Saturday, March 30, 2019

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍
സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും
അകലെ വയലറ്റ് മലനിരകള്‍ക്ക്
മീതെ നീലസൂര്യന്‍ കത്തിക്കത്തി
ഉരുകിയുരുകി പുഴപോലെ
മലയില്‍നിന്നും അണപൊട്ടി ഒഴുകി
എങ്ങാണ്ടേക്കോ ഓടിപ്പോകും

ഒരു ചിത്രകാരി എഴുതുമ്പോള്‍
ചെന്ചോര ഒഴുകുന്നിടമെല്ലാം
ആര്‍ത്തനാദത്തിന് പകരം
ആലിംഗനമാകും
ചോര തൊട്ട ചുംബനങ്ങളെ
അവള്‍ കൈവിരല്‍ കൊണ്ട്
എഴുതിയെഴുതി നിറയ്ക്കും
കരച്ചിലിനെ അക്ഷരമാക്കുന്ന
മുടിഞ്ഞ മന്ത്രം
അവള്‍ക്കുമാത്രമറിയാം
ആം അറിയാമെന്നേ !
ഒരു ചിത്രകാരി എഴുതുമ്പോള്‍
അക്ഷരങ്ങള്‍ക്ക് നാണമില്ല
നോക്കൂ,
അവര്‍നഗ്നരാകുന്നത് കണ്ടോ
പളുങ്ക് പോലെ തിളങ്ങുന്ന
സത്യവചസ്സുകള്‍!
ആഹാ നാണമില്ലാത്ത സത്യങ്ങള്‍ !
ആഹഹാ അതാ പേടിച്ചോടുന്ന
കുറേ കപട വസ്ത്രങ്ങള്‍ !
........................അതേ ഒരു ചിത്രകാരി എഴുതിയത്

സദാചാര ഹൃദയം


പ്രണയം പാടാനറിയാത്തവളുടെ പാട്ട്

പ്രണയമേ
നീ വന്നതൊരു
സൂര്യോദയം പോലെയാണ്
ഇല്ലായിരുന്നുവെങ്കിൽ
ഇന്നു പൊഴിയുന്നൊരില പോലെ
എന്റെ ജൻമം തീർന്നു പോയേനെ
നിന്റെ കിരണങ്ങൾ
കാരണമേതുമില്ലാതെ
ഇതു വഴി കടന്നു പോകുന്നതു പോലും
എനിക്കു വേണ്ടിയെന്നു ഞാൻ
വെറുതെ മോഹിക്കുകയാണ്!

എവിടെ നിന്നു തുടങ്ങണം
എവിടെച്ചെന്നവസാനിക്കണം
ജീവന്റെ തളിരിലകൾ
ഉള്ളിൽ നിന്നും
പുറത്തേക്കെന്നപോൽ
നീ വരുന്ന വഴിയിൽ
എന്റെ പ്രാണനും
എത്തിനോക്കുകയാണ്
ഇന്നലെ വരെ
മണ്ണിലൊളിച്ചൊരു കുമിൾ പോലെ
ഇന്നിതാ നിന്റെയാഗമനത്തിൽ
പൊട്ടി മുളച്ച്
തല നീട്ടുകയാണ് ഞാൻ!
ഹാ എന്റെ മഴമേഘമേ
നീ ഉതിർന്നു വീഴുന്ന
മണ്ണാകട്ടെ ഞാൻ
നിന്നിലൂടെ മാത്രമൊലിച്ചു പോകാൻ
പിറവി കൊണ്ട മണ്ണ്
നിനക്കലിഞ്ഞു ചേരാൻ മാത്രം
ഉതിർന്നുലഞ്ഞ മണ്ണ്!
ഏതേതു പക്ഷിയുടെ
ചുണ്ടിലെപ്പാട്ടാണ് നീ
പാടുമ്പോൾ
മറുപാട്ട്‌ പാടുവാൻ
മറന്നു പോകുമോ ഞാൻ
ഏതോ, ഒരു തൂവലിൽ പാറി -
പ്പറന്നു പോകുമോ ഞാൻ!
................... പ്രണയം പാടാനറിയാത്തവളുടെ പാട്ട്
അതെ,
നിശബ്ദത കൊണ്ടളന്നു മുറിച്ചാണ്
ഞാനെന്നെ ഇത്രമേൽ
സ്നേഹിക്കുന്നത്
വ്യഥയുടെ ചില്ലു പാത്രങ്ങൾ
എപ്പോൾ വേണമെങ്കിലും
വീണുടയാം
ഒരുച്ചയുറക്കത്തിന്റെ
ലാഘവത്തോടെ
എനിക്കെന്നെ തൂത്തെറിയാം
ആത്മഹത്യ ചെയ്യുന്നവരെ
എനിക്കിഷ്ടമാണ്
അവർ സിംഹത്തേക്കാൾ
ധീരരാണ്
വേദനകളെ നോക്കി
കൊഞ്ഞനം കുത്താൻ
ജീവന്റെ സ്പന്ദമാപിനികളെ
ഒറ്റയമർത്തലിന് നിർത്തിക്കളയുവാൻ
കെല്പുള്ളവർ അവർ മാത്രമാണ്!

ഒളിച്ചു പ്രണയിക്കുന്നതെനിക്ക്
പുച്ഛമായതിനാൽ
ഞാൻ മറയില്ലാത്ത ആകാശമാകും
പ്രണയം മഴമേഘം പോലെ
എന്നിൽ തങ്ങിനിൽക്കണം
നാലാളു കാൺകേ
നമ്മൾ മഴയായിപ്പെയ്യണം
അല്ലാതെ ആരും കാണാതെ
ആരും കേൾക്കാതെ
അയ്യേ ജാര പ്രണയം!
നിനക്കു പോയി
ആത്മഹത്യ ചെയ്തു കൂടേ
പ്രണയിക്കാൻ പോലും
അറിവില്ലാത്തവൻ!
ധൈര്യമില്ലാത്തവനെ
പ്രണയിക്കുന്നവൾ
അബലയാണ്
അവളെ കല്ലെറിയുക!
................................. അഹം അഹങ്കാരാസ്മി! അനിതാസ്മി!
25/03/2019
ധൈര്യമില്ലാത്തവളാണ് ഞാൻ
ജിവിതം തന്ന നാരങ്ങാവെള്ളത്തിൽ
അരക്കഴഞ്ച് ധൈര്യം കലക്കി
ഒറ്റവീർപ്പിന് കുടിച്ച്
അല്പം ആത്മവിശ്വാസവും തൊട്ടു നക്കി
ചിറിയും തുടച്ച് ഒരേമ്പക്കവും വിട്ട്
നിവർന്നു സ്വന്തം കാലിൽ
നിൽക്കാന്നു വിചാരിച്ചപ്പോഴേക്കും
ആടിപ്പോയ കാലിന്
ആപ്പു വയ്ക്കുകയാണ് കാലം!
എന്റെ കാലെവിടെ കാലേ..
കാലമേ.. കാലനേ!!
..................... കാലുമില്ലാത്ത കാലം ! _ കലി - ത

25 /03/2019

Tuesday, February 5, 2019

പടച്ചവന്‍


വേദന കീറിക്കുടഞ്ഞ
പകലുകളിലൊന്നാണ്
പടച്ചവന്റെ മുറിയിൽ നിന്നും
ഞാനിറങ്ങിപ്പോന്നത്
അപ്പോൾ വർഷ കാലം
കുതിച്ചു പെയ്യുന്നുണ്ടായിരുന്നു

തൂവെള്ള മുണ്ടുടുത്ത ദൈവമപ്പോൾ
പകലിനെ ആലിംഗനം ചെയ്യാനായി
വെമ്പൽ പൂണ്ടു നിൽക്കയായിരുന്നു
സൂര്യനതറിയാവുന്നത് കൊണ്ട്
മുറിയടച്ചു കിടന്നുറങ്ങാൻ തുടങ്ങി
ഇരുണ്ട് ആകെയിരുണ്ട്
ഭൂലോകമങ്ങനെ കൊതികുത്തി നിന്നു !

അവർ പതിന്നാലുപേരും ബ്രാണ്ടി അടിച്ചുകൊണ്ടിരുന്നു
അവരെല്ലാവരും പടച്ചവന്റെ മക്കളല്ലായിരുന്നു
രണ്ടുപേർ അയ്യപ്പന്റെ
മൂന്നു പേർ ശ്രീബുദ്ധന്റെ
ഇനിയൊരാൾ വിശുദ്ധ
സെബാസ്റ്റ്യനോസിന്റെയും.

