Wednesday, January 30, 2019

സൂര്യൻ

പകലേ.. പകലേ... ന്ന് പൂങ്കോഴി
നീട്ടി വിളിക്കുമ്പോഴാണ്
സൂര്യൻ കിടക്കപ്പായേന്ന്
ഞെട്ടിയുണർന്ന് ടോർച്ചടിച്ച്
സമയമെത്രായീന്നു നോക്കുന്നത്!
ഏഴരവെളുപ്പെന്നു കണ്ട്
വെളുക്കാൻ തേച്ചത് പാണ്ടായീന്ന്
പറയും പോലെ
ചുവന്ന ട്രൗസർ
വലിച്ചു കയറ്റി ഉരുണ്ടു പിരണ്ടെണീറ്റപ്പോൾ
വള്ളി പൊട്ടിയ അതിന്റെ ഒരു വാല്
ചുമന്നു തുടുത്തങ്ങനെ
കെഴക്കേ മാനത്ത് തൂങ്ങിക്കിടന്നു
ചറപറാമുഖം കഴുകിയ വെള്ളം
ഇളം നീലയാർന്ന് അതിന്നിടയിലൂടെ
പടർന്നിറങ്ങിക്കിടന്നു
വിശപ്പു കത്തിയതുകൊണ്ടാവാം
ഇളം കറുപ്പുമേഘങ്ങൾ
പുകഞ്ഞു കൊണ്ട് മാനം മുത്തുന്നത്
പകലേ.. പകലേന്ന്
വീണ്ടുമാക്കോഴി കൂവിപ്പൊളിക്കുന്നു
അമ്മയില്ലത്രേ അങ്ങേലെ
അമ്പിളിച്ചേച്ചി രാവിലുണ്ടാക്കി
ത്തണുത്തതാക്കഞ്ഞി
മോന്തിക്കൊണ്ട്
സൂര്യൻ പടിഞ്ഞാറ്റേ
പള്ളിക്കൂടത്തിലേക്കോടി
പ്പോണകണ്ടോ അമ്മണ്യേടത്ത്യേ
എന്നാ ഒരു വെട്ടമാന്നേ പോണ
പോക്കിലെല്ലാം!

പേരറിയാമരം

ആത്മഗതങ്ങളുടെ ദൈവമേ
ആത്മാവില്ലാത്ത ഗതാഗതം നീ
നിയന്ത്രിച്ചു നിർത്തേണമേ
വാക്കുകളുടെ ദൈവമേ
വകതിരിവില്ലാത്ത വാക്കുകളെ
നീ മുക്കിക്കൊല്ലേണമേ
മനുഷ്യരുടേതല്ലാത്ത ദൈവമേ
അടുത്ത ജൻമത്തിലെങ്കിലും
ഞാനൊരു കൊടുംങ്കാട്ടിലെ
പേരറിയാമരമാകേണമേ!


Monday, October 8, 2018

തത്വമസി

അത് നീയാകുന്നു !ഏതു നീയാകുന്നു ? എങ്ങനെയാണത് നീയാകേണ്ടത് ? ഏതാണ് നീ ?


'വൃശ്ചിക മാസം വരാറായി .മണ്ഡലകാലം തുടങ്ങാന് പോകുന്നു മാലയിടണം..ഇത്തവണ എന്തായാലും മലചവിട്ടണം '

