Saturday, April 30, 2016

ടോംസ് മരിച്ചെങ്കിലല്ലേ ആദരാഞ്ജലികൾ പറയേണ്ടു ...ബോബനും മോളിയും ആ കുഞ്ഞൻ പട്ടിയുമില്ലാത്ത ഓർമ്മകൾ ബാല്യകാലത്തിന്റെ നിഴലുപോലും ആകുന്നില്ലല്ലോ !!അതുകൊണ്ട് തന്നെ അവരൊക്കെ അമരൻമാർ മാത്രമാകുന്നു !

Thursday, April 28, 2016

 വിഷാദം എനിക്ക് ചേരുന്ന കുപ്പായമല്ലെന്നു
നിങ്ങൾ പറയുമ്പോഴും ഞാൻ അതാണെന്ന്
എന്റെ ഹൃദയമെന്നെ ലബ് ഡബ്
എന്നോർമമിപ്പിക്കുന്നു !
വിറയ്ക്കുന്ന സമയ സൂചികകൾ
എന്നെ പൊയ്പ്പോകുന്ന നിമിഷങ്ങളുടെ
അർത്ഥശൂന്യത വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു !
കൂട്ടുകാരീ ഞാൻ നരകയറുന്ന വാർദ്ധക്യമെന്നു
നിങ്ങൾ കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്നു
വാർദ്ധക്യം ഓർമ്മപ്പെടുത്താനുള്ളതല്ല
അഹങ്കാരത്തോടെ അവകാശപ്പെടാനുള്ളതല്ലേ
എന്ന് ഞാൻ ഇതാ പൊട്ടിച്ചിരിക്കുന്നു !
കണ്ണീരു നനച്ചു ഞാൻ പാകപ്പെട്ടതിൽ
നീ  വീണ്ടും മുളച്ചു പൊന്തുന്നതും കാത്തിരിക്കയാണ്
എന്റെ വേവലാതി പൂണ്ട  ഹൃദയം ..

Friday, April 8, 2016

'സ്വതന്ത്രമായി ഒരുരാത്രി വീണുകിട്ടിയാൽ നിങ്ങൾ എങ്ങനെ ചിലവിടും '

