Monday, January 6, 2014

നക്ഷത്രം തന്നെന്ന്നീ പറഞ്ഞപ്പോൾ
ഞാനല്ലെന്നൊരു നക്ഷത്രം
നിന്റെ മൂക്കൂത്തിയിൽ !
ജീവസറ്റ അരുവികൾ
പറയുന്നുണ്ടാവാം
എന്നെ സ്നേഹിക്കൂ
വറ്റാതൊഴുകട്ടെ  നിന്നിലേയ്ക്കെന്ന് 

Sunday, January 5, 2014

എവിടെയാണ് ജന്മബന്ധങ്ങളുടെ സൂചിയിൽ കാലം ഓർമ്മകളുടെ നൂല് കോർത്ത്‌ ചിത്രങ്ങൾ തുന്നുന്നത് ? അറിയില്ല .ഇടവിട്ട്‌ പോകുന്ന ഓർമ്മച്ചിത്രങ്ങളിൽ തുന്നൽ വീഴ്ത്തുന്നതും കാലം തന്നെയാണ് .രണ്ടും തമ്മിൽ പച്ചിലയും ഉണക്കിലയും പോലെ വൈജാത്യവും !ഒരു മകരക്കാറ്റിൽ പാറിപ്പോകുന്ന കരിയിലകൾ പോലെ ഓർമ്മകളുടെ ചിതറിത്തെറിക്കൽ !സൗമ്യമായതെല്ലാം പാറിപ്പോകുന്നു ..ചിലപ്പോൾ  തിരിച്ചു വരുന്നു ,കൂടുതൽ കനം പിടിച്ചവ പോകാതെ മനസ്സകങ്ങളിൽ തൂങ്ങിക്കിടന്നു കരിപിടിക്കുന്നു നിറം മങ്ങുന്നു .

Thursday, January 2, 2014

പ്രാർഥന.


കാമസൂത്രം കണ്ണുകളിൽ
ഒളിപ്പിച്ചു വച്ച മനുഷ്യാ
പ്രിയം തോന്നുന്ന ഓരോ
സ്ത്രീലിംഗങ്ങളിലും
നീ പുല്ലിംഗങ്ങൾ ചേർത്തുവയ്ക്കുന്നു .
കടന്നു പോകുന്ന ഓരോ
വസന്തത്തെയും നീ
ആശ്ലേഷിച്ചമർത്തുന്നു
ഒരു പൂപോലും സ്നിഗ്ധതയോടെ
അവശേഷിപ്പിക്കാതെ
നിന്റെ കണ്ണുകൾ കാർന്നു തിന്നുന്നു ..
ഈ വസന്തത്തിലെ ഓരോ പൂക്കളിലും
നീ പുഴുക്കുത്തേൽപ്പിച്ചുവല്ലോ !
നിന്റെ കണ്ണുകളിലാണ് കാമം.
അതുകൊണ്ട് പിഴുതെറിയുക,
നിന്റെ ഉടലിലെയ്ക്ക്
മഹാമാരിപോലെ പടരും മുൻപ്
ചുഴന്നെറിയുക.
ഇവിടെ വസന്തം പൂത്തുലയുമ്പോൾ
നിന്റെ കണ്ണുകളിലേയ്ക്ക്
ഒരുകുടന്ന സുഗന്ധവും പേറി
നന്മയുടെ വെളിച്ചമെത്തും വരെ
നീ അന്ധനായി തപ്പിത്തടഞ്ഞ്
ഓരോ തരുവിലും
പ്രാർഥനയോടെ ഉമ്മവയ്ക്കുക .

Wednesday, December 25, 2013

നീലപൊന്മാൻ

എന്റെ തൂവൽച്ചിറകുകളിൽ
ആഴാതൊരു മഴക്കാലം
പെയ്യുന്നു  .
കൊക്കുകളിൽ ആത്മാവുപ്പടർത്തി
ഞാനീ തൂവലൊതുക്കുന്നു .
പറന്നുപോകാനുള്ള  സംവത്സരങ്ങൾ,
ചിറകടികളിൽ താളം കൊട്ടുന്നു.
കുത്തിപ്പുളയ്ക്കുന്നൊരു മീൻ പോലെ
ഒരു ജീവനെക്കോരി ഞാൻ
വിശപ്പിന്റെ  ആന്തൽ കുറയ്ക്കുന്നു.
സ്വപ്നങ്ങളുടെ നിറം പടർത്തി
തൂവലുകൾ വിതുർത്തി
ഞാൻ നിന്നെ വിളിക്കുന്നു .
ഒറ്റനോട്ടത്തിൽ
ഒരു നീലപ്പൊന്മാൻ പോലെ ജീവിതം .

