Wednesday, October 16, 2013

സ്ത്രീകളുടെ മൂത്രപ്പുരകൾ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങൾ !


ഒരു യാത്രയിൽ അതും തിരക്ക് പിടിച്ച റോഡ്‌ യാത്രകളിൽ ,അർദ്ധരാത്രിയിൽ ഒരു സ്ത്രീയ്ക്ക് മൂത്രമൊഴിക്കണമെങ്കിൽ ബസ്‌ ഡ്രൈവറുടെ കാലു പിടിച്ചാൽ മാത്രം പോര !അവളെ മൂത്രമൊഴിപ്പിക്കാനായി ആ ബസ് കിലോമീറ്റർ ഓടി ഏതെങ്കിലും മൂത്രപ്പുരയുള്ള ഹോട്ടൽ /സ്റ്റൊന്റ് എത്തണം !അതിന്നിടയിൽ വാർദ്ധക്യം ബാധിച്ചു പിടിച്ചു നിർത്താൻ ശേഷിയില്ലാത്ത അവളുടെ മൂത്ര സഞ്ചി ചോർന്നു പോകാതിരിക്കുന്നതെങ്ങനെ ?? ആ വെപ്രാളത്തിനിടയിൽ അവളുടെ ശാരീരിക നില മാത്രമല്ല അവതാളത്തിലാകുന്നത് മാനസിക നിലയും കൂടിയാണ് .

ഇനി ഒരു തിരക്ക് പിടിച്ച പട്ടണത്തിലെയ്ക്കിറങ്ങു,അവൾ മൂത്രമോഴിക്കണമെങ്കിൽ  ഒന്നുകിൽ റയിൽവേ സ്റ്റേഷൻ അഭയം അല്ലെങ്കിൽ ബസ്‌ സ്റ്റാന്റ് ,അതുമല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണശാലകൾ ശരണം ! അവളുടെ മൂത്രം മുട്ടലുകൾക്ക് ഗവണ്മെന്റ് ലക്ഷക്കണക്കിന്‌ രൂപ വിലയിട്ടു നല്ല നേരം വരാൻ നോക്കിയിരിക്കയാണ് !അത് വരെ മുള്ളണ്ട!നമ്മുടെ ജനക്ഷേമ വിഭാഗങ്ങൾ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് വേണ്ടി  പബ്ലിക്‌ ടോയ് ലെറ്റ് നിർമ്മിക്കാതിരിക്കുന്നത് ?(തീരെ ഇല്ല എന്നല്ല പറയുന്നത് ) എന്തുകൊണ്ടാണ് സ്ത്രീകളെ നമ്മൾ പൊതു നിരത്തിലിറങ്ങി മൂത്രമൊഴിക്കാതിരിക്കുന്നത്? എന്തെ സ്ത്രീകൾക്ക് മാത്രമേ നാണം ബാധകമായുള്ളോ ? കാലങ്ങളായി സ്ത്രീകൾ ഉപേക്ഷ വിചാരിച്ചു മൂത്രാശയ രോഗങ്ങൾ കൂട്ടി വച്ച് സന്തോഷത്തോടെ മരിക്കുന്നതല്ലാതെ ഇവിടെന്തു സംഭവിക്കാൻ ! 


ഇന്ത്യയിലെ Rural development minister  ജയ് രാം രമേഷിന്റെ   “no toilet, no bride” ക്യാമ്പൈൻ  മുറപോലെ നടന്നുവെങ്കിലും അത് വിവാഹം കഴിക്കുവാൻ പോകുന്ന ഇന്ത്യയുടെ ദക്ഷിണ വശത്തെ പെണ്‍കുട്ടികൾക്ക് കുറച്ചൊക്കെ രക്ഷ കൊടുത്തുവെങ്കിലും,പൊതു കക്കൂസുകളും മൂത്രപ്പുരകളും ഇന്നും അപര്യാപ്തമായി നില നില്ക്കുകയാണ് !


