Saturday, October 17, 2015

നെഞ്ചുറപ്പുണ്ടോ സ്വപ്നം കാണാൻ എന്നല്ല !
നെഞ്ചുറപ്പുണ്ടോ സ്വപ്നം
യാഥാർത്ഥ്യമാക്കാൻ എന്നാവണം !

Sunday, October 11, 2015

എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷമാണ് ഇന്നലെ വൈകുന്നേരം നടന്നത് .കടുംപച്ച വഴികൾ എന്ന എന്റെ ആദ്യ കവിതാസമാഹാരം പ്രശസ്ത എഴുത്തുകാരനും കലാനിരൂപകനുമായ പി സുരേന്ദ്രൻ മാഷിൽ നിന്നും ശ്രീ എൻ എ നസീർ ഏറ്റുവാങ്ങി .  എന്റെ സുഹൃത്തും  അഭിനേത്രിയുമായ  സിമിയായിരുന്നു അവതാരക.  സൂര്യ ഗായത്രി എന്ന എന്റെ കൊച്ചനുജത്തിയുടെ മനോഹരമായ പ്രാർഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങുകൾ ക്ക് പ്രസാധകരായ പായൽ ബുക്സിനായി ശ്രീ മനോജ്‌ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു ,ശ്രീ അനവർ അലി അദ്ധ്യക്ഷത വഹിച്ചു .ശ്രീ പി സുരേന്ദ്രൻ സംസാരിച്ചതിന് ശേഷം ,എൻ  എ നസീർ , ശ്രീ ഷിബു എസ് കൊട്ടാരം ,ശ്രീ ജയശങ്കർ അറയ്ക്കൽ എന്നിവർ ആശംസകൾ പറഞ്ഞപ്പോൾ എന്റെ മറുപടിയും നന്ദിയും ഉണ്ടായിരുന്നു .അൽപ്പം വൈകിയതിനാൽ പ്രമുഖ ഗായിക നിസ അസീസിയുടെ ഖവാലി സംഗീത സന്ധ്യവൈകുമെന്നതിനാൽ ഞാൻ തയ്യാറാക്കിയിരുന്ന മറുപടി പ്രസംഗം ഒഴിവാക്കി നന്ദിയിൽ തുടങ്ങിയതിനാൽ എന്റെ വാക്കുകൾ നിങ്ങളിൽ എത്തിയില്ല .അതിവിടെ കുറിക്കുന്നു .അതിനു മുൻപ് ,കനത്ത മഴ അല്പ്പം മാറിനിന്ന സായന്തനത്തിൽ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം മഴയും വെയിലും അവിടെ നടക്കട്ടെ ഞങ്ങൾ നിന്റെകൂടെയുണ്ട് എന്ന സ്നേഹത്തിൽ ഞങ്ങളുടെ ഒപ്പം നിന്ന ഓരോ സുമനസ്സുകൾക്കും ,കവി എഴുത്ത് മേഖലകളിലെ മാന്യ സുഹൃത്തുക്കൾക്കും ,കോഴിക്കോടുനിന്നും കൊച്ചിയിൽ നിന്നും കളമശേരിയിൽ നിന്നും  ജോലി മാറ്റിവച്ചും മറ്റും ഈ ചടങ്ങിനായെത്തിയ പ്രിയ സ്നേഹിതർക്കും സഹപ്രവർത്തകർക്കും ഗുരുജനങ്ങൾക്കും , സോഷ്യൽ മീഡിയയിലൂടെ മാത്രമറിയുമെങ്കിലും വായനയുടെ സ്നേഹപ്രപന്ജത്തിൽ കൂടെ നില്ക്കാനെത്തിയ ഓരോ കൂട്ടുകാർക്കും  ,അക്ഷീണം ഓടിത്തളർന്ന എന്റെ നല്ലപാതിയ്ക്ക് ഒപ്പം നിന്ന് വെള്ളവും വെളിച്ചവും മറ്റും മറ്റുമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രിയ വിദ്ധ്യാർഥി / ർഥിനികൾക്കും, പ്രകാശനത്തിന്റെ ക്ഷണപത്രവും ബാനറും എഴുതിത്തന്ന സഹപ്രവർത്തകൻ സിനോജ് മാഷ്ക്കും ,വരാൻ കഴിഞ്ഞില്ലയെങ്കിലും പരിപാടി തുടങ്ങുമ്പോഴും അതുകഴിഞ്ഞും സ്നേഹത്തോടെ എന്നെ വിളിക്കുകയും ആശംസകളുമായി മനസ്സിന്റെ കൂടെ നില്ക്കുകയും ചെയ്ത ഓരോപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സ്നേഹം, ഈ ഉണർവ്വ് എന്റെ സിരകളിലെയ്ക്ക് പകർന്നു തന്ന നിങ്ങൾക്കായി എനിക്ക് മറുപടി പറയാനുള്ളത്, ഞാൻ തയ്യാറാക്കി വച്ചത് പറയുന്നു :

' എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായൊരു നിമിഷത്തിന്റെ ഉണർവ്വിലാണ് ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് .ഈ ഉണർവ്വിനെ ജീവിതത്തിലുടനീളം കൊണ്ടുപോകണമെനിക്ക് . കാറ്റും കടലും മണ്ണും വിണ്ണുമടങ്ങുന്ന ജനിമൃതികളുടെ ഘോഷയാത്രകൾ അരങ്ങേറുന്ന ജീവിതത്തിൽ ഞാൻ ജീവിച്ചിരുന്നു എന്നതിനൊരു അടയാളം കോറിയിട്ടു കടന്നു പോകണമെന്ന ലളിതമായൊരാഗ്രഹമാണെനിക്കെന്റെ എഴുത്തുകൾ .എഴുത്തുകാരിലൂടെ പ്രതിഫലിക്കുന്നത് കാലം തന്നെയാണ് .അവർ വരച്ചിടുന്ന അക്ഷരങ്ങളിൽത്തട്ടി പ്രതിധ്വനിക്കുന്നത് അവരുടെ വീക്ഷണങ്ങളും വിചാരങ്ങളും അറിവും അനുഭവങ്ങളും തന്നെയാണ് .അതിലൂടെ അവർ കുറിക്കുന്നത് ആ കാലഘട്ടത്തിന്റെ അവർ ജീവിക്കുന്ന സമയങ്ങളുടെ ചരിത്രം കൂടിയാണ് .അതുകൊണ്ടുതന്നെ ഓരോ എഴുത്തുകാരനും അവനവനോടെന്ന പോലെ അവർ ജീവിക്കുന്ന കാലത്തിനോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ളവരായിരിക്കണം .എന്തെങ്കിലുമൊന്നു കോറിയിട്ടാൽ അത് വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയെക്കാം പക്ഷെ,മാനുഷിക പരിഗണനയുള്ള ഒരുവാക്കും വെറുതെയാവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു .എനിക്ക് സമൂഹത്തിനായി ചെയ്യാൻ കഴിയുന്നത്‌ അക്ഷരങ്ങളിലൂടെ ആണെങ്കിൽ ആ അക്ഷരം ഞാൻ തന്നെയാണ് .നിങ്ങൾ എന്റെ കവിതാസമാഹാരത്തിലുടനീളം 'ഞാൻ ' 'നീ ' എന്ന വാക്കുകൾ കാണുന്നുണ്ടാകും .ഈ 'ഞാൻ ' എന്ന വാക്ക് ധ്വനിപ്പിക്കുന്നത് ഈ സമൂഹത്തിന്റെ പരിച്ഛെദം തന്നെയാണ് .അതിലെ 'ഞാനിൽ' നല്ലവനും കള്ളനും കൊലപാതകിയും വേശ്യയുമുണ്ട് .'എന്നിലൂടെയാണ്' ഞാൻ 'നമ്മെ 'കണ്ടെത്താൻ ശ്രമിക്കുന്നതും!

സുരേന്ദ്രൻ മാഷ്‌ അവതാരികയിൽ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .ഏകാകിയായൊരു പെണ്‍കുട്ടി എന്നിലെപ്പോഴുമുണ്ട് .ആ ഏകാന്തതയാണ് എന്റെ ജീവന്റെ ഊർജ്ജവും .ഏകാന്തത എന്നെ ധ്യാനാത്മകമാക്കും .മനസ്സിൽ അക്ഷരപ്രവാഹം തുള്ളിത്തുളുംബും പിന്നെ എഴുതിക്കൊണ്ടെയിരുന്നാൽ മതി .പക്ഷെ ,പ്രായോഗിക ജീവിതത്തിൽ ഒരു കുടുംബിനിയെ ,അമ്മയെ സംബന്ധിച്ച് അത് എല്ലായ്പ്പോഴും സാധ്യമല്ല .അവിടെ അവളുടെ ഏകാന്തതകൾ പങ്കുവച്ചു പോവുകയാണ് .ഭക്ഷണവും ജോലിയും ഉത്തരവാദിത്തങ്ങളുമായി അവ മാറിപ്പോകുന്നു .അവിടെയാണ് ഇതിനോടൊക്കെ പടവെട്ടി രാത്രിയുടെ ഏതോ യാമങ്ങളിൽ ഉറക്കത്തെ മാറ്റിവച്ച് ഏകാന്തതയെ കടംകൊള്ളുന്നതും എഴുതുന്നതും .എഴുത്ത് എനിക്കെന്റെ ആത്മാവിന്റെ ഭക്ഷണമാണ് .അതില്ലെങ്കിൽ ഞാനില്ല എന്ന് സാരം .എല്ലാവരും എന്നെ വായിക്കണം .നിങ്ങൾക്കെന്തു തോന്നുന്നു എന്നതറിയാൻ എനിക്കാഗ്രഹമുണ്ട് പറയുമല്ലോ ?ഈ സമാഹാരത്തിൽ പ്രസിദ്ധീകരിച്ച പതിനൊന്നു കവിതകളുണ്ട്. ബാക്കിയുള്ളവ പ്രസിദ്ധീകരിക്കാത്തവയും .എഴുത്തിലേയ്ക്കുള്ള വഴി ഞാൻ ബുക്കിൽ പറഞ്ഞിരിക്കുന്നതിനാൽ വീണ്ടും പറയുന്നില്ല ..എന്റെ അച്ഛനാണ് ആദ്യസമാഹാരം ഞാൻ സമർപ്പിച്ചിരിക്കുന്നത് അത് ബുക്കിൽ സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട് ദീർഘിപ്പിക്കുന്നില്ല ..ഇനി നന്ദിപ്രകാശനത്തിലേയ്ക്കു ..

