Monday, March 29, 2010

നിഷേധം നിങ്ങള്‍ക്കുള്ള മറുപടി !


കാലങ്ങള്‍ മനുഷ്യര്‍ തന്നെയാണ്..
അവ കഴിഞ്ഞു പോകുമ്പോള്‍
പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍
ലയിക്കും പോലെ....
എനിക്കെന്നും അതിന്ദ്രീയജ്ഞാനമുണ്ടെന്നു
എന്‍റെ കണ്ടു പിടിത്തം !
മുന്‍വിധികളില്‍ തൂങ്ങിയാടുന്ന
തൂക്കണാം കുരുവികള്‍ പോലെ നാം!
ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍
'നിഷേധികള്‍' ജന്മം കൊള്ളുന്നു!
നിഷേധം കൂട് കൂട്ടപ്പെട്ട
വീര്പ്പുമുട്ടലുകളാണ് !!
അവ പൊട്ടിച്ചിതറുന്ന വഴിയെ
ജീവിതമൊഴുകുന്നു..
നൊക്കൂ..നിങ്ങള്‍ക്കെങ്ങനെ പറയാനാകും
ആ ജീവിതമൊരു തെറ്റാണെന്ന്?
കഴിയുമെങ്കില്‍ അടുത്തിരുന്നു ചോദിക്കൂ..
നിന്‍റെ സ്വപ്നത്തില്‍ എനിക്കുള്ള
പങ്കെന്തായിരുന്നു എന്ന്..!

Saturday, March 27, 2010

തിരിവ്!




ഞാന്‍ എനിക്ക് പിന്നില്‍ പതുങ്ങിയിരിക്കുന്ന
എന്‍റെ നിഴലാണ് !
എനിക്ക് എന്നിലെ കാഴ്ചകളില്‍
അദ്ഭുതവും നിസന്ഗതയുമാണ്‌ !
പ്രണയത്തിന്റെ കോര്‍ത്ത കരങ്ങളില്‍
കടല്‍ക്കരയിലെ ഈറന്‍ കാറ്റ് അടിക്കയും
അസ്തമയത്തിന്റെ ഒറ്റപ്പെടലില്‍
പൊട്ടിക്കരയുകയും ചെയ്തവള്‍...!
ഇന്നലത്തെ രാത്രിയുടെ സ്നേഹ ചുംബനവും
ഇന്നത്തെ പകലിന്റെ തിരസ്കാരവും
ഒരുപോല്‍ അറിഞ്ഞവള്‍..!
കണ്ണാടിക്കാഴ്ചകളില്‍ ഞാനിത്ര
കരിഞ്ഞിരിക്കുന്നതെന്ത്?
ഓ..കണ്ണാടി നന്നല്ലാത്തത് തന്നെ..!

റോസാ മറിയയുടെ പ്രണയം!


റോസാ മറിയയുടെ ഓര്‍മകളില്‍ പ്രണയം ഒരു പഴങ്കഞ്ഞിയല്ല! പക്ഷെ അതൊരു പൂത്ത വികാരവുമല്ല! അതൊരു കൊട്ടാരം പോലെ അങ്ങനെ...അതിന്‍റെ ഉള്ളറകള്‍ പൊതു ജനങ്ങള്‍ക്ക്‌ കാണാനവകാശമില്ലല്ലോ!എന്നാലും റോസാ കുറച്ചെങ്കിലും തുറന്നു തരാതിരിക്കില്ല;കാരണം റോസാ മറിയയുടെ മനസൊരു സാധാരണ ക്കാരിയുടെത് ആണല്ലോ! പക്ഷെ റോസയെ കാണുന്നവര്‍ ഒരിക്കിലും വിചാരിക്കില്ല അവള്‍ക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്ന്!!
അതെങ്ങനെ പറയാനാകുംന്നാണോ?
എല്ലാ പെണ്‍കോന്തന്മാരോടും അവള്‍ പോടാ എന്ന് പറയാറുണ്ട്‌,പോരാത്തേന് ആണുങ്ങളുടെ ആണത്തം എന്നുപറഞ്ഞു നടക്കുന്ന ആ ഹുങ്കില്ലേ ? തരം കിട്ടുമ്പോഴെല്ലാം അവളതു വലിച്ചൊടിക്കാറുണ്ട് .പക്ഷെ കഴമ്പുള്ള ആണ്‍സുഹൃത്തുക്കള്‍ റോസാ മറിയയ്ക്ക് ഇല്ല എന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം !

അവളങ്ങനെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞു വരുന്നത് കാണുമ്പോഴെ നമ്മുടെയാള്‍ക്കാര്‍ക്ക് ചൊറിച്ചില് വരും..അവളതുമിടും അതിനപ്പുറവും ഇടും!പക്ഷെ അവള്‍ ആണാണ് എന്നെങ്ങാനുമൊന്നു പറഞ്ഞു നോക്ക്, റോസാ മറിയയുടെ ചൂട് നിങ്ങളെ എരിച്ചു കളയുംപുല്ലുപോലെ!
അവള്‍ പറയും:
"ഞാനൊരു പെണ്ണാ ,പെണ്ണ് ആയതില്‍ അഭിമാനം കൊള്ളുന്നവള്‍..ഒടെതമ്പുരാന്‍ ഈ ഡ്രസ്സ്‌ ആണിന് ഇത് പെണ്ണിന് എന്ന് വീതിച്ചു തന്നിട്ടുണ്ടോ സൃഷ്ടിച്ചപ്പോള്‍?" അവളുടെ കോപത്തിന്‍ തുംബില്പ്പെട്ട്  ഉരുകിയൊലിച്ചവര്‍ എത്ര!

എന്നലുമീ റോസാ മറിയക്കൊരു പ്രണയമോ?ഇത് പൊട്ടി മുളച്ചത് എന്നാണെന്നോ?
ഒരു ദിവസം റോസാ മറിയ ഒരു കവിത എഴുതുന്നു.. കവിത എഴുതിക്കൂടെന്നല്ല എന്നാലും..ഹോ ഒരു കാര്യം മറന്നു ! റോസാ ഒരു നല്ല ചിത്രകാരിയാണ്.അപ്പോള്‍പിന്നെ സ്വല്‍പ്പം സാഹിത്യമായതില്‍ അതിശയമില്ലല്ലോ..റോസായുടെ കവിതയുടെ ശകലം കണ്ടിട്ട് പറയൂ ;

"ചങ്ങാതീ,
നെല്ലിക്ക തിന്നിട്ടില്ലേ?
ഇത്തിരിപ്പുളിയും കുറച്ചേറെ ചവര്‍പ്പും
ഒടുവിലൊരു സാന്ത്വനമെന്നപോ;
ലല്‍പ്പം മധുരവും ...
ഞാന്‍ ഓര്‍ക്കുമ്പോള്‍ ,
പ്രണയം നെല്ലിക്കയാണ്
നീയത് തിന്നുമ്പോള്‍ ഞാന്‍ കൊതിക്കും;
ഞാനെടുക്കുമ്പോള്‍ നീയും!"