ഒരു സ്ത്രീയെ ഇത്തരം അവസ്ഥകൾ എത്ര ബാധിക്കുന്നു എന്ന് നമ്മുടെ പുരുഷന്മാർ കൂടി മനസ്സിലാക്കേണ്ടത് എത്രയോ കാലം അപ്പുറം തന്നെ ആയിരുന്നു ?പ്രായപൂർത്തിയായ ഒരു പാവപ്പെട്ട പെണ്‍കുട്ടി അവളുടെ മാസമുറ സമയത്തുകൂടി ഒരു പകൽ മുഴുവൻ കാത്തിരുന്നു ഇരുട്ടിലെയ്ക്കിറങ്ങും അവളുടെ ശുചിത്വത്തിനായി, പക്ഷെ അവിടെ അവളെക്കാത്തിരിക്കുന്നത് ക്രൂരമായ ലൈംഗിക ചൂഷണമോ ബാലാത്സമോ ആയിരിക്കും !ഇന്ത്യയുടെ Human Resource Development  വിഭാഗം തന്നെ ഇതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട് !എന്തൊരു അവസ്ഥയാണിത് ?സ്ത്രീകൾ ഇന്ന് നടമാടുന്ന സ്ത്രീപുരുഷ ശാക്തീകരണത്തെപ്പറ്റി മാത്രം വാചാലർ ആയാൽപ്പൊര നമ്മൾ ഓരോരുത്തരും ഒന്നല്ലെങ്കിൽ ഒരു തവണ എങ്കിലും അഭിമുഖീകരിച്ച ഈ രൂക്ഷമായ പ്രശ്നത്തെപ്പറ്റിക്കൂടി തുറന്നു സംസാരിക്കണം , ഓരോ നഗരങ്ങളിലും നാഷണൽ ഹൈവേ പോലുള്ള പ്രധാന പാതകളിലും  സ്ത്രീകൾക്ക് വേണ്ടി പണം വാങ്ങിയുള്ള ശുചിത്വ കേന്ദ്രങ്ങൾ (എന്നാൽ മാത്രമേ അത് പരിപാലിക്കപ്പെടുകയുള്ളൂ,കൂടാതെ അനാശ്യാസ പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ ഇടയാകരുത് ) പ്രവർത്തിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് അതുപകാരപ്പെടുകയുള്ളൂ.


ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിലും മറ്റും കക്കൂസുകളും മറ്റു സൌകര്യങ്ങളും കാണാൻ ഇല്ല എന്നത് എത്ര ദുഖകരമായ അവസ്ഥയാണ് ,നമ്മുടെ റെയിൽവെ ട്രാക്ക്കളിൽ സൂര്യനുദിക്കും മുൻപ് വിസ്സർജജിച്ചു കടന്നു പോകുകയാണാ സുദീർഘ ജനവിഭാഗവും ! ഇതാണ് നമ്മുടെ ഇന്ത്യയുടെ 70% സുപ്രഭാതങ്ങളും ! ഇതിനു ഒരു ചെറിയ സംഖ്യ മാറ്റിവയ്ക്കാനില്ലേ ഒരു സർക്കാറുകൾക്കും? ചൈനയിൽ 5% ജനങ്ങൾ മാത്രമാണ് കക്കൂസുകൾ ഇല്ലാതെ ജീവിക്കുന്നുള്ളൂ .യുറോപ്പിലതു 1%.ഇന്ത്യയിലെത്തിയപ്പോൾ അത് 52% ആണ് ! ഓർക്കണം ഈ പകുതിയിലധികം ജനങ്ങൾ ഇപ്പോഴും വിസ്സര്ജ്ജിക്കുന്നത് പൊതുവഴികളിലും നിരത്തുകളിലുമാണ്,മഹത്തായ ഇന്ത്യൻ വികസനം !


നമ്മുടെ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തി ശുചിത്വത്തെപ്പറ്റി ധാരാളം ക്ലാസുകൾ നടക്കുന്നുണ്ട് .പക്ഷെ എന്നിട്ടും അത് ഏറ്റവും അനിവാര്യമായ സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്തെണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഇനിയും ജനസേവകർ കാണിച്ചു തരുന്നില്ല.മെട്രോ നഗരങ്ങളായ ബംഗളൂര്  പോലുള്ള സ്ഥലങ്ങളിൽ നമ്മുടെ കേരളത്തിനേക്കാൾ സന്നദ്ധ സംഘടനകൾ ഇതിനായി പ്രവർത്തിച്ചു വരുന്നതായി കാണാം .ചില സംഘടനകൾ ഇതിലേയ്ക്കായി ലോണ്‍ അനുവദിച്ചു കൊടുക്കുന്നതായും കാണുന്നു .

