Tuesday, February 5, 2019

പേരൻപ്!


പേരൻപ്! ഒരു മുൻവിധിയും വയ്ക്കാതെയാണ് കാണുവാൻ ഇരുന്നത് .ഒരു റിവ്യൂവും മന:പ്പൂർവ്വം വായിച്ചില്ല. മുൻവിധിയോടെ കാണരുത് എന്ന ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ സ്ഥൂല സൂഷ്മ ഭാവങ്ങളെ മനുഷ്യന്റെ അവസ്ഥാന്തരങ്ങളുമായി താരതമ്യപ്പെടുത്തുന്നതാണ് ആദ്യ രണ്ടു ഭാഗങ്ങൾ എത്തിയപ്പോൾ ത്തന്നെ ശ്രദ്ധയിൽ പെട്ടത്, രോഗാതുരമായ മനുഷ്യന്റെ സമൂഹ മനസ്സ് രോഗിയേക്കാള് വളരെയേറെ പരിതാപകരവും സഹതാപാര്ഹവും ആണെന്ന് നമുക്കെന്നും അറിയാം .അതൊരിക്കലും സാന്ത്വനിപ്പിക്കില്ല ,പകരം എരിതീയില് എണ്ണയെന്നോണം ബുദ്ധിമുട്ടുകളെ ഊതിയൂതി കത്തിക്കും എന്നിട്ടതിന്റെ ചാരത്ത് സുഖമായി ചൂടുകൊള്ളാനിരിക്കും.പാവം അനുഭവിക്കുന്നവര് നിന്നു കത്തും .അതുതന്നെയാണ് ഇതില് മമ്മുട്ടിയുടെ അവസ്ഥയും .
കരയാനുള്ള സിനിമയല്ല പേരന്പ്.അമുദവന് നല്കുന്ന പാഠം കരയണം എന്നതുമല്ല .തിരക്കഥ അതിഗംഭീരം എന്നുതന്നെ പറയും ,കാരണം ഇത്തരം ഒരു ത്രെഡ് മുന്നോട്ടു വയ്ക്കുവാന് സംവിധായകന് കാണിച്ച മനസ്സിനെ നമിക്കാതെ വയ്യ .രോഗികളായ അനേകമനേകം കുഞ്ഞുങ്ങള് നമുക്കിടയിലുണ്ട് .ഈ കുഞ്ഞുങ്ങളേ ഭൂരിപക്ഷത്തിനേയും അമ്മമാര്/സ്ത്രീകള് ആണ് കളിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അപ്പികഴുകുന്നതും ഭക്ഷണം കൊടുക്കുന്നതും എടുത്തുകൊണ്ടു നടക്കുന്നതും എല്ലാം .അവരിലൂടെ വളര്ന്നു വരുമ്പോള് അവരുടെ ആവശ്യങ്ങളെ വികാരങ്ങളെ ,വ്യാകുലതകളെ കാണുന്നതും കേള്ക്കുന്നതും അത് നടത്താനാകാതെ പൊട്ടിക്കരയുന്നതും ഭൂരിപക്ഷവും ഇവര്തന്നെ .ചുരുക്കം അച്ഛന്മാരും ഉണ്ടീ കൂട്ടത്തില് . അപ്പോള് ഇപ്പറഞ്ഞ കണ്ണുനീരും ഉള്ളില് തട്ടുന്ന സ്നേഹാവിഷ്കാരങ്ങളും സമൂഹം തിരിച്ചറിയാതെ പോകുന്നു .മക്കളെ എടുത്തു ചുമന്നു നടുതളര്ന്ന എത്രയോ സ്ത്രീ ജന്മങ്ങള് ഉണ്ട് !! ആരാലും അറിയാതെ അവരുടെ കാലം കഴിഞ്ഞുപോകും ! എങ്ങാണ്ട് കൊണ്ട് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുമ്പോള് പോലും ഈ പാവം പിടിച്ച ജന്മങ്ങള് എത്ര സഹിച്ചു എന്നാരും അറിയില്ല!! (അത് സിനിമാക്കഥ അല്ല ജീവിതം ,ഇനി സിനിമയിലേയ്ക്ക് )
സ്‌പേസ്റ്റിക് പാരാലിസിസ് എന്ന അപൂർവ്വ രോഗമുള്ള മകളും അവളുടെ പിതാവും തമ്മില് അവളെവിട്ട് അമ്മ ഓടിപ്പോയതിന് ശേഷം വിടര്ന്നു വരുന്ന ബന്ധത്തിന്റെ ആഴവും വ്യാപ്തിയും ആണിതില് കാണിക്കുന്നത് .അത് പ്രകൃതിപോലെ അത്രമേല് പ്രക്ഷുബ്ദവും വിശാലവും സ്നേഹ മസൃണവും എല്ലാമാണ് .അതിനെ കാണിക്കുന്നതില് സംവിധായകന് വിജയിച്ചിട്ടുണ്ടെങ്കിലും ചില ഫ്രെയിമുകള് അസാധാരണമാം വിധം വലിഞ്ഞു നീളുന്നുണ്ട് .