ഇതെല്ലാം കേട്ടുകൊണ്ടുള്ള ബാല്യമായിരുന്നു എന്റേത് .കഠിനമായ വയനാടന് തണുപ്പാണ് വൃശ്ചികത്തില് .കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന പ്രകൃതിയും ജനങ്ങളും .കാപ്പി പൂത്തു തുടങ്ങുന്ന സുഗന്ധം .തണുതണുത്ത വെള്ളത്തില് തൊടാന് മേല .ഐസുപോലെ തണുപ്പ് .അതിരാവിലെ കിണറു വെള്ളത്തിനു നേരിയ ചൂടുണ്ടാകും .ചൂടുന്നു പറയാനാകില്ല കോരിവച്ച വെള്ളവുമായി താരതമ്യം ചെയ്‌താല് പറയാം എന്നുമാത്രം .അതിരാവിലെ ഉണര്ന്നതിനു ശേഷം ഈ തണുത്ത വെള്ളത്തില് ഒരു കുളിയുണ്ട്‌ .പിന്നെ അവിടുന്ന് തന്നെ സ്വാമിയേ ശരണമയ്യപ്പ എന്ന് പറഞ്ഞാണ് കയറി വരിക .നിലവിളക്കിന് മുന്പിലെ സ്വമിചിത്രത്തില് വണങ്ങി ശരണം വിളിക്കും .മിതമായ സസ്യ ഭക്ഷണങ്ങള് അന്നന്ന് പാകം ചെയ്തത് മാത്രം കഴിക്കും .അലക്കിയ കറുപ്പുമുണ്ടുടുത്ത് ചെരുപ്പിടാതെ നഗ്ന പാദനായി കല്ലും മുള്ളും തട്ടി കാലുകള് പാകപ്പെടുകയാണ് ശബരിമല നടന്നു കയറുവാന് ! ഭക്ഷണം സസ്യമാകുമ്പോള് മനസും അതുപോലെയാകണമല്ലോ നൈഷ്ടിക ബ്രഹ്മചര്യം മനസ്സാ ആവാഹിക്കപ്പെടുകയാണ്, അതിനാണ് ശ്രമം എന്ന തിരിച്ചറിവിലെയ്ക്കാണ് ശരീരവും മനസ്സും പാകപ്പെടേണ്ടത് .സ്ത്രീ രജസ്വല ആകുന്ന നേരം അവര് പായും ചുരുട്ടിക്കെട്ടി വേറെ എവിടെക്കെങ്കിലും മാറും .എഴുകുളിച്ചേ തിരികെ എത്തൂ .കണ്മുന്പിലെ വരികയില്ല .നാല്പ്പത്തൊന്നു ദിവസം ഭജനകള് കേള്ക്കാം .അമ്പലപ്പറമ്പില് നിന്നും വൈകുന്നേരമാകുമ്പോള് ഭജനപ്പാട്ടുകള് ഉയരും .കടും തണുപ്പില് എല്ലാവരും സ്വെറ്ററും ഷാളും അണിഞ്ഞ് കൂടിയിരിക്കും .ഗെന്ജിറ ആണ് ഏറ്റവും വലിയ സംഗീത ഉപകരണം .കുടം കാണും തട്ടുവാന് കൂടെ .മനോഹരമായി നാടന് ഭജനകള് പാടി നാട്ടിലെ കൊച്ചുപിച്ചു ഗായകര് കണ്ഠം തെളിക്കും .ഇടയ്ക്കിടെ പളനിയപ്പാ ജ്ഞാനപളനിയപ്പാ എന്ന തമിഴ് ഗാനവുമെല്ലാം കടന്നു വരുമ്പോഴാണ് ശരിക്കുള്ള സുഖം .ഞങ്ങള് വീട്ടിലിരുന്ന് ഇതെല്ലാം ആസ്വദിക്കും .കുട്ടിയായിരുന്നപ്പോള് പോകുമായിരുന്നു കേള്ക്കാന് .അതൊരു വല്ലാത്ത ആസ്വാദനം തന്നെയായിരുന്നു .കരിപ്പെട്ടിക്കാപ്പിയും അവിലും മലരും കിട്ടും പാട്ടിനെത്തിയ എല്ലാവര്ക്കും .പുറത്തു മഞ്ഞു പെയ്യുമ്പോള് താത്ക്കാലികമായി കെട്ടിയ ഷെഡ്‌കളിലാണ് കോളാമ്പി മൈക്കുകള് വച്ച് പാടുക .പാടുമ്പോള് വായില് നിന്നും പുകമഞ്ഞു പൊങ്ങുന്നത് നോക്കിയിരിക്കും ഞാന് .തിരികെ അച്ഛയോടൊപ്പം ലൈറ്റും മിന്നിച്ച് പാടത്തെ മഞ്ഞുതുള്ളികളും തട്ടിത്തെറുപ്പിച്ചു മരച്ച കാലുകളുമായി വീടണയും .വിറകടുപ്പിലെ തീയില് കാലും കൈയ്യുമെല്ലാം കാണിച്ച് ചൂടുപിടിപ്പിച്ചാലെ മരച്ച കൈകള്ക്കും കാലിനും ജീവന് വീഴൂ .മനോഹരങ്ങളായ ബിംബങ്ങളാണ്‌ എനിക്ക്മണ്ഡലകാല ഓര്മ്മകള് എന്നും ഞാന് മരിക്കും വരെ അതങ്ങിനെ ഇരിക്കട്ടെ .ഇനി പറയാം .

