Monday, July 17, 2017

ഇന്നത്തെ മാധ്യമ ധര്‍മ്മം ശരിയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് ജനങ്ങള്‍ തന്നെ പറയണം .കാരണം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാവുന്ന വിധം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പോലും ജാതീയത കൊണ്ട് നിറച്ച ഒന്നാണ് കഴിഞ്ഞുപോയത്‌ .മതേതര ജനാധിപത്യം എന്നുമുതലാണ് ദുഷിച്ച ജാതിയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത് ,അന്നുമുതല്‍ ഭാരതം വിഭജിച്ചു തുടങ്ങിയിരിക്കുന്നു .നമ്മുടെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ രാഷ്ട്രപതിസ്ഥാനത്തെയ്ക്ക് മത്സരിക്കുമ്പോള്‍ ഇങ്ങനെയൊന്നു കണ്ടില്ല 'അദ്ദേഹം ദളിതനാണ് 'എന്നകാര്യം മുഖ്യമായി മാധ്യമങ്ങള്‍ വിളിച്ചുകൂവിയതായി ഓര്‍മ്മയില്ല .ഇന്നിതാ രാംനാഥ് കോവിന്ദയും മീരാകുമാറും ദളിതരാണ് എന്നതിനാണ് മുഖവില ! കഷ്ടം എന്‍ ഡി എ ദളിതനായ രാംനാഥിനെ ഇറക്കിയപ്പോള്‍ കോണ്ഗ്രസ്സ് അതേ നാണയത്തില്‍ ദളിതായ മീരാകുമാറിനെഇറക്കി എന്നൊക്കെ പറയുന്നതില്‍ രാഷ്ട്രത്തിന്റെ ഏറ്റം പരമോന്നത വ്ക്തിത്വങ്ങളാകുവാന്‍ പുറപ്പെടുന്നവരെ, ഇന്ത്യന്‍ സംസ്കാരത്തിന്റെ രക്തം എടുത്തുമാറ്റി വെറും മാംസം അവശേഷിപ്പിച്ചത് പോലെ അന്തസ്സുകെട്ട ജീവനില്ലാത്ത ഒന്നാക്കിയില്ലേ എന്ന് നമ്മള്‍ ചിന്തിക്കണം .ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജയിക്കുമ്പോള്‍ 'മതേതര ജനാധിപത്യം 'എന്ന നമ്മുടെ ഏറ്റം അടിസ്ഥാന രാഷ്ട്രമൂലകം ഇളകിപ്പറിഞ്ഞു ദൂരെപ്പോയില്ലേ എന്ന് രാഷ്ട്രം മുഴുവന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കണം .അത് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മവും എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു !

Saturday, July 8, 2017

വന്യ

ഞാനൊരു മൃഗഭംഗിയാണ്
മുളക്കൂട്ടങ്ങൾ തമ്മിലുരസിയപ്പോൾ
പൊട്ടിവീണതിലൊന്ന് 

നിങ്ങളൊരു കടലിലേയ്ക്ക് നോക്കി
അതിന്റെ അപാരമായ ഉള്ളഴക് ദർശിക്കുമ്പോലെ
ഞാനെന്റെ വന്യഭംഗിയിൽ ആറാടുകയാണ്

ഞാനൊരു കാട്ടാറുപോലെ തട്ടിത്തിമിർത്ത്
നൃത്തമാടുകയാണ്  കാടുലയുംവരെ

ഞാനൊരു സിംഹിണിപോലെ
കാട്ടുപൊന്തകൾക്കു പിറകിൽ
സൂക്ഷ്മതയോടെ മുന്നോട്ടു പദങ്ങൾ വയ്ക്കുന്നു
ഇരയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങുന്ന
ദന്തങ്ങളെപ്പറ്റി എനിക്കെന്തു വ്യാകുലത
ഇരപിടിക്കുന്ന കാട്ടുനീതിയെന്നല്ലാതെ

