Sunday, November 6, 2016

രാഗേഷ് എന്നോട് സംസാരിക്കുകയായിരുന്നു .നിങ്ങളിൽ ഒരുപാടുപേർക്ക്  എന്നെപ്പോലെ തന്നെ ഈ യുവാവ് തികച്ചും അപരിചിതൻ ആയിരിക്കും പക്ഷെ നമുക്ക് നമ്മിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്ന നിസ്സാരത ഈ യുവാവിന് തിരിഞ്ഞു നോക്കിയാൽ ഉണ്ടാകില്ല അതിനു കാരണം എണ്ണമറ്റ ആളുകളുടെ അതും നിരാലംബരുടെ അസുഖ ബാധിതരുടെ അനാഥരുടെ അന്നവും ആശ്വാസവുമാണിദ്ദേഹം .നമ്മളൊക്കെ കണ്ടാലും കാണാത്തഭാവത്തിൽ നടന്നു മറയുമ്പോൾ ഇദ്ദേഹം അവരെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് മരുന്ന് കൊടുത്ത് ഭക്ഷണം കൊടുത്തു സ്നേഹിച്ചു പരിപാലിക്കുന്നു ! ഏകദേശം ഒരാഴ്‌ചയെ എനിക്കിദ്ദേഹത്തെ പരിചയമായുള്ളൂ .സംസാരിക്കണമെന്ന് പറയുമ്പോൾ പോലും ഞാൻ നിരൂപിക്കുന്നില്ല ഇത്ര ഉന്നതനായ ഒരു മനുഷ്യനാണ് ഇത്രയും വിനയാന്വിതനായി സംസാരിക്കുവാൻ വിളിക്കുന്നതെന്ന് !നന്ദി എനിക്ക് പരിചയം തന്നതിന് !

ഇനി രാഗേഷ് ആരെന്നു പറയാം .പെരുവള്ളൂർ സ്വദേശിയായ ഇദ്ദേഹം ഏകദേശം 3000 ത്തിൽ പരം ആളുകളെയാണ് സ്വന്തം കൈയാൽ രക്ഷിച്ചിരിക്കുന്നത് .അതും ലാഭേച്ഛ ഏതുമില്ലാതെ ! ആരോടും കൈ നീട്ടി യാചിക്കാതെ .രാഗേഷിന്റെ ഭാഷയിൽ തന്നെ പറയാം " ജീവിതം കാണിച്ചു തന്ന പട്ടിണിയും വേദനയും ദുരിതവും രോഗവും തന്നെയാണ് എന്നെ വേദനിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണിച്ചു തന്നത് .അതുകൊണ്ടുതന്നെ എനിക്കിത് ആരും അനുഭവിച്ച ദുരിതങ്ങൾ വായിച്ചതിൽ നിന്നോ കേട്ടതിൽ നിന്നോ ഉള്ള അനുഭവമല്ല നേരിൽ അറിവുള്ളതാണ് .ഞാൻ ദൈവത്തിന്റെ പേരിൽ ആണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തിനായി നമ്മൾ കാശ് ചോദിക്കരുതല്ലോ അറിഞ്ഞു തരുന്നവർ ആശ്വാസങ്ങളാണ് .ചോദിക്കാൻ തോന്നാറില്ല " നമ്മൾ എത്രയോ രോഗികൾക്കായി കാശുകൾ അയക്കാറുണ്ട് .അവരെ രക്ഷിക്കാറുണ്ട് ..ഇത്തരത്തിൽ അവനവന്റെ ജീവിതം മാറ്റിവച്ചു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരെ നമ്മൾ കണ്ടില്ല എന്ന് നടിക്കുന്നു അല്ലെങ്കിൽ 'ഓ ഓൻ വേണംന്ന് വച്ചിട്ട് ചെയ്യണതല്ലേ ഓൻ കണ്ടു പിടിക്കട്ടെ " എന്ന മനോഭാവം തന്നെയായിരിക്കും 90 ശതമാനം ആളുകളിലും വർത്തിക്കുന്നത് .അതെ നാളെ ഒരു ദിനം ആർക്കും വേണ്ടാതെ തെരുവോരത്ത് ദീനം പിടിച്ചു കിടന്നാൽ ഒരു പക്ഷെ ഈ പറഞ്ഞ 'ഓൻ ' വേണ്ടിവന്നാലോ നമുക്ക് ഒരിറ്റു വെള്ളം തരാൻ ?
രാഗേഷ് അനാവശ്യമായ യാതൊരു വിനയവും തന്റെ വാക്കുകളിൽ പകുത്തു വച്ചില്ല .അനാവശ്യമായി താൻ ചെയ്തത് വാഴ്ത്തിയില്ല .അനാവശ്യമായി ഒരു സഹായം പോലും ആവശ്യപ്പെട്ടില്ല .പാതിരാത്രികളിൽ പോലീസിന്റെ വിളിവരും ആക്സിഡന്റ് നടന്നു എന്നോ അപകടമരണം നടന്നു എന്നോ പറയാൻ .ഉറങ്ങാൻ പോലും നിൽക്കാതെ ആരുപോകും രാഗേഷിനെപ്പോലെ !!? ഞാൻ അതിശയിക്കുന്നതു വെറും ഉറക്കത്തെ ചൊല്ലി മാത്രമല്ല ഒരു മനുഷ്യൻ എന്നതിന്റെ യഥാർത്ഥ മൂല്യത്തെ ചൊല്ലി കൂടിയാണ് !താങ്കൾക്കു കരുതിവച്ചിരിക്കുന്നതു കാലം തന്നിരിക്കും അഭിമാനപൂർവ്വം അതിനായി ഞാനും കാത്തിരിക്കുന്നു

