Thursday, August 9, 2012

പ്രതിശീര്‍ഷ ലോമകം!

                                               

മാതൃഭൂമിയിലെ പ്രതിശീര്‍ഷ ഭോഗം എന്ന കഥ വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു വായന എന്നുമെന്നെ എത്ര മാത്രം ഉണര്‍ത്തിയിരുന്നു എന്ന് ! ഇപ്പോഴുള്ള എഴുത്തുകാര്‍ ചിലരെങ്കിലും എന്നെ ഇതെന്താണ് എഴുതിയിരിക്കുന്നത് എന്നു ചിന്തിപ്പിച്ചിട്ടുണ്ട് !അവരുടെ ഭാഷ ഇന്നത്തെ വേഷം പോലെ തന്നെ അവിടെയും ഇവിടെയും തൊങ്ങലുകളും ബട്ടണ്‍കളും കൂട്ടിതുന്നലുകളുമായി ആകെമൊത്തം നമ്മുടെ ചിന്തകള്‍ക്കും അപ്പുറം നിന്നുകൊണ്ട് നമ്മളെയോ അവരെ തന്നെയോ പരിഹസിച്ചു !

ഇവിടെ എഴുത്തുകാര്‍ എന്നത് ഒരു പ്രത്യേക ജന സമൂഹമായി പരിണമിക്കുകയും വായനക്കാര്‍ക്ക് സംവദിക്കാനാകാത്ത വിധം ഒരു പ്രത്യയശാസ്ത്രം അവരാല്‍ എഴുതപ്പെടുകയും ചെയ്യുന്നു ! അവര്‍ വായന എന്നതിനെ വെറുമൊരു ആസ്വാദനം അല്ലെങ്കില്‍ ചിന്ത അതുമല്ലെങ്കില്‍ ഭാവന എന്നതില്‍ നിന്നും മാറ്റി ഓരോതരം സമൂഹ വ്യവസ്ഥിതിആക്കി തീര്‍ക്കുന്നു ! ലളിതമായി പറഞ്ഞാല്‍ അവനവനില്‍ മാത്രം ഒരു ലോകം പണിയുകയും മറ്റുള്ളവരെഅതിന്റെ ഭാഗമാക്കി തീര്‍ത്തുകൊണ്ട് പുതിയ ഒരു സമൂഹത്തിന്റെ ഉല്പത്തിക്കു കാരണ ഭൂതന്മാര്‍ ആയി തീരുന്നു !

ഇവിടെ വായനക്കാര് എഴുത്തുകാരന്റെ കൂടെയല്ല പുറമേ മാറി നിന്ന് കൊണ്ട് എഴുത്തുകാരുടെ  കാഴ്ച്ചകളുടെ വെറും വായനക്കാര്‍ മാത്രമാകുന്നു ! എനിക്ക് തോന്നുന്നത് ഒരു നല്ല വായന എന്നും എഴുത്ത്കാരുടെ കൂടെ ഉള്ള യാത്ര ആണ് ..നമ്മള്‍ അവരുടെ മനസിന്റെ ഉടമകള്‍ ആവുകയാണ് അങ്ങനെആ വായന നമുക്ക് തരുന്ന സുഖം നല്ലതോ ചീത്തയോ എന്നുള്ളതല്ല അത് ഒരുഅനുഭവം ആണ് .അതിനു അതിന്റേതായ സ്വത്വം ഉണ്ട്.ഇന്നത്തെ പല വായനയിലും നമുക്ക് കിട്ടാതെ പോകുന്നത് ഈ അനുഭവമാണ് .

