Friday, September 6, 2013

കുടുംബിനി !

ചിതറിക്കിടക്കുന്ന പാത്രങ്ങൾ ..
അതിന്നിടയിൽ തിന്നതിന്റെയും
തിന്നാത്തതിന്റെയും ചിതറിയ
ചിത്രങ്ങൾ ..!

സാരിയും പാവാടയും കുട്ടിയുടുപ്പുകളും
വിതറിയ അകത്തളങ്ങൾ ..
ചുമരിൽ സീമന്തരേഖ വരച്ച
കുങ്കുമ വർണ്ണങ്ങൾ ..
കണ്മഷിയുടെ കാക്കക്കറുപ്പ്‌ !

വെള്ളം ചിതറിയ തറയിലൂടെ
സർക്കസ്സുകാരിയെപ്പോലെ
തെന്നിനീങ്ങുമ്പോൾ തൊട്ടടുത്ത
കസേരയിൽത്താങ്ങി അവളലറി :
'പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ
ഇതൊക്കെ ഇങ്ങനെ
വൃത്തികേടാക്കാതിരുന്നൂടെനിനക്ക് '

ഉത്തരവാദിത്വപ്പെട്ട കുടുംബിനിയെപ്പോലെ
അരയിൽനിന്നൂർന്നു പോയ തോർത്ത്
അരഞ്ഞാണത്തിലെയ്ക്ക്  കുത്തിത്തിരുകി
ആ രണ്ടരവയസ്സുകാരി,
അക്ഷോഭ്യയായി പറഞ്ഞു :
'നിനച്ചു നോക്കീം കന്റും
നടന്നൂടെഡീ   അമ്മേ '


Thursday, September 5, 2013

ഉഞ്ഞാൽചിന്ത് !

എത്ര ആടിയാലും ,
ആടിത്തീരാത്തൊരു ഊഞ്ഞാലിൽ
ആടിത്തിമർക്കുന്നു ഇന്നും ഓർമ്മയിലെ
ഓണവെയിലുകൾ ..!
നാല് കുഞ്ഞിക്കൈയ്കൾ കൂടി -
നിന്നെത്തിപ്പിടിച്ചാലും എത്താത്ത
വാളൻ പുളിമരത്തിലെ എത്താക്കൊമ്പിൽ
വലിയ വടം കെട്ടി ,പരൽമീനുകളും
നെറ്റിയെപ്പൊട്ടനും നീന്തിത്തുടിക്കുന്ന
ആഴക്കുളത്തിൻ മുകളിലൂടെ ..
ആകാശം നോക്കിയൊരു,
 വാൽനക്ഷത്രം പോലെ,
ശുര്ർ ..എന്നൊരു കുതിപ്പുണ്ട് ..!
തിരികെ കാലിൻ തുംബിൽ ,
പുളിയിലപിഴുതും  മത്സരങ്ങളിൽ,
നട്ടെല്ലിൽക്കൂടി വിറയൽ പടരുന്ന
കണ്ണുകളിൽ എത്താദൂരത്തിലെ
കുളത്തിന്റെയാഴം പടരുന്ന ,
പെടിത്തൊണ്ടിയായ പാവം ഞാൻ !
ഒന്നേ രണ്ടേ മൂന്നാടി നിർത്തണേ..
ഒരു ആർത്തനാദം !

 

Wednesday, August 28, 2013

കൂട്ടുകാരി പോയ വഴി !

അവൾക്കു കല്യാണമെത്തിയപ്പോൾ
പേടിയായിരുന്നു ..
ഞാൻ ചുടുന്ന ദോശ വട്ടമൊക്കുമൊ ?
അമ്മ ,നീലമൊഴിച്ചു  കഞ്ഞിമുക്കി
വെടുപ്പായി വിരിക്കുന്ന
പാടുപിടിക്കാത്ത ,ഭൂപടം തെളിയാത്ത
വെള്ളമുണ്ട് പോലൊന്ന് എനിക്കും ..?
ഞാൻ മുറിക്കുന്ന മീനുകൾ
ചെകിളയും കുടലും പണ്ടവും
അവശേഷിപ്പിക്കുമോ ??
അകമുറിയിലെ കുളിമുറിയിൽ
ഞാൻ വീഴ്ത്തുന്ന വെള്ളത്തിന്റെ-
യൊച്ചയിൽ ഭര്ത്താവിന്റെ
അനുജത്തിയ്ക്ക്  ആലോസരമുണ്ടാകുമോ ?
എത്ര കഞ്ഞുണ്ണി * തേച്ചിട്ടും
നീളാത്തയീമുടി തോണ്ടി നോക്കി
ഭർത്താവ് കളിയാക്കിച്ചിരിക്കുമോ ?
എത്ര വലിച്ചു പിടിച്ചിട്ടും ഉൾവലി യാത്തോരീ
വയറുകണ്ടയാൾ 'ചീക്കമാക്കാനെന്നു '
പൊട്ടിച്ചിരിക്കുമോ ??

