Sunday, June 19, 2016

ഇത് ആരാണെന്ന് അറിയില്ലാത്തവർക്കായി എഴുതുന്നതാണ് .ഇത് വത്സല വി പിള്ള അതായത് നാടകാചാര്യനായ ശ്രീ വയലാ വാസുദേവൻപിള്ള സാറിന്റെ ധർമ്മ പത്നി .വയലാസാറിന്റെ ജീവിതവീക്ഷണങ്ങളുടെ വഴിയിൽ സുഗന്ധം പരത്തി പൂത്തു നിന്ന സൗഗന്ധികപ്പൂവ് .ഇത് പറയാൻ കാരണം ഇങ്ങനെയൊരു ധർമ്മപത്നി ഒരുപക്ഷെ കഥകളിൽ മാത്രമേ കാണൂ .അതുപോലെ ഗാന്ധിസത്തിന്റെ കൈവഴികളിലൂടെ നടന്നു നീങ്ങി ഒരു പ്രഭാതത്തിൽ അകാലത്തിൽ സാറ് പൊഴിഞ്ഞുപൊയെങ്കിലും ആ മഹത് വ്യക്തിത്വത്തിന്റെ ജീവിതവീക്ഷണങ്ങളെ അതുപോലെ കാത്തുസൂക്ഷിക്കുകയും സാറിനു പൂർത്തിയാക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളെ തന്നാലാവുംപോലെ പൊന്നുപോലെ സൂക്ഷിച്ചു ക്ഷമയോടെ ശ്രദ്ധയോടെ പൂർത്തീകരിക്കുകയാണ് വത്സല ടീച്ചർ എന്ന് ഞാൻ സ്നേഹപൂര്വ്വം വിളിക്കുന്ന ഈ വനിതാരത്നം .ടീച്ചർ അയ്യന്തോൾ കളക്ടറേറ്റിനു സമീപമുള്ള തന്റെ വസതിയോടനുബന്ധിച്ചു സാറിന്റെ സ്മർണാർത്ഥം വയലാ കൾച്ചറൽ സെന്റെർ പണിതുയർത്തിയിട്ടുണ്ട് .അതിലുള്ള ലൈബ്രറി ഗവേഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വലിയൊരു മുതല്ക്കൂട്ടാണ് .ഇതെല്ലാം സ്വന്തമായി നിർമ്മിച്ച്‌ നൽകിയിരിക്കുന്നതാണവർ ഒരു സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ മുതൽമുടക്ക് അശേഷമില്ലാതെ തന്നെ .സാറിന്റെ പ്രസിദ്ധീകരിക്കാതെപോയ രചനകളുടെ വലിയൊരുഭാഗം പ്രസിദ്ധീകരണവും ടീച്ചർ ഇതിനോടകം നടത്തിക്കഴിഞ്ഞു .കൾച്ചറൽ സെന്റെറിൽ സെമിനാറുകളും പുസ്തക പ്രകാശനങ്ങളും നാടകാവതരണങ്ങളും  വർക്ഷോപ്പുകളും ഡോകുമെന്ററി പ്രകാശനങ്ങളും ക്ലാസുകളും നടന്നു വരുന്നു .നിശബ്ദമായി ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്നത്‌ ടീച്ചർ തന്നെയാണ് .ആ നിശബ്ദതയ്ക്കു പക്ഷെ നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട് .ഉടഞ്ഞുപോകുംതരം സ്നേഹത്തിന്റെ അതീവഗാഡമായൊരു മണ്കുടുക്കയായിട്ടാകും പല വിവാഹബന്ധങ്ങളെയും നമ്മൾ കണ്ടുമുട്ടുക .ഒരാളില്ലെങ്കിൽ ഒന്നുകിൽ ഉടഞ്ഞുതെറിച്ചു പോകുന്നവർ .അന്യരെ ആശ്രയിച്ചു മാത്രം മുന്നോട്ടൊഴുകുന്നവർ അല്ലെങ്കിൽ എല്ലാം വേണ്ടെന്നു വയ്ക്കുന്നവർ അതുമല്ലെങ്കിൽ പുതിയ തോണിയിൽ തുഴഞ്ഞു പോകുന്നവർ .ഇതിലൊന്നും പെടാതെ തന്റെ പങ്കാളിയുടെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി കൂടെയില്ലെങ്കിലും അവയിലൂടെ വീണ്ടും ഒന്നായിരിക്കുന്ന അവസ്ഥയായിരിക്കാം ഏറ്റവും ഗാഡമായ പ്രണയം ! സാറിന്റെ സ്മൃതിമണ്ഡപത്തിന്നരുകിൽ  ടീച്ചർ സൂക്ഷിച്ചു വളർത്തുന്ന പൂക്കൾക്ക് പോലും പറയാനുണ്ടാകും ഇതുപോലെ നിശബ്ദമായ സ്നേഹത്തിന്റെ അതീവ ലാളിത്യം .എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് ടീച്ചർ അതിലുപരി മാതൃകയാക്കാവുന്ന ഹൃദയത്തിൽ തൊടുന്ന ബഹുമാനവും.എഴുതുവാൻ എനിക്ക് തരുന്ന ഏറ്റവും ഹൃദ്യമായ പ്രചോദനം മാത്രം മതി എനിക്കീ സ്നേഹത്തെ നിർമലതയോടെ എന്റെ മനസ്സിൽ സൂക്ഷിക്കാൻ .സ്നേഹം  എല്ലാറ്റിനും .

