്ടതില്ല ) അതിലൂടെ ഒന്നിച്ചു നിന്ന് അദ്ധ്വാനിച്ചു വിയർപ്പൊഴുക്കി വളർന്നു വരുന്നത് പച്ചയായ മനുഷ്യരാണ്. രാഷ്ട്രത്തിനോ തിളങ്ങുന്ന തേജസുറ്റ ജനതയാണ് കൈമുതലാകുന്നത് !സൂര്യനെല്ലികളും രാഷ്ട്രീയ അരാജകത്വവുമില്ലാത്ത സുന്ദരമായ നാട് !എന്തു മനോഹരമായ നടപ്പിലാക്കാവുന്ന സ്വപ്നമാണെന്റെത് അല്ലെ ?

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...