Monday, August 31, 2015

നിങ്ങൾക്ക് എന്നെ കൊല്ലാമായിരിക്കും
പക്ഷെ ഞാൻ എഴുതിയതിനെ കൊല്ലാനാകില്ലല്ലോ !!
(കാലൻ മാത്രമുള്ള ഈ കാലം !!)

Friday, August 28, 2015

പ്രകാശിതമായ ഒരായിരം സത്യങ്ങൾക്കും അപ്പുറം
അപ്രകാശിതമായ കുറെയേറെ സത്യങ്ങൾ ഉണ്ടെന്നു നമുക്കെല്ലാം അറിയാം .ആ സത്യങ്ങളുടെ വഴിയെ ആണ് ഓരോരുത്തരും നടക്കുന്നതെന്നും .കള്ളനും കൊലപാതകിയും നല്ലവനും ഞാനും നീയും എല്ലാം .ചെറിയചെറിയ ഉത്തരങ്ങൾ മുതൽ വലിയവലിയ തുറന്നെഴുത്തുകളുടെ അകമേ നടക്കുന്ന നമ്മെക്കുറിച്ചുള്ള മറ്റുള്ളവരെക്കുറിച്ചുള്ള ഇത്തരം നിരന്തരമായ സംവാദങ്ങൾ ഒരുപക്ഷെ പുറമേ ശാന്തമായ മൗനമായായിരിക്കാം കാണുന്നത് ..ഞാൻ ചെറുപ്പത്തിൽ തീരെ സംസാരിക്കാത്ത ശാന്ത പ്രകൃതി ആയിരുന്നു .ഇപ്പോൾ ഞാൻ വീണ്ടും അതിലേയ്ക്ക് നടക്കും പോലെ !അതിന്നർത്ഥം ഞാൻ എന്നോട് കൂടുതൽ സംവദിക്കുന്നു എന്നത് തന്നെയാണ് .മറ്റുള്ളവർക്ക് അതൊരുതരം അസഹിഷ്ണുതയോ അഹങ്കാരമോ പങ്കുചേരായ്മയോ ആയി തോന്നിക്കൂടായ്കയില്ല !പക്ഷെ അതിനെ പൊളിച്ചെഴുതാനോ തിരുത്താനോ എനിക്കിപ്പോൾ തീരെ തോന്നാറില്ല ..ഇതൊരു ഭൂഷണമാണോ എന്നൊന്നും ഞാൻ ചിന്തിക്കുന്നേയില്ല, മറിച്ച് ജീവിതത്തിനെ അതിന്റെ വസന്തകാലത്തുതന്നെ തിരിച്ചറിയുക എന്ന ലളിതമായ ഉത്തരത്തിലാണ് ഞാനിപ്പോൾ .സന്തോഷം മാത്രം !

Thursday, August 27, 2015

ഓണവെയിൽ കൊള്ളാൻ കാത്തുനില്ക്കുന്ന ഓരോ പൂവിനും ഓണാശംസകൾ ..ഓണമെന്തെന്നറിയാത്ത ഓരോ കുരുന്നുകൾക്കും ഓണാശംസകൾ ..കാൽക്കാശിനു വിലയില്ലാത്ത ഓരോ കാക്കപ്പൂവിനും ഓണാശംസകൾ ..കാശിനു മാത്രം കൊള്ളാവുന്ന ഓരോ ബന്തിപ്പൂവിനും ഓണാശംസകൾ.. എത്രവാടിയാലും വൈലറ്റുപൂക്കുന്ന ഓരോ വാടാമല്ലിയ്ക്കും ഓണാശംസകൾ..ഇതുവായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഓണാശംസകൾ  എന്റെ സ്നേഹാശംസകൾ !

Wednesday, August 26, 2015

കൈരളി ബുക്സ് അകം മാഗസിനിൽ ഓണപ്പതിപ്പിൽ വന്ന എഫ് ബി യിലെ സ്ത്രീകൾ സംവാദത്തിലെ എന്റെ കുറിപ്പ്

ഫേസ് ബുക്ക്‌ എനിക്ക് നല്കിയത് സ്വയം തിരിച്ചറിയാനുള്ള വലിയൊരിടം ആണ് .വിർച്ച്വൽ മീഡിയ എന്ന് പലരും പുച്ഛത്തോടെ പറയുമ്പോൾ ഞാൻ അതിനെ ഈ ലോകത്തിന്റെ പലകോണിലേയ്ക്കും പല കാഴ്ച്ചയിലെയ്ക്കും പല രൂപങ്ങളിലെയ്ക്കും അതിനെല്ലാമുപരി വച്ചുകെട്ടുകളില്ലാത്ത വിലപറ യലുകളില്ലാത്ത സ്വയം അവാച്യമായ ചില ആനന്ദങ്ങൾ തന്ന എന്റെ തന്നെ മുഖച്ഛായ ആയിട്ടാണ് കാണുന്നത് .ഫേസ് ബുക്ക്‌ സ്വയം നിയന്ത്രിതമായ ഒരിടമായതിനാൽ അവിടെ വ്യക്തിയുടെ നിലപാടുകളാണ് നടപ്പിലാകുന്നത് .അനേകമനേകം കാണാവള്ളികളിൽ ഊഞ്ഞാലാടുന്ന കാക്കത്തൊള്ളായിരം ആളുകൾ !അവർക്കിടയിൽ ഒരുവള്ളിയിൽ പിടിവിടാതെ ഞാനും എന്റെ കസർത്തുകൾ കാണിക്കുന്നു .അതുകണ്ട് കൈകൊട്ടാനും പൊട്ടിച്ചിരിക്കാനും നന്ന് നന്നെന്നു പറയാനും താഴെനിന്നും മുകളിൽ നിന്നും വശങ്ങളിൽ നിന്നും അസഭ്യം കണ്ടെത്താനും പറയാനും ത്വരയോടെ വിമർശിക്കാനും അതിനായി ജനിച്ചവർ വേറെയും .വള്ളിപൊട്ടിയാൽ തീരുന്ന ഈ കസർത്തിൽ നിയന്ത്രിതമായ ചാലക ശക്തികൾ ഊർജ്ജം തരുന്നുണ്ട് .അവരുടെ ഊർജ്ജം ഒരുപരിധി വരെ നമ്മെ നിയന്ത്രിക്കുന്നും ഉണ്ട് .

