Wednesday, August 24, 2016

എന്റെ അച്ഛയുടെ അച്ഛൻ അസ്സൽ കഥകളി സംഗീത വിദുഷിയായിരുന്നു എന്ന് അച്ഛ ഇപ്പോഴും പറയാറുണ്ട് .അദ്ദേഹത്തിന്റെ പാണ്ഡിത്യം മൂലം സദസ്സുകളിൽ അദ്ദേഹത്തിന് ലഭിക്കുമായിരുന്ന ഔന്നിത്യവും .പക്ഷെ കേശവൻ പാറയിൽ എന്ന ആ ഈഴവന് കഥകളി സംഗീത രംഗത്തോ അതിന്റെ മേഖലയിൽ എവിടെയെങ്കിലുമോ സ്ഥാനം ഉണ്ടായിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട് .കാരണം അന്ന് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾക്ക് കാതുകൊടുത്തവർ അദ്ദേഹത്തിൻറെ ജാതിയ്ക്കു സ്ഥാനം നൽകിയോ എന്നകാര്യത്തിൽ  ഒരിക്കൽ പോലും അച്ഛച്ഛനെ കാണാൻ ഭാഗ്യം കിട്ടാതിരുന്ന അവസാന കണ്ണിയായ എനിക്ക് ഒരു സംശയവും ഇല്ല !എന്റെ അച്ഛന് ആ പാരമ്പര്യം ഒന്നും ലഭിച്ചില്ല .ഒരു പദം മൂളാൻ പോലും അദ്ദേഹത്തിന് അറിയുകയും ഇല്ല .പക്ഷെ കാര്യങ്ങളെ വളരെ ഭംഗിയായി വിവരിച്ചു തരുവാനുള്ള ശേഷി ഉണ്ടായത്അത് കൊണ്ട് മാത്രമാണ് എന്ന് ഞാ നിരൂപിക്കുന്നു .അതിനാലാവാം ഞാനും ചേച്ചിയും എഴുത്തു തുടങ്ങിയതും അത് ഞങ്ങളുടെ ചോരയിൽ ലയിച്ചു ചേർന്നതും .കുട്ടിക്കാല സ്മൃതികൾ അദ്ദേഹം പറഞ്ഞുതന്നിരുന്നത് ഒരു കഥാപുസ്തകം ആക്കി എഴുതണം എന്നുള്ള മോഹം എന്നിൽ എന്നുമുണ്ടായിരുന്നു .പക്ഷെ ഇന്നുമതു നടന്നിട്ടില്ല .നടന്നു തീർത്തവഴികളിലെ കഥകൾ വിവരിച്ചാൽ ഒരുപക്ഷെ അതൊരു ചരിത്രമായേക്കും .ഞാൻ എഴുതി തുടങ്ങുന്നു .ഈ വിവരണങ്ങൾ കേട്ട് വളർന്ന എനിക്കും ചേച്ചിക്കും എഴുതുന്ന കാര്യത്തിൽ മടി തോന്നിയിട്ടേയില്ല .(അവളാണ് ആദ്യം എഴുതിയിരുന്നത് ഇപ്പോൾ എഴുതാതിരിക്കുന്നതും !)ഓർക്കണം എവിടെനിന്നോ വന്നതല്ല ജീനുകൾ വഴി പകർന്നു കിട്ടുന്നതാണ് ജന്മവാസനകൾ !അച്ഛന്റെ യൗവ്വനം വരെ കോട്ടയം പാലാ നിവാസിയായിരുന്നു അദ്ദേഹം .ഞങ്ങൾ വയനാട്ടിലാണ് ജനിക്കുന്നതും വളരുന്നതും .1998 ൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എത്തും വരെ എന്റെ ജീവിതം മഞ്ഞും മഴയും വെയിലും ഉറക്കമുണർത്തുന്ന കാപ്പിപ്പൂക്കളുടെ നനുനനുത്ത സുഗന്ധം ഒഴുകുന്ന കാട്ടാനകൾ ആറുപോലെ ഒഴുകുന്ന എന്റെ നാട്ടിൽ തന്നെയായിരുന്നു .

