Tuesday, September 10, 2013

ഓർമ്മകളിലെ ഓണച്ചിന്തുകൾ !

രാവിലെ ഉണർന്നു മുറ്റം അടിച്ചുവാരി ,നനച്ചു പൂക്കളം ഇടുന്ന സമയം ..പല പൂക്കൾ ..കൊങ്ങിണി ,റോസാ ,മുക്കുറ്റി ,ശംഖു പുഷ്പങ്ങൾ,ബോൾസ്,തൊട്ടാവാടി ,കണ്ടോനെക്കുത്തിപ്പൂവ്  ,തുമ്പ ,തുളസി,പിച്ചി ,മുല്ല ,മന്ദാരം ,ലില്ലി ,ഡാലിയ അങ്ങനെ മുറ്റത്തും തൊടിയിലും നിന്ന് അന്തമില്ലാത്ത പൂവുകൾ  നമ്മളെ തേടി വന്ന കാലം !കഷ്ടപ്പെട്ടുണ്ടാക്കുന്ന തൃക്കാക്കരപ്പനെ ഒരിക്കലും നന്നായിട്ടില്ല ,ഒരു വിധത്തിൽ കുത്തിനിർത്തും കക്ഷിയെ !ഓണവെയിൽ നനച്ചു കൊണ്ട് ഇടയ്ക്കിടെ വന്നുപോകുന്ന മഴത്തുള്ളികൾ ..തുമ്പികൾ തുള്ളുന്ന പാടം നിറയെ കുട്ടികളും കൂടെത്തുള്ളും .'കറ്റെക്കറ്റെ കയറിട്ടു ..കയറാലഞ്ചു മടക്കിട്ടു ..നെറ്റിപ്പട്ടം പൊട്ടിട്ടൂ ,കൂടെ ഞാനും പൂവിട്ടൂ ..' എന്നും ചൊല്ലി തൊടിയായ തൊടിയെല്ലാം പൂവിനു വേണ്ടി ഓടി നടക്കും ..ഒരു ദിവസമല്ല ,പത്തു ദിവസവും ! ഇടയ്ക്ക് മുള്ളുകൊള്ളും പാമ്പിനെക്കാണും അങ്ങനെയങ്ങനെ സംഭവ ബഹുലമായ കുറെ അവധി ദിനങ്ങൾ! ഗ്രാമീണ വായനശാലകളിൽ പാട്ടു മത്സരങ്ങൾ ,ചാട്ടം ഓട്ടം വടംവലി എന്നുവേണ്ട പായസ മത്സരം വരെ നടക്കുന്നുണ്ടാകും ,അവസാന ദിവസം സിനിമ കാണും !നാല് ഭാഗവും മറച്ച വായനശാലയോ അല്ലെങ്കിൽ സ്കൂളിലോ മറ്റോ വച്ച് !എല്ലാവരും കൂടി പോയി 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ,യാത്ര'  യുംമറ്റും മറ്റും കണ്ടു രാത്രിയ്ക്കു കഥയെപ്പറ്റി ശോകമൂകരായോ വികാരരഹിതരായോ തിരിച്ചു പോരും !പോരും വഴി വഴിയിൽ കാത്തിരുന്ന പട്ടിയും പൂച്ചയും കൂടെക്കൂടും.

ഒരു വർഷം സ്കൂളിൽ ഓണാഘോഷം നടക്കുന്നു .പലതരം മത്സരങ്ങൾ ഉണ്ട് .ഞാൻ ലളിതഗാനം പാടുവനായി ഡസ്ക്കുകൾ കൂട്ടിയിട്ട സ്റ്റെജിലേയ്ക്ക് കയറുകയാണ് .മുൻപിൽ ആകാംക്ഷയോടെ അച്ഛയുണ്ട് ,കുട്ടികൾ ..മാഷുംമാർ എന്നുവേണ്ട നാട്ടുകാരും വീട്ടുകാരും എല്ലാം !ഞാൻ നാലാം തരത്തിലാണ് ,ആദ്യമായാണ് ഇത്ര ജനക്കൂട്ടത്തിനു മുന്പിലെയ്ക്ക് കയറി നിൽക്കുന്നത് .രണ്ടുവരി പാടി .അഷ്ടമിരോഹിണി നാളിലെൻ ..എന്ന് തുടങ്ങുന്ന പാട്ടാണ് ,പൊടുന്നനെ എനിക്ക് പരിഭ്രമം മൂത്തു ,ഞാൻ വിളറി വെളുത്തു.പാട്ടിൽ ക്കൂടി ഞാൻ ചിരിച്ചു കരഞ്ഞു.. ഒടുവിൽ പാട്ടും നിർത്തി ഇറങ്ങിപ്പോന്നു !എല്ലാവരും ചിരിച്ചപ്പോൾ സങ്കടം പൊട്ടിയോഴുകിയെനിക്ക് !അച്ഛ അടുത്ത കുമ്മട്ടിക്കടയിൽ നിന്നും നാരങ്ങ സോഡാ വാങ്ങിത്തരുമ്പോൾ ചോദിച്ചു : 'പറ്റുമെങ്കിലെ പാടാവൂ ,ചുമ്മാ കരഞ്ഞു നാണം കെടരുത് '! അതിലെ ഈർഷ്യ എന്നെ നാണിപ്പിച്ചു . അടുത്തത്‌ പദ്യം ചൊല്ലലാണ് ആദ്യം എന്റെ പേരാണ് വിളിച്ചു പറയുന്നത് ..ഞാൻ പതറിപ്പോയ മനസ്സിൽ നിന്നും പറന്നു പൊങ്ങി.വാശി ..കൊടും വാശി !ഹും ഞാൻ കാണിച്ചു തരാം ! കയറി വീണ്ടും സ്റ്റേജിൽ. ഇത്തവണ എന്നെക്കണ്ടതെ എല്ലാവരും ചിരിച്ചു !ഞാൻ ചിരിച്ചില്ല. ആരുടെ പദ്യമെന്നു സ്ഫുടമായി പറഞ്ഞു ,പിന്നെ ശാന്തമായി തുടങ്ങി : 'ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ..ദിന സാമ്രാജ്യപതെ ..' ഞാൻ ചൊല്ലിത്തീർന്നപ്പോൾ നിലയ്ക്കാത്ത കൈയ്യടി ,എന്റെ കണ്ണുകൾ പൂത്തിരികത്തി ,അതിൽ അച്ഛയുടെ മുഖം ഞാൻ വിടർന്നു കണ്ടു .ഒന്നാം സമ്മാനമായ പേനയും സർട്ടിഫികറ്റും എന്റെ കൈയ്യിൽ ! ഹാ ഓണത്തിനെന്തുവേണം പിന്നെ !

