Showing posts with label Published By Vyga News. Show all posts
Showing posts with label Published By Vyga News. Show all posts

Tuesday, November 26, 2013

തിര

'തിര' സിനിമയിലെത്തി കുറഞ്ഞകാലം കൊണ്ടു തന്നെ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തുകഴിഞ്ഞ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ .പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സെക്‌സ് മാഫിയയ്‌ക്കെതിരെ ശക്തമായി പോരാടുന്ന ഡോ. രോഹിണിയായാണ്‌ മലയാളത്തിന്റെ പ്രിയ താരം വീണ്ടുമെത്തിയത് ,ശോഭന .തന്റെ ഭാഗം അഭിനയത്തിലൂടെ ശകതമാക്കിയെങ്കിലും ആ ഒരു പ്രഭ മാത്രമേ ചിത്രത്തിന് എടുത്തു പറയാനുള്ളൂ .തിരക്കഥയിലെ ശക്തി 'തിര' എന്ന പേരിനുള്ളത് പോലെ ഇല്ലാതെപോയതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ .വലിയൊരു വിഷയത്തിലേയ്ക്കാണ് സിനിമ വിരൽ ചൂണ്ടിയതെങ്കിലും അതിനെ അത്ര തന്നെ ശക്തിയോടെ പ്രേക്ഷക മനസ്സിലെത്തിക്കാൻ ചിത്രത്തിലെ കാഴ്ചകൾ പോര.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിലെ ഭീകരത ഒട്ടൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശേഷം ഭാഗം അത്ര നിസ്സാരമായി ചിത്രീകരിക്കാൻ പറ്റുന്ന ഒന്നല്ല എന്ന് പ്രേക്ഷകർക്കറിയാം .അത്ര ശക്തമായ ഒരു മാഫിയയിലെയ്ക്ക് സുഗമമായി കാറോടിച്ചു ചെല്ലാൻ പറ്റുമായിരുന്നെങ്കിൽ നമ്മുടെ അനേകലക്ഷം പെണ്‍കുട്ടികളെ ഇതിനകം ഒട്ടേറെ രോഹിണിമാർ രക്ഷിച്ചു കൊണ്ടുപോന്നെനെ !ത്രില്ലർ എടുക്കുമ്പോൾ ഒരു ഭാഗത്തിന് ശേഷം അടുത്തഭാഗം കാണികളെ ഞെട്ടിച്ചുകൊണ്ടുള്ളതല്ലെങ്കിൽ അതിനെ ത്രില്ലർ എന്ന് പറയുന്നതിൽ അർത്ഥമുണ്ടാകില്ല .ഇത്തരം മാഫിയകൾക്കെതിരെ ചൂണ്ടുവിരൽ ഉയർത്തുന്നവരെ മറ്റുള്ളവർ അറിയും മുൻപേ തീർത്തുകളയുന്നത് നാൾക്കുനാൾ വരുന്ന വാർത്തകളും റിപ്പോർട്ടുകളും നമുക്ക് കാണിച്ചു തരുന്നുണ്ട് .

CNN ൽ വന്ന ഒരു റിപ്പോർട്ടും ഇന്റർവ്യൂ കളും കുറച്ചു നാളുകൾക്ക് മുൻപ് കാണുകയുണ്ടായതിൽ ,ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ കുട്ടികളെ കാണാതാകുന്നതിനെപ്പറ്റിയും, അവരെ ഇത്തരം കേന്ദ്രങ്ങളിൽ നിന്നും വർഷങ്ങൾ കഴിഞ്ഞ് ചോരയും നീരുമില്ലാതെ ക്രൂര പീഡനങ്ങൾക്ക് ശേഷം കണ്ടെത്തിയതിനെപ്പറ്റിയുമുള്ള ഭീകര വാർത്തകൾ അവർ തന്നെ പറയുന്നത് നാം കണ്ടതാണ് .അകത്തെത്തിക്കഴിഞ്ഞാൽ പുറം ലോകം കാണാതെ ഒരിക്കലും ആകാശം പോലും കാണിക്കാതെ അടച്ചിട്ടു ഭോഗിക്കുന്നതിലെ ക്രൂരത ! അതായിരുന്നു തുറന്നു കാട്ടേണ്ടിയിരുന്നത് .