ഞാന്‍ ഓര്‍ക്കുന്നു ഉറങ്ങുന്ന സുന്ദരി എന്ന കുട്ടിക്കഥ വായിച്ചപ്പോള്‍ എനിക്ക് ഏഴു വയസ്സാണ്,പക്ഷെ ആ വായന തന്ന കാഴചകള്‍ എനിക്ക് എഴുപതു വയസായാലും തുടരും ! അതില്‍ നിന്നും എനിക്ക് കിട്ടിയ ഭാവനയുടെ നിറക്കൂട്ടുകള്‍ വേറൊരാള്‍ക്കും പകര്‍ത്തി തരാനാകാത്ത വിധം പൂര്‍ണമാണ് !!അത് പോലെ ഞാന്‍ മാര്‍കേസിന്റെ ഏകാന്തതയുടെ  നൂറു വര്‍ഷങ്ങള്‍ വായിക്കുന്നത് എന്റെ പതിനനന്ജി ലാണ്.എനിക്ക് പൂര്‍ണമായും ആ വായനയെ ഉള്‍ക്കൊള്ളാനായി എങ്കിലും ഇന്നെനിക്കു അതെ കൃതി വായിക്കുമ്പോള്‍ ഉള്ള അനുഭവം തീര്‍ത്തും വ്യത്യസ്ഥമാണ്! ഇന്നത്തെ എത്ര കൃതികള്‍ നമുക്ക് വീണ്ടുമിരുന്നു വായിക്കാനാകും ?എത്ര പേര്‍ നാളേയ്ക്കു ഓര്‍മിക്കപ്പെടും ?

ഇനിയും ,എഴുത്തുകള്‍ പല തരത്തിലും രീതിയിലും പല മനസുകളുമായി സംവദി ക്കുന്നുണ്ടാവാം അതില്‍ ഒരു മുട്ടത്തു വര്‍ക്കിയും ,കമലാ ദാസും,ബഷീറും ,ഒറാന്‍പാമുക്കും ,തസ്ലിമ നസ്രിനും ,പദ്മനാഭനും,പ്രിയ എ
എസും ,രവീന്ദ്രനും എന്നോട് സംവദിക്കുമ്പോള്‍ ഇനിയും ഞാനറിയാത്ത ഒരുപാട് ഹൃദയ സംവാദങ്ങള്‍ എനിക്ക് നഷ്ടമാകുന്നുമുണ്ടാകും !!ഇല്ലേ ??!

Saturday, July 28, 2012

പനിചൂടന്‍ വര്‍ത്തമാനം


എനിക്ക് പനിയാണ് ,ചുട്ടു പൊളളുന്ന പനി ! തലയ്ക്കുള്ളില്‍ തീക്കാറ്റിരംബുന്നു ..മൂക്കില്‍ നിന്നും അത് പുറത്തേയ്ക്ക് പ്രവഹിക്കുന്നു..കണ്ണുകള്‍ രണ്ടു തീ ഗോളങ്ങള്‍ പോലെ ..നാവിലെ രസ മുകുളങ്ങള്‍ ചൂട് തട്ടി കരിഞ്ഞു പോയോ?ഒരു രസങ്ങളും തിരിച്ചറിയാനില്ല !പല്ലുകള്‍ക്ക് പകരം മുപ്പത്തിരണ്ട് വേദനകള്‍..! ശരീരത്തില്‍ ഒരന്‍പതു കിലോ അധികം വച്ചത് പോലെ ഞാന്‍ അതും താങ്ങി നടക്കുന്നു..!ഇന്ജോടിഞ്ചു വേദന മാത്രം! ഇത് പനി തന്നെയോ?

പണ്ട് അമ്മ വച്ച് തന്ന ചൂടുള്ള കുത്തരികഞ്ഞിയുടെയും  ചുട്ട പപ്പടത്തിന്റെയും മണമുള്ള ചൂട് മാത്രം പുറത്തേയ്ക്ക് വരുന്ന പനിയെവിടെപ്പോയി!?എനിക്കാ പനി  ഇഷ്ടമായിരുന്നു..അച്ഛയുടെയും അമ്മയുടെയും സ്നേഹത്തില്‍ പൊതിഞ്ഞ പനി ..ഇടയ്ക്കിടയ്ക്ക് അവരുടെ തണ് തണുത്ത കൈത്തലങ്ങള്‍ നെറ്റിയെ പൊതിഞ്ഞിരിക്കും ..ആവലാതിയോടെ അമ്മ പറയും:
പൊള്ളുന്ന പനിയാ ഇനി വച്ചുകൊണ്ടിരിക്കേണ്ട വേഗന്നു പുറപ്പെടാം..അഡ്മിറ്റ്‌ ചെയ്യുമോ ആശുപത്രിയില്‍ ?ഞാന്‍ ഫ്ലാസ്ക് എല്ലാം എടുത്തു വയ്ക്കട്ടെ..

