Sunday, July 6, 2014

മരണങ്ങളിലെ കറുപ്പും വെളുപ്പും ('ശൂന്യമനുഷ്യർ' എന്ന പി സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കി എഴുതിയത് .)

വർത്തമാനത്തിൽ നിന്നും ഭൂതകാലത്തിന്റെ ആഴത്തിലേയ്ക്ക് സഞ്ചരിക്കാനുള്ള അന്തർവാഹിനിയാണ് ഓരോ ശിലാലിഖിതമെന്നും  അതിന്റെ വാതിൽ തുറന്നെത്തുന്നത് സല്ലേഖനം എന്ന ആത്മബലിയുടെ വെളുത്ത ശിഖരങ്ങളിലാണെന്നും 'ശൂന്യ മനുഷ്യർ 'എന്ന നോവലിലൂടെ പി.സുരേന്ദ്രൻ പറയുകയാണ്‌ .ഇവിടെ മരണമെന്നത്‌ മഹാ അനുഭൂതിയാണ് .ആത്മബലി  കറുത്തൊരു ചീളുപോലെ മരിക്കുന്ന ഓരോ ജീവനിലും നിലനിന്ന് അവരെ എക്കാലത്തെയ്ക്കുമായി  കറുത്ത മുദ്രകൾ പോലെ അവശേഷിപ്പിക്കുന്നില്ല ! പകരം, വെളുത്ത പഞ്ഞിപ്പുതപ്പിലേറ്റി അവരെ നിത്യതയുടെ താഴ്വരയിലെയ്ക്ക് പറത്തിക്കൊണ്ടു പോകുന്നു ,കൂടെ ഈ കൃതി വായിക്കുന്ന ഓരോരുത്തരും ഓരോ വെളുത്ത അപ്പൂപ്പൻതാടി പോലെ അന്തരീക്ഷത്തിലൂടെ പാറിപ്പാറി എങ്ങോ പോയ്മറയും .പിന്നെ വെറും ശൂന്യതമാത്രമായിരിക്കും അവശേഷിക്കുന്നത് .

ഗൃഹസ്ഥനും സന്യാസിയും ഒരുപോലെ ജീവിതത്തെ ആഴത്തിലും പരപ്പിലും അറിയുന്നുണ്ടെന്ന് ഇതിലെ ഓരോ കഥകളും നമ്മെ ഓർമ്മപ്പെടുത്തുന്നു .ധ്യാനമെന്നത് ജീവിതത്തിന്റെ സൂക്ഷ്മതലത്തിലെയ്ക്കുള്ള ഒഴുകിപ്പോക്കാവുബോള്‍ ഗൃഹസ്ഥനും സന്യാസത്തിലെന്നപോലെ അവന്റെ ജീവിതത്തിലൂടെ സ്വത്വത്തെ കണ്ടെത്തുകയാണ് അതൊരുപക്ഷെ വല്ലാത്തൊരു തിരിച്ചറിവാകാം .അതിൽപ്പെട്ട് പ്രാണനെ ഊരിയെറിഞ്ഞ് നിർവാണമടയാൻ അവരോരോരുത്തരും ശ്രമിക്കുകയാണ് .ആത്മബലി എന്നത് ഇവിടെ ഒരുതരം ആത്മരതി തന്നെയായി മാറുന്നു ,അവനവനോട് മാത്രമുള്ള ഇണചേരലാകുന്നു .അതാണിവിടെ സല്ലേഖനം അഥവാ വെളുത്ത മരണം .അവനവന്റെ ജീവിതത്തിന്റെ പരിമിതമായ വട്ടത്തിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ അർത്ഥം തേടുകയും അതിന്റെ അവസാനം പൂർണ്ണത മാത്രം തേടി,പൂർണ്ണമാക്കപ്പെടാൻ വേണ്ടി ആരോരുമറിയാതെ മരണത്തെ ക്ഷണിച്ച് സ്നേഹിച്ച് അതിലൂടെ ഇറങ്ങി പോകുന്നതുമാണെന്ന് എഴുത്തുകാരൻ വാക്കുകളിലൂടെ വരച്ചു കാണിക്കുകയാണ് .