കേരളം പോലുള്ള ഒരു സംസ്ഥാനത്ത്/എല്ലായിടത്തും , ഏറ്റവും അടിസ്ഥാന പരമായ സ്ത്രീകളുടെ ഈ ആവശ്യകത കൂടി അറിഞ്ഞ് എന്നാണാവോ നീതി നടപ്പിലാക്കുന്നത് ??

Friday, October 11, 2013

രാഷ്ട്രീയം !

കാട്ടാറു പോലെയാണ് ..
ഓരോ തുള്ളിയും ഒരുമിച്ചു
തുള്ളിത്തെറിച്ചും,
ഇടയ്ക്ക് വച്ചു തല്ലിപ്പിരിഞ്ഞ്
ഒറ്റയ്ക്കൊഴുകിയും,
ശാഖകളായി കാട് ചുറ്റിയും, 
പോകുന്ന വഴി നീർച്ചാലുകളെ
തന്നിലേയ്ക്കാവാഹിച്ചും,
അപ്പുറത്തൊഴുകുന്ന നദിയെ
കുറ്റം പറഞ്ഞും,
അകലെയെവിടെയോ അലറുന്ന
കടൽ തേടി അങ്ങനെ .. ! !  

Thursday, October 10, 2013

മഴകളോരോതുള്ളിയും പൊഴിയുമ്പോഴും
പൊഴിയാത്തൊരു മൗനമുള്ളിൽ
മുനിഞ്ഞു കത്തുന്നു !

Monday, October 7, 2013

ഓണം പോയോണം പോയേ ..!

ഓ സ്വപ്‌നങ്ങൾ പോലെ
മറന്നു പറന്നു പോകുന്ന ,
ഇന്നലെകൾ ...!
പൊൻവെയിൽ തളിച്ചിട്ട,
ചാണകം മെഴുകിയ തിണ്ണടികളിൽ
പതിഞ്ഞു കിടക്കുന്ന പൂക്കളങ്ങൾ ..!
അരിപൊടി ഒലിച്ചിറങ്ങിയ
തൃക്കാക്കരപ്പന്മാർ !

സീനികപ്പൂവിനു നാണം വന്ന
ചുവപ്പ് നിറം !
മുക്കൂറ്റി പൂത്തുലഞ്ഞ ഇടവഴികൾ ..
മാവേലിക്ക് ക്ഷീണം മാറ്റാൻ
തണുത്ത വേലിപ്പടർപ്പിനുള്ളിൽ
കാടൊരുക്കിയ പുല്ലുമെത്ത..!
 അവിടെയുമിവിടെയും കണ്‍ചിമ്മുന്ന
തുംബപ്പൂവെളിച്ചം !
കാക്കപ്പൂവിനു കറു കറുത്ത
പിണക്കം ..!

ഓണക്കൊടി കിട്ടാതെ
പിണങ്ങിക്കുനിഞ്ഞ,
നെൽക്കതിരുകൾ..
പൊട്ടിച്ചിരിയോടെ അവരെ-
ത്തൊട്ടൊരു  കുസൃതിക്കാറ്റ് ..!
'എനിക്ക് വേദനിക്കുന്നൂ'
കാലടിയിലൊരു തൊട്ടാവാടി !
പാറിവരുന്നൊരു അപ്പൂപ്പന്താടിയിൽ
ഒളിച്ചുപോകുന്നൊരു കുഞ്ഞനുറുമ്പ് !
ഓണം പോയോണം പോയേ ..
കന്നിമാസത്തിലൊരു കാവളം കിളി
കണ്‍നിറച്ചു പാടിപ്പോകുന്നു !




Friday, September 20, 2013

നിശബ്ദം പകുത്ത ശബ്ദങ്ങൾ !

നിശബ്ദമായൊരു ശബ്ദം
എന്നുമെന്നോട് ഇറങ്ങിപ്പോകൂ
എന്ന് പുറത്തേയ്ക്ക് വിരൽ ചൂണ്ടുന്നു !

തകർന്നു പോയൊരു ശബ്ദം
വീണ്ടും ഒച്ച വയ്ക്കാനായി
തൊണ്ടയിലിരുന്നു
സർവ്വ ശക്തിയിൽ ശ്വാസം
വലിക്കുന്നു ..!