Monday, December 23, 2013

വൃത്തിയുടെ വേലക്കാരി .


വീട്ടുവേലക്കാരി ,
അവൾ ആ വീട്ടിലേയ്ക്ക് വന്നാൽ
തന്റെ ചുരിദാറിന്റെ ദുപ്പട്ട ഊരി
കൃത്യതയോടെ മടക്കി വടക്കേ
സൂക്ഷിപ്പ് മുറിയുടെ അയയിൽ തൂക്കിയിടും .

പിന്നെ,
എല്ലാ ചവിട്ടികളും പെറുക്കിയെടുത്ത്
പുറത്ത് സൂര്യവെളിച്ചത്തിൽ
ഭംഗിയായി നിരത്തിയിടും .
നിറമുള്ള തുണികൾ
ബക്കറ്റിൽ നിന്നും വേർതിരിച്ചുമാറ്റി
വാഷിങ്ങ്മെഷീൻ കതകു തുറന്ന്
അതിലിടും.മുകളിലെ അറ തുറന്നു,
 സോപ്പുപൊടിയും മണം പടർത്തുന്നതും
തുണികളെ ഉണർത്താനുള്ളതുമായ
ഉത്തേജക മരുന്നുകളും
നിറച്ചടച്ചു മെഷീൻ ഓണാക്കിപ്പോരും .

പിന്നെ ,
ചൂലെടുത്ത് അവൾക്കേറ്റവും വെറുപ്പുള്ള
മാറാലകൾതൂത്തു നിലത്തിട്ട്
കൊരികയിലെയ്ക്ക് വാരി മാറ്റും .
നിലമടിക്കുമ്പോൾ,
കുഞ്ഞു യജമാനത്തിയുടെ
 ചിതറിക്കിടക്കുന്ന പാവകൾ പീപ്പികളെല്ലാം
അവളുടെ കളിസ്ഥലത്ത് വൃത്തിയിൽ
അടുക്കി ഒതുക്കി വെയ്ക്കും .
വലിച്ചെറിഞ്ഞു കിടക്കുന്ന തീറ്റി സാധനങ്ങൾ
ഒട്ടൊരു ഖേദത്തോടെ ,നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടെ തൂത്തുവാരി
കുപ്പത്തൊട്ടിയിലിടും.
ഊരി എറിഞ്ഞിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ
അവ കഴുകാനുള്ള ബക്കറ്റിലിടും .
ചിന്നിച്ചിതറിയ കൂമ്പാരം ചെരിപ്പുകൾ
തട്ടിലടുക്കി  മെനയ്ക്കു വയ്ക്കും .

പിന്നെ ,
യജമാനത്തിയുടെ മടക്കാനുള്ള തുണികൾ
ഇസ്തിരിയിട്ടപോലെ അടുക്കി
അലമാരയിൽ ഒതുക്കും .
യജമാനന്റെ പെർഫ്യും മണക്കുന്ന
നീളൻ ഷർട്ട്കൾ ഒരേ തട്ടിലും
പാന്റുകളും അടിവസ്ത്രങ്ങളും
മറ്റൊന്നിലും വയ്ക്കും .
കൈലെസുകൾ അടുക്കി
ഹാങ്ങറിൽ തൂക്കിയിടും.

പിന്നെ,
ബക്കറ്റിൽ എടുത്താൽ പൊങ്ങാത്തത്ര
വെള്ളം നിറച്ചു അണുനാശിനി കലക്കി
കുനിഞ്ഞു കിടന്നു തുണിമുക്കിപ്പിഴിഞ്ഞ്
തറ അമർത്തിത്തുടയ്ക്കും.
വരാന്തയിൽ ഇരിക്കുന്ന
തുടപ്പുകോലിൽ  മിഴിയുടക്കാതെ
സൂക്ഷിക്കും (കൊച്ചമ്മ്യ്ക്കു തുണി കൊണ്ട്
അമർത്തി തുടയ്ക്കണം ,എങ്കിലെ ചെളി പോകു എന്ന് )
നീളൻ വരാന്തകളും ,ചാരടിയും
തുടച്ചുണക്കുമ്പോൾ കൊച്ചുയജമാനത്തി
വലിയവായിൽ ചെറിയ വർത്താനങ്ങളുമായി
അവളെത്തേടി എത്തും  .
ഹോർലിക്സ് കലക്കിയ കൊഴുത്തപാൽ
എന്തിനോ വിറയ്ക്കുന്ന കൈയ്യോടെ
കുഞ്ഞുചുണ്ടിൽച്ചേർത്ത് കൊടുക്കും.
വീണ്ടും നെഞ്ചിൽ കെട്ടിയ
സങ്കടത്തിന്റെ കഴപ്പോടവൾ പടിവാതിലിൽ
യജമാനത്തിയുടെ വരവും കാത്തിരിയ്ക്കും .