രാത്രിയാത്രയെപ്പറ്റി ഏറെ കൊതിയോടെ ചിന്തിച്ചിരുന്നത് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു .കോളേജിലേയ്ക്ക് പദമൂന്നിയതു 1998 ലാണ് അപ്പോൾ വയനാട്ടിലെ കുന്നിറങ്ങി ചുരമിറങ്ങി ഏറെ യാത്രയ്ക്കൊടുവിൽ അങ്ങ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തുമ്പോഴേയ്ക്കും ബസ്സിലോ ട്രെയിനിലോ ഒരു രാത്രി ഞാൻ കണ്ണിമയ്ക്കാതെ കാണുമായിരുന്നു ..ഉണർവ്വിലെയ്ക്ക് വരുന്ന പ്രഭാതത്തിന്റെ തിരക്കുകളേക്കാൾ സന്ധ്യയുടെ നേരിയ ചുവപ്പിലൂടെ നിശബ്ദത കടന്നു വരുന്നതും നിയോണ്‍ലൈറ്റ് കാഴ്ച്ചയ്ക്ക് തരുന്ന ദൈവിക പരിവേഷമായ മഞ്ഞപ്രഭയിലൂടെ നിശാശലഭങ്ങളും മണ്ണും മനുഷ്യനും നല്കുന്ന കാഴ്ചകളുടെ പൂരം എല്ലാവരും ഉറങ്ങുമ്പോൾ കണ്ടിരിക്കുക രസകരവും ഊർജ്ജദായകവും ആയിരുന്നു .ആ കാഴ്ചകൾ എനിക്കുതന്നത് സ്ത്രീ എന്ന പരിവേഷത്തിനെ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത് കെട്ടിപ്പൂട്ടി അകത്തു വയ്ക്കാനുള്ള ഒരുതരം ആഡംബര വസ്തു ആണല്ലോ എന്ന നിരാശ നിറഞ്ഞ തിരിച്ചറിവാണ് .കാരണം എന്റെ അനുഭവത്തിൽ അന്ന് നടത്തിയ അനേകം തനിച്ചുള്ള യാത്രാനിമിഷങ്ങളിൽ അച്ഛൻ കൂടെയില്ലാത്ത രാത്രിയാത്രകളിൽ ഒരു തോണ്ടോ ,കാമവെറി പൂണ്ട നോട്ടമോ, ആർത്തിപൂണ്ട  കമന്റോ കിട്ടാതിരുന്നിട്ടില്ല !അപ്പോൾ ഒക്കെ വെറുത്തുപോകുന്നത് അരക്ഷിതമായ മനസ്സുകളുടെ അർത്ഥമില്ലാത്ത ഇത്തരം വൈകൃതങ്ങൾ നമ്മുടെ കുടുംബകങ്ങളിൽ നിന്ന് തന്നെയല്ലേ ഉടലെടുക്കുന്നത് എന്ന ചിന്തയിലൂടെ ആയിരുന്നു .അപ്പോൾ എനിക്ക് ഒരു രാത്രി സ്വതന്ത്ര്യയായി കിട്ടിയാൽ ഞാൻ എന്ത് ചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ് . ഇന്ന് എനിക്ക് എന്റെ പങ്കാളിയുടെ ഏറ്റവും വലിയ സമ്മാനമായ വ്യക്തിസ്വാതന്ത്ര്യം ആവോളമുണ്ട് .പരസ്പരം കൈകടത്താത്ത അതുണ്ടെങ്കിൽ പോലും രാത്രികൾ പൂർണ്ണമായി എന്നെ ഞാൻ ഒരു നിരത്തിലേയ്ക്കും എടുത്തെറിഞ്ഞ്‌ പരിലസിച്ചിട്ടില്ല !പാതിരാപ്പൂക്കളുടെ ലാസ്യഭംഗി നുകരുകയോ നിയോണ്‍ വെളിച്ചം കുളിച്ച പുല്മേടുകളിലെയ്ക്ക് നടന്നു കയറുകയോ കുന്നിൻ ചെരുവിൽ ചാന്ദ്രവെളിച്ചം നുകർന്ന് ആകാശത്തിലെ കാക്കത്തൊള്ളായിരം പൂക്കൾ നോക്കിനോക്കി കിടന്നുറങ്ങുകയോ ഉണ്ടായിട്ടില്ല ..മാളുകളിലെ കൃത്രിമക്കാഴ്ച്കളുടെ പുളിപ്പ് രാത്രിയിൽ എന്നെത്തെല്ലും ആകർഷിച്ചിട്ടില്ലാത്തതിനാൽ അവയിലെയ്ക്ക് ഞാൻ കൂപ്പുകുത്തില്ല തീർച്ച !