ഡിഗ്രിയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിലേക്ക് ചേച്ചിയുടെ ഭീമൻ കത്തുകൾ വരും .നാലും അഞ്ചും വലിയ പേജുകളിൽ അവൾ വീടിനെയും നാടിനെയും അവളെയും വരികളിലൂടെ നിറയ്ക്കും .ഞാനും അതുപോലെ ഹോസ്റ്റലും കോളേജും കൂട്ടുകാരെയും ഓരോ സ്വഭാവവും നിറവും മണവും പോലും എഴുതി നിറയ്ക്കുമായിരുന്നു .ഓരോ വൈകുന്നേരങ്ങളിലും ഞാൻ കൂട്ടുകാരോട് അച്ഛയുടെ കുസൃതികൾ എന്ന പേരിൽ അച്ഛന്റെ ബാല്യകാല സ്മരണകളുടെ കെട്ടഴിക്കുമായിരുന്നു .ലോ കോളേജിലെ കൂട്ടുകാരായ സന്ധ്യ ജെയിസും ലിനിപ്രിയയും ജയയും അഭിജയും അഞ്ജുവും ചില നേരങ്ങളിൽ വേറെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലെങ്കിലും എന്നെക്കൊണ്ട് പറയിപ്പിക്കാനായി ചായയും കുടിച്ചിട്ട് ഓടി വരുമായിരുന്നു .എത്രയെത്ര സായന്തനങ്ങൾ ..! ജാതിയോ മതമോ നോക്കാതെ ഞങ്ങൾ ഒന്നിച്ചു പ്രാർത്ഥനകൾ ചൊല്ലി .നാമം ജപിച്ചു  വരച്ചു ..ചിരിച്ചു  കരഞ്ഞു .പ്രണയം പങ്കുവച്ചു ..വീടകങ്ങളിലെ നൊമ്പരങ്ങളിൽ ഞങ്ങൾ എല്ലാം ഭാഗഭാക്കായി ..പിന്നീടാണ് വളർന്നു വളർന്നു ഞങ്ങൾ എല്ലാവരും തമ്മിൽ തിരിച്ചറിയാൻ ആകാത്തവിധം വലിയവർ ആയിത്തീർന്നത് !

ഞാൻ ഓർക്കുന്നു ഞാൻ ചേച്ചിയ്ക്കെഴുതുന്ന വരികളിലൂടെ മാത്രമായിരുന്നു അന്ന് കാര്യങ്ങൾ വീട്ടിലേയ്ക്കു പകർത്താൻ കഴിഞ്ഞിരുന്നത് .അല്ലെങ്കിൽ ഇന്നത്തെ നവ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന 2G യോ 4Gയോ സ്വപ്നം കാണാതിരുന്ന ആ കാലത്തു ഫോൺ തന്നെ വിളിക്കാൻ കിട്ടുന്നത് ഞായറാഴ്ചകളിൽ വാർഡന്റെ റൂമിനു പുറത്തു മണിക്കൂറുകൾ കാത്തിരുന്നിട്ടാണ് .മൊബൈൽ എത്തിയിട്ടില്ല അന്ന് ഉള്ളവർ അപൂർവമാണ് ."വയനാട്ടിൽ നിന്നും വള്ളിയിൽ തൂങ്ങിയാണോ വന്നത് ? " "ഊരിൽ നിന്നും കാട്ടുജാതി വേറെ ആരെങ്കിലും ഉണ്ടോ ?" തുടങ്ങിയ റാഗിംഗ് ആയിരുന്നു എനിക്ക് കിട്ടിയതിൽ ഏറിയ പങ്കും .ചിരിച്ചും പരിഭവിച്ചും തീർത്തതിന് കണക്കില്ല .മൈലുകൾ താണ്ടി എന്റെ കൂട്ടുകാരും ക്ലാസ്‌മേറ്റ്സ് എല്ലാവരും എത്തിയപ്പോൾ ഒരിക്കൽപോലും അവരെ ഒന്ന് കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്തവരെയും കൂടി എന്റെ ചേച്ചി പേര് പറഞ്ഞു വിളിക്കുകയും അവരുടെ വീട്ടിലെ വിശേഷങ്ങൾ തിരക്കുകയും ചെയ്തതിനെ വളരെ അതിശയത്തോടെയാണ് അവർ സ്വീകരിച്ചത് .