സനാതനധര്മ്മങ്ങള് സാധാരണ മനുഷ്യനും പാലിക്കപ്പെടാനാകും എന്ന തിരിച്ചറിവിലെയ്ക്ക്മനുഷ്യന്റെ ലോഭ മോഹ വികാരങ്ങളെ അടക്കിപ്പിടിക്കാന് അല്ലെങ്കില് പാകപ്പെടുത്താനുള്ള ശ്രമമാണിവിടെ അവനവന് പോലും തിരിച്ചറിഞ്ഞില്ലെങ്കില് പോലും മനുഷ്യന് നടത്തുന്നത് .പട്ടിയെയും പൂച്ചയെയും ഉപദ്രവിക്കാതെ കാക്കയ്ക്കും പൂച്ചക്കുംതന്നോടൊപ്പം വിളമ്പി നല്കി നുണ പറയാതെ ലളിതമായി ജീവിച്ച് മാംസാനുരാഗങ്ങളെ അടക്കി സസ്യഭക്ഷണം കഴിച്ച് മനുഷ്യന് മാറ്റപ്പെടുകയാണ് .മല ചവിട്ടാന് ! എന്തിനായി ? " അത് നീ തന്നെ " എന്ന ജ്ഞാനം നേടാന് ! ഇവിടെ 'അത്' എന്നാല് എന്താണ് ? ?

അത് ദൈവമല്ല ! അത് നന്മയാണ് മനസ്സിന്റെ പാകപ്പെടലാണ് .അത് മനസ്സിന്റെ ഉള്ളിലേയ്ക്കുള്ള ഒരുവന്റെ തിരിഞ്ഞിരുപ്പാണ് .ഈശ്വരന് ധര്മ്മപ്പെടുത്തുന്ന കര്മ്മങ്ങളില്യ്ക്കുള്ള ഒരുവന്റെ അഗാധമായ നോട്ടമാണത് .എനിക്ക് ചെയ്യാനുള്ള കാര്യങ്ങള് അഹിംസാത്മകമായി ലാളിത്യത്തോടെ മനശുദ്ധിയോടെ ഒരുവന് എങ്ങനെ ചെയ്യാനാകും എന്ന തിരിച്ചറിവാണത് ! ഒരുവന് വൃതമെടുത്തശേഷം മലയ്ക്ക് പോകുവാനൊരുങ്ങുമ്പോള് നെയ്മുദ്ര നിറയ്ക്കുകയാണ് .എന്തായിരിക്കാം അതിനര്ഥം ? എന്റെ മനസ്സിങ്ങനെയാണ് പറയുന്നത് .എന്റെ എല്ലാ അഹന്തകളെയും വെടിഞ്ഞ് എന്നിലെ എന്നെ ഭഗവാനെ ഇതാ ഈ പകരുന്ന നെയ്യുപോലെ എന്റെ ആത്മാവിനെ അങ്ങേയ്ക്ക് മുന്പില് സംശുദ്ധമായി ഞാന് പകരുന്നു .അത് കത്തിത്തീരുമ്പോള് ഞാന് അങ്ങയില് ലയിക്കുകയാണ് .ഇപ്പോള് നമുക്ക് പരസ്പരം കാണാം ആ തിരിച്ചറിവ് ഞാന് എന്റെ ശരീരത്തിലൂടെ മനസ്സിലൂടെ കര്മ്മങ്ങളിലൂടെ മനസ്സിലാക്കുന്നതും .ധര്മ്മം ശരണം അയ്യപ്പാ എന്ന് !

