Friday, November 18, 2016

പിരാക്കറസ്റ്റ് സംവദിക്കുന്നത് തീയാളുന്ന മനസ്സിൽ നിന്നുമാണ് .വിളിച്ചുപറയാൻ മടിയില്ലാത്ത പേടിയില്ലാത്ത ചങ്കുറപ്പുള്ള മനസ്സിൽ നിന്നും !അതുകൊണ്ടുതന്നെയാണ് കവേ താങ്കൾക്ക് മറ്റുള്ളവരുടെ എഴുത്തിനെയും കൂടി തൊട്ടറിയാനും കൂടെനിർത്താനും ചങ്കുറപ്പോടെ കഴിയുന്നത് .ഉദാഹരണം ഞാൻ തന്നെയാണ് ..ഇൻബോക്സിലെത്തി നമ്മുടെ തോളത്തുതട്ടി പലരും നമ്മോടു പറയും .'അത്യുഗ്രനായി എഴുതുവാൻ കഴിയുന്ന ഒരാളാണ് താങ്കൾ 'എന്ന് .അതിൽ ചിലരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാൻ ചോദ്യം ചെയ്യില്ല .പക്ഷെ നമ്മെ നാലാള് മുൻപേ ചേർത്ത് നിർത്തി അംഗീകരിക്കുക എന്നത് തന്നെയാണ് ശരിയായ അംഗീകാരം .(ഒളിച്ചുവന്നു പറഞ്ഞാൽ രണ്ടുണ്ട് ഗുണം .ആളുടെ പ്രീതി കിട്ടുകയും ആവാം ,നാലുപേർ കാണുകയുമില്ല കഷ്ടം! ചിലർ രഹസ്യമായി ജന്മദിനാശംസകൾ പറയുംപോലെ ആണത് ) കാരണം ഇല്ലെങ്കിൽ നമുക്കീ ലഭിക്കുന്ന അവാർഡുകളും അംഗീകാരങ്ങളും ആവശ്യമില്ലാത്ത ഒന്നായിത്തീരും. അതിനൊക്കെയർത്ഥം  "ഇതാ അംഗീകരിക്കപ്പെടേണ്ട ഒരാൾ എന്നുതന്നെയാണ് " ഞാൻ പറഞ്ഞുവരുന്നത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഇഷ്ടക്കാർ തമ്മിൽ ഒരു എഴുത്ത്‌ഫോറം ഉണ്ടാക്കുകയും അല്ലെങ്കിൽ ഗ്രൂപ്പുണ്ടാക്കുകയും അതിലുള്ളവർ പരസ്പരം പുകഴ്ത്തുക എന്ന തരം  താഴ്ന്ന ഏർപ്പാടല്ല .ആര്‌തന്നെയായാലും എഴുത്തിൽ കാമ്പുള്ള പുതിയൊരാളെ കൂടി മുഖ്യധാരയിലേക്ക് കൂടെ നിർത്തുക എന്നതാണ് . .ഒരാളെ വെളിച്ചത്തേയ്ക്കു കൊണ്ടുവരാൻ പേടിക്കുന്നവർ അവനവനെ പേടിക്കുന്നവരാണ് .സ്വത്വമില്ലാത്തവർ ..ആഴ്ച്ചപ്പതിപ്പിലൂടെ അനേകം എഴുത്തുകാരെ വെളിച്ചത്തേക്ക് കൊണ്ടുവരുന്ന മലയാളത്തിലെ ഇന്നത്തെ കവികളിൽ പ്രമുഖനായ ഈ കവി എന്റെ പ്രിയ കൂട്ടുകാരൻ കൂടിയായതിൽ ഞാൻ അഭിമാനിക്കുന്നു ..ജയാ "തങ്കമണി "പോലൊന്നെഴുതാൻ നിനക്കെ പറ്റൂ ..അതുകൊണ്ടുതന്നെ പിരാക്കറസ്റ്റും !അതിക്കൂടുതൽ എന്തുപറയാൻ !!

Thursday, November 17, 2016

പൊട്ടൻ !

ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
ഒൻപതുമാസം മറന്നൊൻപതു ദിവസവും
ഒന്പതു നിമിഷവും ഓർമ്മയിൽ
നിൽപ്പതില്ല

നീപിറന്നന്നുതൊട്ടേ നോക്കുന്നു
നിൻകണ്ണിലായ് പൂക്കുന്നു
പൊന്നാതിര പൂക്കുന്നു നക്ഷത്രങ്ങൾ
എന്തുകൊണ്ടെന്നോ ഞാനീ
കൺകളിൽ വസന്തത്തിൻ
വർണ്ണമുദ്രകൾ തേടുന്നതു നീയറിയേണം
കണ്ണതു തെളിയാത്തോൻ അന്ധനാണത്രേ
ചൊൽവൂ അന്ധത കണ്ണിലല്ലന്നെ
ന്നാർക്കുമേ അറിവീല !
കത്തുന്ന കണ്ണാലവർ കുത്തുവാക്കുകൾ
ചൊൽവൂ കണ്ണവനറിവീല
കണ്ണുപൊട്ടനാ പൊട്ടൻ !

പെറ്റനാൾ തൊട്ടേയിവർ ചൊല്ലുന്നു
നിൻകണ്ണിലായ് പറ്റിനിൽപ്പതെയില്ല
ഇത്തിരി വെട്ടം പോലും !
വാപൂട്ടി വയ്ക്കാതുണ്ണീ കരഞ്ഞു-
കരഞ്ഞുനീ തിരികെ വിളിപ്പതോ
 തരൂ തരികെൻ വെട്ടം കണ്ണിൽ
പോയകാലത്തിൻ കടം കൂട്ടിയപ്പോൾ
 കണ്ടതാം കാഴ്‌ചകൾ
കൊടുംകാര്യങ്ങൾ അപകടം,
യുദ്ധവും കുത്തും വെട്ടും മാത്സര്യമതുപോലെ
മദി കൂട്ടാതൊന്നും ഉറങ്ങാൻ കഴിഞ്ഞീലേ !


ആയിരം കണ്ണാൽ നിന്നെ കാത്തിരുന്നു
ഞാനോമലേ പൊന്നാതിരേ
ആനന്ദമോടെ പൊന്നേ ..
പിച്ചവെപ്പിച്ചൂ നിന്നെ
നടത്തി പിന്നെപ്പല പള്ളിക്കൂടത്തിൻ
പടിവാതിൽക്കൽത്തപ്പീ
'അന്ധർക്കു വേറെ സ്‌കൂളുണ്ടങ്ങോട്ടു
പൊയ്ക്കോണം ഇവിടാർക്കും
ഏറ്റെടുക്കാൻവയ്യ സ്പെഷ്യൽ
കുട്ടികളെ യെങ്ങും !'
അന്നുതൊട്ടിന്നോളം നീ സ്പെഷ്യലായ്
അമ്മയ്ക്കല്ല കാണുന്നവർക്കെല്ലാം
കേൾക്കുന്നവർക്കുമെല്ലാം !
പൊട്ടനെന്നല്ലല്ലോ അമ്മയ്ക്കതുമതി
മോനെ പൊട്ടിയ ലോകത്തിന്
സ്പെഷ്യലാണെല്ലാം സെപ്ഷ്യൽ !

കത്തുന്ന രോക്ഷത്താൽ അമ്മ
ചിലപ്പോൾ പൊട്ടിപ്പോകാം
'പൊട്ടാ നീ അങ്ങുപോകൂ 'എന്നെങ്ങാൻ
ചൊന്നുകേട്ടാൽ !
പൊട്ടനാകുന്നതെങ്ങനെ എൻ കുഞ്ഞെന്ന്
ചൊന്നുപോയാൽ ചൊല്ലും
'പിന്നെപ്പൊട്ടനല്ലേയവൻ
കണ്ണുപിടിക്കാ പൊട്ടൻ കാണാ-
പ്പൊട്ടകുണാപ്പനിവൻ !'
പൊട്ടിപ്പോമകത്താരും തേങ്ങുമാ
ക്കരളുമായ് അമ്മയാം ഞാനീ
പ്പടിവാതിലിൽ  വീഴുംപിന്നെ
അപ്പോഴും ചിരിക്കും നീ
അന്ധർക്കുമാത്രം കാണാം ഉത്ക്കട
സ്നേഹക്കടലാം വെളിച്ചത്താൽ !