എന്റെ കത്തുകൾ അവരെ ഓരോരുത്തരെയും പകർത്തി വയ്ക്കുന്നതായിരുന്നു .ആണും പെണ്ണും എന്നുള്ള വേര്തിരിവിൽ ആയിരുന്നില്ല അതൊന്നും .എല്ലാവരെയും ഒരുപോലെ .ഓരോ ബന്ധങ്ങളും ഉരുത്തിരിയുന്നത് നമ്മെ കണ്ടു പരിചയിച്ചുനമ്മോടു് സ്നേഹംവന്നു നമ്മളിലെ നമ്മെ തിരിച്ചറിഞ്ഞ ശേഷം എന്നതൊക്കെ എന്നെ സംബന്ധിച്ച് ഇപ്പോഴും അത്രകണ്ട് പ്രാവർത്തികമല്ല .കാരണം ഇപ്പോഴാണ് സ്വയം ജീവിക്കുക കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തകികമായി അതൊരു വലിയ കാര്യമല്ലാതായി വരുന്നത് .എന്നെ സംബന്ധിച്ച് എന്റെ പ്രിയപ്പെട്ടവർക്ക് ഞാനാണ് വാക്ക് കാഴ്ച നിറം മണം അതുപോലെ തിരിച്ചും .ആരെയും കാണാതെ കാണാൻ അതുമൂലം കഴിയും ..അതിനെ ആത്മബന്ധം ഞാൻ എന്ന് പറയും . ഇപ്പോഴും ഞാൻ അത്തരം ഒരു ബന്ധത്തിലാണുള്ളത് 450-600 രൂപ മൊബൈൽ ബില്ലിൽ  എന്റെ വളരെ ചെറിയ വൃത്തത്തിൽ സംസാരിക്കുമ്പോൾ -ചേച്ചി,അച്ഛന്മാർ അമ്മമാർ -ഞാൻ കാശ് കളയുന്നത് ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെയുള്ള വലിയവലിയ കാഴ്ചകൾക്കാണ് .വേറെ ചാറ്റിങ്ങുകൾ ഒന്നും തന്നെയില്ലാത്ത, വാട്സ് ആപ് എന്തെന്നുപോലും നോക്കാതെ ഇരിക്കുന്ന ഒരാളാണ് ഞാൻ .(തെറ്റിദ്ധരിക്കരുത് ടെക്നോളജി കലക്കിക്കുടിച്ചിടത്തു നിന്നുമാണ് ഞാൻ വരുന്നത് .അതിന്റെ ഉസ്ദാത് ആയി വർക്ക്‌ ചെയ്യുന്ന ഒരു ടീമിന്റെ സീനിയർ നിലയിൽ നിന്നും ആണ് ഇറങ്ങിപ്പോന്നതും. എനിക്ക് ടെക്നോളജി ജീവിതത്തിലേയ്ക്ക് വേണ്ട എന്ന് തോന്നി അത്രമാത്രം ) പൊതുകാര്യസ്ഥലികളിൽ (എഫ് ബി ) ഞാൻ ചാറ്റിങ് ചെയ്യാത്തത് മൂലം എനിക്ക് ഗാഢ സൗഹൃദങ്ങൾ കുറവാണ് .അതിൽ ഖേദിക്കുന്നുമില്ല .കാരണം ഒന്നുമാഗ്രഹിച്ചിട്ടല്ല എഴുതുന്നത് .അവാർഡിനായി ബുക്ക് അയക്കാറുണ്ട് പക്ഷെ കിട്ടുമോ ഇല്ലയോ എന്നതിനെപ്പറ്റി തല പുകയ്ക്കുക ചർച്ച ചെയ്യുക ഖേദിക്കുക ഒന്നും ഇല്ല .അതിൽ നിന്നും ചില ആളുകൾ എന്നെ വിളിക്കുമ്പോൾ എനിക്ക് അതീവ സന്തോഷം തോന്നും .സത്യസന്ധമായി അഭിന്ദിക്കുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ സന്തോഷിക്കാൻ കഴിയാറുമുണ്ട് .അത് മതി .എഴുതും  മരിക്കും വരെ .ഓർമ്മയുണ്ടെങ്കിൽ കൈകൾ ചലിക്കുമെങ്കിൽ വരക്കുകയും ചെയ്യും ..