കടം കൊള്ളാനായി ഒരു ശബ്ദം
അന്യന്റെ മുഖത്തിലെയ്ക്ക്
വിറ പൂണ്ടുറ്റു നോക്കുന്നു !

മറയാതിരിക്കാനായി ഒരു ശബ്ദം
മൗനത്തിലേയ്ക്ക് തിരിച്ചു
നടക്കുന്നു ..!

Tuesday, September 10, 2013

ഓർമ്മകളിലെ ഓണച്ചിന്തുകൾ !

രാവിലെ ഉണർന്നു മുറ്റം അടിച്ചുവാരി ,നനച്ചു പൂക്കളം ഇടുന്ന സമയം ..പല പൂക്കൾ ..കൊങ്ങിണി ,റോസാ ,മുക്കുറ്റി ,ശംഖു പുഷ്പങ്ങൾ,ബോൾസ്,തൊട്ടാവാടി ,കണ്ടോനെക്കുത്തിപ്പൂവ്  ,തുമ്പ ,തുളസി,പിച്ചി ,മുല്ല ,മന്ദാരം ,ലില്ലി ,ഡാലിയ അങ്ങനെ മുറ്റത്തും തൊടിയിലും നിന്ന് അന്തമില്ലാത്ത പൂവുകൾ  നമ്മളെ തേടി വന്ന കാലം !കഷ്ടപ്പെട്ടുണ്ടാക്കുന്ന തൃക്കാക്കരപ്പനെ ഒരിക്കലും നന്നായിട്ടില്ല ,ഒരു വിധത്തിൽ കുത്തിനിർത്തും കക്ഷിയെ !ഓണവെയിൽ നനച്ചു കൊണ്ട് ഇടയ്ക്കിടെ വന്നുപോകുന്ന മഴത്തുള്ളികൾ ..തുമ്പികൾ തുള്ളുന്ന പാടം നിറയെ കുട്ടികളും കൂടെത്തുള്ളും .'കറ്റെക്കറ്റെ കയറിട്ടു ..കയറാലഞ്ചു മടക്കിട്ടു ..നെറ്റിപ്പട്ടം പൊട്ടിട്ടൂ ,കൂടെ ഞാനും പൂവിട്ടൂ ..' എന്നും ചൊല്ലി തൊടിയായ തൊടിയെല്ലാം പൂവിനു വേണ്ടി ഓടി നടക്കും ..ഒരു ദിവസമല്ല ,പത്തു ദിവസവും ! ഇടയ്ക്ക് മുള്ളുകൊള്ളും പാമ്പിനെക്കാണും അങ്ങനെയങ്ങനെ സംഭവ ബഹുലമായ കുറെ അവധി ദിനങ്ങൾ! ഗ്രാമീണ വായനശാലകളിൽ പാട്ടു മത്സരങ്ങൾ ,ചാട്ടം ഓട്ടം വടംവലി എന്നുവേണ്ട പായസ മത്സരം വരെ നടക്കുന്നുണ്ടാകും ,അവസാന ദിവസം സിനിമ കാണും !നാല് ഭാഗവും മറച്ച വായനശാലയോ അല്ലെങ്കിൽ സ്കൂളിലോ മറ്റോ വച്ച് !എല്ലാവരും കൂടി പോയി 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ,യാത്ര'  യുംമറ്റും മറ്റും കണ്ടു രാത്രിയ്ക്കു കഥയെപ്പറ്റി ശോകമൂകരായോ വികാരരഹിതരായോ തിരിച്ചു പോരും !പോരും വഴി വഴിയിൽ കാത്തിരുന്ന പട്ടിയും പൂച്ചയും കൂടെക്കൂടും.

