Friday, September 6, 2013

ജീവിതത്തിന്റെ അർത്ഥമറിയുന്ന ചില നിമിഷങ്ങളുണ്ട്,അത്തരമൊരു നിമിഷത്തിലൂടെ ഇപ്പോൾ ഞാൻ കടന്നു പോയി .രാവിലെ അച്ഛയെ വിളിച്ച് ഓണത്തിനു ഭർതൃഗൃഹത്തിലെയ്ക്ക് പോകുന്നു അതിനുശേഷമേ വരാനാകൂ എന്ന് പറയുകയായിരുന്നു ,കാരണം കേരളത്തിന്റെ വടക്കേയറ്റത്ത് എന്റെ ജന്മഗൃഹവും തെക്കേയറ്റത്ത് ഭർതൃഗൃഹവും .രണ്ടു വീട്ടിലും അച്ഛനമ്മമാർ തീർത്തും തനിയെ അസുഖങ്ങളുടെ അകമ്പടിയോടെ അവരവരുടെ തട്ടകങ്ങളിൽ വല്ലപ്പോഴും അഥിതികളായെത്തുന്ന മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചു കഴിഞ്ഞുകൂടുന്നു .അതുകൊണ്ടുതന്നെ എന്റെ മനസ്സ് ശക്തമായി എന്റെ ഉറവുകളിലെയ്ക്ക് വലിക്കപ്പെടുകയും ,അദ്ദേഹത്തിന്റേത് അവിടെയ്ക്ക് ഒഴുകിപ്പോവുകയും ചെയ്യുന്നതൊരു തെറ്റെയല്ല എന്ന് ഞാൻ തിരിച്ചറിയുന്നു .ഓർമ്മകളുടെ വേരുകൾ ആ മണ്ണിലേയ്ക്കു നീണ്ടു ചെന്ന് ജലവും ലവണങ്ങളും തേടുമ്പോൾ മാത്രമാണ് ജനിമൃതികൾ എത്ര സാരമുള്ളതും അർത്ഥമുള്ളതുമാണെന്ന് തിരിച്ചറിയുന്നതും ! പക്ഷെ അച്ഛ പറഞ്ഞതിങ്ങനെയാണ് :
'മോനെ ഓണമെന്നത് ഒരു സങ്കല്പം മാത്രമാണ് .അത് പണ്ട് എന്റെയൊക്കെ കുട്ടിക്കാലത്ത് വയറു നിറയെ ഭക്ഷണം കിട്ടുന്ന പത്തു ദിവസങ്ങൾ ആയിരുന്നു .എണ്ണ തേച്ചു നനച്ചു കുളിപ്പിച്ച് വയറു നിറയെ ഭക്ഷണം തരാൻ അമ്മമാർക്ക് കിട്ടുന്ന ദിവസം .ആർത്തുല്ലസിക്കാൻ കുട്ടികൾക്ക് കിട്ടുന്ന ദിവസങ്ങൾ  ,കൂലി കൂടാതെ ഒരു പറ നെല്ല് സാധുക്കൾക്ക് ജന്മിമാർ നല്കുന്ന ദിവസങ്ങൾ  .അത് കുത്തിപ്പാറ്റി കഞ്ഞി വച്ച് ആഹ്ലാദത്തോടെ മക്കൾക്ക്‌ നല്കാൻ പറ്റിയ ദിവസങ്ങൾ ,തൊടിയിലും പറമ്പിലും പൂക്കളും ഊഞ്ഞാൽ പാട്ടുകളും നിറയുന്ന ദിവസങ്ങൾ അതിനെ ഓണം എന്ന് പറയാം .മാവേലി വരുന്നു എന്നതിനർത്ഥം തന്നെ ഭക്ഷണം വരുന്നു ,സമൃദ്ധിയോടെ തിന്നാനുള്ള സമയം വരുന്നു എന്നതായിരുന്നു !ഇന്ന് ഓണം എപ്പോൾ വേണമെങ്കിലും ആകാം കാരണം ഇന്നത്തെക്കുട്ടികളിൽ പട്ടിണിയുടെ രുചിയിൽ ഓണം കാത്തിരിക്കുന്ന വയറുകളില്ല എന്നത് തന്നെ !അതുകൊണ്ട് ഓണത്തിനെത്തിയില്ല എന്ന് കരുതി അച്ഛയ്ക്കോ അമ്മച്ചിക്കോ പരാതിയില്ല .നിങ്ങളാണെന്റെ ഓണം .കാണാതെ കണ്ണ് നിറയാതെ എന്തോണം ?സമയമുള്ളപ്പോൾ വരൂ വരാതിരിക്കരുത് കക്കുട്ടിയെ കാണാതെ വയ്യ മോനെ ,യാത്ര വയ്യ അങ്ങോട്ടേയ്ക്ക് , വരാതിരിക്കരുത് ' 
അച്ഛയുടെ ഒച്ചയ്ക്ക്  കനം വച്ചൊരു നീര്ത്തുള്ളിയുടെ തൂക്കമുണ്ടെന്നു പിടച്ചിലോടെ എന്റെ കണ്ണുകൾ ഒഴുകിയറിഞ്ഞു !കൈയ്യിലെ വലിയ പെട്ടിയിൽ നിറയെ കായവറുത്തതും ,ഉണ്ണിയപ്പവും ,അച്ചപ്പവും ,കുഴലപ്പവും ,ചമ്മന്തിപ്പൊടിയും ,നെല്ലിക്ക കറുപ്പിച്ചതും അങ്ങനെ പലതും നിറച്ചു ദിവസങ്ങൾ നീണ്ട യാത്ര കഴിഞ്ഞും ,എന്റെ ഹോസ്റ്റലുകളിലെയ്ക്ക് നീണ്ടു നിവർന്ന്  ഒരൽപ്പവും ക്ഷീണമേശാതെ (കാണിക്കാതെ )ശുഭ്ര വസ്ത്രധാരിയായി കടന്നു വരുന്ന എന്റെ അച്ഛ! കൊടുത്തയച്ച പലഹാരങ്ങളിൽ നിറയെ എന്റെ അമ്മയും ചേച്ചിയും മണക്കും എനിക്ക് !സുഹൃത്തുക്കൾ മനം നിറയെ അതാസ്വദിച്ചു കഴിക്കുമ്പോൾ ഒരു വിടർന്ന ചിരിയോടെ ഞാൻ നോക്കിയിരിക്കാറുണ്ടിന്നുമെന്റെ മനസ്സിൽ ..നാളെ അത്തം തുടങ്ങുമ്പോൾ ഓണം ഇല്ലാത്തവനുള്ള പങ്കു വയ്ക്കൽ കൂടിയാവണമെന്ന എളിയ അപേക്ഷയോടെ എല്ലാവർക്കും എന്റെ ഓണാശംസകൾ ..!

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...