Thursday, October 30, 2014

താരകക്കംബളം നീർത്തീ
മാനത്തംബിളി മാമനുറങ്ങി ..
താഴെ മേട്ടിലെ കൂട്ടിൽ
രാപ്പാടി പോലുമുറങ്ങി ..
ആരാരിരാരാരിരാരോ
അമ്മതൻ പൈതലുറങ്ങ്‌

കുഞ്ഞിളം കാറ്റ് തലോടീ
ഉമ്മവയ്ക്കുന്നിളം ചുണ്ടിൽ
ഒച്ചയുണ്ടാക്കാതെ നിന്നേ.. നോക്കി
കൂട്ടിരിക്കുന്നൂ കുറുഞ്ഞീ
ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

 അച്ഛന്റെ പൂങ്കുരുന്നല്ലെ ..നീ
ചാഞ്ചാടിയാടിയുറങ്ങ്
നാളെ നേരം പുലർന്നാൽ
മാമം തരാൻ മൈന പോരും

ആരാരിരാരാരിരാരോ
രാരീ രാരാരി രാരാരി രാരോ

ഓമനത്തുംബികൾ ആടും
കളിക്കൊഞ്ചലുമായ് തത്ത പാടും ..
മാനുകൾ തുള്ളിക്കളിക്കും
എന്നോമന കൂടെച്ചിരിക്കും ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...

നേരം വെളുക്കും വരേയ്ക്കും
നിന്നോമനക്കണ്ണുകൾ പൂട്ടി
അമ്മതൻ അമ്പിളി വാവേ
നീ ചാഞ്ചാടിയാടി ഉറങ്ങ്‌ ..
ആരാരോ രാരാരി രാരോ
രാരി, രാരാരി രാരാരി രാരോ ...



Tuesday, October 28, 2014

ആത്മംഭരി


അകലെയാകാശമാത്മവേഗങ്ങളെ
ത്തഴുകി നീർക്കുന്നു പച്ചിലത്തുംബുകൾ ..
തരുവിലല്ലോ പുണരുന്നു മേഘങ്ങൾ
കനവു തുന്നിപ്പറപ്പിച്ച കാറ്റുകൾ !


അകലെ അകലെയാണിന്നിന്റെ പച്ചയും
അകലെയകലെയാണിന്നിന്റെ പ്രാണനും
ഉരുകിയുള്ളം കലങ്ങുമാറിങ്ങനെ
തപന സൂര്യന്റെ ആഗോള താപനം !


എവിടെനിന്നോ തപസ്വിത സ്വപ്‌നങ്ങള്‍
തപുഷി പൊട്ടിത്തെറിച്ചു പായുന്നിതെ !
എരിക മര്‍ത്ത്യാ ! നീ സ്വയം തീര്‍ത്തതീ
തപനി വറ്റിച്ച ഗൂഡ പ്രവൃത്തികള്‍ !


തപിതരാകുന്നു ഭൂമിയും വാനവും
ഒരു കിളിപോലുമില്ലെ പറക്കുവാന്‍!
തനിമ വറ്റാത്തതൊന്നുമേ ഇല്ലയോ
ജ്വലക കെട്ട തനുസ്സതുംബാക്കിയായ് !


ജൈവജ്ഞാതേയമെല്ലാം ഉലഞ്ഞുപോ-
യിന്നു വാര്‍ക്കുന്നു ജീവനെക്കുപ്പിയില്‍
അമ്മവേണ്ടച്ഛനത്രയും പോലുമേ
എന്തിനിന്നു കുടുംബമേ വേണ്ട മേ!


മരണവായു വലിച്ചുകൊണ്ടിന്നു നാം
മരുവി മേവുന്നു ആഗോള വലകളില്‍
ക്ഷണിക ഭംഗിയില്‍ മാത്രം ജനിക്കുന്നു
ക്ഷണിക ബന്ധന മംഗല്യമെന്നതും!