വർഷകാല മേഘമൊന്ന്
ആയാസപ്പെട്ട് മുടന്തിനീങ്ങിയ
പള്ളി മഹല്ലിന് സമീപമായിരുന്നു
പടച്ചവന്റെ കുടുസ്സുമുറി
അവിടമാകെ എന്റെ
ചോരയും നീരും കുപ്പായക്കഷണങ്ങളും
അവസാനത്തവൻ നിസാരമായി
എന്റെ കഴുത്ത് ചെരിച്ചൊടിച്ചു കളയും മുമ്പ്
എന്റെ അരക്കെട്ടിൽ അവന്റെയാനന്ദം
തള്ളി നിറച്ചു
ആഹാ! ആനന്ദമാനന്ദം
ആ .. മരണമാണാനന്ദം !

പുറത്തപ്പോഴും നാമജപഘോഷയാത്ര
കുടചൂടി ഒഴുകിപ്പോകുന്നു
സ്വാമിയേ ,അയ്യപ്പോ
മുദ്രാവാക്യങ്ങളുടെ സ്വരാവലികൾ
മുറവിളികളോടെ കുറെ പെണ്ണുങ്ങൾ !
'ടിക് 'ചെറിയൊരൊച്ച
എന്റെ കഴുത്ത് ഒടിഞ്ഞതാണ്
ഓ! ഞാൻ പടച്ചവന്റെ മുറിയിൽ
നിന്നും പുച്ഛത്തോടെ ചിറി കോട്ടി

താഴെ കിഴക്കേ കോവിലിൽ
ദീപാരാധന സമയം മണിയടി
അങ്ങോട്ടു നോക്കി
'ത്ഫൂ '
എന്നൊരാട്ടോടെ പടച്ചവനെ വിട്ട്
എന്നേക്കുമായി
ഞാനിറങ്ങിപ്പോന്നു
മരണത്തിനും വേണ്ടേ
ആത്മാഭിമാനം?

മഹല്ലിനപ്പുറം സൂര്യൻ
കതക് തുറന്ന് പുറത്തിറങ്ങിയപ്പോൾ
പകലു വീണ് നനഞ്ഞ വഴികൾ
തിളങ്ങിക്കിടന്നു
ആളില്ലാത്ത പീടിക മുറികളും
അവിടെ തൂങ്ങിക്കിടന്ന പരസ്യങ്ങളും
എല്ലാമെല്ലാം അതുപോലെ
ഭദ്രമായിരുന്നു
പടച്ചവൻ മാത്രം കിഴക്കേകോവിലിലെ
ദേവ്യോടു പറഞ്ഞു:
'ന്നാലും കിഴക്കേടത്തമ്മേ
ഞമ്മളങ്ങ് ചമ്മിപ്പോയി
ഓളൊരു ഇബലീസ് തന്നെ !'

....................... ഇബലീസ് അനിത

പേരൻപ്!