അതില് കോടമഞ്ഞിനുമുണ്ട് ചില കൈകള് . അമ്മയില്ലാതെ വളരുന്ന സാധാരണ പെണ്കുട്ടികളെ വളര്ത്തുമ്പോഴും അച്ഛന്മാര് അവരുടെ ഋതുമതി കാലഘട്ടത്തില് കൂടെനിന്ന് കാര്യങ്ങള് പറഞ്ഞു കൊടുക്കേണ്ടാതായുണ്ട്,അപ്പോള് സ്വാഭാവിക ചലനങ്ങള് അപ്രാപ്യമായ ബുദ്ധിയുടെ ആഴം ഒന്ന് രണ്ടു മൂന്ന് വരെ എണ്ണി നിര്ത്തേണ്ടി വരുന്ന ഒരു ബാല്യക്കാരിയില് എത്ര രൂക്ഷമായിരിക്കും അത് !
അമുദവനെന്ന അച്ഛന് സ്നേഹം മാത്രം നിറയുന്ന വൈദ്യുതി പോലും എത്തിനോക്കാന് അനുവദിക്കാത്ത മനോഹരമായ ഭൂമികയിലെ പഴയ ആ വീട് വാങ്ങുന്നതുപോലും അവളുടെ നിലനില്പ്പിന്റെ ആഴത്തിന് വേണ്ടിയാണ് .ഭൂമാഫിയ നികൃഷ്ടമായി അതിനെ തകര്ത്തെറിയുമ്പോള് സംവിധായകന് മുന്നോട്ടു വയ്ക്കുന്ന അടുത്ത ചോദ്യം ആകുന്നുണ്ടത് ,പ്രകൃതിയെ അതിന്റെ ആഴങ്ങളെ സ്വഭാവികതയെ നിലനിര്ത്താന് പരിശ്രമിക്കുന്ന വിരലില് എണ്ണാവുന്ന ആളുകളുടെ കൂടെ വംശനാശം വിദൂരമല്ല എന്നത് ! നന്ദി പ്രകൃതിയോടുള്ള ഈ സ്നേഹത്തിന് !പക്ഷെ അമുദവനേ ചതിക്കാന് എത്തുന്ന ഗ്രാമ സുന്ദരി അത്രമേല് പോളിഷ് ചെയ്ത നഗര സൗന്ദര്യം ആകരുതായിരുന്നു .അതൊരു പാളിച്ച തന്നെയാണ് .സൌന്ദര്യമാകാം പക്ഷെ പച്ചയായ സൗന്ദര്യവും പോളീഷു ചെയ്ത സൗന്ദര്യവും എപ്പോഴും രണ്ടാണ് .അതിനെ സംവിധായകര് തിരിച്ചറിയണം .റോങ്ങ് കാസ്റ്റിംഗ് എന്ന് വേണമെങ്കില് പറയാം .
ഗ്രാമീണതയുടെ സൌന്ദര്യമല്ല ഒരിക്കലും നഗരത്തിന് ! അതിന് കപടതയുടെ വിചിത്ര വൈരൂപ്യ മുഖം കൂടിയുണ്ട് .നഗരം ഊട്ടിയുറക്കുന്ന രാപ്പകലുകള്ക്ക് അതുപോലെ തന്നെ പേടിപ്പെടുത്തുന്ന നിശബ്ദത കൂടിയുണ്ട് .ഇടനേരങ്ങളിലെ പേരറിയാക്കരച്ചിലുകളുടെ വിഹ്വലതയുണ്ട് അതിന് കാമാതുരമായ പേക്കൂത്തുകളുടെ അലറിക്കരച്ചിലുകള് ഉണ്ട് .അത്തരമൊരു കരച്ചിലിലൂടെയാണ് ട്രാന്സ്ജെണ്ടറായ പുതിയൊരു സൗഹൃദത്തെ അമുദവന്കാണുന്നതുംസഹായിക്കുന്നതും. ഇതാ ഇവിടെ സംവിധായകനെ നമുക്ക് വീണ്ടും ആശ്ലേഷിക്കാം ഒരു ട്രാന്സ്ജെണ്ടറിനെ ഇവിടെ നല്കിയതിലൂടെ അവരുടെ സാമൂഹിക നിലവാരത്തെ വികാരങ്ങളെ സാധാരണ ജനങ്ങളുടേതുമായി താതാത്മ്യം വരുത്തുകയാണ് അദ്ദേഹം .ഹാറ്റ്സ് ഓഫ്‌ ഫോര് ദാറ്റ്‌ !അഞ്ജലി അമീറിന്റെ അഭിനയം വളരെ തന്മയത്വത്തോടെ പിക്ച്ചര് പെര്ഫെക്റ്റ്‌ ആയിരുന്നു .എത്ര കൈയ്യൊതുക്കത്തോടെയാണ് അവര് അഭിനയിക്കുന്നത് ! അഭിനന്ദനങ്ങള്.