പക്ഷെ അതൊരു കൊച്ചു പനിയായിരിക്കും,ഒരു ചിരിയോടെ അച്ഛ അടുത്തിരുന്ന് എന്നെ ആശ്വസിപ്പി ക്കും  :

ഒന്നുമില്ല അച്ഛയില്ലേ അടുത്ത്..എന്‍റെ മോന്‍ എന്തിനാ പേടിക്കുന്നത്?എന്തേലും തീരെ വയ്യാന്നു വച്ചാല്‍ അച്ഛ പറന്നു പോയി ഡോക്ടറെ കൊണ്ട് വരില്ലേ..ഉറങ്ങിക്കൊള്ളൂ ..

ആ പനിയില്‍ ഒരു തരം ഉന്മാദം ഉണ്ടായിരുന്നു..സ്കൂളില്‍ പോകേണ്ട..പഠിക്കേണ്ട..ഭക്ഷണം കഴിക്കു എന്നുള്ള ശകാരമില്ല..സ്നേഹം മാത്രം!

ഇന്ന് പനി എന്നത് ഒരു തരം  ശക്തമായ മാനസിക പിരിമുറുക്കമാണ്. വേദനയാണ് ..ഒരുപാട് ജോലികള്‍ക്കിടയിലെ അസ്വാരസ്യമാണ്‌ !അത് മറ്റുള്ളവര്‍ക്ക് വെറുപ്പുണ്ടാക്കുന്ന അസ്വസ്ഥത പടര്‍ത്തുന്ന പാപമാണ്!
എവിടേലും കിടന്നുറങ്ങി തീര്‍ക്കാമെന്ന് വെറുതെ വ്യാമോഹിക്കുന്ന ഒരു മരീചിക മാത്രമാണ് ഒരമ്മയുടെ,ഭാര്യയുടെ പനി ! പനിയുടെ വേദനകള്‍ ഉപേക്ഷിക്കാമെന്ന് ചിന്തി ക്കുന്നത് ഒരു പക്ഷെ അവളുടെ വെറും വ്യാമോഹം മാത്രമായിരിക്കാം..ആ അലക്ഷ്യ് ഭാവം നിങ്ങളുടെ തിരക്ക് പിടിച്ച ഭര്‍ത്താവിനെ ഭ്രാന്ത് പിടിപ്പിക്കുകയും അയാള്‍:

എന്തെങ്കിലുമൊന്നു ഉറപ്പിച്ചു പറയൂ ,നിനക്ക് വേറെ ഹോസ്പിറ്റലില്‍ പോകണമോ വേണ്ടയോ? കഴിക്കുന്ന മരുന്നില്‍ ഒന്നുകില്‍ വിശ്വസിക്കണം അല്ലെങ്കില്‍ വേറെ ഡോക്ടറെ കാണണം എന്ന് പറയണം ..ഒരു തരം എങ്ങുമില്ലാത്ത കളി കളിക്കരുത്..
എന്ന് അവളെ ആ നിമിഷം ആരുമില്ലാത്തവളാക്കി ഒറ്റപ്പെടുത്തുകയും ചെയ്യും !! നിങ്ങള്‍ അന്തം വിട്ടു മറുപടിക്കൊരുങ്ങുമ്പോള്‍ അയാള്‍ നിങ്ങളോട് കൂടുതല്‍ സംസാരിച്ചു വഷളാക്കരുതെന്ന് പല്ല് ഇറുംമും !
 അല്ലെങ്കില്‍ അയ്യാള്‍ നിങ്ങള്ക്ക് വേണ്ടി ചെയ്യാത്ത ജോലികള്‍ (കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കല്‍,പാത്രം കഴുകല്‍,അവളെ ഉറക്കല്‍,ആന കളിപ്പിക്കല്‍,നാപി മാറ്റല്‍..ഭക്ഷണം ഉണ്ടാക്കല്‍? തുടങ്ങി..എണ്ണിയാല്‍  ഒടുങ്ങാത്തവ ?) ചെയ്തു സ്വയം ഹത്യ ചെയ്യും! അതുമല്ലെങ്കില്‍ എല്ലാവരുടെയും സ്വകാര്യ മോഹം പോലെ നിങ്ങള്‍ക്കടുത്തിരുന്നു നിങ്ങളോട് പറയും :

