Tuesday, April 1, 2014

ഏറ്റവും നിശബ്ദതയുടെ അങ്ങേത്തലയ്ക്കൽ നിന്നും ഉണർന്നു വരുമ്പോൾ നീ ഉച്ചത്തിൽ പാട്ടുപാടുകയായിരുന്നു പക്ഷീ !അതിന്നിടയിലൂടെ ഞാൻ വീണ്ടും നിശബ്ദതയിലെയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പള്ളിമണികളുടെയും പത്രക്കാരന്റെ സൈക്കിൾ മണിയൊച്ചയും കടന്ന് ഭാവയാമി രഘുരാമം ഏതോ ദിക്കിൽ നിന്നും ഒഴുകി വരുന്നുണ്ടായിരുന്നു.വീണ്ടും വീണ്ടും ഇറങ്ങിച്ചെന്നപ്പോൾ ഇലയനക്കങ്ങളും കാക്കക്കരച്ചിലുകളും ഏതോ അമ്മയുടെ ശകാരവും കടന്നു അകലെ വളരെ അകലെനിന്നും ട്രെയിനിരംബം അകന്നു പോകുന്നുണ്ടായിരുന്നു ..അതും കടന്നു വീണ്ടും വീണ്ടുമിറങ്ങിയപ്പോൾ മാത്രമാണെനിക്ക് എന്റെ ശ്വാസ ശബ്ദം മനസ്സിലായത് !കേട്ടതിലേറ്റവും ഇംമ്പമില്ലാത്തത് !അവനവനിലെയ്ക്കുള്ള ദൂരം എത്ര അകലെയാണല്ലേ !!

Sunday, March 30, 2014

വിഭ്രാന്തമായ വിശുദ്ധിയുടെ അങ്ങേച്ചെരുവിലാണ് സൂര്യനെന്നും മുങ്ങി മരിക്കുന്നത്!അതുകൊണ്ടാണ് പിറ്റേ ദിവസം പുലർച്ചേ എന്നും ഉയർത്തെഴുനേല്ക്കുന്നതും പകൽ മുഴുവൻ തിളച്ചുമറിഞ്ഞു കോപം തീർക്കുന്നതും !

Saturday, March 29, 2014

പ്രിയപ്പെട്ട നാട്ടുകാരെ വോട്ടഭ്യർഥിക്കുന്നവരെ..നിങ്ങൾ മെസ്സേജ് ബോക്സിലൂടെ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷെ നാടിന്റെ ജീവനറിയാത്ത,ഫ്ലക്സ് ഉം വോട്ടുചോദിക്കലും കൊണ്ട് നാടിന്റെ ഓരോ മുക്കും മൂലയും കുളമാക്കിയ ശേഷം വോട്ടും വാങ്ങി കീശയിലിട്ടു അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾ മാത്രം നടപ്പിലാക്കുന്ന ,മണ്ണിനെയും പരിതസ്ഥിതിയെയും ഉറച്ചു സ്നേഹിക്കാനറിയാതെ വെറും വീമ്പടിക്കുന്ന ,വ്യവസായവത്കരണം ,ആഗോളവത്കരണം എന്നൊക്കെപ്പറഞ്ഞു പാവപ്പെട്ട പൊതുജനങ്ങളുടെ ചെവിട് കല്ലാക്കുന്ന എന്നാൽ അതെന്താണെന്ന് അറിയുക പോലുമില്ലാത്ത ,മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ആണിക്കല്ലെന്ന കേട്ടറിവ് പോലുമില്ലാത്ത ഒരുത്തർക്കും ,വോട്ടുചെയ്യുന്നതിൽ ഒരു രാഷ്ട്രീയ സ്വാധീനങ്ങളിലും വശംവധയാകാത്ത എന്റെ വോട്ടില്ല .ഇനി അഥവാ ഇപ്പറഞ്ഞതിലൊക്കെ ജീവിക്കുന്ന  ഒരു സ്ഥാനാർഥി എന്റെ വോട്ടർ പരിധിയിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയവും നോക്കാതെ അയാൾക്ക്‌/ അവൾക്ക് വോട്ടു ചെയ്തിരിക്കും .