രാഗേഷ് ഇപ്പോൾ സ്‌കൂളുകളിൽ പാലിയേറ്റിവ് കെയർന്റെ ആവശ്യകതയെപ്പറ്റി ക്ലാസ്സുകൾ എടുക്കുന്നുണ്ട് .ഈ യുവാവിനെ നിങ്ങളിൽ സമ്പന്നർക്ക് സംശയമേതുമില്ലാതെ സഹായിക്കാം എന്നുതന്നെയാണ് അദ്ദേഹത്തിനെ പ്രവർത്തനങ്ങൾ പറയുന്നത് .മുക്കിലും മൂലയിലും അനാവശ്യമായ ആദരവുകൾ സംഘടിപ്പിക്കുമ്പോൾ ഇത്തരം മനുഷ്യസ്നേഹികളെ നാം മറക്കുന്നു ! വിളിക്കൂ ആദരിക്കൂ ഇദ്ദേഹത്തെ ഞാനുമുണ്ടാകും കൂടെ .രാഗേഷിനെ നിങ്ങള്ക്ക് ഈ നമ്പറിൽ വിളിക്കാം അനാവശ്യമായി സമ്മർദ്ദങ്ങളിൽ പെടുത്താനല്ല ,നന്മയിലേക്കുള്ള ഒരു ചെറിയ കൈത്താങ്ങു കൊടുത്ത് പറ്റുമെങ്കിൽ കൂടെ നിൽക്കാൻ .ഇത് ഞാൻ പറയുന്നതാണ് രാഗേഷ് ആവശ്യപ്പെട്ടതല്ല അത് മറക്കരുത് .ഒരു കൈത്താങ്ങ് അദ്ദേഹത്തിന് വലിയൊരു സഹായമാകും എന്നതുകൊണ്ട് തന്നെയാണ് പറയുന്നത് .രാഗേഷ് നമ്പർ :96 45 21 50 16

Friday, November 4, 2016

'ഭൂഭംഗികൾകൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെ നിങ്ങള്ക്ക് വിസ്മയിപ്പിക്കാനാവില്ല .ഏകാന്തത കൊണ്ട് ,ബാല്യം വയനാട്ടിൽകഴിച്ചൊരാളെനിങ്ങള്ക്ക് വിഷമിപ്പിക്കാനാവില്ല !'-കോന്തല -കൽപ്പറ്റ നാരായണൻ .(വയനാടിന്റെ ആത്മകഥ )

എത്ര ശരിയാണ് ! വയനാട്ടിൽ കഴിഞ്ഞ ഒരാൾക്ക് മാത്രമേ ഇതെത്ര ശരിയാണെന്നു പറയാനാകൂ ..ഞാനും എഴുതിയിട്ടുണ്ട് പല തവണ ..പക്ഷെ എന്റെ അനുഭവങ്ങൾ തികച്ചും വേറെ ഒരു തലമാണ് ഒരുപക്ഷെ ഭൂപ്രകൃതി ഒരുപോലെ ഊട്ടി ഉറക്കുമെങ്കിലും നാടിന്റെ തന്നെ നാട്ടുരീതികൾ പലതായിരിക്കാമല്ലോ അല്ലെ ? ഞാൻ എഴുതിയ ഒരു ഭാഗം ..

"
മഞ്ഞിൽക്കുളിച്ച  പ്രകൃതിയ്ക്ക് നനഞ്ഞ നാടൻ സൗന്ദര്യമാണ് .എത്ര കണ്ടാലും മതിവരാത്ത നനുത്ത കുളിരുന്ന സൗന്ദര്യം ! പണ്ട് വീട്ടിൽ വയനാട്ടിൽ എന്നും തണുപ്പായിരുന്നു ..ഏതു സമയത്തും വെളിച്ചെണ്ണ ഒക്കെ ഉറച്ചു കട്ടിയായിരിക്കും .മഞ്ഞുകാലത്ത് പറയുകയും വേണ്ട !പുലർകാലേ വെട്ടം വീഴും മുൻപ് ഇലകളിൽ നിന്നും മഞ്ഞുകണം ഊർന്നു വീഴുന്ന ശബ്ദം ഇടതടവില്ലാതെ കേൾക്കാം ..കരിയിലകളിലെയ്ക്കും ,മണ്‍കട്ടകളിലെയ്ക്കും ഉതിരുമ്പോഴുള്ള നേർത്ത റ്റപ് തപ് ഒച്ചകൾ ..തലയിണയിൽ മുഖം ആഴ്ത്തി കമ്പിളിയിൽ മൂടി സുഖദമായ് ഉറങ്ങുമ്പോൾ അതിനൊരു താരാട്ടിന്റെ ഈണം വരും .മൂക്കിൻ തുമ്പ് നനുത്ത് തണുത്തിരിക്കും .അടുത്തുറങ്ങുന്ന ചേച്ചിയുടെ മുഖത്ത് ഞാൻ തണുപ്പുകൊണ്ട് ഒരു വര വരയ്ക്കും ,പിന്നെ ചിരിച്ചുകൊണ്ട് പ്രഭാതത്തിലേയ്ക്ക് ഉണർന്നു വരും .തണുതണുത്ത വെള്ളം കൈയ്യിട്ടാൽ സൂചി കുത്തും പോലെ വേദനിപ്പിക്കും.എങ്കിലും കോരി മുഖത്തൊഴിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തേയ്ക്കുള്ള ഉന്മേഷമായി ..ഈറൻ കാറ്റ് തൊട്ടുഴിഞ്ഞു പോകും മുറ്റമടിക്കുമ്പോൾ ,തണുപ്പ് മാറി ചൂടിലെയ്ക്കുള്ള പ്രഭാത വ്യായാമം !കരിയിലകൾ കൂട്ടിയിട്ടു തീയിടും പ്രായം ചെന്നവർ ,അതിനു ചുറ്റും നിന്ന് കൈ കാട്ടി ചൂട് പിടിപ്പിക്കും .പിന്നെ പല്ല് തേച്ചു ചൂട് കട്ടൻകാപ്പി  ആവി പടർത്തി കുടിക്കും !കുളി ,പഠനം ,യുണിഫോം തേയ്ക്കൽ ,പുസ്തകങ്ങൾ അടുക്കി ഇടംകൈയ്യിൽ തിരുകി അതിനു മുകളിൽ ചോറ്റു പാത്രവും വച്ച് ഒരു പോക്കുണ്ട് ബസ്‌ കയറാൻ ! അപ്പോഴും മഞ്ഞു ചുറ്റും നിന്ന് ആലിംഗനം ചെയ്യും ,ചിലപ്പോൾ മുടിയിൽ ചൂടുന്ന ഒരു തുളസിക്കതിരിൽ അവ ഉമ്മവച്ചിരിക്കും, അതിൽത്തട്ടിത്തടഞ്ഞ് ഒരു കൊച്ചു സൂര്യൻ പൊട്ടിച്ചിരിക്കും,ചില കണ്ണുകൾ പ്രണയത്തോടെ ഇത് കണ്ടു പുറകിൽ മാറി നടക്കുന്നുണ്ടാകും..കാലവും ദേശവും സമയവുമറിയാതെയുള്ള പ്രയാണം !