സല്ലേഖനം ചെയ്യാൻ നിർഭയനാകണം സഹിഷ്ണുവാകണം ആഴമേറിയ മറവിയിലേയ്ക്ക് എല്ലാവരെയും ഉപേക്ഷിക്കണം അകത്തും പുറത്തും അപാര ശൂന്യതും നിശബ്ദതയും അറിയുവാനുള്ള ധീരതയും വേണം എന്നദ്ദേഹം ഓർമ്മപ്പെടുത്തുന്നു .കർമ്മബന്ധങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണ മുക്തി !അതിനാൽ ആത്മഹത്യകൾ എല്ലാം സല്ലേഖനങ്ങൾ അല്ല . പലതും വീർപ്പുമുട്ടിക്കുന്ന കറുകറുത്ത മരണങ്ങൾ മാത്രമാണ് .അതൊരിക്കലും വെളുപ്പിനെ അശ്ലെഷിച്ചണയ്ക്കുന്ന പരിശുദ്ധ മരണങ്ങളല്ല .അത്തരം മരണങ്ങളെയും എഴുത്തുകാരൻ കാണിച്ചു തരുന്നു .ആത്മഹത്യാ മുനമ്പുകളിൽ നിന്നും അവർ ജീവിതങ്ങളിലെയ്ക്ക് തിരിച്ചോടാത്തതെന്തെന്ന ഹൃദയവ്യഥയോടെ വായനക്കാരൻ അവരോടൊപ്പം കൊല്ലപ്പെടുന്നു !

മഹാനായ വിപ്ലവകാരിയായ ഭൂപൻ ദാ യുടെ ആത്മഹത്യയെപ്പറ്റി വിവരിക്കുന്നിടത്ത് പ്രത്യശാസ്ത്രങ്ങളും ആശയങ്ങളും എത്രമേൽ മഹത്തരങ്ങളും ലോകത്തെ കീഴ്മേൽ മറിക്കാൻ കെല്പ്പുള്ളതുമാണെങ്കിലും അവനവനിലെ പ്രാണന്റെ ചെറിയ തുടിപ്പിനുള്ളിൽ ഒതുങ്ങുന്ന ഒന്നുമാത്രമാണ് ജീവിതമെന്നു വായനക്കാരൻ ഞെട്ടലോടെ തിരിച്ചറിയും .സൂക്ഷ്മ പ്രത്യശാസ്ത്രത്തെക്കുറിച്ചു നക്സലൈറ്റുകൾ തർക്കിക്കുന്നത്‌ അടുത്തു നില്ക്കാനല്ല പിളർന്നു മാറാൻ വേണ്ടിയാണ് എന്ന് പറയുമ്പോൾ  അത് പ്രത്യയശാസ്ത്രങ്ങളുടെ ആത്മഹത്യകളാണ് . !എത്രതന്നെ മാറാൻ ശ്രമിച്ചാലും നക്സലൈറ്റുകൾക്കൊരു കുഴപ്പമുണ്ട് ജനാതിപത്യ രാഹിത്യത്തിന്റെ ഏതെങ്കിലുമൊരു കാട്ടുവള്ളി അവരുടെ കാലിൽ ചുറ്റിപ്പിണഞ്ഞു വീഴ്ത്തിക്കളയും എന്നദ്ദേഹം പറയുന്നു .ഇത്  1960 കളിൽ കേരളത്തിൽ രൂപപ്പെട്ട നക്സലൈറ്റു പ്രസ്ഥാനങ്ങളുടെ ആളിക്കത്തലും  വീഴ്ച്ചയും ഒരുപോലെ ഓർമ്മപ്പെടുത്തുന്നു .കെട്ടുപോയ ചില കനൽക്കാഴച്ച്കൾ വീണ്ടും നമ്മുടെ ഹൃദയത്തെ തൊട്ടുപോകുന്നത് എന്തിനാണെന്നും നാം വൃഥാ ചിന്തിച്ചു പോകും !