ഈ കവിത കണ്ടെടുത്തവരെ നമുക്ക് അഭിനന്ദിക്കാതെ പറ്റുമോ?അതവരുതന്നെ റോസയുടെ വിശാലവും കുഞ്ഞന്നയും .അന്ന് റോസയുടെ മുഖം ചുവന്നു ! അതും ഒരു പുരുഷനെയോര്‍ത്ത്!! പിന്നെപ്പോഴോ കുഞ്ഞന്ന പറഞ്ഞു :
"നീ ഒരു പെണ്ണ് ആയിട്ട് എനിക്ക് പോലും തോന്നിയത് അന്നാ നീ പ്രണയിക്കുന്നെന്ന് അറിഞ്ഞപ്പോള്‍!"
റോസാ യ്ക്ക് പ്രണയം തോന്നാനുള്ള കാരണം അവള്‍ക്കു സ്വന്തമായി വിട്ടു കൊടുക്കാം മുറത്തില്‍ കയറി കൊത്തരുതല്ലോ!അത് കഴിഞ്ഞിട്ടോ ..?
റോസാ മറിയയുടെ ആട ആഭരണങ്ങളില്‍ നീളം കൂടിയവയും വര്‍ണം കൂടിയവയും കൂടി വരുന്നു!തെറ്റിദ്ധരിക്കരുത്..സല്‍വാരിന്റെയും മറ്റും കാര്യം പറഞ്ഞതാണേ..വളയിടാത്ത കൈയ്കളില്‍ വള വീഴുന്നു..പൊട്ടു കാണാത്ത നെറ്റി ഒരേ സമയം അഞ്ചാറെണ്ണത്തിനെ ഒന്നിച്ചു വഹിക്കുന്നു.ഇതൊന്നും പോരാത്തേന് ഒരു ദിവസം വിശാലത്തിനോട് മന്ത്രിക്കുന്നു:
"ഞാനൊരു പെണ്ണാ..തൊട്ടാല്‍ മഞ്ഞുപോലെ ഉരുകുന്നവള്‍..എന്നെയറിയാന്‍ വയ്യാത്തവര്‍ വിചാരിക്കും ..."
വിശാലത്തിനു ചിരി വന്നു മൂടി അവള്‍ മാഞ്ഞു പോയി.

റോസാ മറിയയുടെ പ്രണയിതാവിന്റെ പരിപാടി നടക്കുന്ന ദിനം ..റോസാ എല്ലാം മറന്നു സ്വപ്നത്തിലെന്ന പോലെ.വേദിയില്‍ ചടുല താളം.ഒഴുകി വീഴുന്ന വിയര്‍പ്പുതുള്ളികള്‍ക്കിടയിലൂടെ ഒരു മുഖം.ക്യാമറ ഔട്ടോഫ് ഫോക്കസ് ലേക്ക്.

റോസാ മറിയയെ ആണ്‍പട പെണ്ണായി അന്ഗീകരിക്കുന്നത്‌ കേട്ട് റോസയ്ക്ക് പുച്ഛം !കുഞ്ഞന്ന മുറുമുറുത്തു:

"വിഡ്ഢി ക്കോമരങ്ങള്‍..പെണ്ണെന്തെന്നു പോലും അറിയാത്ത അസുരഗണങ്ങള്‍..ഇവന്മാർക്കറിയാമോ എത്ര വംബത്തം പറഞ്ഞാലും എല്ലാ ഹൃദയത്തിനും ഒരാത്മാവുണ്ടെന്ന് !?"

റോസാ മറിയയുടെ ഒഴിവു ദിനങ്ങള്‍ വേലിയേറ്റത്തില്‍പ്പെട്ട കടല്‍ പോലായിരുന്നു..അവളുടെ തോളൊപ്പം വെട്ടിയിട്ട മുടി വളര്‍ന്നു നിതംബത്തിനടുത്തെത്തി ..അവളതു മെടഞ്ഞു പൂ തിരുകി ..ഡയറി ക്കുറിപ്പുകളിലേക്ക് മൂന്നു മയില്‍പ്പീ ലി തുണ്ടുകള്‍ തിരുകി അവള്‍ പറഞ്ഞു :

"ഒന്ന് വിശാലത്തിനു ഒന്ന് കുഞ്ഞന്നയ്ക്ക് ഒന്ന്..ഒന്ന്..അവളുടെ ഹൃദയ താളം ചടുലമാകാന്‍ തുടങ്ങി.."