Wednesday, October 7, 2015

ശ്രീനാരായണഗുരുവിനെപ്പറ്റി  എഴുതിയിട്ടും പറഞ്ഞിട്ടും ചർച്ചചെയ്തിട്ടും തീരുന്നില്ല .പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹം മതമേ ഇല്ല എന്ന ആശയം പ്രചരിപ്പിക്കുകയും മതാതീതനായി നിലകൊള്ളുകയും ചെയ്ത ഒരു മഹാത്മാവാണ് എന്നത് തന്നെയാണ് .പക്ഷെ ചെറുപ്പം മുതൽ ഞാൻ കാണുന്നതും കേൾക്കുന്നതും മഞ്ഞ അണിഞ്ഞ കുറെ അനുയായികൾ ഒരു മതമാക്കി തീർത്ത്‌ അദ്ദേഹത്തെ അതിലെ വിഗ്രഹമാക്കി പൂജിക്കുന്നതും !! അങ്ങ് പറഞ്ഞത് വച്ച് നോക്കുമ്പോൾ അത് എങ്ങനെ ശരിയാകും ഗുരുവേ !!

Saturday, October 3, 2015

നഗരം സ്വപ്നം കാണുന്ന ഹരിതാഭയിൽ
ഗ്രാമം കുടികൊള്ളുന്നതുപോലെ ..
നീ ഉറങ്ങിയ ഉണർവ്വിലേയ്ക്ക്
സ്വപ്നങ്ങളുടെ തേരോടിച്ചു കയറിവരാൻ
ഞാനാര് ..!

Wednesday, September 30, 2015

ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വല്യ കള്ളന്മാർ/ കള്ളികൾ സത്യസന്ധമായി കള്ളം പറയുന്നവർ ആണ് .അവർ സത്യങ്ങൾ വിളിച്ചു കൂവും ! കള്ളം പറയുംപോലെ ! നമ്മളെല്ലാം പൊട്ടിച്ചിരിക്കും 'അതാ അവന്റെയൊരു/ അവൾടെ ഒരു കള്ളം' എന്നമട്ടിൽ !! 

Monday, September 28, 2015

വിപ്ലവാത്മകമായ സ്നേഹപ്രപഞ്ചത്തിൽ നിന്നും പറന്നുപോകുക എളുപ്പമല്ല !വിപ്ലവാത്മകം എന്ന വാക്ക് സ്നേഹത്തോട് ചേർക്കരുതെന്ന് നിങ്ങൾ പറയരുത് കാരണം യഥാർത്ഥ വിപ്ലവം സ്നേഹമായിരിക്കണം എന്നാണ് എന്റെ പക്ഷം !അല്ലാത്ത വിപ്ലവം സംസാരിക്കുന്നത് ഹിറ്റ്ലറുടെ ഭാഷയിലായിരിക്കും അതിനെ നമുക്കെങ്ങനെ സ്നേഹിക്കാനാകും !?

