Thursday, September 5, 2013

ഉഞ്ഞാൽചിന്ത് !

എത്ര ആടിയാലും ,
ആടിത്തീരാത്തൊരു ഊഞ്ഞാലിൽ
ആടിത്തിമർക്കുന്നു ഇന്നും ഓർമ്മയിലെ
ഓണവെയിലുകൾ ..!
നാല് കുഞ്ഞിക്കൈയ്കൾ കൂടി -
നിന്നെത്തിപ്പിടിച്ചാലും എത്താത്ത
വാളൻ പുളിമരത്തിലെ എത്താക്കൊമ്പിൽ
വലിയ വടം കെട്ടി ,പരൽമീനുകളും
നെറ്റിയെപ്പൊട്ടനും നീന്തിത്തുടിക്കുന്ന
ആഴക്കുളത്തിൻ മുകളിലൂടെ ..
ആകാശം നോക്കിയൊരു,
 വാൽനക്ഷത്രം പോലെ,
ശുര്ർ ..എന്നൊരു കുതിപ്പുണ്ട് ..!
തിരികെ കാലിൻ തുംബിൽ ,
പുളിയിലപിഴുതും  മത്സരങ്ങളിൽ,
നട്ടെല്ലിൽക്കൂടി വിറയൽ പടരുന്ന
കണ്ണുകളിൽ എത്താദൂരത്തിലെ
കുളത്തിന്റെയാഴം പടരുന്ന ,
പെടിത്തൊണ്ടിയായ പാവം ഞാൻ !
ഒന്നേ രണ്ടേ മൂന്നാടി നിർത്തണേ..
ഒരു ആർത്തനാദം !

 

Wednesday, August 28, 2013

കൂട്ടുകാരി പോയ വഴി !

അവൾക്കു കല്യാണമെത്തിയപ്പോൾ
പേടിയായിരുന്നു ..
ഞാൻ ചുടുന്ന ദോശ വട്ടമൊക്കുമൊ ?
അമ്മ ,നീലമൊഴിച്ചു  കഞ്ഞിമുക്കി
വെടുപ്പായി വിരിക്കുന്ന
പാടുപിടിക്കാത്ത ,ഭൂപടം തെളിയാത്ത
വെള്ളമുണ്ട് പോലൊന്ന് എനിക്കും ..?
ഞാൻ മുറിക്കുന്ന മീനുകൾ
ചെകിളയും കുടലും പണ്ടവും
അവശേഷിപ്പിക്കുമോ ??
അകമുറിയിലെ കുളിമുറിയിൽ
ഞാൻ വീഴ്ത്തുന്ന വെള്ളത്തിന്റെ-
യൊച്ചയിൽ ഭര്ത്താവിന്റെ
അനുജത്തിയ്ക്ക്  ആലോസരമുണ്ടാകുമോ ?
എത്ര കഞ്ഞുണ്ണി * തേച്ചിട്ടും
നീളാത്തയീമുടി തോണ്ടി നോക്കി
ഭർത്താവ് കളിയാക്കിച്ചിരിക്കുമോ ?
എത്ര വലിച്ചു പിടിച്ചിട്ടും ഉൾവലി യാത്തോരീ
വയറുകണ്ടയാൾ 'ചീക്കമാക്കാനെന്നു '
പൊട്ടിച്ചിരിക്കുമോ ??