ഈ മഞ്ഞു കാലത്ത് നിലാവുള്ള രാത്രിയിൽ അങ്ങ് താഴെ വയലിൽ ഉള്ള കിണറിന്റെ കരയിൽ ഇട്ടിരിക്കുന്ന വലിയ അലക്കു കല്ലിൽ (വലിയ വെണ്ണക്കല്ല് എന്ന് പറയുന്ന വെളുത്ത കല്ലാണത്‌ ) നെടുങ്ങനെ കിടന്ന് അശോകൻ ചേട്ടായി (വലിയച്ഛന്റെ മകൻ )പാട്ട് പാടും, 'പൂ മാനമേ ..ഒരു രാഗ മേഘം താ ..!'ഞാനും ചേച്ചിയും അരികത്തു മാനം നോക്കിയിരിക്കും.. ശശിമലക്കുന്നിനു മുകളിൽ ആകാശം പൂത്തുലഞ്ഞു കിടക്കും ഒരുകോടി കാക്കത്തൊള്ളായിരം നക്ഷത്രപ്പൂക്കൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കും !ഹാ അതാ പറക്കുന്നൊരു ഉൽക്ക ! മുകളിലേയ്ക്ക് പോയാ നമുക്ക് ഭാഗ്യം വരും,അങ്ങനാണ് ചൊല്ല് ഞങ്ങൾ പരസ്പരം കണ്ണിറുക്കും ! ചേട്ടായി പറയും 'കുന്തമാ രണ്ടും കൂടി വാങ്ങും ഓരോ കുത്ത് ..മണ്ണുണ്ണികൾ ..' ഞങ്ങൾ പൊട്ടിച്ചിരിക്കും .'കറുംബീ..ചേട്ടായി എന്നെ നീട്ടി വിളിക്കും ,ഞാൻ പതിവ് പോലെ പിണങ്ങും! പിന്നെ കിണുങ്ങിക്കൊണ്ടാക്കൈയ്യിൽ തൂങ്ങി വീട്ടിലേയ്ക്ക് പോകും.അതുകൊണ്ട് തന്നെ സ്വന്തം സഹോദരനില്ലല്ലോഎന്ന് ഒരിക്കൽപോലും തോന്നിയിട്ടേയില്ല അന്നൊന്നും  ! രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ നിലാവിൽ കാണാൻ മനോഹരമാണ് ,നിറം മങ്ങിയ സ്വർണ കണങ്ങൾ മൂടിയ പ്രകൃതി ..അനക്കമില്ലാത്ത ഇലകളും മരങ്ങളും ,കുളക്കടവിൽ നിന്നും വല്ലപ്പോഴും ഒരു കുളക്കോഴി നീട്ടിക്കൂകും ,സ്വപ്നം കണ്ടിട്ടെന്നു പറഞ്ഞു ഞങ്ങൾ പുഞ്ചിരിക്കും ,റേഡിയോയിൽ നിന്നും റൈനാ ഭി റൈനാ.. എന്നുള്ള പാട്ട് അർത്ഥമറിയിക്കാതെ ഞങ്ങളെത്തൊട്ടു കടന്നു പോകും ഹാ എത്ര സുന്ദര നിമിഷങ്ങളായിരുന്നു !