Monday, March 17, 2014

കുറ്റവും കുറവുകളുടെയും മാത്രമായ ഈ മനുഷ്യലോകത്ത് ,മനുഷ്യന്റെ 'കുറവുകൾ ' എന്നാലെന്താണ് ?? കെട്ടുപോകുന്ന പച്ചയെ വീണ്ടും പാകി മുളപ്പിച്ച് മണ്ണോടു ചേർത്ത് നട്ടുറപ്പിച്ച് വലിയൊരു പച്ചപ്പാക്കുന്നത് മനുഷ്യന്റെ ഹൃദയം കൊണ്ടായിരിക്കണം അല്ലേ ? മനസ്സിനുള്ളിലെ ഓരോ സംശയത്തിരിവുകളിലും ഒളിക്ക്യാമറകളുമായി അന്യന്റെ ശരീര ചലനങ്ങളിലെയ്ക്ക് കണ്ണ് തുറിച്ചിരിക്കയാണ് മനുഷ്യർ !തിരക്കുകളുടെ വെപ്രാളപ്പാച്ചിലുകൾക്കിടയിൽ നാം ഏറ്റവും ക്ഷമയോടെ പതിയെ നമ്മെത്തന്നെ തിരിച്ചറിഞ്ഞ് നടക്കുവാൻ പോലും മറന്നു പോകുമ്പോൾ ,എന്താണ് ആന്തരികമായ ഹരിതാഭയെന്നും സ്നേഹത്തിന്റെ ഏറ്റവും ഊഷ്മളമായ ഇഴുകിച്ചേരലെന്നും  'വളരെ ചെറിയ യാത്രക്കാരൻ ' എഴുതിപ്പകർന്നു തരുന്നു .അടുത്തിടെ വായിച്ചതിൽ ഏറ്റവും ഹൃദ്യമായ കഥ ഇന്നത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ അർഷാദ് ബത്തേരി നൽകുന്നു .സ്നേഹം സുഹൃത്തെ .
മറവികളുടെ കടൽക്കരയിൽ നിന്നുകൊണ്ട്
കളഞ്ഞുപോയൊരു മുത്തിനെ തേടുകയാണ്
പൊട്ടിപ്പിളർന്നു പോയൊരു ചിപ്പി !

Wednesday, March 12, 2014

അലസയായോരാത്മാവ് വെറുതെ കാറ്റും കൊണ്ട് തെക്കുവടക്ക് നടക്കുമ്പോൾ അതാ ഒരു പൂർണ്ണഗർഭിണിയുടെ പൂർണ്ണ ഗർഭം !ശരി ഇത് സംഭവം കൊള്ളാമല്ലോ എന്ന് കരുതി നൂഴ്ന്നു കടന്നു ഉള്ളിൽ !പിന്നെ തിരിച്ചിറങ്ങാൻ നോക്കിയപ്പോഴേക്കും ഉണ്ണി പിറന്നും പോയ്‌ !! അങ്ങനെ കുടുങ്ങിപ്പോയൊരു ആത്മാവാണെന്റെ ഉള്ളിൽ ..ഒരു മാർച്ച് 13 നു പെട്ട് പോയതാണ്, ഇതെന്തൊക്കെയാണീ  രൂപം കൊണ്ട് സംഭാവിക്കുന്നതെന്നത്ഭുതപ്പെടുന്നു,സന്തോഷിക്കുന്നു ,പേടിക്കുന്നു,ഇപ്പോഴും രക്ഷപ്പെടാനുള്ള വഴി നോക്കുന്നു ! അല്ലാതെന്തു പിറന്നാള് !

Sunday, March 9, 2014

 മണ്ണുകുഴച്ചു ,കട്ടകെട്ടി ചുകക്കെ
 വെന്തുവേവിച്ചുണക്കി-
കെട്ടിയുണ്ടാക്കുന്നൊരു  സ്വപ്നത്തിന്റെ 
കെട്ടുപണിക്കാരിയാണ്  ഞാൻ.

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...