ഇനി ഇതെഴുതിയ ഞാന് പുരുഷനല്ല സ്ത്രീയാണ് .എനിക്കിത് മനസ്സിലാക്കാന് കഴിയുമെങ്കില് കേവല സുഖങ്ങളെ വേണ്ടന്നു വയ്ക്കാന് കഴിയുമെങ്കില് ഒരുവനെ അവനവനെപ്പോലെ പരിപാലിക്കുവാനും സ്നേഹിക്കുവാനും കഴിയുമെങ്കില് എനിക്ക് എന്നെ തിരിച്ചറിയാന് എന്ത് പാട് ??! അവനവനെ തിരിച്ചറിയാന് ഏതു ദൈവമാണോ നിങ്ങളോട് പറയുന്നത് അത് തിരിച്ചറിയാന് എന്ത് ലിംഗ നീതി ?? എന്ത് ആര്ത്തവ അശുദ്ധി ? എന്താണീ ആര്ത്തവം ? പുരുഷന് ബീജം ഇല്ലാതെ കുട്ടിയുണ്ടാകുമോ ? സ്ത്രീക്ക് അണ്ഡമില്ലാതെ അത് സാധ്യമാണോ ? പിന്നെങ്ങനെയാണീ ആവശ്യമില്ലാത്ത അശുദ്ധി കടന്നുകയറി ? രക്തം വരുന്നതിനെ അത്ര സുഖകരമായി എന്നെപ്പോലെ ഒരുവള്ക്ക്‌ കാണാനോ എടുക്കാനോ കഴിയില്ല .ഞാനതില് നിന്നും അതുകൊണ്ട് തന്നെ യാത്രയും മറ്റു കാര്യങ്ങളെയും ഒഴിവാക്കും .അത് കേവല വൃത്തിയുടെതായകാര്യം മാത്രമാണ് അതിനു അശുദ്ധി എന്നോ വിശുദ്ധി എന്നോ അര്ഥം കൊടുക്കുന്നില്ല . പത്തു വയസിന് താഴെയുള്ള കൊച്ചു കുഞ്ഞിനു മനസ്സിലാകുമോ തത്വമസി എന്നതിനര്ത്ഥം ?? അന്പതും അറുപതും വയസ്സുകഴിഞ്ഞു ജീവിതത്തിന്റെ അവസാന കാലത്താണോ ഒരുവള് അവള് ആരാണെന്ന് തിരിച്ചറിയേണ്ടത് ? പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ളവള്ക്ക് മനസ്സിലാക്കാന് കഴിയുന്നത്ര മനോഹരമായി ,അവളെപ്പോലെ കാര്യങ്ങളെ വിശകലനം ചെയ്യുവാന് കെല്പ്പുള്ളവരായി, അവളെപ്പോലെ കുടുംബത്തെ അടുക്കിപ്പെറുക്കി വച്ചുണ്ടാക്കി തേച്ചുമിനുക്കി കൊണ്ടുപോകാന് എത്ര പുരുഷന്മാരുണ്ടിവിടെ ? നോക്കൂ അവനവനെ തിരിച്ചറിയാന് അവനവനോട് നീതി പുലര്ത്താന് അവനവന് തന്നെയാണ് ദൈവമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് മലചവിട്ടാന് എത്ര പേര്ക്കറിയാം ? അല്ല എന്തിനാണ് മലയ്ക്ക് അഥവാ ദൈവത്തെ കാണാന് പോകുന്നത് ? കരഞ്ഞു കൂവുന്നവരെ ,കൊലവിളി നടത്തുന്നവരെ ,അവിടെ സ്വയം നീയല്ലാതെ ആരിരിക്കുന്നു മനുഷ്യാ !!


Friday, September 14, 2018

നവ മാനവ ഗീതം

കരുത്തരെ കറുത്തതായ് പടച്ചുവിട്ട നീതിയെ
സഹസ്രകൈകൾ കൂപ്പിഞാൻ വണങ്ങിടുന്നു സാദരം !
അടിമയാക്കി മാറ്റുവാൻ പടച്ച നീതിയെങ്കിലും
പടം പൊഴിച്ചു മാറ്റി നീ ഉയർന്നുവന്നു സത്യമേ !