കാമമേറെ ജ്വലിച്ചതില്‍ പുത്രിതൻ
മുലയുറുഞ്ചുമാ പാപിയെക്കാണുക!
എവിടെയോ കൊണ്ട് തള്ളുന്നു പാപത്തിന്‍
പലിശ കൊണ്ട് പിറന്നൊരാക്കുഞ്ഞിനെ!


അഗതിയഗതിയെന്നാട്ടുന്നു പിന്നെച്ചെന്ന
തിനെയും കാമ കേളിക്കൊടുക്കുന്നു
ലിംഗഭേദങ്ങളേതെന്നു പോലുമേ
ലിംഗ നീതിയ്ക്കു പാത്രമാക്കീടുവാൻ !


ഉന്മദം ഉന്മാർഗ്ഗമെന്നതെ ഇന്ന് കാണുവാൻ
ഭാംഗും ലഹരിയും,കള്ളു കഞ്ചാവ്-
കേറിക്കിടക്കുവാൻ തെല്ലു വേണ്ടും കടത്തിണ്ണ
എന്നതിലില്ല ഉണ്മ മണക്കുവാൻ പോലുമേ !


ആനമിക്കുന്നു ഭൂമിയെ നിന്നെ ഞാൻ
ആഗ്രഹിക്കുമ്പോൾ ആകാശമാകുവാൻ
ദേഹമെന്നതിൻ അർത്ഥമങ്ങേശാത്ത
ദേഹിയായി പരിഗണിച്ചീടുവാൻ


ആനമിക്കുന്നു ആകാശമിന്നു ഞാൻ
ആഗ്രഹിക്കുമ്പോൾ ഭൂമിയായീടുവാൻ
പ്രാണനെന്നതിൻ ഭാരമങ്ങേശാത്ത
പ്രാണിയാകുവാനെന്നെങ്കിലും മുദാ !

Sunday, October 26, 2014

(ഇത് എന്റെ അനുഭവ കഥയാണ്‌ സങ്കല്പം അല്പ്പം പോലുമില്ല !)

കാലു പ്ലാസ്ടർ ഇട്ടു കഷ്ടപ്പെട്ട് ഒരുകാലിൽ കുത്തിപ്പിടിച്ചു നില്ക്കയാണ് ഡോക്ടറെക്കാണാൻ ഒരു പ്രൈവറ്റ് ആശുപത്രിയുടെ നാലുംകൂടിയ മുക്കിൽ .നേരെ മുൻപിൽ ഓപ്പറേഷൻ തീയേറ്ററും ലേബർ റൂമും അതിന്റെ എതിർഭാഗത്താണ് ഈ കാലും കൈയും നടുവും ഒടിഞ്ഞ മുറിഞ്ഞ ചതഞ്ഞ അവശരായ ജനവിഭാഗങ്ങൾ ദൈവത്തെയും പ്രതീക്ഷിച്ചു മുഷിഞ്ഞു നാശമായി ഇരിക്കുന്നത് ,നില്ക്കുന്നത് സ്ട്രെക്ച്ചരിൽ കിടക്കുന്നതും ! അവിടെയ്ക്ക്
ആദ്യം വലിയവയറും കൈയ്യിൽ കുത്തിയ ഗ്ലൂക്കോസ് കുപ്പിതാങ്ങിയും സ്ട്രെക്ച്ചരിൽ ഒരു ചെറിയ വേദന ഞങ്ങളെക്കടന്നു ഓപ്പറേഷൻ തീയേറ്ററിലെയ്ക്ക് മാഞ്ഞുപോയി .പിറകെ ഒരു ടാക്സി കാറിൽ
"ന്റെ റബ്ബേ ..അല്ള്ളാ " എന്ന അമർത്തിയ വിളി നെഞ്ചിൽ നിന്നും അലച്ചു പെയ്ത് ഒരുമ്മ ഓടി വന്നു ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലിൽ തടഞ്ഞു നിന്നു .കൂടെ നന്നേ വെളുത്തു മെലിഞ്ഞു പതിനാറു വയസ്സ് തോന്നുന്ന ഒരു ചെറുപ്പക്കാരനും .അയാളുടെ മുഖം ആശങ്കയാൽ ചുമന്നിരുന്നു .നില്ക്കാനോ ഇരിക്കാനൊ വയ്യാത്തപോലെ അയാൾ എരിപൊരി കൊള്ളുന്നതും കണ്ടു .ഭർത്താവിന്റെ സകല ഭാവഭാവാദികളും അയാളിൽ ഉണ്ടെങ്കിലും അയാളുടെ നിഷ്കളങ്കത മുറ്റിയ കൊച്ചു മുഖം "പ്രായം പതിനാറ് " എന്നെന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു !

അവർക്കും പിന്നിൽ ഒരോട്ടോ വന്നു നിന്നു .അതിൽ നിന്നും ഒരു ജുവലറിക്കട ഒന്നാകെ ഇളകിവന്നു .തലയിലെ കിന്നരിയും ,വീതിയരപ്പട്ടയും ,കൈയ്യിലെ മുഴുവൻ ഭാഗങ്ങളും സ്വര്ണ്ണാന്ജിതമായി മിന്നി .നില്ക്കുകയോ ഇരിക്കുകയോ അല്ലാത്ത രീതിയിൽ സ്ട്രെക്ച്ചരിൽ ഇരുന്ന എന്നെ തട്ടിമറിച്ചിട്ട് അത്തറിന്റെ പരിമളം കാറ്റുപോലെ അവിടെവന്നു പറന്നു കളിച്ചു !അതിനും പിറകിൽ ഓട്ടോകളും ബൈക്കുകളും തലയിൽ തട്ടമിട്ടതും ബുർക്കയിട്ടതും മോല്ലാക്കമാരെന്നു തോന്നുന്ന താടിക്കാരും എല്ലാം ചറപറാ വന്നു നിറഞ്ഞു എല്ലാത്തിനും കൂടി പത്തുമിനുട്ടെ വേണ്ടിവന്നുള്ളൂ .ഒരുപട ആളുകൾ കരഞ്ഞും അടക്കം പറഞ്ഞും ചർച്ചചെയ്തും കുശുകുശുത്തും അവിടമാകെ പരന്നു !!
അവിടെ നിന്നാൽ ഗ്ലാസ് വാതിലിനപ്പുറം വിശാലമായ പാർക്കിംഗ് ഏരിയ കാണാൻ കഴിയും ,അതിലൂടെ വരുന്നവരെയും !അവസാനമായി ഒരു ലോറിയാണ് വന്നു നിന്നത് ! ഞങ്ങൾ അല്ല ഞാൻ നടുങ്ങി അതുമുഴുവൻ ജനങ്ങൾ ആണോ ?? ഇത് സാധാരണ പ്രസവം അല്ല എന്നുറപ്പ് ,ആ പെങ്കുട്ടിയ്ക്കെന്തു പറ്റിയതാവും .എല്ലാവരും കുലംങ്കഷമായ ചർച്ചയിലാണ് മിണ്ടാതെ നിശബ്ദം കരയുന്ന ഒരമ്മയെ മാത്രമേ ഞാൻ അവിടെക്കണ്ടുള്ളൂ ബാക്കിയെല്ലാവരും സംസാരത്തിലാണ് ചിലർ കരയുന്നതായി ഏങ്ങൽ അടിക്കുന്നു .പക്ഷെ എന്റെ ധാരണയെ തിരുത്തി ലോറിയിൽ നിന്നും ഒരു തൊണ്ണൂറു വയസ്സ് പറയുന്ന വല്യുമ്മയെ എടുത്തിറക്കി ഒരാൾ കൊണ്ടുവന്നു .അവർ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു .ഒരു പഞ്ഞിക്കെട്ടുപോലെ വെളുത്തു നേർത്ത രൂപമായ അവരെ അയാൾ നിലത്തു മൂലയ്ക്കിരുത്തി .
"നെനക്കെന്താ പ്രാന്തായാ അബീദെ ഓരെ ബലിച്ചിട്ടും ബരാൻ ?" ഒരാൾ ദേഷ്യപ്പെടുന്നു
"ഓര് നെലോളി കൂട്ടീക്കെണു ,ഓരിപ്പോ ചത്തുപോം അതീറ്റും മുന്നേ ഓളേം കുട്ട്യെം കാണണം ന്ന് "
