Friday, September 14, 2018

നവ മാനവ ഗീതം

കരുത്തരെ കറുത്തതായ് പടച്ചുവിട്ട നീതിയെ
സഹസ്രകൈകൾ കൂപ്പിഞാൻ വണങ്ങിടുന്നു സാദരം !
അടിമയാക്കി മാറ്റുവാൻ പടച്ച നീതിയെങ്കിലും
പടം പൊഴിച്ചു മാറ്റി നീ ഉയർന്നുവന്നു സത്യമേ !

കനം പിടിച്ച മാനവമനസ്സിനുള്ളിൽ നിന്നുമേ
ദുഷിച്ച ചിന്തയൊക്കെയും  തുടച്ചുനീക്കി മാറ്റിയാൽ
ഒരുമയാൽ  ജ്വലിക്കുമീ ജനിച്ചഭൂമിയൊക്കെയും
അതാണു വേണ്ടതെന്നുനാം അറിഞ്ഞിടേണമെന്നുമേ

അഹോ കറുപ്പ് താനെടോ വെളുത്ത കണ്ണിനുൾത്തടം
കറുത്ത മണ്ണ് താനെടോ വിളഞ്ഞനെല്ല് നിന്നിടം
കറുപ്പ് വീണ കൈകളെ അകറ്റിമാറ്റി നിർത്തുവോർ
അറിഞ്ഞതില്ല നിയതിതൻ കടുത്ത നീതിയൊന്നതും  !

സവർണ്ണനീതി എന്തിനായ് പടച്ചുകൂട്ടി മാനവാ
കറുത്ത രാത്രി നീന്തിടാതുദിക്കയില്ല സൂര്യനും !
സവർണ്ണനായി സൂര്യനില്ല അവർണ്ണനായി ചന്ദ്രനും
സവർണ്ണ മാമരങ്ങളില്ല അവർണ്ണനാഴിയെന്നതും !

സമത്വ സ്വത്വമൊന്നതേ നമുക്കുവേണ്ടതെന്നുമേ
മറന്നുപോയി എങ്കിൽ നീ മനുഷ്യനാകതെങ്ങനെ ?
കറുത്തതോ വെളുത്തതോ തൊലിപ്പുറങ്ങളല്ലയോ
തൊലിക്കകത്തു നമ്മളിൽ ഒരുമയാർന്ന ചെന്നിണം !

ഉയർന്നെണീക്ക മാനവാ ചേർന്നു നിൽക്ക സാദരം
സവർണ്ണജാതി വേണ്ടെടോ അവർണ്ണഭ്രഷ്ട് മാറ്റുവാൻ
മനുഷ്യജാതിയെന്നു നാം മനസ്സുകൊണ്ട് മാറണം
പുതിയ വംശമായത് കുതികുതിച്ചുയരണം !


Monday, September 18, 2017

ജോക്കര്‍ (തമിള്‍ സിനിമ ) _ ഇന്ത്യന്‍ സിനിമയുടെ അന്തസ്സ് !

         സിനിമ കാണുകയായിരുന്നു .സിനിമ കാണുക എന്നതിന് ഇന്ന് പല വ്യാഖ്യാനങ്ങള്‍ ഉണ്ട് .വെറുതെ നേരം കൊല്ലാന്‍ ,ചുമ്മാ രസിക്കാന്‍ ,പോയിരുന്ന് നന്നായൊന്നുറങ്ങാന്‍ ഇതൊന്നുമല്ലാതെ സിനിമ നന്നായിരിക്കണേ എന്ന പ്രതീക്ഷയോടെ നല്ലൊരു കഥ കാണുവാന്‍ കേള്‍ക്കുവാന്‍,ചിരിക്കുവാന്‍ ,രസിക്കുവാന്‍ ,സങ്കടപ്പെടാന്‍ അങ്ങിനെ  അതിന്‍റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് .ഞാനാ ഗണത്തില്‍ പെടുന്ന ഒരാളാണ് . അതുകൊണ്ടുതന്നെ  സിനിമ കാണുമ്പോള്‍ കിട്ടുന്ന യഥാര്‍ത്ഥ സുഖം അതില്‍ എന്തെങ്കിലും ഓര്‍ത്തിരിക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് .ഇന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഞാനും ഭര്‍ത്താവും കൂടി ഒരു സിനിമ കാണുവാന്‍ ഇരുന്നു .പേര് ജോക്കര്‍.2016 ലേ തമിഴ് സിനിമയാണ് .ഡ്രീം വാരിയര്‍ പിക്ചേര്‍സ് നിര്‍മ്മിച്ച രാജു മുരുഗന്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണിത് .ഒരുപക്ഷെ നിങ്ങളില്‍ പലരും കണ്ടിരിക്കും .ഞാന്‍ ഇപ്പോള്‍ കണ്ടതിനാല്‍ വൈകി എത്തുന്ന ഈ ആസ്വാദനക്കുറിപ്പ്‌ ഇത് കാണാത്തവര്‍ക്കായി നല്‍കുന്നു .നിങ്ങള്‍ കാണണം .ഇതൊരു വെറും സിനിമയല്ല .ഇതില്‍ എനിക്കെന്താണ് അനുഭവിക്കാനായത് അത് ഞാന്‍ പറയട്ടെ 

