ഒരാഴ്ച്ചയായി മോളുടെ പനിക്കൂട്ടിലാണ് ഞാൻ .അവളെ പനിച്ചെരിയുമ്പോൾ ഞാനും കൂടെയെരിയും ..ഒരു വൈറൽ പനി കുഞ്ഞിനേയും എന്നെയും പാടെ ഞെരിച്ചുകളഞ്ഞു .ഒന്നും ചെയ്യാനില്ലാതെ പനിക്കിടക്കയിൽ അവളുടെ ശാഠ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാനും കൊച്ചുകുട്ടിയാകും .കഥ പറയും പാട്ടുപാടും പനിച്ചൂടിൽ എരിഞ്ഞു കൂടെക്കിടക്കും .ജോലിയോ വീടോ വീട്ടുപണികളോ ഒന്നും ഞങ്ങളെ ബാധിച്ചില്ല .അവൾക്കു പഠിക്കാനുള്ള പാഠങ്ങളെ ഞാൻ കുട്ടയിൽ ചുമന്ന് കടത്തുവള്ളം കയറ്റി അക്കരെയ്ക്കു വിട്ടു ..പോ .എന്ന് ഓടിച്ചു വിട്ടു .അവളുറങ്ങുന്ന ഏകാന്തതയിൽ പനി ഉയരുമോ എന്ന് പേടിച്ചു ഞാൻ പുസ്തകങ്ങളുമായി കൂട്ടുകൂടാമെന്നു വ്യാമോഹിച്ചു ..വെറുതെ !ഒന്നും വായിക്കാൻ ഇല്ലാത്തവളെപ്പോലെ ശുദ്ധ ശൂന്യയായി ഞാൻ രാത്രികൾ എങ്ങിനെയാണുണ്ടാവുക എന്ന് അതിശയിച്ചിരുന്നു ....എപ്പോഴോ തീചൂടിൽ അവളെന്നോട് മഞ്ഞുകൊണ്ടു വീടുണ്ടാക്കുന്ന സുന്ദരിപൂച്ചകളുടെ കഥ പറയാൻ പറഞ്ഞു ..ഞങ്ങൾ മഞ്ഞു പടികൾ കയറി മഞ്ഞു വാതിൽ തള്ളിത്തുറന്ന് മഞ്ഞു മഞ്ചാടികൾ നിറയെ വീണുകിടക്കുന്ന ആ ഉമ്മറവാതിലും കടന്ന് അകലെയകലെയ്ക്ക് കളിക്കാനായിപ്പോയി ..ഉണ്ടാക്കി പറയുന്ന ഓരോ സങ്കൽപ്പ ഗോവണികളിലൂടെയും കയറിപ്പോകുമ്പോൾ ഒരുവേള അതിറങ്ങി ഒരിക്കലും തിരിച്ചുവരാതെ അപ്രത്യക്ഷമാകാൻ ഞങ്ങൾ രണ്ടുപേരും കൊതിച്ചുപോയി ..ഇത്തരം സന്ദർഭങ്ങളിലാകാം അമ്മമാരുടെ നാവിൻ തുമ്പിൽ നിന്നും ഏറ്റവും സുന്ദരമായ കഥകളും പാട്ടുകളും പിറവിയെടുക്കുന്നതല്ലേ !അങ്ങനെ ആ പനിപ്പകലുകളിൽ ഒന്നിൽ ഞാൻ ഒരു കാഴ്ചകണ്ടു ..ഞെട്ടി വീണ്ടും നോക്കി .തൊടിയിലെ കപ്പള മരത്തിൽ ഒരാൾ ഇരുന്നു പഴുത്ത കപ്പളങ്ങ കാർന്നു വിഴുങ്ങുന്നു .ഒന്നൂടെ നോക്കി ..അയ്യോ ഇതാര് നമ്മുടെ സംസ്ഥാന പക്ഷിയോ !വേഴാമ്പലേ ! അരികു നിറയെ ചാരം പൂശിയ പോലെ കറുപ്പും വെള്ളയും ഇടകലർന്ന നിറം നേരിയ കറുത്ത തൂവലുകൾ ഇടയ്ക്കു കാണാം .നേരിയ കറുപ്പ് വീശിയ തൊപ്പി .ഇത്തരം ആളെ ആദ്യം കാണുകയാണ് .ആ വലിയ ചുണ്ടുകൾ കൊണ്ട് പഴം കോരി വിഴുങ്ങുകയാണ് കക്ഷി .ശ്യോ മോളുറങ്ങി പോയല്ലോ എന്ന വേവലാതി ..പൊടുന്നനെ ഫോട്ടോ എന്നാരോ മനസ്സിലിരുന്നു ക്ലിക്കി .ഓടി ക്യാമറയുമായി വന്നതേ എന്റെ നിഴലനക്കം അറിഞ്ഞ കക്ഷി ഒരൊറ്റ പറക്കൽ. ഞാൻ 'അയ്യൂ ..'എന്ന് ഇളിഭ്യയായി .മോൾ എഴുന്നേറ്റപ്പോൾ ഞാൻ അവളോട് പറഞ്ഞു .'ഓ അമ്മെ ഡോറ യിലെ സെൻയൂർ ടുക്കൻ അല്ലെ 'എന്നവൾ ..ആ അതെയതെ എന്ന് ഞാൻ തലകുലുക്കി ..അപ്പോൾ കക്ഷി തിരികെ വന്നു. പക്ഷെ ദൂരെ മരക്കൊമ്പിൽ ഇരുന്നു പാളിനോക്കുകയാണ് ഞങ്ങളെ .ഞാൻ ചടപടാന്നു കുറച്ചു സ്നാപ്പ് എടുത്തു. പക്ഷെ ഈ സാധാരണ ക്യാമറയുടെ ലെൻസ് അദ്ദേഹത്തിൻറെ അടുക്കൽ വരെ എത്തിയപ്പോഴേക്കും കിതച്ചു തളർന്നു .വ്യക്തമായ കാഴ്ച്ച തരായീല്ല .അപ്പോഴും കപ്പളങ്ങ തിന്നാൻ കുയിലും മരംകൊത്തിയും മറ്റും തിക്കിത്തിരക്കുന്നുണ്ടായിരുന്നു.കണ്ടു മടുത്ത അവരോടു നമുക്കെന്താശ ..അവരവിടെക്കിടന്നു പാടിപ്പാടി പറക്കട്ടെ തിന്നട്ടെ ..എന്നാലുമെന്റെ ചാര വേഴാമ്പലേ !!
Monday, August 15, 2016
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !