Wednesday, June 19, 2013

M.Mukundan ,Kamala Das,Kiran Desai..an absolute reading of them ..I have made a cocoon all around me and hangs upside down from the cremaster until the reading is over and ready to emerge with the outer world!..c ya..

Tuesday, June 18, 2013

പറന്നു പോകുന്ന ഹൃദയങ്ങൾ
കൈയെത്തിപ്പിടിച്ചു തുന്നിച്ചേർത്തു
നടക്കുകയാണ് കൗമാരം ..
ഒന്നിളകിയാൽ വീണ്ടും പറന്നു
പോകുന്ന പൂമ്പാറ്റകളാണവ !

Sunday, June 16, 2013

കുട്ടികൾക്ക് കുതിക്കുന്ന ഹൃദയമാണുള്ളത്‌ ..
മുതിർന്നവർക്ക് തുടിക്കുന്നതും ..!
ഓർമ്മയുടെ ഉർവ്വരമായ സംഗീതത്തിനുമപ്പുറം
കാലം പിന്നിലേയ്ക്ക് പോകുവാൻ മടിച്ചു നില്ക്കയാണ് ..
മഞ്ഞു പാളികൾ വകഞ്ഞു നോക്കുമ്പോൾ
ഒരു കുന്നിൻപുറത്തു അട്ടിയിട്ടു കിടക്കുകയാണ്
എന്നെക്കുറിച്ചുള്ള ബാല്യവും കൗമാരവും
യൗവ്വനവും നിറഞ്ഞ കുറെ ഓർമ്മത്താളുകൾ..
ഞാൻ എഴുതുകയാണ്,എന്ന് തീരുമെന്നറിയില്ല ,
അതിൽ ഒരുപക്ഷെ പൊട്ടിച്ചിരിയും കണ്ണീരും
പാട്ടും കഥയും വിപ്ലവവും പ്രണയവും ജീവിതവും
ജനനവും മരണവും ഉണ്ടാകും ..അതിൽ നിറയെ ഞാനുണ്ട് ഒരുപക്ഷെ
നീയും !

Friday, June 14, 2013

ജീവിക്കുകയാണ് ..
മണ്ണും മരവും മനുഷ്യനും കാറ്റും മഴയും ..
മരിക്കുന്നത് മറവി മാത്രമാണ് !

Wednesday, June 12, 2013

ആകാശം മുഴുവൻ മൂടണ ഒരു വലയുണ്ടാക്കീട്ടു ,മുഴുവൻ നക്ഷത്രക്കുട്ടന്മാരേം വീശിപ്പിടിക്കണം ..എന്നിട്ട് ഒത്തിരി ഒത്തിരി മാലകൾ കോർത്ത് ന്റെ അമ്മൂനും ..ഇവിടുള്ള മുഴുവൻ ഉണ്ണിക്കുട്ടികൾക്കും കഴുത്തിലിടാൻ കൊടുക്കണം !നല്ല പൂത്തിരി തിളക്കത്തിലുള്ള അവരുടെ ചിരികളെല്ലാം കോർത്ത്‌ ഈ ഭൂലോകത്തുള്ള എല്ലാ നല്ല അമ്മമാർക്കും നല്കണം ...ഹാ സഫലമീ യാത്ര ! (മോളെ കഥ പറഞ്ഞുറക്കുമ്പോൾ ഞാൻ ചിരിയോടെ ഓർത്തത് )

Monday, June 10, 2013

ബോധിസത്വൻ!


അന്ന് ആദ്യമായി
അങ്ങോട്ടേയ്ക്ക് കാലുകുത്തുമ്പോൾ
അറപ്പുകൊണ്ടയാളുടെ
രോമകൂപങ്ങൾ വരെ പുറകിലേയ്ക്ക്
വലിഞ്ഞു നിന്നിരുന്നു ..

നഗ്നമായ അയാളുടെ കാലുകൾ
ഇതുപോലൊരു സ്പർശനം
ഇതുവരേയ്ക്കും അറിഞ്ഞിരുന്നില്ല .

പച്ചക്കറികളും പഴവർഗ്ഗങ്ങളും
പൂക്കളും അഴുകി കിടന്നിരുന്നു ..
ഉച്ചിഷ്ടങ്ങളും കന്നുകാലികളുടെ
മലവും മൂത്രവും
ഇന്നലെപ്പെയ്ത മഴയും
തളം കെട്ടി നിന്നതിലൂടെ
മറ്റു മനുഷ്യരും മൃഗങ്ങളും
ഒരുപോലെ നീന്തി നടന്നിരുന്നു !
അങ്ങിങ്ങ് ചന്തം ചാർത്തുന്ന
പൂക്കടകൾ ..അഴുക്കു ടാർപ്പകൾ
നീട്ടിക്കെട്ടിയ മേലാപ്പുകൾ ..
മഴക്കാല ചന്തകൾക്ക്
വിശപ്പ്‌ തോന്നിപ്പിക്കാത്ത
വഴുവഴുക്കുന്ന ഉലഞ്ഞു
തൂങ്ങുന്ന സൗന്ദര്യം !

'ആ ചുമടെടുത്ത് തലേൽ വച്ചിട്ടിങ്ങ്
ബാ ബലാലെ ഞി നിന്ന്റ്റ് തൂങ്ങാതെ !'
വാഴയിലയിൽ മുറുക്കിയ
കറിവേപ്പിലക്കെട്ട് താഴെ
ചെളികുടിച്ചു കിടന്നിരുന്നു ..
ഉള്ളിലെ നീറുന്ന അറപ്പിനെ
അടച്ച കണ്ണാൽ മറച്ച്കൊണ്ടയാൾ
കുനിഞ്ഞു മുട്ടിൽ താങ്ങി
കറിവേപ്പിൻ കെട്ടെടുത്തു !

കൊഴുത്ത ചെളി വെള്ളം
ഊർന്ന് നെറ്റിയിലൂടെ ചുണ്ടിലൂടെ
നെഞ്ചിലൂടെ അയാളെ ആശ്വസിപ്പിച്ച്
താഴേയ്ക്ക് വീണുകൊണ്ടിരുന്നു ..
ഓർമ്മകൾ നഷ്ടപ്പെട്ട്
ഇന്നലെയും നാളെയും
അപ്രത്യക്ഷമാകുകയും
ആ നിമിഷത്തിന്റെ അച്ചുതണ്ടിൽ
അയാൾ സ്വയം കറങ്ങുകയും
ചെയ്തുകൊണ്ടിരുന്നു ..!

കൈയ്യിലിരുന്നു പിടയുന്ന
മുന്നൂറു രൂപയിൽ രണ്ടു
മണിയനീച്ചകൾ കൊമ്പ് കോർത്ത്‌
കുശലം പറയുന്നതും നോക്കി
അയാളിരുന്നു ..
വിശക്കുന്നവനില്ലാത്ത
വികാരമാണ് അറപ്പ്
എന്നയാൾക്ക് ഒരു കപ്പ്‌
കാലിച്ചായ മോന്തുമ്പോൾ
നൗഫലിക്കയുടെ തട്ടുകടയിൽ
വച്ച് ബോധോദയമുണ്ടായി !


ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...