വേണമെങ്കിൽ നാട്ടുമ്പുറത്തെ ഒരു സിനിമാ കൊട്ടകയിൽ നെഞ്ചും വിരിച്ചു ക്യു നിന്ന് ടിക്കെറ്റ് വാങ്ങും എന്നിട്ട് ഏറ്റം സ്വാന്ത്ര്യത്തോടെ കൈകൾ വിരിച്ച് പുറകിലത്തെ സീറ്റിലെവിടെയോ ഇരുന്ന് അർമ്മാദിച്ച് സിനിമ കാണും .കൂവും കൈയ്യടിക്കും അങ്ങനെ ഞാനും അരങ്ങിലെ താരങ്ങളും ഒരേ വികാരം കൈക്കൊള്ളുന്നവർ ആകുന്നതിന്റെ ഉന്മാദത്തിൽ പൂത്തുലഞ്ഞ് സിനിമാ വിടുമ്പോൾ നേർത്ത മഞ്ഞിലൂടെ നടന്നു നടന്ന് സിനിമാ കൊട്ടകയ്ക്കും അപ്പുറം അപ്പോഴും തുറന്നിരിക്കുന്ന കുട്ടപ്പൻ ചേട്ടന്റെ തട്ടുകടയിൽ നിന്നും ഒരു കടും ചായ വാങ്ങിക്കുടിച്ച് ഉറക്കത്തെ പാറ്റിവിട്ട് അവിടുള്ള സിമന്റു ബെഞ്ചിൽ വെറുതെയിരുന്നു വല്ലപ്പോഴും വരുന്ന പാണ്ടിലോറികളെയും അതിലെ ആഭാസന്മാരെയും കൊഞ്ഞനം കുത്തും .പിന്നെ പതിയെ നിലാവെളിച്ചം മാത്രമുള്ള എന്റെ സ്വന്തം നാട്ടുവഴിയിലെയ്ക്ക് കടന്നു പാരിജാതം പൂത്ത മണത്തിൽ പൂത്തുപോയൊരു നാടൻ കാമുകിയാകും ഞാൻ .ഇല്ലാതെപോയ കാമുകനെ മനസ്സിൽ ധ്യാനിച്ച്‌ അയാൾക്കൊരു നനുനനുത്ത ചുംബനം കാറ്റിൽ ഊതിവിടും. വികാരിയച്ചനില്ലാത്ത പള്ളിമതിലിനും അപ്പുറം ഇരുണ്ട സെമിത്തേരി നോക്കി പേടിച്ചു പേടിച്ചു നടക്കുമ്പോൾ മുതുകത്തു വീണ മാമ്പഴം നോക്കി ഒന്നരമുഴം പൊങ്ങിച്ചാടുമ്പോൾ മാത്രമേ ഒരുപക്ഷെ ഞാനൊരു പെണ്ണാണല്ലോ ദൈവമേ എന്ന് ഓർമ്മ വരികയും  വഴിയിൽ കരിഞ്ഞ കരിയിലയുടെ മർമ്മരം ബാക്കിവച്ച് ഇത്തിരി നിലാവെളിച്ചം തരുന്ന പാതിക്കാഴ്കച്ചയിൽ സൂക്ഷിച്ചു നടന്ന് പൊട്ടിയ കല്ലൊതുക്കു കടന്നു കനാല് ചാടിക്കടന്ന് അമ്പലമുറ്റത്തൂടി കയറി ടാർ റോഡോ ആഡംബരക്കാറോ എത്താത്ത വീട്ടിലേയ്കുള്ള ആ വഴി തന്നെ തിരഞ്ഞെടുത്ത് ! മഞ്ഞു വീണ് നനഞ്ഞ പുല്ലിന്തലപ്പുകൾ ഇപ്പോൾ ഇതുവഴി ആരും വരാറില്ല മോളെ എന്ന് പരാതിപ്പെട്ട് എന്റെ കാൽപ്പാദത്തെ വിടാതെ നനച്ചു കരയും .അപ്പോൾ തെന്നുന്ന വള്ളിചെരുപ്പിൽ ഞാൻ പ്രായം മറന്നു ദാവണിക്കാരിയും ,പുള്ളിയുടുപ്പുകാരിയും കുഞ്ഞുനിക്കറിട്ട് അമ്മാ ..മ്മാ എന്ന് ആർത്തു വിളിച്ചു വീടകം പൂകും ..ഇനിയുമുണരാത്ത രാത്രിയുടെ ബാക്കി നോക്കിയിരിക്കാതെ ..തണുപ്പിറ്റുന്ന ജാലകവാതിൽ ചാരി പുറത്തെ മഞ്ഞുപെയ്യുന്ന ഇലമഴയുടെ നേർത്ത ശബ്ദത്തിൽ കമ്പിളിപ്പുതപ്പിനുള്ളിൽ നൂഴ്ന്നിറങ്ങി സുഖദമായി ചാഞ്ഞുറങ്ങും . 