മകളുടെ വളര്ച്ചയില് അവളുടെ ഇത്തിരിപ്പോന്ന മനസ്സിലും വികാരങ്ങളുടെ, സെക്സിന്റെ ആവശ്യകത ഉണ്ടെന്നു തിരിച്ചറിയുന്ന നിമിഷം നല്ലമനസ്സുള്ള ഏതൊരു അച്ഛനെപ്പോലെയും അമുദവന് തകര്ന്നു പോകുന്നു .മമ്മൂട്ടി എന്ന മെഗാ നടന്റെ നടന വൈഭവം മലയാളികളെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട ,ഈടുറ്റ കത്തിജ്വലിക്കുന്ന എത്രയെത്ര ഭാവങ്ങള് എത്രയെത്ര സിനിമകള് നമുക്ക് മുന്പിലുണ്ട് .അതുകൊണ്ട് ദയവു ചെയ്ത് ആരോപിക്കരുത് ഇതാണ് അത്യുജ്ജ്വലമായ അദ്ദേഹത്തിന്റെ എന്നത്തെയും അഭിനയം എന്ന് ! അല്ല അഭിനയത്തിലൊന്ന് എന്നുപറയണം . പക്ഷെ അമുദവനെ മറ്റാര് ആടിയാലും ഇതാകില്ല അനുഭവം ,അപ്പോള് അറിയാമല്ലോ അതിന്നര്ത്ഥം !
പാപ്പാ! എന്റെ കുട്ടീ നീ ആടിയ ആട്ടം നിനക്ക് ദേശീയ അവാര്ഡ് നല്കട്ടെ .നീ പെയ്ത വേദന അരുമയാന നെഞ്ചകങ്ങളെ ഇനിയുമിനിയും പൊള്ളിക്കട്ടെ.നീ പകര്ന്ന വാഴക ഇനിമേല് ഒരു കുഞ്ഞിനും പതിക്കാതെ പോകട്ടെ . സാധന,മകളെ നീ പെട്ട പാട് അതുമായി ജനിച്ച ഓരോ കുഞ്ഞിനുമുള്ള അനുഗ്രഹമാകട്ടെ ,അവര്ക്കുള്ള സ്നേഹം ,സാന്ത്വനം ,വികാരം അതിനൊക്കെ അര്ത്ഥമുണ്ടാകട്ടെ .ശരീരത്തില് വളരുമ്പോള് കാമമുണ്ടാകുക എന്നതൊരു തെറ്റല്ല .ഏതൊരു ജീവിയുടെയും നൈസര്ഗികമായ അടയാളമാണത്.കിടപ്പിലായിപ്പോകുന്ന രോഗികള്ക്കും ഇത്തരം കുട്ടികള്ക്കും വിദേശ രാജ്യങ്ങളിലേതുപോല് പ്രൊഫഷണല് ബ്രോതെലുകള് നിലവില് വരുന്നൊരു രാജ്യം നമുക്ക് സ്വപ്നം കാണാം .സ്വന്തം മകന് കിടപ്പിലായി പോയതിനാല് അയാളുടെ ശാരീരിക ആവശ്യത്തെ കണ്ടറിഞ്ഞു കൈഭോഗം ചെയ്തുകൊടുത്ത് സഹായിക്കുന്ന ഒരച്ഛന് നമ്മുടെ ഈ കൊച്ചു കേരളത്തില് ഉണ്ടെന്നു ഞാന് കേട്ടിരുന്നു .ആരെന്നു മറന്നു .വികാരം ഉണരുന്നത് തെറ്റല്ല എന്ന് നമ്മുടെ ഇടുങ്ങിയ മനസ്സ് 'അയ്യേ ..'എന്ന് പറഞ്ഞു സമ്മതിക്കില്ല ! അതാണ്‌ നമ്മള് ! മാറേണ്ടിടത്തു മാറാത്ത നമ്മള് ! ഈ ഒരു വലിയ വിഷയത്തെ പൊതു സമൂഹത്തിനു മുന്പില്വച്ചതിനാണ് ഞാന് എഴുനേറ്റു നിന്നു കൈയടിക്കുന്നത് ! രാം ,നന്ദി സ്നേഹം .
'I Am Sam' എന്ന Jessie Nelson സംവിധാനം ചെയ്ത സിനിമയില് മാനസിക വെല്ലുവിളി നേരിടുന്ന നായകന് (Sean Justin Penn) മകളെ തനിയെ വളര്ത്തുന്നതും അതിന്നിടയില് മറ്റുള്ളവരുടെ ഇടപെടലും പിന്നീട് മകള് വളരുമ്പോള് അച്ഛനെ പരിചരിച്ചു വളരുന്നതുമായ സാഹചര്യമുണ്ട് .അസാമാന്യ കൈയ്യൊതുക്കത്തോടെയാണ് സംവിധായകന് ഈ സിനിമ ചെയ്തിരിക്കുന്നത്‌ .പേരന്പ് കാണുമ്പോള് ആ സിനിമ ഓര്ത്തുപോകുന്നു .അവിടെയുമിവിടെയും ചെറിയ ചില കുറവുകള് ഉണ്ടെങ്കിലും ഇതിലെ സാങ്കേതിക വിഭാഗം നാളെയുടെ പ്രതീക്ഷയാകാം .നമുക്കഭിമാനിക്കാം ചൂണ്ടിക്കാണിക്കാന് അന്തസ്സുള്ള സിനിമകള് പിറവിയെടുക്കുന്നതില്,അതുള് ക്കൊള്ളാന്‍‍നമുക്ക് കഴിയുന്നതില് .നന്ദി പേരന്പ് ടീം .

