Saturday, June 22, 2013

നിത്യകല്യാണി മുല്ല !


ഈ വഴിവിളക്കിന് നേരെ താഴെ
വക്കടര്‍ന്നു പോയൊരു കുഴല്‍ക്കിണറു കണ്ടോ ?
അവിടെനിന്നും മുന്‍പിലേയ്ക്ക് നോക്കു,
അതാണെൻറെ കോളനി.

ഇവിടെ നിന്നും നാലാമതായിരുന്നു എന്‍റെ വീട് ,
അതേ ആ മണ്ണ് തേച്ച മുളവാതിലുള്ള ആ വീട് തന്നെ !
അവിടെ ഞങ്ങള്‍ അഞ്ചുപേര്‍..
അച്ഛന്‍ അമ്മ ചേട്ടന്‍ ഭാര്യ,പിന്നെ ഞാനും ..

പകലുമുഴുവന്‍ കുട്ടകെട്ടുവാന്‍ ഈറ തേമ്പിത്തേമ്പി അമ്മ ..
റോഡു വെട്ടി വെട്ടി പ്രാണന്‍ കീറിയോരഛന്‍,
പാറമടയില്‍ കല്ലിനോട്പടവെട്ടി ചേട്ടന്‍ ..
 ടാറു കോരിക്കോരി ടാറു പോലെ കറുത്തൊരു ചേടത്തി ..
പിന്നെ പകലുമുഴുവന്‍ അവിടെയുമിവിടെയു-
മലഞ്ഞുതിരിഞ്ഞ് ഞാനും!

എന്‍റെ ഒറ്റമുറി വീടിനെ ഞങ്ങള്‍ ഓരോ മൂലയായ്
സ്വന്തമാക്കി, അതിലൊന്നടുപ്പുകൂട്ടാനും !
തളർന്നവരെങ്കിലും ഒറ്റപ്പുതപ്പിനുള്ളിലെ,
കാമത്തിന്‍റെ കിതപ്പടങ്ങലുകളില്‍പ്പെട്ടു
അങ്ങേ മൂലയ്ക്കല്‍,
ഓലഭിത്തി വിറയ്ക്കാറുണ്ടായിരുന്നു..
കൂടെ എന്‍റെ നെഞ്ചും!

അത്തരമൊരു രാത്രിയില്‍
മുറിപ്പാവാടയിലെയ്ക്ക് പൊട്ടുകുത്തി
ഞാന്‍ പ്രായം തികഞ്ഞവളായി !
ആകെയുണ്ടായിരുന്ന കീറ്റമുണ്ട്‌ കീറി
അമ്മയെനിക്ക് തിരണ്ടു തുണി നല്‍കി !
എവിടെ നിന്നോ ഒരു തവി
നല്ലെണ്ണയെന്റെ നെറുകില്‍പ്പൊത്തി
ഒരു കൊച്ചു പക്കോടയെന്റെ
കൈയില്‍ത്തിരുകി !
ഒന്നും മിണ്ടാതെയാ കണ്ണുകള്‍
നനഞ്ഞിറങ്ങിക്കൊണ്ടെയിരുന്നു !

ചോര കുതിര്‍ന്ന തുണികള്‍ കൂട്ടിവച്ചു ഞാന്‍ ഉറങ്ങാതിരുന്നു ..
പാതിരാത്രിയൊടുങ്ങിയപ്പോള്‍
അത് കഴുകാനായി അഴുക്കുവെള്ളമൊഴുകുന്ന
കനാലത്തിണ്ടുകളില്‍ ..
തീട്ടം തെറിച്ച കല്ലിടുക്കില്‍,ചിരട്ടയിട്ടു വെള്ളം കോരി ..!
എന്നെത്തനിച്ചാക്കാതെ കാറ്റും കുളിരും
കൂടെ നിന്നു മറപിടിച്ചു !

പേടിയുടെ കാക്കക്കുളി കുളിച്ച്
വെള്ളമിറ്റുന്ന  ദേഹത്തോടെ,
പാവാടച്ചരട്‌ വലിച്ചു കെട്ടിയ
ആരും കാണാ കോണിലെ അയയില്‍
ഞാനാ തീണ്ടാരിത്തുണികള്‍ ചൊരിച്ചു വിരിച്ചു !
അവയില്‍നിന്നൂര്‍ന്നു വീണു ചിതറിയ ചോര മണത്തെന്‍-
ചെറ്റപ്പുരയ്ക്ക് ചുറ്റും നായകള്‍ ചുരമാന്തിത്തുടങ്ങി !