റോസയിലെ മാറ്റം കണ്ടു ആത്മസുഹൃത്ത് ദാമു പറഞ്ഞു :
"ആ എല്ലാവര്‍ക്കും എല്ലാം മനസിലാകും,ഞാന്‍ കണ്ണ് പോട്ടനൊന്നുമല്ല..നിന്നെ ഞാന്‍ കാണാന്‍ തുടങ്ങീതു ഇന്നലെ അല്ലല്ലോ!" റോസയുടെ ചിരിയില്‍ പവിഴമല്ലി ആര്‍ത്തുലഞ്ഞു .

പുസ്തക ലോകത്ത് നിന്നും ഒരു പ്രണയ കവിത തിരയുന്നത് കണ്ടു കുഞ്ഞന്ന അവളെ സൂക്ഷിച്ചു നോക്കി !ഉപന്യാസങ്ങളെയും കഥകളെയും ഒരുപാട് സ്നേഹിച്ചിരുന്നവള്‍..!? കുഞ്ഞന്നയ്ക്ക് ഓര്‍മ മാഞ്ഞുപോയി !അവള്‍ യാഥാര്‍ത്ഥ്യത്തിന്റെ വക്കില്‍ നിന്നും താഴേക്ക്‌ ഒളിഞ്ഞു നോക്കിയപ്പോള്‍ റോസാ മറിയ എഴുതുകയാണ്..
"......എന്ന് സ്വന്തം റോസാ മറിയ "
കുഞ്ഞന്നയുടെയും വിശാലതിന്റെയും മനസ്സില്‍ ആധി മുളച്ചു വളര്‍ന്നു മരമായി നിന്നു..അതിലൂഞ്ഞാല് കെട്ടി റോസാ മറിയ ആടാന്‍ തുടങ്ങി!!
ഒന്ന്..രണ്ട്..മൂന്ന്...നാലാമത്തെ ദിവസം റോസാ മറിയ ആ കവിത കൊടുക്കുക തന്നെ ചെയ്തു!
" എന്തിനാ ഇത് തന്നത് "
എന്നാ ചോദ്യത്തില്‍ സത്യത്തില്‍ റോസാ മറിയ ആടിയുലഞ്ഞു .പക്ഷെ അതെ നിമിഷം തന്നെ റോസാ മറിയയുടെ പവിഴമല്ലി ആര്‍ത്തു ചിരിക്കാനും തുടങ്ങി!
റോസാ മറിയ തിരിച്ചൂഞ്ഞാലില്‍ കയറിയത് എന്നാണെന്ന് നിങ്ങളെന്തിന്നു അറിയണം? റോസാ മറിയക്കു പ്രണയം ഓട്ടപ്പിഞാണത്തില്‍ ഒഴിക്കാനുള്ള ദിവ്യ ജലമല്ല!അതെവിടെ നിറയ്ക്കണമെന്നു അവള്‍ക്കറിയാം!
അതാണല്ലോ റോസാ മറിയയുടെ പ്രണയവും!

Friday, March 26, 2010

രാധ !


എന്‍റെ യാദവന്‍ എത്തിയിട്ടില്ല ..
ആ കല്ലൊതുക്കില്‍ മറഞ്ഞിരുന്ന്
അവന്‍ വേണു വായിക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു..

നീലക്കടമ്പ് പൂത്ത് തുടങ്ങിയല്ലോ..
ഇവിടെ വച്ചവനെ കാണണമെന്ന്
എന്‍റെ മനോഹര മോഹം !!

ഞാന്‍ രാധയല്ലാത്തതിനാല്‍
അവനെന്നെ അറിയാതെ വരുമോ?!
ഞാനീ യമുനയില്‍ മുങ്ങി നിവരുംബോഴേയ്ക്കും;
അവന്‍ അണയാതെ ഇരിക്കുമോ?
ഇന്നവന്റെ ആനന്ദഭൈരവിയില്‍
ഈ കുഞ്ഞോളങ്ങള്‍ തുള്ളിത്തുടിക്കുമായിരിക്കും..!

