Tuesday, November 26, 2013

തിര

'തിര' സിനിമയിലെത്തി കുറഞ്ഞകാലം കൊണ്ടു തന്നെ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്തുകഴിഞ്ഞ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ .പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സെക്‌സ് മാഫിയയ്‌ക്കെതിരെ ശക്തമായി പോരാടുന്ന ഡോ. രോഹിണിയായാണ്‌ മലയാളത്തിന്റെ പ്രിയ താരം വീണ്ടുമെത്തിയത് ,ശോഭന .തന്റെ ഭാഗം അഭിനയത്തിലൂടെ ശകതമാക്കിയെങ്കിലും ആ ഒരു പ്രഭ മാത്രമേ ചിത്രത്തിന് എടുത്തു പറയാനുള്ളൂ .തിരക്കഥയിലെ ശക്തി 'തിര' എന്ന പേരിനുള്ളത് പോലെ ഇല്ലാതെപോയതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ .വലിയൊരു വിഷയത്തിലേയ്ക്കാണ് സിനിമ വിരൽ ചൂണ്ടിയതെങ്കിലും അതിനെ അത്ര തന്നെ ശക്തിയോടെ പ്രേക്ഷക മനസ്സിലെത്തിക്കാൻ ചിത്രത്തിലെ കാഴ്ചകൾ പോര.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിലെ ഭീകരത ഒട്ടൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശേഷം ഭാഗം അത്ര നിസ്സാരമായി ചിത്രീകരിക്കാൻ പറ്റുന്ന ഒന്നല്ല എന്ന് പ്രേക്ഷകർക്കറിയാം .അത്ര ശക്തമായ ഒരു മാഫിയയിലെയ്ക്ക് സുഗമമായി കാറോടിച്ചു ചെല്ലാൻ പറ്റുമായിരുന്നെങ്കിൽ നമ്മുടെ അനേകലക്ഷം പെണ്‍കുട്ടികളെ ഇതിനകം ഒട്ടേറെ രോഹിണിമാർ രക്ഷിച്ചു കൊണ്ടുപോന്നെനെ !ത്രില്ലർ എടുക്കുമ്പോൾ ഒരു ഭാഗത്തിന് ശേഷം അടുത്തഭാഗം കാണികളെ ഞെട്ടിച്ചുകൊണ്ടുള്ളതല്ലെങ്കിൽ അതിനെ ത്രില്ലർ എന്ന് പറയുന്നതിൽ അർത്ഥമുണ്ടാകില്ല .ഇത്തരം മാഫിയകൾക്കെതിരെ ചൂണ്ടുവിരൽ ഉയർത്തുന്നവരെ മറ്റുള്ളവർ അറിയും മുൻപേ തീർത്തുകളയുന്നത് നാൾക്കുനാൾ വരുന്ന വാർത്തകളും റിപ്പോർട്ടുകളും നമുക്ക് കാണിച്ചു തരുന്നുണ്ട് .

CNN ൽ വന്ന ഒരു റിപ്പോർട്ടും ഇന്റർവ്യൂ കളും കുറച്ചു നാളുകൾക്ക് മുൻപ് കാണുകയുണ്ടായതിൽ ,ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങളുടെ കുട്ടികളെ കാണാതാകുന്നതിനെപ്പറ്റിയും, അവരെ ഇത്തരം കേന്ദ്രങ്ങളിൽ നിന്നും വർഷങ്ങൾ കഴിഞ്ഞ് ചോരയും നീരുമില്ലാതെ ക്രൂര പീഡനങ്ങൾക്ക് ശേഷം കണ്ടെത്തിയതിനെപ്പറ്റിയുമുള്ള ഭീകര വാർത്തകൾ അവർ തന്നെ പറയുന്നത് നാം കണ്ടതാണ് .അകത്തെത്തിക്കഴിഞ്ഞാൽ പുറം ലോകം കാണാതെ ഒരിക്കലും ആകാശം പോലും കാണിക്കാതെ അടച്ചിട്ടു ഭോഗിക്കുന്നതിലെ ക്രൂരത ! അതായിരുന്നു തുറന്നു കാട്ടേണ്ടിയിരുന്നത് .