ഓരോ തീണ്ടാരി ദിവസങ്ങള്‍ വരുമ്പോഴേയ്ക്കും  എന്‍റെ
കുട്ടിജംബറുകള്‍ മുറുകിപ്പിഞ്ഞിത്തുടങ്ങി..
ധാവണിയും മുടിയിലിത്തിരി കനകാംബരവും
കാലിലെ ഓട്ടുവളയത്തിലെ തരിമണല്‍ക്കിലുക്കവും..
നായുകള്‍ കടിപിടിക്കൂട്ടി കോലായ നക്കിത്തുടങ്ങി !

ഇത്തിരി വട്ടത്തിലമ്മ വരച്ച കോലത്തിനു മീതെ
ചുരമാന്തലുകളുടെ മദജലമിറ്റുന്ന
ഉറകളൂരിയെറിഞ്ഞ് അവര്‍ നാവു നീട്ടിക്കിതച്ചകന്നു !
അതോടെ മുതുകു വളഞ്ഞൊരു ചോദ്യചിഹ്നംപോലച്ഛന്‍
ഉറങ്ങാതുണര്‍ന്നിരുന്നു !
അന്നാണ് മണ്ണ് വാരിക്കുഴച്ഛച്ചന്‍
ആ ഓലക്കീറുകളത്രയും അടച്ചത് !

ഒരു നാളൊരു നായ കാലുപൊക്കി അതിന്മേല്‍ നീട്ടി മുള്ളി ,
കുതിര്‍ന്ന മണ്ണടര്‍ന്നു വീണ ഓട്ടയിലൂടെ നായുടെ
തിളങ്ങുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു !
നാവു നീട്ടിക്കിതച്ചവന്‍ കൈയുകള്‍ അകത്തേയ്ക്ക് നീട്ടി,
എന്‍റെ നിന്നുപോയ ഹൃദയം തിരഞ്ഞു !
അതിനു തടസ്സം നിന്ന മുഴുപ്പുറ്റിയ മുലയവന്‍
കൈകൊണ്ടു ഞെരിച്ചുടച്ച് മാന്തിക്കീറി !
അവന്‍റെ നാവില്‍ നിന്നും കൊതിയുടെ ഉമിനീരുകള്‍
പുഴപൊലൊഴുകി ..
പേടിയുടെ രാക്ഷസക്കൈയ്കള്‍ പൊത്തിയ എന്‍റെ വായ്‌
ശബ്ദമില്ലാതെ തുറന്നേയിരുന്നു !

അതിന്‍റെ പിറ്റേന്നാണ്
എന്‍റെ ചെറ്റക്കുടിലും ഞാനില്ലാതെ
ബാക്കി നാലുപേരും കത്തിച്ചാംബലായത് !
അവര്‍ എരിയുന്ന ചൂടിന്‍ വെളിച്ചത്തിലേയ്ക്ക്
കോളനി വെള്ളം തേകുമ്പോള്‍
ഒരു പറ്റം നായകള്‍ക്ക് നടുവിലായി ഞാന്‍ !
അവര്‍ നക്കുകയും,തിന്നുകയും കടിപിടി കൂടുകയും
ഭോഗിക്കുകയും ചെയ്തുകൊണ്ടെയിരുന്നു ..
ഞാനൊരു കുപ്പത്തൊട്ടി പോലെ അവര്‍ക്ക് മുന്‍പില്‍
മലര്‍ന്നു കിടപ്പുണ്ടായിരുന്നു!

ഒരാഴ്ചകൊണ്ടവരെന്‍റെ ഗര്‍ഭപാത്രം തകര്‍ത്തു ..
ഏതോ ഒരാശുപത്രിയില്‍,
ഏതോ ഒരു സ്ത്രീ അത് കീറിയെടുത്ത്പുറത്തെയ്ക്കെറിഞ്ഞു!!
എന്‍റെ ജീവനെ നിറയ്ക്കാന്‍ മൂപ്പെത്തിയ എന്‍റെ ഗര്‍ഭപാത്രം !

ഒരു രാത്രി അവരെന്നെ
ഈ വിളക്ക് കാലിന്‍ ചുവട്ടില്‍ കൊണ്ടുവന്ന് നട്ടു വച്ചു !
അന്ന് മുതല്‍ ഈ വിളക്കുകാലിനെ തൊട്ടുരുമ്മി വളരുന്ന
നിത്യകല്യാണി ആണ് ഞാന്‍..
ആര്‍ക്കും പൊട്ടിച്ചെറിയാവുന്ന മണക്കാവുന്ന ,ചൂടാവുന്ന ..
എത്ര പൂത്താലും കായ് പിടിക്കാത്തൊരു
നിത്യകല്യാണി മുല്ല !      

  

1 comment:

  1. സുന്ദരമായ ആശയം, ഭാവനാ സമ്പുഷ്ടം.

    "കുട്ടിജംബറുകള്‍ മുറുകിപ്പിഞ്ഞിത്തുടങ്ങ" ഇത് വ്യക്തമായില്ല.

    ആശംസകള്‍.

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...