Thursday, November 27, 2014

വൃദ്ധർ

കണ്ണു കാണാതെ പോകുന്നു കാഴ്ച്ചതൻ
വർണ്ണ ധൂളിമക്ഷേത്രം പൊലിയുന്നു
അന്ധനാകുന്നു ഓരോ നിമിഷവും
അന്തിവെട്ടവും മാഞ്ഞൊഴിഞ്ഞീടുന്നു  !

കാതിൽ വീഴുന്ന ഓരോ പദങ്ങളും
പേർത്തു പേർത്തിന്നു കാഴ്ച്ചയാക്കുന്നവർ!
ഭൂതകാലത്തിൽ കണ്ടവയൊക്കെയും
ഭാവികാലത്തിലേയ്ക്കവർ പേറുന്നു 

നാവു തൊട്ടവർ കാഴ്ച   നുണയുന്നു
ശ്വാസമേറുമ്പോൾ ജീവിതം താഴുന്നു
കാലഘട്ടങ്ങൾ കണ്ണിലൊളിക്കവേ 
കണ്‍തടങ്ങളിൽ കാഴ്ച മുഴയ്ക്കുന്നു !

പ്രാണവായുവിൽ പ്രാണൻ മണക്കുന്നു
ചാഞ്ഞ ചുണ്ടതിൽ ശൈശവം ഇറ്റുന്നു !
കോടിയ കൈകൾ മക്കളെ തേടുന്നു
ഊന്നു വടികളോ മക്കളായ്‌ മാറുന്നു !

കണ്ണുനീരുപോൽ പങ്കാളി മായുന്നു
കണ്ണുനീരെ വരാതങ്ങതാതാവുന്നു
കന്മഷം തീരെഇല്ലാതെയാകുമ്പോൾ 
കന്മദം പോലെ ദേഹമുറയുന്നു !

ദേഹകാന്തി ഇളകിച്ചുളിയുന്നു
ഓർമ്മയപ്പോൾ ഉടലിൽ കുരുങ്ങുന്നു
നേരമെല്ലാം ഒളിച്ചു പോയീടുന്നു
നേരമെന്നതേ വേണ്ടാതെയാകുന്നു !

ദാർഷ്ട്യമെല്ലാം  വെടിഞ്ഞൊരു നട്ടെല്ലോ
മെല്ലെമെല്ലെ കുനിഞ്ഞു വളയുന്നു
മണ്ണിലല്ലേ മഹത്വമിരിപ്പതു മെല്ലെ മെല്ലെ
പ്പരതുന്നു കാലുകൾ ..

സ്വന്തമെന്നതൊ ബന്ധവുമെന്നതൊ
ചിന്തയെന്നതോ ചിന്തിപ്പതെന്നതോ
ഊഴിയെന്നതോ ഉണ്ണുന്നതെന്നതോ  
ഏതുമില്ല നിരൂപിക്കുവാൻ സമം !

ദേഹിദേഹവുമൊന്നായ മാത്രയിൽ
ബന്ധമെല്ലാമഴിയുന്ന മാത്രയിൽ
സന്തതം വന്നു ചേർത്തു പിടിച്ചാരോ 
പ്രാണനെ തിരിച്ചൂറ്റിയെടുക്കുന്നു!

കല്ലറ , കുഴി, കത്തിക്കൽ എന്നതോ
കാട്ടുദിക്കിൽ എറിഞ്ഞു കളവതോ 
ദേഹമൊന്നുമറിയുന്നതില്ലിഹ  
വേപഥു മണ്ണിൽ ജീവിച്ചിരിക്കിലെ !





No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...