നീ എന്നോട് എന്താണ് വിഷമമെന്നു പറയു ഞാനില്ലേ ഇവിടെ..എനിക്ക് എത്ര തിരക്കാണെങ്കിലും ഞാനിവിടെത്തും  in the right moment ..
അതൊരുതരം നടക്കാത്ത മിഥ്യ ആണെങ്കില്‍ പോലും നിങ്ങളുടെ അസുഖം മാറും.ഒരു പക്ഷെ ഒരച്ഛനു മാത്രം പറ്റുന്ന മാജിക്‌ ആണോ അത്?അല്ല അത് ശരിയല്ല..അത് നിങ്ങളും ചെയ്യുന്നുണ്ട് ഇല്ലേ?!!

ഇവിടെ ഞാന്‍ വീണ്ടും ഉന്മാദിനി  ആകുന്നു..പക്ഷെ എന്റെ പനിയുടെ മൂര്‍ദ്ധന്യത്തില്‍ ഞാന്‍ കൂടുതല്‍ ഉന്മാദത്തിനായി മരുന്നുകളെയും ഡോക്ടര്‍മാരെയും വേണ്ടെന്നു വയ്ക്കുന്നു ! ഹാ പനികാറ്റ് !




Thursday, June 14, 2012

തിളയ്ക്കുന്ന കടല്‍!



എന്‍റെ ഗര്‍ഭപാത്രത്തിലെ ജീവന്‍!
എന്‍റെ കുഞ്ഞ്.. !
നിനക്ക് ഞാന്‍ ലോകത്തിന്‍റെ ചലനം
കാണിച്ചു തരാം!
വരൂ നിന്റെ കുഞ്ഞിക്കണ്ണ്‍ തുറന്നു
നീ വര്‍ണ്ണ വൈരുദ്ധ്യം കാണു ..
കണ്ടാല്‍ നീ പിറക്കാതിരിക്കരുത് !

എനിക്ക് ചോര കണ്ടാല്‍ പേടിയെന്നു
നിനക്ക് പറയാനാകില്ല !
നീ എന്റെ ചോരയിലല്ലേ കിടപ്പൂ !
പക്ഷെ ,
ഞാന്‍ എന്‍റെ അമ്മയെ വേര്‍പെട്ടുപോയല്ലോ !
എനിക്ക് കരയാം,പക്ഷേ നീയെന്നില്‍!

ഞാന്‍ നിന്നെ ഈ വഴി നടത്താം
പിന്നീടു നിനക്ക് വഴി തെറ്റരുതല്ലോ ..!
അത് പൂക്കളല്ല ഉണ്ണി !
പൂക്കളുടെ മണം തേച്ച
പ്ലാസ്റ്റിക്‌ രൂപങ്ങള്‍ !
നിനക്കു മണക്കാന്‍ അമ്മ നട്ട
മുല്ലപ്പൂചെടി അവര്‍
എന്‍ഡോ സള്‍ഫാന്‍ അടിച്ചു
വെടിപ്പാക്കി നിര്‍ത്തിയിരിക്കുന്നു,
നമുക്കൊന്നിച്ച്‌ മണക്കാം..!

രണ്ടു വയസ്സാകുമ്പോള്‍ ..
നിന്നെ ഞാന്‍ കളരി
പഠിപ്പിക്കും!
തറ പറ എഴുതാനല്ല!
താണ്‌ ഉയര്‍ന്ന് വെട്ടാന്‍ !

നമുക്കു മുന്‍പില്‍ കറുകറുത്ത മൊട്ടക്കുന്നുകള്‍!
അതിനു മീതെ പച്ച തളിര്‍പ്പുകളല്ല !
പൊങ്ങി പറക്കുന്ന മണിയനീച്ചകള്‍ !!
നമ്മള്‍  അമേധ്യങ്ങള്‍
അന്യര്‍ക്ക് വിളമ്പുന്നോര്‍ !!

അവരുടെ യുറേനിയം വിഘടിച്ച
ചൂടില്‍ വേണോ,
എന്‍റെ കുഞ്ഞിന്നിന്നു 
ചൂടാറ്റുന്ന  വിശറികള്‍ !!?