ഒരു വർഷം സ്കൂളിൽ ഓണാഘോഷം നടക്കുന്നു .പലതരം മത്സരങ്ങൾ ഉണ്ട് .ഞാൻ ലളിതഗാനം പാടുവനായി ഡസ്ക്കുകൾ കൂട്ടിയിട്ട സ്റ്റെജിലേയ്ക്ക് കയറുകയാണ് .മുൻപിൽ ആകാംക്ഷയോടെ അച്ഛയുണ്ട് ,കുട്ടികൾ ..മാഷുംമാർ എന്നുവേണ്ട നാട്ടുകാരും വീട്ടുകാരും എല്ലാം !ഞാൻ നാലാം തരത്തിലാണ് ,ആദ്യമായാണ് ഇത്ര ജനക്കൂട്ടത്തിനു മുന്പിലെയ്ക്ക് കയറി നിൽക്കുന്നത് .രണ്ടുവരി പാടി .അഷ്ടമിരോഹിണി നാളിലെൻ ..എന്ന് തുടങ്ങുന്ന പാട്ടാണ് ,പൊടുന്നനെ എനിക്ക് പരിഭ്രമം മൂത്തു ,ഞാൻ വിളറി വെളുത്തു.പാട്ടിൽ ക്കൂടി ഞാൻ ചിരിച്ചു കരഞ്ഞു.. ഒടുവിൽ പാട്ടും നിർത്തി ഇറങ്ങിപ്പോന്നു !എല്ലാവരും ചിരിച്ചപ്പോൾ സങ്കടം പൊട്ടിയോഴുകിയെനിക്ക് !അച്ഛ അടുത്ത കുമ്മട്ടിക്കടയിൽ നിന്നും നാരങ്ങ സോഡാ വാങ്ങിത്തരുമ്പോൾ ചോദിച്ചു : 'പറ്റുമെങ്കിലെ പാടാവൂ ,ചുമ്മാ കരഞ്ഞു നാണം കെടരുത് '! അതിലെ ഈർഷ്യ എന്നെ നാണിപ്പിച്ചു . അടുത്തത്‌ പദ്യം ചൊല്ലലാണ് ആദ്യം എന്റെ പേരാണ് വിളിച്ചു പറയുന്നത് ..ഞാൻ പതറിപ്പോയ മനസ്സിൽ നിന്നും പറന്നു പൊങ്ങി.വാശി ..കൊടും വാശി !ഹും ഞാൻ കാണിച്ചു തരാം ! കയറി വീണ്ടും സ്റ്റേജിൽ. ഇത്തവണ എന്നെക്കണ്ടതെ എല്ലാവരും ചിരിച്ചു !ഞാൻ ചിരിച്ചില്ല. ആരുടെ പദ്യമെന്നു സ്ഫുടമായി പറഞ്ഞു ,പിന്നെ ശാന്തമായി തുടങ്ങി : 'ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ..ദിന സാമ്രാജ്യപതെ ..' ഞാൻ ചൊല്ലിത്തീർന്നപ്പോൾ നിലയ്ക്കാത്ത കൈയ്യടി ,എന്റെ കണ്ണുകൾ പൂത്തിരികത്തി ,അതിൽ അച്ഛയുടെ മുഖം ഞാൻ വിടർന്നു കണ്ടു .ഒന്നാം സമ്മാനമായ പേനയും സർട്ടിഫികറ്റും എന്റെ കൈയ്യിൽ ! ഹാ ഓണത്തിനെന്തുവേണം പിന്നെ !

പുത്തനുടുപ്പുകൾ ഇട്ട പുത്തരിയോണമൊന്നും എനിക്കോർമ്മയില്ല .അത്തരം ശീലങ്ങൾ കിട്ടിയിട്ടുമില്ലായിരുന്നു ,പക്ഷെ തൂശനിലയിട്ടു നല്ല നെല്ലുകുത്തരിച്ചോറും,അവിയലും പച്ചടികിച്ചടി ,സാമ്പാർ ,അവിയൽ ,ഉള്ളിത്തീയൽ (അമ്മച്ചിയുടെ സ്പെഷ്യൽ ആണിത് !രക്ഷയില്ലാത്ത സ്വാദ് ),കൂട്ടുകറി ,തൊടുകറികൾ ,പപ്പടം ,പഴം പായസം (ഒരു ഒന്നൊന്നര പായസം തന്നെ !) എല്ലാം ചേർന്നോരുഗ്രൻ സദ്യ എല്ലാരൂടി ഇരുന്നുണ്ണും .പിന്നെ ഉച്ച തിരിഞ്ഞ് അമ്മവീട്ടിലെയ്ക്ക് പോകും .പിന്നെ കുട്ടിപ്പട്ടാളങ്ങൾ എല്ലാരൂടി തിമർപ്പാണ് .ഊഞ്ഞാൽ ആട്ടം ,കളികൾ ,സിനിമ കാണൽ എന്ന് വേണ്ട ഓർമ്മിക്കാനിനി എന്ത് വേണം !

