Showing posts with label Published By Deshabhimani weekly 06/05/2014. Show all posts
Showing posts with label Published By Deshabhimani weekly 06/05/2014. Show all posts

Monday, December 23, 2013

വൃത്തിയുടെ വേലക്കാരി .


വീട്ടുവേലക്കാരി ,
അവൾ ആ വീട്ടിലേയ്ക്ക് വന്നാൽ
തന്റെ ചുരിദാറിന്റെ ദുപ്പട്ട ഊരി
കൃത്യതയോടെ മടക്കി വടക്കേ
സൂക്ഷിപ്പ് മുറിയുടെ അയയിൽ തൂക്കിയിടും .

പിന്നെ,
എല്ലാ ചവിട്ടികളും പെറുക്കിയെടുത്ത്
പുറത്ത് സൂര്യവെളിച്ചത്തിൽ
ഭംഗിയായി നിരത്തിയിടും .
നിറമുള്ള തുണികൾ
ബക്കറ്റിൽ നിന്നും വേർതിരിച്ചുമാറ്റി
വാഷിങ്ങ്മെഷീൻ കതകു തുറന്ന്
അതിലിടും.മുകളിലെ അറ തുറന്നു,
 സോപ്പുപൊടിയും മണം പടർത്തുന്നതും
തുണികളെ ഉണർത്താനുള്ളതുമായ
ഉത്തേജക മരുന്നുകളും
നിറച്ചടച്ചു മെഷീൻ ഓണാക്കിപ്പോരും .

പിന്നെ ,
ചൂലെടുത്ത് അവൾക്കേറ്റവും വെറുപ്പുള്ള
മാറാലകൾതൂത്തു നിലത്തിട്ട്
കൊരികയിലെയ്ക്ക് വാരി മാറ്റും .
നിലമടിക്കുമ്പോൾ,
കുഞ്ഞു യജമാനത്തിയുടെ
 ചിതറിക്കിടക്കുന്ന പാവകൾ പീപ്പികളെല്ലാം
അവളുടെ കളിസ്ഥലത്ത് വൃത്തിയിൽ
അടുക്കി ഒതുക്കി വെയ്ക്കും .
വലിച്ചെറിഞ്ഞു കിടക്കുന്ന തീറ്റി സാധനങ്ങൾ
ഒട്ടൊരു ഖേദത്തോടെ ,നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടെ തൂത്തുവാരി
കുപ്പത്തൊട്ടിയിലിടും.
ഊരി എറിഞ്ഞിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ
അവ കഴുകാനുള്ള ബക്കറ്റിലിടും .
ചിന്നിച്ചിതറിയ കൂമ്പാരം ചെരിപ്പുകൾ
തട്ടിലടുക്കി  മെനയ്ക്കു വയ്ക്കും .

പിന്നെ ,
യജമാനത്തിയുടെ മടക്കാനുള്ള തുണികൾ
ഇസ്തിരിയിട്ടപോലെ അടുക്കി
അലമാരയിൽ ഒതുക്കും .
യജമാനന്റെ പെർഫ്യും മണക്കുന്ന
നീളൻ ഷർട്ട്കൾ ഒരേ തട്ടിലും
പാന്റുകളും അടിവസ്ത്രങ്ങളും
മറ്റൊന്നിലും വയ്ക്കും .
കൈലെസുകൾ അടുക്കി
ഹാങ്ങറിൽ തൂക്കിയിടും.

പിന്നെ,
ബക്കറ്റിൽ എടുത്താൽ പൊങ്ങാത്തത്ര
വെള്ളം നിറച്ചു അണുനാശിനി കലക്കി
കുനിഞ്ഞു കിടന്നു തുണിമുക്കിപ്പിഴിഞ്ഞ്
തറ അമർത്തിത്തുടയ്ക്കും.
വരാന്തയിൽ ഇരിക്കുന്ന
തുടപ്പുകോലിൽ  മിഴിയുടക്കാതെ
സൂക്ഷിക്കും (കൊച്ചമ്മ്യ്ക്കു തുണി കൊണ്ട്
അമർത്തി തുടയ്ക്കണം ,എങ്കിലെ ചെളി പോകു എന്ന് )
നീളൻ വരാന്തകളും ,ചാരടിയും
തുടച്ചുണക്കുമ്പോൾ കൊച്ചുയജമാനത്തി
വലിയവായിൽ ചെറിയ വർത്താനങ്ങളുമായി
അവളെത്തേടി എത്തും  .
ഹോർലിക്സ് കലക്കിയ കൊഴുത്തപാൽ
എന്തിനോ വിറയ്ക്കുന്ന കൈയ്യോടെ
കുഞ്ഞുചുണ്ടിൽച്ചേർത്ത് കൊടുക്കും.
വീണ്ടും നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടവൾ പടിവാതിലിൽ
യജമാനത്തിയുടെ വരവും കാത്തിരിയ്ക്കും .

പിന്നെ,
അന്നത്തെ നൂറ്റൻപതു രൂപ
 തിടുക്കത്തിൽ വാങ്ങി ,
ഒരു ബക്കറ്റിൽ ആടിനുവേണ്ടി
നീക്കിവച്ച കഞ്ഞിവെള്ളവും ,
പെറുക്കിമാറ്റിയ ചിരട്ടയും ,
മകൾക്കുവേണ്ടി കിട്ടിയ പഴയ
കുപ്പായവും പേറി വീട്ടിലേയ്ക്ക്.
വീട്ടരുകിൽ കൂടിനിന്ന അഞ്ചാറു പേർ
അവളെ സഹതാപത്തോടെ നോക്കുന്നു .
അങ്കലാപ്പോടെ ആ ബലമില്ലാത്ത
പ്ലാസ്റ്റിക് വാതിലിൽത്തള്ളി
വീട്ടിലെയ്ക്കവൾ ഓടിക്കയറി.
ഇരുട്ടിലെ മാറാലയിൽ നിന്നും
കൈയും കാലും കൂട്ടിക്കെട്ടിയൊരു
മരണം വിശപ്പോടെ,വേദനയോടെ
അമ്മെ അമ്മേ എന്ന് നിലവിളിച്ചു .

 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...