ഒരു കാട്ടുദേവതയെപ്പോലെ
ഓരോപുല്ലിനോടും പൂവിനോടും
മൃഗങ്ങളോടും മണ്ണിനോടും
ഞാൻ ഇണചേരുകയാണ്
ഒടുവിലൊടുവിൽ
കുണ്ഡലിനി ഭേദിച്ചോരാത്മപ്രകാശം
ശതകോടി സൂര്യനെത്തോൽപ്പിക്കുന്നു

നിങ്ങൾ കേൾക്കുന്നുണ്ടോ
എന്റെ സ്വരങ്ങളെപ്പേറിയൊരു കാറ്റ്
ഉൾവനങ്ങളിലേയ്ക്ക് പാറിപ്പറക്കുന്നു
ഞാൻ പാടിക്കൊണ്ടേയിരിക്കുന്നു

ഹാ ഞാൻ അമ്മയാണ്
മുലകുടിക്കുന്ന എത്രകുഞ്ഞുങ്ങളാണെന്റെതായി 
എത്രപൂമ്പാറ്റകളാണെന്നേ ഉമ്മവച്ചു
പാറിപ്പറക്കുന്നതു ചുറ്റും

ഞാനൊരു മൃഗഭംഗിയാണ്
വസ്ത്രാഞ്ചലമെന്തെന്നറിയാത്ത
നഗ്നമേനിയാൽ ആദിദിനം മുതലിങ്ങോട്ട്
ഓരോ വൃക്ഷത്തലപ്പുകൾക്കും മീതെ
അനാദിയായൊരു നൃത്തം ചവിട്ടുന്നവൾ
അനങ്ങാത്തൊരില മരിച്ചുവീഴും മുൻപ്
നിങ്ങൾ കണ്ടിട്ടുണ്ടോ
അതിലെല്ലാം എന്റെ വന്യഭംഗിയുണ്ട്






Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





Wednesday, July 5, 2017

നാലുവർഷം ഞാൻ അഞ്ചു കൊച്ചു കുട്ടികളുടെ പഠനച്ചിലവ് നടത്തി .പക്ഷെ ആ കുട്ടികൾക്കെന്നെയോ എനിക്കവരെയോ അറിയില്ലായിരുന്നു .അവരുടെ മുഴുവൻ ഡീറ്റൈൽസും സാമ്പത്തിക ചുറ്റുപാടും അറിഞ്ഞ ശേഷമാണ് ഞാൻ അന്ന് (കല്യാണത്തിന് മുൻപാണ് .ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കാലം ) അതിനായി ഇറങ്ങിപ്പുറപ്പെട്ടത് .അതെന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു .പിന്നെന്തിനാണ് ഇന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഇന്നവർ എന്റെ സംരക്ഷണത്തിലല്ല .ആ കുട്ടികളെ തുടർന്ന് പഠിപ്പിക്കാൻ എനിക്കായതുമില്ല .ഒരു NGO യുടെ നേതൃത്വത്തിൽ നിരത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ പോയിട്ടുണ്ട് .ബ്രിഡ്ജിനു താഴെ വലിച്ചുകെട്ടിയ ടാർപോളിനു കീഴിൽ രാജകൊട്ടരത്തിലെന്നപോലെ വലിയവരുടെ പാകമാകാത്ത ഷർട്ടും ട്രൗസറും കുപ്പായവുമിട്ടു കണ്ണ് നിറയെ ആകാംക്ഷയുമായി അവർ പഠിക്കാൻ നിരന്നിരുന്നപ്പോൾ നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയിട്ടുണ്ട് .ഞാൻ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ അവർ അതിശയത്തോടെ എന്നെ നോക്കിയിരുന്നത് എന്റെ നെഞ്ചിൻ കോണിലുണ്ട് .ഇനി നിങ്ങൾ പറയരുത് എനിക്ക് മനസ്സാക്ഷിയില്ല എന്ന് .പണമില്ല പദവിയില്ല എന്ന് വേണമെങ്കിൽ പറഞ്ഞുകൊള്ളൂ .പത്തുവർഷങ്ങൾക്കിപ്പുറം ഞാനിതു പറയുമ്പോൾ മുംതാസ് എനിക്ക് നിന്നോട് നന്ദിയുണ്ട് .എന്റെ കൂടെ നിന്നതിന് ..