പിന്നെ,
അന്നത്തെ നൂറ്റൻപതു രൂപ
 തിടുക്കത്തിൽ വാങ്ങി ,
ഒരു ബക്കറ്റിൽ ആടിനുവേണ്ടി
നീക്കിവച്ച കഞ്ഞിവെള്ളവും ,
പെറുക്കിമാറ്റിയ ചിരട്ടയും ,
മകൾക്കുവേണ്ടി കിട്ടിയ പഴയ
കുപ്പായവും പേറി വീട്ടിലേയ്ക്ക്.
വീട്ടരുകിൽ കൂടിനിന്ന അഞ്ചാറു പേർ
അവളെ സഹതാപത്തോടെ നോക്കുന്നു .
അങ്കലാപ്പോടെ ആ ബലമില്ലാത്ത
പ്ലാസ്റ്റിക് വാതിലിൽത്തള്ളി
വീട്ടിലെയ്ക്കവൾ ഓടിക്കയറി.
ഇരുട്ടിലെ മാറാലയിൽ നിന്നും
കൈയും കാലും കൂട്ടിക്കെട്ടിയൊരു
മരണം വിശപ്പോടെ,വേദനയോടെ
അമ്മെ അമ്മേ എന്ന് നിലവിളിച്ചു .

 

Sunday, December 22, 2013

ഓ നിന്റെ കണ്ണുകൾ എന്നിൽ ചിത്രം വരച്ചപ്പോഴാണ് ഓമനേ ,ഈ ഭൂമിയൊരു സ്വർലോകം പോലെ പൂത്തുലഞ്ഞു പരിമളം വഴിഞ്ഞൊഴുകിയത് ,അതിന്റെ പ്രഭാവലയത്തിൽപ്പെട്ടു ഞാൻ ആടിയുലയുന്നൊരു മന്ദാരപ്പൂവായിപ്പോയി എന്നൊക്കെ എഴുതാൻ എനിക്ക് പറ്റാഞ്ഞിട്ടല്ല .പക്ഷെ അത്തരം എഴുത്തുകളുടെ (പൈങ്കിളി എന്ന് പറയാൻ കാരണം ഈ പ്രയോഗങ്ങൾ പക്ഷെ കൂടുതൽ തരള ഹൃദയങ്ങളോട് ചേർന്ന് നില്ക്കുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കു തോന്നുന്നു ) വൈകാരികതയോട് ചേർന്ന് നില്ക്കാൻ എനിക്കൊരിക്കലും സാധിച്ചിട്ടില്ല .സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ഞാൻ കാണാതെ തിരുകിവയ്ക്കുന്ന പ്രണയലേഖനങ്ങളിൽ ആ പാവപ്പെട്ട കുട്ടിപ്രേമനായകൻ വിവരിച്ചെഴുതുമായിരുന്നു : 'ഓമനേ സായന്തന സൂര്യൻ അങ്ങു പടിഞ്ഞാറ് മായുമ്പോൾ നീ നടന്നു പോകുന്നു ,നിന്റെ മുഖം അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം തട്ടി മറ്റൊരു സൂര്യകാന്തി പോലെ ..എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ '   ഇത്തരം വിവരണങ്ങൾ എനിക്ക് അസഹനീയവും ഓക്കാനം വരുത്തുന്നതുമായിരുന്നു .അതുകൊണ്ട് തന്നെ പ്രേമനായകൻ അവിടെ  ദയനീയമായി പരാജയപ്പെടുന്നു .മറിച്ച്, 'എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്' എന്നൊരു അലംഘനീയമായ ഉത്തരത്തിൽപ്പെട്ടു ശ്വാസം മുട്ടിപ്പോയ കൗമാരത്തിലെ ആദ്യ പ്രണയം ഒരു പുഞ്ചിരിയോടെ ഓർത്തെടുക്കാനാകുന്നു .. ഇന്നും എനിക്ക് ഇഷ്ടവും പ്രണയവും വളച്ചൊടിക്കാത്ത സുഗന്ധം പൂശാത്ത നേരെവാ നേരെ പോ പ്രയോഗങ്ങളാണ് .ഒരു പക്ഷെ എന്റെ അക്ഷരങ്ങൾക്ക് മൂർച്ചയാണെന്ന് നിങ്ങൾക്ക് തോന്നുന്നതും ഇതുതന്നെയാകാം .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...