അതിരാവിലെ മഞ്ഞിൽക്കൂടി വെളുത്ത ചട്ടയും മുണ്ടും തലമൂടി കവണിയുമിട്ട് ശോശാമ്മ ചേടത്തി മുൻപിലും പെണ്‍മക്കളെല്ലാം പിന്നിലുമായി പള്ളിയിലേയ്ക്ക് പോകും !ഓ ക്രിസ്മസ് !അല്ല ക്രിസ്തുമസ് എത്തിപ്പോയി !എന്നെസംബന്ധിച്ചു കരോൾ എന്നാൽ ഉറക്കമില്ലായ്മ എന്നതായിരുന്നു !ദൂരെ നിന്നും കരോൾ ബാന്റ് മുഴങ്ങുമ്പോൾ ഞാൻ ചങ്കിടിപ്പോടെ ഉറങ്ങാതിരിക്കും !എന്തിനെന്നറിയാതെ, ഞാൻ പോകാതെതന്നെ അവരുടെകൂടെ വീടുകൾ കയറിയിറങ്ങിപ്പാടും ,'ഉണ്ണി ഉണ്ണീ രാരോ ..ഹാ ഹല്ലേലൂയ പാടാം ,നാട്ടുകാർക്കും വീട്ടുകാർക്കും നല്ല തിരുന്നാള് ..' അവർ വരുമ്പോഴേയ്ക്കും കുരച്ചു തളർന്ന ലോതർ (വീട്ടിലെ മറ്റൊരംഗം അൽസേഷ്യൻ നായ.ഇന്നുമുണ്ട് ലോതർ മൂന്നാമൻ ! )കൂട്ടിൽ പതുങ്ങിക്കിടന്നു മുറുമുറുക്കും !ഉണർന്നു വരുന്ന ഞങ്ങൾക്ക് മുന്നില് ഉണ്ണിയേശുവിന്റെ പ്രതിരൂപം താലത്തിൽ കാണിച്ചു തരും ,മുട്ടുകുത്തി നിന്ന് തൊഴുതു മുത്താൻ പറയുമ്പോൾ ലജ്ജയോടെ അത് ചെയ്യും ,രണ്ടു പാട്ടൂടെ പാടെടാവേ ..എന്ന് അച്ഛ പറയുമ്പോൾ എന്റെ നെഞ്ചിടിപ്പു കൂട്ടിക്കൊണ്ട് അവർ പാടും ,'തന്നതും സ്വീകരിച്ചു സന്തോഷത്തോടെ ഞങ്ങൾ നന്ദി പറഞ്ഞുകൊണ്ട് പോകുന്നു ...' താഴെ നെല്ലിമരത്തിനും കീഴിലൂടെ ഡും ഡും ഡും അകന്നകന്നു പോകുമ്പോൾ മഞ്ഞു പൊഴിഞ്ഞൊരു വഴിത്താര നിറയെ ഒരു സ്വർഗീയ വെളിച്ചം നിറഞ്ഞു നില്ക്കും !മുകളിൽ ഒരു കെടാനക്ഷത്രം, വീടിന്റെ ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന അച്ഛയുണ്ടാക്കിത്തന്ന, വർണ്ണക്കടലാസുകൾ ഒട്ടിച്ച് അകത്തു മെഴുകുതിരി കെട്ടുപോയ ഒരു പാവം നക്ഷത്രത്തെ നോക്കി പുഞ്ചിരിച്ചു പറയും: നമ്മുടെ നാഥൻ പിറന്നു ! (തുടരും )"

Tuesday, October 18, 2016

പ്രിയ സുഹൃത്ത് സുദേവിന്റെ പുസ്തക പ്രകാശനത്തിന് പോയിരുന്നു ..കവി തിരക്കിലായതിനാൽ അദ്ദേഹവും പ്രിയതമയുമായി ചെറിയ സംസാരത്തിനു ശേഷം കൂടുതൽ കാത്തു നിൽക്കാതെ പുസ്തകവുമായി ഞാൻ കോഴിക്കോട് കടന്ന് വയനാട്ടിലേക്ക് പറന്നുപോയി ..പോകുന്ന പോക്കിൽ സുദേവിനെ വായിക്കുകയായിരുന്നു .മടിയിൽ മോളുറങ്ങുന്നു ...അവളെ ചാരിവച്ചു വായനയിലാണ്ടു .."ഓരോ പൂവിലും " എന്ന കവിതാസമാഹാരം എന്നെനോക്കി പൂവുപോലെ ചിരിക്കുന്നു !

താള സമൃദ്ധമായും അർത്ഥപുഷ്ടമായും കവിതകൾ രചിക്കാൻ മനോഹരമായ കഴിവുള്ള വ്യക്തിയാണ് സുദേവ് എന്നെനിക്കറിയാം .കവിതകളിലെ ഈ ചാരുതയാണ് അദ്ദേഹത്തെ എന്റെ സുഹൃത്താക്കിയതും .

"ഇല്ല പുരോഹിത,നർച്ചനകൾ
പൂക്കാലമാകുന്നു നിഷ്കളങ്കം
മണ്ണിലായൂതിയ ജീവശ്വാസം
മണ്ണിലടങ്ങുന്നുയിർത്തെണീക്കാൻ "

മനോഹരമായ കാവ്യ ബിംബങ്ങൾ നിറഞ്ഞിരിക്കുന്ന കവിതകൾ ..

"കുഞ്ഞേ ജലാഞ്ജലി വാക്കിൻ തിലോദകം
വന്നു നുകർന്നാലുമന്യനെയല്ല ഞാൻ"

ഓരോ വരികളിലും അർത്ഥ ധ്യാനങ്ങളുടെ നിമന്ത്രണങ്ങൾ ചേർത്തുവച്ചിരിക്കുന്നു നീ കൂട്ടുകാരാ ..

"വരുന്നുണ്ട് രാത്രി വരുന്നുണ്ട് വെട്ടം
വരുന്നുണ്ട് കാലം പൊയ്ക്കാലുമായി "

ഓരോ കവിതയിലും ബിംബകല്പനയുടെ പൂക്കാലം തീർത്തുകൊണ്ട് മലയാളത്തിന് ഭാരതത്തിന് ലോകത്തിന് പ്രപഞ്ചത്തിന് അക്ഷരങ്ങളുടെ പൂക്കൾ തീർക്കുക ..ഓരോ പൂവിനും ഹൃദ്യമായ വസന്തമൊരുക്കുവാനുള്ള കഴിവുണ്ട് അറിയുക ..സ്നേഹാശംസകൾ ഹൃദയപൂർവ്വം

Monday, October 17, 2016

 സാഹിത്യവും സംഗീതവും ചിത്രകലയും എല്ലാം മനുഷ്യന്റെ ബോധമണ്ഡലത്തെ ഉണർത്തുന്നതും കൂടുതൽ ആഴത്തിൽ സ്പർശിക്കുന്നതും നമുക്കെല്ലാം അനുഭവവേദ്യമാണ് .അതിനെപ്പറ്റി ആഴത്തിലുള്ള അറിവ് ഒരാളുടെ ജീവിത വീക്ഷണങ്ങളുടെ മൊത്തത്തിലുള്ള മാറ്റത്തിനാകും നാന്ദി കുറിക്കുന്നത് .അതിനായി ആഗ്രഹിക്കുന്നവർക്കായി 8 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും  പഠിക്കാൻ അറിയാൻ കഴിയും വിധത്തിൽ ലളിതമായ ഫീസ് ഉൾപ്പെടുത്തി  വയലാ കൾച്ചറൽ സെന്റർ അയ്യന്തോൾ  ഈ വരുന്ന ദീപാവലി ദിനത്തിൽ-29 th ഒക്‌ടോബർ ( സംഗീതം (കർണ്ണാട്ടിക് വോക്കൽ ) ചിത്രരചന (പെൻസിൽ  ,പെയിന്റിങ് ) തബല ,കീബോർഡ് ,തായ്ചി (ചൈനീസ് ആയോധനകല ) എന്നിവയിൽ വീക്കെൻഡ് ക്‌ളാസ്സുകൾ ആരംഭിക്കുകയാണ് .അതിൽ ചിത്രരചന ഞാൻ ആയിരിക്കും പഠിപ്പിക്കുന്നത് .തീരെ സാമ്പത്തികമില്ലാത്ത ചിത്രരചനയിൽ കഴിവുള്ള കുട്ടികളെ അവരുടെ സാമ്പത്തികനില തെളിയിക്കുന്ന രേഖകളുമായി വന്നാൽ ഞാൻ ഫീസില്ലാതെ പഠിപ്പിക്കുന്നതായിരിക്കും. (കുട്ടികൾക്കുമാത്രമാണീ ഇളവ് ) രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ : 9526826434  ,9446466290  അല്ലെങ്കിൽ നേരിട്ട് രാവിലെ പത്തിന് ശേഷം അയ്യന്തോൾ വയലാ കൾച്ചറൽ സെന്റർ ഓഫിസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ് .

Wednesday, October 12, 2016

ചില നീരൊഴുക്കുകൾ പ്രവഹിക്കുന്നത് നമുക്ക് ദൃശ്യമാകും .എന്നാൽ നദിയോ പുഴയോ തുടങ്ങുന്നിടം കണ്ടിട്ടുള്ളവർ ചുരുക്കമാണ് ! അതുപോലെ തന്നെയാണ് വിചാരങ്ങളും ..ഉദിക്കുന്നു മറയുന്നു ..അതിങ്ങനെ അനസ്യുത പ്രവാഹമാണ് ..ചില മോഹങ്ങൾ മാത്രമേ ശക്തമായി ഒഴുകിയൊഴുകി രൂപം വന്നു മോക്ഷം പ്രാപിച്ചു ലക്ഷ്യത്തിലെത്തുന്നുള്ളൂ ..

Friday, September 30, 2016

എന്റെ പുരുഷ സങ്കല്പം !

ജീവിതത്തിന്റെ കരുത്ത് അച്ഛനിൽ നിന്നുമാണ് പകർന്നു കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു .അച്ഛനില്ലാതെ ആരുംജനിക്കുന്നില്ലല്ലോ .അത് ജൈവപരമായി നമ്മിൽ സന്നിവേശിക്കുന്ന ഒന്നുതന്നെയാണ് .ഒരുപക്ഷെ നാം പോലുമറിയാതെ ഉറങ്ങിക്കിടക്കുന്നതോ നമ്മിൽ ഊർജ്ജമായി പ്രവർത്തിക്കുന്നതോ അതുതന്നെയാകും .അതിൽ അമ്മയില്ല എന്നല്ല പറയുന്നത് നമ്മിലെ ആൺ സ്വഭാവങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഹേതു എന്നത് അച്ഛനാകാം എന്നു ചിന്തിക്കുകയായിരുന്നു .അതൊരു ആഴത്തിലുള്ള അറിവാണ്. ജീവനോടെ അച്ഛനില്ലെങ്കിലും ഉണ്ടെങ്കിലും നമ്മെ ഉപേക്ഷിച്ചാലും സ്നേഹത്തോടെ വാരിയണച്ചാലും ഉള്ള ഒന്ന് .നമ്മിലെ ജനിതക ഘടനയിൽ എഴുതിച്ചേർത്തതെന്തോ അത് .നമ്മെ പാകപ്പെടുത്തുമ്പോൾ നമ്മിലേയ്ക്ക് പതഞ്ഞൊഴുകുന്ന ആ ജനിതകം തന്നെയാകാം നമ്മെ നട്ടെല്ലുള്ളവരും അല്ലാത്തവരും ആക്കിത്തീർക്കുന്നത് .പുരുഷൻ നമ്മുടെ ജീവിതത്തിലെന്തെല്ലാമോ ആകണമെന്ന ഓരോ സ്ത്രീയുടെയും ആഗ്രഹം തികച്ചും വ്യത്യസ്തമാണ് .അതിനനുസരിച്ച് ലഭിക്കുകയെന്നത്  തികച്ചും ആകസ്മികവും .അപ്പോൾ പ്രതീക്ഷകളും ലഭ്യതയും വെവ്വേറെ ഘടകങ്ങൾ മാത്രമാവുകയും ലഭ്യതയ്ക്കനുസരിച്ച് ശരീരവും മനസ്സും പാകപ്പെടുകയോ പെടാതെ മാറി നില്ക്കയോ ചെയ്യും .അതും വ്യക്തികൾക്കനുസൃതമായി ആപേക്ഷികമാണ് .

എന്റെ മനസ്സിലെ പുരുഷൻ സ്ത്രീയെ സ്ത്രീയായി മാത്രം കാണുന്ന ഒരാളാണ് .അതായത് എന്റെ അറിവുകളെ അറിവില്ലായ്മയെ ധൈര്യത്തെ സ്നേഹത്തെ വിശ്വാസത്തെ സ്വാതന്ത്ര്യത്തെ അയാൾക്കുള്ളതുപോൽ അന്ഗീകരിക്കുന്നയാൾ.അതായത് ശീലങ്ങളും താത്പര്യങ്ങളും എല്ലാം ഒരിക്കലും ഒരേപോലെ ആയിരിക്കുകയില്ല ആരിലും .ആ തിരിച്ചറിവിനെ അംഗീകരിക്കുക പറയും പോലെ എളുപ്പമല്ല .തിരിച്ചറിയപ്പെടുമ്പോൾ നമുക്ക് താങ്ങാവുന്നതിനെക്കാൾ അപ്പുറമോ ഇപ്പുറമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ് .ആ ചോദ്യത്തിലാണ് ഒട്ടുമിക്ക ബന്ധങ്ങളും തളിർക്കുകയും പൊലിയുകയും ചെയ്യുന്നത് .സൗന്ദര്യം ,സ്വഭാവം ,അറിവ് ,സമ്പത്ത് എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ വ്യക്തിബന്ധങ്ങളെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യും .സ്നേഹത്തിലൂന്നിയ മനസ്സിന് ബാക്കി ഘടകങ്ങളെ എളുപ്പത്തിൽ ത്യജിക്കാൻ കഴിയും .തമ്മിലൊരാൾക്കു രോഗം വന്നാലും ,എങ്ങനെ രൂപം മാറിയാലുമെല്ലാം അവർക്ക് എന്നത്തെയും പോലെയോ അതിലുപരിയോ സ്നേഹിക്കാൻ കഴിയും .എന്നാൽ ബാഹ്യഘടകങ്ങളിൽ താത്പര്യമുള്ളവരിൽ ജീവിതം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും .അവരിൽ വെറുപ്പും അനാരോഗ്യകരമായ സംഘർഷങ്ങളും ഉടനീളം നിലനില്ക്കും .ബന്ധം താനേ നിന്നുപോകും .വേർപിരിയും .
ഓരോ മനസ്സും നിഗൂഡമാണ് അതിൽ സ്ത്രീമനസ്സ് അതി നിഗൂഡമാണ് എന്നു പറയപ്പെടുന്നു .അവൾ ചിലപ്പോൾ തനിയെ ഇരിക്കാൻ ആഗ്രഹിക്കും .ചിലപ്പോൾ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന ഒരപ്പൂപ്പൻ താടിവരെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കും .അരുമയായി സൂക്ഷിച്ചുവെയ്ക്കുന്നത് ചിലപ്പോൾ ഒരു പൊട്ടിപ്പോയ വാൽക്കണ്ണാടിയോ ഒരു കുപ്പിവളയോ ആയിരിക്കും .അതിനെ പുശ്ചിക്കുന്ന ഒരു പുരുഷനെ അവൾ സ്നേഹിക്കണമെന്നില്ല.മറിച്ച് ആ നിസാരതയിലെ ആഴമേറിയ സ്നേഹം തിരിച്ചറിയാൻ കഴിയുന്ന പുരുഷൻ ഭാഗ്യവാനായിരിക്കും .അയാളുടെ ഓരോ കാര്യങ്ങളും അവൾ സൂക്ഷ്മതയോടെ കണ്ടറിയും  അന്ഗീകരിക്കും . അവളിലെ ഏറ്റവും കാര്യക്ഷമമായ സൂക്ഷ്മതയെയാണ് പുരുഷൻ അന്ഗീകരിച്ചിരിക്കുന്നത്‌ .അതും നിനക്ക് ഭ്രാന്തുണ്ടോ എന്ന ആവശ്യമില്ലാത്ത ആരോപണങ്ങളില്ലാതെ അവൾ അന്ഗീകരിക്കപ്പെടുന്നത് സ്നേഹത്തിലൂടെയാണ് .അത്തരം സ്നേഹത്തിലൂടെ മാത്രം പരിരക്ഷിക്കാൻ ,പരിഗ്രഹിക്കാൻ കഴിയുന്നൊരു പളുങ്ക് പാത്രമാണ് ഒട്ടുമിക്ക സ്ത്രീ ഹൃദയങ്ങളും ..ഈ ഞാനും .

സ്ത്രീകൾ കരുത്തുറ്റവരാകുന്നത് അവരിലെ കരുത്തിനെ പുരുഷൻ അന്ഗീകരിക്കുംബോഴാണ് .നിനക്ക് അടുക്കളയിൽ എല്ലാ സൗകര്യങ്ങളും തരുന്നില്ലേ ,നിന്നെ പുറത്തു കൊണ്ടുപോകുന്നില്ലേ ,നിന്നെ ജോലിക്ക് വിടുന്നില്ലേ ,നിനക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്നില്ലേ എന്ന് പുരുഷൻ ചോദിക്കുന്നു .അപ്പോൾ ഈ സ്വാതന്ത്ര്യമെന്നത് ആരെങ്കിലും നമുക്ക് തരേണ്ടുന്ന ഒന്നാണോ എന്ന് സ്വാഭാവികമായും സ്ത്രീയ്ക്ക് തിരിച്ചു ചോദിക്കാം .സ്വാതന്ത്ര്യം പുരുഷന് ആരാണ് നല്കുന്നത് ? പുറത്തു പോകുവാൻ, രാത്രിയിൽ നടക്കുവാൻ ,കള്ളുകുടിക്കുവാൻ ,ഇഷ്ടമുള്ളത് ഇഷ്ടമുള്ളിടത്ത് നിന്നും സ്വീകരിക്കുവാൻ ,വേണ്ടത് കൊടുക്കുവാൻ ,കാണാൻ ,പോകാൻ ??ആരും കൊടുക്കേണ്ട ഒന്നല്ല അവർക്ക് സ്വാതന്ത്ര്യം ! ഒരു പരിധി വരെ സ്ത്രീയ്ക്ക് നമ്മുടെ ദേശം ,രാഷ്ട്രം ,കുടുംബം ,പുരുഷൻ എല്ലാം നല്കിയിരിക്കുന്നത് ചില അടിമ വ്യവസ്ഥകളാണ് .അവൾക്കു അനുവാദം വേണം എന്തിനും ഏതിനും ! ഇതൊന്നുമില്ലാതെ  നമ്മൾ രണ്ടുപേരും മനുഷ്യരാണ് ,നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ വ്യക്തിത്വം സ്വാതന്ത്ര്യം ജീവിതം എന്ന് കരുതുന്ന എത്ര പുരുഷന്മാരുണ്ടാകും !? എത്ര കുഞ്ഞുങ്ങളെ നാം വളർത്തി വലുതാക്കുന്നുണ്ട് ഇപ്രകാരം ? അവിടെയാണ് സ്ത്രീകളുടെ തലയിൽവര മാറിമറിയുന്നത് .അവിടെയാണ് സ്നേഹവും പരസ്പര വിശ്വാസവും ഏറ്റക്കുറച്ചിലുകളോടെ സമൂഹത്തിൽ ,കുടുംബത്തിൽ ,വ്യക്തിയിൽ സംജാതമാകുന്നതും .

സ്ത്രീ ലൈംഗികത ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്നും എപ്പോഴും .എത്ര പുരുഷന്മാർ നേടിയിട്ടുണ്ടാകും ഒരു നല്ല കാമിനിയെ .തനിക്കു മനസ്സിലുള്ള കാമനയെ തുറന്നു പ്രകടിപ്പിക്കാൻ നല്ലൊരു ഇണയെ ?സ്ത്രീയെ എല്ലാ അർത്ഥത്തിലും അറിയാനാകുന്നത് അവരിലെ ചിലരിൽ  തുറക്കാൻ കൂട്ടാക്കാത്ത ചില പ്രത്യേക അറകളുടെ താക്കോൽ കൈപ്പറ്റുംമ്പോൾ മാത്രമായിരിക്കും ,അതിനു ചിലപ്പോൾ കാലങ്ങൾ കഴിയേണ്ടി വരും .അവളിലെ വിശ്വാസ്യത അവളെക്കൊണ്ട് തന്നെ അതെടുപ്പിച്ചു തരുവിക്കും .അവൾ മനസ്സിലെ കല്ലിപ്പുകൾ മാറ്റുമ്പോൾ മനസ്സ് തുറക്കുമ്പോൾ ശേഷം കിടപ്പറ അനുഭൂതികളുടെ രാജകൊട്ടാരമായിത്തീരും .സ്വന്തം പുരുഷന് സ്ത്രീയിലെയ്ക്കെത്തുവാനായില്ലെങ്കിൽ ആ അറ നീറുന്ന ഉമി ആയിരിക്കും എന്നും .പുകച്ചിലുകളും വെറുപ്പും വിദ്വേഷവും കൂടുകൂട്ടും .അതിൽ നിന്നും പകയും വ്യഭിചാരവും പിറവിയെടുക്കും .കൊലപാതകങ്ങളും ബലാത്സന്ഗങ്ങളും നടക്കും .മനുഷ്യനെന്നല്ല ജീവ വർഗ്ഗങ്ങളിലെല്ലാം ഏറ്റവും അടിസ്ഥാനമായസൂക്ഷ്മ സത്യം രതിയും പിറവിയുമാണ്.ആ രതിയിലെയ്ക്കെത്തുവാനാണ് വളരുന്നത്‌ .എതിർ ലിംഗങ്ങൾ ആകർഷിക്കപ്പെടുന്നത് .അതിനെ മനുഷ്യൻ തടസ്സപ്പെടുത്തുന്നത് നൂറു നൂറ് കാര്യങ്ങൾ കൊണ്ടാണ് .ജാതി മതം വർഗ്ഗം വർണ്ണം എന്നിങ്ങനെ നൂറുനൂറു കാര്യങ്ങൾ !വിവാഹം പോലും ജീവിക്കാനുള്ള കേവല ഉടമ്പടി മാത്രമായിരിക്കെ വിവാഹശേഷമുള്ള കാര്യങ്ങൾ വ്യക്തിയിൽ നിക്ഷിപ്തമാണ്‌ .അവിടെയാണ് പുരുഷനുംസ്ത്രീയും മനസ്സ് തുറക്കെണ്ടുന്നതിന്റെ ആവശ്യകത .തുറക്കാത്ത വാതിലുകൾ കുത്തിത്തുറക്കുമ്പോൾ പൊട്ടിപ്പൊളിയും .വീണ്ടും ചേർത്തടയ്ക്കുവാനാകാതെ അവ വേറിട്ട ജാലകങ്ങൾ ആകും .സ്ത്രീയെ സ്നേഹിക്കാൻ ലൈഗികതയുടെ ആവശ്യം പോലുമില്ല .അവൾക്ക് സ്നേഹത്തിന്റെ ആധിക്യം ലൈംഗികതയിൽ എത്തുന്ന ഒന്നല്ല .തനിച്ചായാൽ ജീവിതത്തിൽ ഒറ്റപ്പെട്ടാൽ അനാഥയായാൽ അവൾ ചിന്തിക്കുന്നത് തേടുന്നത് തീർച്ചയായും ലൈംഗികത ആയിരിക്കില്ല .സുരക്ഷിതമായ ഒരു കരവലയം ഉണ്ടെങ്കിൽ സ്വസ്ഥമായ ഒരുറക്കം കിട്ടുമെങ്കിൽ, എന്തിന് അവനവന്റെ ശരീരത്തെപ്പറ്റി വേവലാതിയില്ലാതെ ഒന്നിരിക്കാൻ പറ്റുമെങ്കിൽ അവൾക്ക് അപാരമായി സ്നേഹിക്കാൻ കഴിയും,എന്തിനെയും !