Thursday, June 16, 2016

ഞാൻ വരുന്നു ..
കണ്ണാഴങ്ങളിൽ ..കരളാഴങ്ങളിൽ
എന്നെത്തന്നെ തിരഞ്ഞെടുത്ത് ..
പ്രാണന്റെ  ശൂന്യസ്ഥലികളിൽ കളഞ്ഞുപോയ
എന്നെ വീണ്ടും തിരിച്ചുവിളിച്ചോമനിച്ച്
ഞാൻ വരുന്നു ..

Sunday, June 12, 2016

ഓ ..നീ തന്നെയാണ് ഞാൻ !
അല്ല ഞാൻ തന്നെയാണ് നീ അഡലിൻ വെർജീനിയ വൂൾഫ് !
ചിന്തകളിൽ നിന്നുംചിന്തകളിലേയ്ക്ക് ഒഴുകിവീഴുന്ന ,
അതിലൂടെ സഞ്ചരിച്ച് മറ്റൊന്നിലെത്തുന്ന
അതിൽ നിന്നും വഴുതി വന്നതിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന
ഒരു വെറും സാധാരണക്കാരിയായ
അസാധാരണക്കാരിയാണ് ഞാൻ അല്ല
നീ വെർജീനിയ വൂൾഫ് !
'ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും സ്വന്തമായി ഒരു മുറിയും വേണം' എന്ന് നീ ലണ്ടനിൽ ഇരുന്നു പണ്ട് പറഞ്ഞെങ്കിൽ ഞാൻ ഇങ്ങു കേരളത്തിന്റെ ഒരു കോണിലിരുന്നു 'എനിക്ക് സ്വസ്ഥമായൊരു സ്ഥലവും സ്വാതന്ത്ര്യമായൊരു മനസ്സും വേണം എഴുതാൻ ' എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു .നമ്മൾ കൂട്ടിമുട്ടിയപ്പോൾ എന്റെ മനസ്സിൽ  പൂത്തിരി പൊട്ടിച്ചിതറുന്നു !കാര്യങ്ങൾ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും സ്വകാര്യതയും സമയവും ഒരെഴുത്തുകാരിക്കു കൂടിയേ തീരൂ എന്നുള്ള അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും ചേർന്ന് നില്ക്കുന്നു .(A Room of One's own- 1929) അതിനെ ആഡംബരം എന്നോ അലങ്കാരം എന്നോ സാമർത്ഥ്യമെന്നൊ അഹങ്കാരമെന്നൊ ഒക്കെ തോന്നുന്നവർക്ക് തോന്നാം പക്ഷെ അതാണ്‌ സത്യം . ഇതൊന്നുമില്ലാതെ എഴുതിയ വനിതകളൊന്നും പ്രസിദ്ധർ ആയില്ല എന്നോ അവരുടെ കൃതികൾ മഹത്തരമാകുന്നില്ല എന്നുമല്ല ഇതുകൊണ്ട് ഞാൻ ഉദ്ധേശിക്കുന്നത് മറിച്ച്  ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ എഴുത്തുകാരിയിലെ സർഗാത്മകത നിർല്ലോഭം ഒഴുകിയേനെ എന്ന് സൂചിപ്പിച്ചുവെന്നു മാത്രം .കാരണം മലയാളസാഹിത്യത്തിൽ തന്നെ നമുക്ക് കാണാം പ്രതിഭ തെളിയിച്ച സ്ത്രീകൾക്കെല്ലാം അവർക്ക് ലഭിച്ചിരുന്ന സ്വകാര്യതകൾ കൊണ്ടുതന്നെയാണ് എഴുത്തിനെ പരിലസിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് .ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സാഹിത്യത്തിനെ സ്വാധീനിച്ച ഈ പ്രതിഭ -അഡലിൻ വെർജീനിയ വൂൾഫ് ബോധധാരാ സമ്പ്രദായത്തിലുള്ള (stream of Consciousness) എഴുത്തിലൂടെയാണ് ലോകമാകമാനം അറിയപ്പെടുന്നത് .

Thursday, June 9, 2016

പുതിയ കാവ്യം !

വീണടിയുന്നു വീഥിയിൽ എപ്പൊഴൊ
ചാരുമോഹന വാക്യങ്ങളൊക്കെയും !
ആരുചൊല്ലി മറന്നുവോ നോക്കിയില്ലാ -
രുമേ ചൊല്ലി ഓർമിപ്പിച്ചതുമില്ല !