കനം പിടിച്ച മാനവമനസ്സിനുള്ളിൽ നിന്നുമേ
ദുഷിച്ച ചിന്തയൊക്കെയും  തുടച്ചുനീക്കി മാറ്റിയാൽ
ഒരുമയാൽ  ജ്വലിക്കുമീ ജനിച്ചഭൂമിയൊക്കെയും
അതാണു വേണ്ടതെന്നുനാം അറിഞ്ഞിടേണമെന്നുമേ

അഹോ കറുപ്പ് താനെടോ വെളുത്ത കണ്ണിനുൾത്തടം
കറുത്ത മണ്ണ് താനെടോ വിളഞ്ഞനെല്ല് നിന്നിടം
കറുപ്പ് വീണ കൈകളെ അകറ്റിമാറ്റി നിർത്തുവോർ
അറിഞ്ഞതില്ല നിയതിതൻ കടുത്ത നീതിയൊന്നതും  !

സവർണ്ണനീതി എന്തിനായ് പടച്ചുകൂട്ടി മാനവാ
കറുത്ത രാത്രി നീന്തിടാതുദിക്കയില്ല സൂര്യനും !
സവർണ്ണനായി സൂര്യനില്ല അവർണ്ണനായി ചന്ദ്രനും
സവർണ്ണ മാമരങ്ങളില്ല അവർണ്ണനാഴിയെന്നതും !

സമത്വ സ്വത്വമൊന്നതേ നമുക്കുവേണ്ടതെന്നുമേ
മറന്നുപോയി എങ്കിൽ നീ മനുഷ്യനാകതെങ്ങനെ ?
കറുത്തതോ വെളുത്തതോ തൊലിപ്പുറങ്ങളല്ലയോ
തൊലിക്കകത്തു നമ്മളിൽ ഒരുമയാർന്ന ചെന്നിണം !

ഉയർന്നെണീക്ക മാനവാ ചേർന്നു നിൽക്ക സാദരം
സവർണ്ണജാതി വേണ്ടെടോ അവർണ്ണഭ്രഷ്ട് മാറ്റുവാൻ
മനുഷ്യജാതിയെന്നു നാം മനസ്സുകൊണ്ട് മാറണം
പുതിയ വംശമായത് കുതികുതിച്ചുയരണം !


Monday, September 18, 2017

ജോക്കര്‍ (തമിള്‍ സിനിമ ) _ ഇന്ത്യന്‍ സിനിമയുടെ അന്തസ്സ് !

         സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന്‍ ഇതൊന്നുമല്ലാതെ സിനിമ നന്നായിരിക്കണേ എന്ന പ്രതീക്ഷയോടെ നല്ലൊരു കഥ കാണുവാന്‍ കേള്‍ക്കുവാന്‍,ചിരിക്കുവാന്‍ ,രസിക്കുവാന്‍ ,സങ്കടപ്പെടാന്‍ അങ്ങിനെ  അതിന്‍റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് .ഞാനാ ഗണത്തില്‍ പെടുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ  സിനിമ കാണുമ്പോള്‍ കിട്ടുന്ന യഥാര്‍ത്ഥ സുഖം അതില്‍ എന്തെങ്കിലും ഓര്‍ത്തിരിക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് .ഇന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഞാനും ഭര്‍ത്താവും കൂടി ഒരു സിനിമ കാണുവാന്‍ ഇരുന്നു .പേര് ജോക്കര്‍.2016 ലേ തമിഴ് സിനിമയാണ് .ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിച്ച രാജു മുരുഗന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണിത് .ഒരുപക്ഷെ നിങ്ങളില്‍ പലരും കണ്ടിരിക്കും .ഞാന്‍ ഇപ്പോള്‍ കണ്ടതിനാല്‍ വൈകി എത്തുന്ന ഈ ആസ്വാദനക്കുറിപ്പ്‌ ഇത് കാണാത്തവര്‍ക്കായി നല്‍കുന്നു .നിങ്ങള്‍ കാണണം .ഇതൊരു വെറും സിനിമയല്ല .ഇതില്‍ എനിക്കെന്താണ് അനുഭവിക്കാനായത് അത് ഞാന്‍ പറയട്ടെ 