അമ്മയ്ക്ക് നെഞ്ജിന്നുള്ളില്‍
ഒരു കടല്‍ തിളയ്ക്കുന്നു !
നിനക്ക്  പൊള്ളുന്നുവോ ??
അതോ നീ അറിയാതെയോ!
ഉണ്ണീ നീ പിറക്കാതിരിക്കുക ..
കൂടെ ഞാന്‍ ഉണരാതേയും !





Wednesday, December 28, 2011

ഓര്‍മത്തെറ്റ്

എനിക്ക് നിന്നെ ഓര്‍മ വരുന്നില്ല !
നീ ഓര്‍മയ്ക്കപ്പുറം !
മറന്നു എന്ന് പറയാന്‍ എനിക്ക് മടി
ഓര്‍മപ്പെടുത്താന്‍ നിനക്കും!
ഞാന്‍ മനസ്സില്‍ ചിക്കി ചികഞ്ഞു
നിനക്ക് രൂപം മാത്രം !
പേരില്ല വയസ്സില്ല !
മറവി എന്താണെന്ന് എനിക്കിനിയും
മനസിലാകാത്തത് പോലെ..
ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍
ഒരു പുസ്തകം വേണം !
ഞാന്‍ അതും മറന്നു !
സൂചി കൊണ്ട് കോര്‍ത്ത്‌ ഞാന്‍
എന്നെയും അതില്‍ സൂക്ഷിയ്ക്കാം
മറന്നു പോയാലോ!

Friday, June 4, 2010

കുളമുറങ്ങിയ കഥ!


എന്‍റെ ഉറക്കം ഞാന്‍ പറത്തി വിട്ടു..!
ഒരു സൂചിത്തുംബി യുടെ വാലില്‍ക്കെട്ടി
ഞാനവനെ മേയാന്‍ വിട്ടു!
കറങ്ങുന്ന കണ്ണുകള്‍കൊണ്ട് ഞാന്‍
സ്വപ്നം കാണാന്‍ പഠിച്ചു!
ഉണര്ന്നുവരാന്‍ അറിവില്ലാത്തതുകൊണ്ട്
എന്‍റെ കൂട്ടുകാരന്‍ ഉറങ്ങിക്കൊണ്ടേയിരുന്നു..
സൂചിത്തുംബി വാലുകുടഞ്ഞ്
എന്‍റെ ഉറക്കത്തെ വലിച്ചെറിഞ്ഞു..
ഉറക്കം അമ്പലക്കുളത്തിലെ
ആമ്പല്‍ തണ്ട് പോലേ
കുളത്തിന്റെ അടിത്തട്ടുതേടി
യാത്രയായി..
എന്തൊരു തണുപ്പ്..!
എനിക്കുണരാന്‍ തോന്നുന്നു..
ഉറക്കം കുളത്തിനോട്‌ സ്വകാര്യം പറഞ്ഞു!
നിനക്കതിനാവില്ല നീ എന്നേയ്ക്കുമായി
ഉറങ്ങിയവന്‍..നീ ഉറക്കം!
എങ്കില്‍ നിന്നെ ഞാനുറക്കും..
ഉറങ്ങുറങ്ങു..
കുഞ്ഞലകളിലാടിയാടി കുളമുറങ്ങി..!
കുളത്തിന്റെ ആഴം കണ്ട്
ഉറക്കം പൊട്ടിച്ചിരിച്ചു!
നീലാംബലിന്‍ ചോട്ടില്‍
ഉറക്കം വീട് വച്ചു..!
കുളമുറങ്ങിയുറങ്ങി..ജലം പച്ചയായി..
പച്ചയില്‍ ജീവന്‍ തുടിച്ചു!
പുതുമഴയില്‍ ജലം പൊങ്ങി
പച്ചകള്‍ ഒഴുകിപ്പോയി!
ഉറക്കം ആമ്പല്‍ തളിരില്‍
സ്വയം ബന്ധിതനായി..
എന്‍റെ ഉറക്കത്തെ തിരിച്ചു കിട്ടാനാണ്‌
ഞാന്‍ ആമ്പല്‍ കുളത്തിലിറങ്ങിയത്..
ഇനിയൊന്നുറങ്ങട്ടെ !

Saturday, May 15, 2010

പരിഭവം !