Wednesday, January 30, 2019

ശിശിരം

ശിശിരം കാട്ടുപോന്തകള്‍ക്കിപ്പുറം നിന്ന്
ഉടുപ്പൂരി എറിയുന്നത് അന്നൊരിക്കല്‍
മരങ്ങളിലൊന്ന് അറിയാതെ കണ്ടു
ഹാ നഗ്നതയ്ക്ക് ഇത്ര ഭംഗിയോ !
സ്വയമറിയാതെ
മരം മൊഴിഞ്ഞുപോയി ..

മരം ഇലപൊഴിക്കുവാന്‍ തുടങ്ങി
തണുപ്പ് ഉടലിലേയ്ക്കടിച്ചു കയറിയപ്പോള്‍
'ഹോ ..എന്തൊരു കുളിരെന്നത്
രോമാഞ്ചമണിഞ്ഞുപോയി
ശിശിരം മരത്തിന്മേല്‍ ആഞ്ഞു പുല്‍കി
അരികിലൂടൊരു നദി
നാണം കൊണ്ട് തുടുത്തൊഴുകി
ഹേമന്തമണഞ്ഞപ്പോള്‍ ആ മരം
പൂത്തുലഞ്ഞു പൂനിലാവായി
മറ്റുമരങ്ങള്‍ പോലും അതുകണ്ട്
പൂവണിഞ്ഞുപോയി
അന്നുമുതലാണല്ലോ അവര്‍ ശിശിരത്തെ
ആവാഹിച്ചണച്ചുതുടങ്ങിയതും
പൂവഴികള്‍ നാടുനീളെ തെളിഞ്ഞു തുടങ്ങിയതും