Monday, July 3, 2017

അരുതു പശുവേ ..വിഴുങ്ങാതെ കളയത് ആരുടെയോ മയ്യത്തതാകുന്നു !!

നഗരവാതിലിൽ കാറ്റടിക്കുന്നു
നരകം പോലെ  മണക്കുന്ന തെരുവുകൾ ..
മഴയിറുക്കിയ കാനകൾക്കുള്ളിലായ് 
തെരുവുപിള്ളേർ കുളിക്കുന്ന കാഴ്ച്ചകൾ

അമ്പതു പൈസ കൊടുത്തുവാങ്ങിച്ചോരു
പ്ലാസ്റ്റിക് കൂടിലെ ഛർദിച്ച ഇഡ്ഢലി
കൂടിനൊപ്പം  വിഴുങ്ങുന്നതേപോലെ
തെണ്ടിവന്നോര്  ഗോമതിപ്പശുവത്

അരുതു പശുവേ ..വിഴുങ്ങാതെ കളയത്
ആരുടെയോ മയ്യത്തതാകുന്നു !!
തൊട്ടരികിൽ അലറുന്ന ഭ്രാന്തനാം
മമ്മദ്ക്കയ്ക്ക് നേരേയ്യ്ക്കു നോട്ടങ്ങൾ

കൊല്ലവനെ തൊടുന്നോ മാതാവിനെ
കൊല്ലവനെയാക്കല്ലിനാൽ തന്നെടോ
കാലൊടിക്കണം കഷ്ണമാക്കീടണം
പന്നിക്കൂട്ടിൽ കൊണ്ടൊന്നു തള്ളണം

ബസ്സിലിരുന്നു വെറുതെനോക്കുന്നവർ
ചിലരിരുന്നു പിടിക്കുന്നു വീഡിയോ
ചിലരുടെയുള്ളിലെ ആന്തലിൽ കാണുന്നു
അവരും തിന്നൂ പശുവിനെ അന്നെന്ന് !

ഭാരതമാതാ കീജെയ് വിളിക്കുന്നു
തല്ലിക്കൊല്ലുന്നു ഭ്രാന്തനെപ്പിന്നതാ
ഗോമാതാവിനെ കൊല്ലുവാൻ നോക്കിയോൻ
നാളെ നിങ്ങളെ കൊല്ലില്ലേ മാളോരേ !

സ്വന്തം മെയ്യിലെ  ചോരയിൽ മുങ്ങുന്നു
പശുവെ സ്നേഹിച്ച ഭ്രാന്തന്റെ നിലവിളി
അരുതു പശുവേ ..വിഴുങ്ങാതെ കളയത്
 ആരുടെയോ മയ്യത്തതാകുന്നു !!





എ ടി എം കാർഡ് ,ഡെബിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് ,സൂപ്പർമാർകെറ്റ് കാർഡ് ,പാൻകാർഡ് ,ആധാർ കാർഡ് എന്നിത്യാദി കാർഡുകൾക്കിടയിൽ റേഷൻ കാർഡ് മാത്രം പഴമയോടെ താഴ്മയോടെ രണ്ടു രൂപയ്ക്കുള്ള അരി വാങ്ങുന്നവരുടെ (യഥാർത്ഥ ഇല്ലായ്മക്കാരുടെ ) എളിമയോടെ മാറി നിൽക്കുന്നു !  കാർഡുകളില്ലാത്ത ഒരു സ്വതന്ത്ര  ഇന്ത്യയെ ഈ ജി ടി എസ് യുഗത്തിൽ സ്വപ്നം കാണുന്ന ഞാൻ ഈ യുഗത്തിന് ചേർന്നവളല്ലുത്തമാ ! വെറുത്തുപോകുന്നു കാർഡ് കൂട്ടങ്ങളെ .പേഴ്സിൽ  ഇടമില്ലാതെ ട്രാവൽ ബാഗ് ഒരെണ്ണം വാങ്ങിയാലോന്നാ ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...