വിളറിയ ഓര്‍മ്മകള്‍ ..
ചാഞ്ഞു വീശുന്ന ഉഷ്ണക്കാറ്റ്..
ഇന്നലെ നീ വരുമെന്ന് പറഞ്ഞിട്ട്?!
വാക്ക് തെറ്റിക്കല്‍ നിനക്കൊരു തമാശ പോലെ..!
ഹേയ് ..ഞാനൊരു മാലാഖ പോലോരുങ്ങിയിരുന്നു!
ഉച്ച വെയിലില്‍ എന്‍റെ മെയ്യാഭരണം
മറ്റൊരു സൂര്യനെപ്പോലെ..!
എന്തിനെല്ലാവരും മരിച്ചുപോയവരെപ്പറ്റി
വിളിച്ചറിയിക്കുന്നു!?
നിരാശപ്പെടുത്തല്‍ പണ്ടേ നിനക്കൊരാനന്ദം തന്നെ!
ഓ..ഈ നശിച്ച ഫോണ്‍ വിളികള്‍..
അവയെന്നെ നിന്‍റെ ഉരഞ്ഞുലഞ്ഞ ശബ്ദമോര്‍മിപ്പിക്കുന്നു!
എനിക്ക് ചെയ്യാനെത്ര ജോലികള്‍ ബാക്കി !!
ഈ പച്ചിലക്കുടുക്കകള്‍ കരയുന്നതെന്തിന് ?
അവ നിന്നിലെ കുഞ്ഞിനെ വിളറി പിടിപ്പിക്കുമെന്ന്
എനിക്ക് നൊമ്പരമുണരുന്നു!
എനിക്ക് നിന്നോട് പ്രണയമോ എന്നോര്‍ത്തു
നമ്മള്‍ പൊട്ടിച്ചിരിയുടെ നക്ഷത്രങ്ങളായി
അങ്ങ് കിഴക്ക് പൊലിഞ്ഞണയുന്നു..!
പ്രണയമസ്തമിച്ച നരച്ച ദാംബത്യങ്ങളെപ്പറ്റി
പറഞ്ഞ് പറഞ്ഞ് നമ്മള്‍
പ്രണയം കോര്‍ത്ത മാലയണിയുന്നു!
ഇന്നലെ വരാമെന്ന വാക്ക് തെറ്റിച്ചു
ഇന്ന് നീ മരിച്ചു പോയതെന്തിന് ?!
മരണം കരയിപ്പിക്കുമെന്നും
പ്രണയത്തെ ഒറ്റ വരിയില്‍
നിര്‍ത്തി മുഴുമിപ്പിക്കാതെ
കടന്നു പോകുമെന്നും പറഞ്ഞ വിഡ്ഡിയാരാണ്?!
നോക്കൂ ഞാനീ പളുങ്ക് മാലയും നിന്റെ പ്രിയ
നീലപ്പട്ടുമണിഞ്ഞു ചുണ്ടിലൊരു
ചാറ്റല്‍ മഴയുടെ നനവുമൊതുക്കി
നിന്നെക്കാണാന്‍ വരികയാണ്..
നിനക്കവര്‍ അവസാന പള്ളിമണി തരുമ്പോള്‍
ഞാന്‍ നിനക്ക് പ്രണയ ലേഖനമെഴുതുകയായിരിക്കും!

Tuesday, April 20, 2010

ഉഷ്ണക്കുറിപ്പുകള്‍ !


തീവണ്ടി,
ജനാലക്കരികിലെ പെണ്‍കുട്ടി
അവള്‍ യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍
കുറിപ്പുകളായി പങ്കു വയ്ക്കുന്നു..
ഒന്ന് നിനക്ക്,ഒന്ന് രാജുവിന്,ഒന്നാമിയ്ക്ക് ..

പുറത്ത്,
സൂര്യകാന്തിപ്പൂക്കള്‍ ജീവിതം
സൂര്യനുമായി പങ്കു വയ്ക്കുന്നു !
അവിടെ മഞ്ഞക്കടല് പോലെ..
ഹോ! കാറ്റ് വീശുന്നു ..കടലിളകുന്നു..
വാന്‍ഗോഗ് പ്രണയിച്ച കടല്‍..!
ഇപ്പോഴീ കടലിനു തീ പിടിക്കുമോ?!