ഉപാധി

ഉപാധികളില്ലാതെ നിങ്ങൾ സ്നേഹിക്കപ്പെടുന്നുവെങ്കിൽ
നിങ്ങളുടെ മുഖത്തെ കരിവാളിപ്പ്
നിങ്ങളുടെ കാലടിയിലെ വെടിച്ചു കീറൽ
നിങ്ങളുടെ നടുവിന്റെ വിലക്കം
നിങ്ങളുടെ മുട്ടിന്റെ വേദന
നിങ്ങളുടെ കൊഴിയുന്ന മുടി
നിങ്ങളുടെ മങ്ങുന്ന കാഴ്ച
നിങ്ങളുടെ തിരിച്ചുകിട്ടാത്ത ഓർമ്മ
എന്നിവയെല്ലാം സ്നേഹത്തോടെ
നിങ്ങളോടു പറയും:
എന്നാലും നീ അതീവസുന്ദരിയാണ്
എന്റെ പ്രിയേ ജീവിതം തരുന്ന
സൗഭാഗ്യങ്ങളാണ് ഞങ്ങൾ
കൂടെക്കൂട്ടി നടന്നാട്ടെ ,
ഉം അങ്ങനെ തന്നെ !

ആദിമ മനുഷ്യനെ സിംഹം ഓടിച്ചപ്പോഴായിരുന്നു 'ന്റെ ദൈവേ' എന്ന് നിലവിളിയോടെ ദൈവമുണ്ടായത്!

സൂര്യൻ

പകലേ.. പകലേ... ന്ന് പൂങ്കോഴി
നീട്ടി വിളിക്കുമ്പോഴാണ്
സൂര്യൻ കിടക്കപ്പായേന്ന്
ഞെട്ടിയുണർന്ന് ടോർച്ചടിച്ച്
സമയമെത്രായീന്നു നോക്കുന്നത്!
ഏഴരവെളുപ്പെന്നു കണ്ട്
വെളുക്കാൻ തേച്ചത് പാണ്ടായീന്ന്
പറയും പോലെ
ചുവന്ന ട്രൗസർ
വലിച്ചു കയറ്റി ഉരുണ്ടു പിരണ്ടെണീറ്റപ്പോൾ
വള്ളി പൊട്ടിയ അതിന്റെ ഒരു വാല്
ചുമന്നു തുടുത്തങ്ങനെ
കെഴക്കേ മാനത്ത് തൂങ്ങിക്കിടന്നു
ചറപറാമുഖം കഴുകിയ വെള്ളം
ഇളം നീലയാർന്ന് അതിന്നിടയിലൂടെ
പടർന്നിറങ്ങിക്കിടന്നു
വിശപ്പു കത്തിയതുകൊണ്ടാവാം
ഇളം കറുപ്പുമേഘങ്ങൾ
പുകഞ്ഞു കൊണ്ട് മാനം മുത്തുന്നത്
പകലേ.. പകലേന്ന്
വീണ്ടുമാക്കോഴി കൂവിപ്പൊളിക്കുന്നു
അമ്മയില്ലത്രേ അങ്ങേലെ
അമ്പിളിച്ചേച്ചി രാവിലുണ്ടാക്കി
ത്തണുത്തതാക്കഞ്ഞി
മോന്തിക്കൊണ്ട്
സൂര്യൻ പടിഞ്ഞാറ്റേ
പള്ളിക്കൂടത്തിലേക്കോടി
പ്പോണകണ്ടോ അമ്മണ്യേടത്ത്യേ
എന്നാ ഒരു വെട്ടമാന്നേ പോണ
പോക്കിലെല്ലാം!

പേരറിയാമരം

ആത്മഗതങ്ങളുടെ ദൈവമേ
ആത്മാവില്ലാത്ത ഗതാഗതം നീ
നിയന്ത്രിച്ചു നിർത്തേണമേ
വാക്കുകളുടെ ദൈവമേ
വകതിരിവില്ലാത്ത വാക്കുകളെ
നീ മുക്കിക്കൊല്ലേണമേ
മനുഷ്യരുടേതല്ലാത്ത ദൈവമേ
അടുത്ത ജൻമത്തിലെങ്കിലും
ഞാനൊരു കൊടുംങ്കാട്ടിലെ
പേരറിയാമരമാകേണമേ!