ഒരു വിശ്വാസത്തിലുമൂന്നി സമയം കളയാത്തൊരു
സംശയങ്ങളിൽ അവൾ എന്നേയ്ക്കും
വ്യത്യസ്തയായിരുന്നു ,വിശ്വസ്തയും !
അതുകൊണ്ടെന്താ ..?
അവളിന്ന് ദൈവത്തിന്റെ പറുദീസയിൽ
വൃത്തമൊത്ത വട്ടത്തിൽ ദോശചുടുകയും ,
അദ്ദേഹത്തിൻറെ തൂവെള്ള മുണ്ടുകൾ
നിസ്സാരമായി നനച്ചുണക്കുകയും,
നല്ല വൃത്തിയിൽ മീൻ വെട്ടിക്കഴുകി
വറുത്തലങ്കരിച്ച് തീന്മേശയിൽ നിരത്തുകയും ,
അകമുറിയിലെ സ്വാസ്ത്യത്തിൽ പൊതിഞ്ഞ
കുളിമുറിയിൽ കുളിച്ചിറങ്ങി ,
തന്റെ നീളന്മുടി കോതിയുണക്കി
ഈ ബ്രഹ്മാണ്ടത്തിലില്ലാത്തൊരു
സൗന്ദര്യ ദേവതയായി
അദ്ദേഹത്തിൻറെ ഇടതുഭാഗം അലങ്കരിക്കുന്നു !

*കയ്യുണ്ണി


Tuesday, August 27, 2013

ഓരോ നല്ല കഥ വായിക്കുമ്പോഴും ഞാൻ കരുതും ഇതാണ് ലോകത്തേറ്റവും നല്ല കഥ എന്ന് !ഈ കഥാകൃത്താണ് ലോകത്തിൽ വച്ചേറ്റവും നല്ല കഥകളുടെ തമ്പുരാൻ / രാട്ടി എന്ന് !ആ കഥാകൃത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്റെ കൈ പിടിച്ചുവലിച്ച് എന്നെ കൂടെ കൊണ്ടുപോകും ..പുളി ഉറുഞ്ചുന്ന കൊച്ചുകുട്ടികളെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്‌ നവരസങ്ങൾ മുഖത്തു നിറച്ചു ഞങ്ങൾ ദേശങ്ങളായ ദേശങ്ങളിൽക്കൂടി നടന്നു നടന്നു നടന്ന് ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൊച്ചു വർത്തമാനങ്ങൾ പങ്കിട്ട് അങ്ങനെ ..!
-എന്തിനെയും ആകർഷണീയമാക്കുന്നത് അതിനോട് പുലർത്തുന്ന കേവല താത്പര്യങ്ങൾ മാത്രമാണ് .ഒരു ജീവിതസത്യം കൂടിയാണത്-സന്തോഷ്‌ ഏച്ചിക്കാനം
എഴുതിയെഴുതി കാക്കത്തൊള്ളായിരം കഥകൾ നിറയ്ക്കൂ ,ഈ വായനക്കാരിയുടെ അനുവാചകയുടെ ആശംസകൾ സുഹൃത്തെ !

Sunday, August 25, 2013

വേദനയുടെ വേരുകൾ അഥവാ ബോണ്‍സായ് വളർച്ചകൾ !


വേരുകൾ പൊട്ടിയൊരു ചെടിപോലെ
വേദനകൾ താഴ്ന്നു പോകാനിടമില്ലാതെ
നിന്നിൽത്തന്നെ കുടികൊള്ളുന്നു !

ചില നേരങ്ങളിൽ മുളപൊട്ടുന്ന
വേരുകളിലെയ്ക്ക്
സർവ്വ ശക്തിയുമെടുത്ത് അവ
കുലംകുത്തിയൊഴുകുന്നു !