"ഹം ..ബീട്ടി കുത്തീരിക്കാണ്ടേ പോന്നോളും എപ്പോം ബയസ്സു നൂറാവാനായി ,മനുസ്സ്നെ മെനക്കെടുത്താൻ ഞി ഞാ ചോമക്കണ്ടേന്ന് ?? അന്നേ പറഞ്ഞാ മതി ബലാലെ "
"ബാപ്പ മുണ്ടാണ്ടിരി ആളോള് നോക്കുന്നു "
"ആളോള്ക്കെന്താ ..എനക്കല്ലേ പാട് ??"
"സുബൈദാന്റെ ആരേലുമുണ്ടോ ? "
ഒരു നെർസ് തല വെളിയിലേയ്ക്കിട്ടതെ ഞെട്ടി .
"ദെന്താ പൂരപ്പറമ്പോ ?!!! എല്ലാവരും മാറിനിക്ക്‌ സാറ് കാണേണ്ട ഈ ബഹളം .പെങ്കുട്ടിയ്ക്കൊരു കുഴപ്പോമില്ല പ്രസവം നടന്നു കഴിഞ്ഞു ,പോയെ പോയെ "
"സിസ്റ്ററെ കുട്ടി ?"
"ആ കുട്ടിയെ തരും എണ്ണയും സോപ്പും ക്ലോത്തും തന്നോളു "
"സിസ്റ്ററെ കുട്ടി എന്താ ?"  വീണ്ടും പല ചോദ്യങ്ങൾ ഒരേ താളത്തിൽ പൊങ്ങി .
"ങും കുട്ടി പെണ്ണാ ,മൂന്ന് എണ്ണൂർ ഉണ്ട് .2 40 pm "
"ഓ ..."
എല്ലാവരുടെയും മുഖം ഒരേ തരത്തിൽ താളത്തിൽ ഭാവത്തിൽ കുനിഞ്ഞു ,രണ്ടു പേരുടെതോഴികെ .
"അല്ഹം ദുലിൽഹാ ,റബ്ബേ .."
ആയമ്മ കണ്ണ് തുടച്ചു ,ചിരിച്ചു .കൂടെ അതീവ സന്തോഷത്തോടെ ആ യുവാവും .
ആ അമ്മ അപ്പോൾ ചുറ്റുവട്ടവും നോക്കി .അപ്പോൾ മാത്രമാണവർ എല്ലാവരെയും നോക്കിയത് .എന്റെ കണ്ണിൽ കണ്ണുടക്കിയപ്പോൾ അവർ സൗഹൃദത്തോടെ ചിരിച്ചു .
"പേരക്കുട്ടി ഉണ്ടായി അല്ലെ ?" ഞാൻ ചോദിച്ചു .
"അതെ മോളെ ,ഓള്ക്ക് മാസം ഒന്ന് മുന്നെയാ .കുട്ടി മഷിയിറക്കി .അത് ബ്ലഡിൽ കലങ്ങീ ഓളെ ജീവൻ പോയീന്നും പറഞ്ഞ് ഫോണ് വന്നു .കൂട്ട നെലോളി ആയിരുന്നു പിന്നെ .ചത്താ ബന്നത് ഇങ്ങൊട്ടെയ്ക്കു ഞാൻ "
ഞാൻ അവരുടെ കൈയ്യിൽ പിടിച്ചു .അവർ കണ്ണുനീരിലൂടെ പുഞ്ചിരിച്ചു .
"സിസേരിയനാരുന്നു ,ഭാഗ്യം ഒരു കുഴപ്പോമില്ല എന്ന് പറഞ്ഞു "
"പെങ്കുട്ട്യാ മൂത്തതു രണ്ടും  .അതോണ്ട് ആർക്കും ഇഷ്ടായില്യ .ഓളെ ഇനി എല്ലാരൂടി സങ്കടാക്കും .ഓൾക്ക് ആണിനെ പെറാൻ അറീല്ലെന്നു ഓന്റെ അമ്മ കഴിഞ്ഞെനു ചോയ്ച്ചതാ ,പാവം ന്റെ കുട്ടി .ബെറും പാവ്വാ ,പത്തൊമ്പത് വയസ്സേ ഉള്ളൂ മൂന്നു പെറ്റു .ഇനീം അബര് നിർത്താൻ സമ്മയിക്കില്ല "