പുരുഷനും സ്ത്രീയും തമ്മിലുള്ളത് പാരസ്പര്യ വ്യവഹാരമെന്നിരിക്കെ സൗഹൃദമാണ് സ്നേഹത്തിന്റെ അടിത്തറ .അവൻ അവളെ എത്രകണ്ട് സ്നേഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ബാക്കിയെല്ലാം ജീവിതത്തിൽ നിലനില്ക്കുന്നത് .പുരുഷന് സ്ത്രീയോട്  (മറിച്ചും ) തോന്നുന്ന ഈ വികാരത്തിലാണ് അവന് അവരുടെ കുഞ്ഞുങ്ങളോടും  അവളുടെ/ അവന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള അടുപ്പമിരിക്കുന്നത് .ജീവസറ്റ സ്നേഹങ്ങളിൽ നിന്നുമുള്ള ബന്ധങ്ങൾ വെറും കാട്ടിക്കൂട്ടലുകൾ മാത്രം ആയിരിക്കും.സൗഹൃദാന്തരീക്ഷത്തിൽ  ഒരാൾക്ക്‌ അപരനുമേൽ കൈയ്യൂക്ക് കാണിക്കാനാകില്ല .അവിടെയാണ് നിസ്വാർത്ഥത ഉടലെടുക്കുകയും പാരസ്പര്യത്തിന് അർത്ഥമുണ്ടാവുക ചെയ്യുന്നതും .

സ്ത്രീയുടെ പുരുഷ സങ്കല്പം എന്നാൽ അവരവരുടെ  തന്നെ സങ്കൽപ്പമെന്നിരിക്കെ നമ്മുടെ തന്നെ ശരീരത്തിന്റെ പാതി ആവശ്യമാണ്‌ നാം സങ്കല്പ്പത്തിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും നേടുകയോ നേടാതിരിക്കയോ ചെയ്യുന്നത് .ഇവിടെ അർദ്ധനാരീശ്വരൻ എന്ന സങ്കല്പം അതിസൂക്ഷ്മമായി ഓരോ സ്ത്രീയിലും പുരുഷനിലും ഉറങ്ങിക്കിടക്കുകയാണ് .അതിനെ പൂർണ്ണമാക്കുക എന്നത് ക്ലേശകരമെങ്കിലും ഓരോ ജീവിയും അത് തേടിക്കൊണ്ടേയിരിക്കുന്നു .നമ്മുടെ ശരീരത്തിന്റെ അർദ്ധ  ആവശ്യങ്ങളായി സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും തേടുന്നു.മനുഷ്യൻ തന്നെ നിർമ്മിച്ചെടുക്കുന്ന  ഒരുപാട് നിയമങ്ങൾക്കിടയിൽ നാം നമ്മെ കണ്ടുമുട്ടാതെയോ തിരസ്കരിച്ചോ കണ്ടുമുട്ടി സ്നേഹിച്ചോ കഴിയുന്നു .നിയമാവലികൾക്കപ്പുറം നമ്മുടെ തന്നെ പാതി ശരീരം ഉണ്ടെന്ന തിരിച്ചറിവ് തന്നെയാണെന്റെ പുരുഷ സങ്കല്പം .അത് നേടി പൂർണ്ണഗമന ആവുക എന്ന സങ്കല്പം മാത്രമാണ് സ്വസ്തിയും .പ്രകൃതിയാണ് സ്ത്രീ അതുകൊണ്ടുതന്നെ അവളിലേയ്ക്കുള്ള പ്രാണവായുവും ,ജലവും ,ലവണങ്ങളും എല്ലാം പുരുഷൻ തന്നെയാണ് .അതുതന്നെയാണ് ജീവനും ജനനവും മരണവും ജീവിതവും !

(എന്റെ പുരുഷൻ എന്ന വിഷയത്തിൽ അകം മാസികയിൽ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ എഴുത്ത്‌ .)

Wednesday, September 7, 2016

മന്ത്രി സുധാകരൻ അവർകളോട് !

എന്തരോ മഹാനുഭാവുലു ..
അന്തരീ ..കീ വന്ദനമുലു..
(രാഗം ശ്രീ ..[22 ഖരഹരപ്രിയ ജന്യ]
ആദിതാളം )
അർത്ഥം :ഒരുപാട് മഹാത്മാക്കൾ ഉണ്ട് ..അവർക്കെല്ലാം എല്ലാ അർത്ഥത്തിലും എന്റെ വിനീതമായ പ്രണാമങ്ങൾ !

ഇനി മന്ത്രി സുധാകരൻ അവർകൾക്ക് ..താങ്കൾ ഇനിയും എഴുതണം .എഴുത്തിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന താങ്കൾക്കു മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മഹാന്മാരും മഹതികൾക്കും ഉള്ളത്ര ഗുണം കാണുകയില്ല .എങ്കിലും ദയവായി അവരോടു ക്ഷമിക്കണം .എഴുതുവാൻ ആഗ്രഹമുള്ളവർ അത് ചെയ്തുകൊണ്ടേ ഇരിക്കണം .ഒരുപക്ഷെ താങ്കൾക്ക് ഉറക്കത്തിൽപ്പോലും 'ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരം ' എന്നൊന്നും ചിന്തിക്കുവാനോ എഴുതുവാനോ കഴിഞ്ഞെന്നു വരില്ലെങ്കിലും താങ്കളോട് കാലം കോപ്രായം വിളമ്പുകയില്ല ..താങ്കൾക്കുള്ള ഇല താങ്കളുടെ മുൻപിലെ വീഴൂ ..ക്ഷമിക്കൂ ഓരോ വ്യക്തിക്കും  ആവിഷ്കാര സ്വാതന്ത്യമുണ്ട്.എഴുത്തിലായാലും ശാസ്ത്രത്തിലായാലും എവിടെയാണെങ്കിലും .(Gusteau tries to convince Remy that "anyone can cook." Ratatouille-one of the beautiful animation movie :) ) നമ്മൾ എല്ലാവരും നൊബേൽ ജേതാക്കളാണോ എഴുത്തുകാരെ !! ഹാ കഷ്ടം !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...