പേരൻപ്! ഒരു മുൻവിധിയും വയ്ക്കാതെയാണ് കാണുവാൻ ഇരുന്നത് .ഒരു റിവ്യൂവും മന:പ്പൂർവ്വം വായിച്ചില്ല. മുൻവിധിയോടെ കാണരുത് എന്ന ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ സ്ഥൂല സൂഷ്മ ഭാവങ്ങളെ മനുഷ്യന്റെ അവസ്ഥാന്തരങ്ങളുമായി താരതമ്യപ്പെടുത്തുന്നതാണ് ആദ്യ രണ്ടു ഭാഗങ്ങൾ എത്തിയപ്പോൾ ത്തന്നെ ശ്രദ്ധയിൽ പെട്ടത്, രോഗാതുരമായ മനുഷ്യന്റെ സമൂഹ മനസ്സ് രോഗിയേക്കാള് വളരെയേറെ പരിതാപകരവും സഹതാപാര്ഹവും ആണെന്ന് നമുക്കെന്നും അറിയാം .അതൊരിക്കലും സാന്ത്വനിപ്പിക്കില്ല ,പകരം എരിതീയില് എണ്ണയെന്നോണം ബുദ്ധിമുട്ടുകളെ ഊതിയൂതി കത്തിക്കും എന്നിട്ടതിന്റെ ചാരത്ത് സുഖമായി ചൂടുകൊള്ളാനിരിക്കും.പാവം അനുഭവിക്കുന്നവര് നിന്നു കത്തും .അതുതന്നെയാണ് ഇതില് മമ്മുട്ടിയുടെ അവസ്ഥയും .
കരയാനുള്ള സിനിമയല്ല പേരന്പ്.അമുദവന് നല്കുന്ന പാഠം കരയണം എന്നതുമല്ല .തിരക്കഥ അതിഗംഭീരം എന്നുതന്നെ പറയും ,കാരണം ഇത്തരം ഒരു ത്രെഡ് മുന്നോട്ടു വയ്ക്കുവാന് സംവിധായകന് കാണിച്ച മനസ്സിനെ നമിക്കാതെ വയ്യ .രോഗികളായ അനേകമനേകം കുഞ്ഞുങ്ങള് നമുക്കിടയിലുണ്ട് .ഈ കുഞ്ഞുങ്ങളേ ഭൂരിപക്ഷത്തിനേയും അമ്മമാര്/സ്ത്രീകള് ആണ് കളിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അപ്പികഴുകുന്നതും ഭക്ഷണം കൊടുക്കുന്നതും എടുത്തുകൊണ്ടു നടക്കുന്നതും എല്ലാം .അവരിലൂടെ വളര്ന്നു വരുമ്പോള് അവരുടെ ആവശ്യങ്ങളെ വികാരങ്ങളെ ,വ്യാകുലതകളെ കാണുന്നതും കേള്ക്കുന്നതും അത് നടത്താനാകാതെ പൊട്ടിക്കരയുന്നതും ഭൂരിപക്ഷവും ഇവര്തന്നെ .ചുരുക്കം അച്ഛന്മാരും ഉണ്ടീ കൂട്ടത്തില് . അപ്പോള് ഇപ്പറഞ്ഞ കണ്ണുനീരും ഉള്ളില് തട്ടുന്ന സ്നേഹാവിഷ്കാരങ്ങളും സമൂഹം തിരിച്ചറിയാതെ പോകുന്നു .മക്കളെ എടുത്തു ചുമന്നു നടുതളര്ന്ന എത്രയോ സ്ത്രീ ജന്മങ്ങള് ഉണ്ട് !! ആരാലും അറിയാതെ അവരുടെ കാലം കഴിഞ്ഞുപോകും ! എങ്ങാണ്ട് കൊണ്ട് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുമ്പോള് പോലും ഈ പാവം പിടിച്ച ജന്മങ്ങള് എത്ര സഹിച്ചു എന്നാരും അറിയില്ല!! (അത് സിനിമാക്കഥ അല്ല ജീവിതം ,ഇനി സിനിമയിലേയ്ക്ക് )
സ്‌പേസ്റ്റിക് പാരാലിസിസ് എന്ന അപൂർവ്വ രോഗമുള്ള മകളും അവളുടെ പിതാവും തമ്മില് അവളെവിട്ട് അമ്മ ഓടിപ്പോയതിന് ശേഷം വിടര്ന്നു വരുന്ന ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ആണിതില് കാണിക്കുന്നത് .അത് പ്രകൃതിപോലെ അത്രമേല് പ്രക്ഷുബ്ദവും വിശാലവും സ്നേഹ മസൃണവും എല്ലാമാണ് .അതിനെ കാണിക്കുന്നതില് സംവിധായകന് വിജയിച്ചിട്ടുണ്ടെങ്കിലും ചില ഫ്രെയിമുകള് അസാധാരണമാം വിധം വലിഞ്ഞു നീളുന്നുണ്ട് .അതില് കോടമഞ്ഞിനുമുണ്ട് ചില കൈകള് . അമ്മയില്ലാതെ വളരുന്ന സാധാരണ പെണ്കുട്ടികളെ വളര്ത്തുമ്പോഴും അച്ഛന്മാര് അവരുടെ ഋതുമതി കാലഘട്ടത്തില് കൂടെനിന്ന് കാര്യങ്ങള് പറഞ്ഞു കൊടുക്കേണ്ടാതായുണ്ട്,അപ്പോള് സ്വാഭാവിക ചലനങ്ങള് അപ്രാപ്യമായ ബുദ്ധിയുടെ ആഴം ഒന്ന് രണ്ടു മൂന്ന് വരെ എണ്ണി നിര്ത്തേണ്ടി വരുന്ന ഒരു ബാല്യക്കാരിയില് എത്ര രൂക്ഷമായിരിക്കും അത് !
അമുദവനെന്ന അച്ഛന് സ്നേഹം മാത്രം നിറയുന്ന വൈദ്യുതി പോലും എത്തിനോക്കാന് അനുവദിക്കാത്ത മനോഹരമായ ഭൂമികയിലെ പഴയ ആ വീട് വാങ്ങുന്നതുപോലും അവളുടെ നിലനില്പ്പിന്റെ ആഴത്തിന് വേണ്ടിയാണ് .ഭൂമാഫിയ നികൃഷ്ടമായി അതിനെ തകര്ത്തെറിയുമ്പോള് സംവിധായകന് മുന്നോട്ടു വയ്ക്കുന്ന അടുത്ത ചോദ്യം ആകുന്നുണ്ടത് ,പ്രകൃതിയെ അതിന്റെ ആഴങ്ങളെ സ്വഭാവികതയെ നിലനിര്ത്താന് പരിശ്രമിക്കുന്ന വിരലില് എണ്ണാവുന്ന ആളുകളുടെ കൂടെ വംശനാശം വിദൂരമല്ല എന്നത് ! നന്ദി പ്രകൃതിയോടുള്ള ഈ സ്നേഹത്തിന് !പക്ഷെ അമുദവനേ ചതിക്കാന് എത്തുന്ന ഗ്രാമ സുന്ദരി അത്രമേല് പോളിഷ് ചെയ്ത നഗര സൗന്ദര്യം ആകരുതായിരുന്നു .അതൊരു പാളിച്ച തന്നെയാണ് .സൌന്ദര്യമാകാം പക്ഷെ പച്ചയായ സൗന്ദര്യവും പോളീഷു ചെയ്ത സൗന്ദര്യവും എപ്പോഴും രണ്ടാണ് .അതിനെ സംവിധായകര് തിരിച്ചറിയണം .റോങ്ങ് കാസ്റ്റിംഗ് എന്ന് വേണമെങ്കില് പറയാം .
ഗ്രാമീണതയുടെ സൌന്ദര്യമല്ല ഒരിക്കലും നഗരത്തിന് ! അതിന് കപടതയുടെ വിചിത്ര വൈരൂപ്യ മുഖം കൂടിയുണ്ട് .നഗരം ഊട്ടിയുറക്കുന്ന രാപ്പകലുകള്ക്ക് അതുപോലെ തന്നെ പേടിപ്പെടുത്തുന്ന നിശബ്ദത കൂടിയുണ്ട് .ഇടനേരങ്ങളിലെ പേരറിയാക്കരച്ചിലുകളുടെ വിഹ്വലതയുണ്ട് അതിന് കാമാതുരമായ പേക്കൂത്തുകളുടെ അലറിക്കരച്ചിലുകള് ഉണ്ട് .അത്തരമൊരു കരച്ചിലിലൂടെയാണ് ട്രാന്സ്ജെണ്ടറായ പുതിയൊരു സൗഹൃദത്തെ അമുദവന്കാണുന്നതുംസഹായിക്കുന്നതും. ഇതാ ഇവിടെ സംവിധായകനെ നമുക്ക് വീണ്ടും ആശ്ലേഷിക്കാം ഒരു ട്രാന്സ്ജെണ്ടറിനെ ഇവിടെ നല്കിയതിലൂടെ അവരുടെ സാമൂഹിക നിലവാരത്തെ വികാരങ്ങളെ സാധാരണ ജനങ്ങളുടേതുമായി താതാത്മ്യം വരുത്തുകയാണ് അദ്ദേഹം .ഹാറ്റ്സ് ഓഫ്‌ ഫോര് ദാറ്റ്‌ !അഞ്ജലി അമീറിന്റെ അഭിനയം വളരെ തന്മയത്വത്തോടെ പിക്ച്ചര് പെര്ഫെക്റ്റ്‌ ആയിരുന്നു .എത്ര കൈയ്യൊതുക്കത്തോടെയാണ് അവര് അഭിനയിക്കുന്നത് ! അഭിനന്ദനങ്ങള്.
മകളുടെ വളര്ച്ചയില് അവളുടെ ഇത്തിരിപ്പോന്ന മനസ്സിലും വികാരങ്ങളുടെ, സെക്സിന്റെ ആവശ്യകത ഉണ്ടെന്നു തിരിച്ചറിയുന്ന നിമിഷം നല്ലമനസ്സുള്ള ഏതൊരു അച്ഛനെപ്പോലെയും അമുദവന് തകര്ന്നു പോകുന്നു .മമ്മൂട്ടി എന്ന മെഗാ നടന്റെ നടന വൈഭവം മലയാളികളെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട ,ഈടുറ്റ കത്തിജ്വലിക്കുന്ന എത്രയെത്ര ഭാവങ്ങള് എത്രയെത്ര സിനിമകള് നമുക്ക് മുന്പിലുണ്ട് .അതുകൊണ്ട് ദയവു ചെയ്ത് ആരോപിക്കരുത് ഇതാണ് അത്യുജ്ജ്വലമായ അദ്ദേഹത്തിന്റെ എന്നത്തെയും അഭിനയം എന്ന് ! അല്ല അഭിനയത്തിലൊന്ന് എന്നുപറയണം . പക്ഷെ അമുദവനെ മറ്റാര് ആടിയാലും ഇതാകില്ല അനുഭവം ,അപ്പോള് അറിയാമല്ലോ അതിന്നര്ത്ഥം !
പാപ്പാ! എന്റെ കുട്ടീ നീ ആടിയ ആട്ടം നിനക്ക് ദേശീയ അവാര്ഡ് നല്കട്ടെ .നീ പെയ്ത വേദന അരുമയാന നെഞ്ചകങ്ങളെ ഇനിയുമിനിയും പൊള്ളിക്കട്ടെ.നീ പകര്ന്ന വാഴക ഇനിമേല് ഒരു കുഞ്ഞിനും പതിക്കാതെ പോകട്ടെ . സാധന,മകളെ നീ പെട്ട പാട് അതുമായി ജനിച്ച ഓരോ കുഞ്ഞിനുമുള്ള അനുഗ്രഹമാകട്ടെ ,അവര്ക്കുള്ള സ്നേഹം ,സാന്ത്വനം ,വികാരം അതിനൊക്കെ അര്ത്ഥമുണ്ടാകട്ടെ .ശരീരത്തില് വളരുമ്പോള് കാമമുണ്ടാകുക എന്നതൊരു തെറ്റല്ല .ഏതൊരു ജീവിയുടെയും നൈസര്ഗികമായ അടയാളമാണത്.കിടപ്പിലായിപ്പോകുന്ന രോഗികള്ക്കും ഇത്തരം കുട്ടികള്ക്കും വിദേശ രാജ്യങ്ങളിലേതുപോല് പ്രൊഫഷണല് ബ്രോതെലുകള് നിലവില് വരുന്നൊരു രാജ്യം നമുക്ക് സ്വപ്നം കാണാം .സ്വന്തം മകന് കിടപ്പിലായി പോയതിനാല് അയാളുടെ ശാരീരിക ആവശ്യത്തെ കണ്ടറിഞ്ഞു കൈഭോഗം ചെയ്തുകൊടുത്ത് സഹായിക്കുന്ന ഒരച്ഛന് നമ്മുടെ ഈ കൊച്ചു കേരളത്തില് ഉണ്ടെന്നു ഞാന് കേട്ടിരുന്നു .ആരെന്നു മറന്നു .വികാരം ഉണരുന്നത് തെറ്റല്ല എന്ന് നമ്മുടെ ഇടുങ്ങിയ മനസ്സ് 'അയ്യേ ..'എന്ന് പറഞ്ഞു സമ്മതിക്കില്ല ! അതാണ്‌ നമ്മള് ! മാറേണ്ടിടത്തു മാറാത്ത നമ്മള് ! ഈ ഒരു വലിയ വിഷയത്തെ പൊതു സമൂഹത്തിനു മുന്പില്വച്ചതിനാണ് ഞാന് എഴുനേറ്റു നിന്നു കൈയടിക്കുന്നത് ! രാം ,നന്ദി സ്നേഹം .
'I Am Sam' എന്ന Jessie Nelson സംവിധാനം ചെയ്ത സിനിമയില് മാനസിക വെല്ലുവിളി നേരിടുന്ന നായകന് (Sean Justin Penn) മകളെ തനിയെ വളര്ത്തുന്നതും അതിന്നിടയില് മറ്റുള്ളവരുടെ ഇടപെടലും പിന്നീട് മകള് വളരുമ്പോള് അച്ഛനെ പരിചരിച്ചു വളരുന്നതുമായ സാഹചര്യമുണ്ട് .അസാമാന്യ കൈയ്യൊതുക്കത്തോടെയാണ് സംവിധായകന് ഈ സിനിമ ചെയ്തിരിക്കുന്നത്‌ .പേരന്പ് കാണുമ്പോള് ആ സിനിമ ഓര്ത്തുപോകുന്നു .അവിടെയുമിവിടെയും ചെറിയ ചില കുറവുകള് ഉണ്ടെങ്കിലും ഇതിലെ സാങ്കേതിക വിഭാഗം നാളെയുടെ പ്രതീക്ഷയാകാം .നമുക്കഭിമാനിക്കാം ചൂണ്ടിക്കാണിക്കാന് അന്തസ്സുള്ള സിനിമകള് പിറവിയെടുക്കുന്നതില്,അതുള് ക്കൊള്ളാന്‍‍നമുക്ക് കഴിയുന്നതില് .നന്ദി പേരന്പ് ടീം .