എനിക്ക് എഴുത്തിൽ വേറെ ഒരു മാധ്യമവും തരാത്ത വിധം അനുവാചകരെ നല്കിയത് ഫേസ് ബുക്ക്‌ തന്നെയാണ് .അതുകൊണ്ടുതന്നെ ആഗോള വലകളിലെ ക്ഷണപ്രഭാചഞ്ചലം ആണ് അതിൽ വരുന്ന എഴുത്തുകൾ എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല .എഴുത്തിൽ അല്ലെങ്കിൽ വായനയിൽ ഒരു വ്യക്തിക്ക് തരാൻ കഴിയുന്നതും  നേടാൻ കഴിയുന്നതുമെല്ലാം  മാധ്യമം ഏതാണെങ്കിലും അതിലൂടെ പുറത്തേയ്ക്ക് കൊടുക്കുന്നത് അല്ലെങ്കിൽ നേടുന്നത് തുല്യമല്ലാതാകുന്നതെങ്ങനെ ? പിന്നെ പ്രസാധകരുടെ കടുംപിടുത്തങ്ങളോ വായനക്കാരുടെ തിരഞ്ഞെടുപ്പുകളോ ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും വായന അല്ലെങ്കിൽ എഴുത്താകാം എന്നുള്ളതിൽ ചില നേരമ്പോക്കുകളും എന്നാൽ നന്മയും ഇല്ലാതില്ല .പിന്നെ എല്ലാ ചവറുകളും കൊണ്ടിടാനുള്ള ഇടം എന്ന് തരം താഴ്ത്തുവാൻ വരട്ടെ ,വായനക്കാർ പുസ്തകക്കടകളിൽ കയറിയാൽ എല്ലാ പുസ്തകങ്ങളും വാങ്ങുമോ ? അവരവർക്കുള്ള  അഭിരുചിയ്ക്കിണങ്ങുന്നത്‌ തിരഞ്ഞെടുക്കാനുള്ള അവസരം അവിടെയുള്ളതുപോലെ ഇവിടെയും ഉണ്ട് .എല്ലാ ചവറുകളും നാമെന്തിനു തലയിലേറ്റണം ?!വായന പോലെ തന്നെയാണ് ഫേസ് ബുക്കിലെ മറ്റെല്ലാ പ്രവർത്തനങ്ങളും .പ്രൊഫൈൽ തിരഞ്ഞെടുക്കുമ്പോൾ / സ്വീകരിക്കുമ്പോൾ ഉള്ള നിലപാടുകളുടെ അർത്ഥം തന്നെ നമ്മൾ ബഹുജനങ്ങളിൽ നിന്നും നമ്മുടെ ശൈലികളോട് അഭിരുചിയുള്ളവരെ തിരഞ്ഞെടുക്കുന്നു എന്നതുതന്നെ .പക്ഷെ ചൂഴ്ന്നിറങ്ങി ആരെയും കണ്ടുപിടിക്കാനോ സുഹൃത്താക്കി മാറ്റുവാനോ കഴിയുന്നതൊന്നും ഇന്നത്തെ തിരക്കുകളിൽ സാധ്യമല്ല തന്നെ .സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമല്ല അവർ ഉണ്ടായി വരേണ്ടവർ ആണെന്നുള്ളതാണ് സത്യവും ! എനിക്ക് തുറന്നെഴുത്തുകളുടെ വാതായനം തുറന്നതും ഫേസ് ബുക്കിലൂടെ ആണ് .പെണ്‍മൊഴികൾ പിൻ‌മൊഴികൾ ആകാതെ ഗർജ്ജനങ്ങൾ ആകുന്നതും അതിൽ തൂങ്ങിക്കിടന്നു നീ പെണ്ണ് തന്നെ നിനക്ക് ഒന്നുമാകില്ല എന്ന് ആണ്‍മേല്ക്കോയ്മ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവരെ നോക്കി ഒന്ന് പോടാ എന്ന് ചങ്കൂറ്റം കാണിച്ചതും ഇവിടെത്തന്നെ !