ഹോ! സന്ധ്യ പൂത്തുതുടങ്ങിയല്ലോ..?
നീ ഇനിയും വന്നില്ല!!
എനിക്ക് പരാതിയില്ല;
ഞാന്‍ രാധയല്ലല്ലോ !!

(ഇതെന്‍റെ പ്രിയ കൂട്ടുകാരിയുടെ ഇഷ്ട്ടമുള്ള വരികള്‍..
ഇത് സംഗീതയ്ക്ക്.. ! )

ഹോമച്ചിരി!


വിദൂഷകന്റെ രണ്ടാമത്തെ ചിരി
പാതി വഴിയിലടര്‍ന്നുപോയി !
രാജാവ് ചോദിച്ചു:
"യജ്ഞം തുടങ്ങുന്നത്
കര്‍മിയുടെ നാവിലോ ഹോമ കുന്ധത്തിലോ ?"
"കര്‍ത്താവിലോ കര്‍മത്തിലോ ക്രിയ ആരംഭിക്കും?"
വിദൂഷകന്റെ അവസാനത്തെ ചിരിയായിരുന്നു അത് !

ഞാന്‍ !



എന്നെ അറിയുവാനായില്ലെന്നോ!
അതിനെന്നെ അറിയുവാന്‍ ഒന്നുമില്ലെന്റെ സ്നേഹിതാ..
ഞാനെന്നാല്‍ ദാ ഇത്രയേ ഉള്ളൂ ...
ഒരു പൊട്ടിത്തെറി ,ഒരു പൊട്ടിച്ചിരി പിന്നെ;
പിന്നെ ഒരല്പം നിശബ്ദതയും
കൊച്ചു കുട്ടിക്ക് മധുരം എന്നപോല്‍
പോരുമ്പോള്‍ നീ അല്‍പ്പം സ്നേഹം കരുതുക !
കാണുമ്പോള്‍ നീ അത് പകരുക ..
ദാ അത്രയേ ഉള്ളു ഞാന്‍!!

Thursday, March 25, 2010

ഒന്നാമനാന !

ദേവനാരായണന്‍റെ ഒന്‍പതാമത്തെ ആനയ്ക്ക്
ദേവസന്നിധിയില്‍ കലിയിളകി !
ആനപ്പട്ടത്തിനു ഒന്നാമനാ
കാഞ്ഞിട്ടത്രെയവന്‍-
തെമ്മല വര്‍ക്കീടെ സൈക്കിള്‍
ഷോപ്പീനൊരു സൈക്കിള്‍ പൊക്കി!!
കുട്ടപ്പന്‍ ചേട്ടന്റെ മുറുക്കാന്‍ കട
കുത്തി മലര്‍ത്തി!!
കപ്യാര് സണ്ണീടെ വിദേശ മദ്യ ഷാപ്പീന്നൊരു-
ഓള്‍ഡ്‌മങ്കീനെയുമലക്കി
ഒരു  കലക്ക് കലക്കി !!
മഞ്ജു മോളുടെ സാരിക്കുത്തിനു
പിടിച്ചപ്പോള്‍ ആള്‍ക്കാരിടഞ്ഞു !!
വിടാനേ എന്നെ വിടാനേ ...
മഞ്ജു മോളുടെ അലമുറ!!
ആനക്ക് പൂക്കുറ്റി ഉന്മാദം!
ദേവനാരായണന്റെ ലൈസന്‍സു തോക്ക്
ഗദ്ഗദത്തോടെ ആനത്തലയിലേക്ക് ...!
മഞ്ജു മോളുടെ നിറമാറില്‍
ദേവനാരായണന്‍റെ  ഒന്പതാമത്തെയാന
ചെരിഞ്ഞിറങ്ങി ഒന്നാമനായി !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...