Wednesday, January 30, 2019

ശിശിരം

ശിശിരം കാട്ടുപോന്തകള്‍ക്കിപ്പുറം നിന്ന്
ഉടുപ്പൂരി എറിയുന്നത് അന്നൊരിക്കല്‍
മരങ്ങളിലൊന്ന് അറിയാതെ കണ്ടു
ഹാ നഗ്നതയ്ക്ക് ഇത്ര ഭംഗിയോ !
സ്വയമറിയാതെ
മരം മൊഴിഞ്ഞുപോയി ..

മരം ഇലപൊഴിക്കുവാന്‍ തുടങ്ങി
തണുപ്പ് ഉടലിലേയ്ക്കടിച്ചു കയറിയപ്പോള്‍
'ഹോ ..എന്തൊരു കുളിരെന്നത്
രോമാഞ്ചമണിഞ്ഞുപോയി
ശിശിരം മരത്തിന്മേല്‍ ആഞ്ഞു പുല്‍കി
അരികിലൂടൊരു നദി
നാണം കൊണ്ട് തുടുത്തൊഴുകി
ഹേമന്തമണഞ്ഞപ്പോള്‍ ആ മരം
പൂത്തുലഞ്ഞു പൂനിലാവായി
മറ്റുമരങ്ങള്‍ പോലും അതുകണ്ട്
പൂവണിഞ്ഞുപോയി
അന്നുമുതലാണല്ലോ അവര്‍ ശിശിരത്തെ
ആവാഹിച്ചണച്ചുതുടങ്ങിയതും
പൂവഴികള്‍ നാടുനീളെ തെളിഞ്ഞു തുടങ്ങിയതും

ഉപാധി

ഉപാധികളില്ലാതെ നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെങ്കിൽ
നിങ്ങളുടെ മുഖത്തെ കരിവാളിപ്പ്
നിങ്ങളുടെ കാലടിയിലെ വെടിച്ചു കീറൽ
നിങ്ങളുടെ നടുവിന്റെ വിലക്കം
നിങ്ങളുടെ മുട്ടിന്റെ വേദന
നിങ്ങളുടെ കൊഴിയുന്ന മുടി
നിങ്ങളുടെ മങ്ങുന്ന കാഴ്ച
നിങ്ങളുടെ തിരിച്ചുകിട്ടാത്ത ഓർമ്മ
എന്നിവയെല്ലാം സ്നേഹത്തോടെ
നിങ്ങളോടു പറയും:
എന്നാലും നീ അതീവസുന്ദരിയാണ്
എന്റെ പ്രിയേ ജീവിതം തരുന്ന
സൗഭാഗ്യങ്ങളാണ് ഞങ്ങൾ
കൂടെക്കൂട്ടി നടന്നാട്ടെ ,
ഉം അങ്ങനെ തന്നെ !

ആദിമ മനുഷ്യനെ സിംഹം ഓടിച്ചപ്പോഴായിരുന്നു 'ന്റെ ദൈവേ' എന്ന് നിലവിളിയോടെ ദൈവമുണ്ടായത്!

സൂര്യൻ

പകലേ.. പകലേ... ന്ന് പൂങ്കോഴി
നീട്ടി വിളിക്കുമ്പോഴാണ്
സൂര്യൻ കിടക്കപ്പായേന്ന്
ഞെട്ടിയുണർന്ന് ടോർച്ചടിച്ച്
സമയമെത്രായീന്നു നോക്കുന്നത്!
ഏഴരവെളുപ്പെന്നു കണ്ട്
വെളുക്കാൻ തേച്ചത് പാണ്ടായീന്ന്
പറയും പോലെ
ചുവന്ന ട്രൗസർ
വലിച്ചു കയറ്റി ഉരുണ്ടു പിരണ്ടെണീറ്റപ്പോൾ
വള്ളി പൊട്ടിയ അതിന്റെ ഒരു വാല്
ചുമന്നു തുടുത്തങ്ങനെ
കെഴക്കേ മാനത്ത് തൂങ്ങിക്കിടന്നു
ചറപറാമുഖം കഴുകിയ വെള്ളം
ഇളം നീലയാർന്ന് അതിന്നിടയിലൂടെ
പടർന്നിറങ്ങിക്കിടന്നു
വിശപ്പു കത്തിയതുകൊണ്ടാവാം
ഇളം കറുപ്പുമേഘങ്ങൾ
പുകഞ്ഞു കൊണ്ട് മാനം മുത്തുന്നത്
പകലേ.. പകലേന്ന്
വീണ്ടുമാക്കോഴി കൂവിപ്പൊളിക്കുന്നു
അമ്മയില്ലത്രേ അങ്ങേലെ
അമ്പിളിച്ചേച്ചി രാവിലുണ്ടാക്കി
ത്തണുത്തതാക്കഞ്ഞി
മോന്തിക്കൊണ്ട്
സൂര്യൻ പടിഞ്ഞാറ്റേ
പള്ളിക്കൂടത്തിലേക്കോടി
പ്പോണകണ്ടോ അമ്മണ്യേടത്ത്യേ
എന്നാ ഒരു വെട്ടമാന്നേ പോണ
പോക്കിലെല്ലാം!

പേരറിയാമരം

ആത്മഗതങ്ങളുടെ ദൈവമേ
ആത്മാവില്ലാത്ത ഗതാഗതം നീ
നിയന്ത്രിച്ചു നിർത്തേണമേ
വാക്കുകളുടെ ദൈവമേ
വകതിരിവില്ലാത്ത വാക്കുകളെ
നീ മുക്കിക്കൊല്ലേണമേ
മനുഷ്യരുടേതല്ലാത്ത ദൈവമേ
അടുത്ത ജൻമത്തിലെങ്കിലും
ഞാനൊരു കൊടുംങ്കാട്ടിലെ
പേരറിയാമരമാകേണമേ!


Monday, October 8, 2018

തത്വമസി

അത് നീയാകുന്നു !ഏതു നീയാകുന്നു ? എങ്ങനെയാണത് നീയാകേണ്ടത് ? ഏതാണ് നീ ?