              സിനിമ എന്നതിനേക്കാള്‍ ഉപരി നിങ്ങള്‍ക്കിതിലൂടെ ജീവിക്കാനാകും .ഒരു ദേശത്തിന്റെ ഉള്‍നാടുകളിലെ ഹൃദയത്തുടിപ്പിലൂടെ നിങ്ങള്‍ക്ക് ജീവിതത്തെയും ദേശത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പണത്തെയും പട്ടിണിയെയും വ്യഥയെയും പ്രണയത്തെയും മരണത്തെയും തൊട്ടുരുമ്മാനാകും .അഭിനയം എന്നാല്‍ എന്താണെന്നും അതിനെ സാക്ഷാത്ക്കരിക്കരിക്കുന്നത് എങ്ങിനെയെന്നും ഓരോ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ സംഗീതത്തിലൂടെ അങ്ങിനെ കലയുടെ അന്തസത്തയിലൂടെ ഒരു സംവിധായകന്‍ നിങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു തരും .പ്രിയ സംവിധായകന്‍ ശ്രീ രാജുമുരുഗനെ എത്രകണ്ട് പ്രകീര്‍ത്തിച്ചാലും ഈ സിനിമയില്‍ അധികമാകില്ല .(ഇത് തികച്ചും വ്യക്തിപരമായ എന്‍റെ അഭിപ്രായമാണ് വീക്ഷണവും )

          ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതെന്തെന്ന് ,കക്കൂസ് പോലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരു വലിയ വിഭാഗം ജനത നമുക്കൊപ്പം ഇതേ പകലും സന്ധ്യകളും പങ്കിടുന്നുണ്ട്‌ എന്നും തിരിച്ചറിയുന്നത്‌ അത്ര വലിയ പാപമല്ല .തമിഴില്‍ നിന്നു തന്നെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ടറി നമുക്ക് നല്‍കിയ ഷോക്ക് എത്രകണ്ട് വലുതാണ്‌ ! അതിനും മുന്‍പ് നമ്മുടെ തകഴിയുടെ തോട്ടിയുടെ മകന്‍ പറഞ്ഞുതന്ന നഗനസത്യങ്ങളുടെ വില എത്രയാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല കാരണം ഈ സൃഷ്ടികള്‍ എല്ലാം സത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഇതൊക്കെ എന്ത് വൃത്തികെട്ട സിനിമ എന്ന് പുച്ഛം അവശേഷിപ്പിക്കുന്നവരോട് ഇത്രനല്ല ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് എവിടെയും പറയാന്‍ എനിക്ക് കഴിയും .ഓരോ കാസ്റ്റിങ്ങും സംവിധായകന്‍ എത്ര മികവോടെയാണ് നടത്തിയതെന്ന് നിങ്ങള്‍ക്ക് അത് കാണുമ്പോള്‍ മനസ്സിലാകും .പ്രധാന നടനായ ഗുരു സോമസുന്ദരം നാടകത്തില്‍ നിന്നും ഉരുവായ നടനാണ്‌ അതുകൊണ്ടുതന്നെ അഭിനയത്തിന്റെ വേറിട്ട മുഖം എന്ന് വേണമെങ്കില്‍ നമുക്കിദ്ദേഹത്തെപ്പറ്റി പറയാം ,അത്രകണ്ട് വേറിട്ട ഭാവങ്ങളുടെ അഭിനയ തീക്ഷ്ണതയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹത്തിലൂടെ .അദ്ദേഹം മാത്രമല്ല നടി രമ്യ പാണ്ട്യനും അതുപോലെ ഓരോ കഥാപാത്രങ്ങളും ഉഗ്രനായിത്തന്നെ അവരുടെ വേഷങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ട് .
                ഈ സിനിമ മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊള്ളിക്കുന്നതാണ് .അത് ഇക്കാലത്തെയും കഴിഞ്ഞകാലത്തെയും ഒരുപക്ഷെ വരാനിരിക്കുന്ന കാലത്തെയും ഒരുപോലെ വരച്ചിടുന്നു .ഏതു കാലമെടുത്താലും ഏതു രാഷ്ട്രീയമെടുത്താലും ദരിദ്രന് കുമ്പിളില്‍ തന്നെയായിരിക്കും കഞ്ഞി നല്‍കുന്നത് .കാരണം ഒരു രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അളവിലാണ് ഒരുവലിയ വിഭാഗം ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനുയായികളും സമ്പന്നരും ധനികരും ആകുന്നത് .അതുവച്ച് നോക്കുമ്പോള്‍   രാഷ്ട്രീയ അരാജകത ഇതില്‍ക്കൂടുതല്‍ നന്നായി എങ്ങനെ പറയാനാകും ?