ഒന്നും തുറന്നു പറയാൻ പാടില്ലാത്ത ലജ്ജയായിരുന്നു ഒരു പരിധി വരെ സ്ത്രീകളെ ഭരിച്ചിരുന്നത് .എന്നാൽ ഇന്നത്തെ ഫേസ് ബുക്കിൽ നാം കാണുന്ന കാഴ്ച്ച തികച്ചും മാറിയതാണ് .പുരുഷനിർമ്മിതമായ സങ്കല്പ്പങ്ങൾക്കപ്പുറം നിന്നുകൊണ്ട് അവൾ തന്റെ അഭിവാഞ്ചയും അനുഭവങ്ങളും ചിന്തകളും തുറന്നു പറയുന്നു .അതിനു ലൈക്കുകളും കമന്റ്‌ കളും കിട്ടുന്നുണ്ടോ എന്നതിൽ കാര്യമേതുമില്ല (വിലയേറിയ നിർദ്ദേശങ്ങൾ നൽകുന്നവർ ധാരാളമുണ്ട് എന്നതൊരു സത്യവുമാണ് )എങ്കിലും സ്വന്തം ചിന്തകളുടെയും ശരീരത്തിന്റെയും ശക്തിദൗർബല്യങ്ങളെ അവൾ എങ്ങനെ വിലയിരുത്തുന്നു എന്നത് അനുവാചകർക്കൊ കാഴ്ച്ചക്കാരനൊ  അറിയാനാകുന്നു .ഇത് സത്യമോ അസത്യമോ ആകട്ടെ പെണ്ണെഴുത്ത് എന്ന് അതിനെ വിഭജിക്കാനും വരട്ടെ അതിനൊക്കെ അപ്പുറം നിയന്ത്രിച്ചു കൊണ്ടുനടന്നിരുന്ന ഒരു തുടൽ പൊട്ടിച്ചെറിയാനും നിയന്ത്രിത രേഖ കൈവെടിഞ്ഞു പുറത്തേയ്ക്ക് പോകുവാനും ഒരു സ്ത്രീ തയ്യാറാകുന്നതിന്റെ അല്ലെങ്കിൽ നിയന്ത്രിതാവ് സ്നേഹിതനാകുകയും നിയന്ത്രിത രേഖകൾ ഇല്ലാത്തൊരു ലോകം അവൾക്കു ചുറ്റും പൂത്തുലയുന്നതോ ആയിരിക്കാം നമുക്ക് കാണുവാൻ കഴിയുന്നത്‌ !ഫേസ് ബൂക്കിലൂടെ ഞാൻ അധികം ഫെമിനിസം സംസാരിച്ചിട്ടില്ല .പക്ഷെ സ്ത്രീപക്ഷ നിലപാടുകളിൽ ഊന്നി തന്നെയാണ് എന്നും ഞാൻ മുന്നോട്ടു പോകുന്നതും .പക്ഷെ അതിലെ ഞാൻ എന്ന വ്യക്തിയ്ക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് .അധികാരശ്രേണികളില്‍ ,എതിര്‍ലിംഗങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പട്ടികയിലേയ്ക്ക് സ്ത്രീകള്‍ സ്വയം താഴേണ്ടതുണ്ടോ എന്ന വലിയൊരു ചോദ്യം സ്ത്രീകള്‍ക്ക് സ്വയം ചോദിക്കാനാകും .കുട്ടിയെ കുളിപ്പിച്ച് ,തറതുടച്ച് ,ഭര്‍ത്താവിനു ഭക്ഷണം കാലാക്കി ,വസ്ത്രങ്ങള്‍ കഴുകിയുണക്കാനിട്ട് ,ഭക്ഷണം കുട്ടിക്ക് കൊടുത്ത് ,ടിഫിനുകള്‍ തയാറാക്കി ബാഗുകളില്‍ ഒതുക്കി ,ഒരുകപ്പ് കാപ്പിയും ഭക്ഷണവും കഴിച്ച് ,പാത്രം മോറി ,മേശയും തറയും ഒതുക്കി ,ബാഗെടുത്തു തോളിലിട്ടു ജോലിചെയ്തു വന്നശേഷം എത്രപേര്‍ പറയുന്നുണ്ട് ഈ ഫെമിനിസം ?? യഥാര്‍ഥത്തില്‍ സ്ത്രീയുടെ  ഇസം ആണിന് ആകാമെങ്കില്‍ പെണ്ണിന് ആയാലെന്താ എന്ന ഇസമല്ല ! അത് ഒരു അളവുകോലിലും ആര്‍ക്കും ഒതുക്കാന്‍ വയ്യാത്ത ധീരമായ ചില നിലപാടുകളാണ് ,അവനവനു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്ന ധൈര്യവതിയായ സ്നേഹമതിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ പഠിപ്പിക്കാന്‍ പറ്റുന്ന ഇസം !!ഒരാണിനും ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത വൈകാരിക കൂട്ടുകെട്ടിലൂടെ പ്രകൃതിയുമായി ഇണയുമായി പുതുതലമുറയുമായി കൂട്ടിയിണക്കിയ ഇസം ! ഫെമിനിസം ! ഇവിടെ നമ്മള്‍ ഫെമിനിസം എന്നതിനെ തുലനാവസ്ഥയുടെ നൂല്‍രേഖകളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു .പിടിച്ചെടുക്കാന്‍ യുദ്ധം ചെയ്യുന്നതില്‍ നിന്നും മാറി  സ്ത്രീയെ അവളുടെ സ്വത്വത്തില്‍ ഊന്നി നിന്നുകൊണ്ട് സ്വയം വളര്‍ന്നു വലുതാകുന്ന പാകത നല്‍കുന്നു .ഒരു യുദ്ധങ്ങളിലും കണ്ണീര്‍ വീഴാതിരുന്നിട്ടില്ല .കാരണം യുദ്ധങ്ങള്‍, പടവെട്ടലുകള്‍ എല്ലാം എന്തൊക്കെയോ പിടിച്ചെടുക്കാനുള്ള തത്രപ്പെടലുകള്‍ മാത്രമാണ് .അതിലൂടെ നേടിയെടുക്കുന്നവ തിരിച്ചുകൊണ്ടുപോകുവാനുള്ള പടക്കോപ്പുകള്‍ എപ്പോഴും പിന്നാമ്പുറങ്ങളില്‍ രാകി മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കും എതിര്‍ചേരികള്‍ !അപ്പോള്‍ തരം കിട്ടുമ്പോള്‍ വീണ്ടും യുദ്ധമുന്നണി ഉണരും എന്നതുറപ്പ് .

സ്ത്രീകള്‍ ഒരു പ്രസ്ഥാനമായി മുന്നേറുമ്പോഴും അവര്‍ക്ക് പുരുഷനെ ഭര്‍ത്താവായും അച്ഛനായും സഹോദരനായും സഹപ്രവര്‍ത്തകനായും അയല്‍വാസിയായും അപരിചിതനായും കാണേണ്ടി വരും .അവരില്ലാതെ അവര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പടകൂട്ടാന്‍ വയ്യാതാകും .ചുരുക്കം സ്ത്രീകള്‍ പ്രകൃതിയുടെ ചില നിയമങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് സ്വയം ചൂണ്ടി എടുക്കുന്ന മീന്‍ പോലെയാകുന്നു സ്വാതന്ത്ര്യം അവകാശം ഇതെല്ലാം .പ്രകൃതിക്കു ചില നിയമാവലികള്‍ ഉണ്ട് മനുഷ്യന്‍ ഒഴിച്ചെല്ലാ ജീവജാലങ്ങളും പ്രകൃത്യാ അതില്‍ സഞ്ചരിക്കുന്നവര്‍ ആണ് .സ്നേഹിക്കുക കാമിക്കുക അടുത്തതലമുറയ്ക്ക് ജന്മം നല്‍കുക അവയെ പരിപാലിച്ച് സ്വയം പര്യാപ്തരാക്കുക എന്നത് ചാക്രിക ചലനമാണ്‌.അതിലൂടെ അവര്‍ നേടിയെടുക്കുന്ന പരസ്പര സ്വാതന്ത്ര്യം അനിര്‍വ്വചനീയമാണ് !അതിനെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സമത്വം എന്നും പറയുന്നത് .ഇവിടെ പുരുഷന്‍ അതിനെ ഹനിക്കുന്നു എന്നതും സ്ത്രീകളെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നു എന്നതും ഒട്ടൊക്കെ സത്യം എന്നിരിക്കെ ഒരു പ്രസ്ഥാനത്തിലേയ്ക്ക്‌ എടുത്തുചാടി ഓടിപ്പോയി വാങ്ങേണ്ടുന്ന സ്വാതന്ത്ര്യം ,അവകാശം ,നിയമം ,സുരക്ഷ ,സംരക്ഷണം എന്നതില്‍ ഒക്കെ ഇപ്പറഞ്ഞ പ്രകൃതിയില്‍ നിന്നും അകന്നു മാറുന്ന ഒരു ഘടകം നിലനില്‍ക്കുന്നുണ്ട് .അവിടെ കുടുംബം എന്ന സങ്കല്പം മാറുകയും സ്വയം എന്ന എന്ന ചങ്കൂറ്റം കടന്നു കയറുകയും ചെയ്യുന്നു .അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് കടന്നു വന്നത് ഒരു തീപ്പൊരി തന്നെയായിരുന്നു .അത് അന്ന് ആളിക്കത്തിച്ചത് അനേകം വേദന തിന്നുന്ന മനസ്സുകളെയും ശരീരങ്ങളെയും ആയിരുന്നിരിക്കണം .അവര്‍ അങ്ങനെയാണ് പ്രസ്ഥാനം ആകുന്നത് .വനിതാപ്രസ്ഥാനങ്ങളില്‍ വര്‍ഗ്ഗം ലിംഗം ,ജാതി ,മതം ,വര്‍ണ്ണം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ കാണാന്‍ വഴിയില്ല കാരണം അവിടെ വേദനകളെ ലഘൂകരിക്കുക എന്ന ഏറ്റവും അടിസ്ഥാനമായ ആവശ്യമാണ്‌ നിലനില്‍ക്കാന്‍ വഴി .കുടുംബം എന്ന വ്യവസ്ഥിതിയെ അവിടെ രണ്ടാം സ്ഥാനത്തെയ്ക്കെ പരിഗണിക്കുവാനും സാധിക്കൂ .കാരണം കുടുംബത്തില്‍ പുരുഷന്‍ ഇല്ലാതെ സ്ത്രീ പൂര്‍ണ്ണ അല്ല എന്നത് തന്നെ .