Saturday, September 26, 2015

ചില സ്നേഹബന്ധങ്ങൾ ആത്മബന്ധങ്ങൾക്കും അപ്പുറമാകുമ്പോൾ അവയ്ക്ക് പറയേണ്ടുന്ന പേര് ....!ഏകാദശി തൊഴാൻ പോകുന്ന കാവതിക്കാക്കയ്ക്ക് മുങ്ങിക്കുളിക്കുമ്പോൾ പൊൻ വളയും തളയും എല്ലാം കിട്ടുമ്പോലെ എനിക്കും കിട്ടുന്നുണ്ട്‌ ചില പൊൻബന്ധങ്ങൾ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നതിനൊന്നും കണക്കു പറയാതെ വെറുതെ കോരിച്ചൊരിയുന്ന സ്നേഹമഴ !എന്റെ കവിതകളുടെ പ്രകാശനം എന്ന് പറയുമ്പോൾ അതിന്നർത്ഥം ഞാൻ കൊടുക്കുന്നത് എന്റെ രണ്ടാം ജന്മം എന്ന് തന്നെയാണ് .2000 ത്തിൽ ഞാൻ തുടർച്ചയായി എഴുതുകയും എന്റെ നാല് കഥകൾ പ്രധാന മാധ്യമങ്ങളിൽ വരുകയും ചെയ്തിരുന്നു .കവിതകൾ ക്യാമ്പസ് ലൈൻ പോലുള്ളവയിലും .പക്ഷെ ജീവിതത്തിന്റെ തിരിമറിയലുകളിൽ എഴുത്തിനെ എനിക്ക് എന്റെ സ്വകാര്യതകളിൽ വയ്ക്കുകയും ബ്ലോഗിൽ കുറിക്കുകയുമായി ഒതുക്കേണ്ടി വന്നു .പിന്നീട് ഇപ്പോഴാണ് ഞാൻ തിരിച്ചു വരുന്നത് ..ഈ തിരിച്ചുവരവിനെ ആഘോഷമാക്കിയ ഒരു സൗഹൃദം എനിക്കുണ്ട് .പലവട്ടം എന്നെ അതിശയിപ്പിച്ച  സ്നേഹമുഖം ! ആവശ്യപ്പെടാതെ നമ്മെ അറിയാൻ ,അറിഞ്ഞു ചെയ്യാൻ എല്ലാവർക്കും കഴിയണം എന്നില്ല അതിൽ സ്നേഹം ഇല്ലാതാകുന്നില്ല പക്ഷെ നമ്മൾ അറിയാതെതന്നെ നമ്മെ സ്നേഹം കൊണ്ട് മൂടി ഇല്ലാതാക്കുന്ന ചിലരേ നമുക്കെന്തു പേരിട്ടു വിളിക്കണം ! എനിക്കുവേണ്ടി എന്റെ ആദ്യ പുസ്തകം ഇറങ്ങുമ്പോൾ നിസ അസീസിയുടെ മനോഹര സംഗീതമായ 'syam ko qawwali ' പകർന്നു തരുന്നത് എന്റെ ആത്മമിത്രമാണ് .അവൾ എനിക്ക് വെറും സൗഹൃദം അല്ല ,എനിക്ക് ചേച്ചിയും കൂട്ടുകാരിയും നിഴലും നിലാവുമാണ് .തിരിച്ചു തരാൻ അനുവിന്റെ പക്കലുള്ള മുഴുവൻ അക്ഷരങ്ങളും എന്റെ നെഞ്ചിന്റെ നനഞ്ഞ ചൂടും മാത്രമേയുള്ളൂ ..വരൂ ഞാൻ കാത്തിരിക്കുകയാണ് ആ ഗസലിന്റെ ..സൂഫി സംഗീതത്തിന്റെ മാസ്മരിക ലഹരിയിൽ നമുക്ക് നനുത്തൊരു സായന്തനം തീർക്കണം .അവിടെ എന്നേയ്ക്കുമായൊരു സ്നേഹത്തിന്റെ ഒരിക്കലും തകരാത്തൊരു പാലം പണിയണം എന്നിട്ടൊരു വസന്തത്തിൽ ചെറുപൂക്കളുടെ വർണ്ണവിസ്മയത്തിന്റെ സുഗന്ധപൂരിതമായ സായംകാലത്തിൽ നമുക്കൊരുമിച്ചൊരു യാത്രപോകണം ..നിറയെ കിനാവുപൂത്തോരാ കടുകുപാടങ്ങൾക്കും നടുവിൽ ഞാൻ വരച്ചിട്ടൊരാ മനോഹരമായ ഒറ്റമുറി വീടിന്റെ മേൽക്കൂരയില്ലാത്ത മുറിയിൽ മാനത്തുപൂത്ത ആയിരം നക്ഷത്രങ്ങൾ നോക്കി നോക്കി കഥകൾ പറഞ്ഞുപറഞ്ഞുറങ്ങിപ്പോകാൻ ..ഉമ്മ !നീ പറന്നുവരാൻ കാത്തിരിക്കുന്ന പകലുകൾ ..വരൂ

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...