Tuesday, January 29, 2013

പാവക്കൂണുകള്‍!


ഒരു തീക്ഷ്ണ വിലാപം പോലെ
ചിലരുടെ നടപ്പുകള്‍..
ഉടുപുടവകള്‍ കണ്ണീരു പോലെ
താഴേയ്ക്ക് വീണു പോകും ..
മെലിഞ്ഞു നഗ്നമായ ദേഹത്തിനു
പറയാന്‍ നിസാരങ്ങളായ
നിലവിളികള്‍ മാത്രം ..!
ഒരു ജന്മം മുഴുവന്‍ നടന്നു
തേഞ്ഞു പോയ കാലടികള്‍..
നിരത്ത് വക്കത്തു നിന്നും
ഏറ്റുവാങ്ങിയ പുല്ലിന്‍
കഷ്ണങ്ങള്‍ മോടിപിടിപ്പിച്ച
ഉത്തരീയം !
തളര്‍ന്നു തൂങ്ങിയ കണ്ണടികളില്‍
താങ്ങിയ ഭാരം മുഴുവനും
ഇപ്പോഴും മുഴച്ചു തളര്‍ന്നു കിടക്കുന്നു !
പരാതി ഈ കടുത്ത വെയിലിനോടു മാത്രം
ജന്മം തീര്‍ത്തു കത്തിച്ചു കളയുവാന്‍
മുടി തൊട്ട് അടിവരെ കത്തുന്ന
ഈ കാളകൂട വെയില്‍ !
അവരുടെ ചുണ്ടുകള്‍ അനങ്ങുന്നത് മാത്രം
നമുക്ക് കാണാം !
ഒരു പൊടിക്കാറ്റു കൊണ്ട് വന്നത്
അതിന്റെയൊരു മൂളല്‍ മാത്രം !
വിശപ്പിന്‍റെ വറുതിപ്പാത്രം
പോലും കൂടെക്കരുതാത്തവര്‍..
വീണു ചത്ത് പൊതിഞ്ഞിരുന്ന
കോറത്തുണി നീക്കുമ്പോള്‍,
വയറിരുന്നിടത്തൊരു അഗാധ ഗര്‍ത്തം !
ഒരു പരാതിയും പൊതിഞ്ഞു
സൂക്ഷിക്കാത്തവര്‍!
ഒരു കൂരയ്ക്കും വിധേയപ്പെടാത്തവര്‍!
ഒരാളാലും അറിയപ്പെടാത്തവര്‍..
അവരുടെ മീതെ
കരിഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീഴും
കോടിയ ചിറിയിലൂടെ
കൊഴുകൊഴുത്ത ഉമിനീരൊഴുകും
നനഞ്ഞ പുല്‍മേട്ടില്‍
അവര്‍ ആരാലും അറിയപ്പെടാത്ത
അജ്ഞാത ശവങ്ങളാകും !
അഴുകിപ്പൊട്ടിയ മൃത ശരീരം
തിന്നാന്‍ അറുപത്തയ്യായിരം
ഉറുമ്പുകള്‍ വരും
അവര്‍ പങ്കിട്ടതിന്റെ ബാക്കി
കാക്കയും പുഴുവും തിന്നും
വീണ്ടും വന്ന ബാക്കിയില്‍
പുല്‍ച്ചാടികള്‍ താളം തുള്ളും
ഉടയാത്ത തലയോട് കൊണ്ട്
അവര്‍ നിലയ്ക്കാത്തൊരു
ചിരി ചിരിക്കും..
പല്ലുകള്‍ ഇളകി വീഴും വരെ!
പിന്നെയതൊരു അത്യാശ്ചര്യമായി
പൊടിഞ്ഞു തീരും !
ചില മഴക്കാലങ്ങളില്‍
അവര്‍ പൊട്ടിമുളയ്ക്കാറുണ്ടത്രേ!
നനുനനുത്ത വെളുവെളുത്ത
പാവക്കൂണ്കളായി !
 


2 comments:

  1. അനിതാ ..വളരെ നൊമ്പരമുണ്ടാക്കുന്ന വരികള്‍ ..ആശംസകള്‍

    പുരുഷാ ..നിനക്ക് പിറക്കുവാന്‍ ..
    ജനനി ആയിട്ട് ഒരു നാരി തന്നെ വേണം ...
    അവളുടെ മാറിന്റെ ചൂട് വേണം ..മുലപ്പാലായിട്ടവളുടെ ...
    സ്വപ്‌നങ്ങള്‍ സ്വന്തമാക്കണം ..
    പിന്നിട്ട പാതകള്‍ എത്രയോ ...
    പിന്നെ നിന്നെ തനിച്ചാക്കി ..
    അവള്‍ മറഞ്ഞു പോകും .....

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...