Monday, January 30, 2017

യാത്രികർ !

കണ്ടുവോ നീ നിശായാത്രികാ
ഞെട്ടറ്റു വീണ നിശാ-
പുഷ്പ ഗന്ധത്തിനപ്പുറം
വീണു കരയുന്ന പെണ്ണിനെ ?
ഗന്ധമില്ലെങ്കിലും ഗന്ധകമാക്കുവാൻ
കെൽപ്പുള്ള ചങ്കിലെ പൊട്ടിത്തെറികളെ ?
കാണാനഴകില്ല എങ്കിലും കീറിയ
പത്രത്തിനുള്ളിൽ തുടിക്കുന്ന ചങ്കിനെ ?
കൂട്ടുകാരാ എന്ന് കേണുകരയുവാൻ
കൂട്ടിനതാരുമേ കൂടാത്ത പെണ്ണിനെ ?

നിങ്ങളോ കേട്ടുവോ യാത്രികാ
തെണ്ടുവാൻ തേടിക്കരയുവാൻ
തള്ളുന്ന കുഞ്ഞിനെ ?
പൊള്ളിപ്പിടയുന്ന ചുണ്ടിൽ ഇറ്റിക്കുവാൻ
തുള്ളിപോലും മുല ഇല്ലാത്തൊരമ്മയെ ?
തൂക്കിയെടുത്തതാ പോകുന്നു രാവിന്റെ
കൂർത്ത നഖങ്ങളാൽ കീറിപ്പറിക്കുവാൻ
മാനുഷനാണോ അറിവീലതിൻമുഖം
കണ്ടാൽ മനുഷ്യന്റെ മാതിരി തന്നെടോ !

ശരിതന്നെ യാത്രികാ
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!
തെണ്ടാതെ കാക്കുവാൻ കെൽപ്പുണ്ടതെങ്കിലും
നമ്മുടേതല്ലവൻ ! പോട്ടെ പിച്ചക്കാരൻ ..
വീട്ടിലെത്തുമ്പോൾ പിടക്കുമോ നംകരൾ
കാണാതെയായി കുരുന്നിനെ ഒന്നിനെ !
പേർത്തു പേർത്തുച്ഛരിക്കില്ലേ  മനസ്സിനെ
കീറിമുറിച്ചു നാം പാഞ്ഞോടുമാവഴി !
തെണ്ടികൾ എന്നു വിളിക്കുന്നു
നീയുമീ ഞാനും മടിയാതെ
തെണ്ടിത്തുടങ്ങുവാൻ ഓങ്ങുന്ന ബാലനെ!

ഒന്നോർക്കുകിൽ നാം പറഞ്ഞെന്നാൽ
പതിരില്ല !പക്ഷെ പറഞ്ഞുകൊണ്ടിങ്ങനെ
നിന്നെന്നാൽ എന്ത് ഗുണം പിന്നെയെന്തു കാര്യം ?
നീ പോണവഴിയിൽ ഞാൻ കേണുകൂടാ
നിനക്കാവഴി പിന്നെനിക്കീവഴി
നമ്മളാ പാതിവഴിയിലെ പ്രാണികൾ തന്നെടോ
ചുമ്മാ ഇഴഞ്ഞും കുഴഞ്ഞും പരതിയും
മെല്ലവേ നീങ്ങുന്ന നിർഗുണ ബ്രഹ്മങ്ങൾ !




No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...