Monday, March 20, 2017

നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി  രാവിലെ വെള്ളമൊഴിക്കുമ്പോൾ  പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ വാനിൽ കയറ്റി പരീക്ഷയ്ക്ക് വിട്ടശേഷം ഞാൻ അമ്പലത്തിലെത്തി. എന്റെ പ്രിയപ്പെട്ടവന്റെ എല്ലാ നാടകങ്ങൾക്കും മുൻപ് ഞാൻ അവിടെത്താറുണ്ട് ഇത്തവണയുമെത്തി. അപ്പോൾ രാവിലെ കുളിച്ചീറനണിഞ്ഞ ഉണ്ണിക്കണ്ണനും ഞങ്ങൾ ഒന്നോ രണ്ടോ പേരും മാത്രം പരസ്പരം നോക്കി നിന്നു .കുസൃതിയുടെ കണ്ണാടിത്തിളക്കത്തോടെ ശൈശവമായ സഹജഭാവത്തോടെ എൻെറ പൊന്നുമോളെപ്പോലെ ഞാൻ അവനെ വെറുതെ നോക്കി നിന്നു .ഞാൻ ഒരിക്കലും ഒന്നും ചോദിക്കാനല്ല പോകാറുള്ളത്. വെറുതെ നിൽക്കുമ്പോൾ എന്നെപ്പൊതിയുന്ന ഏതോ ഒരു ഉൾവിളിയിൽ പ്രകൃതിയുടെ മുഴുവൻ ഊർജ്ജവും പകുത്തുതന്ന് അവനെന്നെ തിരികെ അയക്കും .ഇത്തവണ ക്ഷേത്ര നടയിൽ ഇടയ്ക്ക കൊട്ടിപ്പാടാൻ ഒരു യുവാവും ഉണ്ടായിരുന്നു ."അറിയരുതടിയന് ഗുണവും ദോഷവും ..അരുളുക ശുഭമാർഗ്ഗം .." എന്ന് കരുണാർദ്രമായ ശബ്ദത്തിൽ അയാൾ പാടുമ്പോൾ അവൻ വെറുതെ മണ്ണുവാരിക്കളിച്ചുകൊണ്ടെന്നെ ഒന്ന് നോക്കി .ചിരിയോടെ ഞാൻ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ വണ്ടിയുടെ തൊട്ടുതാഴെ ഒരു മഞ്ചാടിച്ചുവപ്പുണ്ടായിരുന്നു ഞാൻ ചിരിയോടെ അത് പെറുക്കിയെടുക്കുമ്പോൾ എന്റെ മോളുടെ ആവശ്യമോർത്തു : "അമ്മ തിരികെ വരുമ്പോൾ അവിടെ മഞ്ചാടി ഉണ്ടാകും എടുക്കണേ " .വീട്ടിലെത്തി ഗേറ്റ് കടക്കുമ്പോൾ കാണാമായിരുന്നു അവളുടെ, ചെമ്പരത്തിയുടെ സ്നേഹസമ്മാനം ! വലിയ ഇതളുകളിൽ സ്നേഹത്തിന്റെ ചുവപ്പുരാശി തൂകിയ ചിരിയുമായി വിടർന്നു വിലസി നിൽക്കുന്ന അവളുടെ ആദ്യ പുത്രി ! എന്റെ സുന്ദരീ എന്ത് ഭംഗിയാണെന്നോർത്തു ഞാൻ ഇവിടില്ലാത്ത ഒരാളെ നീട്ടി വിളിക്കുന്നു : "ശ്രീ ..ന്റെ ചെമ്പരത്തി പൂത്തല്ലോ, നോക്ക് സുന്ദരി തന്നെ അല്ലെ ? "

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...