Monday, October 8, 2018

തത്വമസി

അത് നീയാകുന്നു !ഏതു നീയാകുന്നു ? എങ്ങനെയാണത് നീയാകേണ്ടത് ? ഏതാണ് നീ ?


'വൃശ്ചിക മാസം വരാറായി .മണ്ഡലകാലം തുടങ്ങാന് പോകുന്നു മാലയിടണം..ഇത്തവണ എന്തായാലും മലചവിട്ടണം '

ഇതെല്ലാം കേട്ടുകൊണ്ടുള്ള ബാല്യമായിരുന്നു എന്റേത് .കഠിനമായ വയനാടന് തണുപ്പാണ് വൃശ്ചികത്തില് .കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന പ്രകൃതിയും ജനങ്ങളും .കാപ്പി പൂത്തു തുടങ്ങുന്ന സുഗന്ധം .തണുതണുത്ത വെള്ളത്തില് തൊടാന് മേല .ഐസുപോലെ തണുപ്പ് .അതിരാവിലെ കിണറു വെള്ളത്തിനു നേരിയ ചൂടുണ്ടാകും .ചൂടുന്നു പറയാനാകില്ല കോരിവച്ച വെള്ളവുമായി താരതമ്യം ചെയ്‌താല് പറയാം എന്നുമാത്രം .അതിരാവിലെ ഉണര്ന്നതിനു ശേഷം ഈ തണുത്ത വെള്ളത്തില് ഒരു കുളിയുണ്ട്‌ .പിന്നെ അവിടുന്ന് തന്നെ സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞാണ് കയറി വരിക .നിലവിളക്കിന് മുന്പിലെ സ്വമിചിത്രത്തില് വണങ്ങി ശരണം വിളിക്കും .മിതമായ സസ്യ ഭക്ഷണങ്ങള് അന്നന്ന് പാകം ചെയ്തത് മാത്രം കഴിക്കും .അലക്കിയ കറുപ്പുമുണ്ടുടുത്ത് ചെരുപ്പിടാതെ നഗ്ന പാദനായി കല്ലും മുള്ളും തട്ടി കാലുകള് പാകപ്പെടുകയാണ് ശബരിമല നടന്നു കയറുവാന് ! ഭക്ഷണം സസ്യമാകുമ്പോള് മനസും അതുപോലെയാകണമല്ലോ നൈഷ്ടിക ബ്രഹ്മചര്യം മനസ്സാ ആവാഹിക്കപ്പെടുകയാണ്, അതിനാണ് ശ്രമം എന്ന തിരിച്ചറിവിലെയ്ക്കാണ് ശരീരവും മനസ്സും പാകപ്പെടേണ്ടത് .സ്ത്രീ രജസ്വല ആകുന്ന നേരം അവര് പായും ചുരുട്ടിക്കെട്ടി വേറെ എവിടെക്കെങ്കിലും മാറും .എഴുകുളിച്ചേ തിരികെ എത്തൂ .കണ്മുന്പിലെ വരികയില്ല .നാല്പ്പത്തൊന്നു ദിവസം ഭജനകള് കേള്ക്കാം .അമ്പലപ്പറമ്പില് നിന്നും വൈകുന്നേരമാകുമ്പോള് ഭജനപ്പാട്ടുകള് ഉയരും .കടും തണുപ്പില് എല്ലാവരും സ്വെറ്ററും ഷാളും അണിഞ്ഞ് കൂടിയിരിക്കും .ഗെന്ജിറ ആണ് ഏറ്റവും വലിയ സംഗീത ഉപകരണം .കുടം കാണും തട്ടുവാന് കൂടെ .മനോഹരമായി നാടന് ഭജനകള് പാടി നാട്ടിലെ കൊച്ചുപിച്ചു ഗായകര് കണ്ഠം തെളിക്കും .ഇടയ്ക്കിടെ പളനിയപ്പാ ജ്ഞാനപളനിയപ്പാ എന്ന തമിഴ് ഗാനവുമെല്ലാം കടന്നു വരുമ്പോഴാണ് ശരിക്കുള്ള സുഖം .ഞങ്ങള് വീട്ടിലിരുന്ന് ഇതെല്ലാം ആസ്വദിക്കും .കുട്ടിയായിരുന്നപ്പോള് പോകുമായിരുന്നു കേള്ക്കാന് .അതൊരു വല്ലാത്ത ആസ്വാദനം തന്നെയായിരുന്നു .കരിപ്പെട്ടിക്കാപ്പിയും അവിലും മലരും കിട്ടും പാട്ടിനെത്തിയ എല്ലാവര്ക്കും .പുറത്തു മഞ്ഞു പെയ്യുമ്പോള് താത്ക്കാലികമായി കെട്ടിയ ഷെഡ്‌കളിലാണ് കോളാമ്പി മൈക്കുകള് വച്ച് പാടുക .പാടുമ്പോള് വായില് നിന്നും പുകമഞ്ഞു പൊങ്ങുന്നത് നോക്കിയിരിക്കും ഞാന് .തിരികെ അച്ഛയോടൊപ്പം ലൈറ്റും മിന്നിച്ച് പാടത്തെ മഞ്ഞുതുള്ളികളും തട്ടിത്തെറുപ്പിച്ചു മരച്ച കാലുകളുമായി വീടണയും .വിറകടുപ്പിലെ തീയില് കാലും കൈയ്യുമെല്ലാം കാണിച്ച് ചൂടുപിടിപ്പിച്ചാലെ മരച്ച കൈകള്ക്കും കാലിനും ജീവന് വീഴൂ .മനോഹരങ്ങളായ ബിംബങ്ങളാണ്‌ എനിക്ക്മണ്ഡലകാല ഓര്മ്മകള് എന്നും ഞാന് മരിക്കും വരെ അതങ്ങിനെ ഇരിക്കട്ടെ .ഇനി പറയാം .