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു .അതിന്റെ കുറവ് തിരക്കഥയിൽ വ്യക്തമാണ് .കുട്ടികൾ നഷ്ടമായവരിൽ നിന്നും ,രക്ഷപെട്ട് വരുന്നവരിൽ നിന്നും ,സന്നദ്ധ സംഘടനകൾ, ഇത്തരം കാര്യങ്ങൾ സംഭവിച്ച സാധാരണ ജനങ്ങൾ എല്ലാം ഒന്നാംതരം ഉദാഹരണങ്ങളല്ലേ !അതുപോലെ കഥാപാത്ര ചിത്രീകരണങ്ങളിൽ അഭിനയത്തിന്റെ / ജീവിക്കുന്നതിന്റെ കുറവ് പ്രകടമായിരുന്നു .നപുംസക കഥാപാത്ര സൃഷ്ടിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.കൂടുതൽ അവസരങ്ങൾ അവർക്ക് മാധ്യമങ്ങൾ (അത് സിനിമയോ നാടകമോ എന്തായാലും )നൽകിയാൽ നമ്മിലൊരാളെപ്പോലെ നാളെ അവരെയും സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയും ,അത് വളരെ മാർഗ്ഗദർശനീയമായൊരു കാര്യമാണ് .കുറച്ച് വടക്കേയിന്ത്യൻ മുഖങ്ങളെ ഉൾപ്പെടുത്തിയെങ്കിലും അവരിൽ എത്രപേർ കഥാപാത്രത്തോട് നീതികാണിച്ചു എന്നത് ചോദ്യം തന്നെയാണ് .
ഉദാഹരണത്തിന് മുംബൈ പോലീസ് മായി താരതമ്യം ചെയ്‌താൽ ത്രില്ലർ എന്ന പേരിൽ ആ കഥ നമുക്ക് വിശ്വസനീയമായി(ഊഹിക്കുവാൻ ) തോന്നും .ഇതിൽ പക്ഷെ അവിശ്വസനീയമായ കഥാ തിരിവുകളാണുള്ളത് .നിരായുധയായ ഒരു ധൈര്യവതിയ്ക്കും അവർ ആരുതന്നെയായാലും ഇത്ര ലഘുവായ രക്ഷപെടലുകൾ ഇത്തരക്കാരിൽ നിന്നും സാധ്യമാവുകയില്ല എന്ന് കൊച്ചുകുട്ടിയ്ക്കു പോലുമറിയാം(ത്രില്ലറല്ലേ സ്ത്രീയ്ക്കും കുറച്ചൊക്കെ ഫൈറ്റ് ആകാം .ഒന്നുമല്ലെങ്കിൽ ഒരു കാടൻ തനിനാടൻ അടി എന്താ ?)
സംഗീതം എടുത്തു പറയാൻ ഒന്നും ശേഷിപ്പിക്കുന്നില്ല .അതിന്റെ വരികളോ സംഗീതമോ മനസ്സിൽ തങ്ങി നിൽക്കുന്നതായി തോന്നുന്നില്ല,അതുകൊണ്ട് പുതുമ എന്ന് പറയാമോ എന്ന് സംശയമാണ് .പക്ഷെ പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ എടുത്തുപയോഗിക്കുന്നതിൽ വിനീതിനെ അഭിനന്ദിക്കാതെ വയ്യ .ചിപ്പിക്കുള്ളിലെ മുത്തിനെ അവിടെത്തന്നെ അടച്ചു വയ്ക്കാതെ തുറന്നെടുക്കണമെന്നെയുള്ളൂ അതിനു പ്രഭ പരത്താൻ .

Wednesday, October 16, 2013

സ്ത്രീകളുടെ മൂത്രപ്പുരകൾ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങൾ !


ഒരു യാത്രയിൽ അതും തിരക്ക് പിടിച്ച റോഡ്‌ യാത്രകളിൽ ,അർദ്ധരാത്രിയിൽ ഒരു സ്ത്രീയ്ക്ക് മൂത്രമൊഴിക്കണമെങ്കിൽ ബസ്‌ ഡ്രൈവറുടെ കാലു പിടിച്ചാൽ മാത്രം പോര !അവളെ മൂത്രമൊഴിപ്പിക്കാനായി ആ ബസ് കിലോമീറ്റർ ഓടി ഏതെങ്കിലും മൂത്രപ്പുരയുള്ള ഹോട്ടൽ /സ്റ്റൊന്റ് എത്തണം !അതിന്നിടയിൽ വാർദ്ധക്യം ബാധിച്ചു പിടിച്ചു നിർത്താൻ ശേഷിയില്ലാത്ത അവളുടെ മൂത്ര സഞ്ചി ചോർന്നു പോകാതിരിക്കുന്നതെങ്ങനെ ?? ആ വെപ്രാളത്തിനിടയിൽ അവളുടെ ശാരീരിക നില മാത്രമല്ല അവതാളത്തിലാകുന്നത് മാനസിക നിലയും കൂടിയാണ് .

ഇനി ഒരു തിരക്ക് പിടിച്ച പട്ടണത്തിലെയ്ക്കിറങ്ങു,അവൾ മൂത്രമോഴിക്കണമെങ്കിൽ  ഒന്നുകിൽ റയിൽവേ സ്റ്റേഷൻ അഭയം അല്ലെങ്കിൽ ബസ്‌ സ്റ്റാന്റ് ,അതുമല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണശാലകൾ ശരണം ! അവളുടെ മൂത്രം മുട്ടലുകൾക്ക് ഗവണ്മെന്റ് ലക്ഷക്കണക്കിന്‌ രൂപ വിലയിട്ടു നല്ല നേരം വരാൻ നോക്കിയിരിക്കയാണ് !അത് വരെ മുള്ളണ്ട!നമ്മുടെ ജനക്ഷേമ വിഭാഗങ്ങൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടി  പബ്ലിക്‌ ടോയ് ലെറ്റ് നിർമ്മിക്കാതിരിക്കുന്നത് ?(തീരെ ഇല്ല എന്നല്ല പറയുന്നത് ) എന്തുകൊണ്ടാണ് സ്ത്രീകളെ നമ്മൾ പൊതു നിരത്തിലിറങ്ങി മൂത്രമൊഴിക്കാതിരിക്കുന്നത്? എന്തെ സ്ത്രീകൾക്ക് മാത്രമേ നാണം ബാധകമായുള്ളോ ? കാലങ്ങളായി സ്ത്രീകൾ ഉപേക്ഷ വിചാരിച്ചു മൂത്രാശയ രോഗങ്ങൾ കൂട്ടി വച്ച് സന്തോഷത്തോടെ മരിക്കുന്നതല്ലാതെ ഇവിടെന്തു സംഭവിക്കാൻ ! 


ഇന്ത്യയിലെ Rural development minister  ജയ് രാം രമേഷിന്റെ   “no toilet, no bride” ക്യാമ്പൈൻ  മുറപോലെ നടന്നുവെങ്കിലും അത് വിവാഹം കഴിക്കുവാൻ പോകുന്ന ഇന്ത്യയുടെ ദക്ഷിണ വശത്തെ പെണ്‍കുട്ടികൾക്ക് കുറച്ചൊക്കെ രക്ഷ കൊടുത്തുവെങ്കിലും,പൊതു കക്കൂസുകളും മൂത്രപ്പുരകളും ഇന്നും അപര്യാപ്തമായി നില നില്ക്കുകയാണ് !