'വൃശ്ചിക മാസം വരാറായി .മണ്ഡലകാലം തുടങ്ങാന് പോകുന്നു മാലയിടണം..ഇത്തവണ എന്തായാലും മലചവിട്ടണം '

ഇതെല്ലാം കേട്ടുകൊണ്ടുള്ള ബാല്യമായിരുന്നു എന്റേത് .കഠിനമായ വയനാടന് തണുപ്പാണ് വൃശ്ചികത്തില് .കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന പ്രകൃതിയും ജനങ്ങളും .കാപ്പി പൂത്തു തുടങ്ങുന്ന സുഗന്ധം .തണുതണുത്ത വെള്ളത്തില് തൊടാന് മേല .ഐസുപോലെ തണുപ്പ് .അതിരാവിലെ കിണറു വെള്ളത്തിനു നേരിയ ചൂടുണ്ടാകും .ചൂടുന്നു പറയാനാകില്ല കോരിവച്ച വെള്ളവുമായി താരതമ്യം ചെയ്‌താല് പറയാം എന്നുമാത്രം .അതിരാവിലെ ഉണര്ന്നതിനു ശേഷം ഈ തണുത്ത വെള്ളത്തില് ഒരു കുളിയുണ്ട്‌ .പിന്നെ അവിടുന്ന് തന്നെ സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞാണ് കയറി വരിക .നിലവിളക്കിന് മുന്പിലെ സ്വമിചിത്രത്തില് വണങ്ങി ശരണം വിളിക്കും .മിതമായ സസ്യ ഭക്ഷണങ്ങള് അന്നന്ന് പാകം ചെയ്തത് മാത്രം കഴിക്കും .അലക്കിയ കറുപ്പുമുണ്ടുടുത്ത് ചെരുപ്പിടാതെ നഗ്ന പാദനായി കല്ലും മുള്ളും തട്ടി കാലുകള് പാകപ്പെടുകയാണ് ശബരിമല നടന്നു കയറുവാന് ! ഭക്ഷണം സസ്യമാകുമ്പോള് മനസും അതുപോലെയാകണമല്ലോ നൈഷ്ടിക ബ്രഹ്മചര്യം മനസ്സാ ആവാഹിക്കപ്പെടുകയാണ്, അതിനാണ് ശ്രമം എന്ന തിരിച്ചറിവിലെയ്ക്കാണ് ശരീരവും മനസ്സും പാകപ്പെടേണ്ടത് .സ്ത്രീ രജസ്വല ആകുന്ന നേരം അവര് പായും ചുരുട്ടിക്കെട്ടി വേറെ എവിടെക്കെങ്കിലും മാറും .എഴുകുളിച്ചേ തിരികെ എത്തൂ .കണ്മുന്പിലെ വരികയില്ല .നാല്പ്പത്തൊന്നു ദിവസം ഭജനകള് കേള്ക്കാം .അമ്പലപ്പറമ്പില് നിന്നും വൈകുന്നേരമാകുമ്പോള് ഭജനപ്പാട്ടുകള് ഉയരും .കടും തണുപ്പില് എല്ലാവരും സ്വെറ്ററും ഷാളും അണിഞ്ഞ് കൂടിയിരിക്കും .ഗെന്ജിറ ആണ് ഏറ്റവും വലിയ സംഗീത ഉപകരണം .കുടം കാണും തട്ടുവാന് കൂടെ .മനോഹരമായി നാടന് ഭജനകള് പാടി നാട്ടിലെ കൊച്ചുപിച്ചു ഗായകര് കണ്ഠം തെളിക്കും .ഇടയ്ക്കിടെ പളനിയപ്പാ ജ്ഞാനപളനിയപ്പാ എന്ന തമിഴ് ഗാനവുമെല്ലാം കടന്നു വരുമ്പോഴാണ് ശരിക്കുള്ള സുഖം .ഞങ്ങള് വീട്ടിലിരുന്ന് ഇതെല്ലാം ആസ്വദിക്കും .കുട്ടിയായിരുന്നപ്പോള് പോകുമായിരുന്നു കേള്ക്കാന് .അതൊരു വല്ലാത്ത ആസ്വാദനം തന്നെയായിരുന്നു .കരിപ്പെട്ടിക്കാപ്പിയും അവിലും മലരും കിട്ടും പാട്ടിനെത്തിയ എല്ലാവര്ക്കും .പുറത്തു മഞ്ഞു പെയ്യുമ്പോള് താത്ക്കാലികമായി കെട്ടിയ ഷെഡ്‌കളിലാണ് കോളാമ്പി മൈക്കുകള് വച്ച് പാടുക .പാടുമ്പോള് വായില് നിന്നും പുകമഞ്ഞു പൊങ്ങുന്നത് നോക്കിയിരിക്കും ഞാന് .തിരികെ അച്ഛയോടൊപ്പം ലൈറ്റും മിന്നിച്ച് പാടത്തെ മഞ്ഞുതുള്ളികളും തട്ടിത്തെറുപ്പിച്ചു മരച്ച കാലുകളുമായി വീടണയും .വിറകടുപ്പിലെ തീയില് കാലും കൈയ്യുമെല്ലാം കാണിച്ച് ചൂടുപിടിപ്പിച്ചാലെ മരച്ച കൈകള്ക്കും കാലിനും ജീവന് വീഴൂ .മനോഹരങ്ങളായ ബിംബങ്ങളാണ്‌ എനിക്ക്മണ്ഡലകാല ഓര്മ്മകള് എന്നും ഞാന് മരിക്കും വരെ അതങ്ങിനെ ഇരിക്കട്ടെ .ഇനി പറയാം .

സനാതനധര്മ്മങ്ങള് സാധാരണ മനുഷ്യനും പാലിക്കപ്പെടാനാകും എന്ന തിരിച്ചറിവിലെയ്ക്ക്മനുഷ്യന്റെ ലോഭ മോഹ വികാരങ്ങളെ അടക്കിപ്പിടിക്കാന് അല്ലെങ്കില് പാകപ്പെടുത്താനുള്ള ശ്രമമാണിവിടെ അവനവന് പോലും തിരിച്ചറിഞ്ഞില്ലെങ്കില് പോലും മനുഷ്യന് നടത്തുന്നത് .പട്ടിയെയും പൂച്ചയെയും ഉപദ്രവിക്കാതെ കാക്കയ്ക്കും പൂച്ചക്കുംതന്നോടൊപ്പം വിളമ്പി നല്കി നുണ പറയാതെ ലളിതമായി ജീവിച്ച് മാംസാനുരാഗങ്ങളെ അടക്കി സസ്യഭക്ഷണം കഴിച്ച് മനുഷ്യന് മാറ്റപ്പെടുകയാണ് .മല ചവിട്ടാന് ! എന്തിനായി ? " അത് നീ തന്നെ " എന്ന ജ്ഞാനം നേടാന് ! ഇവിടെ 'അത്' എന്നാല് എന്താണ് ? ?

അത് ദൈവമല്ല ! അത് നന്മയാണ് മനസ്സിന്റെ പാകപ്പെടലാണ് .അത് മനസ്സിന്റെ ഉള്ളിലേയ്ക്കുള്ള ഒരുവന്റെ തിരിഞ്ഞിരുപ്പാണ് .ഈശ്വരന് ധര്മ്മപ്പെടുത്തുന്ന കര്മ്മങ്ങളില്യ്ക്കുള്ള ഒരുവന്റെ അഗാധമായ നോട്ടമാണത് .എനിക്ക് ചെയ്യാനുള്ള കാര്യങ്ങള് അഹിംസാത്മകമായി ലാളിത്യത്തോടെ മനശുദ്ധിയോടെ ഒരുവന് എങ്ങനെ ചെയ്യാനാകും എന്ന തിരിച്ചറിവാണത് ! ഒരുവന് വൃതമെടുത്തശേഷം മലയ്ക്ക് പോകുവാനൊരുങ്ങുമ്പോള് നെയ്മുദ്ര നിറയ്ക്കുകയാണ് .എന്തായിരിക്കാം അതിനര്ഥം ? എന്റെ മനസ്സിങ്ങനെയാണ് പറയുന്നത് .എന്റെ എല്ലാ അഹന്തകളെയും വെടിഞ്ഞ് എന്നിലെ എന്നെ ഭഗവാനെ ഇതാ ഈ പകരുന്ന നെയ്യുപോലെ എന്റെ ആത്മാവിനെ അങ്ങേയ്ക്ക് മുന്പില് സംശുദ്ധമായി ഞാന് പകരുന്നു .അത് കത്തിത്തീരുമ്പോള് ഞാന് അങ്ങയില് ലയിക്കുകയാണ് .ഇപ്പോള് നമുക്ക് പരസ്പരം കാണാം ആ തിരിച്ചറിവ് ഞാന് എന്റെ ശരീരത്തിലൂടെ മനസ്സിലൂടെ കര്മ്മങ്ങളിലൂടെ മനസ്സിലാക്കുന്നതും .ധര്മ്മം ശരണം അയ്യപ്പാ എന്ന് !