Tuesday, April 5, 2016

ഹാ കുട്ടികളെ ഈ 'വിശ്വ വിഖ്യാതമായ തെറി' അറിയാൻ  എനിക്കും നിങ്ങൾ ഒരവസരം തന്നുവല്ലോ !! മണ്ണിന്റെ മക്കൾ മണ്ണുകൊണ്ട് പണിത ആ 'ചെറ്റ ' വീടിനെപ്പറ്റിയുള്ള ആക്ഷേപമായ ഏറ്റവും ലളിതമായ " ഭ !ചെറ്റേ !!" എന്ന് വിളിക്കുന്ന ആ തെറിയുണ്ടല്ലോ ! വരേണ്യരും അവർണ്ണരും എന്നല്ല എല്ലാവരും കൊണ്ടാടുന്ന ആ തെറി ! നിങ്ങൾ അതേറ്റു പറയുമ്പോൾ ഞാനും കൂടി നാണിച്ചു പോകയാണല്ലോ !! ഇന്ന് വരെ ആരെയും വിളിച്ചിട്ടില്ല പക്ഷെ കണ്മുൻപിൽ ..വായനയിൽ ..സിനിമയിൽ അത് കൊണ്ടാടുകയാണല്ലോ !! ഹോ ഞാനുൾപ്പെടുന്ന മലയാളികൾ പൊരുളറിയാത്ത വെറും എമ്പോക്കികൾ !!
"ഭ! ഇല്ലം !! "എന്ന് വിളിക്കാൻ എന്നെങ്കിലും ഒരു നാവു പൊന്തുമോ എന്ന ചോദ്യം ഒരു വല്ലാത്ത ചോദ്യമാണുണ്ണീ ?? ഇല്ലത്തെ കലവറയും നിലവറയും നിറക്കാനായി വെന്തുരുകി മരിച്ചവന്റെ വീട് പോലും ഒരു തെറിയായി അല്ലെ !! ?? ഹോ എനിക്ക് നിങ്ങൾ പകർന്നു തന്നത് തെളിച്ചത്തിന്റെ കണ്ണാടിയാണ് കുട്ട്യോളെ ..ആരെയും എനിക്കറിയില്ല എങ്കിലും ചേര്ത്തു പിടിച്ചൊരു ഹൃദയാലിംഗനം !
ഇന്ത്യയിലാകെമാനം നടക്കുന്ന ദളിത്‌ പീഡനങ്ങൾ നോക്കുമ്പോൾ നിങ്ങൾ ഇപ്പോൾ മുൻപോട്ടു വയ്ക്കുന്ന ഈ ചോദ്യം ഇന്ത്യയുടെ മുഴുവൻ സാമൂഹിക മാറ്റത്തോടുള്ള പ്രതിക്ഷേധം തന്നെയാണ് ..മനോനിലകൊണ്ട് അധമനായ ഒരുവനെ ' ചെറ്റ 'എന്നു വിളിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ സുഖമാണ് സവർണ്ണത !! ചന്ഡാളനായ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു വാങ്ങുന്ന സംസ്കാരമല്ലേ ഇന്നും നിറഞ്ഞാടുന്നത് !! അവരല്ലേ   നമ്മുടെ സർവ്വകലാശാലകളിൽ നിന്നും ആത്മഹത്യ ചെയ്തിറങ്ങിപ്പോകുന്ന താരകങ്ങൾ ?
കഴുവേറികളെപ്പറ്റി (എന്താണ് എങ്ങനെയാണ് ആ നാമം ഉത്ഭവിക്കുകയും നമ്മുടെ സമൂഹത്തിന്റെ അധമവത്ക്കരിച്ചവർക്ക് മാത്രമായി മുദ്ര കുത്തുന്നതെന്നും ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു !)തോട്ടികളെപ്പറ്റി അങ്ങനെയങ്ങനെ നമ്മൾ അറിയാമെങ്കിലും അറിയാതെ ഉപേക്ഷിക്കുന്ന ഓരോരുത്തർക്കുമായി നിങ്ങൾ മുൻപോട്ടു വയ്ക്കുന്ന വാക്കുകൾ വെറും വാക്കുകളല്ല ജ്വാലകളാണ് .ഇപ്പോഴും എപ്പോഴും തിളയ്ക്കുന്ന ചിന്തകളുടെ ഉറവിടം കോളേജുകൾ ആയിരുന്നു കാരണം യൗവ്വനം പകർന്നു തരുന്ന ഊർജ്ജം പൊട്ടിത്തെറിച്ച് ആശയങ്ങളായി അഗ്നിയായി പരിണമിക്കുന്നതവിടെയാണ് ..നിങ്ങൾ ആ ഊർജ്ജത്തെ ശരിയായി വിനിയോഗിച്ചു ! അഭിവാദ്യങ്ങൾ !അഭിനന്ദനങ്ങൾ !

GSCASH (ജെൻഡർ സെൻസിറ്റൈസേഷൻ കമ്മറ്റി അഗൈൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്മെന്റ്റ് ) എന്തുകൊണ്ട് കേരളത്തിലെ സർവ്വകലാശാലകളിൽ ഇല്ല എന്ന ചോദ്യം പ്രശംസനീയമാണ് .അതൊരു വല്ലാത്ത ചോദ്യവുമാണ് പഠന കേന്ദ്രങ്ങളെ !! അതുപോലെ തേർഡ് ജെൻഡർ എന്ന് മുദ്രകുത്തുന്നവർക്ക് വേണ്ടി ഒന്നാം ലിന്ഗവും പിന്നെ രണ്ടാം ലിന്ഗവും ആരാണെന്ന ചോദ്യം ഉത്തരമില്ലാത്തതാണ് ! അല്ല ആരാണീ ഒന്നാം ലിന്ഗവും രണ്ടാം ലിന്ഗവും പേരെഴുതി ഒപ്പിട്ടു സ്വന്തമാക്കിയവർ !! അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത ചോദ്യങ്ങൾക്കും അവയ്ക്കൊന്നും തരാനില്ലാതെ കൈമലർത്തുന്ന എന്റെതുൾപ്പടെയുള്ള വിചാര വികാരങ്ങൾക്കും നിങ്ങൾക്കോരോരുത്തർക്കും അകൈതവമായ നന്ദി ..നിങ്ങൾ പകർന്നാടണം ആ ജ്വാലയിൽ നമുക്ക് അൽപ്പ നേരമെങ്കിലും വെന്തു മരിക്കാം ..അതിൽ ഒരാളെങ്കിൽ ഒരാൾ ഉയർത്തെണീറ്റാൽ അതൊരു വിപ്ലവമാണ് ! 

Saturday, April 2, 2016

കാർണ്ണിവലിനു പോയില്ലേ എന്നെല്ലാവരും ...!!
ഏതു കാർണ്ണിവൽ  എന്ന്  കവിതയും !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...