ഓരോ ദിവസവും രക്തം വെള്ളമാക്കി പണിയെടുത്തു കുടുംബത്തെ പോറ്റുന്ന ഓരോ സ്ത്രീയ്ക്കും ഒരുപക്ഷെ കുടുംബം എന്നാല്‍ പുരുഷന്‍ ആകണമെന്നില്ല കാരണം ദൈനംദിന ചിലവുകളുടെ പങ്കു വഹിക്കാതെ വീട്ടില്‍ ചടഞ്ഞുകൂടുന്ന പുരുഷന്‍ ഒരിക്കലും പ്രകൃതിയുടെ നിയമത്തിനു വിധേയന്‍ അല്ല എന്നത് തന്നെ .ഫെമിനിസം സമത്വത്തിനായുള്ള പോരാട്ടത്തില്‍ അധിഷ്ഠിതമാകുന്നതിനെ  ഇവിടെ വെല്ലുവിളിക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ ആണ് .പുരുഷനോട് ഇവിടെ എങ്ങനെ സമം ആകാന്‍ കഴിയും .എത്രയോ വീടുകളില്‍ പുരുഷന്‍ വാലാട്ടികളായി സ്ത്രീകളുടെ ചെരുപ്പിന്‍ കീഴില്‍ ഒളിക്കുന്നുണ്ട് !അവിടെ പുരുഷന്മാര്‍ തുല്യാവകാശം കിട്ടാന്‍ കേഴുന്നുണ്ടാകും .അപ്പോള്‍ യുദ്ധം സ്വയം നിഴലിനോടെന്നവണ്ണം മാറിപ്പോകുന്നു .വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അനുസരിച്ച്ഫെമിനിസം കാഴ്ച്ചപ്പാടുകള്‍ മാറ്റുമ്പോള്‍ ഒരുപക്ഷെ അതില്‍ രൂഡമൂലമായ അടിസ്ഥാന ആശയവും അതായത് സമത്വത്തിനായുള്ള പോരാട്ടവും മാറിമറിയുന്നില്ലേ? അടിസ്ഥാനപരമായി ഒരു അളവുകോല്‍ നല്‍കുക  വഴി  അത് മുഴുവന്‍ പ്രകൃതി സ്വാതന്ത്ര്യത്തെയുമാണ് വെല്ലുവിളിക്കുന്നത് .വീണ്ടും സ്ത്രീകള്‍ നമുക്ക് വേണ്ടുന്ന സ്വാതന്ത്ര്യം എന്നത് സ്നേഹത്തില്‍ പരസ്പരാശ്രയത്തില്‍ വേണ്ടുന്ന ഒന്നല്ല പകരം 'എനിക്ക് വേണ്ടുന്ന ഒന്ന്‍ ' എന്നതിലേയ്ക്കാണ് ചലിക്കുന്നതെന്ന് കാണാം .എന്തിനു പുരുഷനൊപ്പം എന്ന് പറയുന്നു ?സ്വയം ആര്‍ജ്ജിക്കെണ്ടുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് വിലപറഞ്ഞു നേടെണ്ടുന്ന ഒന്നല്ല .അതിനു 'പുരുഷനൊപ്പം 'എന്നൊരു അടയാളമിട്ടു അളന്നു തൂക്കെണ്ടുന്ന ഒന്നുമല്ല .ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്ത് സംസാരിക്കണം എന്ത് ചിന്തിക്കണം എങ്ങനെ ജോലിചെയ്യണംഎങ്ങനെ ജീവിക്കണം എന്നതൊക്കെ ഒരു വ്യക്തിയില്‍ അധിഷ്ടിതമാണ് .അതുകൊണ്ടുതന്നെ പുരുഷനെന്നോ സ്ത്രീയെന്നോ എന്നതിലല്ല വ്യക്തിയുടെ നിലപാടുകളില്‍ ആണ് ബഹുമാനം കൊടുക്കെണ്ടുന്നത് .അയാള്‍ അല്ലെകില്‍ അവള്‍ സ്വയം തീരുമാനിക്കുന്നത് അവരവര്‍ക്കുള്ള സ്വാതന്ത്രമാണ് .അത് കൊടുക്കുക എന്നത് പുരുഷന്റെ ധര്‍മ്മമല്ല. കാരണം ആരും ആരുടേയും അടിമയോ നിയന്ത്രിതാവോ ആകുന്നില്ല .ആ നഗ്ന സത്യത്തെ കുരുന്നിലെ മനസ്സില്‍ ഉറപ്പിച്ചു വളര്‍ത്തിക്കൊണ്ടു വരിക എന്ന ക്ലേശകരമായ കാര്യത്തിലാണ് ഊന്നല്‍ കൊടുക്കെണ്ടുന്നത് . അതെ അത് ക്ലേശകരം തന്നെയാണ് ,നാം മാറ്റാന്‍ ശ്രമിക്കുന്നത് നമ്മുടെ ഇന്നലകളെ ആണ് .അത് വളരെയെളുപ്പത്തില്‍ മാറ്റാവുന്ന ഒന്നല്ല .കാരണം ഇപ്പോഴും എപ്പോഴും ഒരു നിയന്ത്രിദാവ് നമ്മുടെ ചുമലിനു മുകളില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും .അവര്‍ എപ്പോഴും സ്ത്രീ അടിമപ്പെടേണ്ടവള്‍ ആണെന്ന് അരക്കിട്ടുറപ്പിക്കും .ഈ അരക്കിനെ ആണ് നമ്മള്‍ തൂത്തെറിയേണ്ടത് .നീ പാത്രം കഴുകണം ,നീ മുറ്റമടിക്കണം ,നീ ഭക്ഷണം പാകം ചെയ്യണം ,നീ വസ്ത്രം അലക്കണം എന്നിങ്ങനെ സ്ത്രീകള്‍ക്ക് നേരെ വരച്ചിട്ടിരിക്കുന്ന സകല 'നീ ' കളെയും തിരുത്തി 'നിങ്ങള്‍' എന്നതിലെയ്ക്ക് ആണ്‍പെണ് വ്യത്യാസമില്ലാതെ വരുത്തിത്തീര്‍ക്കുക തികച്ചും ക്ലേശകരമാണ് .ഒരുപക്ഷെ അത് പുരുഷന് സാധ്യമാകും പക്ഷെ സ്ത്രീകള്‍ തന്നെയാകും അതിന് ഒന്നാമതായി എതിര്‍ നില്‍ക്കുക ! 'എന്റെ മകനെക്കൊണ്ട് തുണി കഴുകിക്കുകയോ !!കഞ്ഞി വയ്പ്പിക്കുകയോ!!തറ തുടപ്പിക്കുകയോ !!' അവരുടെ വായുകള്‍ അതിശയം കൊണ്ട് രോക്ഷംകൊണ്ട് വെറുപ്പുകൊണ്ട്‌ വിറയ്ക്കും .ശരിയല്ലേ ?? അപ്പോള്‍ പ്രസ്ഥാനങ്ങളെ അല്ല നിര്‍മ്മിക്കെണ്ടുന്നത് ! മനസ്സാക്ഷികളെ ആണ് നിര്‍മ്മിക്കെണ്ടുന്നത് !