ഒരു വിശ്വാസത്തിലുമൂന്നി സമയം കളയാത്തൊരു
സംശയങ്ങളിൽ അവൾ എന്നേയ്ക്കും
വ്യത്യസ്തയായിരുന്നു ,വിശ്വസ്തയും !
അതുകൊണ്ടെന്താ ..?
അവളിന്ന് ദൈവത്തിന്റെ പറുദീസയിൽ
വൃത്തമൊത്ത വട്ടത്തിൽ ദോശചുടുകയും ,
അദ്ദേഹത്തിൻറെ തൂവെള്ള മുണ്ടുകൾ
നിസ്സാരമായി നനച്ചുണക്കുകയും,
നല്ല വൃത്തിയിൽ മീൻ വെട്ടിക്കഴുകി
വറുത്തലങ്കരിച്ച് തീന്മേശയിൽ നിരത്തുകയും ,
അകമുറിയിലെ സ്വാസ്ത്യത്തിൽ പൊതിഞ്ഞ
കുളിമുറിയിൽ കുളിച്ചിറങ്ങി ,
തന്റെ നീളന്മുടി കോതിയുണക്കി
ഈ ബ്രഹ്മാണ്ടത്തിലില്ലാത്തൊരു
സൗന്ദര്യ ദേവതയായി
അദ്ദേഹത്തിൻറെ ഇടതുഭാഗം അലങ്കരിക്കുന്നു !

*കയ്യുണ്ണി


Tuesday, August 27, 2013

ഓരോ നല്ല കഥ വായിക്കുമ്പോഴും ഞാൻ കരുതും ഇതാണ് ലോകത്തേറ്റവും നല്ല കഥ എന്ന് !ഈ കഥാകൃത്താണ് ലോകത്തിൽ വച്ചേറ്റവും നല്ല കഥകളുടെ തമ്പുരാൻ / രാട്ടി എന്ന് !ആ കഥാകൃത്തപ്പോൾ ഒരു പൊട്ടിച്ചിരിയോടെ എന്റെ കൈ പിടിച്ചുവലിച്ച് എന്നെ കൂടെ കൊണ്ടുപോകും ..പുളി ഉറുഞ്ചുന്ന കൊച്ചുകുട്ടികളെപ്പോലെ പരസ്പരം തോളിൽ കൈയിട്ട്‌ നവരസങ്ങൾ മുഖത്തു നിറച്ചു ഞങ്ങൾ ദേശങ്ങളായ ദേശങ്ങളിൽക്കൂടി നടന്നു നടന്നു നടന്ന് ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കൊച്ചു വർത്തമാനങ്ങൾ പങ്കിട്ട് അങ്ങനെ ..!
-എന്തിനെയും ആകർഷണീയമാക്കുന്നത് അതിനോട് പുലർത്തുന്ന കേവല താത്പര്യങ്ങൾ മാത്രമാണ് .ഒരു ജീവിതസത്യം കൂടിയാണത്-സന്തോഷ്‌ ഏച്ചിക്കാനം
എഴുതിയെഴുതി കാക്കത്തൊള്ളായിരം കഥകൾ നിറയ്ക്കൂ ,ഈ വായനക്കാരിയുടെ അനുവാചകയുടെ ആശംസകൾ സുഹൃത്തെ !

Sunday, August 25, 2013

വേദനയുടെ വേരുകൾ അഥവാ ബോണ്‍സായ് വളർച്ചകൾ !


വേരുകൾ പൊട്ടിയൊരു ചെടിപോലെ
വേദനകൾ താഴ്ന്നു പോകാനിടമില്ലാതെ
നിന്നിൽത്തന്നെ കുടികൊള്ളുന്നു !

ചില നേരങ്ങളിൽ മുളപൊട്ടുന്ന
വേരുകളിലെയ്ക്ക്
സർവ്വ ശക്തിയുമെടുത്ത് അവ
കുലംകുത്തിയൊഴുകുന്നു !

വേദനകളുടെ അതിസമ്മർദ്ദത്തിൽ
വേരുകൾ അറ്റ് പോകുന്നു !
ജൈവികമായ ബന്ധങ്ങൾ
മുറിഞ്ഞു പോകുന്നത് കണ്ണുനീരോടെ
കാണുന്നു,സാന്ത്വനമില്ലാതെ !

വെച്ചുകെട്ടിത്തരുന്ന ഓരോ
വേരുകളും  സ്വയമറിയാതെ
അവൾ നിരാകരിച്ചുകൊണ്ടേയിരിക്കുന്നു.
വെറും ചീഞ്ഞ വള്ളികൾ അറ്റ്
വീഴും മുൻപവർ മുറിച്ചു മാറ്റുന്നു !

വേരുകൾ വളരാതെ വേദനകൾ 
വളരുന്നതെങ്ങനെയെന്ന് ഓരോ
ഇലയിലും അവൾ
നഖചിത്രം പോലെ കോറിയിടുന്നു !

ഒരു കാറ്റുവന്നാൽ വീഴണമെന്ന്
കൊതിയോടെ കാത്തു കാത്തിരിക്കുന്നു !
അതുകൊണ്ടാണവർ അവളെ
കാറ്റടിപ്പിക്കാതെ ചില്ലു പേടകത്തിൽ,
വെന്റിലേറ്ററിൽ കാത്തുവച്ചിരിക്കുന്നത് !  


Saturday, August 24, 2013

നേരറിവുകളിൽ ചില ശരീരങ്ങൾ!

ശരീരം തണുക്കരുത്,
സോക്സിട്ടു, കമ്പിളി പുതച്ച് ,
ചൂട് വെള്ളത്തിൽ കുളിച്ച് ..
അങ്ങനെയങ്ങനെ -ഡോക്ടർ !

എനിക്ക് ചൂടാണ് ,
ഫാനിടു ,കതകുകൾ തുറന്നിടു
ശരീരം തണുതണുത്ത വെള്ളത്തിൽ
കഴുത്തൊപ്പം ഇറക്കിയിടൂ..
ശാന്തം!പാവമൊരു ശരീരം !

എത്ര അലറി വിളിച്ചാലും
ശരീരത്തെ തിരിച്ചറിയാത്ത
നഗ്നമായ യാഥാർത്യങ്ങൾ! 

Monday, August 19, 2013

കടുംപച്ച വഴികൾ!


എവിടെയാണ് ഈ വർണ്ണച്ചിറകുകളും
തൂവൽത്തൊപ്പികളുമായി
സ്വർണ്ണച്ചിറകുള്ള നീലപ്പക്ഷികളേ
നിങ്ങൾ പോയ്മറയുന്നത് !?

ഒരിടവഴികളിലും തൂവൽ മരിച്ച്
നിങ്ങൾ അനാഥ ജഡങ്ങളാകുന്നില്ല !
ഒരു റെയിൽപ്പാതകളിലും
തലയറ്റ നിങ്ങളെക്കണ്ടതേയില്ല !

വല്ലപ്പോഴും, നിറങ്ങൾ മുഴുവൻ
ഉരുകിചേർന്നു കറുകറുപ്പായൊരു
കാവതിക്കാക്ക ഇലക്ട്രിക് കമ്പിയിൽ
അബദ്ധത്തിൽ മരിച്ചിരിക്കുന്നത് കാണാം ..

വയസ്സായി കാഴ്ചയും കേൾവിയും
ഓർമ്മയുമില്ലാതെ ഒരു കിളിയും
എന്റെ ജാലക വാതിലിൽ
തപ്പിത്തടഞ്ഞു തോണ്ടി വിളിച്ചില്ല !

എവിടെയാണ് സ്വർണ്ണത്തൂവലുകൾ
പൊഴിച്ചിറക്കി നിങ്ങൾ മൃതിയുടെ
വർണ്ണ നൂലുകളിൽ ബന്ധിതമാകുന്നത് !
എവിടേയ്ക്കാണ് മരിക്കുവാനായി
നിങ്ങളോരോരുത്തരും ഒളിച്ചു പോകുന്നത് !

മനുഷ്യന് കാണാനാകാത്ത
ഉർവ്വിരതയുടെ കടുംപച്ച വഴികളിലേയ്ക്ക്
ഓരോ കിളികളും ഒഴുകി മറയുന്നു !
മരിക്കുന്നത് മനുഷ്യർ മാത്രം !
 