 സൈറാബാനു മനുഷ്യബോംബായി ചിതറിത്തെറിക്കുന്ന കബീർ സരായിൽ പറയാൻ സൂഫികളുടെ പോലും മനം കവർന്ന പട്ടുവസ്ത്രങ്ങളുടെയും ആത്മീയതയുടെയും സംഗീതത്തിന്റെയും മാസ്മരിക ലോകമുണ്ട് ,എത്ര മനോഹരമായാണ് എഴുത്തുകാരൻ ചില കാലഘട്ടങ്ങളോട് സംവദിക്കുന്നത് .പ്രണയം തോന്നുന്ന മിനാരങ്ങളും പട്ടുറുമാലും നമ്മെ കാട്ടിത്തരുന്നത് ആത്മബലിയിലേയ്ക്കെത്തിക്കുന്ന ഉന്മാദമാണ്‌ .ഇവിടെ പക്ഷെ അതിസന്തോഷത്തിന്റെ ഉന്മാദമല്ല മറിച്ച് ജീവിതം കെട്ടിപ്പൂട്ടുന്ന അതിസംഘർഷങ്ങളുടെ ഉന്മാദമാണ്‌ .അധികാരവ്യവസ്ഥയ്ക്കകത്ത് മനുഷ്യർ അനുഭവിക്കുന്ന പ്രതിസന്ധികൾക്കുള്ള ഉത്തരമാണ് അത്തരം ചില ആത്മഹത്യകൾ !അവിടെ ച്ഛിന്നഭിന്നമാക്കപ്പെടുന്നത് സ്വന്തം ശരീരം മാത്രമല്ല ,അധികാര വ്യവസ്ഥയോടുള്ള ഒരു ജനതയുടെ മുഴുവൻ രോക്ഷമാണ്‌ .

കവി നാരായണവാര്യരെക്കുറിച്ചുള്ള അദ്ധ്യായം  അത്യന്തം ഭ്രമാത്മകമാണ് .സത്യമോ മിഥ്യയോ എന്നുള്ള സന്ദേഹം ഓരോ വായനക്കാരനിലും ഒരു മാജിക്കൽ റിയലിസത്തിന്റെ കൈയ്യൊപ്പു ചാർത്തിത്തരും .എങ്കിൽക്കൂടി ഏറ്റവും മനോഹരമായ ചില സ്വപ്നങ്ങളിൽക്കൂടി സംഭവങ്ങളിൽക്കൂടി അനുഭവങ്ങളിൽക്കൂടി അവസാനം അദ്ദേഹത്തിന്റെ കൂടെത്തന്നെ ഒരു വഴുക്കലോടെ മരണം കടന്നു വന്നു കയറിട്ടു കുരുക്കി നമ്മളെയും കൊന്നുകളയും !പലതരം മരണങ്ങളുടെ ഗുഹാമുഖത്ത്‌ നിന്നും അറകളിലെയ്ക്ക് നയിക്കപ്പെട്ട ആത്മഘാതകരെക്കുറിച്ചെഴുതുമ്പോൾ ഒരു എഴുത്തുകാരന്റെ ആത്മസംഘർഷം എത്രത്തോളമാകാം എന്നിവിടെ ചിന്തനീയമാണ് .ആരുടെ മുന്പിലും തോല്ക്കാത്ത ദമയന്തിയുടെ പുരുഷഭാവം അവളുടെ മരണത്തിന്റെ മുഖം തന്നെയാണ് !

ജീവിക്കാൻ പ്രേരിപ്പിക്കാൻ ആത്മബലികളുടെ ഒരു കുടന്ന വെളുത്ത പൂക്കൾ നമ്മുടെ മുൻപിൽ വിതറിയിട്ടുകൊണ്ടാണ് പി സുരേന്ദ്രൻ നോവൽ അവസാനിപ്പിക്കുന്നത് .കാറ്റ് കടന്നു പോകും വരെ ഓടക്കുഴൽ അനാഥമാണ് ,കാറ്റിനെ സന്ഗീതമാക്കുന്നത് ഓടക്കുഴലിലെ ശൂന്യമായ ആത്മാവിലെ സുഷിരങ്ങളാണ്‌ ,ശൂന്യതയും ഒരു ദർശനം തന്നെയാണെന്ന് അദ്ദേഹം പറയുന്നു .അപ്പോൾ ശൂന്യ മനുഷ്യർ തീർച്ചയായും പകർന്നു തരുന്നത് ചില മഹത്തായ ദർശനങ്ങൾ തന്നെയാണ് .കറുകറുത്ത ജീവിതാനുഭവങ്ങളിൽ നിന്ന് വെളുവെളുത്ത ശൂന്യതയാകുന്ന പ്രകാശത്തിലേയ്ക്ക് അസാധാരണമായൊഴുകുന്നൊരു ആഖ്യാനമാണ് ഈ കൃതി .

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...