         ഇനി സംഗീതത്തിലേയ്ക്ക് വരാം സിയാന്‍ റോള്‍ഡന്‍ എക്കാലവും കണ്ട മികച്ച സംഗീതം ചെയ്തു എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ ആ കഥയോട് സാഹചര്യങ്ങളോട് കഥാപാത്രത്തോട് വളരെ മനോഹരമായി നീതിപാലിച്ചു എന്നുതന്നെ  പറയും.  അതില്‍ 'ഓല ഓല കുടിസയിലെ ഒന്ട വന്ത സീമാട്ടി '  എന്ന ഗാനം എത്ര മനോഹരമാണ് വരികളും സംഗീതവും! കഥാതന്തുവിനോട് എത്ര ലയിച്ചാണ് കമ്പോസ് ചെയ്തിരിക്കുന്നത് .അതുപോലെ 'ജാസ്മിനെ' എന്ന പതിവ് തമിള്‍ ഗാന രീതിയും സംവിധായകന്‍ ഉപേക്ഷിച്ചിട്ടില്ല .

                      ആദ്യ പകുതിയിലെ നമ്മുടെ അസ്വസ്ഥമായ ചിന്തകള്‍ ഒരുപക്ഷെ 'എന്താണീ സിനിമ ഇങ്ങനെ പോകുന്നത് ? 'എന്ന ചോദ്യത്തിന് അവസാനപകുതി മനോഹരമായി മറുപടി നല്‍കും .നിങ്ങള്‍ നല്ലൊരു കഥാസ്വാദകന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ മനസ്സാക്ഷി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന കൂട്ടത്തിലെങ്കില്‍ സിനിമ തീരുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയോ അസ്വസ്ഥത പേറും .നമ്മുടെ രാഷ്ട്രീയത്തോട് വ്യവസ്ഥിതിയോട് ദാരിദ്ര്യത്തോട് നീതിവ്യവസ്ഥയോട് പ്രാണന്‍ പോകുന്ന പോലെ നിങ്ങള്‍ സ്നേഹിക്കുന്ന പ്രണയത്തോട് ഇനി കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ആ മരണത്തോടും ! കാണാത്തവരോട് നിങ്ങള്‍ കാണണം .ഈ സിനിമയിലെ ഓരോ ചെറിയ വലിയ ആര്‍ടിസ്റ്റ്കളോടും നിര്‍മ്മാതാക്കളോടും നന്ദി പറയട്ടെ നല്ലൊരു സിനിമ ഇന്ത്യക്ക് തമിഴിനു സമ്മാനിച്ചതില്‍ ,ഒരു എളിയ ആസ്വാദകയുടെനന്ദി .