ഇനി ഇതെഴുതിയ ഞാന് പുരുഷനല്ല സ്ത്രീയാണ് .എനിക്കിത് മനസ്സിലാക്കാന് കഴിയുമെങ്കില് കേവല സുഖങ്ങളെ വേണ്ടന്നു വയ്ക്കാന് കഴിയുമെങ്കില് ഒരുവനെ അവനവനെപ്പോലെ പരിപാലിക്കുവാനും സ്നേഹിക്കുവാനും കഴിയുമെങ്കില് എനിക്ക് എന്നെ തിരിച്ചറിയാന് എന്ത് പാട് ??! അവനവനെ തിരിച്ചറിയാന് ഏതു ദൈവമാണോ നിങ്ങളോട് പറയുന്നത് അത് തിരിച്ചറിയാന് എന്ത് ലിംഗ നീതി ?? എന്ത് ആര്ത്തവ അശുദ്ധി ? എന്താണീ ആര്ത്തവം ? പുരുഷന് ബീജം ഇല്ലാതെ കുട്ടിയുണ്ടാകുമോ ? സ്ത്രീക്ക് അണ്ഡമില്ലാതെ അത് സാധ്യമാണോ ? പിന്നെങ്ങനെയാണീ ആവശ്യമില്ലാത്ത അശുദ്ധി കടന്നുകയറി ? രക്തം വരുന്നതിനെ അത്ര സുഖകരമായി എന്നെപ്പോലെ ഒരുവള്ക്ക്‌ കാണാനോ എടുക്കാനോ കഴിയില്ല .ഞാനതില് നിന്നും അതുകൊണ്ട് തന്നെ യാത്രയും മറ്റു കാര്യങ്ങളെയും ഒഴിവാക്കും .അത് കേവല വൃത്തിയുടെതായകാര്യം മാത്രമാണ് അതിനു അശുദ്ധി എന്നോ വിശുദ്ധി എന്നോ അര്ഥം കൊടുക്കുന്നില്ല . പത്തു വയസിന് താഴെയുള്ള കൊച്ചു കുഞ്ഞിനു മനസ്സിലാകുമോ തത്വമസി എന്നതിനര്ത്ഥം ?? അന്പതും അറുപതും വയസ്സുകഴിഞ്ഞു ജീവിതത്തിന്റെ അവസാന കാലത്താണോ ഒരുവള് അവള് ആരാണെന്ന് തിരിച്ചറിയേണ്ടത് ? പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ളവള്ക്ക് മനസ്സിലാക്കാന് കഴിയുന്നത്ര മനോഹരമായി ,അവളെപ്പോലെ കാര്യങ്ങളെ വിശകലനം ചെയ്യുവാന് കെല്പ്പുള്ളവരായി, അവളെപ്പോലെ കുടുംബത്തെ അടുക്കിപ്പെറുക്കി വച്ചുണ്ടാക്കി തേച്ചുമിനുക്കി കൊണ്ടുപോകാന് എത്ര പുരുഷന്മാരുണ്ടിവിടെ ? നോക്കൂ അവനവനെ തിരിച്ചറിയാന് അവനവനോട് നീതി പുലര്ത്താന് അവനവന് തന്നെയാണ് ദൈവമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് മലചവിട്ടാന് എത്ര പേര്ക്കറിയാം ? അല്ല എന്തിനാണ് മലയ്ക്ക് അഥവാ ദൈവത്തെ കാണാന് പോകുന്നത് ? കരഞ്ഞു കൂവുന്നവരെ ,കൊലവിളി നടത്തുന്നവരെ ,അവിടെ സ്വയം നീയല്ലാതെ ആരിരിക്കുന്നു മനുഷ്യാ !!


Friday, September 14, 2018

നവ മാനവ ഗീതം

കരുത്തരെ കറുത്തതായ് പടച്ചുവിട്ട നീതിയെ
സഹസ്രകൈകൾ കൂപ്പിഞാൻ വണങ്ങിടുന്നു സാദരം !
അടിമയാക്കി മാറ്റുവാൻ പടച്ച നീതിയെങ്കിലും
പടം പൊഴിച്ചു മാറ്റി നീ ഉയർന്നുവന്നു സത്യമേ !

കനം പിടിച്ച മാനവമനസ്സിനുള്ളിൽ നിന്നുമേ
ദുഷിച്ച ചിന്തയൊക്കെയും  തുടച്ചുനീക്കി മാറ്റിയാൽ
ഒരുമയാൽ  ജ്വലിക്കുമീ ജനിച്ചഭൂമിയൊക്കെയും
അതാണു വേണ്ടതെന്നുനാം അറിഞ്ഞിടേണമെന്നുമേ

അഹോ കറുപ്പ് താനെടോ വെളുത്ത കണ്ണിനുൾത്തടം
കറുത്ത മണ്ണ് താനെടോ വിളഞ്ഞനെല്ല് നിന്നിടം
കറുപ്പ് വീണ കൈകളെ അകറ്റിമാറ്റി നിർത്തുവോർ
അറിഞ്ഞതില്ല നിയതിതൻ കടുത്ത നീതിയൊന്നതും  !

സവർണ്ണനീതി എന്തിനായ് പടച്ചുകൂട്ടി മാനവാ
കറുത്ത രാത്രി നീന്തിടാതുദിക്കയില്ല സൂര്യനും !
സവർണ്ണനായി സൂര്യനില്ല അവർണ്ണനായി ചന്ദ്രനും
സവർണ്ണ മാമരങ്ങളില്ല അവർണ്ണനാഴിയെന്നതും !

സമത്വ സ്വത്വമൊന്നതേ നമുക്കുവേണ്ടതെന്നുമേ
മറന്നുപോയി എങ്കിൽ നീ മനുഷ്യനാകതെങ്ങനെ ?
കറുത്തതോ വെളുത്തതോ തൊലിപ്പുറങ്ങളല്ലയോ
തൊലിക്കകത്തു നമ്മളിൽ ഒരുമയാർന്ന ചെന്നിണം !

ഉയർന്നെണീക്ക മാനവാ ചേർന്നു നിൽക്ക സാദരം
സവർണ്ണജാതി വേണ്ടെടോ അവർണ്ണഭ്രഷ്ട് മാറ്റുവാൻ
മനുഷ്യജാതിയെന്നു നാം മനസ്സുകൊണ്ട് മാറണം
പുതിയ വംശമായത് കുതികുതിച്ചുയരണം !


Monday, September 18, 2017

ജോക്കര്‍ (തമിള്‍ സിനിമ ) _ ഇന്ത്യന്‍ സിനിമയുടെ അന്തസ്സ് !

         സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന്‍ ഇതൊന്നുമല്ലാതെ സിനിമ നന്നായിരിക്കണേ എന്ന പ്രതീക്ഷയോടെ നല്ലൊരു കഥ കാണുവാന്‍ കേള്‍ക്കുവാന്‍,ചിരിക്കുവാന്‍ ,രസിക്കുവാന്‍ ,സങ്കടപ്പെടാന്‍ അങ്ങിനെ  അതിന്‍റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് .ഞാനാ ഗണത്തില്‍ പെടുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ  സിനിമ കാണുമ്പോള്‍ കിട്ടുന്ന യഥാര്‍ത്ഥ സുഖം അതില്‍ എന്തെങ്കിലും ഓര്‍ത്തിരിക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് .ഇന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഞാനും ഭര്‍ത്താവും കൂടി ഒരു സിനിമ കാണുവാന്‍ ഇരുന്നു .പേര് ജോക്കര്‍.2016 ലേ തമിഴ് സിനിമയാണ് .ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിച്ച രാജു മുരുഗന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണിത് .ഒരുപക്ഷെ നിങ്ങളില്‍ പലരും കണ്ടിരിക്കും .ഞാന്‍ ഇപ്പോള്‍ കണ്ടതിനാല്‍ വൈകി എത്തുന്ന ഈ ആസ്വാദനക്കുറിപ്പ്‌ ഇത് കാണാത്തവര്‍ക്കായി നല്‍കുന്നു .നിങ്ങള്‍ കാണണം .ഇതൊരു വെറും സിനിമയല്ല .ഇതില്‍ എനിക്കെന്താണ് അനുഭവിക്കാനായത് അത് ഞാന്‍ പറയട്ടെ 