സൂക്ഷമായി ലോകത്തെ നിറച്ച് എന്നെ നിറച്ച് ഓരോ വാക്കിലും സത്യം നിറച്ച് ജീവിക്കുന്ന ഒരു പഴഞ്ചൻ ആണ് ഞാൻ .ശാരീരികമായി സ്വതന്ത്ര്യആണ് ഞാൻ മാനസികമായി സ്വതന്ത്ര്യ അല്ല .മനസ്സ് നിറയെ ഭർത്താവുണ്ട് മകളുണ്ട് അച്ഛനും അമ്മയും ഇൻലാസ് ഉം ചേച്ചിയും കുട്ടികളും ഞാൻ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും എഴുത്തും വരയും മണ്ണും മനസ്സും കിളികളും എന്നെ സ്നേഹിക്കുന്ന ഓരോ മനുഷ്യരും ഉണ്ട് .മറവി ധാരാളമുണ്ട് അതുപോലെ ഓർമ്മയും .എനിക്ക് നേരെ വരുന്ന വിമർശനങ്ങളെ നോക്കി ചിലപ്പോൾ ഞാൻ അലറും .ഓടെടാ എന്ന് പറഞ്ഞെന്നും വരും ചിലപ്പോൾ -ശരിയാണ് സർ- എന്ന് തല കുനിക്കും, ഒന്നും മിണ്ടാതിരിക്കും ..ഞാൻ മനുഷ്യനാണ് .വികാരങ്ങളെ പുകമറയ്ക്കിട്ടു മാറിയിരുന്നു പരദൂഷണം പറയാൻ അറിയാത്തവൾ .അല്ലെങ്കിൽ വിമർശനങ്ങളെ തത്വ ചിന്തകന്റെ ആത്മസംയമനത്തോടെ കണ്ട് എന്റെ പോസ്റ്റുകളെ ബാക്കിയുള്ളവർ ഗൗരവമായി എടുക്കും വരെ കാത്തിരുന്ന ശേഷം എനിക്കുള്ള ഔന്നിത്യം ലോകത്തിനില്ല എന്നുറക്കെ പ്രഖ്യാപിക്കാൻ താത്പര്യമില്ലാത്തവൾ ..നിങ്ങൾ ക്ഷമിക്കുക എന്റെ അച്ഛ പറയും പോലെ മരിക്കുമ്പോൾ എന്നെ വലിച്ച് ഏതെങ്കിലും മരത്തിനു കീഴിൽ കുഴിച്ചിട്ടു വളമാക്കുക ..മണ്ണാക്കുക .അതുകഴിഞ്ഞു കർമ്മമെന്നും മന്ത്രമെന്നും പറഞ്ഞു ആരെയും വിളിച്ചുകൂട്ടി ഭ്രാന്തു പിടിപ്പിക്കാതിരിക്കുക .ജീവിക്കുന്ന നിമിഷം മനുഷ്യനായി ഇരിക്കുവാൻ അനുവദിക്കുക .സന്തോഷം സ്നേഹം !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...