ഇന്നത്തെക്കുട്ടികൾക്കും ഓണമുണ്ട് .അവരുടെ ആഘോഷങ്ങൾ തികച്ചും അവരുടെ കാലഘട്ടത്തിന്റെതുമാണ് .അവർ കാണുന്ന പൂക്കൾ വാങ്ങുന്നവയെങ്കിലും അതും പൂക്കൾ തന്നെ !അവരുടെ കളികളും അവരുടെ കാലഘട്ടവും അവരുടേത് തന്നെയാണ്, അതുകൊണ്ട് പണ്ടത്തെ ശീലുകളിൽ മാത്രമേ ഓണമുണ്ടായിരുന്നുള്ളൂ എന്ന് അർത്ഥമൊന്നുമില്ല ! ഇലക്ട്രോണിക് യുഗങ്ങളിൽ ഡിജിറ്റലൈസ് ഓണം പ്രതീക്ഷിക്കുന്നതിൽ അപാകത പറയാനാകുമോ ?പക്ഷെ ഒരുപിടി തുമ്പയും തുളസിയും നാട്ടു പൂക്കളും കെട്ടുപോകാതെ ചട്ടിയിലെങ്കിലും വളർത്താൻ കഴിഞ്ഞാൽ അവ നമുക്ക് പൊയ്പ്പോയൊരു കാലഘട്ടം ഓർമ്മകളിൽ ഉണർത്തിത്തരും ..നമുക്ക് മരിക്കും വരെയെങ്കിലും സ്മൃതികളിൽ ഓണമുണ്ണുകയും ഉഞ്ഞാലിലാടുകയും ചെയ്യാം !  ഓണമെന്നത് 'നമ്മെ ഉണർത്തുന്നത്' എന്ന് അർത്ഥം മാറ്റി എഴുതേണ്ടിയിരിക്കുന്നു എന്ന് മാത്രം !