അവർ കരഞ്ഞു കൊണ്ടേയിരുന്നു ..ഞാൻ ആ ചെറുപ്പക്കാരനെ നോക്കി കണ്ടതേയില്ല .അയാളുടെ രൂപവും അയാളിലെ ചിരിയിലെ സന്തോഷവും എന്നെ തെല്ല് അമ്പരപ്പിച്ചു അപ്പോൾ !ആ ഉമ്മച്ചി എഴുനേറ്റു പതിയെ മുറിയിലേയ്ക്ക് പോയി .

അല്ല ഞാൻ അമ്പരക്കുന്നത് പെണ്‍കുട്ടി എന്ന് കേട്ടപ്പോൾ എല്ലാവരും മുഖം തിരിച്ചതിൽ അല്ല .പെണ്ണിനെ പെറ്റ കുറ്റം പെണ്ണിനെ തനിയെ എല്പ്പിക്കുന്നതിലെ വിവരമില്ലായ്മയിൽ ആണ് !അതെ ആണ്‍കുട്ടി എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളിലും അഭിമാനം തുടിച്ചു പൊങ്ങും .ഒന്നാകുമ്പോൾ അഭിമാനം ,രണ്ടാകുമ്പോൾ അഹങ്കാരം ഇനി മൂന്നുണ്ടായാലോ !! ഈശ്വരാ ആളുകളെ കാണുമ്പോൾ കണ്ണ് മുഴുവൻ തുറക്കില്ല !! പറഞ്ഞിട്ട് കാര്യമില്ല പ്രേമിക്കാൻ കേളിയാടാൻ പ്രസവിക്കാൻ മാത്രമേ ചിലർക്ക് (പലർക്കും )പെണ്ണ് വേണ്ടു പക്ഷെ പറയുന്ന കൂപമൻഡുകങ്ങൾക്ക് അറിയില്ല ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കപ്പെടുന്ന ക്രോമസോം സ്ഥിതി ചെയ്യുന്നത് പുരുഷ ബീജത്തിൽ ആണെന്ന് !രണ്ടിനം ബീജങ്ങൾ ആണ് പുരുഷ ശുക്ലത്തിൽ കാണുന്നത് .ഗൈനോസ്പേം എന്നും ആൻഡ്റോ സ്പേം എന്നുമിവ അറിയപ്പെടുന്നു .ശുക്ലത്തിൽ ആൻഡ്റോസ്പേം എന്ന ബീജം ഇല്ലാത്ത പുരുഷന് ആണ്‍കുട്ടി ജനിക്കില്ല നേരെ തിരിച്ചും (ഈ അറിവ് ഗൈനക്കൊളജി പുസ്തകത്തിൽ നിന്നുമുള്ളതാണ് എന്നറിയിക്കുന്നു ഞാൻ ഡോക്ടർ അല്ല എന്നെ കൊല്ലാൻ ആരും വരേണ്ട )
ഈ ലോകം നന്നാകില്ല .പരമേശ്വരാ ഭഗവാനെ എനിക്ക് പത്ത് പെങ്കുഞ്ഞുങ്ങളേക്കൂടി തരണേ ..എനിക്ക് നിങ്ങളെ ജീവനാണ് പെണ്മക്കളെ .ഉമ്മകൾ എല്ലാ കുഞ്ഞുങ്ങൾക്കും ആണിനും പെണ്ണിനും നപുംസകങ്ങൾക്കും !