വേദനകളുടെ അതിസമ്മർദ്ദത്തിൽ
വേരുകൾ അറ്റ് പോകുന്നു !
ജൈവികമായ ബന്ധങ്ങൾ
മുറിഞ്ഞു പോകുന്നത് കണ്ണുനീരോടെ
കാണുന്നു,സാന്ത്വനമില്ലാതെ !

വെച്ചുകെട്ടിത്തരുന്ന ഓരോ
വേരുകളും  സ്വയമറിയാതെ
അവൾ നിരാകരിച്ചുകൊണ്ടേയിരിക്കുന്നു.
വെറും ചീഞ്ഞ വള്ളികൾ അറ്റ്
വീഴും മുൻപവർ മുറിച്ചു മാറ്റുന്നു !

വേരുകൾ വളരാതെ വേദനകൾ 
വളരുന്നതെങ്ങനെയെന്ന് ഓരോ
ഇലയിലും അവൾ
നഖചിത്രം പോലെ കോറിയിടുന്നു !

ഒരു കാറ്റുവന്നാൽ വീഴണമെന്ന്
കൊതിയോടെ കാത്തു കാത്തിരിക്കുന്നു !
അതുകൊണ്ടാണവർ അവളെ
കാറ്റടിപ്പിക്കാതെ ചില്ലു പേടകത്തിൽ,
വെന്റിലേറ്ററിൽ കാത്തുവച്ചിരിക്കുന്നത് !  


Saturday, August 24, 2013

നേരറിവുകളിൽ ചില ശരീരങ്ങൾ!

ശരീരം തണുക്കരുത്,
സോക്സിട്ടു, കമ്പിളി പുതച്ച് ,
ചൂട് വെള്ളത്തിൽ കുളിച്ച് ..
അങ്ങനെയങ്ങനെ -ഡോക്ടർ !

എനിക്ക് ചൂടാണ് ,
ഫാനിടു ,കതകുകൾ തുറന്നിടു
ശരീരം തണുതണുത്ത വെള്ളത്തിൽ
കഴുത്തൊപ്പം ഇറക്കിയിടൂ..
ശാന്തം!പാവമൊരു ശരീരം !

എത്ര അലറി വിളിച്ചാലും
ശരീരത്തെ തിരിച്ചറിയാത്ത
നഗ്നമായ യാഥാർത്യങ്ങൾ! 

Monday, August 19, 2013

കടുംപച്ച വഴികൾ!


എവിടെയാണ് ഈ വർണ്ണച്ചിറകുകളും
തൂവൽത്തൊപ്പികളുമായി
സ്വർണ്ണച്ചിറകുള്ള നീലപ്പക്ഷികളേ
നിങ്ങൾ പോയ്മറയുന്നത് !?

ഒരിടവഴികളിലും തൂവൽ മരിച്ച്
നിങ്ങൾ അനാഥ ജഡങ്ങളാകുന്നില്ല !
ഒരു റെയിൽപ്പാതകളിലും
തലയറ്റ നിങ്ങളെക്കണ്ടതേയില്ല !

വല്ലപ്പോഴും, നിറങ്ങൾ മുഴുവൻ
ഉരുകിചേർന്നു കറുകറുപ്പായൊരു
കാവതിക്കാക്ക ഇലക്ട്രിക് കമ്പിയിൽ
അബദ്ധത്തിൽ മരിച്ചിരിക്കുന്നത് കാണാം ..

വയസ്സായി കാഴ്ചയും കേൾവിയും
ഓർമ്മയുമില്ലാതെ ഒരു കിളിയും
എന്റെ ജാലക വാതിലിൽ
തപ്പിത്തടഞ്ഞു തോണ്ടി വിളിച്ചില്ല !

എവിടെയാണ് സ്വർണ്ണത്തൂവലുകൾ
പൊഴിച്ചിറക്കി നിങ്ങൾ മൃതിയുടെ
വർണ്ണ നൂലുകളിൽ ബന്ധിതമാകുന്നത് !
എവിടേയ്ക്കാണ് മരിക്കുവാനായി
നിങ്ങളോരോരുത്തരും ഒളിച്ചു പോകുന്നത് !

മനുഷ്യന് കാണാനാകാത്ത
ഉർവ്വിരതയുടെ കടുംപച്ച വഴികളിലേയ്ക്ക്
ഓരോ കിളികളും ഒഴുകി മറയുന്നു !
മരിക്കുന്നത് മനുഷ്യർ മാത്രം !
 

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...