ഫേസ് ബുക്കിലെ ഞാൻ ഇതുപോലെ എണ്ണിയാൽ തീരാത്ത അനേകം ചിന്തകളുടെ ഊർജ്ജത്തിന്റെ എന്റെ തന്നെ വരമൊഴികൾ ആണ് .അവ എന്റെ ഇടവേളകളിൽ ചലിച്ചുകൊണ്ടെയിരിക്കുന്നു ഞാനായിത്തന്നെ !


Tuesday, August 25, 2015

വിശുദ്ധ കുർബാന കഴിഞ്ഞു വരുന്ന വിശ്വാസിയുടെ മുഖം പോലെ ശാന്തമായി വരുന്ന ഓണമാണ് എന്റെ ഓർമ്മകളെ എന്നും വിളിച്ചുണർത്താറുള്ളത് കാരണം ദേവർഗദ്ധയിലെ ഓണം ജാതിമതവിശ്വാസങ്ങൾക്ക് അതീതമായിരുന്നു എന്നും ..ഇന്നത്‌ മാറിയോ എന്ന് അറിയില്ല .കാരണം അകലങ്ങൾ മനുഷ്യരുടെ വിശ്വാസങ്ങളെയും മാറ്റിമറിക്കും കാരണം വല്ലപ്പോഴും വന്നുപോകുന്ന കാറ്റിനറിയില്ലല്ലോ എത്ര ഇലകൾ പൊഴിഞ്ഞുപൊയെന്നും അവിടെ എത്ര ഇലകൾ കിളിർത്തു വന്നെന്നും !ഓണവെയിലിൽ നിറയെ തുമ്പി പറക്കുന്ന പാടങ്ങൾ അവിടുണ്ടായിരുന്നു ..കറുത്തതും ചുമന്നതും വെട്ടിത്തിളങ്ങുന്ന പളുങ്ക് കണ്ണുകൾ നാലുപാടും ചലിപ്പിച്ചു ഞങ്ങളെ തൊട്ടേ തൊട്ടില്ല കളിക്കുന്ന ഒരായിരം നിറങ്ങൾ കൊണ്ട് മാനത്തു പാറിനടക്കുന്ന പൂക്കളങ്ങൾ അവർ തീർത്തിരുന്നു .ചൂടില്ലാത്ത ഇളവെയിലിൽ മുള്ളൻ വെള്ളരിക്കകൾ പൊട്ടിച്ചു തിന്നുകൊണ്ട്‌ ഞങ്ങൾ പൂപറിക്കാൻ അമ്പലക്കുന്നു വഴി പൂവത്തിന്റെ ചുവടുവഴി അലഞ്ഞു നടക്കും .കൊങ്ങിണി പൂവുകൾ പൊട്ടിച്ചു നിറയ്ക്കും .തൊട്ടാവാടിപൂ നിറയെ പറിച്ചു കൂട്ടും നീലനിറത്തിലുള്ള വയൽപ്പൂവുകളുടെ കെട്ടിലെയ്ക്കു നോക്കി അന്തം വിടും .നാറുന്ന തകരചെടിയുടെ മഞ്ഞപ്പൂവിനെ വേണോ വേണ്ടയോ എന്നമട്ടിൽ ഉപേക്ഷിക്കും ..കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ചു നെല്ലിക്കയും പെറുക്കി തിന്നു വീട്ടിലേയ്ക്ക് പോരും ..ഹാ ഓർമ്മകൾക്കെന്തു സുഗന്ധം ! ഓർക്കുവാൻ മാത്രമായിരിക്കും ഈ സുഗന്ധങ്ങൾ ഓർമ്മയുടെ വാതായനങ്ങൾ പൂട്ടി മുദ്രണം വയ്ക്കാതെ നിലനില്ക്കുന്നതല്ലേ !!

Monday, August 24, 2015

നേരം വെളുത്ത് വരുന്നതേയുള്ളൂ അഞ്ചു മണി ,കുളികഴിഞ്ഞു വന്ന് ജനാലകൾ തുറന്നിട്ട്‌ തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ എന്റെ ചുമലിൽ ഇരുന്ന് എന്നെ നോക്കുന്നു .ഒരു ഒലിവ് ഗ്രീൻ സുന്ദരി !! അമ്പോ !! എനിക്ക് സന്തോഷം കൊണ്ട് നില്ക്കാൻ മേലേ !!പേടിച്ചു പേടിച്ചു മൊബൈൽ കൈക്കലാക്കി ഏത് ഒരു സെൽഫി എടുക്കാനേ ..എങ്ങാനും പറന്നു പോയാലോ ?? ആര് ഇവളോ !! അരമണിക്കൂറാ ഇരുന്നത് ! ഞാൻ ഇഡ്ഡലി ഉണ്ടാക്കുന്നത്‌ സാംബാറുണ്ടാക്കുന്നത് ചായവയ്ക്കുന്നത് ഒക്കെ നോക്കിക്കണ്ട്‌ ബോധിച്ചു !ഇഷ്ടത്തി പോണില്ലാന്ന്  കണ്ടപ്പോ ഞാൻ സംസാരം തുടങ്ങി ..പിന്നെ ഞങ്ങൾ മോളെ വിളിക്കാൻ പോയി ."ചക്കരേ നോക്കെടാ ആരാ അമ്മേടെ തോളിൽ എന്ന് ",എവിടെ ..അവള് തിരിഞ്ഞു കിടന്നുറങ്ങി ഞാൻ വിടുമോ ! "നോക്ക് ഒരു സുന്ദരിപ്പൂംബാറ്റ " അവള് കഷ്ടപ്പെട്ട് മിഴി തുറന്നു ! ഒറ്റച്ചാട്ടം !! : "അമ്മേ !!!ഇവളെപ്പോഴാ വന്നെ ?എന്റെം തോളിൽ ഇരിക്കുമോ ?പ്ലീസ് " പിന്നെ ഞങ്ങൾ ഒന്നിച്ചു സെൽഫി പിടിച്ചാലോ എന്നാലോചിച്ചപ്പോ ഇഷ്ടത്തിയ്ക്ക് ഇഷ്ടായില്ല !ഓള് പടപടാ ചിറകടിച്ച് എന്നെ ഒന്ന് വലം വച്ച് ജനാല വഴി പാറിപ്പോയി !!ദാ ഞാനിപ്പോഴും നീ തന്ന സർപ്രൈസ് സന്തോഷത്തിലാണ് കേട്ടോ വല്ലപ്പോഴും വരണം എന്റെ ജനാലകൾ തുറന്നിട്ടിരിക്കുന്നു ..