Wednesday, August 14, 2013

മഴ മഴമാത്രം !


മഴ ..മഴയുടെ ചിരിയിൽ കരച്ചിലിൽ ഇടിമുഴക്കിയുള്ള പിണങ്ങിപ്പിരിച്ചിലിൽ എവിടെയൊക്കെയോ അന്യം നിന്നുപോകുന്ന വേനലോർമ്മകൾ ..മഴത്തുള്ളികൾ നനഞ്ഞു മൂടിയ ബാല്യത്തിലോ ,ആലിപ്പഴങ്ങൾ പെറുക്കിക്കൂട്ടിയ കൗമാരത്തിലൊ ,ഒരു പുളകം പോലെ തുടിപ്പുകളിലെയ്ക്ക് പകർന്നിറങ്ങിയ യൗവ്വനത്തിലൊ? മഴ എന്നാണ് പെയ്തു തോർന്നത്‌ ??അറിയില്ല ..
ചില നേരങ്ങളിൽ മൗനമായി കണ്ണുപൂട്ടി നേർത്തൊരു സാരംഗിയുടെ അകമ്പടിയോടെ കസേരയിൽ ചാരിക്കിടക്കുമ്പോൾ മഴയില്ലെങ്കിലും മഴപെയ്യും ..ആ മഴയിൽ പ്രണയവും വിരഹവും ലയിച്ചു കിടക്കും ..എന്നോ കവിളിൽ തൊട്ടുപൊയ ഒരു തുള്ളിക്കണ്ണീർ ഹൃദയത്തിന്റെ ഏറ്റവും അഗാധതയിൽ നിന്നും വീണ്ടും പൊട്ടിയൊഴുകും ..മഴയേതെന്നു തിരിച്ചറിയാനാകാത്ത വിധം മഴയും ഞാനും ഒന്നാകുന്നത് ശരീരമില്ലാത്തൊരു പ്രാണനായി ഞാനറിയും !

മഴയൊരു പ്രവാഹമായി വീണുണർന്ന് സംഹാരതാണ്‍ഡവമാടുമ്പോൾ അതിൽപ്പെടുന്ന കുരുന്നു പൂവ് പോലെ വേദനകൾ കുത്തിയൊലിച്ചു പോകുന്നത് കനമില്ലാതൊരു കരളോടെ ഞാനെന്നും നോക്കിയിരിക്കുന്നു!എവിടെയാണ് മഴച്ചില്ലകളിൽ നിന്നും തുള്ളികൾ ഉതിർന്നു വീണ് മരം പെയ്യുന്നത് ..പൂവാകച്ചുവട്ടിൽ മരം പെയ്യുന്ന നനവിൽ കടും പച്ച പട്ടുപാവാടയും ധാവണിയും ചുറ്റി പ്രേമ സുരഭിലമായ ഒരു കുടന്ന ഹൃദയ വികാരങ്ങളുമായി നിന്നത്. .നെഞ്ചിലെ പരിഭ്രമത്തിലെയ്ക്ക് ആർദ്രമായ  രണ്ടു മിഴികൾ തരുന്ന സാന്ത്വനമാണ് ലോകത്തിലേയ്ക്കും വലിയതെന്ന് വെറുതെ നിനയ്ക്കുന്നതിലെ സുഖം, ഒരു ചാറ്റൽ മഴപോലെ മാത്രമാകുന്ന നിമിഷങ്ങൾ..പ്രണയവും മഴയും വീണ്ടും കൂടിക്കലർന്നു പോകുന്നത് ആർദ്രതയോടെ നാമറിയുന്നു !

