Monday, June 10, 2013

ബോധിസത്വൻ!


അന്ന് ആദ്യമായി
അങ്ങോട്ടേയ്ക്ക് കാലുകുത്തുമ്പോൾ
അറപ്പുകൊണ്ടയാളുടെ
രോമകൂപങ്ങൾ വരെ പുറകിലേയ്ക്ക്
വലിഞ്ഞു നിന്നിരുന്നു ..

നഗ്നമായ അയാളുടെ കാലുകൾ
ഇതുപോലൊരു സ്പർശനം
ഇതുവരേയ്ക്കും അറിഞ്ഞിരുന്നില്ല .

പച്ചക്കറികളും പഴവർഗ്ഗങ്ങളും
പൂക്കളും അഴുകി കിടന്നിരുന്നു ..
ഉച്ചിഷ്ടങ്ങളും കന്നുകാലികളുടെ
മലവും മൂത്രവും
ഇന്നലെപ്പെയ്ത മഴയും
തളം കെട്ടി നിന്നതിലൂടെ
മറ്റു മനുഷ്യരും മൃഗങ്ങളും
ഒരുപോലെ നീന്തി നടന്നിരുന്നു !
അങ്ങിങ്ങ് ചന്തം ചാർത്തുന്ന
പൂക്കടകൾ ..അഴുക്കു ടാർപ്പകൾ
നീട്ടിക്കെട്ടിയ മേലാപ്പുകൾ ..
മഴക്കാല ചന്തകൾക്ക്
വിശപ്പ്‌ തോന്നിപ്പിക്കാത്ത
വഴുവഴുക്കുന്ന ഉലഞ്ഞു
തൂങ്ങുന്ന സൗന്ദര്യം !

'ആ ചുമടെടുത്ത് തലേൽ വച്ചിട്ടിങ്ങ്
ബാ ബലാലെ ഞി നിന്ന്റ്റ് തൂങ്ങാതെ !'
വാഴയിലയിൽ മുറുക്കിയ
കറിവേപ്പിലക്കെട്ട് താഴെ
ചെളികുടിച്ചു കിടന്നിരുന്നു ..
ഉള്ളിലെ നീറുന്ന അറപ്പിനെ
അടച്ച കണ്ണാൽ മറച്ച്കൊണ്ടയാൾ
കുനിഞ്ഞു മുട്ടിൽ താങ്ങി
കറിവേപ്പിൻ കെട്ടെടുത്തു !

കൊഴുത്ത ചെളി വെള്ളം
ഊർന്ന് നെറ്റിയിലൂടെ ചുണ്ടിലൂടെ
നെഞ്ചിലൂടെ അയാളെ ആശ്വസിപ്പിച്ച്
താഴേയ്ക്ക് വീണുകൊണ്ടിരുന്നു ..
ഓർമ്മകൾ നഷ്ടപ്പെട്ട്
ഇന്നലെയും നാളെയും
അപ്രത്യക്ഷമാകുകയും
ആ നിമിഷത്തിന്റെ അച്ചുതണ്ടിൽ
അയാൾ സ്വയം കറങ്ങുകയും
ചെയ്തുകൊണ്ടിരുന്നു ..!

കൈയ്യിലിരുന്നു പിടയുന്ന
മുന്നൂറു രൂപയിൽ രണ്ടു
മണിയനീച്ചകൾ കൊമ്പ് കോർത്ത്‌
കുശലം പറയുന്നതും നോക്കി
അയാളിരുന്നു ..
വിശക്കുന്നവനില്ലാത്ത
വികാരമാണ് അറപ്പ്
എന്നയാൾക്ക് ഒരു കപ്പ്‌
കാലിച്ചായ മോന്തുമ്പോൾ
നൗഫലിക്കയുടെ തട്ടുകടയിൽ
വച്ച് ബോധോദയമുണ്ടായി !


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...