ഒരു സ്ത്രീയെ ഇത്തരം അവസ്ഥകൾ എത്ര ബാധിക്കുന്നു എന്ന് നമ്മുടെ പുരുഷന്മാർ കൂടി മനസ്സിലാക്കേണ്ടത് എത്രയോ കാലം അപ്പുറം തന്നെ ആയിരുന്നു ?പ്രായപൂർത്തിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടി അവളുടെ മാസമുറ സമയത്തുകൂടി ഒരു പകൽ മുഴുവൻ കാത്തിരുന്നു ഇരുട്ടിലെയ്ക്കിറങ്ങും അവളുടെ ശുചിത്വത്തിനായി, പക്ഷെ അവിടെ അവളെക്കാത്തിരിക്കുന്നത് ക്രൂരമായ ലൈംഗിക ചൂഷണമോ ബാലാത്സമോ ആയിരിക്കും !ഇന്ത്യയുടെ Human Resource Development  വിഭാഗം തന്നെ ഇതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് !എന്തൊരു അവസ്ഥയാണിത് ?സ്ത്രീകൾ ഇന്ന് നടമാടുന്ന സ്ത്രീപുരുഷ ശാക്തീകരണത്തെപ്പറ്റി മാത്രം വാചാലർ ആയാൽപ്പൊര നമ്മൾ ഓരോരുത്തരും ഒന്നല്ലെങ്കിൽ ഒരു തവണ എങ്കിലും അഭിമുഖീകരിച്ച ഈ രൂക്ഷമായ പ്രശ്നത്തെപ്പറ്റിക്കൂടി തുറന്നു സംസാരിക്കണം , ഓരോ നഗരങ്ങളിലും നാഷണൽ ഹൈവേ പോലുള്ള പ്രധാന പാതകളിലും  സ്ത്രീകൾക്ക് വേണ്ടി പണം വാങ്ങിയുള്ള ശുചിത്വ കേന്ദ്രങ്ങൾ (എന്നാൽ മാത്രമേ അത് പരിപാലിക്കപ്പെടുകയുള്ളൂ,കൂടാതെ അനാശ്യാസ പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ ഇടയാകരുത് ) പ്രവർത്തിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് അതുപകാരപ്പെടുകയുള്ളൂ.


ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിലും മറ്റും കക്കൂസുകളും മറ്റു സൌകര്യങ്ങളും കാണാൻ ഇല്ല എന്നത് എത്ര ദുഖകരമായ അവസ്ഥയാണ് ,നമ്മുടെ റെയിൽവെ ട്രാക്ക്കളിൽ സൂര്യനുദിക്കും മുൻപ് വിസ്സർജജിച്ചു കടന്നു പോകുകയാണാ സുദീർഘ ജനവിഭാഗവും ! ഇതാണ് നമ്മുടെ ഇന്ത്യയുടെ 70% സുപ്രഭാതങ്ങളും ! ഇതിനു ഒരു ചെറിയ സംഖ്യ മാറ്റിവയ്ക്കാനില്ലേ ഒരു സർക്കാറുകൾക്കും? ചൈനയിൽ 5% ജനങ്ങൾ മാത്രമാണ് കക്കൂസുകൾ ഇല്ലാതെ ജീവിക്കുന്നുള്ളൂ .യുറോപ്പിലതു 1%.ഇന്ത്യയിലെത്തിയപ്പോൾ അത് 52% ആണ് ! ഓർക്കണം ഈ പകുതിയിലധികം ജനങ്ങൾ ഇപ്പോഴും വിസ്സര്ജ്ജിക്കുന്നത് പൊതുവഴികളിലും നിരത്തുകളിലുമാണ്,മഹത്തായ ഇന്ത്യൻ വികസനം !


നമ്മുടെ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തി ശുചിത്വത്തെപ്പറ്റി ധാരാളം ക്ലാസുകൾ നടക്കുന്നുണ്ട് .പക്ഷെ എന്നിട്ടും അത് ഏറ്റവും അനിവാര്യമായ സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്തെണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഇനിയും ജനസേവകർ കാണിച്ചു തരുന്നില്ല.മെട്രോ നഗരങ്ങളായ ബംഗളൂര്  പോലുള്ള സ്ഥലങ്ങളിൽ നമ്മുടെ കേരളത്തിനേക്കാൾ സന്നദ്ധ സംഘടനകൾ ഇതിനായി പ്രവർത്തിച്ചു വരുന്നതായി കാണാം .ചില സംഘടനകൾ ഇതിലേയ്ക്കായി ലോണ്‍ അനുവദിച്ചു കൊടുക്കുന്നതായും കാണുന്നു .

കേരളം പോലുള്ള ഒരു സംസ്ഥാനത്ത്/എല്ലായിടത്തും , ഏറ്റവും അടിസ്ഥാന പരമായ സ്ത്രീകളുടെ ഈ ആവശ്യകത കൂടി അറിഞ്ഞ് എന്നാണാവോ നീതി നടപ്പിലാക്കുന്നത് ??

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...