Saturday, January 28, 2017

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

മഹാകവി ഇടശ്ശേരിയുടെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും കൂടെ മഹാകവി അക്കിത്തത്തെ ആദരിക്കുന്ന ചടങ്ങും പങ്കെടുക്കുവാനുള്ള ഭാഗ്യം ഡോക്ടർ വയലാ വാസുദേവൻപിള്ള ട്രസ്റ്റിന്റെ പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ മാത്രം കിട്ടിയ സൗഭാഗ്യമാണ് .ഒരെഴുത്തുകാരി എന്ന് പറയുവാൻ ഒന്നുമാകാത്ത എനിക്ക് മഹാകവി അക്കിത്തത്തിന്റെ കാൽ തൊട്ടുവന്ദിക്കുമ്പോൾ എന്തോ ശരീരത്തിലൂടെ ഒരു ഊർജ്ജപ്രവാഹം ഒഴുകും പോലെ തോന്നി .എത്ര പ്രൗഢഗംഭീരമായ എന്നാൽ ലളിതമായ ചടങ്ങായിരുന്നു അത് .പ്രൊഫസ്സർ കെ പി ശങ്കരൻ സാർ സംസാരിക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു അറിവിന്റെ അഗാധമായ ജ്ഞാനസ്ഥലികൾ ആ തലമുറയോടെ വംശനാശം സംഭവിക്കുമോ എന്ന് !! കാരണം നമ്മുടെ ഇന്നത്തെ സാഹിത്യചർച്ചകളിലും ചടങ്ങുകളിലും കാര്യമാത്ര പ്രസക്തങ്ങളായ സംഭാഷണങ്ങളേക്കാളുപരി (ഭാഷയുടെ സംശുദ്ധി കൂടിയാണ് പറയുന്നത് ) നമ്മുടെ ഉപരിപ്ലവമായ കാര്യങ്ങളുടെ നീർച്ചാലുകളിൽ പായലുകൾ പോലെ പൊങ്ങിക്കിടക്കുന്ന 'വർത്തമാനങ്ങൾ ' മാത്രമാണ് നടക്കുന്നത് .അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയല്ല മറിച്ച് ഊന്നിപ്പറയുക തന്നെയാണ് .ഭാഷാപരമായ ഉയർച്ച ഉണ്ടാകണമെങ്കിൽ ഭാഷയുടെ മുഴുവൻ സത്തയെയും കാച്ചിക്കുറുക്കി കവിത എഴുതണമെന്നോ സംഭാഷണം നടത്തണമെന്നോ അല്ല ഞാൻ പറയുന്നത് .മറിച്ച് കേൾവിക്കാരനോ വായനക്കാരനോ ആകുന്നവരിൽ എന്തെങ്കിലും മൂല്യം അല്ലെങ്കിൽ അറിവ് പകരുക എന്നത് ഇനിയുള്ള അല്ലെങ്കിൽ ഇന്നുള്ള എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും അത്യന്താപേക്ഷിതമാണ് ഇല്ലെങ്കിൽ നാളെ നമുക്ക് എടുത്തുകാണിക്കാൻ മലയാളം തീരെയില്ലാത്ത പുതുതലമുറയുടെ ഭാഗിക മലയാള സാഹിത്യമേ ബാക്കിയുണ്ടാകൂ എന്നതിൽ എനിക്ക് സംശയമേതുമില്ല .

 ഡോ. കെ എം അനിൽ നടത്തിയ' ഇടശ്ശേരിയുടെ മനുഷ്യസങ്കല്പം ' എത്ര അർത്ഥവത്തായ സംഭാഷണമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു .കേവലമായ, അനാവശ്യമായ യാതൊരു ഉപമകളെയോ കളിയാക്കലുകളെയോ അപരനെ ആക്ഷേപിക്കുന്നതരമുള്ള യാതൊരു ചേഷ്ഠകളുമില്ലാതെ സംസാരിക്കാൻ ഇന്നുള്ള എത്രപേർക്ക് സാധിക്കുമെന്നതിൽ എനിക്ക് സംശയമുണ്ട് .അത് ഒരാളുടെ കൃതികളുടെ പഠനമാണെങ്കിൽ പോലും നാം പലരെയും അതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും കാണാം .അത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കുവാൻ പോലും കേട്ടിരിക്കുന്ന നമുക്ക് സമയമില്ലതാനും ! ചർച്ചകളിൽ തന്നെ അവസാനം തീർപ്പുകളില്ലാതെ വ്യക്തമായ ശേഷിപ്പുകളില്ലാതെ വഴക്കടിച്ചു തനിക്കു താന്പോരിമ കാട്ടി ഇറങ്ങിപ്പോരുവാനാണ് സാധ്യതയും .കാരണം എളിമ എന്നത് അറിവിന്റെ ആത്മാശം ആണെന്നും അത് സ്വാഭാവികമായി ഉത്പ്പാദിപ്പിക്കപ്പെടുമെന്നും നമുക്ക് തെളിയിക്കാനാകുന്നില്ല ,അത് ഇന്നത്തെ സമൂഹത്തിൽ നിന്നും കൈമോശം വന്നിരിക്കുന്നു .യഥാ രാജാ തഥാ പ്രജാഃ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...