Thursday, October 23, 2014

അമ്മ!

ഓ അമ്മയെന്നാല്‍
ഒഴിഞ്ഞ കഞ്ഞിക്കലം പോലെന്തോ
ഒരു കരിപ്പാത്രം !
അതിന്നകത്തെ വെന്തുപാകമായതെല്ലാം
നമ്മള്‍ തിന്നുതീര്‍ത്തത് അറിഞ്ഞില്ലല്ലേ !

Thursday, October 16, 2014

ചില വായനകള്‍ അബോധതലത്തില്‍ ഉള്ളവ ആയിരിക്കും .വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ബോധാവസ്ഥയില്‍ നിന്നും തെന്നി നീങ്ങിപ്പോകും ,അവിടെ നമ്മുടെതായ ചില ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നുകില്‍ കിനാവിലെയ്ക്കോ അല്ലെങ്കില്‍ ഉറക്കത്തിലെയ്ക്കോ ബോധപൂര്‍വ്വമല്ലാതെ നീങ്ങിപ്പോകും .അത് ഉത്കൃഷ്ടമായ വാനയുടെ ഗണത്തില്‍ പെടുത്താവുന്ന ഒന്നല്ല .വായിക്കുമ്പോള്‍ നമ്മെ കൃതികള്‍ അവയുടെ ലോകത്തിലേയ്ക്ക് സുഖകരമായൊരു തെന്നല്‍ പോലെ കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് കൃതിയുടെ സ്വഭാവം നമ്മള്‍ ആകുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥമായ വായന പരിണമിക്കപ്പെടുന്നത്.വായന നന്നാകുക എന്ന് പറയുമ്പോള്‍ കൃതി നമ്മളുമായി നടത്തിയ സംവാദം നമ്മുടെ മനസ്സുമായി താദാത്മ്യം പ്രാപിച്ചു എന്നും  ആ കൃതി നന്ന് എന്ന് നാം സ്വയം വിലയിരുത്തുകയും ചെയ്യുമല്ലോ .ഇവിടെ വായനയുടെ സുഖം ചിന്തനീയമാകുന്നൊരു കൃതിയാണ് ബി .സുദേവ് ന്‍റെ 'നമുക്കിറങ്ങി നടന്നേക്കാം ' എന്ന കവിതാസമാഹാരം .തേടുന്നത് വേരുകള്‍ ആണെന്ന് അദ്ദേഹം പറയുന്നു .ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കതയോടെ വായനക്കാരന്റെ വലിയലോകത്തിലെയ്ക്ക് എനിക്ക് പ്രവേശനമുണ്ടോ എന്ന് എഴുതിക്കൂട്ടിയ വാക്കുകളുടെ ഘനനീലിമയ്ക്കിപ്പുറം നിന്നുകൊണ്ട് വിശുദ്ധമായി ചോദിക്കുകയാണ് വെറുതെ .വെറുതെ എന്നത് പറയുവാന്‍ കാരണം ആ ചോദ്യം ഇവിടെ അപ്രസക്തമാണ് .നമ്മെ നൂണ്ടു പിടിച്ചുലയ്ക്കുന്ന കവിതകളാണ് സുദേവിന്റെത്. പലതും കാലികപ്രസക്തവും അനുകരണങ്ങള്‍ അശേഷം ഇല്ലാത്തതുമായ സംശുദ്ധ രചനകള്‍ തന്നെയാണ് .നഗരം എന്ന കവിത എടുക്കുകയാണെങ്കില്‍

