Thursday, June 23, 2016

ചൂണ്ടക്കളി !

ഹാ തണുപ്പ് പതിയെക്കടന്നുവരുന്ന ബാൽക്കണിയിൽ ഇരുന്ന്
ചിന്തകളെ ചിന്തേരിടുന്നവൾ ..
പടർന്നു പന്തലിച്ച പ്ലാവ് ശിഖരങ്ങൾക്കിടയിലൂടെ ചാറ്റൽമഴ
പെയ്തിറങ്ങുന്നു ..
അമ്മേ സ്വപ്നത്തിലേ  രണ്ടുപൂച്ചകൾ ചേർന്നെന്നെ കടിച്ചുവലിക്കുന്നു പിന്നൊരെണ്ണം
നമ്മുടെ ഭക്ഷണം മുഴുവൻ തിന്നു വലത്‌ വലുത് വലുതാകുന്നു
ഉണ്ണിച്ചിലമ്പലുകൾ കാൽക്കീഴിൽ താളംതുള്ളുന്നു
ആ പേടിപ്പെടലുകളെ ഞാൻ നെഞ്ചോടു ചേർത്തുമ്മ
വയ്ക്കുന്നു
ബാൽക്കണിയിലെ കമ്പിയിൽ വന്നിരുന്ന് ഉണ്ണിയെ ഏറെ ഇഷ്ടമുള്ള
ശങ്കരിക്കാക്ക കാ കാ എന്നു കാറിവിളിക്കുന്നു
പാതി ചെരിച്ചുവച്ച കുടയുമായി പാൽക്കാരന്റെ സൈക്കിൾ
ഓടിയോടി വഴികടന്നെത്തുന്നു
ഒരുമുഖഭാവവുമേശാതെ അയാൾ കുപ്പിപ്പാൽ തിണ്ണയിൽ
വച്ചു തിരിച്ചുപോകുന്നു
അടുക്കളയിൽ കുമാരിച്ചേച്ചി തക്കാളിയിട്ട ഉണക്കമീൻകറിയോടു
പടകൂടുന്നു
മതിലിനുമപ്പുറം സമതാനഗറിലൂടെ ഒരുകുട്ടി മൂക്കുപിഴിഞ്ഞു
ചന്തിയിൽ തൂത്തുകൊണ്ടു മഴനനഞ്ഞോടിപ്പോകുന്നു
ജനിക്കാതെപോകുന്ന കുഞ്ഞുങ്ങൾ ചിന്തിക്കുമോ എന്ന്
ഞാൻ മന്ദബുദ്ധിയാകുന്നു
പറയൂ അതാരാണ് നിന്റെ കവിതകളെ കറക്കിയെടുത്തവൾ
അക്ഷരങ്ങളെ വഞ്ചിക്കുന്നവൾ എന്നു കൂട്ടുകാരൻ
തഞ്ചത്തിൽ ചോദിക്കുന്നു
സ്വകാര്യങ്ങൾ ശബ്ദമായി പരിണമിക്കുകയും
അതിനുരൂപംവച്ചു രൂപംവച്ചു് വഞ്ചകീ അതു നീ /അവൾ
ആയിമാറുന്നു !
ഓ ഒഴിവുദിവസത്തെ കളിയിൽ നിങ്ങടെ കൂട്ടുകാരിയല്ലേടോ
കണ്ടില്ലേ എന്നവൾ  സിനിമയെയും എന്നെയും കളിയാക്കുന്നു
കൂട്ടുകാരിയോ കണ്ടു എന്നൊരൊഴിവ്  പറഞ്ഞുകൊണ്ടു ഞാനും
കൂട്ടുകൂടലിനെപ്പറ്റി ചിന്തകൾ പറത്തുന്നു
പീഢനത്തിലൂടെ കൊന്നുകളഞ്ഞവളുടെ കുടുംബത്തിന്
മുപ്പത്തിയെട്ടു ലക്ഷം രൂപ വന്നണഞ്ഞിരിക്കുന്നു
അതിശയത്തോടെ അയൽക്കാരി പുരപ്പുറത്തേയ്‌ക്ക്‌ നോക്കി
പിറുപിറുക്കുന്നു പിറകിൽ ടീവിയും
ഒന്നുമറിയാത്തൊരു പെൺകുഞ്ഞു 'രമപാവം പാവ തരാം '
എന്നുറക്കെ സന്ധ്യനാമം ചൊല്ലുന്നു
വഴിയിലൂടെ കാലുകൾ അന്തരീക്ഷത്തിൽ പറത്തിവച്ച്
നൂറ്റമ്പതു സിസി ബൈക്കിൽ ഒരു ബ്രോതെർ പറന്നുപോകുന്നു
ഒരു മടിപിടിച്ച മുഖഭാവവും പേറി ഞാൻ
എന്തുചയ്യണമെന്നറിയാതെ ചുമ്മാ ചിന്തകളെ കൊരുത്തെറിഞ്ഞു
അടുത്ത  മുട്ടൻചിന്തകളെ പിടിക്കാൻ ചൂണ്ടയിട്ട്
കളിക്കുന്നു !


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...