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു .അതിന്റെ കുറവ് തിരക്കഥയിൽ വ്യക്തമാണ് .കുട്ടികൾ നഷ്ടമായവരിൽ നിന്നും ,രക്ഷപെട്ട് വരുന്നവരിൽ നിന്നും ,സന്നദ്ധ സംഘടനകൾ, ഇത്തരം കാര്യങ്ങൾ സംഭവിച്ച സാധാരണ ജനങ്ങൾ എല്ലാം ഒന്നാംതരം ഉദാഹരണങ്ങളല്ലേ !അതുപോലെ കഥാപാത്ര ചിത്രീകരണങ്ങളിൽ അഭിനയത്തിന്റെ / ജീവിക്കുന്നതിന്റെ കുറവ് പ്രകടമായിരുന്നു .നപുംസക കഥാപാത്ര സൃഷ്ടിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.കൂടുതൽ അവസരങ്ങൾ അവർക്ക് മാധ്യമങ്ങൾ (അത് സിനിമയോ നാടകമോ എന്തായാലും )നൽകിയാൽ നമ്മിലൊരാളെപ്പോലെ നാളെ അവരെയും സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയും ,അത് വളരെ മാർഗ്ഗദർശനീയമായൊരു കാര്യമാണ് .കുറച്ച് വടക്കേയിന്ത്യൻ മുഖങ്ങളെ ഉൾപ്പെടുത്തിയെങ്കിലും അവരിൽ എത്രപേർ കഥാപാത്രത്തോട് നീതികാണിച്ചു എന്നത് ചോദ്യം തന്നെയാണ് .
ഉദാഹരണത്തിന് മുംബൈ പോലീസ് മായി താരതമ്യം ചെയ്‌താൽ ത്രില്ലർ എന്ന പേരിൽ ആ കഥ നമുക്ക് വിശ്വസനീയമായി(ഊഹിക്കുവാൻ ) തോന്നും .ഇതിൽ പക്ഷെ അവിശ്വസനീയമായ കഥാ തിരിവുകളാണുള്ളത് .നിരായുധയായ ഒരു ധൈര്യവതിയ്ക്കും അവർ ആരുതന്നെയായാലും ഇത്ര ലഘുവായ രക്ഷപെടലുകൾ ഇത്തരക്കാരിൽ നിന്നും സാധ്യമാവുകയില്ല എന്ന് കൊച്ചുകുട്ടിയ്ക്കു പോലുമറിയാം(ത്രില്ലറല്ലേ സ്ത്രീയ്ക്കും കുറച്ചൊക്കെ ഫൈറ്റ് ആകാം .ഒന്നുമല്ലെങ്കിൽ ഒരു കാടൻ തനിനാടൻ അടി എന്താ ?)
സംഗീതം എടുത്തു പറയാൻ ഒന്നും ശേഷിപ്പിക്കുന്നില്ല .അതിന്റെ വരികളോ സംഗീതമോ മനസ്സിൽ തങ്ങി നിൽക്കുന്നതായി തോന്നുന്നില്ല,അതുകൊണ്ട് പുതുമ എന്ന് പറയാമോ എന്ന് സംശയമാണ് .പക്ഷെ പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഇത്തരം വിഷയങ്ങൾ എടുത്തുപയോഗിക്കുന്നതിൽ വിനീതിനെ അഭിനന്ദിക്കാതെ വയ്യ .ചിപ്പിക്കുള്ളിലെ മുത്തിനെ അവിടെത്തന്നെ അടച്ചു വയ്ക്കാതെ തുറന്നെടുക്കണമെന്നെയുള്ളൂ അതിനു പ്രഭ പരത്താൻ .

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...