Monday, November 5, 2012

കുരങ്ങ്


ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും
കുരിശുമല  താണ്ടിയ ശേഷമാണ്
എനിക്കീ പുല്‍മേട്‌ കിട്ടിയത്..
ഞാനതിലിരുന്നൊന്ന്  ആനന്ദിക്കുന്നതിന്
നിനക്കെന്ത് ചേതം ?!!

ഞാന്‍ തിരിച്ചു പോയി
കരച്ചില്‍ തീരാത്ത ആ
പള്ളിമണിയുടെ കയററ്റത്ത്
മണിമുഴക്കിപ്പിടയണമെന്ന്
നിനക്കെന്താണിത്ര  നിര്‍ബന്ധം !!?

വെറും ചില്ലറപ്പണത്തിന്റെ
 പേരില്‍ എനിക്ക് 
കുരിശു മരണം വിധിച്ചവനാണ് നീ !
ഞാന്‍ തൂങ്ങിപ്പിടഞ്ഞപ്പോള്‍
നീ കാഴ്ച്ചക്കാരന്‍ !

അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും
പേരില്‍ നീ ഉമിത്തീയിലെരിയുക..
മണിമാളികയുടെ ഇരുട്ടില്‍
നീ തപ്പിത്തടയുക
എനിക്കെന്തു ചേതം ?!!

എനിക്കീ പുല്‍വീട് മതി
ചാണകം മെഴുകിയ സുഗന്ധം മതി
ഓലക്കീറിലെ സൂര്യന്‍ മതി ..
ഞാനിവിടെ സന്തുഷ്ടയാകുന്നതില്‍
നിനക്കെന്തു ചേതം !!?

കുഞ്ജനെ തൊട്ടു നമിച്ചു
ഞാന്‍ ചൊല്ലട്ടെ :
മാറെടാ-മാനുഷാ..
മാറിക്കിടാ ശ്ശടാ !
മാര്‍ഗ്ഗേ കിടക്കുന്ന
പീറക്കുരങ്ങു നീ !! 










Sunday, November 4, 2012

ദയ


ഹൃദയമുള്ളവര്‍ 
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം
എന്‍റെ ഹൃദയമൊന്ന-
ടയണേ   എന്ന് !
ചോറു പാത്രം മോറുവാന്‍ വരും
കുഞ്ഞു കൈയ്യിനെ ഞെരിച്ചുടച്ച,
കുന്തന്‍ കല്ലു കിളച്ചു മറിച്ചു
വെടിപ്പാക്കി നിരത്തി;
വെള്ളം പാര്‍ന്നു കൃഷി-
യുയര്‍ത്തിയ; നീര് വറ്റി
മെലിഞ്ഞ ഉടലിനു
ബാക്കിയായ കൊഴുപ്പതും
കാര്‍ന്നുതൂങ്ങിയ എന്‍റെ
ഹൃദയ ധമനികള്‍..!
ഹോ..!എന്‍റെ ഹൃദയം
അടഞ്ഞു വരണേ എന്ന്..
നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ..!

ചാഞ്ഞു തൂങ്ങിയ ചാക്കു
കീറിയ ഭിത്തി കെട്ടി
മറച്ച വീടിന്‍റെ ഉമ്മറം
നിരങ്ങി ഞാന്‍ വാങ്ങിയ
വോട്ടു കൊണ്ട് പടുത്ത,
ഈ പള പള മേനി കീറി
തുറന്നു വെച്ചൊരീ-
ചോര തുറിച്ച ഹൃദയം
അടഞ്ഞു മുറിവായ മൂടി
അടഞ്ഞു വരണേ എന്ന്‍..