അംബരം നോക്കിയാക്കണ്ണുനീരതിൽ
വെന്തു വീണു കിടക്കയാണിപ്പൊഴും
മഞ്ഞുപെയ്തതും വർഷമാകുന്നതും
തന്റെ ദേഹത്തതോർത്തു കിടക്കവേ
എപ്പൊഴോ വന്നു പേർത്തു വിളിച്ചുവോ
എന്റെപേരെന്റെപേരെന്ന് സംശയം !

നല്ല വാക്കുകളെല്ലാം മുറിച്ചുചേർത്തിന്നു
കൂട്ടിക്കുഴയ്ക്കുന്നു ഭാഷകൾ
തേഞ്ഞഴുകുന്നു കാലുകൾ കൈയ്യുക-
ലെത്രയായിട്ടുമാരുമറിഞ്ഞീല
കാടുമൂടുന്നു കാട്ടാറൊഴുകുന്നു
തൊണ്ടവിങ്ങുന്നവസാന ശ്വാസങ്ങൾ ..

കാടുതിന്നോരെൻ മേനിയിൽ പൂക്കുന്നു
കാതരം ചിലയോമന മൊട്ടുകൾ
ആരുമെങ്ങുമറിയാതെ പൂക്കുന്നു
ശുഭ്ര വെണ്മ നിറയ്ക്കുന്ന പൂവുകൾ
ചെന്നു പൂവിറുത്താ മൃദുകേശത്തിൽ
കൊണ്ട് വയ്ക്കുന്ന ആദിമവാസി നീ
എത്ര ചേരാത്ത വാക്കുകൾ കൊണ്ടുനീ
കെട്ടിയുണ്ടാക്കി ഹാരമൊന്നന്നഹൊ !

കൊണ്ട് ചാർത്തുന്നു മിണ്ടാഭഗവതി-
ക്കണ്ഠനാളത്തിൽത്തന്നെ ജപത്തോടെ !
കണ്ടു കണ്ണുകൾ ക്ഷിപ്രകോപത്തോടെ
കത്തിയാളുന്നു വാക്കുമുളയ്ക്കുന്നു !
ശാപവാക്കുകൾ പൊട്ടിത്തെറിക്കുന്നു
മാ:നിഷാദ ! തുറക്കുന്നിതോ കുരൽ ?!!
" ഓർത്തെഴുതുക നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത് !
കേട്ടെഴുതുക ഏറ്റം വ്യഥയോടെ
പേർത്തെഴുതുക ഭാഷമരിച്ചതും !
ഓർമ്മവേണം നിനക്ക് മുടിയ്ക്കുവാൻ
വീണ്ടുമില്ല മലയാളമിന്നിനി ! 
നീർത്തെഴുതുക  നീ കുലം ചുട്ടതിൻ
പാപമേന്തുന്ന കാവ്യം പുതിയത്! "

Saturday, April 30, 2016

ടോംസ് മരിച്ചെങ്കിലല്ലേ ആദരാഞ്ജലികൾ പറയേണ്ടു ...ബോബനും മോളിയും ആ കുഞ്ഞൻ പട്ടിയുമില്ലാത്ത ഓർമ്മകൾ ബാല്യകാലത്തിന്റെ നിഴലുപോലും ആകുന്നില്ലല്ലോ !!അതുകൊണ്ട് തന്നെ അവരൊക്കെ അമരൻമാർ മാത്രമാകുന്നു !

Thursday, April 28, 2016

 വിഷാദം എനിക്ക് ചേരുന്ന കുപ്പായമല്ലെന്നു
നിങ്ങൾ പറയുമ്പോഴും ഞാൻ അതാണെന്ന്
എന്റെ ഹൃദയമെന്നെ ലബ് ഡബ്
എന്നോർമമിപ്പിക്കുന്നു !
വിറയ്ക്കുന്ന സമയ സൂചികകൾ
എന്നെ പൊയ്പ്പോകുന്ന നിമിഷങ്ങളുടെ
അർത്ഥശൂന്യത വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു !
കൂട്ടുകാരീ ഞാൻ നരകയറുന്ന വാർദ്ധക്യമെന്നു
നിങ്ങൾ കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്നു
വാർദ്ധക്യം ഓർമ്മപ്പെടുത്താനുള്ളതല്ല
അഹങ്കാരത്തോടെ അവകാശപ്പെടാനുള്ളതല്ലേ
എന്ന് ഞാൻ ഇതാ പൊട്ടിച്ചിരിക്കുന്നു !
കണ്ണീരു നനച്ചു ഞാൻ പാകപ്പെട്ടതിൽ
നീ  വീണ്ടും മുളച്ചു പൊന്തുന്നതും കാത്തിരിക്കയാണ്
എന്റെ വേവലാതി പൂണ്ട  ഹൃദയം ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...