സനാതനധര്മ്മങ്ങള് സാധാരണ മനുഷ്യനും പാലിക്കപ്പെടാനാകും എന്ന തിരിച്ചറിവിലെയ്ക്ക്മനുഷ്യന്റെ ലോഭ മോഹ വികാരങ്ങളെ അടക്കിപ്പിടിക്കാന് അല്ലെങ്കില് പാകപ്പെടുത്താനുള്ള ശ്രമമാണിവിടെ അവനവന് പോലും തിരിച്ചറിഞ്ഞില്ലെങ്കില് പോലും മനുഷ്യന് നടത്തുന്നത് .പട്ടിയെയും പൂച്ചയെയും ഉപദ്രവിക്കാതെ കാക്കയ്ക്കും പൂച്ചക്കുംതന്നോടൊപ്പം വിളമ്പി നല്കി നുണ പറയാതെ ലളിതമായി ജീവിച്ച് മാംസാനുരാഗങ്ങളെ അടക്കി സസ്യഭക്ഷണം കഴിച്ച് മനുഷ്യന് മാറ്റപ്പെടുകയാണ് .മല ചവിട്ടാന് ! എന്തിനായി ? " അത് നീ തന്നെ " എന്ന ജ്ഞാനം നേടാന് ! ഇവിടെ 'അത്' എന്നാല് എന്താണ് ? ?

അത് ദൈവമല്ല ! അത് നന്മയാണ് മനസ്സിന്റെ പാകപ്പെടലാണ് .അത് മനസ്സിന്റെ ഉള്ളിലേയ്ക്കുള്ള ഒരുവന്റെ തിരിഞ്ഞിരുപ്പാണ് .ഈശ്വരന് ധര്മ്മപ്പെടുത്തുന്ന കര്മ്മങ്ങളില്യ്ക്കുള്ള ഒരുവന്റെ അഗാധമായ നോട്ടമാണത് .എനിക്ക് ചെയ്യാനുള്ള കാര്യങ്ങള് അഹിംസാത്മകമായി ലാളിത്യത്തോടെ മനശുദ്ധിയോടെ ഒരുവന് എങ്ങനെ ചെയ്യാനാകും എന്ന തിരിച്ചറിവാണത് ! ഒരുവന് വൃതമെടുത്തശേഷം മലയ്ക്ക് പോകുവാനൊരുങ്ങുമ്പോള് നെയ്മുദ്ര നിറയ്ക്കുകയാണ് .എന്തായിരിക്കാം അതിനര്ഥം ? എന്റെ മനസ്സിങ്ങനെയാണ് പറയുന്നത് .എന്റെ എല്ലാ അഹന്തകളെയും വെടിഞ്ഞ് എന്നിലെ എന്നെ ഭഗവാനെ ഇതാ ഈ പകരുന്ന നെയ്യുപോലെ എന്റെ ആത്മാവിനെ അങ്ങേയ്ക്ക് മുന്പില് സംശുദ്ധമായി ഞാന് പകരുന്നു .അത് കത്തിത്തീരുമ്പോള് ഞാന് അങ്ങയില് ലയിക്കുകയാണ് .ഇപ്പോള് നമുക്ക് പരസ്പരം കാണാം ആ തിരിച്ചറിവ് ഞാന് എന്റെ ശരീരത്തിലൂടെ മനസ്സിലൂടെ കര്മ്മങ്ങളിലൂടെ മനസ്സിലാക്കുന്നതും .ധര്മ്മം ശരണം അയ്യപ്പാ എന്ന് !