              സിനിമ എന്നതിനേക്കാള്‍ ഉപരി നിങ്ങള്‍ക്കിതിലൂടെ ജീവിക്കാനാകും .ഒരു ദേശത്തിന്റെ ഉള്‍നാടുകളിലെ ഹൃദയത്തുടിപ്പിലൂടെ നിങ്ങള്‍ക്ക് ജീവിതത്തെയും ദേശത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പണത്തെയും പട്ടിണിയെയും വ്യഥയെയും പ്രണയത്തെയും മരണത്തെയും തൊട്ടുരുമ്മാനാകും .അഭിനയം എന്നാല്‍ എന്താണെന്നും അതിനെ സാക്ഷാത്ക്കരിക്കരിക്കുന്നത് എങ്ങിനെയെന്നും ഓരോ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ സംഗീതത്തിലൂടെ അങ്ങിനെ കലയുടെ അന്തസത്തയിലൂടെ ഒരു സംവിധായകന്‍ നിങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു തരും .പ്രിയ സംവിധായകന്‍ ശ്രീ രാജുമുരുഗനെ എത്രകണ്ട് പ്രകീര്‍ത്തിച്ചാലും ഈ സിനിമയില്‍ അധികമാകില്ല .(ഇത് തികച്ചും വ്യക്തിപരമായ എന്‍റെ അഭിപ്രായമാണ് വീക്ഷണവും )

          ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതെന്തെന്ന് ,കക്കൂസ് പോലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരു വലിയ വിഭാഗം ജനത നമുക്കൊപ്പം ഇതേ പകലും സന്ധ്യകളും പങ്കിടുന്നുണ്ട്‌ എന്നും തിരിച്ചറിയുന്നത്‌ അത്ര വലിയ പാപമല്ല .തമിഴില്‍ നിന്നു തന്നെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ടറി നമുക്ക് നല്‍കിയ ഷോക്ക് എത്രകണ്ട് വലുതാണ്‌ ! അതിനും മുന്‍പ് നമ്മുടെ തകഴിയുടെ തോട്ടിയുടെ മകന്‍ പറഞ്ഞുതന്ന നഗനസത്യങ്ങളുടെ വില എത്രയാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല കാരണം ഈ സൃഷ്ടികള്‍ എല്ലാം സത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഇതൊക്കെ എന്ത് വൃത്തികെട്ട സിനിമ എന്ന് പുച്ഛം അവശേഷിപ്പിക്കുന്നവരോട് ഇത്രനല്ല ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് എവിടെയും പറയാന്‍ എനിക്ക് കഴിയും .ഓരോ കാസ്റ്റിങ്ങും സംവിധായകന്‍ എത്ര മികവോടെയാണ് നടത്തിയതെന്ന് നിങ്ങള്‍ക്ക് അത് കാണുമ്പോള്‍ മനസ്സിലാകും .പ്രധാന നടനായ ഗുരു സോമസുന്ദരം നാടകത്തില്‍ നിന്നും ഉരുവായ നടനാണ്‌ അതുകൊണ്ടുതന്നെ അഭിനയത്തിന്റെ വേറിട്ട മുഖം എന്ന് വേണമെങ്കില്‍ നമുക്കിദ്ദേഹത്തെപ്പറ്റി പറയാം ,അത്രകണ്ട് വേറിട്ട ഭാവങ്ങളുടെ അഭിനയ തീക്ഷ്ണതയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹത്തിലൂടെ .അദ്ദേഹം മാത്രമല്ല നടി രമ്യ പാണ്ട്യനും അതുപോലെ ഓരോ കഥാപാത്രങ്ങളും ഉഗ്രനായിത്തന്നെ അവരുടെ വേഷങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ട് .
                ഈ സിനിമ മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊള്ളിക്കുന്നതാണ് .അത് ഇക്കാലത്തെയും കഴിഞ്ഞകാലത്തെയും ഒരുപക്ഷെ വരാനിരിക്കുന്ന കാലത്തെയും ഒരുപോലെ വരച്ചിടുന്നു .ഏതു കാലമെടുത്താലും ഏതു രാഷ്ട്രീയമെടുത്താലും ദരിദ്രന് കുമ്പിളില്‍ തന്നെയായിരിക്കും കഞ്ഞി നല്‍കുന്നത് .കാരണം ഒരു രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അളവിലാണ് ഒരുവലിയ വിഭാഗം ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനുയായികളും സമ്പന്നരും ധനികരും ആകുന്നത് .അതുവച്ച് നോക്കുമ്പോള്‍   രാഷ്ട്രീയ അരാജകത ഇതില്‍ക്കൂടുതല്‍ നന്നായി എങ്ങനെ പറയാനാകും ?

         ഇനി സംഗീതത്തിലേയ്ക്ക് വരാം സിയാന്‍ റോള്‍ഡന്‍ എക്കാലവും കണ്ട മികച്ച സംഗീതം ചെയ്തു എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ ആ കഥയോട് സാഹചര്യങ്ങളോട് കഥാപാത്രത്തോട് വളരെ മനോഹരമായി നീതിപാലിച്ചു എന്നുതന്നെ  പറയും.  അതില്‍ 'ഓല ഓല കുടിസയിലെ ഒന്ട വന്ത സീമാട്ടി '  എന്ന ഗാനം എത്ര മനോഹരമാണ് വരികളും സംഗീതവും! കഥാതന്തുവിനോട് എത്ര ലയിച്ചാണ് കമ്പോസ് ചെയ്തിരിക്കുന്നത് .അതുപോലെ 'ജാസ്മിനെ' എന്ന പതിവ് തമിള്‍ ഗാന രീതിയും സംവിധായകന്‍ ഉപേക്ഷിച്ചിട്ടില്ല .

                      ആദ്യ പകുതിയിലെ നമ്മുടെ അസ്വസ്ഥമായ ചിന്തകള്‍ ഒരുപക്ഷെ 'എന്താണീ സിനിമ ഇങ്ങനെ പോകുന്നത് ? 'എന്ന ചോദ്യത്തിന് അവസാനപകുതി മനോഹരമായി മറുപടി നല്‍കും .നിങ്ങള്‍ നല്ലൊരു കഥാസ്വാദകന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ മനസ്സാക്ഷി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന കൂട്ടത്തിലെങ്കില്‍ സിനിമ തീരുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയോ അസ്വസ്ഥത പേറും .നമ്മുടെ രാഷ്ട്രീയത്തോട് വ്യവസ്ഥിതിയോട് ദാരിദ്ര്യത്തോട് നീതിവ്യവസ്ഥയോട് പ്രാണന്‍ പോകുന്ന പോലെ നിങ്ങള്‍ സ്നേഹിക്കുന്ന പ്രണയത്തോട് ഇനി കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ആ മരണത്തോടും ! കാണാത്തവരോട് നിങ്ങള്‍ കാണണം .ഈ സിനിമയിലെ ഓരോ ചെറിയ വലിയ ആര്‍ടിസ്റ്റ്കളോടും നിര്‍മ്മാതാക്കളോടും നന്ദി പറയട്ടെ നല്ലൊരു സിനിമ ഇന്ത്യക്ക് തമിഴിനു സമ്മാനിച്ചതില്‍ ,ഒരു എളിയ ആസ്വാദകയുടെനന്ദി .

Wednesday, August 2, 2017

ആരാണ് സമയം കണ്ടെത്തിയത് ?!! മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ /കണ്ടുപിടിക്കാനുള്ളതില്‍ വച്ചേറ്റവും വലിയൊരു കണ്ടുപിടുത്തമാണ് സമയം, ഏറ്റവും നല്ല നുണയും ! ജീവിതം തള്ളിനീക്കുന്നതിന്റെ വിരസത അകറ്റാനായി കഴിഞ്ഞകാലം എന്ന വികാരവും വരാനിരിക്കുന്ന കാലം എന്ന പ്രതീക്ഷയും അതിന്റെ മണിക്കൂറും മിനിട്ടുമായി മാറിയിരിക്കുന്നു !സെക്കന്റ് സൂചിയാണ് ഇന്ന് നാം അനുഭവിക്കുന്ന വര്‍ത്തമാനകാലം ..! ഈ മൂന്നുകാര്യങ്ങളില്‍ ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു .ഹിസ്റ്ററിയും ജോഗ്രഫിയും ഫിസിക്സും കെമിസ്ട്രിയും അതിന്റെ ഉപോത്പന്നങ്ങളും കണക്ക് അതിന്റെ സ്ഥായിയായ ഉത്പന്നവും ആയിത്തീര്‍ന്നിരിക്കുന്നു .അപ്പോള്‍ സമയം തന്നെയാണ് ജീവിതവും വിവാഹവും കുടുംബവും പണവും വ്യവഹാരങ്ങളും എല്ലാം എല്ലാമല്ലേ!.ജീവിതത്തില്‍ സമയം എന്നൊന്നില്ല എന്ന് തിരിച്ചറിയുന്നവന്‍ ഒന്നുകില്‍ ഭ്രാന്താശുപത്രിയിലോ അല്ലെങ്കില്‍ നിതാന്തസുന്ദരമായ ഗിരിശൃംഗ്ങ്ങളിലോ ആയിരിക്കും !

