Sunday, May 11, 2014

ഒരുനൂറു കനവിലകൾ!

നീ കാണുന്നുവോ എന്ന്
ആകാശം നോക്കി ആയിരമായിരം
നക്ഷത്രങ്ങളെ നോക്കി ..
ആകാശച്ചെരുവിലെ നീലക്കറുപ്പിനുള്ളിലെ
വജ്രത്തിളക്കം നോക്കി അരുമയോടെ
നീ കാണുന്നുവോ എന്ന് ..

കാറ്റ് പറഞ്ഞുകേട്ട്
മൊട്ടക്കുന്നിലെയ്ക്ക്
കാട്ടുമുല്ല പൂത്തകാട്ടുവഴികളിലൂടെ
പതിയെ ഏറെപ്പതിയെ
ആരും കാണാതെ സൂക്ഷിച്ച്
ഓരോ പാദവും എടുത്തുവച്ച്
നിനക്ക് കിട്ടുന്നുവോ പൂമണം
എന്നാനന്ദിച്ച് മെല്ലെക്കുനിഞ്ഞൊരു
പൂമണം പൊട്ടിച്ചു
കാറ്റ് പറഞ്ഞത് കേട്ട് ..

ഓരോ അടുക്ക് വെള്ളത്തുണികൾ
നനച്ച് പൂവെയിലത്തുണക്കി
അടുക്കിയൊതുക്കി വയ്ക്കുമ്പോൾ
ഓരോ തുണിയിലും
നീ കിടന്നു കാലിളക്കുന്നതോർത്തു
വീണ്ടും വീണ്ടും ചിരിച്ചു ചിരിച്ച്
ഓരോ അടുക്ക് വെള്ളത്തുണികൾ..

ഓരോ പഴങ്ങളും സൂക്ഷിച്ചു
നോക്കിനോക്കിത്തിന്നവേ
നിനക്ക് നിറഞ്ഞോ ..നിറഞ്ഞുവോ
എന്നോമനിച്ച് വീണ്ടും
മുറിച്ചു മുറിച്ച്
ഓരോ പഴങ്ങളും സൂക്ഷിച്ചു .

ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ
നീ കളിക്കയാണോ കുളിക്കയാണോ
എന്നു കളിപറഞ്ഞു പറഞ്ഞ്
നിനക്ക് തണുക്കുന്നോ എന്നടുക്കിപ്പിടിച്ച്
കാറ്റുകൊള്ളാതെ നനുനനുത്തൊരു
ചിരിയൊഴുക്കി  ജാഗ്രതയോടെ
ഇളംചൂടു വെള്ളത്തിൽ ഇറങ്ങിയിരിക്കുമ്പോൾ

 അങ്ങനെയങ്ങനെ
ആർക്കു  കിട്ടും
ഒരു ഗർഭവതിയുടെ മാത്രം
നിനച്ചിരിക്കലുകളിലെ
ഒടുങ്ങാത്ത
അമ്മവികാരങ്ങളെ
അങ്ങനെയങ്ങനെ
ആർക്കു  കിട്ടും....!

 






No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...