ഇനി ഇതെഴുതിയ ഞാന് പുരുഷനല്ല സ്ത്രീയാണ് .എനിക്കിത് മനസ്സിലാക്കാന് കഴിയുമെങ്കില് കേവല സുഖങ്ങളെ വേണ്ടന്നു വയ്ക്കാന് കഴിയുമെങ്കില് ഒരുവനെ അവനവനെപ്പോലെ പരിപാലിക്കുവാനും സ്നേഹിക്കുവാനും കഴിയുമെങ്കില് എനിക്ക് എന്നെ തിരിച്ചറിയാന് എന്ത് പാട് ??! അവനവനെ തിരിച്ചറിയാന് ഏതു ദൈവമാണോ നിങ്ങളോട് പറയുന്നത് അത് തിരിച്ചറിയാന് എന്ത് ലിംഗ നീതി ?? എന്ത് ആര്ത്തവ അശുദ്ധി ? എന്താണീ ആര്ത്തവം ? പുരുഷന് ബീജം ഇല്ലാതെ കുട്ടിയുണ്ടാകുമോ ? സ്ത്രീക്ക് അണ്ഡമില്ലാതെ അത് സാധ്യമാണോ ? പിന്നെങ്ങനെയാണീ ആവശ്യമില്ലാത്ത അശുദ്ധി കടന്നുകയറി ? രക്തം വരുന്നതിനെ അത്ര സുഖകരമായി എന്നെപ്പോലെ ഒരുവള്ക്ക്‌ കാണാനോ എടുക്കാനോ കഴിയില്ല .ഞാനതില് നിന്നും അതുകൊണ്ട് തന്നെ യാത്രയും മറ്റു കാര്യങ്ങളെയും ഒഴിവാക്കും .അത് കേവല വൃത്തിയുടെതായകാര്യം മാത്രമാണ് അതിനു അശുദ്ധി എന്നോ വിശുദ്ധി എന്നോ അര്ഥം കൊടുക്കുന്നില്ല . പത്തു വയസിന് താഴെയുള്ള കൊച്ചു കുഞ്ഞിനു മനസ്സിലാകുമോ തത്വമസി എന്നതിനര്ത്ഥം ?? അന്പതും അറുപതും വയസ്സുകഴിഞ്ഞു ജീവിതത്തിന്റെ അവസാന കാലത്താണോ ഒരുവള് അവള് ആരാണെന്ന് തിരിച്ചറിയേണ്ടത് ? പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ളവള്ക്ക് മനസ്സിലാക്കാന് കഴിയുന്നത്ര മനോഹരമായി ,അവളെപ്പോലെ കാര്യങ്ങളെ വിശകലനം ചെയ്യുവാന് കെല്പ്പുള്ളവരായി, അവളെപ്പോലെ കുടുംബത്തെ അടുക്കിപ്പെറുക്കി വച്ചുണ്ടാക്കി തേച്ചുമിനുക്കി കൊണ്ടുപോകാന് എത്ര പുരുഷന്മാരുണ്ടിവിടെ ? നോക്കൂ അവനവനെ തിരിച്ചറിയാന് അവനവനോട് നീതി പുലര്ത്താന് അവനവന് തന്നെയാണ് ദൈവമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് മലചവിട്ടാന് എത്ര പേര്ക്കറിയാം ? അല്ല എന്തിനാണ് മലയ്ക്ക് അഥവാ ദൈവത്തെ കാണാന് പോകുന്നത് ? കരഞ്ഞു കൂവുന്നവരെ ,കൊലവിളി നടത്തുന്നവരെ ,അവിടെ സ്വയം നീയല്ലാതെ ആരിരിക്കുന്നു മനുഷ്യാ !!


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...