പുത്തനുടുപ്പുകൾ ഇട്ട പുത്തരിയോണമൊന്നും എനിക്കോർമ്മയില്ല .അത്തരം ശീലങ്ങൾ കിട്ടിയിട്ടുമില്ലായിരുന്നു ,പക്ഷെ തൂശനിലയിട്ടു നല്ല നെല്ലുകുത്തരിച്ചോറും,അവിയലും പച്ചടികിച്ചടി ,സാമ്പാർ ,അവിയൽ ,ഉള്ളിത്തീയൽ (അമ്മച്ചിയുടെ സ്പെഷ്യൽ ആണിത് !രക്ഷയില്ലാത്ത സ്വാദ് ),കൂട്ടുകറി ,തൊടുകറികൾ ,പപ്പടം ,പഴം പായസം (ഒരു ഒന്നൊന്നര പായസം തന്നെ !) എല്ലാം ചേർന്നോരുഗ്രൻ സദ്യ എല്ലാരൂടി ഇരുന്നുണ്ണും .പിന്നെ ഉച്ച തിരിഞ്ഞ് അമ്മവീട്ടിലെയ്ക്ക് പോകും .പിന്നെ കുട്ടിപ്പട്ടാളങ്ങൾ എല്ലാരൂടി തിമർപ്പാണ് .ഊഞ്ഞാൽ ആട്ടം ,കളികൾ ,സിനിമ കാണൽ എന്ന് വേണ്ട ഓർമ്മിക്കാനിനി എന്ത് വേണം !

ഇന്നത്തെക്കുട്ടികൾക്കും ഓണമുണ്ട് .അവരുടെ ആഘോഷങ്ങൾ തികച്ചും അവരുടെ കാലഘട്ടത്തിന്റെതുമാണ് .അവർ കാണുന്ന പൂക്കൾ വാങ്ങുന്നവയെങ്കിലും അതും പൂക്കൾ തന്നെ !അവരുടെ കളികളും അവരുടെ കാലഘട്ടവും അവരുടേത് തന്നെയാണ്, അതുകൊണ്ട് പണ്ടത്തെ ശീലുകളിൽ മാത്രമേ ഓണമുണ്ടായിരുന്നുള്ളൂ എന്ന് അർത്ഥമൊന്നുമില്ല ! ഇലക്ട്രോണിക് യുഗങ്ങളിൽ ഡിജിറ്റലൈസ് ഓണം പ്രതീക്ഷിക്കുന്നതിൽ അപാകത പറയാനാകുമോ ?പക്ഷെ ഒരുപിടി തുമ്പയും തുളസിയും നാട്ടു പൂക്കളും കെട്ടുപോകാതെ ചട്ടിയിലെങ്കിലും വളർത്താൻ കഴിഞ്ഞാൽ അവ നമുക്ക് പൊയ്പ്പോയൊരു കാലഘട്ടം ഓർമ്മകളിൽ ഉണർത്തിത്തരും ..നമുക്ക് മരിക്കും വരെയെങ്കിലും സ്മൃതികളിൽ ഓണമുണ്ണുകയും ഉഞ്ഞാലിലാടുകയും ചെയ്യാം !  ഓണമെന്നത് 'നമ്മെ ഉണർത്തുന്നത്' എന്ന് അർത്ഥം മാറ്റി എഴുതേണ്ടിയിരിക്കുന്നു എന്ന് മാത്രം !


No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...