              സിനിമ എന്നതിനേക്കാള്‍ ഉപരി നിങ്ങള്‍ക്കിതിലൂടെ ജീവിക്കാനാകും .ഒരു ദേശത്തിന്റെ ഉള്‍നാടുകളിലെ ഹൃദയത്തുടിപ്പിലൂടെ നിങ്ങള്‍ക്ക് ജീവിതത്തെയും ദേശത്തെയും കാലത്തെയും രാഷ്ട്രീയത്തെയും പണത്തെയും പട്ടിണിയെയും വ്യഥയെയും പ്രണയത്തെയും മരണത്തെയും തൊട്ടുരുമ്മാനാകും .അഭിനയം എന്നാല്‍ എന്താണെന്നും അതിനെ സാക്ഷാത്ക്കരിക്കരിക്കുന്നത് എങ്ങിനെയെന്നും ഓരോ കഥാപാത്രങ്ങളിലൂടെ കഥയിലൂടെ സംഗീതത്തിലൂടെ അങ്ങിനെ കലയുടെ അന്തസത്തയിലൂടെ ഒരു സംവിധായകന്‍ നിങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു തരും .പ്രിയ സംവിധായകന്‍ ശ്രീ രാജുമുരുഗനെ എത്രകണ്ട് പ്രകീര്‍ത്തിച്ചാലും ഈ സിനിമയില്‍ അധികമാകില്ല .(ഇത് തികച്ചും വ്യക്തിപരമായ എന്‍റെ അഭിപ്രായമാണ് വീക്ഷണവും )

          ഇന്ത്യയിലെ ഏറ്റവും അടിത്തട്ടിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതെന്തെന്ന് ,കക്കൂസ് പോലെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപ്രാപ്യമായ ഒരു വലിയ വിഭാഗം ജനത നമുക്കൊപ്പം ഇതേ പകലും സന്ധ്യകളും പങ്കിടുന്നുണ്ട്‌ എന്നും തിരിച്ചറിയുന്നത്‌ അത്ര വലിയ പാപമല്ല .തമിഴില്‍ നിന്നു തന്നെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ടറി നമുക്ക് നല്‍കിയ ഷോക്ക് എത്രകണ്ട് വലുതാണ്‌ ! അതിനും മുന്‍പ് നമ്മുടെ തകഴിയുടെ തോട്ടിയുടെ മകന്‍ പറഞ്ഞുതന്ന നഗനസത്യങ്ങളുടെ വില എത്രയാണ് എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല കാരണം ഈ സൃഷ്ടികള്‍ എല്ലാം സത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമാണ് ഇതൊക്കെ എന്ത് വൃത്തികെട്ട സിനിമ എന്ന് പുച്ഛം അവശേഷിപ്പിക്കുന്നവരോട് ഇത്രനല്ല ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് എവിടെയും പറയാന്‍ എനിക്ക് കഴിയും .ഓരോ കാസ്റ്റിങ്ങും സംവിധായകന്‍ എത്ര മികവോടെയാണ് നടത്തിയതെന്ന് നിങ്ങള്‍ക്ക് അത് കാണുമ്പോള്‍ മനസ്സിലാകും .പ്രധാന നടനായ ഗുരു സോമസുന്ദരം നാടകത്തില്‍ നിന്നും ഉരുവായ നടനാണ്‌ അതുകൊണ്ടുതന്നെ അഭിനയത്തിന്റെ വേറിട്ട മുഖം എന്ന് വേണമെങ്കില്‍ നമുക്കിദ്ദേഹത്തെപ്പറ്റി പറയാം ,അത്രകണ്ട് വേറിട്ട ഭാവങ്ങളുടെ അഭിനയ തീക്ഷ്ണതയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹത്തിലൂടെ .അദ്ദേഹം മാത്രമല്ല നടി രമ്യ പാണ്ട്യനും അതുപോലെ ഓരോ കഥാപാത്രങ്ങളും ഉഗ്രനായിത്തന്നെ അവരുടെ വേഷങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ട് .
                ഈ സിനിമ മുന്‍പോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊള്ളിക്കുന്നതാണ് .അത് ഇക്കാലത്തെയും കഴിഞ്ഞകാലത്തെയും ഒരുപക്ഷെ വരാനിരിക്കുന്ന കാലത്തെയും ഒരുപോലെ വരച്ചിടുന്നു .ഏതു കാലമെടുത്താലും ഏതു രാഷ്ട്രീയമെടുത്താലും ദരിദ്രന് കുമ്പിളില്‍ തന്നെയായിരിക്കും കഞ്ഞി നല്‍കുന്നത് .കാരണം ഒരു രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ അളവിലാണ് ഒരുവലിയ വിഭാഗം ഗവര്‍ന്മെന്റ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനുയായികളും സമ്പന്നരും ധനികരും ആകുന്നത് .അതുവച്ച് നോക്കുമ്പോള്‍   രാഷ്ട്രീയ അരാജകത ഇതില്‍ക്കൂടുതല്‍ നന്നായി എങ്ങനെ പറയാനാകും ?

         ഇനി സംഗീതത്തിലേയ്ക്ക് വരാം സിയാന്‍ റോള്‍ഡന്‍ എക്കാലവും കണ്ട മികച്ച സംഗീതം ചെയ്തു എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ ആ കഥയോട് സാഹചര്യങ്ങളോട് കഥാപാത്രത്തോട് വളരെ മനോഹരമായി നീതിപാലിച്ചു എന്നുതന്നെ  പറയും.  അതില്‍ 'ഓല ഓല കുടിസയിലെ ഒന്ട വന്ത സീമാട്ടി '  എന്ന ഗാനം എത്ര മനോഹരമാണ് വരികളും സംഗീതവും! കഥാതന്തുവിനോട് എത്ര ലയിച്ചാണ് കമ്പോസ് ചെയ്തിരിക്കുന്നത് .അതുപോലെ 'ജാസ്മിനെ' എന്ന പതിവ് തമിള്‍ ഗാന രീതിയും സംവിധായകന്‍ ഉപേക്ഷിച്ചിട്ടില്ല .

                      ആദ്യ പകുതിയിലെ നമ്മുടെ അസ്വസ്ഥമായ ചിന്തകള്‍ ഒരുപക്ഷെ 'എന്താണീ സിനിമ ഇങ്ങനെ പോകുന്നത് ? 'എന്ന ചോദ്യത്തിന് അവസാനപകുതി മനോഹരമായി മറുപടി നല്‍കും .നിങ്ങള്‍ നല്ലൊരു കഥാസ്വാദകന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ മനസ്സാക്ഷി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന കൂട്ടത്തിലെങ്കില്‍ സിനിമ തീരുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയോ അസ്വസ്ഥത പേറും .നമ്മുടെ രാഷ്ട്രീയത്തോട് വ്യവസ്ഥിതിയോട് ദാരിദ്ര്യത്തോട് നീതിവ്യവസ്ഥയോട് പ്രാണന്‍ പോകുന്ന പോലെ നിങ്ങള്‍ സ്നേഹിക്കുന്ന പ്രണയത്തോട് ഇനി കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ആ മരണത്തോടും ! കാണാത്തവരോട് നിങ്ങള്‍ കാണണം .ഈ സിനിമയിലെ ഓരോ ചെറിയ വലിയ ആര്‍ടിസ്റ്റ്കളോടും നിര്‍മ്മാതാക്കളോടും നന്ദി പറയട്ടെ നല്ലൊരു സിനിമ ഇന്ത്യക്ക് തമിഴിനു സമ്മാനിച്ചതില്‍ ,ഒരു എളിയ ആസ്വാദകയുടെനന്ദി .

Wednesday, August 2, 2017

ആരാണ് സമയം കണ്ടെത്തിയത് ?!! മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ /കണ്ടുപിടിക്കാനുള്ളതില്‍ വച്ചേറ്റവും വലിയൊരു കണ്ടുപിടുത്തമാണ് സമയം, ഏറ്റവും നല്ല നുണയും ! ജീവിതം തള്ളിനീക്കുന്നതിന്റെ വിരസത അകറ്റാനായി കഴിഞ്ഞകാലം എന്ന വികാരവും വരാനിരിക്കുന്ന കാലം എന്ന പ്രതീക്ഷയും അതിന്റെ മണിക്കൂറും മിനിട്ടുമായി മാറിയിരിക്കുന്നു !സെക്കന്റ് സൂചിയാണ് ഇന്ന് നാം അനുഭവിക്കുന്ന വര്‍ത്തമാനകാലം ..! ഈ മൂന്നുകാര്യങ്ങളില്‍ ലോകം കറങ്ങിക്കൊണ്ടേയിരിക്കുന്നു .ഹിസ്റ്ററിയും ജോഗ്രഫിയും ഫിസിക്സും കെമിസ്ട്രിയും അതിന്റെ ഉപോത്പന്നങ്ങളും കണക്ക് അതിന്റെ സ്ഥായിയായ ഉത്പന്നവും ആയിത്തീര്‍ന്നിരിക്കുന്നു .അപ്പോള്‍ സമയം തന്നെയാണ് ജീവിതവും വിവാഹവും കുടുംബവും പണവും വ്യവഹാരങ്ങളും എല്ലാം എല്ലാമല്ലേ!.ജീവിതത്തില്‍ സമയം എന്നൊന്നില്ല എന്ന് തിരിച്ചറിയുന്നവന്‍ ഒന്നുകില്‍ ഭ്രാന്താശുപത്രിയിലോ അല്ലെങ്കില്‍ നിതാന്തസുന്ദരമായ ഗിരിശൃംഗ്ങ്ങളിലോ ആയിരിക്കും !

Monday, July 17, 2017

ഇന്നത്തെ മാധ്യമ ധര്‍മ്മം ശരിയോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ എന്ന് ജനങ്ങള്‍ തന്നെ പറയണം .കാരണം ഇതിനു മുന്‍പുണ്ടായിട്ടില്ല എന്ന് തന്നെ പറയാവുന്ന വിധം രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പോലും ജാതീയത കൊണ്ട് നിറച്ച ഒന്നാണ് കഴിഞ്ഞുപോയത്‌ .മതേതര ജനാധിപത്യം എന്നുമുതലാണ് ദുഷിച്ച ജാതിയ്ക്ക് പിന്നില്‍ അണിനിരക്കാന്‍ തുടങ്ങിയത് ,അന്നുമുതല്‍ ഭാരതം വിഭജിച്ചു തുടങ്ങിയിരിക്കുന്നു .നമ്മുടെ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ രാഷ്ട്രപതിസ്ഥാനത്തെയ്ക്ക് മത്സരിക്കുമ്പോള്‍ ഇങ്ങനെയൊന്നു കണ്ടില്ല 'അദ്ദേഹം ദളിതനാണ് 'എന്നകാര്യം മുഖ്യമായി മാധ്യമങ്ങള്‍ വിളിച്ചുകൂവിയതായി ഓര്‍മ്മയില്ല .ഇന്നിതാ രാംനാഥ് കോവിന്ദയും മീരാകുമാറും ദളിതരാണ് എന്നതിനാണ് മുഖവില ! കഷ്ടം എന്‍ ഡി എ ദളിതനായ രാംനാഥിനെ ഇറക്കിയപ്പോള്‍ കോണ്ഗ്രസ്സ് അതേ നാണയത്തില്‍ ദളിതായ മീരാകുമാറിനെഇറക്കി എന്നൊക്കെ പറയുന്നതില്‍ രാഷ്ട്രത്തിന്റെ ഏറ്റം പരമോന്നത വ്ക്തിത്വങ്ങളാകുവാന്‍ പുറപ്പെടുന്നവരെ, ഇന്ത്യന്‍ സംസ്കാരത്തിന്റെ രക്തം എടുത്തുമാറ്റി വെറും മാംസം അവശേഷിപ്പിച്ചത് പോലെ അന്തസ്സുകെട്ട ജീവനില്ലാത്ത ഒന്നാക്കിയില്ലേ എന്ന് നമ്മള്‍ ചിന്തിക്കണം .ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ജയിക്കുമ്പോള്‍ 'മതേതര ജനാധിപത്യം 'എന്ന നമ്മുടെ ഏറ്റം അടിസ്ഥാന രാഷ്ട്രമൂലകം ഇളകിപ്പറിഞ്ഞു ദൂരെപ്പോയില്ലേ എന്ന് രാഷ്ട്രം മുഴുവന്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ചിന്തിക്കണം .അത് ചിന്തിപ്പിക്കാന്‍ കഴിയുന്നതാണ് യഥാര്‍ത്ഥ മാധ്യമ ധര്‍മ്മവും എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു !

Saturday, July 8, 2017

വന്യ

ഞാനൊരു മൃഗഭംഗിയാണ്
മുളക്കൂട്ടങ്ങൾ തമ്മിലുരസിയപ്പോൾ
പൊട്ടിവീണതിലൊന്ന് 

നിങ്ങളൊരു കടലിലേയ്ക്ക് നോക്കി
അതിന്റെ അപാരമായ ഉള്ളഴക് ദർശിക്കുമ്പോലെ
ഞാനെന്റെ വന്യഭംഗിയിൽ ആറാടുകയാണ്

ഞാനൊരു കാട്ടാറുപോലെ തട്ടിത്തിമിർത്ത്
നൃത്തമാടുകയാണ്  കാടുലയുംവരെ

ഞാനൊരു സിംഹിണിപോലെ
കാട്ടുപൊന്തകൾക്കു പിറകിൽ
സൂക്ഷ്മതയോടെ മുന്നോട്ടു പദങ്ങൾ വയ്ക്കുന്നു
ഇരയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങുന്ന
ദന്തങ്ങളെപ്പറ്റി എനിക്കെന്തു വ്യാകുലത
ഇരപിടിക്കുന്ന കാട്ടുനീതിയെന്നല്ലാതെ

ഒരു കാട്ടുദേവതയെപ്പോലെ
ഓരോപുല്ലിനോടും പൂവിനോടും
മൃഗങ്ങളോടും മണ്ണിനോടും
ഞാൻ ഇണചേരുകയാണ്
ഒടുവിലൊടുവിൽ
കുണ്ഡലിനി ഭേദിച്ചോരാത്മപ്രകാശം
ശതകോടി സൂര്യനെത്തോൽപ്പിക്കുന്നു

നിങ്ങൾ കേൾക്കുന്നുണ്ടോ
എന്റെ സ്വരങ്ങളെപ്പേറിയൊരു കാറ്റ്
ഉൾവനങ്ങളിലേയ്ക്ക് പാറിപ്പറക്കുന്നു
ഞാൻ പാടിക്കൊണ്ടേയിരിക്കുന്നു

ഹാ ഞാൻ അമ്മയാണ്
മുലകുടിക്കുന്ന എത്രകുഞ്ഞുങ്ങളാണെന്റെതായി 
എത്രപൂമ്പാറ്റകളാണെന്നേ ഉമ്മവച്ചു
പാറിപ്പറക്കുന്നതു ചുറ്റും

ഞാനൊരു മൃഗഭംഗിയാണ്
വസ്ത്രാഞ്ചലമെന്തെന്നറിയാത്ത
നഗ്നമേനിയാൽ ആദിദിനം മുതലിങ്ങോട്ട്
ഓരോ വൃക്ഷത്തലപ്പുകൾക്കും മീതെ
അനാദിയായൊരു നൃത്തം ചവിട്ടുന്നവൾ
അനങ്ങാത്തൊരില മരിച്ചുവീഴും മുൻപ്
നിങ്ങൾ കണ്ടിട്ടുണ്ടോ
അതിലെല്ലാം എന്റെ വന്യഭംഗിയുണ്ട്






Friday, July 7, 2017

"നല്ല കഥ ! തുടരട്ടെ " എന്ന് പറഞ്ഞയാളോട് " "എന്ത് കഥ? " എന്ന് ഞാൻ ചോദിച്ചത് ആക്ഷേപമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് .മറുപടിയായി "your charity works" എന്ന് മറുപടി തന്ന ബഹുമാനപ്പെട്ട ടിയാന്റെ പ്രൊഫൈലിൽ ആദ്യമായി കയറി നോക്കിയ ഞാൻ അദ്ദേഹവും ചാരിറ്റി ചെയ്യുന്ന ആളാണെന്നു മനസ്സിലാക്കി .ഉമ്മൻ ചാണ്ടിയുടെ വലതുഭാഗം ചാരി നിൽക്കുന്നു ! പൊന്നുടയതെ ഞാൻ ജീവിച്ചു പൊക്കോട്ടെ എനിക്ക് രാഷ്ട്രീയമില്ല (നിങ്ങൾ ആക്ഷേപിച്ചതല്ല എങ്കിൽ ഇനിമേൽ എഴുതുമ്പോൾ വായിക്കുന്നവന് നോവും എന്നറിയുക )ഞാൻ ഒരു ആക്ടിവിസ്റ്റോ ചാരിറ്റി പ്രവർത്തകയോ അല്ല .അഥവാ ആയിരുന്നെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ അതെഴുതുകയില്ലായിരുന്നു .അഥവാ അതെഴുതാൻ മുതിരുകയായിരുന്നെങ്കിൽ പത്തു വർഷം മുൻപ് ഞാൻ ഇതെഴുതി ഒരു പുളകിണി ആയേനെ ! ഇനി ,

അന്ന് വെറും  തുച്ഛമായ 500 രൂപമതിയായിരുന്നു എനിക്ക് രണ്ടു മാസത്തേയ്ക്കായി ഒരു കുട്ടിക്ക് നൽകാൻ .റൂറൽ ഏരിയയിൽ നിന്ന് ഒരു മാർഗ്ഗവുമില്ലാതെ പഠിപ്പിക്കാനോ ഭക്ഷണം നൽകാനോ വഴിയില്ലാതെ ഓർഫനേജിൽ എത്തിപ്പെട്ട അച്ഛനും അമ്മയുമുള്ള അഞ്ചു കുട്ടികളെയാണ് ഞാൻ പഠിപ്പിച്ചത് .അവർ വെറും സാധാരണക്കാർ പഠിപ്പിക്കുന്ന സർക്കാർ വക സ്‌കൂളുകളിൽ ആണ് പഠിച്ചിരുന്നതും .നിങ്ങൾ ആക്ഷേപിക്കുന്നതുപോലെ അതൊരു ചാരിറ്റി ആയിരുന്നില്ല എന്നെ സംബന്ധിച്ച്. എന്റെ കൂടെ വർഷങ്ങൾ ഉണ്ടായിരുന്ന ഒരു സുഹൃത്തുമൊന്നിച്ചായിരുന്നു താമസം .അവൾ ജോലിസ്ഥലത്തിനടുത്തായി തനിയെ വീടെടുത്തു മാറണം ഒറ്റയ്ക്ക് ജീവിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കായി .ആ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് സഹനീയമായിരുന്നില്ല .ജോലി കഴിഞ്ഞെത്തുമ്പോഴും അവധി ദിനങ്ങളിലും അതെന്നെ വല്ലാതെ തനിച്ചാക്കി .ബംഗളുരിൽ ഒൻപതു വർഷത്തോളം ഉണ്ടായിരുന്നെങ്കിലും അടിച്ചുപൊളി ജീവിതം എന്നൊന്ന് ഉണ്ടായിട്ടില്ല .കൂട്ടുകാരുണ്ടെങ്കിലും അവരും മിതത്വം ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു .വല്ലപ്പോഴും ഒരു സിനിമ .കോഫീ ഡേ യിലോ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലോ ഒന്നിച്ചൊരു ഭക്ഷണം .ആരതി വലിച്ചുകൊണ്ടുപോകുന്ന ഷോപ്പിംഗുകളിൽ അവളുടെ ഇഷ്ടങ്ങളിലെല്ലാം അലഞ്ഞു തിരിയിൽ എന്റെ ഏകാന്ത യാത്രകളിലെ കാഴ്ചകൾ എന്നിവയിൽ എനിക്കെന്നെ തളച്ചിടേണ്ടി വന്നു .ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ ഡിസൈനർ ആയിരുന്ന എനിക്കന്നു തുടക്ക ശമ്പളം ഇരുപത്തിഅയ്യായിരം രൂപയാണ് .എന്നെ സംബന്ധിച്ച് അത് വലിയ തുകയാണന്ന്.ഇന്നും !ഈ കാശിൽ നിന്നും വീട്ടുവാടകയായ അയ്യായിരം രൂപയും എന്റെ ഭക്ഷണ വകയിൽ രണ്ടായിരം രൂപയും മാറ്റി വച്ചാൽ ബാക്കി ഞാൻ പതിവുപോലെ വീട്ടിലേയ്ക്കു അച്ഛന്റെ അക്കൗണ്ടിൽ ബാങ്കിൽ അയക്കുകയാണ് പതിവ് .അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അച്ഛയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .എന്റെ കൈയ്യിലുള്ള ഭക്ഷണക്കാശ് മിച്ചം പിടിച്ചിട്ടാണ് ഞാൻ കുട്ടികൾക്കുള്ള  വക കണ്ടെത്തിയത് .അത് തികഞ്ഞില്ലെങ്കിൽ എന്റെ പ്രിയ സുഹൃത്ത് കവിത എന്നെ സഹായിക്കുമായിരുന്നു . സുഹൃത്ത് ആരതി വഴിയായിരുന്നു ഞാൻ ഈ കുട്ടികളെ കണ്ടെത്തുന്നത് .അതിനു കാരണക്കാരി ആയതു മുംതാസ് ഹിരേമണി എന്ന കൂട്ടുകാരി ആയിരുന്നു .പക്ഷെ അവൾ തന്ന ഡീറ്റെയിൽസ് വഴി പോയ  ഓർഫനേജിലെ പ്രവർത്തനങ്ങളും മറ്റും ഇഷ്ടപ്പെടാത്തതിനാൽ അവിടെ നിന്നും പോന്ന എന്നെ ആരതി രംഗസ്വാമി എന്ന എന്റെ എക്സ് സഹപ്രവർത്തകയും ആത്മമിത്രവും കൂടിയായ കൂട്ടുകാരി ഒരു NGO യിൽ എത്തിക്കുന്നത് .അവരുടെ കൈയ്യിൽ നിന്നുമാണ് ഈ കുട്ടികളുടെ വിവരങ്ങൾ അറിഞ്ഞതും  മെമ്പേഴ്സിനെ പരിചയപ്പെടുന്നതും. തുച്ഛമായ ഈ തുക മതിയാകും ഇപ്പോഴും നമ്മുടെ താഴെക്കിടയിൽ ഒന്നുമില്ലാത്ത കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും എഴുത്തു സാമഗ്രികളും വാങ്ങി ലോകത്തെ  അറിയുവാൻ സഹായിക്കാൻ .പക്ഷെ ആ എൻ ജി ഓ നടത്തുവാനുള്ള സാമ്പത്തിക പരാധീനതയാൽ നിർത്തിപ്പോവുകയും  അവർ ദത്തെടുത്തിരുന്ന 25 കുട്ടികളെ ഗവൺമെന്റ് ഓർഫനേജിൽ ആക്കുകയുമാണുണ്ടായത് .അതിനെത്തുടർന്ന് എനിക്കും മുൻപോട്ടു പോകാനായില്ല .ഞാൻ ചെയ്തതിനെ ഒരു ചാരിറ്റി ആയിട്ടല്ല ഞാൻ പറഞ്ഞത് .അതങ്ങനെ അല്ല ..കുറച്ചു കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മാത്രമായിരുന്നു അത് .കർണാടകയുടെ ഗ്രാമങ്ങളിലെ കാഴ്ചകൾ കേരളത്തിലേതിനേക്കാൾ പരിതാപകരമായിട്ടാണ് അന്നെനിക്ക് തോന്നിയത് .വിദ്യാഭ്യാസമില്ലാത്ത രക്ഷിതാക്കൾ ,ഒരു വീട്ടിൽ മിനിമം നാല് കുട്ടികളെങ്കിലും !ഭക്ഷണമില്ല ,ജീവിക്കാനുള്ള ചുറ്റുപാടുകളില്ല .ചാണക വരളി ഉണക്കിയെടുത്ത അടുപ്പു കത്തിക്കുന്ന ചായ്പുകളിൽ  ഗോതമ്പോ അരിപ്പൊടിയോ നനച്ചു ചുട്ടെടുത്ത റൊട്ടികൾ വെയിലത്തിട്ടുണക്കി ചാക്കിൽ കെട്ടിവച്ചതാണ് ഭക്ഷണം .കുട്ടികൾ അതുണ്ടെങ്കിൽ നാലുനേരവും അത് കടിച്ചുപറിച്ചു തിന്നു വെള്ളവും കുടിക്കും .അതുപോലുമുണ്ടാകില്ല മിക്കപ്പോഴും.അതെന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട് .

സുഹൃത്തേ അല്ല ,സുഹൃത്തുക്കളെ  നിങ്ങളിൽ എത്രയോ പേർ ധനികരാണ്. നിങ്ങൾക്കെല്ലാം ആലോചിക്കാവുന്നതാണ് നിങ്ങൾ ഒരുനേരം നല്ലൊരു ഹോട്ടലിൽ ഭക്ഷണത്തിനു ചിലവാക്കുന്നത് മതിയാകും ആ കുഞ്ഞുങ്ങളെപ്പോലുള്ള പല കുട്ടികൾക്കും ഒരു വർഷം പഠിക്കുവാനായിട്ട് . ചിലതെല്ലാം നെഞ്ചിലുണ്ട് ..ചെയ്യാൻ കഴിയുമായിരിക്കും ! നിശബ്ദമായൊരു പ്രാർത്ഥന നിയതിയോടുണ്ട് എപ്പോഴും ! പിന്നെ സുഹൃത്തേ താങ്കളുടെ ക്ഷമാപണം ഉൾക്കൊണ്ടുകൊണ്ട് തന്നെ, ഞാൻ ഇതെല്ലാം വച്ച് കഥ തന്നെയെഴുതാം വെറും കഥയല്ല നല്ല തിരക്കഥ ഒന്ന് .





Wednesday, July 5, 2017

നാലുവർഷം ഞാൻ അഞ്ചു കൊച്ചു കുട്ടികളുടെ പഠനച്ചിലവ് നടത്തി .പക്ഷെ ആ കുട്ടികൾക്കെന്നെയോ എനിക്കവരെയോ അറിയില്ലായിരുന്നു .അവരുടെ മുഴുവൻ ഡീറ്റൈൽസും സാമ്പത്തിക ചുറ്റുപാടും അറിഞ്ഞ ശേഷമാണ് ഞാൻ അന്ന് (കല്യാണത്തിന് മുൻപാണ് .ബാംഗ്ലൂരിൽ ജോലിചെയ്യുന്ന കാലം ) അതിനായി ഇറങ്ങിപ്പുറപ്പെട്ടത് .അതെന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു .പിന്നെന്തിനാണ് ഇന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഇന്നവർ എന്റെ സംരക്ഷണത്തിലല്ല .ആ കുട്ടികളെ തുടർന്ന് പഠിപ്പിക്കാൻ എനിക്കായതുമില്ല .ഒരു NGO യുടെ നേതൃത്വത്തിൽ നിരത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് എഴുത്തും വായനയും പഠിപ്പിക്കാൻ പോയിട്ടുണ്ട് .ബ്രിഡ്ജിനു താഴെ വലിച്ചുകെട്ടിയ ടാർപോളിനു കീഴിൽ രാജകൊട്ടരത്തിലെന്നപോലെ വലിയവരുടെ പാകമാകാത്ത ഷർട്ടും ട്രൗസറും കുപ്പായവുമിട്ടു കണ്ണ് നിറയെ ആകാംക്ഷയുമായി അവർ പഠിക്കാൻ നിരന്നിരുന്നപ്പോൾ നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയിട്ടുണ്ട് .ഞാൻ കരയുന്നതെന്തിനാണെന്ന് മനസ്സിലാകാതെ അവർ അതിശയത്തോടെ എന്നെ നോക്കിയിരുന്നത് എന്റെ നെഞ്ചിൻ കോണിലുണ്ട് .ഇനി നിങ്ങൾ പറയരുത് എനിക്ക് മനസ്സാക്ഷിയില്ല എന്ന് .പണമില്ല പദവിയില്ല എന്ന് വേണമെങ്കിൽ പറഞ്ഞുകൊള്ളൂ .പത്തുവർഷങ്ങൾക്കിപ്പുറം ഞാനിതു പറയുമ്പോൾ മുംതാസ് എനിക്ക് നിന്നോട് നന്ദിയുണ്ട് .എന്റെ കൂടെ നിന്നതിന് ..

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...