തന്നെ ഞാൻ വിട്ടതില്ല
നിനക്ക് വടിവേണ്ട
അന്ധത നിനക്കില്ല
കണ്ണുഞാനുണ്ടല്ലോ കൂടെ
പോകുന്ന പോക്കിൽ നോക്കും
സഹതാപത്തെ ഞാനീ കത്തുന്ന
കണ്ണാൽ നോക്കി കരിച്ചു കളഞ്ഞല്ലോ !
ഒക്കെ ഞാൻ പഠിപ്പിച്ചു
ജീവിക്കാനുള്ള പാഠം ശാസ്ത്രവും
സംഗീതവും പാചക കലകളും
വർണ്ണനീലിമ കൊള്ളും
അങ്ങഗാധത തൻ വിസ്‌മയക്കടലിന്റെ
അന്തരാളങ്ങൾ പോലും !
കാറ്റടിക്കവേ ചൂളും പവിഴമല്ലിപ്പൂവിൻ
നേർത്തതാം സുഗന്ധവും
പറവകരച്ചിലും !
മണ്ണതിൽ വീഴും മഴത്തുള്ളികളും
നേർത്ത തണ്ടുനീട്ടും മുളന്തണ്ടിന്റെ
സംഗീതവും ..
ഉണ്ണീ നീകാഴ്ചകാണും ജനകോടികളിൽ
കണ്ടുപോകില്ലാക്കാഴ്ച
കൺകെട്ടിക്കാണുന്നവൻ !

നീയറിയാഗന്ധം നിന്റെവാസന
തേടുമാ വിശുദ്ധ പുഷ്പത്തെ
തേടുന്നു ഞാൻ
വാസരം കൊഴിയുന്നു കാഴ്ചതൻ
കണ്ണാടിതൻ ശക്തിയും നശിക്കുന്നു
തേടുന്നു നിങ്കണ്ണിന് ചേർന്നതാമൊരു
കാഴ്‌ച മാറുവാൻ സമയമായ്
മാറ്റമതനിവാര്യം
മുറതെറ്റിച്ചൂനീ ചിരിച്ചുകൊണ്ടേയിന്നു
മരിച്ചുകിടക്കുന്നു മടിയിൽത്തന്നെയെന്റെ
ഒടുവിൽ ജീവിതത്തിനമരത്തിരുന്നു നീ
പതിഞ്ഞുപാടും താരാട്ടാമർന്നു കേൾക്കുന്നു ഞാൻ
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
താഴെ മാമരമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
മേലെ  തിങ്കളുമുറങ്ങുന്നു ..
ആരാരിരാരോ രാരോ രാരോ
അമ്മയിന്നുറങ്ങേണം ..കണ്ണിമ പൂട്ടീ
ചാരേ ഉണ്ണിയുമുറങ്ങുന്നൂ ..

(ഒരുകവിതയും എഴുതി ഞാൻ കരഞ്ഞിട്ടില്ല ..പക്ഷെ ഇത് ..!)

 


 

അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

ഹേ ..അതവൻ ചെയ്തതാകില്ല !
അതുചെയ്യാനുള്ള മൂള അവനില്ല
ഹോയ് ഒന്ന് പോടോ മാഷെ
അതവൻ ചെയ്യാനോ ..നെവർ !
ഹ ഒന്നുപോഡാവേ അതവൻ ചെയ്യാനോ
അതിനിച്ചിരെ പുളിക്കും !
അല്ലഗഡിയെ നീയാക്ടാവിനെപ്പറ്റിയാ ??
ഉം ..ഹും നീയെന്തൂട്ടണ് പറയുന്ന ..?
ഹ ബ്രോ ..നോ ബ്രോ ..
ഹി വോണ്ട് ..!