Monday, July 17, 2017

ഇന്നത്തെ മാധ്യമ ധര്‍മ്മം ശരിയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് ജനങ്ങള്‍ തന്നെ പറയണം .കാരണം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാവുന്ന വിധം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പോലും ജാതീയത കൊണ്ട് നിറച്ച ഒന്നാണ് കഴിഞ്ഞുപോയത്‌ .മതേതര ജനാധിപത്യം എന്നുമുതലാണ് ദുഷിച്ച ജാതിയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത് ,അന്നുമുതല്‍ ഭാരതം വിഭജിച്ചു തുടങ്ങിയിരിക്കുന്നു .നമ്മുടെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ രാഷ്ട്രപതിസ്ഥാനത്തെയ്ക്ക് മത്സരിക്കുമ്പോള്‍ ഇങ്ങനെയൊന്നു കണ്ടില്ല 'അദ്ദേഹം ദളിതനാണ് 'എന്നകാര്യം മുഖ്യമായി മാധ്യമങ്ങള്‍ വിളിച്ചുകൂവിയതായി ഓര്‍മ്മയില്ല .ഇന്നിതാ രാംനാഥ് കോവിന്ദയും മീരാകുമാറും ദളിതരാണ് എന്നതിനാണ് മുഖവില ! കഷ്ടം എന്‍ ഡി എ ദളിതനായ രാംനാഥിനെ ഇറക്കിയപ്പോള്‍ കോണ്ഗ്രസ്സ് അതേ നാണയത്തില്‍ ദളിതായ മീരാകുമാറിനെഇറക്കി എന്നൊക്കെ പറയുന്നതില്‍ രാഷ്ട്രത്തിന്റെ ഏറ്റം പരമോന്നത വ്ക്തിത്വങ്ങളാകുവാന്‍ പുറപ്പെടുന്നവരെ, ഇന്ത്യന്‍ സംസ്കാരത്തിന്റെ രക്തം എടുത്തുമാറ്റി വെറും മാംസം അവശേഷിപ്പിച്ചത് പോലെ അന്തസ്സുകെട്ട ജീവനില്ലാത്ത ഒന്നാക്കിയില്ലേ എന്ന് നമ്മള്‍ ചിന്തിക്കണം .ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജയിക്കുമ്പോള്‍ 'മതേതര ജനാധിപത്യം 'എന്ന നമ്മുടെ ഏറ്റം അടിസ്ഥാന രാഷ്ട്രമൂലകം ഇളകിപ്പറിഞ്ഞു ദൂരെപ്പോയില്ലേ എന്ന് രാഷ്ട്രം മുഴുവന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കണം .അത് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മവും എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു !

Saturday, July 8, 2017

വന്യ

ഞാനൊരു മൃഗഭംഗിയാണ്
മുളക്കൂട്ടങ്ങൾ തമ്മിലുരസിയപ്പോൾ
പൊട്ടിവീണതിലൊന്ന് 

നിങ്ങളൊരു കടലിലേയ്ക്ക് നോക്കി
അതിന്റെ അപാരമായ ഉള്ളഴക് ദർശിക്കുമ്പോലെ
ഞാനെന്റെ വന്യഭംഗിയിൽ ആറാടുകയാണ്

ഞാനൊരു കാട്ടാറുപോലെ തട്ടിത്തിമിർത്ത്
നൃത്തമാടുകയാണ്  കാടുലയുംവരെ

ഞാനൊരു സിംഹിണിപോലെ
കാട്ടുപൊന്തകൾക്കു പിറകിൽ
സൂക്ഷ്മതയോടെ മുന്നോട്ടു പദങ്ങൾ വയ്ക്കുന്നു
ഇരയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങുന്ന
ദന്തങ്ങളെപ്പറ്റി എനിക്കെന്തു വ്യാകുലത
ഇരപിടിക്കുന്ന കാട്ടുനീതിയെന്നല്ലാതെ

ഒരു കാട്ടുദേവതയെപ്പോലെ
ഓരോപുല്ലിനോടും പൂവിനോടും
മൃഗങ്ങളോടും മണ്ണിനോടും
ഞാൻ ഇണചേരുകയാണ്
ഒടുവിലൊടുവിൽ
കുണ്ഡലിനി ഭേദിച്ചോരാത്മപ്രകാശം
ശതകോടി സൂര്യനെത്തോൽപ്പിക്കുന്നു

നിങ്ങൾ കേൾക്കുന്നുണ്ടോ
എന്റെ സ്വരങ്ങളെപ്പേറിയൊരു കാറ്റ്
ഉൾവനങ്ങളിലേയ്ക്ക് പാറിപ്പറക്കുന്നു
ഞാൻ പാടിക്കൊണ്ടേയിരിക്കുന്നു

ഹാ ഞാൻ അമ്മയാണ്
മുലകുടിക്കുന്ന എത്രകുഞ്ഞുങ്ങളാണെന്റെതായി 
എത്രപൂമ്പാറ്റകളാണെന്നേ ഉമ്മവച്ചു
പാറിപ്പറക്കുന്നതു ചുറ്റും

ഞാനൊരു മൃഗഭംഗിയാണ്
വസ്ത്രാഞ്ചലമെന്തെന്നറിയാത്ത
നഗ്നമേനിയാൽ ആദിദിനം മുതലിങ്ങോട്ട്
ഓരോ വൃക്ഷത്തലപ്പുകൾക്കും മീതെ
അനാദിയായൊരു നൃത്തം ചവിട്ടുന്നവൾ
അനങ്ങാത്തൊരില മരിച്ചുവീഴും മുൻപ്
നിങ്ങൾ കണ്ടിട്ടുണ്ടോ
അതിലെല്ലാം എന്റെ വന്യഭംഗിയുണ്ട്






Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





Wednesday, July 5, 2017

നാലുവർഷം ഞാൻ അഞ്ചു കൊച്ചു കുട്ടികളുടെ പഠനച്ചിലവ് നടത്തി .പക്ഷെ ആ കുട്ടികൾക്കെന്നെയോ എനിക്കവരെയോ അറിയില്ലായിരുന്നു .അവരുടെ മുഴുവൻ ഡീറ്റൈൽസും സാമ്പത്തിക ചുറ്റുപാടും അറിഞ്ഞ ശേഷമാണ് ഞാൻ അന്ന് (കല്യാണത്തിന് മുൻപാണ് .ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കാലം ) അതിനായി ഇറങ്ങിപ്പുറപ്പെട്ടത് .അതെന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു .പിന്നെന്തിനാണ് ഇന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഇന്നവർ എന്റെ സംരക്ഷണത്തിലല്ല .ആ കുട്ടികളെ തുടർന്ന് പഠിപ്പിക്കാൻ എനിക്കായതുമില്ല .ഒരു NGO യുടെ നേതൃത്വത്തിൽ നിരത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ പോയിട്ടുണ്ട് .ബ്രിഡ്ജിനു താഴെ വലിച്ചുകെട്ടിയ ടാർപോളിനു കീഴിൽ രാജകൊട്ടരത്തിലെന്നപോലെ വലിയവരുടെ പാകമാകാത്ത ഷർട്ടും ട്രൗസറും കുപ്പായവുമിട്ടു കണ്ണ് നിറയെ ആകാംക്ഷയുമായി അവർ പഠിക്കാൻ നിരന്നിരുന്നപ്പോൾ നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയിട്ടുണ്ട് .ഞാൻ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ അവർ അതിശയത്തോടെ എന്നെ നോക്കിയിരുന്നത് എന്റെ നെഞ്ചിൻ കോണിലുണ്ട് .ഇനി നിങ്ങൾ പറയരുത് എനിക്ക് മനസ്സാക്ഷിയില്ല എന്ന് .പണമില്ല പദവിയില്ല എന്ന് വേണമെങ്കിൽ പറഞ്ഞുകൊള്ളൂ .പത്തുവർഷങ്ങൾക്കിപ്പുറം ഞാനിതു പറയുമ്പോൾ മുംതാസ് എനിക്ക് നിന്നോട് നന്ദിയുണ്ട് .എന്റെ കൂടെ നിന്നതിന് ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...