Thursday, June 9, 2016

പുതിയ കാവ്യം !

വീണടിയുന്നു വീഥിയിൽ എപ്പൊഴൊ
ചാരുമോഹന വാക്യങ്ങളൊക്കെയും !
ആരുചൊല്ലി മറന്നുവോ നോക്കിയില്ലാ -
രുമേ ചൊല്ലി ഓർമിപ്പിച്ചതുമില്ല !

അംബരം നോക്കിയാക്കണ്ണുനീരതിൽ
വെന്തു വീണു കിടക്കയാണിപ്പൊഴും
മഞ്ഞുപെയ്തതും വർഷമാകുന്നതും
തന്റെ ദേഹത്തതോർത്തു കിടക്കവേ
എപ്പൊഴോ വന്നു പേർത്തു വിളിച്ചുവോ
എന്റെപേരെന്റെപേരെന്ന് സംശയം !

നല്ല വാക്കുകളെല്ലാം മുറിച്ചുചേർത്തിന്നു
കൂട്ടിക്കുഴയ്ക്കുന്നു ഭാഷകൾ
തേഞ്ഞഴുകുന്നു കാലുകൾ കൈയ്യുക-
ലെത്രയായിട്ടുമാരുമറിഞ്ഞീല
കാടുമൂടുന്നു കാട്ടാറൊഴുകുന്നു
തൊണ്ടവിങ്ങുന്നവസാന ശ്വാസങ്ങൾ ..

കാടുതിന്നോരെൻ മേനിയിൽ പൂക്കുന്നു
കാതരം ചിലയോമന മൊട്ടുകൾ
ആരുമെങ്ങുമറിയാതെ പൂക്കുന്നു
ശുഭ്ര വെണ്മ നിറയ്ക്കുന്ന പൂവുകൾ
ചെന്നു പൂവിറുത്താ മൃദുകേശത്തിൽ
കൊണ്ട് വയ്ക്കുന്ന ആദിമവാസി നീ
എത്ര ചേരാത്ത വാക്കുകൾ കൊണ്ടുനീ
കെട്ടിയുണ്ടാക്കി ഹാരമൊന്നന്നഹൊ !

കൊണ്ട് ചാർത്തുന്നു മിണ്ടാഭഗവതി-
ക്കണ്ഠനാളത്തിൽത്തന്നെ ജപത്തോടെ !
കണ്ടു കണ്ണുകൾ ക്ഷിപ്രകോപത്തോടെ
കത്തിയാളുന്നു വാക്കുമുളയ്ക്കുന്നു !
ശാപവാക്കുകൾ പൊട്ടിത്തെറിക്കുന്നു
മാ:നിഷാദ ! തുറക്കുന്നിതോ കുരൽ ?!!
" ഓർത്തെഴുതുക നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത് !
കേട്ടെഴുതുക ഏറ്റം വ്യഥയോടെ
പേർത്തെഴുതുക ഭാഷമരിച്ചതും !
ഓർമ്മവേണം നിനക്ക് മുടിയ്ക്കുവാൻ
വീണ്ടുമില്ല മലയാളമിന്നിനി ! 
നീർത്തെഴുതുക  നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത്! "

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...