ചില മഴവേഗങ്ങളിൽ ജോലി തീർക്കാൻ പാടുപെട്ട് ,ഓടുന്ന ബസ്സിനു പുറകെ നനഞ്ഞോടിയിട്ടും നിർത്താതെ പോകുമ്പോൾ ,നനഞ്ഞു വിറച്ചൊരു സന്ധ്യ നിന്നെപ്പോലെ തന്നെ പരിഭ്രമിച്ച് ഇരുളുന്നതോ  ?ആ ഇരുളിലേയ്ക്കു പെയ്തിറങ്ങുന്ന തുള്ളിക്കൊരു കുടം മഴയ്ക്ക്‌ പേടിയുടെ കറുത്ത രാക്ഷസക്കൈയ്കൾ മാത്രമാണുള്ളതെന്ന് ചിതറിപ്പോയ നിന്റെ മനസ്സ് ആർത്തലയ്ക്കുന്നതും എനിക്ക് കേൾക്കാം .നനഞ്ഞ നിന്റെ മുഴുപ്പുകളിലെയ്ക്ക് ആർത്തിപിടിച്ച കണ്ണുകൾ നിന്നെ നഗ്നയാക്കുന്നത് വെറുമൊരു സ്കൂൾ കുട്ടിയുടേതാണല്ലോ എന്ന് എനിക്ക് നടുങ്ങുന്നൊരു ഞെട്ടലുണ്ടാകും !മഴ, സൗന്ദര്യമേ ഇല്ലാത്തൊരു ചെളിവെള്ളം പോലെ നിന്റെ കാലിനെക്കവിഞ്ഞൊഴുകുന്നതിൽ എന്നുള്ളിൽ  അറ്യ്ക്കുന്നൊരു പ്രതികാരം വളരും !

മഴ തകർത്ത കൂടാരത്തിന് വെളിയിൽ അമ്മയും അച്ഛനും കൂടെപ്പിറപ്പുകളും മുത്തശ്ശിയും ഒഴുകിപ്പോയതറിയാതെ പിഞ്ചു വാ പിളർന്നു കരയുന്ന കുഞ്ഞോമനയെ നോക്കുമ്പോൾ മാതൃത്വം ഒരു കടലോളമുയർന്നു മഴ പോലെ കണ്ണു കീറിയൊഴുകുന്നത് ആർക്കു തടയാനാകും !

ചില മഴനേരങ്ങളിൽ  നിന്റെ കരവലയത്തിന്റെ സുരക്ഷിതമായ ചൂടിൽ വെറുതെ മഴ നോക്കിയിരിക്കുമ്പോൾ പൊയ്പ്പോയ ഏകാന്തതകൾ ഇനി വരില്ലെന്ന് ചൊല്ലി മഴ പതിയെപ്പാടും ..മടിയിൽ കുഞ്ഞിക്കൈകൾ താളം കൊട്ടി മഴ നോക്കി അരുമച്ചിരിയോടെ എന്റെ ഉണ്ണി ഉറങ്ങിപ്പോകും ..എത്ര താളങ്ങളിലാണ് മഴ പാടുന്നതെന്ന് ഇനിയും കണ്ടെത്താനാകാതെ അകലങ്ങളിൽ നിന്നൊഴുകുന്ന മുളംകാറ്റുകൾ.. അതിന്റെ രാഗങ്ങളിൽ മേഘമൽഹാർ ഉയർത്തിക്കൊണ്ട് മഴ ഇളകിച്ചിരിക്കും .മുത്ത്‌ പോഴിയും പോലെ ഓരോ തുള്ളിയും മണ്ണിലെയ്ക്കുരുണ്ട് വീഴും ,മണ്ണിൽത്തൊട്ട  രോമാന്ജത്താൽ രാജാവിന്റെ കിരീടം പോലെ മുകളിലെയ്ക്കുയർന്നു പിന്നെ എന്നേയ്ക്കുമായി മണ്ണും മഴയും ഒന്നായി അലിഞ്ഞുതീരും  !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...