'ഉടലില്‍ കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച .
ഇരയുടെ മാംസത്തിലിറക്കിയ ലോഹകഷണങ്ങള്‍ '

എന്നൊരു പ്രയോഗമുണ്ട് കാടിന്റെ ഓര്‍മ്മയ്ക്കായ് കുത്തിയ പച്ച !അതും ഉടലില്‍ .കാട് ഓര്‍മ്മയാകുന്നിടത്തു മനുഷ്യന്‍ മൃഗമായി പരിണമിക്കുന്നത് എത്ര സുന്ദരമായിട്ടാണ് പറഞ്ഞുവയ്ക്കുന്നത് .കൊത്തിപ്പറിക്കാന്‍ ചോദ്യങ്ങള്‍ വട്ടമിട്ടു പറക്കുമ്പോള്‍ കയറി ഒളിക്കാന്‍ ഒരൊളിത്താവളം നിങ്ങള്‍ തരുമോ ? എന്നു കവി ചോദിക്കുകയാണ് .ചോദ്യങ്ങള്‍ എത്താത്ത ,സ്വയം ചോദ്യങ്ങളില്‍ പെടാത്ത ഒരുസ്ഥലം നമുക്ക് കൊടുക്കാനുണ്ടോ എന്ന് ഒരു ഞെട്ടലോടെ വായനക്കാര്‍ സ്വയം ചോദിക്കും .താഴ്വര എന്ന രചനയില്‍ ഏകാന്തതയെ ,മരണത്തെ അതിമനോഹരമായി വരച്ചിട്ടിരിക്കുന്നു .
'ശരിക്കൊന്നുറങ്ങാന്‍
ഏറെനാളായൊരു കൊതി
ജനലുകള്‍ തുറന്നിട്ട്‌
കണ്ണുകളടച്ച്
തണുത്ത് തണുത്ത് ..'
ആ തണുപ്പിന്റെ കാഠിന്യത്തില്‍ ആസ്വാദകര്‍ക്കും കൂടെ തണുക്കാം,തണുത്തു തണുത്ത് മരിച്ചു പോകുകയുമാകാം .അതുപോലെ 'വട്ടത്തിലുരുട്ടിയെഴുതാത്ത ഇതിവൃത്തങ്ങള്‍ ' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്‌

'നടക്കുമ്പോള്‍ ഗാന്ധിയെപ്പോലെ
ഓടാന്‍ എനിക്കിഷ്ടമല്ല ,
മാനം നോക്കണം ,
മരത്തിന്റെ തടിയന്‍ വേരിലിരിക്കണം,
കണ്ട പൂവിനോടും പൂച്ചയോടും തലയാട്ടണം ,
സംസാരിക്കണം ,
മനുഷ്യരോടുമാത്രം ഒന്നും മിണ്ടാതെ
എല്ലാം അറിഞ്ഞു പറയുന്ന ഒരു ചിരി ,
അത് തന്നെ ധാരാളം .'
ഇവിടെ നമുക്ക് തലപുകയ്ക്കേണ്ട, ചിന്തിച്ചലയേണ്ട. പറയുന്ന കാര്യങ്ങള്‍ വളരെ ലളിതവും എന്നാല്‍ അഗാധവുമാണ് അതുതന്നെയാണ് ബി സുദേവിന്റെ ഈ കൃതിയുടെ അക്ഷരഘടനയും എന്നെനിക്കു തോന്നുന്നു .