അല്ല എന്റീശ്വരാ ..!!
അപ്പൊ ഞാനല്ലേ അത് ചെയ്തേ !!!?

Wednesday, November 16, 2016

നിശബ്ദത
നിശ്ചലമായ ഭൂമിക
തണുതണുത്ത ഒരില
ഒന്ന് തൊട്ടുനോക്കൂ
ഒരുപാട് കഥകൾ പറയും
മണ്ണിന്റെ മരത്തിന്റെ
കിളികളുടെ വസന്തത്തിന്റെ
പഴങ്ങളുടെ ..
ഒടുവിൽ ..
മരണത്തിന്റെയും !

Tuesday, November 8, 2016

കുട്ടികളിലെ പരസ്പരബന്ധവും ആത്മവിശ്വാസവും സംഭാഷണ ചാതുരിയും കഴിവുകളും  വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വയലാ കൾച്ചറൽ സെന്ററിൽ 7 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നാടക പരിശീലന ക്‌ളാസ്സുകൾ ആരംഭിക്കുന്നു .എല്ലാ ശനിയാഴ്ച്ചയും ഉച്ചയ്ക്കുശേഷം  3 മണിമുതൽ 6 മണി വരെയാണ് പരിശീലനസമയം.നാലു മാസം നീണ്ടുനിൽക്കുന്ന പരിശീലനം  കുട്ടികളുടെ നാടകാവതരണത്തോടെയായിരിക്കും സമാപിക്കുക .നാടകരംഗത്തുള്ള പ്രമുഖരുടെ  നേതൃത്വത്തിൽ ആയിരിക്കും ക്ലാസ്സുകൾ നയിക്കപ്പെടുന്നത് .താത്പര്യമുള്ളവർ അയ്യന്തോൾ വയലാ കൾച്ചറൽ സെന്റർ ഓഫീസുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക .
നമ്പർ : 9526826434 ,9446466290

കടലുപോലൊരു സ്നേഹം
നിന്നെ ഉമ്മവയ്ക്കുന്നുണ്ടല്ലോ !
ഓരോ പിറന്നാളും ഇനിമുതൽ എന്നെക്കാളുമേറെ
അവൾ ആഘോഷിക്കുമല്ലോ ..
ഏതുറക്കത്തിലും അവൾ 'പാപ്പാ ..' എന്ന്
കൺതുറക്കാതെ പരതുന്നുണ്ടല്ലോ ..
അതുമതിയല്ലോ ഞാൻ നിനക്ക് എന്നേയ്ക്കുമായി
തരുന്ന പിറന്നാൾ സമ്മാനമായി ?  .. :)

Monday, November 7, 2016

ഡോ .വയലാ വാസുദേവൻപിള്ള ട്രസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു .വിഷയം 'മാനവികത വയലായുടെ നാടകങ്ങളിൽ ' ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും  പ്രശസ്തി  പത്രവും  ലഭിക്കുന്നതായിരിക്കും .മികച്ച പ്രബന്ധങ്ങൾ തിരഞ്ഞെടുത്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ് .പഠിക്കുന്ന കോളേജിന്റെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോട് കൂടിയായിരിക്കണം പ്രബന്ധങ്ങൾ  അയക്കേണ്ടുന്നത് .

ഒന്നാം സമ്മാനം : 10000  രൂപയും പ്രശസ്തി  പത്രവും
രണ്ടാം സമ്മാനം : 5000 രൂപയും പ്രശസ്തി  പത്രവും
മൂന്നാം സമ്മാനം : 3000 രൂപയും പ്രശസ്തി  പത്രവും

പ്രബന്ധങ്ങൾ താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടുന്ന അവസാന തീയതി ജനുവരി 31 .
ചെയർ പേഴ്സൺ ,ഡോ. വയലാ വാസുദേവൻപിള്ള ട്രസ്റ്റ് , 'സബർമതി', അയ്യന്തോൾ പി ഓ ,തൃശ്ശൂർ -680 003

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...