Saturday, August 22, 2015

ഒരു മഴക്കാലം കൂടി കടന്നുപോകുമ്പോൾ ഓർമ്മയുടെ നനുത്ത പുകപടലം ബാധിച്ച ഒരുപാട് മഴക്കാലങ്ങൾ കടന്നുപോയിരിക്കുന്നു അല്ലെ !!എനിക്ക് ഒരുപാട് സന്തോഷമുണ്ട് എഴുത്തുലോകത്തിലെ മലയാളത്തിന്റെ മഴയായ സുഗതകുമാരി ടീച്ചർക്കും മറ്റനേകം നല്ല എഴുത്തുകാർക്കുമൊപ്പം ഞാനും ഈ ബുക്കിൽ ഇടം പിടിച്ചതിൽ ! 'പെണ്‍മഴയോർമ്മകൾ' ഒലിവ് ബുക്സ് ന്റെ ഈ ഓണ സമ്മാനം നെഞ്ചിലേറ്റുന്നു ..എല്ലാവരും  വായിക്കണം .

മഴയുടെ രൗദ്ര താളം മുതൽ താരാട്ടുവരെ ,പ്രണയം മുതൽ മരണം വരെ എത്രയെത്ര പെണ്‍ഭാവങ്ങളായിരിക്കും നമ്മെ തേടിയെത്തുക !ഞാനും കാത്തിരിക്കുകയാണ് !നമ്മൾ ഓരോരുത്തരെയും വായിക്കാൻ !

Friday, August 14, 2015

ദയയുടെ സഹോദരി

അതെ അവർ വന്നപ്പോൾ ഞാൻ വളഞ്ഞു കൂടി എന്റെ ബെഡ്ഡിൽ കിടക്കുകയായിരുന്നു .ഒരു കഠിനദിവസത്തിന്റെ മുഴുവൻ ക്ഷീണത്തിനും മേൽ അതികഠിനമായ പുറംവേദനയാൽ വലഞ്ഞ് ഭർത്താവ് കോളേജിൽ നിന്നും എത്തിയിട്ട് വേണം എന്തെങ്കിലും മരുന്ന് വാങ്ങാൻ എന്നുള്ള പ്രതീക്ഷയിലേയ്ക്കാണ് അദ്ദേഹത്തിൻറെ ഫോണ്‍വിളി 'ഞങ്ങൾ വരുന്നു ' എന്ന് എത്തിയത് .എപ്പോഴും അപ്രതീക്ഷിതമായി ആരെങ്കിലും കൂടെ ഉണ്ടാകുമെന്നറിയാമെങ്കിലും ഇത്തവണ അതെന്നെ ആവേശം കൊള്ളിച്ചില്ല കാരണം ഞാൻ അത്രമേൽ വേദനയിൽ അമർന്നുപോയിരുന്നു .ആരാണ് കൂടെ എന്ന എന്റെ പതിഞ്ഞ ചോദ്യം ആളും പ്രതീക്ഷിച്ചിരുന്നില്ല .'ദയാ ഭായി ' എന്ന മറുപടി എന്നെ ആകെ മാറ്റിത്തീർത്തു .ഞാൻ കിടക്കയിൽ നിന്നും ഉയർത്തെണീറ്റു .കാരണം ഞാൻ കാണാൻ പോകുന്നത് ഞാൻ കാത്തിരുന്നയാളെ തന്നെയാണ് .ശ്രീയുടെ കൂടെ ഞാൻ ഒരുപാട് പേരെ കണ്ടുമുട്ടിയിട്ടുണ്ട് .ഒരുപാട് പേർക്ക് സന്തോഷത്തോടെ ആതിഥേയ ആയിട്ടുണ്ട് .അത് ആ ഭാര്യാപദവിയിൽ മാത്രം കിട്ടിയിട്ടുള്ള കാര്യമാണ് (ചുരുക്കം ചില മഹാനുഭാവന്മാർ എന്നെയും കാണാൻ വന്നതൊഴിച്ചാൽ !).