'കാലവേദിയില്‍ പ്രപഞ്ചനടനം നടക്കട്ടെ
നമുക്കിറങ്ങി നടന്നേക്കാം
നീ കടലാസില്‍ കുറിച്ചവ
കൊറിക്കാനെടുക്കുക
വരു
വാക്കുവന്ന വഴിയെ നടക്കാം .'  എന്ന് നിസ്സംശയം പറയുന്ന സുദേവിനെ അറിയാത്തവര്‍ ഇനിയെങ്കിലും തിരിച്ചറിയണം .ഈ കവി നിശബ്ദനായൊരു മഴയാണ്, പെയ്തുകൊണ്ടിരിക്കുന്നപെയ്യാനുള്ള ഒരു കടല്‍ നിറഞ്ഞ മഴ .

Tuesday, October 14, 2014

അവള്‍ വസന്തം കഴിയുമ്പോൾ തിരികെ വരാതിരിക്കില്ല !

പൂക്കളിൽ വസന്തം കണ്‍തുറക്കുമ്പോൾ
പൂമ്പാറ്റകളിൽ സുഗന്ധം തേൻ ചൊരിയുമ്പോൾ
നീ നിന്റെ ഭിക്ഷാപാത്രം കൈയ്യിലേന്തുക !
നിനക്കുമുന്പിലെ കീറത്തുണിയിൽ
നീ അന്നന്നത്തെ ആവലാതികളുടെ
അളിഞ്ഞ നാറ്റം പരത്തുന്ന വേവലാതികൾ
പരത്തിയിടുക !

അവള്‍ ഒരുപക്ഷെ പൂക്കൾ വസന്തം ചൊരിയുന്നത്
കാണുവാൻ വരാതിരിക്കില്ല !
നിന്റെ വറുതിപ്പാത്രത്തിന്നോരത്തു ചാടാൻ
മടികൊള്ളുന്നൊരു കഷണം നാണയത്തുണ്ട്‌ ,
സുഗന്ധപൂരിതമായ കൈകൊണ്ടവള്‍
മനോഹരമായ തുകൽസഞ്ചിയിൽ നിന്നും
എടുക്കാതിരിക്കില്ല !

എറിഞ്ഞു കളയുന്ന ഭക്ഷണക്കീറിൽ
അവളുടെ ചുണ്ടിലെ അമൃത് ചുവയ്ക്കുന്ന
ചെമന്ന ചായം പുരളാതിരിക്കില്ല .
നിന്റെ വിശന്ന വയറിന്റെ കാളലിനെ
അവ ചുംബിച്ചടക്കാതിരിക്കില്ല
അവളുടെ കാൽമടംബുകളുടെ  രക്താഭയിൽ
സൂര്യൻ ഒളികണ്ണിടുമ്പോൾ താഴെ
ഭൂമിയിൽ ഒരുവേള ഇരുൾ പടരാതിരിക്കില്ല !

സൗന്ദര്യം കാഞ്ഞ അവളുടെ നിതംബ വടിവിലെയ്ക്ക്
നീ കണ്ണുകൾ അടയ്ക്കാതിരിക്കുക
അടിമയ്ക്കും തെണ്ടിയ്ക്കും മാത്രം
വികാരങ്ങൾ അടക്കാൻ പഠിക്കണമെന്നില്ലല്ലൊ !
നീ അവളുടെ ഇറക്കം കുറഞ്ഞ മേലുടുപ്പുകളുടെ
ഇടയിലെ ചന്ദ്രനെ ധ്യാനിച്ചുണർത്തുക
അവയ്ക്കും മുകളിലെ കട്ടിവെണ്‍മേഘങ്ങളിൽ
ദീർഘയാത്ര പോകുന്നത് സ്വപ്നം കാണുക
അവള്‍ വസന്തം കഴിയുമ്പോൾ
തിരികെ വരാതിരിക്കില്ല !


Saturday, October 4, 2014

ഒരു കണ്ണോളം വരുന്ന കടലെവിടാണുള്ളത് !
ഒരു കടലോളം വരുന്ന കണ്ണും !?
പിന്നെങ്ങനെ എനിക്ക് നീയും
നിനക്ക് ഞാനും സമമാകും !?

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...