Wednesday, August 2, 2017

ആരാണ് സമയം കണ്ടെത്തിയത് ?!! മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ /കണ്ടുപിടിക്കാനുള്ളതില്‍ വച്ചേറ്റവും വലിയൊരു കണ്ടുപിടുത്തമാണ് സമയം, ഏറ്റവും നല്ല നുണയും ! ജീവിതം തള്ളിനീക്കുന്നതിന്റെ വിരസത അകറ്റാനായി കഴിഞ്ഞകാലം എന്ന വികാരവും വരാനിരിക്കുന്ന കാലം എന്ന പ്രതീക്ഷയും അതിന്റെ മണിക്കൂറും മിനിട്ടുമായി മാറിയിരിക്കുന്നു !സെക്കന്റ് സൂചിയാണ് ഇന്ന് നാം അനുഭവിക്കുന്ന വര്‍ത്തമാനകാലം ..! ഈ മൂന്നുകാര്യങ്ങളില്‍ ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു .ഹിസ്റ്ററിയും ജോഗ്രഫിയും ഫിസിക്സും കെമിസ്ട്രിയും അതിന്റെ ഉപോത്പന്നങ്ങളും കണക്ക് അതിന്റെ സ്ഥായിയായ ഉത്പന്നവും ആയിത്തീര്‍ന്നിരിക്കുന്നു .അപ്പോള്‍ സമയം തന്നെയാണ് ജീവിതവും വിവാഹവും കുടുംബവും പണവും വ്യവഹാരങ്ങളും എല്ലാം എല്ലാമല്ലേ!.ജീവിതത്തില്‍ സമയം എന്നൊന്നില്ല എന്ന് തിരിച്ചറിയുന്നവന്‍ ഒന്നുകില്‍ ഭ്രാന്താശുപത്രിയിലോ അല്ലെങ്കില്‍ നിതാന്തസുന്ദരമായ ഗിരിശൃംഗ്ങ്ങളിലോ ആയിരിക്കും !

Monday, July 17, 2017

ഇന്നത്തെ മാധ്യമ ധര്‍മ്മം ശരിയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് ജനങ്ങള്‍ തന്നെ പറയണം .കാരണം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാവുന്ന വിധം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പോലും ജാതീയത കൊണ്ട് നിറച്ച ഒന്നാണ് കഴിഞ്ഞുപോയത്‌ .മതേതര ജനാധിപത്യം എന്നുമുതലാണ് ദുഷിച്ച ജാതിയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത് ,അന്നുമുതല്‍ ഭാരതം വിഭജിച്ചു തുടങ്ങിയിരിക്കുന്നു .നമ്മുടെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ രാഷ്ട്രപതിസ്ഥാനത്തെയ്ക്ക് മത്സരിക്കുമ്പോള്‍ ഇങ്ങനെയൊന്നു കണ്ടില്ല 'അദ്ദേഹം ദളിതനാണ് 'എന്നകാര്യം മുഖ്യമായി മാധ്യമങ്ങള്‍ വിളിച്ചുകൂവിയതായി ഓര്‍മ്മയില്ല .ഇന്നിതാ രാംനാഥ് കോവിന്ദയും മീരാകുമാറും ദളിതരാണ് എന്നതിനാണ് മുഖവില ! കഷ്ടം എന്‍ ഡി എ ദളിതനായ രാംനാഥിനെ ഇറക്കിയപ്പോള്‍ കോണ്ഗ്രസ്സ് അതേ നാണയത്തില്‍ ദളിതായ മീരാകുമാറിനെഇറക്കി എന്നൊക്കെ പറയുന്നതില്‍ രാഷ്ട്രത്തിന്റെ ഏറ്റം പരമോന്നത വ്ക്തിത്വങ്ങളാകുവാന്‍ പുറപ്പെടുന്നവരെ, ഇന്ത്യന്‍ സംസ്കാരത്തിന്റെ രക്തം എടുത്തുമാറ്റി വെറും മാംസം അവശേഷിപ്പിച്ചത് പോലെ അന്തസ്സുകെട്ട ജീവനില്ലാത്ത ഒന്നാക്കിയില്ലേ എന്ന് നമ്മള്‍ ചിന്തിക്കണം .ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജയിക്കുമ്പോള്‍ 'മതേതര ജനാധിപത്യം 'എന്ന നമ്മുടെ ഏറ്റം അടിസ്ഥാന രാഷ്ട്രമൂലകം ഇളകിപ്പറിഞ്ഞു ദൂരെപ്പോയില്ലേ എന്ന് രാഷ്ട്രം മുഴുവന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കണം .അത് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മവും എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...