അവർ വന്നു .കൈയ്യിൽ ഒരുകെട്ട്‌ ചെടികൾ ഉണ്ട് .നടുവാനായി മുറിച്ചെടുത്ത കമ്പുകൾ ആണ് .കഴുത്തിലും കൈയ്യിലും തനതായ ആദിവാസി ആഭരണങ്ങൾ .മധ്യപ്രദേശിന്റെ കൈത്തറി സാരി .ഞാൻ നിർന്നിമേഷയായി നോക്കി നിന്നു .ഞങ്ങൾ കൈകൂപ്പിയതല്ലാതെ ഒന്നും പറഞ്ഞില്ല .പക്ഷെ എന്റെ ഒപ്പം അവർ അകത്തേയ്ക്ക് വന്നു ,കൂടെ ശ്രീയും മണിവർണ്ണനും ഒരു സുഹൃത്തും .എല്ലാവരും ഇരുന്നു .ഞാൻ കുടിക്കാൻ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ ചൂടുള്ളതെന്തെങ്കിലും ആവാം എന്ന് പറഞ്ഞു .ഞാൻ വേദനിച്ചു വളഞ്ഞു വളഞ്ഞു നടക്കുകയായിരുന്നു എങ്കിലും അപ്പോൾ ഞാൻ മനസ്സ് നിറഞ്ഞവൾ ആയിരുന്നു!ഒരു കപ്പിൽ ചൂട് പാലുമായി വന്ന എന്നോടവർ പാല് വിഷമാണ് അത് ഞാൻ കുടിക്കില്ല കേട്ടോ എന്ന് പറഞ്ഞു ."ദിവസം മുഴുവൻ പണിതതും പോരാഞ്ഞ് വീണ്ടും കുറെ പേർ അല്ലെ ??" എന്നെന്നോട് ചോദിച്ചു ."ഒരിക്കലുമില്ല മിക്കവാറും ഞങ്ങളുടെ കൂടെ ആരെങ്കിലും കാണും "എന്ന് ഞാൻ തിരികെ ചിരിച്ചു .എന്റെ പ്രിയപ്പെട്ട ഏലക്ക+കറുവ +ചുക്ക് സുലൈമാനി ഞാൻ ഉണ്ടാക്കി അവർക്ക് കൊടുത്തു കൂടെ ഇരുന്ന് ദാ ഞങ്ങളുടെ ഈ പടം പിടിച്ചു .നിലത്തിരുന്ന എന്നോടവർ പറഞ്ഞു "അതുവേണ്ട ഞാൻ ആരെക്കാളും ഉയർന്നവൾ അല്ല " എന്ന് ."നോക്കു ഞാൻ ആരെക്കാളും താഴ്ന്നവളും അല്ല പക്ഷെ ഇവിടെ ദാ ഞാൻ താഴെയേ ഇരിക്കൂ " എന്ന് ഞാനും .അതവരെ ചിരിപ്പിച്ചു ."അല്ല കുട്ടീ ഞാൻ ദാ തറയിലെ ഇരിക്കൂ പക്ഷെ ചില സ്ഥലങ്ങളിൽ ആദിത്യ മര്യാദയുടെ പേരിൽ എനിക്ക് അത് സാധ്യമാവാറില്ല എന്ന് മാത്രം .എന്ന് പറഞ്ഞ് ഞങ്ങൾ മനോഹരമായി ശ്രീയെ നോക്കി ,ക്യാമറയെ നോക്കി പുഞ്ചിരിച്ചു .ക്ലിക്ക് ക്ലിക്ക് ഫോട്ടോകളിൽ ചിലതിൽ എന്റെ പുറംവേദന  മുഖം ചുളിച്ചു ! കാര്യം പറഞ്ഞപ്പോൾ" അയ്യോ എന്നിട്ടാണോ ഇങ്ങനെ എല്ലാം പണിയുന്നത് "എന്ന സ്നേഹത്തോടെ എന്റെയൊപ്പം അടുക്കളയിലേയ്ക്ക് വന്നു .കൂട്ടിയിട്ട കഴുകാനുള്ള പാത്രങ്ങളെല്ലാം ആദ്യമായി എന്നെ നോക്കി പരിഹസിച്ചു !എന്റെ ഒരു അതിഥികളും അവരെ അത്തരത്തിൽ കണ്ടിരിക്കില്ല !എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ദയാബായി ആ പാത്രങ്ങൾ കഴുകാൻ തുടങ്ങി .ഞാൻ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആകാം അല്ലെ എന്ന് ചോദിച്ചത് മുഴുവൻ സമ്മതത്തോടെയും എല്ലാവരും കൈയ്യടിച്ചു പാസാക്കിയിരുന്നു .ഞാൻ വേണ്ട എന്ന് പിടിച്ചകറ്റിയതിനെ അവർ സ്നേഹപൂർവ്വം നിരാകരിച്ചു .എനിക്ക് അതൊന്നും വയ്ക്കാനറിയില്ല .പക്ഷെ ഇത് ചെയ്യാനറിയാം .എന്ന മറുപടിയോടെ എന്നെ അകറ്റി മാറ്റി .അവിടെ ഇരിക്കൂ എന്നുപറഞ്ഞു ദീപുവും മണിയും എത്തി .തേങ്ങ ചുരണ്ടിയെത്തി ക്കഴിഞ്ഞു ,ഞാൻ പാൽക്കഞ്ഞിയും പപ്പടവും ചമ്മന്തിയും മത്തിവറുത്തതും തയ്യാറാക്കുംവരെ ക്ഷമയോടെ കാത്തിരുന്നു അവരെല്ലാം .വേവ് കൂടിയ അരി റൈസ്കുക്കറിൽ ഇടാമായിരുന്നു എന്ന എന്റെ പരിദേവനം ഭായി കേട്ട് നിന്നു ,പിന്നെ അരി നേരത്തെ വെള്ളത്തിൽ ഇട്ടു കുതിർക്കുവാൻ ഉപദേശിച്ചു .ഞാൻ ഇറുത്തുകൊണ്ട് വച്ചിരുന്ന വലിയ വെളുത്ത ചീനി മുളക് കൌതുകത്തോടെ എടുത്തു നോക്കി .കുറച്ചെടുത്തു സൂക്ഷിച്ചു വച്ചു കൊണ്ടുപോയി നട്ടുനനച്ചു വലുതാക്കാൻ !എന്നോട് റസ്റ്റ്‌ എടുക്കൂ എന്ന് കൂടെക്കൂടെ ഉപദേശിച്ചു സ്നേഹപൂർവ്വം ശകാരിച്ചു .ഞാൻ അവരെ പഠിക്കുകയായിരുന്നു .അവരെന്നെയും .ഞങ്ങൾ ഒരു ആക്ടിവിസവും സംസാരിച്ചില്ല .(ഞാനും ഭായിയും )ഞങ്ങൾ ഒരു അടുക്കള രഹസ്യവും പങ്കുവച്ചതെയില്ല !പകരം എനിക്കവരെയും അവർക്കെന്നെയും നന്നായി മനസ്സിലായിരുന്നു .ഞാൻ അവർ കുതിരപ്പുറത്തു പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന അവരുടെ സുധീര യൗവ്വനം ഉൾപ്പുളകത്തോടെ ഓർത്ത് നോക്കി.പക്ഷേ ഒന്നും ചോദിച്ചില്ല .വർഷങ്ങളായി ഞാൻ വായിക്കുന്നു എന്ന് മാത്രം പറഞ്ഞു .എന്റെ തോളോട് ചേർന്ന് നിന്ന് കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി എന്നോടവർ ചോദിച്ചു :"കുട്ടീടെ പേര് പറഞ്ഞില്ല !!" ആദിവാസികളെ നന്നാക്കാൻ ഇറങ്ങുന്നവരെ നിങ്ങൾക്കറിയുമോ അല്ല നിങ്ങൾക്കാകുമോ സ്വയം ഒരാദിവാസി ആയിത്തീരാൻ എന്നിട്ട് അവരുടെ ഉൾത്തളങ്ങളിലെ അന്തസംഘർഷങ്ങൾ അളക്കുകയും അറിയുകയും അവർക്ക് വേണ്ടി പടപൊരുതുവാൻ??അവരെപ്പോലെ ചാണകം മെഴുകിയ തറയുടെ തണുപ്പിൽ ഉറങ്ങുവാൻ ?അതും ഏറ്റവും സമ്പന്നമായ പട്ടുമെത്തയിൽ നിന്നും ഇറങ്ങി വന്നതിനു ശേഷം ??