കള്ളു കോരി നിറച്ചു
വച്ചോരീ പള്ള വീര്‍ത്തു
പതഞ്ഞു പൊങ്ങിയ ;
കള്ള നാണയമായോരീ
നുണ പൊന്തുമെന്റെ
ഹൃദയം തുറന്നൊരു
കീറലുണ്ടിന്നാശുപത്രിയില്‍..!
ഏറുമെന്‍റെ ഹൃദയ വ്യഥ-
ഏറ്റെടുത്തു നീ കേഴുക
ദയവായിനി , ഹൃദയ-
മൊന്നടയണേ എന്‍ കീറി
വച്ചൊരീ ഹൃദയം!

കീറുവാനിനി ഏറെയുണ്ടതിനോര്‍-
ക്കണം പല ജീവിതങ്ങള്‍..
അതിനായി നിങ്ങളില്‍
ഹൃദയമുള്ളവര്‍
ഓര്‍ത്തു വിളിക്കണം
കരുണാമയാ..ഹൃദയമൊന്നു
അടഞ്ഞു വേണമെന്‍
കീറി വച്ചൊരീ ഹൃദയം! 




Friday, November 2, 2012

നിഴല്‍


നീ നര്‍ത്തകന്‍,കവി ,
പാട്ടുകാരന്‍..നടന്‍,
നാട്യക്കാരന്‍ !
നിന്‍റെ  നൃത്തത്തിന്‍റെ
ചുവടുകള്‍ തുടങ്ങിയത്
നിലയ്ക്കാത്ത ആഗ്രഹത്തിന്‍റെ
കൂര്‍ത്ത വേരുകളില്‍ നിന്ന്..!
ഞാന്‍ ആ വേരിനു വെള്ളമൊഴിച്ച്
ഇല വരുവാന്‍ കാത്തിരുന്നവള്‍..!

നീ ഗുരുവില്ലാത്ത ഏകലവ്യന്‍ !
ഗുരുവിനെത്തേടിയലഞ്ഞ
സന്ധ്യയില്‍ കൈപിടിച്ചു
ബലം നല്‍കിയവള്‍ ..
ചാഞ്ഞിരുന്നു വിയര്‍പ്പൂതി
ഉമ്മകൊടുത്തവള്‍..
 രാവേറെ ചെല്ലും വരെ
നിന്‍റെ  നൃത്ത സപര്യയ്ക്കു
കൂട്ടിരുന്നവള്‍ ..
കൂടണയാന്‍ വൈകുമ്പോള്‍
കാത്തിരുന്നു നെഞ്ച് കഴച്ചവള്‍
ഞാന്‍ ..!

നീ പൂത്തിറങ്ങിയ
നൃത്ത സന്ധ്യയില്‍
പൂത്തുലഞ്ഞവള്‍..
പറക്കുന്ന നിന്‍റെ
കാലടിയില്‍ ചിലങ്കയാകാനായ് 
ഉറക്കത്തിനോട് 
കലംബിയെഴുനേറ്റവള്‍..
നീ  തെറ്റിയപ്പോള്‍
താളം തെറ്റിയവള്‍ ഞാന്‍ !

നീ തൊട്ടു നമിച്ചത് !
പൊലിഞ്ഞു പോയ നിന്നമ്മയെ..
അകലത്തകായിലുറങ്ങുന്ന അച്ഛനെ ..
കാലില്‍ ചിലംബുറഞ്ഞ ഗുരുവിനെ ..
എല്ലാം പുശ്ചിക്കുന്ന സാഹോദര്യത്തെ..
ഇന്നലെ വന്ന സുഹൃത്തിനെ ..
പിന്നെ നിന്നെയുറപ്പിച്ച മണ്ണിനെ ..
നന്ന് നന്നെല്ലാം നന്ന് !
ഒന്ന് മാത്രം  ഞാനറിഞ്ഞമ്ബരന്നു  !
നീ ഞാന്‍ തെല്ലുമറിയാത്ത
എന്‍റെ നിഴലായിരുന്നുവെന്ന് !!


