Sunday, December 8, 2013

ചില സായന്തനങ്ങൾ കടലെടുക്കുന്നതിങ്ങനെയാണ് .

പകലറുതികളിൽ അടർന്നു
പോകുന്ന രക്തപുഷ്പം പോൽ
സൂര്യൻ
സ്വപ്ന സമാന സാഹചര്യങ്ങളിൽ
അക്കരെക്കുന്നിൽ
ഒരു മരം ഇല പൊഴിക്കുന്നു .
ഇപ്പുറം നോക്കിയാൽ 
അപ്പുറം കാണാനാകാത്ത
മറ പിടിക്കുന്ന മര ഉടൽ !

അലസനായി നടക്കുന്നീയൊരാൾക്കും
പേടിയുടെ വാൽ തിരുകിയോരീ
നായയ്ക്കും തിരിഞ്ഞു
നോക്കാതിരിക്കാനാകില്ല .

നീലപ്പൊന്മാൻചുണ്ടിൽ
പിടയുന്ന സുന്ദരിമീൻ
രണ്ടു സൗന്ദര്യങ്ങളും
ഉടൽകണക്കുകളുടെ  ഏറ്റക്കുറവുകളിൽ
ഇരയും വേട്ടക്കാരനും .

ഒറ്റയ്ക്കായതിന്റെ സങ്കടം
കടലപ്പൊതിയിൽ നിന്നും
പെറുക്കിയെറിയുന്നുണ്ട്
കടലിലേയ്ക്കയാൾ ..

ഓളത്തിൽ വള്ളിപൊട്ടിയൊരു
ചെരുപ്പ് ഇനിയില്ലാത്ത
കാലുകൾ തേടി അങ്ങോട്ടുമിങ്ങോട്ടും
അലയടിക്കുന്നു .

വഴികൾ തെളിക്കുകയും
മായ്ക്കുകയും ചെയ്തുകൊണ്ട്
ആ തിര തനിയെ ഒരു കളി കളിക്കുന്നു .
ചില സായന്തനങ്ങൾ
കടലെടുക്കുന്നതിങ്ങനെയാണ് .

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...