അവർ ഭൂമിയിലേയ്ക്ക് പിറന്നത്‌ മെർസി മാത്യു എന്ന പേരിൽ ആയതിൽ എന്തത്ഭുതം ?ഒന്നുമില്ല !! ചിലർ പിറക്കുന്നത്‌ ദൈവത്തിന്റെ കണ്ണും കരളും തലച്ചോറും കൊണ്ട് ആകുന്നതിൽ എന്തിനത്ഭുതപ്പെടാൻ !!അവർ ദൈവം തന്നെയാകുന്നു എന്നതിൽ എന്തത്ഭുതപ്പെടാൻ !!അത്ഭുതപ്പെടണം, ദൈവങ്ങൾ നമ്മളെപ്പോലുള്ളവരെ കാണാൻ നമ്മുടെ കുടിലിലേയ്ക്ക്‌ കടന്നു വരികയും സ്നേഹപൂർവ്വം ആശ്ലേഷിക്കുകയും മിന്നിമായുകയും ചെയ്യുമ്പോൾ !

Monday, August 10, 2015

ആഗ്രഹിക്കാൻ പോലും കഴിയാതെ  ,കിട്ടാതെപോയ
അന്നത്തെ എത്രയോ കുപ്പിവളകൾക്കും കല്ലുമാലകൾക്കും
പകരം വയ്ക്കാൻ ഇന്നത്തെ ഏതു വൈഡൂര്യത്തിനാണാവുക !! പകരം വയ്ക്കാനാകാത്ത അന്നത്തെ ഓട്ടുവിളക്കിലെ മണ്ണെണ്ണ വെളിച്ചത്തിനെ  വെല്ലാൻ ഇന്നത്തെ ഏതു വൈദ്യുതി വെട്ടത്തിനാണാകുക !!കാരണം മനസ്സിലെ ആ ഓർമ്മകളുടെ പുനരാവർത്തനം ഒരിക്കലും സാധ്യമാകാത്തത് തന്നെ ! കാപ്പിപ്പൂ മണത്തിൽ മുങ്ങി മഞ്ഞുതുള്ളി അണിഞ്ഞ് അവ എന്നും മനസ്സിൽ ഒളിച്ചിരിക്കുമായിരിക്കും അല്ലെ ?

Monday, August 3, 2015

ഉൾപ്പിടച്ചിലുകൾ

കൂട്ടുകാരാ ,
നിരാലംബമായൊരു വസന്തകാലത്തു നിന്നുമാണ് 
ഞാൻ നിന്നിലേയ്ക്കു പടർന്നു വളർന്നത്‌ !
അവിടപ്പോൾ ഓക്കുമരങ്ങൾ പൂക്കുന്നില്ലായിരുന്നു
വരണ്ടുണങ്ങിയ മണ്ണിലേയ്ക്കു വീഴാൻ
കാത്തിരിക്കുന്ന എന്റെ തന്നെ
ഉടലിലെ ഒറ്റപ്പൂവ് മാത്രം ബാക്കി !

ഋതുക്കൾ കൊഴിയുംതോറും ഉണങ്ങാൻ
വെമ്പുന്ന എന്റെ ഉടലിലെ പച്ചകൾ
ഒന്നിനുവേണ്ടിയും ആർത്തലയ്ക്കുന്നതെയില്ലായിരുന്നു !
ഒരുതാങ്ങു കിട്ടിയാൽ വീഴാതിരിക്കാം
എന്നൊരാർദ്രമായൊരാന്തലിൽ
ഏങ്ങി നില്ക്കുന്നൊരു വള്ളിച്ചെടി !

ഞാനോ നീയോ പരസ്പരം ക്ഷണിച്ചതേയില്ല !
പക്ഷെ ,
നിമിത്തങ്ങളിൽ നമ്മൾ ഒന്നുചേരേണ്ടവർ
എങ്കിലും പറിച്ചു മാറ്റാനാകാത്ത എന്റെ വേരുകൾ
ഇപ്പോഴും ആഴ്ന്നു നില്ക്കുന്നത് ഞാൻ മുളച്ച
മണ്ണിലാണ് ..എന്റെ തായ് വേരുകൾ ഊർന്നു
കുടിക്കുന്നത് ഇപ്പോഴും ആതേ മുലപ്പാലു തന്നെ !
ആ ലവണങ്ങളിൽ നിന്നും ഊറ്റി ഉണർന്നതാണെന്റെ
പച്ച രക്തം !
ആമണ്ണിലേയ്ക്കിപ്പോൾ നീ കൂടി ആഴ്ന്നിറങ്ങുക !
പതിയെ വളരെപ്പതിയെ നിന്നിലേയ്ക്ക്
പുതിയ ധമനികൾ മുളപൊട്ടും !
അവയിലൂടെ അനുകമ്പയുടെ
സ്നേഹത്തിന്റെ സഹാനുഭൂതിയുടെ
ജലകണങ്ങൾ പരന്നൊഴുകും !
നിന്നിൽ പച്ച പൊട്ടി മുളച്ചു പൂത്തുലയും
അതിന്റെ പൂമണത്തിൽ
നിനക്ക് നിന്റെ ദാർഷ്ട്യം വെടിയാനാകും !
പകയുടെ പകരം വയ്ക്കലിന്റെ
കിട്ടിയാൽ മാത്രം തിരിച്ചു നല്കുന്നതിന്റെ
അർത്ഥശൂന്യതയിൽ നിന്നും നിനക്ക്
എന്നെയ്ക്കുമായൊരു മുക്തിയുദിക്കും !

പുതലിച്ചു പോകുന്ന ഉൾത്തടത്തിനെ
പൂത്തുലയാൻ വിടുകയാണെന്റെ കുരുന്നിലകൾ
മടുപ്പിന്റെ ശൂന്യ വഴികളിലേയ്ക്ക്
തിരികെപ്പോയി പച്ചകെട്ടുപോകാതിരിക്കാൻ
എവിടെയോ ഓടിമറയാൻ
കുതറുകയാണെന്റെ ഓരോ ഇലകളും !
കാണുന്നില്ലേ അവയുടെ പിടച്ചിലുകൾ !!? 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...