 
  



ചില നേരുകള്‍ നോവുപാട്ടുകളാണ് ..
ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..!
ഏതു കണ്ണിലും നീര്‍ പടര്ത്തുന്നവ..
എപ്പോള്‍ വേണമെങ്കിലും
അടര്‍ന്നു വീഴുന്നവ ..!
അടര്‍ന്നു പോയാലും
പോറല്‍ വീഴ്ത്തുന്നവ ..!
അതുകൊണ്ട് ആ നേര് ഞാന്‍
വേണ്ടെന്നു  വെച്ചു..

Thursday, November 1, 2012

ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍
ഊറ്റം കൊള്ളുന്നവള്‍ ..
നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ ..
നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്‍റെ
ഓര്‍മ്മപ്പെടുത്തലുകള്‍..!
ഇന്നലെ കത്തിപ്പോയ
കമ്മ്യുണിസ്റ്റ് പച്ചയില്‍ പെട്ട്
കത്തിപ്പോയോ ഒളിച്ചിരുന്ന
നിന്‍റെ വിപ്ലവ വീര്യം !
അതോ ഭീരുവെപ്പോലെ
എന്‍റെ കുറിപ്പുകളുടെ
താളില്‍ നിന്നും ഇറങ്ങി
ഓടിപ്പോയോ ??
 

Tuesday, October 30, 2012

ജന്തു !


നീ ജന്തു !നീയും ജന്തു !
അതിന്നിടയിലിരുന്നൊരു ജന്തു ചിലച്ചു
ചില്‍ ചില്‍ ചില്‍..!
രണ്ടു ജന്തുക്കളും ഒരുമിച്ചു നോക്കി  'സത്യം ' !!

രണ്ടു പേരും വാളെടുത്തു
ചുവടു വെച്ചു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും ഒരുമിച്ചു ചൊല്ലി 'സത്യം ' !!

രണ്ടു പേരും വാളുയര്‍ത്തി
ചുഴറ്റി മറിഞ്ഞു
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും കണ്ണ് കോര്‍ത്തു  'സത്യം ' !!


രണ്ടു പേരും ആഞ്ഞു വെട്ടി 
ചോര തെറിച്ചു ..
ഇടയിലിരുന്നു ജന്തു ചിലച്ചു
 ചില്‍ ചില്‍ ചില്‍..!
രണ്ടു  ജന്തുക്കളും മനുഷ്യരായി   'സത്യം ' !!

Monday, October 29, 2012

ദൈവമാകുന്നത് !


ചില ജന്മങ്ങള്‍ മരണങ്ങളാണ് ..
പിറന്നു വീഴുമ്പോഴെ മരിക്കുന്നവര്‍..
ചില നേരങ്ങളില്‍
എനിക്ക് എന്നെത്തന്നെ
മരണത്തിന്റെ പതുങ്ങിയ
പുതലിച്ച മണം മണക്കും ..
അതു പിറകില്‍ വരും പോലെ
എന്നെ എന്‍റെ ഉടുപ്പിനെ
പിടികൂടും പോലെ ..
ഒക്കാനിച്ച് തൊണ്ട ഏങ്ങും ..!
ഒരു മരച്ച  ശൂന്യത
അതെന്‍റെ കണ്ണില്‍
കണ്മഷിയെഴുതും..
എന്തിനോ ഞാന്‍ എന്‍റെ
ഹൃദയത്തിലേയ്ക്ക്
സഹതാപത്തിന്റെ
വിത്തെറിയും ..
അതവിടെക്കിടന്നു മുളച്ചു
രക്തത്തിലൂടെ വളരും ..
 എന്‍റെ രക്തം കുടിക്കുന്ന
കൊതുകുകള്‍ സഹതാപത്തിന്റെ
സന്ദേശ വാഹകരാകും ..!
സഹതാപം അന്യര്‍ക്ക് കുത്തി വച്ചു
അവര്‍ വീണു മരിക്കും !!
 അതാണ്‌ ഞാന്‍ പറഞ്ഞത്
ചില ജന്മങ്ങള്‍ മരണങ്ങളാണെന്ന് ..
അങ്ങനെയാണത്രേ ഞാന്‍
മരണമില്ലാത്ത ദൈവമായത് !!



ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...