Friday, September 6, 2013

ജീവിതത്തിന്റെ അർത്ഥമറിയുന്ന ചില നിമിഷങ്ങളുണ്ട്,അത്തരമൊരു നിമിഷത്തിലൂടെ ഇപ്പോൾ ഞാൻ കടന്നു പോയി .രാവിലെ അച്ഛയെ വിളിച്ച് ഓണത്തിനു ഭർതൃഗൃഹത്തിലെയ്ക്ക് പോകുന്നു അതിനുശേഷമേ വരാനാകൂ എന്ന് പറയുകയായിരുന്നു ,കാരണം കേരളത്തിന്റെ വടക്കേയറ്റത്ത് എന്റെ ജന്മഗൃഹവും തെക്കേയറ്റത്ത് ഭർതൃഗൃഹവും .രണ്ടു വീട്ടിലും അച്ഛനമ്മമാർ തീർത്തും തനിയെ അസുഖങ്ങളുടെ അകമ്പടിയോടെ അവരവരുടെ തട്ടകങ്ങളിൽ വല്ലപ്പോഴും അഥിതികളായെത്തുന്ന മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്നു .അതുകൊണ്ടുതന്നെ എന്റെ മനസ്സ് ശക്തമായി എന്റെ ഉറവുകളിലെയ്ക്ക് വലിക്കപ്പെടുകയും ,അദ്ദേഹത്തിന്റേത് അവിടെയ്ക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നതൊരു തെറ്റെയല്ല എന്ന് ഞാൻ തിരിച്ചറിയുന്നു .ഓർമ്മകളുടെ വേരുകൾ ആ മണ്ണിലേയ്ക്കു നീണ്ടു ചെന്ന് ജലവും ലവണങ്ങളും തേടുമ്പോൾ മാത്രമാണ് ജനിമൃതികൾ എത്ര സാരമുള്ളതും അർത്ഥമുള്ളതുമാണെന്ന് തിരിച്ചറിയുന്നതും ! പക്ഷെ അച്ഛ പറഞ്ഞതിങ്ങനെയാണ് :
'മോനെ ഓണമെന്നത് ഒരു സങ്കല്പം മാത്രമാണ് .അത് പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് വയറു നിറയെ ഭക്ഷണം കിട്ടുന്ന പത്തു ദിവസങ്ങൾ ആയിരുന്നു .എണ്ണ തേച്ചു നനച്ചു കുളിപ്പിച്ച് വയറു നിറയെ ഭക്ഷണം തരാൻ അമ്മമാർക്ക് കിട്ടുന്ന ദിവസം .ആർത്തുല്ലസിക്കാൻ കുട്ടികൾക്ക് കിട്ടുന്ന ദിവസങ്ങൾ  ,കൂലി കൂടാതെ ഒരു പറ നെല്ല് സാധുക്കൾക്ക് ജന്മിമാർ നല്കുന്ന ദിവസങ്ങൾ  .അത് കുത്തിപ്പാറ്റി കഞ്ഞി വച്ച് ആഹ്ലാദത്തോടെ മക്കൾക്ക്‌ നല്കാൻ പറ്റിയ ദിവസങ്ങൾ ,തൊടിയിലും പറമ്പിലും പൂക്കളും ഊഞ്ഞാൽ പാട്ടുകളും നിറയുന്ന ദിവസങ്ങൾ അതിനെ ഓണം എന്ന് പറയാം .മാവേലി വരുന്നു എന്നതിനർത്ഥം തന്നെ ഭക്ഷണം വരുന്നു ,സമൃദ്ധിയോടെ തിന്നാനുള്ള സമയം വരുന്നു എന്നതായിരുന്നു !ഇന്ന് ഓണം എപ്പോൾ വേണമെങ്കിലും ആകാം കാരണം ഇന്നത്തെക്കുട്ടികളിൽ പട്ടിണിയുടെ രുചിയിൽ ഓണം കാത്തിരിക്കുന്ന വയറുകളില്ല എന്നത് തന്നെ !അതുകൊണ്ട് ഓണത്തിനെത്തിയില്ല എന്ന് കരുതി അച്ഛയ്ക്കോ അമ്മച്ചിക്കോ പരാതിയില്ല .നിങ്ങളാണെന്റെ ഓണം .കാണാതെ കണ്ണ് നിറയാതെ എന്തോണം ?സമയമുള്ളപ്പോൾ വരൂ വരാതിരിക്കരുത് കക്കുട്ടിയെ കാണാതെ വയ്യ മോനെ ,യാത്ര വയ്യ അങ്ങോട്ടേയ്ക്ക് , വരാതിരിക്കരുത് ' 
അച്ഛയുടെ ഒച്ചയ്ക്ക്  കനം വച്ചൊരു നീര്ത്തുള്ളിയുടെ തൂക്കമുണ്ടെന്നു പിടച്ചിലോടെ എന്റെ കണ്ണുകൾ ഒഴുകിയറിഞ്ഞു !കൈയ്യിലെ വലിയ പെട്ടിയിൽ നിറയെ കായവറുത്തതും ,ഉണ്ണിയപ്പവും ,അച്ചപ്പവും ,കുഴലപ്പവും ,ചമ്മന്തിപ്പൊടിയും ,നെല്ലിക്ക കറുപ്പിച്ചതും അങ്ങനെ പലതും നിറച്ചു ദിവസങ്ങൾ നീണ്ട യാത്ര കഴിഞ്ഞും ,എന്റെ ഹോസ്റ്റലുകളിലെയ്ക്ക് നീണ്ടു നിവർന്ന്  ഒരൽപ്പവും ക്ഷീണമേശാതെ (കാണിക്കാതെ )ശുഭ്ര വസ്ത്രധാരിയായി കടന്നു വരുന്ന എന്റെ അച്ഛ! കൊടുത്തയച്ച പലഹാരങ്ങളിൽ നിറയെ എന്റെ അമ്മയും ചേച്ചിയും മണക്കും എനിക്ക് !സുഹൃത്തുക്കൾ മനം നിറയെ അതാസ്വദിച്ചു കഴിക്കുമ്പോൾ ഒരു വിടർന്ന ചിരിയോടെ ഞാൻ നോക്കിയിരിക്കാറുണ്ടിന്നുമെന്റെ മനസ്സിൽ ..നാളെ അത്തം തുടങ്ങുമ്പോൾ ഓണം ഇല്ലാത്തവനുള്ള പങ്കു വയ്ക്കൽ കൂടിയാവണമെന്ന എളിയ അപേക്ഷയോടെ എല്ലാവർക്കും എന്റെ ഓണാശംസകൾ ..!

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...