തീവണ്ടി ,
ഓര്‍മകള്‍ക്ക് തീ പിടിച്ച പെണ്‍കുട്ടി!
മുന്‍പിലൊരു കൈകൊട്ടിക്കളി !
ഹിജഡ എന്ന പാവ നാടകം!
അവരെന്തായിരിക്കും മനസ്സില്‍ പേറുന്നത്?
'ബഡീ ബേഠീ' വിളികളുടെ ആത്മാവില്ലായ്മ!
കുറിപ്പുകളില്‍ കോറല്‍ വീഴുന്നു!

പുറത്ത്,
ഉഷ്ണക്കാറ്റിലീ കുടമെടുക്കാനും വയ്യ,
എടുക്കാതെയും വയ്യാത്തത് പോലെ
ചന്തം മുറ്റിയ മാറുള്ള ഏതോ ഒരു പെണ്ണ്!
ചങ്ങലക്കെട്ടുകള്‍ പോലുള്ള പാദാഭരണങ്ങള്‍..
വിയര്‍ത്തൊലിക്കുന്ന ഈ മുഖം..?
കാറ്റിനു ഉരഞ്ഞുയരുന്ന ട്രെയിന്‍ ഗന്ധം!

തീവണ്ടി,
ടിക്കറ്റെടുക്കൂ മിസ്റ്റര്‍.. ടി ടി ആര്‍ ചോദിച്ചു!
ടിക്കറ്റോ? ഞങ്ങള്‍ക്കോ ?ചുണ്ടുകള്‍ ചിരിക്കുന്നു..!
ആടിനെ ?? സെക്കന്‍ക്ലാസ്സില്‍??ടി ടി ആര്‍ അമറുന്നു..!
കത്തിയും കൂടെയുണ്ട്... , ആടിനെ അറുക്കെണ്ടോന്‍..!!

പുറത്ത്,
ചിത്രം വരച്ചാഡംബരം വരുത്തിയ തെരുവുകള്‍..
ചുമരുകള്‍ ചുവന്ന മണ്ണില്‍ പൊതിഞ്ഞ-
വെളുത്ത ചിത്രപ്പണികളാല്‍ നിറഞ്ഞിരിക്കുന്നു!
മുഖം മറച്ചു തൂങ്ങുന്ന സാരിപ്പല്ലാവിന്റെ-
കണ്ണാടിക്കഷ്ണങ്ങളില്‍ നൂറുകണക്കിന്
ട്രെയിനുകള്‍ ഇരംബിയോടിക്കൊണ്ടിരുന്നു.. !

തീവണ്ടി,
ഒരനുബന്ധം പോലെ
അവന്‍റെ മുറുകിയ കൈയ്ക്കുള്ളില്‍
പെണ്‍കുട്ടിയുടെ കൈയും നോട്ടവും
ടി ടി ആറിന്റെ ശകാരത്തില്‍ മുറിഞ്ഞ-
ഒരു പ്രണയത്തുണ്ട് !
ഓര്‍മകള്‍ക്ക് പുതുമണ്ണിന്റെ ഗന്ധം!
മഴ പെയ്യുന്നുവോ?? ഇല്ല..

പുറത്ത്,
തേരട്ട പോലെ ഈ വളഞ്ഞ വണ്ടി
എവിടേയ്ക്ക് പോയാലെന്ത്?
അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..
നരച്ചു പോയ ഓലത്തുംബാട്ടി
പനകള്‍ ഇടറി നില്‍ക്കുന്നു..!
വര്‍ഷകാലം അകലെയെവിടെയോ..
മലമുഴക്കി തീവണ്ടി കുതിച്ചാര്‍ത്തു!

തീവണ്ടി,
കുന്നുകളുടെ രൂപരേഖയുമായി
ഓര്‍മ്മകള്‍ കോര്‍ത്തു വലിച്ചു
ജനാലയ്ക്കരികിലെ പെണ്‍കുട്ടി!
അവളുടെ യാത്രാ വിവരണത്തിലെ
ഒന്പതാമദ്ധ്യായം പൂര്‍ത്തിയാക്കിക്കൊണ്ട്
ഇത് രാജസ്ഥാന്‍ !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...